28.3.20

നിഴൽവീണവഴികൾ ഭാഗം 67


”റഷീദിന്റെ വാക്കുൾ അഭിമന്യുവിന്റെ കണ്ണുനിറച്ചു... റഷീദ് നടന്ന് അവന്റെ അടുത്തെത്തി.. അവന്റെ തോളിൽ സ്പർശിച്ചു. ടാ.. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.. നിനക്ക് എന്നേയും എനിക്ക് നിന്നേയും നന്നായറിയാം.. എന്തോ കാരണത്താൽ നമ്മൾ രണ്ടായെങ്കിലും വീണ്ടും കണ്ടുമുട്ടിയത് പടച്ചോന്റെ തീരുമാനമാ.. നിന്റെ ആത്മാർത്ഥതയ്ക്ക് എനിക്ക് ഇതല്ലേ ചെയ്യാനാകൂ..

നഷ്ടപ്പെട്ടുവെന്നുകരുതിയിടത്തുനിന്നും ദൈവത്തിന്റെ കരസ്പർശനത്താൽ അവൻ വീണ്ടും ജീവിതം നെയ്യുകയായിരുന്നു. വിവാഹം എന്നത് വെറുമൊരു സ്വപ്നം മാത്രമായിരുന്നു. തനിക്കു വേണ്ടി കരുതിവച്ച കുട്ടിയായിരിക്കുമവൾ.. പ്രായം കൂടിയെങ്കിലും ജീവിതത്തിന്റെ പ്രതീക്ഷകൾ ഇനിയുമുണ്ട്. 

അഭിമന്യുവിനെ പ്രതീക്ഷിക്കാനും അവനു സംരക്ഷണം നൽകാനും ഒരു സ്ത്രീ അവന്റെ ജീവിത്തിലെത്തിയിരിക്കുന്നു. ഇതിനു കാരണം റഷീദ് തന്നെയാണ്.. ഒരിക്കലും കാണുമെന്നു കരുതിയതല്ല, തന്റെ കാര്യത്തിൽ എന്തൊരു കെയറാണവന്.. ഇല്ല ഒരിക്കലും മറക്കാനാവില്ല അവനെ ജീവിതത്തിൽ.. 

അവരുടെ ബിസിനസ്സ് നന്നായി പോകുന്നുണ്ടായിരുന്നു.റഷീദിന് ഒരുകാര്യത്തിലും ഇപ്പോൾ ടെൻഷനില്ല.. എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് അഭിമന്യു 
തന്നെയാണ്. ശമ്പളത്തിൽ വർദ്ധനവ് വരുത്തിയെന്നറിഞ്ഞപ്പോൾ അവൻ നേരേ പോയത് റഷീദിന്റെ അടുത്തേയ്ക്കാണ്.

“റഷീദ് എന്താ ഇത്രയും തുക എന്റെ ശമ്പളത്തിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്.“

“നീ അത്രയ്ക്ക് ഈ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നുണ്ട്.“

“അതെന്റെ ജോലിയാണ്.“

“ഇതെന്റെ കരുതലാണ്.“

“വേണ്ട റഷീദ്.. എനിക്ക് ഇപ്പോൾ കിട്ടുന്ന തുകതന്നെ എനിക്ക് അധികമാണ്.. അമിതമായ ആഗ്രഹം, സമ്പത്ത് മനുഷ്യനെ വഴിതെറ്റിയ്ക്കും.. ഞാനും നീയും വിശ്വസിക്കുന്നത് ഒരേ ദൈവത്തെ തന്നെയാണ്. പക്ഷേ വ്യത്യസ്ഥമായ പേരുകളിൽ.. നീ എനിക്ക് എന്താണ് തന്നുകൊണ്ടിരിക്കുന്നത് അതു മതി.. എനിക്ക് പണം ആവശ്യമുള്ളപ്പോൾ ഞാൻ ആവശ്യപ്പെട്ടുകൊള്ളാം..“

“റഷീദിന് അഭിമന്യുവിനെ നന്നായറിയാം... പണ്ടേ അവനങ്ങനെയാ.. എന്തുണ്ടെങ്കിലും മറ്റുള്ളവർക്ക് പകുത്തുകൊടുക്കുക.. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചയ്ക്ക് ഭക്ഷണം താൻ കൊണ്ടുപോകാറില്ലായിരുന്നു. അതു മനസ്സിലാക്കി അവൻ തനിക്കുകൂടി ഒരു പൊതി ചോറ് കൊണ്ടുവരുമായിരുന്നു. അവൻ അത് ചെയ്തത് അവന്റെ അമ്മയോടു പറഞ്ഞായിരിക്കും പക്ഷേ അവന്റെ അമ്മ ഒരുകാലത്തും തന്നോട് അക്കാര്യം ചോദിച്ചിട്ടില്ല.. അഭിമന്യുവിനേക്കാൾ സ്നേഹം തന്നോടായിരുന്നു. ആ സ്നേഹവും കരുതലും അവന് ഇന്നുമുണ്ട്.. വേണ്ട അവനെ നിർബന്ധിക്കേണ്ട.. അവൻ അങ്ങനെയാണ്.. 

“ശരി.. അഭി ഞാൻ വേണ്ടത് ചെയ്യാം.. പിന്നെ നിന്റെ പേരിൽ ഇവിടൊരു അക്കൗണ്ടുണ്ട്... അതിൽ നിനക്ക് എപ്പോൾ പണം ആവശ്യമുള്ളപ്പോൾ ചോദിക്കാം... “

“അതൊക്കെ പിന്നീട്...“

“പിന്നെ ഇതു സൗദി അറേബ്യയാണ്. സ്നേഹം കൂടുമ്പോൾ അവളേയും വിളിച്ച് കറങ്ങാനൊന്നും പോകരുത്.. ഇവിടുത്തെ നിയമം അറിയാമല്ലോ..“

“ടാ.. എനിക്ക് സംസാരിക്കാൻ പോലും ടെൻഷനാ.. പിന്നല്ലേ കറങ്ങാൻ...“

“നീ പോടാ...“

അഭിമന്യു ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി... 

നൂറു ശതമാനം വിശ്വസിക്കാൻ കൊള്ളാവുന്നൊരുവനാ അവൻ.. വാപ്പയ്ക്കും ഉമ്മയ്ക്കും അവനെ നന്നായറിയാം.. അവൻ കൂടെയുണ്ടെന്നറിഞ്ഞപ്പോൾ വീട്ടുകാർക്കും വലിയ സന്തോഷമായിരുന്നു. വീവാഹത്തോടെ അവനു ഒരു നല്ല ജീവിതം ലഭിക്കാൻ പടച്ചോനോടു പ്രാർത്ഥിക്കാം.

നാട്ടിൽ ഫസൽ എൻഡ്രൻസ് ക്ലാസിന് പോകാൻ തയ്യാറായി... രാവിലെ തന്നെ കുളിച്ച് എല്ലാവരുടേയും അനുഗ്രഹത്തോടെ അവൻ പുറപ്പെടാൻ തയ്യാറായി.. ഉപ്പ അടുത്തേയ്ക്ക് വിളിച്ചു.. അവൻ അടുത്തെത്തിയപ്പോൾ അവന്റെ കൈയ്യിൽ ഒരുകെട്ട് നോട്ടുവച്ചുകൊടുത്തു..

“മോനേ.. ഇത് അവിടെ അഡ്മിഷൻ എടുക്കുമ്പോൾ കൊടുക്കാനുള്ളതാ.. ബാക്കിയുള്ളത് നിന്റെ ആവശ്യത്തിനാ. കുറച്ച് നല്ല ഡ്രസ്സൊക്കെ എടുക്കണം.. എന്തായാലും സിറ്റിയിൽ പോവുകയല്ലേ..“

ഫസൽ ഉപ്പാന്റെ കൈപിടിച്ചു മുത്തംവച്ചു... എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.. സഫിയ ഗേറ്റ് വരെ അവനെ അനുഗമിച്ചു.

“ചെറുക്കാ ബസ്സിലൊക്കെ നോക്കി കേറണേ..“

“ഒന്നു പോ ഉമ്മാ.. കളിയാക്കാതെ.. ഞാൻ വലുതായൊരു പുരുഷനാ..“

“എന്നിട്ട് നിനക്ക് മീശയൊന്നുമില്ലല്ലോ..“

“ങ.. ആ.. മീശ ഞാൻ വേണ്ടെന്നുവച്ചതാ..“

ക്ലാസ്സിൽ പലരും കളിയാക്കാറുണ്ട്.. തനിക്കിതുവരെ മീശ കിളിർത്തിട്ടില്ല.. എന്താണെന്നറിയില്ല.. ചിലപ്പോൾ താമസിക്കുമായിരിക്കും... ഒരു കാര്യം നോക്കിയാൽ അതാണ് നല്ലത്. ഷേവ് ചെയ്യേണ്ടല്ലോ.

അവൻ നേരേ ബസ്റ്റാന്റിലേയ്ക്ക്.. അവിടെനിന്ന് ആദ്യത്തെ ബസ്സിൽ കയറി.. ഏകദേശം 45 മിനിറ്റുകൊണ്ട് സിറ്റിയിലെത്തി.. ഐഷു പറഞ്ഞ സ്ഥലത്ത് നിലയുറപ്പിച്ചു.. അല്പസമയത്തിനകം അവൾ വാപ്പയേയും കൂട്ടി അവിടെത്തി. ഫസലിനെ കണ്ടയുടൻ അവൾ കൈകാണിച്ചു.. അവർ അവിടിറങ്ങി ഐഷുവിന്റെ വാപ്പയും കൂടെയുണ്ടായിരുന്നു. അവർ മൂവരും ഓഫീസിലേയ്ക്ക്.. ഓഫീസിൽ എത്തിയുടൻ അവിടുത്തെ ഡയറക്ടർ ആളെവിട്ട് മൂവരേയും അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചു.. ഐഷുവിന്റെ വാപ്പയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം... വിശദമായി എല്ലാ കാര്യങ്ങളും ഡയറക്ടർ സംസാരിച്ചു.. അവിടെ ഹോസ്റ്റൽ സൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൽ അതിന്റെ ആവശ്യമില്ലെന്നും പോയി വരാമെന്നും പറഞ്ഞു. 

ഡയറക്ടർ തന്റെ നേരേ നോക്കി ഇതാരെന്ന് ചോദിച്ചു.. അതിനുത്തരം ഐഷുവിന്റെ വാപ്പതന്നെയാണ് പറഞ്ഞത്..

“ഇത് സഫിയേടെ മോനാ... അടുത്ത ബന്ധുവാ..“

അവൻ ഞെട്ടിപ്പോയി.. അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക് നോക്കി.. ഒരു ചെറിയ പുഞ്ചിരി.. ഐഷുവിനും അത്ഭുതമായിരുന്നു.. ഫോംമെല്ലാം അവിടെവിച്ചു തന്നെ ഫിൽ ചെയ്തു.. തന്റെ പോക്കറ്റിൽ കരുതിയ പണമെടുത്തപ്പോൾ ഐഷുവിന്റെ വാപ്പ കൈപിടിച്ച് അമർത്തിക്കൊണ്ട് വേണ്ടെന്ന് പറഞ്ഞു... 

അവർ പുറത്തിറങ്ങി.. 

“ഫസലേ... നീ ഇവിടെ പണമൊന്നും കൊടുക്കേണ്ട.. ഇത് നമ്മുടെ സ്ഥാപനമാ... നിനക്കെന്തെങ്കിലും പണം വേണമെങ്കിൽ ഇവിടെ ആവശ്യപ്പെടാം...“

“അവന്റെ കണ്ണുകൾ നിറഞ്ഞുപോയി..“

ഒരു ബന്ധവുമില്ലെങ്കിലും സ്വന്തമെന്നു പറഞ്ഞു പരിചയപ്പെടുത്തി.. പണം കൊടുക്കാതെ പഠിക്കുകയും ചെയ്യാം.. ഐഷുവിന്റെ വാപ്പ അങ്ങനെ കൂടുതൽ സംസാരിക്കുന്ന സ്വഭാവക്കാരനല്ല..

“ഫസലേ വാ... ഞാൻ വഴിയിലിറക്കാം..“

കാറിലിരുന്ന് പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു പറഞ്ഞത്.. എന്തായിത്തീരണമെന്ന് നമ്മൾ ഇപ്പോൾത്തന്നെ തീരുമാനിക്കണം. അതിനുള്ള കഠിന പ്രയത്നത്തിനുള്ള സമയമാണിത്.. ഒരിക്കലും പിന്നിലേയ്ക്ക് ചിന്തിക്കരുത്.. ഇന്നിനെക്കുറിച്ചു മാത്രം ചിന്തിക്കുക.. നാളെകൾ നമ്മുടെ പ്രതീക്ഷകളാണ്. കഴിഞ്ഞുപോയത് നമ്മുടെ ഓർമ്മകളാണ്.. ആയതിനാൽ പടച്ചോനിൽ വിശ്വസിക്കുക.. നിനക്ക് നല്ലൊരു ഭാവിയുണ്ട്.. അതു നീ പാഴാക്കരുത്..

“വാപ്പാ വാപ്പയെന്താ എന്നെക്കുറിച്ചൊന്നും പറയാത്തെ..“

“.. നീയെന്തിനാ പിണങ്ങുന്നേ... നിന്റെ ജീവിതം നീ തിരഞ്ഞെടുത്തു കഴിഞ്ഞല്ലോ...“

അവനെ വീട്ടിനടുത്തേയ്ക്ക് ബസ്സ് കിട്ടുന്ന ജംഷനിൽ ഇറക്കി. ടാറ്റ പറഞ്ഞ് അവർ പിരിഞ്ഞു.. അവളുടെ മുഖത്തെ ആ തിളക്കം അവന്റെ ജീവിതത്തിന് വെളിച്ചം പകരുന്നതായി തോന്നി..

വീട്ടിലെത്തി കാര്യങ്ങൾ വിശദമായി ഉപ്പയോടും ഉമ്മയോടും പറഞ്ഞു... പണം വാങ്ങിയില്ലെന്നും ഫ്രീയായി പഠിപ്പിക്കാമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും അവരോട് പറഞ്ഞു...

“ടാ... നീ എവിടെപ്പോയാലും നിനക്ക് ഒത്ത നല്ല ആൾക്കാരെ കിട്ടുന്നുണ്ടല്ലോടാ.. എന്താടാ അതിന്റെയൊക്കെ ഗുട്ടൻസ് ..“ സഫിയ ചോദിച്ചു..

“ഉമ്മാ.. അത് വെറും സിമ്പിളാ... നമ്മൾ വിശ്വസിക്കുന്ന മതത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ മതി...“

“ടാ എനിക്കിതൊന്നും മനസ്സിലാകില്ല.. നീ വേറെന്തെങ്കിലും പറ..“

ഫസലിനെക്കുറിച്ച്ഓർത്തപ്പോൾ എല്ലാവർക്കും അഭിമാനം തോന്നി.. റഷീദ് ഉച്ചയായപ്പോൾ വിളിച്ചിരുന്നു. കാര്യങ്ങൾ വിശദമായി പറഞ്ഞപ്പോൽ റഷീദിനും സന്തോഷം.. തന്റെ ഒരേയൊരു അനന്തരവൻ അവന്റെ ഭാവി എന്തായാലും ശോഭനമായിരിക്കുമെന്നതിൽ സംശയമില്ല..

അൻവർ വൈകുന്നേരമാണ് നാദിറേയും കൂട്ടി എത്തിയത്.. അവർ ഹോസ്പിറ്റലിൽ പോയിട്ട് നാദിറയുടെ വീട്ടിലും പോയിരുന്നു. വെയിലായതു കാരണം വൈകിട്ടു വരാമെന്നു കരുതിയിരുന്നു.. അൻവറിനും ഫസലിന്റെ കാര്യമറിഞ്ഞപ്പോൾ സന്തോഷമായി.. തങ്ങൾക്ക് കഴിയാതിരുന്നത് അവനു കഴിയുന്നുണ്ടല്ലോ... എന്നാലും അവനെ ഫ്രീയായിട്ടു പഠിപ്പിക്കാമെന്നു പറഞ്ഞ ആദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്തായിരിക്കും...?

അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. അടുത്ത ആഴ്ച ഫസലിന് ക്ലാസ് തുടങ്ങും അതിനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കണം. അടുത്ത ദിവസം രാവിലെ സിറ്റിയിൽ പോയി ഡ്രസ്സെടുക്കണമെന്ന് ഉപ്പ പ്രത്യേകം ഫസലിനോടും അൻവറിനോടും പറഞ്ഞു.. സഫിയയ്ക്കും പോയാൽ കൊള്ളാമെന്നു പറഞ്ഞപ്പോൾ വണ്ടിയെടുത്തു പോകാമെന്നായി.. വിഷ്ണുവിനോട് ചോദിച്ചപ്പോൾ അടുത്ത ദിവസം പ്രത്യേകിച്ച് ഓട്ടവുമില്ല.. എന്നാൽൽ പിന്നെ പത്തു മണിക്കുതന്നെ പോകാമെന്നു തീരുമാനിച്ചു.

ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് അൻവറാണ് ഫോണെടുത്തത്.. അങ്ങേത്തലയ്ക്കൽ സ്റ്റിഫന്റെ മകളായിരുന്നു. 

“ഇയ്ക്കാ ഇത് ഞാനാ ജൂലി .. ഫസല് അഡ്മിഷനെടുത്തോ...“

അവൾക്കിപ്പോൾ ഈ കുടുംബത്തിലെ എല്ലാവ രുടെയും ശബ്ദം നന്നായറിയാം... തങ്ങൾ അവളെ നേരിട്ട് കണ്ടിട്ടില്ല.. എയർപോർട്ടിൽ ദൂരെനിന്നു കണ്ടിട്ടേയുള്ളൂ.. എന്നാലും എല്ലാവരുമായും ഒരു നല്ല ആത്മബന്ധം അവൾ ഉണ്ടാക്കിയെടുത്തിരുന്നു. അൻവർ അവളോട് വിശേഷങ്ങൾ തിരക്കി..

“ഇക്കാ നാദിറാന്റി എങ്ങനുണ്ട്...“

“കുഴപ്പമില്ല മോളേ... ഇന്ന് ഹോസ്പിറ്റലിൽ പോയിരുന്നു. എല്ലാം ഓക്കെയാണ്..“

“മോനേ ഫസലേ... നീയിങ്ങു വന്നേ.. നിനക്കുള്ളതാ..“

അവൻ ഓടി അടുത്തു വന്നു. അവൾ ഫസലിനോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. നന്നായി പഠിക്കണമെന്നും എന്തൊക്കെ കാര്യങ്ങൽ ശ്രദ്ധിക്കണമെന്നും അവൾ അവനോട് പറഞ്ഞു. താനും എൻഡ്രൻസ് ട്രൈ ചെയ്തതാണെന്നും കിട്ടാഞ്ഞതുകൊണ്ട് ബി.എസ്.സി. നഴ്സിസംഗ് തിരഞ്ഞെടുത്തതാണെന്നും അവൾ പറഞ്ഞു.. മൂന്നുമാസം ക്ലാസിനുപോയ ഒരു പരിചയവും അവൾക്കുണ്ടായിരുന്നു.

അവനതെല്ലാം ശ്രദ്ധിച്ചു കേട്ടു.. സഫിയയോടും അവൾ സംസാരിച്ചു.. 

“മോളേ നീ ഒരാൾക്ക് കല്യാണമൊക്കെ ശരിയാക്കിയെന്നറിഞ്ഞല്ലോ...“

“എന്തു ചെയ്യാം ആന്റീ.. ഇതൊക്കെ ചെയ്യാൻ എന്നെക്കൊണ്ടല്ലേ പറ്റൂ ആന്റീ...“

“ഉവ്വുവ്വേ.. പിന്നെ.. നിന്റെ കല്യാണം എന്നാ...“

“ആന്റീ ആരോടും പറയേണ്ട.. എനിക്ക് ഇഷ്ടപ്പെട്ട ഒരാളുണ്ട്.. പപ്പായ്ക്കറിയാം. മമ്മി ഇതുവരെ അറിഞ്ഞിട്ടില്ല.. സമയം ആകുമ്പോൾ ‍ഞാൻ ആന്റിയോട് പറയാം.. അന്ന് എന്റെകൂടെ നിൽക്കണേ...“

“നോക്കട്ടെ... ചെക്കൻ എങ്ങനുണ്ടെന്നറിയേണ്ട...“

“അതൊന്നും കുഴപ്പമില്ല.. എന്തായാലും ഒന്നു സെറ്റിലാവട്ടെ... എല്ലാറ്റിനും അതിനുള്ള സമയമുണ്ടല്ലോ..“

“ശരിയാ മോളേ... എല്ലാം വീട്ടുകാരുമായി ആലോചിച്ചു വേണം ചെയ്യാൻ. നമ്മളുടെ ജീവിതത്തിൽ എല്ലാവർക്കും എപ്പോഴും ഇടപെടാൻ കഴിഞ്ഞെന്നു വരില്ല. വിവാഹം ഇഷ്ടപ്പെട്ട പുരുഷനൊടൊപ്പമായിരിക്കണം.. അടിച്ചേൽപ്പിക്കേണ്ടതല്ല.. ജീവിതം മൊത്തം ദുഖം സഹിച്ചു കഴിയുന്നതിനേക്കാൾ നല്ലതല്ലേ ഇഷ്ടപ്പെട്ട ഇണയെ നമ്മൾ തന്നെ സ്വയം തിരഞ്ഞെടുക്കുന്നത്..“

“ശരിയാ ആന്റീ...“

“ശരി.. മോളേ.. രാത്രിയായില്ലേ.. ഇനി നാളെ പോകാനുള്ളതല്ലേ.. നീ പോയി റസ്റ്റെടുക്ക് ...“

“ശരി. ആന്റി ഗുഡ് നൈറ്റ്..“

സഫിയ ആലോചിക്കുകയായിരുന്നു. തന്റെ ജീവിതത്തിലും ഇതുപോലൊരു സാഹചര്യമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടൊരുത്തൻ പക്ഷേ തനിക്ക് അതിനു കഴിഞ്ഞില്ല.. പകരം കിട്ടിയതോ തിക്തമായ അനുഭവങ്ങളായിരുന്നു. ഇനിയും എന്തെല്ലം സഹിക്കാനിരിക്കുന്നു. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല.. വാപ്പയ്ക്കും അതിൽ വിഷമമുണ്ട്.. മതമേലധ്യക്ഷ്യന്മാരുടെ ഭീഷണി ഭയന്ന് തനിക്ക് ലഭിക്കുമായിരുന്ന ജീവിതം വേണ്ടെന്നു വച്ചു.. ഒരു നാടിനെ കലാപത്തിലേയ്ക്ക വലിച്ചിഴയ്ക്കേണ്ട എന്നുള്ള വാപ്പയുടെ തീരുമാനം ശരിയായിരുന്നു . പക്ഷേ അതിനു നൽകിയ വിലയോ...? തന്റെ ഒരായുസ്സ്...

ശരിയാണ് ഈ കാലത്തും മനുഷ്യന് മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ സാധിക്കുന്നില്ല.. പക്ഷേ ചൈനയിൽ നിന്നും തുടങ്ങി ലോകം മൊത്തം വ്യാപിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്ക് മതമെന്നോ ജാതിയെന്നോ എന്നൊരു വേർതിരിവുമില്ല.. പ്രർത്ഥനയ്ക്ക് മതസ്ഥാപനത്തിലെത്തണമെന്നുപോലും മനുഷ്യന് ഇപ്പോൾ ചിന്താഗതിയില്ല. മതസ്ഥാപനങ്ങൾ പോലുമിപ്പോൾ ആതുര ശുശ്രൂഷാ കേന്ദ്രങ്ങളാക്കി മാറ്റാൻ തയ്യാറായിരിക്കുന്നു. മതമെന്നത് മതിൽക്കെട്ടല്ലെന്നും മനുഷ്യനുണ്ടാക്കിയ അതിർവരമ്പുകളാണെന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ദൈവങ്ങൾക്കുപോലും രക്ഷിക്കാനാവാത്ത അവസ്ഥ... ആധുനിക ചികിത്സയിൽ മാത്രം വിശ്വസിക്കേണ്ട സ്ഥിതി... 

മനുഷ്യൻ അഹങ്കരിച്ചിരുന്നു. തങ്ങളെ തോൽപ്പിക്കാൻ ആർക്കുമാവില്ലെന്ന്.. ആ അഹങ്കാരമൊക്കെ മാറിയിരിക്കുന്നു. അതിർത്തിയിൽ പോരാട്ടം നിർത്തി ജീവൻ രക്ഷിക്കാൻ ഓടുന്ന തീവ്രവാദികൾ, ലോകത്തെ വിരൽത്തുമ്പിലെത്തിച്ചെന്ന് അഹങ്കരിച്ച മനുഷ്യൻ ഇന്ന് സ്വന്തം കുടുംബത്തിലേയ്ക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. തൊട്ടയൽപക്കത്തുള്ളവന്റെ പേരുപോലും മറന്നപ്പോൾ വാട്സപ്പിലും ഫെയ്സ്ബുക്കിലും മാത്രം പരസ്പരം ബന്ധം പുതുക്കിയിരുന്നപ്പോൾ ഓർത്തില്ല ഇങ്ങനൊരു മഹാമാരി വന്നെത്തുമെന്ന്. നഗ്നനേത്രം കൊണ്ട് കാണാനാവാത്ത ഈ ശത്രു മനുഷ്യവംശത്തിനു തന്നെ ഭീഷണിയാണ്. ഭൂമിയുടെ ഉൽപ്പത്തിയെക്കുറിച്ച് പല മതങ്ങളും പലതും പറയുന്നുണ്ടെങ്കിലും ശാസ്ത്രത്തിൽ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഉൽപ്പത്തിയിൽ വൈറസുകളും ബാക്ടീരിയകളും ചെറു ജീവികളുമാണ് ഉണ്ടായതെന്നുള്ളതിന് കടംകഥയല്ലെന്ന് ജനതയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. മനുഷ്യൻ കീഴടക്കിയതാണ് ഈ പ്രകൃതിയെ എന്നിട്ട് അതിനെ ചൂഷണം ചെയ്യുകയായിരുന്നു. മനുഷ്യന്റെ അതിർ വരമ്പുകൾ ജാതിയിലോ മതത്തിലോ അല്ല.. അത് നിശ്ചയിക്കുന്നത് പ്രകൃതിതന്നെയാണ്... ജാതിക്ക് അതീതമായി മതത്തിന് അതീതമായി... ഇനിയും മനുഷ്യകുലം പ്രകൃതിയോടുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ മനുഷ്യകുലംതന്നെ ഇല്ലാതാകുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

തിരക്കുകൾക്കിടയിൽ പലപ്പോഴും മക്കളോടുപോലും അടുത്തിടപഴകാനുള്ള സമയം പലർക്കും ലഭിക്കാറില്ല.. അതിരാവിലെ ജോലിക്കെത്തുന്നവർ തിരിച്ച് വീട്ടിലെത്തുമ്പോൾ മക്കൾ ഉറക്കമായിരിക്കും. എന്തേലും അസുഖം വരുമ്പോൾ മാത്രം ലീവെടുക്കും.. അതും വർഷത്തിൽ ഒന്നോ രണ്ടോ ദിവസം.. പക്ഷെ  മക്കൾ ഇന്നു വളരെ സന്തോഷത്തിലാണ്... ഭാര്യയുടേയും അമ്മയുടേയും സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതുമാണ്. ലോകത്തിലെ ഈ മഹാമാരിയുടെ തീവ്രതയെക്കുറിച്ചൊന്നും അവർക്ക് വലിയ അറിവില്ല... പക്ഷേ ഒരു കൊറോണയ്ക്ക് കുടുംബങ്ങളിൽ സന്തോഷമുണ്ടാക്കാൻ കഴിഞ്ഞിരിക്കുന്നു.

ഭയം വേണ്ട ജാഗ്രതമാത്രം.... സുരക്ഷിതനായിരിക്കാൻ വീട്ടിനുള്ളിൽ കഴിയുക.. സന്തോഷമായിരിക്കാൻ കുടുംബത്തോടൊപ്പം... വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പലപ്പൊഴും എനിക്ക് കഴിഞ്ഞിരുന്നില്ല .. പക്ഷേ എല്ലാം നമ്മുടെ  വീടിന്റെ ചുറ്റുപാടുമുണ്ടെന്ന് ഉമ്മതന്നെ എന്നെ ബോധ്യപ്പെടുത്തിയിരുന്നു. വീടു വയ്ക്കാനായി തുടങ്ങിയപ്പോൾ നല്ല കായ്ഫലമുള്ള രണ്ട് മാവുകൾ മുറിക്കാൻ തീരുമാനിച്ച് ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മപറഞ്ഞത് ഇന്നും ഓർക്കുന്നു. നിനക്ക് വേണമെങ്കിൽ എന്നെ കൊന്നോ.. പക്ഷേ ആ വൃക്ഷത്തെ നശിപ്പിക്കരുത്.. അതൊരിക്കൽ ഈ നാട് പട്ടിണിയിലും വറുതിയിലും പെട്ടപ്പോൾ ജീവൻ നിലനിർത്താൻ സഹായിച്ചതാ.. പറമ്പിലേയ്ക് നീയൊന്ന് ഇറങ്ങി നോക്കിയേ.. മൂന്ന് മാവ്.. അഞ്ചോളം തെങ്ങുകൾ രണ്ട് കായ്ഫലമുള്ള പ്ലാവ്.. ഇത്രയും മതി ഒര കുടുംബത്തിന് ജീവിക്കാൻ.. മരച്ചീനി കൃഷി നടത്തുന്നിടം പൂന്തോട്ടമാക്കാൻ ശ്രമിച്ചപ്പോൾ അന്ന് ഉമ്മ എതിർക്കുകയായിരുന്നു. ഇന്ന് ഇതൊക്കെ തന്നെയാണ് നമ്മുടെ ഭക്ഷണം... കഴിഞ്ഞ ദിവസം ഉമ്മ അരി അധികമിട്ടു.. ഞാൻ ചോദിച്ചു എന്താ ഉമ്മ നമ്മൾക്ക് അതധികമല്ലേയെന്ന്... ഉമ്മ പറഞ്ഞു കുറച്ചധികമിരിക്കട്ടേയെന്ന്.. ബാക്കിവന്ന അരിയും മരച്ചിനിയും വെള്ളമൊഴിച്ചുവച്ചു. പിറ്റേദിവസം മീൻ ചട്ടിയിൽ മരച്ചീനിയും ചോറും കൂടെ തൈരും... കൊതികൊണ്ട് ഉമ്മയോട് ഒരു പിടി ചോദിച്ചു.. സ്നേഹത്തോടെ വായിൽ വച്ചുതന്നു.. അതിന്റെ രുചിയിൽ ഉമ്മയുടെ അടുത്തു തന്നെ കൂടി.അന്നു ഞങ്ങളറിഞ്ഞു മസാല ദോശയേക്കാളും ബർഗ്ഗറിനേക്കാളും ആധുനികമായ ആഹാരത്തേക്കാളും രുചി ഇതിനുണ്ടെന്ന്.. അതിനു ശേഷം ഞങ്ങളിപ്പോൾ രാവിലത്തെ ഭക്ഷണം പഴങ്ക‍ഞ്ഞി ആക്കിയിരിക്കുന്നു. എല്ലാവർക്കും മത്സരമാണ്... എന്ത് ആരോഗ്യകരമായ മാറ്റമാണ് ഇപ്പോൾ എന്റെ കുടുംബത്തിൽ ഉണ്ടായിരിക്കുന്നത്.. വീട്ടിലിപ്പോൾ സാൻവിച്ച് വേണ്ട... സ്നാക്സ് വേണ്ട.. ഉമ്മയുണ്ടാക്കുന്ന ശർക്കരയും പഴവും മാവും കൊണ്ട് ആവിയിൽ പുഴുങ്ങിയ ഇലയപ്പമാണ് ഇഷ്ടം.. ഇടയ്ക്ക് ഉണ്ടാക്കുന്ന കൊഴുക്കട്ട... ആരോഗ്യ ഭക്ഷണശീലം ഈ കൊറോണ കാലത്ത് എന്റെ കുടുംബത്തിൽ കൊണ്ടുവന്ന മാറ്റം എടുത്തു പറയേണ്ടതാണ്... 

മനുഷ്യന് പ്രകൃതി നൽകിയ ഒരു പുനർചിന്തനത്തിനുള്ള സമയാണിത്... സ്നേഹത്തിന്റെയും സഹനത്തിന്റെയും പാഠങ്ങൾ ഇതിൽ നിന്നു പഠിക്കാം... നമുക്ക് പ്രതിബദ്ധത പ്രകൃതിയോടായിരിക്കണം.. പുരയിടത്തിൽ ഉള്ള വൃക്ഷങ്ങളും മരങ്ങളും വെട്ടി നശിപ്പിക്കരുത്.. പഴമക്കാർ പറയുന്നതുപോലെ ഒരു പ്ലാവും ഒരു മാവും, കുറച്ച് മരച്ചിനും മറ്റു കൃഷിയുമുണ്ടെങ്കിൽ ഒരു കുടുംബത്തിന് സുഖമായി കഴിയാം.. മനുഷ്യൻ തിരക്ക് അഭിനയിക്കുന്നതാണ്. ഈ തിരക്കൊക്കെ ചുമതലകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. ഒരു നല്ല മനുഷ്യനാകാൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം.. 

മനുഷ്യനുണ്ടായപ്പോൾ മതങ്ങളില്ലായിരുന്നു, ജാതികളില്ലായിരുന്നു. അതിർ വരമ്പുകളില്ലായിരുന്നു. പക്ഷേ എല്ലാവരുടേയും മനസ്സിൽ ഒരതിരുണ്ടായിരുന്നു. അതിന് രൂപമില്ലായിരുന്നു. കാണാനാവില്ലായിരുന്നു. പക്ഷേ അതവൻ പ്രകൃതിയിൽ നിന്നും പഠിച്ചതാണ്. ഇന്ന് എല്ലാമുണ്ട്. പക്ഷേ... വാഹനമുണ്ട് റോഡിലിറങ്ങാനാവുന്നില്ല.. പണമുണ്ട്.. ഇഷ്ട ഭക്ഷണം വാങ്ങാനാവുന്നില്ല... മനുഷ്യർ തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുന്നു. അത് സ്നേഹമില്ലായ്മകൊണ്ടല്ല സുരക്ഷിതമായിരിക്കാനാണ്... 

വീണ്ടും പറയുന്നു. ഈ മഹാമാരിക്കു മുന്നിൽ മനുഷ്യൻ മുട്ടു മടക്കരുത്... സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.. കുടുംബത്തോടൊപ്പം വീട്ടിൽത്തന്നെ കഴിയുക.. ശാരീരിക അകലം പാലിക്കുക, സാമൂഹിക സുരക്ഷ അതായിരിക്കണം ലക്ഷ്യം.. 

ഭയം വേണ്ട ജാഗ്രതമതി... നേരിടാം ഒറ്റക്കെട്ടായി... 






സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  29 03 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച  05 04 2020

21.3.20

നിഴൽവീണവഴികൾ ഭാഗം 66


കുടുംബത്തിന്റെ അന്തസ്സിനെക്കാളുപരി ആ വൃദ്ധമനുഷ്യൻ ചിന്തിച്ചത് ഒരു സാമൂഹ്യ നന്മതന്നെയാണ്... ഈ നാട്ടിൽ ഒരു നല്ല ഡോക്ടറില്ല.. ഇവിടെ ആർക്കെങ്കിലും അസുഖമുണ്ടായാൽ 25 കിലോമീറ്റർ അകലെയുള്ള ആശുപത്രിയെ മാത്രമേ ആശ്രയിക്കാനാവൂ.. എന്തായാലും നാട്ടുകാർക്ക് അവനെക്കൊണ്ട് ഉപകാരമുണ്ടാവുമല്ലോ...

അടുത്ത ദിവസം രാവിലെ അൻവർ ഭാര്യയുമായി ചെക്കപ്പിന് പോയിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ചില വൈറ്റമിൻ സിറപ്പും ടാബ്ലറ്റുകളും നൽ‌കി.. രക്തക്കുറവുണ്ടെന്നും നന്നായി ആരോഗ്യം ശ്രദ്ധിക്കണമെന്നും അറിയിച്ചു. അവരുടെ സന്തോഷം വീട്ടിലെല്ലാവരുടെയും സന്തോഷം തന്നെയായിരുന്നു. ഹമീദിന് അടുത്തൊരു പേരക്കുട്ടിയേക്കൂടി ലാളിക്കാനുള്ള ഭാഗ്യമുണ്ടായതിൽ സന്തോഷമുണ്ട്.

പൂർണ്ണ ആരോഗ്യവാനല്ലെങ്കിലും തന്നാലാവുന്നതെല്ലാം ഹമീദ് അവിടെ ചെയ്യുന്നുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള പ്രഭാത നടത്തം വീടിന്റെ മുറ്റത്തുതന്നെ നടത്തുന്നുണ്ട്. എപ്പോഴും സന്തത സഹചാരിയായി വടിയും കൂടെയുണ്ട്... 

യാദൃശ്ചികമായിരുന്നു സ്റ്റീഫന്റേയും ഭാര്യയുടെയും വരവ്... പ്രധാനമായും ഫസലിന്റെ പരീക്ഷക്കാര്യങ്ങൾ അന്വേഷിക്കാനായിരന്നു എത്തിയത്.. അവനിൽ നിന്ന് സന്തോഷകരമായ മറുപടി അവർക്കും സന്തോഷം നൽകി.. മകളുടെ ജോലിയൊക്കെ നന്നായി പോകുന്നെന്നും പറഞ്ഞു. ഇത്തവണത്തെ വരവ് കുറച്ചു പലഹാരങ്ങളും കൊണ്ടായിരുന്നു. നാദിറ ഗർഭിണിയാണെന്നുള്ള വിവരം അവരും അറിഞ്ഞിരുന്നു. 

എന്തിനാണ് ഇത്രയൊക്കെ കഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോൾ ഇതൊന്നുമൊരു കഷ്ടപ്പാടൊന്നുമല്ല നമ്മുടെ ചുമതലയല്ലേ എന്നാണവർ പറഞ്ഞത്.. രണ്ടു കുടുംബങ്ങളും അത്രയേറേ ആത്മബന്ധത്തിലായിക്കഴിഞ്ഞിരുന്നു. മകളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ സേഫായതിലുള്ള സന്തോഷവുമുണ്ടവർക്ക്. അവൾക്ക് വിവാഹാലോചനകൾ വരുന്നുണ്ട്. പക്ഷേ ഇപ്പോൾ മകൾക്ക് താല്പര്യമില്ലെന്നാണ് അറിയിച്ചത്.. പോയിട്ട് കുറച്ചു നാളുകളല്ലേ ആയുള്ളൂ അതു മാത്രമല്ല അവൾക്ക് ലക്ഷ്യം അമേരിക്കയോ ആസ്ട്രലിയയോ ആണെന്നാണ്‌  പറയുന്നത്.. അവൾക്ക് പണ്ടേ ഉള്ള ആഗ്രഹമായിരുന്നു ഒരു നഴ്സാവുകയെന്നുള്ളത്. അതോടൊപ്പം പാപ്പന്റെ മക്കളെല്ലാം വിദേശത്താണ് അതുകൊണ്ട് അവൾക്കും ഒരാഗ്രഹം വിദേശത്തു പോകണമെന്ന്.. അവളുടെ ഇളയതും നഴ്സിംഗ് മതിയെന്നാ പറഞ്ഞിരിക്കുന്നത്.. അവളും പ്ലസ് ടുവിനായിരുന്നല്ലോ.. നല്ല എളുപ്പം അവൾക്കും ഉണ്ടായിരുന്നെന്നാണ് പറഞ്ഞത്..

സ്റ്റീഫനും ഭാര്യയും ഏകദേശം 12 മണിയോടുകൂടിയാണ് എത്തിയത്. ഭക്ഷണം നിർബന്ധിച്ചു കഴിപ്പിച്ചു. എന്നാലിനി വൈകുന്നേരം വെയിലാറിയിട്ടു പോകാമെന്നു ഹമീദിന് നിർബന്ധം.. അങ്ങനെ അവരവിടെ തമാശകളും കുടുംബകാര്യങ്ങളും പറഞ്ഞിരുന്നു. 

”സ്റ്റീഫൻ ആർമിയിൽ എത്രവർഷം ജോലിചെയ്തു..”

”ഞാൻ പതിനഞ്ചു വർഷം ജോലിചെയ്തു.. വാളന്ററി റിട്ടയർമെന്റെടുക്കുകയായിരുന്നു.”

”അതെന്താ അങ്ങനെ...”

”ഹമീദിക്കാ... സിയാചിനിലെ തണുപ്പിലായിരുന്നു 8 വർഷത്തോളം.. തുടർന്നും രാജ്യത്തെ സേവിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കുട്ടികൾ വളർന്നപ്പോൾ തിരിച്ചുപോരേണ്ട അവസ്ഥയായി.. അവളെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത അവസ്ഥ.. ബന്ധുക്കളൊക്കെ ഉണ്ടെങ്കിലും നമ്മുടെ കുട്ടികൾക്ക് നമ്മൾ തന്നെവേണമല്ലോ.. ഇവിടെയെത്തി മൂന്നുമാസത്തിനകം തന്നെ ജോലിക്കും കയറി.. വെറുതെ നിൽക്കാൻ വയ്യ അതുകൊണ്ടാ..

”അതിർത്തിയിൽ വലിയ പ്രശ്നങ്ങളുണ്ടായ സമയത്തായിരുന്നല്ലേ..”

”ഇല്ല.. അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ചെറിയ ചില പൊട്ടിപ്പുകൾ ഉണ്ടാവും.. ചിലപ്പോൾ ആരെങ്കിലും മരിക്കും. അല്ലെങ്കിൽ പരിക്കുപറ്റും.. ഞങ്ങൾ ടെക്നിക്കൽ സ്റ്റാഫുകൾക്ക് യുദ്ധമുഖത്ത് പോകേണ്ടിവരില്ല...”

”റഷീദിന് വലിയ ആഗ്രഹമായിരുന്നു എയർഫോഴ്സിൽ ചേരണമെന്നുള്ളത്.. പക്ഷേ എന്തുകൊണ്ടോ അതൊന്നും നടന്നില്ല..”

”റഷീദ് കഴിഞ്ഞ ദിവസം മോളെ കാണാൻ പോയിരുന്നു. അവൾക്ക് കുറച്ച് ഫ്രൂട്സും മറ്റുമൊക്കെ കൊണ്ടുക്കൊടുത്തെന്നു പറഞ്ഞു.. ഒരു സഹോദരന്റെ സ്നേഹം അവള‍്ക്ക് കിട്ടുന്നെന്നാണ് അവൾ പറഞ്ഞത്..”

”അവനങ്ങനെയാ... വലിയ ശ്രദ്ധയാ എല്ലാക്കാര്യത്തിലും.”

”ങ്ഹാ സ്റ്റീഫൻ ചേട്ടാ പോണ്ടേ.. നമുക്ക്..”

”ചായ കുടിച്ചിട്ടു പോകാം.. ”ഹമീദിന്റെ നിർദ്ദേശം ആർക്കും എതിർക്കാനാവില്ല.

നാലുമണിയോടുകൂടി ചായയും കുടിച്ച് അവർ യാത്രയായി... ഫസലിന്റെ ഭാവിപരിപാടിയെക്കുറിച്ച് അവൻ അവരോട് വിശദമായി സംസാരിച്ചിരുന്നു. എൻഡ്രൻസ് ചെയ്യുന്നെന്നറിഞ്ഞപ്പോൾ അവർക്കും വലിയ സന്തോഷമായി.. എന്തായാലും നന്നായി പഠിക്കണമെന്നും പറഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി.

റഷീദിന്റെ ബിസിനസ് കുറച്ചുകൂടി വിപുലപ്പെടുത്തി.. പുതിയ ബ്രാഞ്ചിന്റെ ചുമതല അഭിമന്യുവിനെ ഏൽപ്പിച്ചു.. അവൻ പഴയതുപോലൊന്നുമല്ല.. വളരെ ആത്മാർത്ഥമായി ജോലിചെയ്യുന്നു. പുതിയ ബ്രാഞ്ചിന്റെ എല്ലാ കാര്യങ്ങളും അവനാണ് ചെയ്തിരുന്നത്.. ഇപ്പോൾ ബേക്കറിയെക്കുറിച്ചുള്ള എല്ലാം അവനറിയാം.. സ്റ്റാഫിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവന് നന്നായറിയാം. എല്ലാവരുമായി ഒരു നല്ല ബന്ധം അവൻ ഉണ്ടാക്കിയെടുത്തിരുന്നു. അവന്റെ വരവ് ശരിക്കും റഷീദിന് ഒരു വലിയ സഹായമായിരുന്നു. താഴെത്തട്ടിൽ നിന്നു തുടങ്ങി എല്ലാം സെക്ഷനിലൂടെയും അവൻ കടന്നുവന്നതുകൊണ്ട് എല്ലാം നന്നായി തറവാക്കിയി രുന്നു. കുറഞ്ഞ സമയംകൊണ്ട് അവൻ നല്ലൊരു ബിസ്സിനസ്സുകാരനായി മാറി.. 

റഷീദ് അവന്റെ സാലറിയിലും വർദ്ധനവ് വരുത്തി പുതിയ കാറ് അവനായി വാങ്ങിനൽകി.. റഷീദിന് അവനെക്കൊണ്ട് ഒരു വിവഹം കഴിപ്പിക്കണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. പലപ്പോഴും അവനത് സംസാരിക്കുകയും ചെയ്തു.. വരട്ടേ എല്ലാറ്റിനും ഒരു സമയമുണ്ട് എന്ന് മാത്രമാണ് അറിയിച്ചത്.

എന്നും അഭിമന്യു ഹെഡോഫീസിൽ വന്നിട്ടാണ് ബ്രാഞ്ചിലേയ്ക്ക് പോകുന്നത്.. അവിടെ 12 സ്റ്റാഫുകളുണ്ട്.. സിറ്റിയിൽ നിന്നും കുറച്ചു മാറിയുള്ള സ്ഥലത്താണ് പുതിയ ഷോപ്പ്.. സാധാരണക്കാർ ഏറെയുള്ള സ്ഥലം.. നല്ല ബിസിനസ്സുമുണ്ടവിടെ.. അഭിമന്യുവിന്റെ നിർദ്ദേശപ്രകാരം ഷവർമയും സാൻവിച്ചിനും മാത്രമായി ഒരു സെക്ഷൻ അവിടെ തുടങ്ങുകയും ചെയ്തു.. അടുത്ത് ധാരാളം ഓഫീസുകൾ ഉള്ളതിനാൽ ഓർഡറുകളാണ് കൂടുതൽ ലഭിക്കുന്നത്.. എന്തായാലും അഭിമന്യുവിന്റെ  കണക്കുകൂട്ടൽ തെറ്റിയില്ല.. ബിസിനസ്സ് നന്നായി പോകുന്നു. ഇപ്പോഴുള്ള നാലു ബ്രാഞ്ചുകളിൽ ഏറ്റവും നല്ല കളക്ഷൻ അവിടുന്നുതെന്നയാണ്. അതിന് ആത്മാർത്ഥമായ ശ്രമം അവന്റെ ഭാഗത്തുനിന്നുതന്നെയാണെന്നുള്ളത് ഒരു വലിയ ഭാഗ്യം തന്നെയാണ്. 

ഇടയ്ക്കിടെ റഷീദ് സ്റ്റീഫന്റെ മകളെ കാണാൻ പോകുമായിരുന്നു. ചിലപ്പോൾ അഭിമന്യുവും കാണും.. ഒരു ദിവസം സംസാരമധ്യേ റഷീദ് അവളോടു പറഞ്ഞു..

”മോളേ.. നമുക്ക് അഭിയങ്കിളിന്റെ കല്യാണം നടത്തിവിടണ്ടേ...”

”വേണം അങ്കിൾ..”അങ്കിൾ പുരനിറഞ്ഞു നിൽക്കയല്ലേ ചിരിയോടെ അവൾ പറഞ്ഞു 

”എന്നാൽ നീതന്നെ ഒരു നല്ല കുട്ടിയെ നോക്ക്.. ഇവിടെ ആരേലും ഉണ്ടോ... അവന് കുറച്ച് പ്രായമുണ്ട്.. ആ പ്രായത്തോട് യോചിക്കുന്ന രീതിയിലാവണം.”

”ജൂലി.. വേണ്ട.. ഇവൻ പലതും പറയും... എനിക്കൊന്നുമില്ലെങ്കിലും ഇപ്പോൾ നല്ല സ്വാതന്ത്ര്യമുണ്ട്.. അത് കണ്ടിട്ടിവന് സഹിക്കുന്നില്ല..”

”ഇല്ല അങ്കിളേ... നമുക്കിവിടെ നല്ലൊരു കുട്ടിയുണ്ട്.. അങ്കിളിവിടെ നിൽക്ക് ഞാനിപ്പോൾ വരാം..”

അവൾ വേഗത്തിൽ അടുത്ത റൂമിലേയ്ക്ക് പോയി..

”റഷീദേ.. ഞാൻ കെട്ടത്തൊന്നുമില്ല.. വേണ്ട കേട്ടോ..”

”അതൊക്കെ നമുക്കു നോക്കാമെന്നേ...”

അല്പം കഴിഞ്ഞപ്പോൾ അവളോടൊപ്പം മറ്റൊരു സ്റ്റാഫുമായി വന്നു.

”റഷീദങ്കിൾ ഇത് എന്റെ സുഹൃത്ത് .. ഞങ്ങൾ ഒരു ടീമിലുള്ളവരാണ്.. മലയാളിയാണെങ്കിലും ഗുജറാത്തിലാ ബന്ധുക്കളൊക്കെ...

”ഗുജറാത്തിലെവിടെ...” അപ്രതീക്ഷിതമായി അഭിയുടെ ചോദ്യം...

”ഗുജറാത്തിൽ അഹമ്മദാബാദിലാണ്. അച്ഛന് അവിടെ ഒരു ടെക്സ്റ്റയിൽ കമ്പനിയിലായിരുന്നു ജോലി..”

പിന്നീടുള്ള ചോദ്യങ്ങളൊക്കെ അഭിയുടേതായിരുന്നു. അവളെക്കാണാൻ വളരെ സുന്ദരിയുമായിരുന്നു. ഏകദേശം 30 വയസ്സ് പ്രായം കാണും. അഭിയുടെ മുഖഭാവം കണ്ടാൽ അവന് ഇഷ്ടമായെന്നുള്ള തോന്നലുണ്ടാക്കും.

അല്പനേരത്തിനകം അവിടെനിന്നും അവർ യാത്രപറഞ്ഞിറങ്ങി.. അവർക്ക് ഡ്യൂട്ടി മാറാനുള്ള സമയമായിരുന്നു. 

കാറിൽക്കയറി കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല..

”റഷീദേ.. ആ കുട്ടി കല്യാണം കഴിച്ചതാണോ..”

”അറിയില്ല...”

”നല്ല കുട്ടി.. ചിലപ്പോൾ കെട്ടിയതാണെങ്കിലോ..”

”നമുക്ക് ജൂലിയോട് ചോദിക്കാം.. നിനക്കെന്താ ഇത്ര പെട്ടെന്നൊരു മനംമാറ്റം.. വിശ്വാമിത്രന്റെ തപസ്സിളകിയോ.”

”ഏയ് അതൊന്നുമല്ല.. ജീവിതത്തിൽ തിരഞ്ഞുനടന്ന ഒരാളിന്റെ മുഖംപോലൊരു തോന്നൽ..”

”വീട്ടിലെത്തുന്നതുവരെ അവർ രണ്ടുപേരും പലതും സംസാരിച്ചിരുന്നു. ആ കുട്ടിയെ കണ്ടതുമുതൽ അഭിമന്യുവിന് ഒരു മാറ്റം സംഭവിച്ചതുപോലെ...”

വൈകുന്നേരം റഷീദിന്റെ ഫോണിൽ നിന്നും.. സ്റ്റീഫന്റെ മകളെ വിളിച്ചു.. 

”ജൂലി .. ഇത് ഞാനാ‍.. അഭി..”

”പറഞ്ഞൊ അങ്കിൾ..”

”അതേ.. ഞാനൊരുകാര്യം ചോദിക്കട്ടേ.. റഷീദിവിടെ അടുത്തുണ്ട്..”

”അങ്കിൾ ചോദിച്ചോ..”

”ആ കുട്ടീടെ പേരെന്താ.. ഞാൻ ചോദിക്കാൻ വിട്ടുപോയി..”

”അശ്വതി എന്നാണ്..” അവളും ഇപ്പോൾ അങ്കിളിന്റെ പേരുചോദിച്ചിട്ട് പോയതേയുള്ളൂ..”

”പിന്നെ വേറൊന്നും വിചാരിക്കല്ലേ.. അവൾ കല്യാണം കഴിച്ചതാണോ..”

”ഇല്ലെന്നേ... എന്താ അങ്ങനെ ചോദിച്ചത്..”

”അല്ല...”

അപ്പോഴേയ്ക്കും റഷീദ് ഫോൺ തട്ടിപ്പറിച്ചു...

”മോളേ അവന് അവളെയങ്ങ് വല്ലാതെ പിടിച്ചുപോയി.. നീയതൊന്നു പ്രൊസീഡ് ചെയ്യ്..”

”അങ്കിൾ അവളുടെ ജീവിതത്തിൽ ഒരു വരിയ പ്രശ്നമുണ്ടായിട്ടുണ്ട്.. അവൾ വിവാഹം കഴിച്ചതാ... വിവാഹദിവസം വധൂവരന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. എതിരേവന്ന ഒരു ചരക്കു ലോറിയുമായി അവരുടെ കാർ കൂട്ടിയിടിച്ച് വരൻ മരമടഞ്ഞു... അതിനു ശേഷം അവൾ വേറേ കല്യാണം കഴിച്ചിട്ടില്ല..”

”അതൊന്നും ഒരു പ്രശ്നമുള്ളകാര്യമല്ല.. നീ കാര്യങ്ങളെക്കുറിച്ച് വിശദമായി അവളോട് പറഞ്ഞോ.. കുട്ടിയെക്കുറിച്ച് എന്താണ് നിന്റെ അഭിപ്രായം..”

”നല്ല കുട്ടിയാണ്. നല്ല സ്വഭാവം.. അച്ഛൻ മരിച്ചുപോയി.. രണ്ടു സഹോദരിമാരുണ്ട് അവരുടെ വിവാഹം കഴിഞ്ഞു... അവർക്കുവേണ്ടിയാ അവളിവിടെ എത്തിയത്.. അവളുടെ കഴിവുകൊണ്ടുതന്നെയാണ് രണ്ട് കുട്ടികളുടേയും വിവാഹം കഴിഞ്ഞത് ഇവിടെ എന്നേക്കാൾ സീനിയറാണ്... 5 വർഷമായി ഇവിടെത്തിയിട്ട്.”

”ശരി മോളേ... നാളെ വിളിക്കാം.”

”ശരി അങ്കിൾ..”

”റഷീദ് കാര്യങ്ങളെല്ലാം വിശദമായി ഗോപിയോട് പറഞ്ഞു..”

”റഷീദേ എനിക്ക് ഒരു വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹമൊന്നുമില്ലായിരുന്നു. പക്ഷേ അവളെ കണ്ടപ്പോൾ നിനക്കറിയില്ലേ .... നമ്മളുടെ ക്ലാസിലെ ആ കുസൃതിപ്പെണ്ണിനെ.. അവളെപ്പോലില്ലേ...”

”ശരിയാ എനിക്കും തോന്നി..”

”റഷീദേ നീതന്നെ അതെല്ലാം തിരക്കിക്കോ... എനിക്ക് ആരുമില്ല.. എല്ലാം നീ തീരുമാനിച്ചോ...”

”അത്രയല്ലേയുള്ളൂ.. പിന്നെ.. നിന്റെ ഗാർഡിയനും എല്ലാം ഞാൻതന്നെയാണ്.. നീ ആ കുട്ടിയെ കഷ്ടപ്പെടുത്താതിരുന്നാൽ മതി.. നമുക്ക് അവളുടെ വീട്ടുകാരുമായി ആലോചിക്കാം.”

അഭിമന്യു ഗുഡ്നൈറ്റ് പറഞ്ഞ് അവന്റെ മുറിയിലേയ്ക്ക് പോയി.. അന്ന് അവന്റെ മനസ്സ് നിറയെ സന്തോഷമായിരുന്നു. ലക്ഷ്യമില്ലാതെ അലഞ്ഞ തനിക്ക് ഒരു ലക്ഷ്യം ഉണ്ടാക്കിത്തന്നത് റഷീദാണ്.. ഒരു പക്ഷേ ദൈവത്തിന്റെ ഒരു പരീക്ഷണമായിരുന്നു കാണും ഇതൊക്കെ.. എന്തായാലും ആ കുട്ടിയുടെ ഇഷ്ടം കൂടി നോക്കണമല്ലോ...

പിറ്റേ ദിവസം രാവിലെ തന്നെ സ്റ്റീഫന്റെ മകൾ വിളിച്ചിരുന്നു. ആ കുട്ടിക്ക് ഇഷ്ടക്കുറവൊന്നുമില്ലെന്നും വീട്ടുകാരുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്നുമാണ് അവൾ അറിയിച്ചത്..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു നട്ടിലുള്ള അവളുടെ അമ്മയെ വിളിച്ചു റഷീദ് വിശദമായി എല്ലാം സംസാരിച്ചു. അവന്റെ ഇവിടുത്തെ ബിസ്സിനസ്സിനെക്കുറിച്ചും തന്റെ പങ്കാളിയാണ് അവനെന്നുമുള്ള കാര്യങ്ങളൊക്കെ അറിയിച്ചു. ബന്ധുക്കളാരുമില്ലെന്നുള്ള കാര്യത്തിൽ അവർക്കല്പം വിഷമമുണ്ടായെങ്കിലും തന്റെ മകളെ സന്തോഷത്തോടെ നോക്കുമെന്നുള്ള ഒരു ഉറപ്പ് റഷീദിൽ നിന്നും കിട്ടി.. അവരും സമ്മതം മൂളിയതോടെ ഒരു ഒഫിഷ്യൽ പെണ്ണുകാണൽ തരപ്പെടുത്താൻ റഷീദ് തീരുമാനിച്ചു...

അവർ രണ്ടാളോടും അടുത്ത വെള്ളിയാഴ്ച ബേക്കറിയിലെത്താൻ റഷീദ് പറഞ്ഞു.. ഒരു പതിനൊന്നു മണിക്ക് കാർ ഹോസ്റ്റലിലെത്തുമെന്നും അതിൽ കയറി എത്താനുമാണ് റഷീദ് പറഞ്ഞത്...

പറഞ്ഞതുപോലെ അവർ കൃത്യസമയത്തുതന്നെ എത്തി.. അവരെ രണ്ടുപേരേയും ബേക്കറിയുടെ ഒരു ക്യാബിനിൽ ഒറ്റയ്ക്ക് സംസാരിക്കാൻ വിട്ടു.. വിശദമായി അവർ എല്ലാം സംസാരിച്ചു. അവർ പരസ്പരം അവരവരുടെ സാഹചര്യങ്ങളും ജീവിതവും വിവരിച്ചു.. ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ലല്ലോ... എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്ക് പരസ്പരം ഇഷ്ടം കൂടുകയായിരുന്നു. അവിടുന്നുതന്നെ റഷീദ് അവളുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു.. രണ്ടു പെൺമക്കളും വീട്ടിലുണ്ടായിരുന്നു. അവരുടെ ഭർത്താക്കന്മാരുമായും സംസാരിച്ചു.. വീട്ടുകാർക്ക് പൂർണ്ണ സമ്മതം.. 

വിവാഹം ഒരുവർഷം കഴിഞ്ഞുള്ള വെക്കേഷന് നടത്താമെന്നുള്ള തീരുമാനം അവർ രണ്ടാളുമെടുത്തു. അതെല്ലാരും സമ്മതിക്കുകയായിരുന്നു. റഷീദിന്റെ മനസ്സിനും വലിയ സന്തോഷമായിരുന്നു. 

അവരെ കൊണ്ടുവിടാനുള്ള ഏർപ്പാടുകൾ ചെയ്തശേഷം റഷീദ് അഭിയുമായി വിശദമായി സംസാരിച്ചു.

”അഭി... നമ്മുടെ പുതിയ ബ്രാ‍ഞ്ചിൽ നീയൊരു പാർട്ട്ണറായിരിക്കും...”

അത് കേട്ട് അഭി ഞെട്ടിപ്പോയി...

”നിയിനി ഇങ്ങനെയൊന്നും ജീവിച്ചാൽ പോരാ.. കുറച്ചുകൂടി ഉത്തരവാദിത്വമൊക്കെ വേണം...”

”എടാ അത്..”

”നീയതൊന്നും ആലോചിക്കേണ്ട.. ഞാൻ അവളോട് പറഞ്ഞിരിക്കുന്നതും അതുതന്നെയാണ്.. ആ ബ്രാഞ്ച് നമ്മൾ പാർട്ണർഷിപ്പിലാണെന്നാണ്..”

”റഷീദിന്റെ വാക്കുൾ അവന്റെ കണ്ണുനിറച്ചു... റഷീദ് നടന്ന് അവന്റെ അടുത്തെത്തി.. അവന്റെ തോളിൽ സ്പർശിച്ചു. ടാ.. നമ്മൾ ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.. നിനക്ക് എന്നേയും എനിക്ക് നിന്നേയും നന്നായറിയാം.. എന്തോ കാരണത്താൽ നമ്മൾ രണ്ടായെങ്കിലും വീണ്ടും കണ്ടുമുട്ടിയത് പടച്ചോന്റെ തീരുമാനമാ.. നിന്റെ ആത്മാർത്ഥതയ്ക്ക് എനിക്ക് ഇതല്ലേ ചെയ്യാനാകൂ..

അവരുടെ സ്നേഹവും ആത്മാർത്ഥതയും ഒരു മാതൃകതന്നെയായിരുന്നു. സുഹൃത്ബന്ധത്തിന്റെ ഉദാത്ത ഉദാഹരണം... വർഷങ്ങളോളം കഷ്ടപ്പെട്ടിട്ടും എങ്ങുമെത്താതിരുന്ന അവന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. റഷീദും അങ്ങനെതന്നെയായിരുന്നു എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയിടത്തു നിന്നുമാണ് എല്ലാം തുടങ്ങിയത്... ഈ മരുഭൂമി മലയാളിക്ക് ഒരു ഭാഗ്യം തന്നെയാണ്.. എത്രയോ ഇന്ത്യക്കാർ ഇവിടെനിന്നും ജീവിതം പച്ചപിടിപ്പിച്ചിട്ടുണ്ട്... എത്രയോപേർ തകർന്നുപോയിട്ടുമുണ്ട്.. ഈ മണ്ണ് സ്വന്തം മണ്ണിനേക്കാൾ പ്രിയമാകുന്നത് അതുകൊണ്ടാണ്. ഓർമ്മയാകുന്ന കാലം മുതൽ മലയാളിയുടെ മനസ്സിൽ തുടങ്ങുന്ന മോഹമാണ് ഗൾഫെന്നത്... 18 വയസ്സായാൽ പാസ്പോർട്ടെടുത്ത് ഗൾഫിൽ വിടാം എന്നാണ് വീട്ടുകാരുടെയും പ്രതീക്ഷ.. ഇവിടെത്തി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് കേരളമെന്ന ഒരു സംസ്ഥാനം ഇന്ത്യയിലെ നമ്പർ 1 എന്ന സ്ഥാനത്തെത്തിക്കാൻ എത്രയോ കഷ്ടപ്പാടുകൾ സഹിക്കുന്നുണ്ട് പ്രവാസികൾ.. ജീവിതത്തിലും ഒരിക്കലെങ്കിലും ഇവിടെത്തിയവർ ഒരിക്കലും ഗൾഫ് മറക്കില്ല.. മണലാരണ്യം എന്നു പറയുമെങ്കിലും സ്വർണം വിളയുന്ന മണലാണിവിടെ...

ഇന്ന് ഇന്ത്യയെപ്പോലെ തന്നെ ആശങ്കയോടെയാണ് ഗൾഫും ദിനങ്ങൾ തള്ളിനീക്കുന്നത്. കൊറോയെന്ന മനുഷ്യ വംശത്തിന് ഭീഷണിയായ വൈറസ് എല്ലാ രാജ്യങ്ങളിലേയ്ക്കും പടർന്നുപിടിക്കുന്നു ചൈനയിൽ നിന്നും തുടങ്ങി മറ്റു പല രാജ്യങ്ങളിലൂടെ കടന്ന് ഇപ്പോൾ 174 രാജ്യങ്ങളിലെത്തിയിരിക്കുന്നു. മനുഷ്യന് തടയാവുന്നതിനും അപ്പുറമാണ് ഇതിന്റെ വ്യാപനം. പല രാജ്യങ്ങളും ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. ഒരു കുടുംബത്തിൽ നിന്നും ഒരാളെങ്കിലും ഗൾഫിലുണ്ടാവും... അതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത് അവിടെയും ഇവിടെയും രോഗം പടർന്നുപിടിക്കുകയാണ്. ഗൾഫിൽ നിന്നെത്തുന്നവർ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുന്നതിന് പകരം കറങ്ങി നടക്കുന്നത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. അസുഖത്തെക്കുറിച്ച് വേണ്ട ബോധവൽക്കരണം അധികാരികൾ നടത്തിയിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാൻ തയ്യാറാകാതെ പൊതുയിടങ്ങളിൽ കറങ്ങി നടക്കുന്നവരെ അസുഖം ഭേദമായശേഷം പിടിച്ച് ജയിലിൽ അടയ്ക്കണം.. ഇനി വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവരുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഫോട്ടോയുൾപ്പെടെ പ്രസിദ്ധീകരിക്കണം ബാക്കി നാട്ടുകാർ നോക്കിക്കൊള്ളും... സ്വന്തം അസുഖം മറ്റുള്ളവർക്കൂടി കൊടുക്കണമെന്നുള്ള വാശി എന്തിനാണ് ഇത്തരക്കാർക്ക്... കേരളത്തിൽ ഇതുവരെ കമ്യൂണിറ്റി സ്പ്രഡ് ഉണ്ടായിട്ടില്ല അതിൽ ആശ്വസിക്കാം.. വരുന്ന ആഴ്ചകൾ നമ്മളെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. ആരുടെ ഉള്ളിലാണ് ഈ വൈറസ് പടർന്നതെന്ന് കണ്ടുപിടിക്കുക പ്രയാസകരമാണ്. വൈറസ് കയറിക്കഴിഞ്ഞാ ആ വ്യക്തി വൈറസ് വാഹകനാകുമെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത.. 

കൈ വൃത്തിയായി കഴുകുക.. ഒര സാമൂഹ്യ അകലം പാലിക്കുക ഇതൊക്കെ മാത്രമേ ഈ അസുഖം വരാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാനാവൂ.. കഴിഞ്ഞ ആഴ്ചയേക്കാളും ഭീകരമായ ഒരവസ്ഥയിലേയ്ക്ക് ഈ ലോകം മാറിയിരിക്കുന്നു.. അസുഖമെത്താത്ത സ്ഥലങ്ങളില്ലെന്നു വന്നിരിക്കുന്നു.. ജാഗ്രത കൂടുതലാക്കേണ്ടിയിരിക്കുന്നു. 14 ദിവസം വീട്ടിലിരുന്ന് സ്വന്തം അസുഖം മാറ്റുന്നതിനു പകരം നാടുമുഴുവൻ കറങ്ങി എല്ലാവർക്കും അസുഖം കൊടുത്ത് സമൂഹത്തെ മുഴുവൻ വീട്ടിലിരുത്തരുത്.. നമ്മുടെ ആരോഗ്യമേഖലയ്ക്ക് ചെയ്യാനുള്ള പരിമിതികളുണ്ട്. കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമാണ്. 

ഞാനുമൊരു പ്രവാസിയാണ്. പ്രിയപ്പെട്ട പ്രവാസികളെ... നാട്ടിലേയ്ക്ക് വരുമ്പോൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുക... പണ്ട് പ്രവാസി വന്നെന്നറിഞ്ഞാൽ ഓടി എല്ലാവരും വീട്ടിലെത്തുമായിരുന്നു. ഇന്നത്തെ അവസ്ഥ പ്രവാസികളെ കണ്ടാൽ ഓടിയൊളിക്കും അല്ലെങ്കിൽ അടിച്ചോടിക്കും. ആ ഒരവസ്ഥയിലേയ്ക്ക് നമ്മൾ പ്രവാസികൾ തന്നെ അവസരമുണ്ടാക്കരുതേ... ഇതൊരു അപേക്ഷയാണ്.. കുറഞ്ഞ ദിവസങ്ങൾ കുടുംബക്കാരോടൊപ്പം ലീവിനുവരുന്ന നിങ്ങൾ അസുഖം മറച്ചുവച്ച് നാടുമുഴുവൻ ചുറ്റിക്കറങ്ങി മറ്റുള്ളവർക്കും അസുഖം നൽകി നാട്ടുകാരുടെ മൊത്തം ശാപമേറ്റുവാങ്ങരുതേ... നിങ്ങളുടെ ഉറ്റവരും ഉടയവരും ഇവിടെത്തന്നെയാണ് ജീവിക്കേണ്ടത്. നിങ്ങളുടെ കുഞ്ഞുങ്ങളെ നാളെ നാടുമുഴുവൻ അസുഖം വരുത്തിയവന്റെ മകനെന്നോ മകളെന്നോ വിളിക്കാതിരിക്കാനുള്ള ജാഗ്രത കാണിക്കുക.. ഈ അസുഖത്തിന്റെ വ്യാപനം ഭീകരമാണ്. വന്ന അസുഖം മാറി അടുത്തവർഷവും നമുക്കിവിടൊക്കെ ജീവിക്കണ്ടേ... പ്രിയ പ്രവാസികളേ... നിങ്ങൾ വെറുക്കപ്പെട്ടവരാകരുതേ...

ഭയം വേണ്ട.. ജാഗ്രതമതി.. 

ശാരീരിക അകലം, സാമൂഹിക ഒരുമ അതാണ് നമ്മുടെ മുദ്രാവാക്യം... നീക്കിവയ്ക്കാം ഒരു ദിവസം നമ്മളുറങ്ങുമ്പോൾ നമുക്കുവേണ്ടി ജീവൻ പണയം വച്ച് ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കുവേണ്ടി.. ഭരണാധികാരികൾക്കുവേണ്ടി... ഇന്നത്തെ ജനതാ കർഫ്യൂവിൽ പങ്കെടുക്കൂ... ഈ വിപത്തിനെ നമുക്ക് ഒറ്റക്കെട്ടായി മറികടക്കാം.. വലിയൊരു വിപത്തിന്റെ വ്യാപനം തടയാം... ഇപ്പോൾ, ഇന്ന് നമുക്ക് തടായാനായി ഇന്ത്യയോടൊപ്പം ഇന്ത്യാക്കാർക്കൊപ്പം നിൽക്കാം...



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  22 03 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച  29 03 2020


14.3.20

നിഴൽവീണവഴികൾ - ഭാഗം - 65

 
 
അവരാണ് അവളെ വീട്ടിലെത്തിച്ചത്.. കഠിനപ്രയത്നത്തിലൂടെ അവൾ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവനെതിരെ കേസും കൊടുത്തു. അവളൊരു ഛാൻസീറാണിയാടാ... നല്ല ആത്മാർത്ഥതയുള്ള കുട്ടി.. അങ്ങനെ എല്ലായിടത്തും ജോലിക്കൊന്നും പോവില്ല.. നല്ല കുടുംബമാണെങ്കിൽ മാത്രമേ പോവുള്ളൂന്നാ അവളെന്നോട് പറഞ്ഞത് ..

അടുത്ത ദിവസം തന്നെ ജോലിക്കാരി ജോലിക്കെത്തി.. വിചാരിച്ചതുപോലെതന്നെ വളരെ നല്ല സ്വഭാവമുള്ള കുട്ടി... കാഴ്ചയിൽ വലിയ പ്രായമൊന്നും തോന്നില്ല. പക്ഷേ മുഖത്ത് ദുഃഖം നിഴലിയ്ക്കുന്നുണ്ട്.. അതാരെയും കാട്ടാതിരിക്കാൻ ശ്രമിക്കുന്നുമുണ്ട്. കുറച്ച് ദിവസങ്ങൾകൊണ്ട് അവൾ എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റി. ഉമ്മയുടെയും ഉപ്പയുടെ കാര്യത്തിൽ അവളുടെ ശ്രദ്ധ മക്കളെപ്പോലും നാണിപ്പിക്കുന്നരീതിയിലായിരുന്നു. നാദിറയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ അവൾ ചെലുത്തുന്നുണ്ട്.. അവൾക്ക് താഴത്തെ നിലിൽ സ്റ്റോർ റൂമിനോട് ചേർന്നുള്ള റൂമാണ് നൽകിയിരുന്നത്. രാവിലെ 4 മണിക്ക് എഴുന്നേൽക്കും അടുക്കളയൊക്കെ വൃത്തിയാക്കലാണ്. അതു കഴിഞ്ഞാൽ നേരം വെളുത്തുടൻ മുറ്റമടിച്ച് വൃത്തിയാക്കും. ഒരോരുത്തരുടേയും ഡ‍്രസ്സുകൾ പ്രത്യേകം പ്രത്യേകം കൊണ്ടുപോയി കഴുകി വിരിക്കും. ഇതിനിടയിൽ അടുക്കളപ്പണികളൊക്കെ തീർത്തിരിക്കും. അതു കഴിഞ്ഞാൽ പിന്നെ റഷീദിന്റെ കുഞ്ഞിനെ ലാളിച്ചുകൊണ്ടിരിക്കും. അവൾക്കും ആഗ്രഹം കാണുമല്ലോ... അതായിരിക്കും കുഞ്ഞിനോടിത്ര സ്നേഹം.

ഫസലിന്റെ പരീക്ഷയുടെ അവസാന ദിവസം... രാവിലെ കാപ്പി കുടിച്ച് അവൻ സ്കൂളിലേയ്ക്ക്.. എത്തിച്ചേരാൻ കുറച്ചു താമസിച്ചതിനാൽ നേരേ പരീക്ഷാഹാളിലേയ്ക്ക്.. ഐഷുവിനെ കണ്ടിട്ടു പോകണമെന്നുണ്ടായിരുന്നു. പക്ഷേ സമയം താമസിച്ചതിനാൽ അതിനു കഴിഞ്ഞില്ല.. മറ്റെല്ലാ പരീക്ഷകളും അവന് വളരെ എളുപ്പമായിരുന്നു. ഇതും അങ്ങനെയായിരിക്കുമെന്നുള്ള പ്രതീക്ഷയായിരുന്നു അവന്റെ മനസ്സിൽ. പടച്ചോനെ മനസ്സിൽ ധ്യാനിച്ച് ചോദ്യപേപ്പർ വാങ്ങി.. എന്നത്തേയും പോലെ എളുപ്പമുള്ള ചോദ്യങ്ങളാണെന്ന് അവന് മനസ്സിലായി.. ഐഷുവിന്റെ മോഡൽ ചോദ്യപേപ്പറുകൾ വളരെ കറക്ടാണെന്നു തോന്നി.. ഇനി അവൾക്ക് ചോദ്യം ചോർന്നു കിട്ടിയതെങ്ങാനുമാണോ.. ഇല്ലില്ല.. അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമവൾക്കില്ല. കാരണം അവൾ ഈ സ്കൂളിന്റെ പ്രതീക്ഷയാണ്.. ഇത്രയും നന്നായി പഠിക്കുന്നൊരു കുട്ടിക്ക് അതിന്റെ ആവശ്യമില്ല..

അവൻ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഓരോന്നായി എഴുതാൻ തുടങ്ങി. ഒന്നുരണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് കുറച്ച് സംശയം ഉണ്ടായെങ്കിലും ഒന്നും എഴുതാതെവിട്ടില്ല.. എന്തായാലും ജയിക്കാനുള്ളതിനേക്കാൾ മാർക്കു കിട്ടുമെന്നുറപ്പായിരുന്നു.

എല്ലാം എഴുതി ക്കഴിഞ്ഞ് മൊത്തത്തിലൊന്നോടിച്ചു നോക്കി.. അഭിമാനം തോന്നി... ഇന്ന് കൊണ്ട് പരീക്ഷ അവസാനിക്കുന്നു. ജീവിതത്തിലെ വലിയൊരു പരീക്ഷണം... ഈ കടമ്പ കടക്കാമെന്നുള്ള ഉറപ്പ് ഇപ്പോൾ മനസ്സിലുണ്ട്. എല്ലാവരുടെയും ആഗ്രഹം സാധിക്കണം.. അതിന് താൻ തന്നെ മുൻകൈയ്യെടുക്കണം.. 

അവൻ പരീക്ഷാഹാളിൽ നിന്നും പുറത്തു കടന്നു... ഐഷുവിന്റെ ഹാളിന്റെ സമീപത്തായി നിന്നു.. അൽപസമയത്തിനകം അവൾ എത്തി.. അവളുടെ മുഖം കടുത്തിരിക്കുന്നു. ഒരു ചിരിപോലുമില്ല.

“ഐഷു പരീക്ഷ എങ്ങനുണ്ടായിരുന്നു.“

“കുഴപ്പമില്ല.. നിനക്കോ?“

“എനിക്ക് നല്ല എളുപ്പമായിരുന്നു.“

“ഉം..“

“എന്താ.. എന്തുപറ്റി നിനക്കൊരു സന്തോഷമില്ലാത്തെ..“

“നീയെന്താ രാവിലെ ലേറ്റായത്..“

“ബസ്സ് കിട്ടാൻ താമസിച്ചു..“

“ഓക്കെ... പരീക്ഷയ്ക്ക് നേരത്തേ ഇങ്ങണമെന്നറിയില്ലേ..“

“ഇനിയെന്നാ കാണുക..“

അവൾ അവന്റെ മുഖത്തേയ്ക്കു നോക്കി... മുന്നോട്ടു നടന്നു...

“എന്നെ കൊണ്ടുപോകാൻ കാർ എത്തി...“

അവൾ മുന്നെ നടന്നു.. അവൻ അൽപദൂരം പിറകേ... അവൾ തിരിഞ്ഞു നിന്നു. യാത്ര യോദിച്ചു..

“ഓക്കെ.. ഇനിയും കാണാം.. ഞാൻ...“

അവൾ നടന്നകന്നു... കാറിനടുത്തെത്തി തിരിഞ്ഞു അവനെ നോക്കി... കൈയ്യാട്ടി വിളിച്ചു..

അവൻ ഓടി അടുത്തെത്തി...

അവൾ കാറിന്റെ ഗ്ലാസ്സ് താഴ്ത്തി.. 

“നീ വരുന്നോ?“

കേൾക്കാൻ കൊതിച്ച വാക്കുകൾ.. അവൻ പിന്നീടൊന്നും ആലോചിച്ചില്ല.. മുൻവശത്തെ ഡോർ തുറന്ന അകത്തു കയറി...

വെപ്രാളത്തിനിടയിൽ ആരാണ് വണ്ടിയോടിച്ചതെന്ന് നോക്കിയില്ല... 

“ങ്ഹാ അങ്കിളോ..?“

“ഫസലേ പരീക്ഷ എങ്ങനുണ്ടായിരുന്നു.“

“നന്നായിരുന്നു.“

“ഒരു ഫസ്റ്റ് ക്ലാസ് പ്രതീക്ഷിക്കാമോ..“

“അങ്കിൾ ഞാൻ നന്നായി എഴുതി... ഇനിയെല്ലാം പടച്ചോന്റെ കൈയ്യിൽ.“

“വാപ്പാ.. ഞാൻ എല്ലാ ചോദ്യങ്ങളുടേയും മോഡൽ കൊടുത്തിരുന്നു... അതിൽ നിന്നുള്ള ചോദ്യങ്ങളാ മുഴുവൻ ചോദിച്ചത്.. പിന്നെ ഇതൊരു പ്രയാസമായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...“

അവൻ അതിന് ഉത്തരം പറഞ്ഞില്ല..

“അടുത്തത് എന്താ പ്ലാൻ..“ അദ്ദേഹം അവനോട് ചോദിച്ചു.

“ഒന്നും തീരുമാനിച്ചിട്ടില്ല.. എൻഡ്രൻസ് എഴുതാൻ ആഗ്രഹമുണ്ട്...“

“ആഗ്രഹം മാത്രം പോരാ പ്രയത്നിക്കുകയും വേണം. ഫസലിന് ക്ലാസിന് പോകാൻ താല്പര്യമുണ്ടോ..?“

“ഉണ്ട് അങ്കിൾ..“

“ശരി... ഈ വരുന്ന ഏഴാം തീയതി എൻഡ്രൻസ് ക്ലാസ് തുടങ്ങുകയാണ്... സിറ്റിലിലെ എക്സ്ട്രീം കോളേജിലാണ്... അവിടുത്തെ പ്രിൻസിപ്പാൾ എന്റെയൊരു സുഹൃത്താണ്.. താല്പര്യമാണെങ്കിൽ ഞാൻ വിളിച്ചു പറയാം... ഐഷുവും അവിടെയാണ് പോകുന്നത്..“

അവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലായിരുന്നു. ഐഷു ഉള്ളിടത്ത് എത്താനുള്ള അവസരം വെറുതെ കളയാമോ..?“

“പിന്നെ.. വീട്ടുകാരോട് സംസാരിച്ച് നാളെയോ മറ്റന്നാളോ വീട്ടിൽ വന്ന് പറയണം...“

“ശരി അങ്കിൾ...“

“ശരി.. ഫസലേ.. ഞാൻ നിന്നെ ഇവിടെ ഇറക്കാം.. ഇവിടുന്ന് എപ്പോഴും ബസ്സ് കിട്ടുമല്ലോ.?“

“ശരി അങ്കിൾ..“

റോഡ് രണ്ടായി തിരിയുന്ന ഭാഗമായിരുന്നത്.. അവർക്ക് പോകേണ്ട വഴി ഇടത്തോട്ടുള്ള റോഡിലൂടെയാണ്... തനിക്ക് വലത്തോട്ടുള്ള റോഡിലൂടെയും.. 

അദ്ദേഹത്തോട് നന്ദി പറഞ്ഞ് ഐഷുവിനോട് യാത്രയും പറഞ്ഞ് അവൻ ഇറങ്ങി... വഹനം ഇടത്തോട്ട് തിരിഞ്ഞ് മുന്നോട്ട് പോയി.. ഐഷു അവനേ നോക്കി  ടാറ്റാ കാണിച്ചു അവനും...

മനസ്സിന് വല്ലാത്ത സന്തോഷം... എന്തായാലും അവളെ കാണാനൊരു വഴിയുമായല്ലോ.. കൂടാതെ തുടർന്നു പഠിക്കണമെന്നുള്ള മോഹവും അവന്റെ മനസ്സിലുദിച്ചിരുന്നു.

വളരെ സന്തോഷത്തോടുകൂടിയാണ് അവൻ വീട്ടിലെത്തിയത്.

“മോനേ.. എങ്ങനുണ്ടായിരുന്നു.“

“നല്ല എളുപ്പമുണ്ടായിരുന്നു..“

“അൽഹംദുലില്ല..“

എല്ലാവർക്കും വളരെ സന്തോഷമായി... 

“ഉപ്പാ.. അടുത്തയാഴ്ച മെഡിക്കൽ എൻഡ്രൻസിന്റെ ക്ലാസ് തുടങ്ങുകയാ... ചേർന്നാൽ കൊള്ളാമെന്നുണ്ട്...“

“അതിനെന്താ.. നീ പോകാൻ തയ്യാറായിക്കോ..“

അവന്റെ മനസ്സിൽ സന്തോഷം അലതല്ലി.. സഫിയ മകനെക്കുറിച്ചോർത്ത് അഭിമാനംകൊണ്ടു... അവൻ മുകളിൽപോയി കുളിച്ച് തിരികെയെത്തി. മേശമേൽ അവന് ഇഷ്ടപ്പെട്ട പലഹാരങ്ങൽ ഉണ്ടാക്കി വച്ചിരുന്നു... ജോലിക്കാരി വന്നതിനുശേഷം എന്നും വൈകുന്നേരം കഴിക്കാൻ എന്തേലും പലഹാരങ്ങളുണ്ടാവും.. ഉമ്മയാടുെയും മറ്റുള്ളവരുടെയും ജോലിഭാരമൊന്നു കുറഞ്ഞിട്ടുണ്ട്... 

വൈകുന്നേരം റഷീദ് വിളിച്ചിരുന്നു. ഫസൽ തന്നെയാണ് ഫോൺ എടുത്തത്. പരീക്ഷയുടെ വിവരങ്ങൾ തിരക്കി. അതോടൊപ്പം ഭാവി പരിപാടികളെക്കുറിച്ചും.. അവന് എൻഡ്രൻസ് എഴുതാൻ താൽപര്യമാണെന്നറിയിച്ചപ്പോൾ അതിനുള്ള കാര്യങ്ങലെല്ലാം ചെയ്യാൻ അവനോട് പ്രത്യേകം പറഞ്ഞു. പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും എല്ലാം ഉപ്പാന്റെ കൈയ്യിൽ ഏൽപിച്ചിട്ടുണ്ടെന്നും അറിയിച്ചു. അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഫോൺ ഉപ്പയുടെ കൈയ്യിലേയ്ക്ക് കൊടുക്കാൻ റീഷീദ് ഫസലിനോട് ആവശ്യപ്പെട്ടു.. ഉപ്പയോട് വിശദമായി എല്ലാം സംസാരിച്ചു. അവന്റെ ഭാവികാര്യങ്ങൾ തീരുമാനിക്കപ്പെടുകയായിരുന്നു.

ഫസലിന്റെ ഇഷ്ടപ്രകാരം സിറ്റിയിലെ കോളേജിൽ തന്നെഎൻഡ്രൻസ് കോച്ചിങ്ങിന് പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതൊരു ക്രാഷ് കോഴ്സാണ്... കാപ്സ്യൂൾ രൂപത്തിലാക്കി പഠിപ്പിക്കുമായിരിക്കും. 

ഹമീദ് സ്വപ്നം കാണുകയായിരുന്നു. ഇത്രയേറെ ത്യാഗങ്ങൾ സഹിച്ച് എത്തിച്ചേർന്ന ഈ കുടുംബത്തിൽ ഒരു ഡോക്ടറുണ്ടാവുക. തന്റെ പേരക്കുട്ടി ഒരു ഡോക്ടറായാൽ അതിന്റെ അന്തസ്സ് തങ്ങൾക്കല്ലേ... ഈ കുടുംബത്തിൽ വർഷങ്ങൾക്കുമുമ്പ് ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഒരു ഡോക്ടർ ഉണ്ടാവുമായിരുന്നു. പക്ഷേ അതിലൂടെയുണ്ടാവുന്ന പുകിലുകൽ ഒരിക്കലും അടിച്ചമർത്താൻ സാധിക്കാത്തതാകുമായിരുന്നു. എന്തായാലും ഇത്രയൊക്കെ ആയില്ലേ.. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്... 

അൻവറും നാദിറയും ഡോക്ടറെ കാണാൻ പോയിട്ട് തിരിച്ചെത്തി... എത്തിയയുടൻ ഫസലിന്റെ പരീക്ഷാകാര്യങ്ങളെക്കുറിച്ചാണ് അന്വേഷിച്ചത്.. എളുപ്പമുണ്ടെന്നറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം.. ഹമീദ് അൻവറിനെ വിളിച്ച് അടുത്തിരുത്തി. റഷീദ് പറ‍ഞ്ഞ കാര്യങ്ങൾ അവനോട് വിശദമാക്കി.. അൻവറിന് അതൊരു നല്ല തീരുമാനമായി തോന്നി.. ഫസലിന്റെ ഭാവി ഈ കുടുംബത്തിന്റെയും ഭാവിതന്നെയാണ്. അവനെ നല്ല നിലയിൽ പഠിപ്പിക്കണം. ഒരു ഡോക്ടറായിക്കാണാൻ ഉപ്പയ്ക്ക് നല്ല ആഗ്രഹമുണ്ട്... അത് സാധിക്കുന്നതിനായി ഈ കുടുംബം എന്ത് ത്യാഗം ചെയ്യാനും തയ്യാറാണ്.. കുടുംബത്തിന്റെ അന്തസ്സിനെക്കാളുപരി ആ വൃദ്ധമനുഷ്യൻ ചിന്തിച്ചത് ഒരു സാമൂഹ്യ നന്മതന്നെയാണ്... ഈ നാട്ടിൽ ഒരു നല്ല ഡോക്ടറില്ല.. ഇവിടെ ആർക്കെങ്കിലും അസുഖമുണ്ടായാൽ 25  കിലോമീറ്റർ അകലെയുള്ള ആശുപത്രിയെ മാത്രമേ ആശ്രയിക്കാനാവൂ.. എന്തായാലും നാട്ടുകാർക്ക് അവനെക്കൊണ്ട് ഉപകാരമുണ്ടാവുമല്ലോ... 

ഒരു ഡോക്ടർക്ക് സമൂഹത്തിൽ വലിയ സ്ഥാനമാണുള്ളത്. ആദ്യമായി വേണ്ടത് സാമൂഹ്യ പ്രതിബദ്ധതയെന്നുള്ളതാണ്. തന്റെ ജോലിയിൽ ആത്മാർത്ഥത.. ത്യാഗ മനോഭാവം.. കരുണ.. ഇതെല്ലാം ഉള്ളതുകൊണ്ടുതന്നെയാണ് നമ്മുടെ ഈ നാട്ടിൽ എല്ലാ പകർച്ചവ്യാധികളെയും അതിജീവിക്കാനായത്... കരുത്തുറ്റ ഒരു ഭരണാധികാരിയുടെ കീഴിൽ എണ്ണയിട്ട യന്ത്രംപോലെ അവർ പ്രവർത്തിക്കുകയാണ്. ലോകത്തിലെ തന്നെ മഹാമാരിയെ അമർച്ചചെയ്യുന്നതിനായി.. മെഡിക്കൽ ഫിൽഡിലെ ഡോക്ടർമാർ മാത്രമല്ല പാരാമെഡിക്കൽ വിഭാഗവും മറ്റ് അനുബന്ധ ഡിപ്പാട്ടുമെന്റുകളും അഹോരാത്രം കഷ്ടപ്പെടുന്നു. ഓരോ സുപ്രഭാതം പൊട്ടിവിടരുമ്പോഴും പ്രാ‍ർത്ഥന പുതുതായി ആർക്കും അസുഖമുണ്ടാകരുതേ എന്നാണ്. ആശ്വാസത്തിന്റെ വാക്കുകൾ കേൾക്കാൻ വൈകുന്നേരം മുഖ്യമന്ത്രിയുടേയും ആരോഗ്യവകപ്പു മന്ത്രിയുടേയും വാർത്താസമ്മേളനത്തിനായി കാത്തിരിക്കും. ഉത്തരവാദിത്വപ്പെട്ടവർ സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ഒരു ആശ്വാസം ഒരു ധൈര്യം അതുമാത്രമാണ്. വിദേശ രാജ്യങ്ങൾപോലും നമ്മുടെ ഈ കൊച്ചു കേരളത്തെ അഭിനന്ദിക്കണമെങ്കിൽ ഇവിടുത്തെ പ്രതിരോധ പ്രവർത്തനം അത്രകണ്ട് വലുതാണെന്നുതന്നെയാണ്. നിപ്പാ കാലത്ത് നമ്മൾ പ്രതിരോധിച്ചതുപോലെ ഇതും നമ്മൾ പ്രതിരോധിക്കും. ഇനിയൊരാൾക്കും അസുഖം പടരാതിരിക്കാൻ ഒറ്റക്കെട്ടായി നമുക്കു പ്രയത്നിക്കാം.. കുറ്റംപറഞ്ഞ് ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ടവരുടേയും മനോവീര്യം തകർക്കുന്നതിനു പകരം നമുക്കും ഒരു കൈ സഹായിക്കാം. മാസ്കില്ലാത്തവർക്ക് അത് വാങ്ങി നൽകാം.. സാനിറ്റൈസർ ഇല്ലാത്തവർക്ക് അതും വാങ്ങി നൽകാം.. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം വീടുകളിൽ കഴിയുന്നവരെ നമുക്കും സഹായിക്കാം. അവരെ ഒറ്റപ്പെടുത്തുന്നതിനു പകരം അവർക്കുവേണ്ട ധൈര്യം നൽകാം.. ഭക്ഷണം നൽകാം. വായുവിലൂടെ പകരുന്ന ഒരസുഖമല്ലിത്.. സ്പർശനത്തിലൂടെ യോ രോഗിയുടെ സ്രവങ്ങളിലൂടെയോ മാത്രം.. സമൂഹം പരസ്പരം ഒരകലം പാലിക്കേണ്ട ഘട്ടമാണിത്. ആൾക്കൂട്ടം കഴിവതും ഒഴിവാക്കുക.. ആഘോഷങ്ങൾ തൽക്കാലം മാറ്റിവയ്ക്കാം... ഇത് ഒരു യുദ്ധമാണ്. ഈ യുദ്ധത്തിലെ പടയാളികൾ നാമോരോരുത്തരുമാണ്.. നമുക്ക് തെറ്റിയാൽ എല്ലാം തകിടംമറിയും..

പൊരുതാം നല്ലൊരു നാളെയ്ക്കായി..  ഭയം വേണ്ട.. ജാഗ്രതമാത്രം...
 
 
 
ഷംസുദ്ധീൻ തോപ്പിൽ 15 03 2020
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 22 03 2020

7.3.20

നിഴൽവീണവഴികൾ - ഭാഗം - 64


 
ഫസൽ പല്ല്തേയ്ച്ച് കുളിച്ച് കാപ്പികുടിക്കാനായി താഴേയ്ക്ക് പോയി. എല്ലാവർക്കുമൊപ്പം കാപ്പികുടിച്ചു.

“ഫസലേ.. എല്ലാം പഠിച്ചു കഴിഞ്ഞോ?“... ഹമീദിന്റെ ചോദ്യത്തിന് അവൻ സന്തോഷപൂർവ്വം ഉത്തരം നൽകി..

“എല്ലാം പഠിച്ചിട്ടുണ്ട്... പക്ഷേ പഠിച്ചതുതന്നെ ചോദിക്കണം.“

അങ്ങനെ പരീക്ഷാദിവസം വന്നെത്തി... പതിവിലും ഉത്സാഹത്തിലായിരുന്നു ഫസൽ.. എന്തെന്നാൽ പരീക്ഷ നന്നായി എഴുതാമെന്ന ഒരു വിശ്വാസം രണ്ടാമത് ഐഷുവിനെ കാണാനുമാവും... അവൻ രാവിലെ തന്നെ ഉറക്കമുണർന്നു. ഹാൾടിക്കറ്റും മറ്റും എടുത്തുവച്ചു. കുറച്ചു നേരത്തേ തന്നെ ഇറങ്ങാമെന്നു കരുതി.. എല്ലാവർക്കും വലിയ പ്രതീക്ഷയാണ് ഫസലിന്റെ കാര്യത്തിൽ... അത് അവനും അറിയാം.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് പഠിക്കാൻ വേണ്ട സാഹചര്യങ്ങളെല്ലാം വീട്ടുകാർ ഉണ്ടാക്കിത്തന്നിരുന്നു. 

രാവിലെ അൻവർ ഭാര്യയേയും കൂട്ടി ഹോസ്പിറ്റലിലേയ്ക്ക് പോയി.. അവരുടെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തരീതിയിലായിരുന്നു. നാദിറയുടെ വാപ്പയോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല.. തിരികെ വരുന്നവഴിയിൽ അവിടെ കയറി ഉമ്മയോടും വാപ്പയോടും കാര്യങ്ങൾ പറയാമെന്നു കരുതി.

ഫസൽ ഉപ്പയുടെഅടുത്തുനിന്ന് അനുഗ്രഹം വാങ്ങി... എല്ലാവരുടേയും അനുഗ്രഹത്തോടെ അവൻ പരീക്ഷയ്ക്കയി പുറപ്പെട്ടു.. അൻവർ രാവിലെ വണ്ടിയിൽ കൊണ്ടാക്കാമെന്നു പറഞ്ഞതാ പക്ഷേ അവന് ബസ്സിൽതന്നെ പോകണം.. എന്നാലേ സ്കൂളിൽ പോകുന്ന ഒരു ഫീലുള്ളൂഎന്നാണ് അവന്റെ പക്ഷം.

സ്കൂളിന്റെ നടയ്ക്കൽ ബസ്സിറങ്ങി.. ചുറ്റുമൊന്നു കണ്ണോടിച്ചു... ടെൻഷൻ നിറഞ്ഞ മുഖഭാവുമായാണ് ഒട്ടുമിക്ക കുട്ടികളും നിന്നിരുന്നത്... തനിക്കെന്താ ടെൻഷൻ തോന്നാഞ്ഞത്.. അവൻ സ്വയം ചോദിച്ചു. ഒരുപക്ഷേ അമിതമായ ആത്മവിശ്വാസമാവാം.. അവൻ തന്റെ പരീക്ഷാ ഹാൾ ഏതാണെന്ന് കണ്ടുപിടിച്ചു, കൂട്ടത്തിൽ ഐഷുവിന്റെയും... അവന്റെ ക്ലാസ്റൂമിലെ ഡസ്കിലെഴുതിയ നമ്പർ വ്യക്തമായി വായിച്ചു. ഹാൾടിക്കറ്റുമായി ഒത്തുനോക്കി.. എല്ലാം കറക്ട്.. അതുകഴിഞ്ഞ് അവൻ പുറത്തേയ്ക്കിറങ്ങി.. അവളുടെ പരീക്ഷാഹാളിനടുത്തെത്തി.. ഇല്ല അവൾ വന്നിട്ടില്ല... തലയിൽ തട്ടമിട്ട് തിളക്കമുള്ള കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയുമായി ഹൃദയത്തിലേയ്ക്ക് പാഞ്ഞുകയറുന്ന ചിരിയുമായി അവളിപ്പോൾ വരുമായിരിക്കും.. അവൻ അൽപനേരം അവിടെ ചുറ്റിപ്പറ്റി നിന്നു. അപ്പോൾ പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ പതിച്ചു.. തിരിഞ്ഞു നോക്കി. താൻ പ്രതീക്ഷിച്ച ആൾതന്നെ.. 

“എന്താ ഇവിടൊരു ചുറ്റിക്കളി...“

“ഏയ് ഒന്നുമില്ല.. വെറുതേ...“

“വേണ്ട.. എല്ലാം മറഞ്ഞുനിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. പിന്നെ. ആദ്യം പരീക്ഷ പാസ്സാക്.. എന്നിട്ട് മതി ഇതൊക്കെ...“

“അതിന് ഞാനെല്ലാം പഠിച്ചു.. പാസ്സാകുമെന്നുറപ്പാണ്. പക്ഷേ...“

“എന്ത് പക്ഷേ...“

“ഇല്ല ഒന്നുമില്ല..“

“പിന്നെ.. വേഗം ക്ലാസിലേയ്ക്ക് പൊയ്ക്കോ.. ബുക്കൊക്കെ എടുത്തു വായിച്ചുറപ്പിച്ചാട്ടേ...“

അവൻ അനുസരണയുള്ള കുഞ്ഞിനെപ്പോലെ മുന്നോട്ടു നടന്നു... നാലഞ്ചു ചുവടുകൾ നടന്നുകഴിഞ്ഞ് തിരിഞ്ഞു നോക്കി.. അവൾ അവനെത്തന്നെ നോക്കി നിൽക്കുന്നുവെന്ന് അവന് മനസ്സിലായി..

അവൻ ചോദിച്ചു... “എന്താ...“

അവളുടെ കണ്ണുകൾ രണ്ടും ഒരുനിമിഷം ഒരുമിച്ചു ചിമ്മി... നാണത്തോടെ ക്ലാസിനകത്തേയ്ക്ക് കയറിപ്പോയി...

അവൻ ക്ലാസ്സിലെത്തി.. പുസ്തകങ്ങളെല്ലാമൊന്നു മറിച്ചു നോക്കി..  അൽപ നേരത്തിനകം ആദ്യ ബെല്ലു മുഴങ്ങി.. ക്ലാസിൽ സാറെത്തി... എല്ലാവരുടേയും ഹാൾടിക്കറ്റുകൾ പരിശോധിച്ചു. ചോദ്യപ്പേപ്പർ നൽകാനുള്ള ബെല്ലടിച്ചു... തന്റെ അടുത്തെത്തിയപ്പോൾ എഴുന്നേറ്റു നിന്ന് വളരെ വിനയത്തോടെ സാറിൽ നിന്ന് ചോദ്യപേപ്പർ വാങ്ങി... ഒരുനിമിഷം നെഞ്ചോടു ചേർത്തുവച്ചു പടച്ചോനെ വിളിച്ചു... ഇരുന്ന് തിരിച്ചും മറിച്ചും നോക്കി.. അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. എല്ലാം എളുപ്പമുള്ള ചോദ്യങ്ങൾ ഐഷു തനിക്കു എഴുതിതന്ന ചോദ്യങ്ങളാണിതുമെന്നവനു തോന്നി.. അവൻ ചോദ്യങ്ങൽ ഓരോന്നും വായിച്ച് അതിനുള്ള ഉത്തരങ്ങൾ എഴുതാൻ തുടങ്ങി... എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് അവൻ ഉറപ്പുവരുത്തി. പരീക്ഷ തീരുന്നതിനും അഞ്ചു മിനിട്ടു മുന്നേ തന്നെ എഴുതിത്തീർന്നു. എന്നാലും ഒന്നോടിച്ചു വല്ല തെറ്റുകളുമുണ്ടോയെന്നു നോക്കി ഉറപ്പുവരുത്തി.. അവനെ ഏറെ അത്ഭുതപ്പെടുത്തിയത് ഐഷു തനിക്ക് നൽകിയ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങൾക്ക് സമാനമായിരുന്നു ഇന്ന് ചോദിച്ച ചോദ്യങ്ങൾ... ഉത്തരക്കടലാസ് നൽകേണ്ട സമയമായി.. സാർ വന്ന് വാങ്ങി.. അവൻ പതുക്കെ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി.. പുറത്ത് പ്രിൻസിപ്പൾ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു... 

“ഫസലേ എങ്ങനുണ്ടായിരുന്നു.“

“എളുപ്പമായിരുന്നു സാറേ...“

“മാമ വിളിച്ചായിരുന്നു... അവനും എന്റെ സ്റ്റുഡന്റായിരുന്നു. സ്കൂളിലെ ഫോണിലാ വിളിച്ചത്.. നിനക്ക് പരീക്ഷ എങ്ങനുണ്ടായിരുന്നെന്ന് ചോദിച്ചു  പറയാൻ പറഞ്ഞു..“

“നല്ല എളുപ്പമുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞത് 96 ശതമാനം മാർക്കെങ്കിലും കിട്ടും.. അത്രയ്ക്ക് ഞാൻ എഴുതിയിട്ടുണ്ട്.“

“പിന്നെ, കാര്യങ്ങളൊക്കെ കൊള്ളാം... വേഗം പോയി അടുത്ത പരീക്ഷയ്ക്കുള്ള വിഷയങ്ങൾ പഠിക്കാൻ നോക്കൂ..“

“ശരി സാർ..“

അവൻ പതുക്കെ വരാന്തയിലൂടെ നടന്നു.. അതാ അവൾ പുറത്തിറങ്ങി ചുറ്റും നോക്കുന്നു.. അവൻ ഒരു തൂണിൽ മറഞ്ഞു നിന്നു.. അവൾ ഒരൽപം മുന്നോട്ടു നടന്നു, വിണ്ടും തിരികെ...തന്നെ കാണുവാനായിരിക്കും വരുന്നെന്നുറപ്പാണ്. അവൻ അവിടെ മറഞ്ഞു നിന്നു.. അവൾ അടുത്തെത്തി.. അവളവനെ കണ്ടു പിടിച്ചിരുന്നു... 

“നീയെന്താ പരീക്ഷയ്ക്ക് ഒളിച്ചു കളിക്കുകയാണോ..“

“എങ്ങനുണ്ടായിരുന്നു.“

“നല്ല എളുപ്പമായിരുന്നു... നിനക്ക് ചോദ്യപേപ്പർചോർന്നു കിട്ടിയതാണോ.. നീ തന്നതുപോലെയാണ് ചോദിച്ചത്.. 90 ശതമാനവും ഏകദേശം അതു തന്നെ..“

“പിന്നെ. ഞാൻ എനിക്കുവേണ്ടി പ്രിപ്പയർ ചെയ്തതാ.. നിനക്ക് ഞാൻ തന്നന്നേയുള്ളൂ..“

“ഞാൻ പഠിച്ചു പാസ്സായാൽ അതിന്റെ നേട്ടം നിനക്കല്ലേ..“

“എന്തോ... എന്തോ... വല്ലതും പറഞ്ഞോ.. ചെക്കൻ പെൺപിള്ളേരെ വായിൽ നോക്കി വെള്ളമിറക്കാതെ വീട്ടിപോയി പഠിക്കാൻ നോക്ക് .. പിന്നെ ഡ്രൈവർ വെയിറ്റ്ചെയ്യുന്നു. ഞാൻ പോട്ടേ.. അവൾ പുസ്തകത്തിനിടയിൽ നിന്ന് പേപ്പർ പുറത്തെടുത്തു. അവന്റെ നേരേ നീട്ടി..

“ഇതേ അടുത്ത ദിവസത്തെ വിഷയത്തിന്റെ ചോദ്യപേപ്പറുകളാ... ഇതിലുള്ളത് കൂടുതലൊന്നു ശ്രദ്ധിക്കണം... ചിലപ്പോൾ ഇതുതന്നെ ചോദിച്ചാലോ..“

“ശരിയാ..“

“ഫസലേ.. ‍ഞാൻ പോട്ടേ.. നല്ലോണം പഠിക്കണേടാ...“

“ശരി... പഠിക്കാം. നീ വിഷമിക്കേണ്ട..“

അവൾ തിരിഞ്ഞു നടന്നു. അവൾ പോകുന്നതും നോക്കി അവൻ നിന്നു... സ്കൂളിനടുത്തായി പാർക്കുചെയ്തിരുന്ന വാഹനത്തിൽ കയറി അവനു ടാറ്റയും നൽകി അവൾ യാത്രയായി... അവനും സാവധാനം വീട്ടിലേയ്ക്ക് തിരിച്ചു... വീട്ടിലെത്തിയപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അൻവർ മാമയും നാദിറ മാമിയും തിരിച്ചെത്തിയിരുന്നു. റഷീദ് മാമ വിളിച്ച് കാര്യങ്ങളെല്ലാം പറ‍ഞ്ഞു കാണുമായിരിക്കും..

“മോനേ.. എങ്ങനുണ്ടായിരുന്നു...“ ഉപ്പയുടെ ചോദ്യം...

“ന്ക്കറിയാം. റഷീദ് മാമ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞു കാണുമെന്ന്... നല്ല എളുപ്പമായിരുന്നു..“

“ഉപ്പ മുകളിലേയ്ക്ക് നോക്കി. അൽഹംദുലില്ലാഹ് ... എല്ലാവരും അൽപനേരം നിശബ്ദരായിരുന്നു...“

“എന്റെമക്കളെ എനിക്ക് നല്ല വിദ്യാഭ്യാസം നൽകി വളർത്താൻ സാധിച്ചില്ല. ആ പ്രയാസം നിന്നിലൂടെവേണം നിറവേറ്റാൻ... നീ മുകളിലേയ്ക്ക് പോയി കുളിച്ചു പോരേ.. ചായയും പലഹാരങ്ങളും എടുത്തു വച്ചിട്ടുണ്ട്.“

സഫിയ അടുത്തെത്തി അവന്റെ തോളിൽ പിടിച്ചു. അവരുടെ മുഖത്ത് സ്നേഹത്തന്റെ പ്രസരിപ്പ് കാണാമായിരുന്നു. കുറേ നാളുകൾക്കുശേഷമാണ് ഉമ്മായെ ഇത്ര സന്തോഷവതിയായി കാണാൻ സാധിച്ചത്..

“ഉമ്മാ നല്ല എളുപ്പമായിരുന്നു.. എല്ലാം എഴുതി..“

“ടാ.. നീ നിന്റെ മാമിമാരെ കണ്ടില്ലേ.. കണ്ടേ... എല്ലാവരേം.. കണ്ടേ... ഇനി.. വരാനുള്ള ആളെമാത്രേ കാണാനുള്ളൂ..“

അവിടൊരു കൂട്ടച്ചിരി ഉയർന്നു.. 

“ചെറുക്കൻ മഹാ കുറുമ്പനായി മാറിയിരിക്കുന്നു.“ നാദിറയാണത് പറഞ്ഞത്...

ഫസൽ  മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി... ഉമ്മയും അവനോടൊപ്പം മുകളിലേയ്ക്കു പോയി.. കുശലാന്വേഷണങ്ങളൊക്കെ  നടത്തി.. പിന്നെ.. മാമിക്ക് റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.. അവർ ഡോക്ടറെ കണ്ടിട്ട് ഇപ്പോ എത്തിയതേയുള്ളൂ. അവൻ എല്ലാം തലകുലുക്കി കേട്ടു. സഫിയ അൽപനേരം അവിടെനിന്നിട്ട് അവന്റെ മുഷിഞ്ഞ ഡ്രസ്സുമെടുത്ത് താഴേയ്ക്ക് പോയി.. അവൻ കുളിച്ച് വസ്ത്രം മാറി താഴേയ്ക്കു വന്നു. എല്ലാവർക്കുമൊപ്പമിരുന്നു ചായകുടിച്ചു. ഇടയ്ക്ക് റഷീദിന്റെ മകളെ കളിപ്പിക്കാനും മറന്നില്ല.. ഫസലിന്റെ ശബ്ദം കേട്ടാൽ ഉടൻ അവൾ ശ്രദ്ധിക്കുന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. അവൻ വന്ന് അവളെ എടുക്കുന്നതുവരെ അവൾ വലിയ ബഹളമായിരിക്കും... അവൻ അവളെ എടുത്ത് കുറച്ചു നേരം ലാളിച്ചു.. ധാരാളം പഠിക്കാനുണ്ട്.എന്തായാലും രണ്ടുദിവസം ഗ്യാപ്പുണ്ട്.. ആ സമയത്തിനുള്ളിൽ എല്ലാം കവർ ചെയ്യണം. ഐഷു തന്ന ചോദ്യപേപ്പർ സൂക്ഷിച്ചു വച്ചിട്ടുണ്ട്... അവൻ പഠിക്കാനായി മുകളിലേയ്ക്ക് പോയി...

താഴെ റഷീദിന്റെ നിർദ്ദേശപ്രകാരം ഒരു ജോലിക്കാരിയെ വയ്ക്കുന്നതിനുള്ള സംഭാഷണങ്ങളിലായിരുന്നു വീട്ടുകാർ... നാദിറ ഗർഭിണിയായപ്പോൾ വീട്ടിലെ ജോലിഭാരം കൂടുതലാണെന്നും വീട്ടുജോലികൾ ചെയ്യുന്നതിനായി ഒരാളെ വയ്ക്കണമെന്നും റഷീദിന് ഒരേ നിർബന്ധം.. കൂടാതെ ഉമ്മയ്ക്കും ഉപ്പയ്ക്കും നല്ല ശരീരസുഖവുമില്ലല്ലോ...

“അതേ... അൻവറേ നീ... കോയാക്കാന്റെ കടവരെയൊന്നു പോണം.. അവിടെ അങ്ങേരോട് ഞാൻ പറ‍ഞ്ഞന്ന് പറഞ്ഞാമതി.. ഒരു നല്ല സ്വഭാവമുള്ള ജോലിക്കാരിയെ സംഘടിപ്പിച്ചു തരണംന്ന്.“

“അൻവർ പുറത്തേയ്ക്കിറങ്ങി.. നല്ല സ്വഭാവമുള്ളവരായിരിക്കണം. കൂടാതെ കുടുംബത്തോട് കുറച്ച് ആത്മാർത്ഥതയും.. കാരണം കൂട്ടുകുടുംബമാണ്. ഇവിടെ ജോലിയും കൂടുതലായിരിക്കും.. അങ്ങനെ അറിഞ്ഞും കേട്ടും ചെയ്യാൻ കഴിവുള്ളവരെ തന്നെ കിട്ടിയാലേ ശരിയാവൂ..

കോയാക്കാന്റെ കടയിലേയ്ക്ക് നടന്നുപോകാനുള്ള ദൂരമേയുള്ളൂ.. അവനവിടെത്തി 

“കോയാക്ക കണ്ടപാടേ ചോദിച്ചു..

“ഇതാരാ.. മോനേ.. നീ നാട്ടിലുണ്ടായിരുന്നോ ?..

“രണ്ടീസായി വന്നിട്ട്.“

“എന്താ വീട്ടിലെ വിശേഷം ഹമീദിന് എങ്ങനുണ്ട്.“

“കുഴപ്പമില്ല.. പുറത്തേയ്ക്കൊന്നും പോകാറില്ല..“

“എനിക്കറിയാം.. എന്ത് ആരോഗ്യവാനായിരുന്നവൻ.. നാലാളിന്റെ പണി ഒറ്റയ്ക്കവൻ ചെയ്യുമായിരുന്നു. ഇപ്പോ വയസ്സായില്ലേ.. അതാ..“

“ശരിയാ.. വാപ്പയ്ക്ക് വാർദ്ധക്യത്തിന്റേതായ പ്രശ്നങ്ങളുമുണ്ട്...“

“നീയെന്താ പതിവില്ലാതെ..“

അൻവർ കാര്യം പറഞ്ഞു.. പറയുന്നതിനിടയിൽ നാദിറയുടെ വിശേഷത്തിന്റെ കാര്യങ്ങളും പറഞ്ഞു. അതുകേട്ടപ്പോൾ പടച്ചോനോട് നന്ദിപറഞ്ഞുകൊണ്ട് അവനെ നോക്കി ചിരിച്ചു... 

“പിന്നെ ഒരു കുട്ടിയുണ്ട്.. പാവപ്പെട്ടോളാ... വളരെ ബുദ്ധിമുട്ടിയാ ജീവിക്കുന്നേ.. ഒരു കല്യാണം കഴിഞ്ഞതാ.. പക്ഷേ ഒരു വല്ലാത്ത സ്വഭാവക്കാരനായിരുന്നു കെട്ടിയോൻ അവൾ വളരെ ബുദ്ധിമുട്ടിയാ രക്ഷപ്പെട്ട് എത്തിയത്..“

പേര് ജസ്ന... 32 വയസ്സ് പ്രായം വരും... രണ്ടു പെൺകുട്ടികളടങ്ങിയ കുടുംബം മൂത്ത കുട്ടിയ്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. മൂത്തകുട്ടിയെ വിവാഹം കഴിപ്പിക്കാനാവില്ലെന്നറിയാമായിരുന്നു. നന്നായി പഠിച്ചിരുന്നവളാണ് ജസ്ന.. പത്താംക്ലാസ് പാസ്സായി... പ്രീഡിഗ്രിയ്ക്ക് ചേർന്നു. രണ്ടാം വർഷമായപ്പോഴേയ്ക്കും പഠിത്തം നിർത്തേണ്ടിവന്നു. കാരണം വാപ്പയ്ക്ക് ഇടയ്ക്കിടെയുണ്ടായ വയറുവേദന ക്യാൻസറാണെന്ന് ഡോക്ടർമാർ വൈകിയാണ് തിരിച്ചറിഞ്ഞത്.. വാപ്പാനേം കൊണ്ടുള്ള ചികിത്സ മൊത്തം ആ കുട്ടിയാ ചെയ്തത്.. പണമില്ലാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവൻ മീൻവണ്ടീലായിരുന്നു. ഇടയ്ക്ക് വലവലിക്കാനും പോകുമായിരുന്നു. അവസാനം ആ കുട്ടി കുട്ടയുമെടുത്ത് കടപ്പുറത്തുപോയി മീൻ വിറ്റാണ് ജീവിച്ചത്.. ആറുമാസമാ ഓൾടെ വാപ്പാ ജീവിച്ചിരുന്നത്.. മരണം ആ കുടുംബത്തിനൊരാഘാതമായിരുന്നു. ഭാര്യയ്ക്ക് വലിയ കാര്യശേഷിയൊന്നുമില്ലായിരുന്നു. മൂത്ത കുട്ടിയെക്കൊണ്ട് ഒരു പ്രയോജനവുമില്ല.. 

അങ്ങനെയിരിക്കെ ഒരു വിവാഹാലോചന അവൾക്കു വന്നു. വാപ്പാന്റെ ബന്ധുക്കളാ കൊണ്ടുവന്നത്.. കാരണം അവളുടെ വിവാഹം നടക്കാതിരിക്കുന്നത് അവർക്കും നാണക്കേടായിരുന്നു. അവൾക്ക് സമ്മതമില്ലായിരുന്നെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു...

വിവാഹംകഴിച്ചു കൊണ്ടുപോയത് കടപ്പുറം സൈഡിലുള്ള വീട്ടിലേയ്ക്കായിരുന്നു. അവൾ രണ്ടു മൂന്നു ദിവസങ്ങൾക്കകം മനസ്സിലാക്കി തന്നെ ചതിക്കുകയാരിരുന്നുവെന്ന്.. തനിക്ക് വീട്ടിൽപ്പോലും പോകാനാവാത്ത അവസ്ഥ.. എന്തു ചെയ്യണമെന്നറിയില്ല.. ഭർത്താവില്ലാത്ത സമയത്ത് വീട്ടിലേയ്ക്ക് കടന്നുവരുന്ന കാമക്കണ്ണുള്ള പുരുഷന്മാരെ അവൾക്ക് ഭയമായിരന്നു. അവസാനം പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു... അവരാണ് അവളെ വീട്ടിലെത്തിച്ചത്.. കഠിന പ്രയത്നത്തിലൂടെ അവൾ അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു. അവനെതിരെ കേസും കൊടുത്തു. അവളൊരു ഛാൻസീറാണിയാടാ... നല്ല ആത്മാർത്ഥതയുള്ള കുട്ടി.. അങ്ങനെ എല്ലായിടത്തും ജോലിക്കൊന്നും പോവില്ല.. നല്ല കുടുംബമാണെങ്കിൽ മാത്രമേ പോവുള്ളൂന്നാ അവളെന്നോട് പറഞ്ഞത് .. 

അൻവർ മറിച്ചൊന്നും പറഞ്ഞില്ല.. നാളെത്തന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഏർപ്പാടാക്കി അവൻ അവിടെനിന്നു പോയി... എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നു. പലരുടേയും കരുതലില്ലായ്മകൊണ്ട് കൊഴിഞ്ഞുപോകുന്ന എത്രയോ വനിതകൾ... പുരുഷനൊപ്പം തന്നെയാണ് സ്ത്രീയെന്നു മനുഷ്യൻ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ല സ്ത്രീകൾ, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകൾ മുന്നോട്ടുവരട്ടെ... ഈ ലോകം അവരുടേതുകൂടിയാണ്... അങ്ങനല്ല.. അവരുടേതാണ്... ഈ ലോക വനിതാദിനത്തിൽ എല്ലാ വനിതകൾക്കും ഹൃദയംനിയറഞ്ഞ ആശംസകൾ നേരുന്നു...
 

An equal world is an enabled world.
#IWD2020  #EachforEqual
 
 
 
 
ഷംസുദ്ധീൻ തോപ്പിൽ 08 03 2020
 
 
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 03 2020