ശനിയാഴ്ച രാവിലെ ആറുമണിക്കുതന്നെ എല്ലാവരും പോകാൻ തയ്യാറായി എത്തി.. അവരോരുത്തരും വാഹനത്തിൽ കയറി.. ഹമീദ് ഫ്രണ്ട് സീറ്റിലാണ് കയറിയത്.. വിഷ്ണുവിന് ചില പരിപാടികൾ ഉള്ളതിനാൽ അവനെ അന്നേദിവസം കൂട്ടിയിരുന്നില്ല. അൻവർ തന്നെയാണ് കാർ ഓടിച്ചത്...
വാഹനം ലക്ഷ്യസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു.. എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വഴുതിവീണു. ഫസൽ മാത്രം കണ്ണാടിയിലൂടെ ചുറ്റുമുള്ള കായ്ച്ചകൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു...
ഒരുമിച്ചൊരു യാത്ര പോയിട്ട് കുറേ നാളുകളായിരിക്കുന്നു. വണ്ടിയുണ്ടെങ്കിലും പൊതുവേ ദീർഘയാത്രചെയ്യാനുള്ള ആരോഗ്യവുമില്ല ഹമിദിന്. ഹമീദ്, ഭാര്യ സൈനബ സഫിയ, ഫസൽ, അൻവർ, ഭാര്യ നാദിറയും കുഞ്ഞും, റഷീദിന്റെ ഭാര്യ അഫ്സയും കുഞ്ഞും. അവർ കുറേനേരം പലവിഷയങ്ങളും സംസാരിച്ചിരുന്നു. സാവധാനം ഓരോരുത്തരായി ഉറങ്ങനാരംഭിച്ചു.. അൻവർ തന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്തുകൊണ്ടിരുന്നു.
ഏകദേശം 10 മണിയോടുകൂടി അവർ മാങ്കാവിലുള്ള അമ്മായിയുടെ വീട്ടിൽ എത്തി ഞായറാഴ്ചയായിരുന്നതിനാൽ റോഡിലെങ്ങും വലിയ തിരക്കുമില്ലായിരുന്നു. ഗേറ്റിലെത്തിയപ്പോൾ ഗേറ്റ് വാച്ചർ ഓടിയെത്തി ഗേറ്റ് തുറന്നു. അൻവറിനെ കണ്ട് ബഹുമാനപൂർവ്വം സലാം പറഞ്ഞു. ഇദ്ദേഹം 14 വയസ്സുള്ളപ്പോൾ ഈ വീട്ടിലേയ്ക്ക് വന്നതാണ്. അന്ന് പറമ്പിലും മറ്റും ചെറിയചെറിയ പണിചെയ്യാൻ സഹായിക്കുമായിരുന്നു. പിന്നെ വലുതായി അവിടുണ്ടായിരന്ന സെക്യൂരിറ്റി പോയപ്പോൾ ആ ജോലി ഏറ്റെടുത്തു. അമ്മായിയുടെ ഏറ്റവും വിശ്വസ്ഥൻ .. ജോലി ചെറുതാണെങ്കിലും അമ്മായി അവന് അർഹമായ സ്ഥാനം ആ വീട്ടിൽ കൊടുത്തിട്ടുണ്ട്. അവനും ഭാര്യയും ഒരു കുഞ്ഞും.. ആ കുടുംബവും തങ്ങുന്നത് വീടിന്റെ തൊട്ടടുത്തായി കാണുന്ന ഒറ്റമുറി ഔട്ട്ഹൗസിലാണ്. അയാളുടെ ഭാര്യ വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്നു. കുഞ്ഞിന്റെ പഠനകാര്യങ്ങളെല്ലാം അമ്മായി തന്നെയാണ് നോക്കുന്നത്.. അവരുടെ തന്നെ സ്വന്തം സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. വലിയ മാമയുടെ ഉപ്പ സ്ഥാപിച്ച സ്കൂളാണിത്.. വളരെ പ്രശസ്ഥരായ പലരുംപഠിച്ചിറങ്ങിയ സ്കൂൾ.. മാമ ഏറ്റെടുത്തശേഷമാണ് അതിന് ഇന്നത്തെ രൂപമാറ്റമുണ്ടായത്.. എല്ലാ സൗകര്യവും ഉള്ള സ്കൂൾ. അഡ്മിഷനായി കുട്ടികളുടെ തള്ളാണവിടെ.. കൂടാതെ എസ്.എസ്.എൽസിയ്ക്ക് നല്ല റിസൾട്ടും എല്ലാവർഷവുമുണ്ട്.
എല്ലാവരും വാഹനത്തിൽ നിന്നുമിറങ്ങി. അൻവർ നേരേ പോയി ബെല്ലടിച്ചു. അകത്തുനിന്നും അമ്മായി തന്നെയാണ് വാതിൽ തുറന്നത്.. അവർ അത്ഭുതത്തോടെ എല്ലാവരേയും നോക്കി.
“എന്താ അൻവറേ.. ഒരു വാക്കിന്നലെ പറയാമായിരുന്നില്ലേ...“
“അമ്മായി ഉപ്പയാ പറഞ്ഞത്.. അമ്മായിയെ അറിയച്ചാൽ രാത്രി ഉറക്കമിളച്ച് പാചകം തുടങ്ങുമെന്ന്. അതുകൊണ്ട് വേണ്ടെന്നുവച്ചു.“
“ശരിയാ.. ഞാനാ പറഞ്ഞത്..“
“ഹമീദിക്കാ... കുറച്ച് മോശമായപോലിരിക്കുന്നു.. ഷുഗറൊക്കെ കുറവൊണ്ടോ..“
“അതൊക്കെ കുറവാ.. പക്ഷേ നടക്കാനും ഇരിക്കാനുമൊക്കെ വലിയ പാടാ... “
“നമ്മക്കു അതൊക്കെത്തന്നെയാണ്... ഇപ്പോ എല്ലാവരും അസുഖക്കാരാ... എന്തു ചെയ്യാനാ.. പടച്ചോന്റെ കൃപയുള്ളതുകൊണ്ട് തട്ടിമുട്ടി പോകുന്നു.
“നിന്നെയൊന്നു കാണാമെന്നു കരുതി വന്നതാ... കുറേനാളായില്ലേ.. ഇങ്ങോട്ടൊക്കെ വന്നിട്ട്. പിന്നെ അൻവറിന് പോകാറായല്ലോ... ഇനി അവൻ പോയിക്കഴിഞ്ഞാൽ എന്തായാലും 1 വർഷം കഴിഞ്ഞല്ലേ വരുള്ളൂ.“
“ഇക്കാ അൻവർ വന്നത് എന്റെ ഭാഗ്യമാണെന്നു പറഞ്ഞാൽ മതി.. എന്നെക്കൊണ്ടൊന്നും നോക്കി നടത്തനാവില്ലായിരുന്നു. ഇപ്പോഴവൻ എല്ലാം കറക്ട് ഓർഡറിലാക്കി... രണ്ടുമൂന്നു പേര് പ്രശ്നക്കാരുണ്ടായിരുന്നു. അവരെയൊക്കെ പറഞ്ഞുവിട്ടു. അതോടെ കമ്പനി നന്നായി.. ഇപ്പോ മോള് കാര്യങ്ങളൊക്കെ പഠിച്ചു.. അത് അൻവറാ എല്ലാം പഠിപ്പിച്ചെടുത്തത്.. അവള് എം.ബി.എ. കഴിഞ്ഞതാ... ജോലിയോട് താല്പര്യവുമുണ്ട്... ന്നാലും അൻവറിന്റത്രയും പോരാ... നിനക്ക് പകരം നീ മാത്രം.. ഞാൻ നീ പറഞ്ഞപ്പോ എതിർക്കാഞ്ഞതാ... ഒരു പ്രായത്തിലേ നമുക്കിതിനൊക്കെ കഴിയൂ.. നീ പോയി നല്ല പൈസ ഉണ്ടാക്കാൻ നോക്ക്... റഷീദും അവിടുണ്ടല്ലോ... അവനും ഒരു സഹായമാവട്ടെ... പിന്നെ... നിനക്ക് എപ്പോ വേണേങ്കിലും നിന്റെ പോസ്റ്റ് ഇവിടെ കാണും.. അതിൽ പുതുതായി ആരേയും അപ്പോയിന്റ് ചെയ്യുന്നില്ല..മോളാ പറഞ്ഞത്... അൻവർ ലീവാണെന്നു മാത്രം കമ്പനിയിൽ പറയാം... നീയെന്തായാലുംവർഷത്തിൽ ലീവിനു വരുമല്ലോ.. അപ്പോ രണ്ടുദിവസം ഇവിടെ വന്നുനിന്നാൽ മതി..“
“അത് നല്ലകാര്യം.. റഷീദിന് ഇവൻ ചെന്നേപറ്റൂന്നാ പറയുന്നേ.. വിശ്വാസമുള്ളവരെയല്ലേ സ്ഥാപനം നടത്താൻ ഏൽപ്പിക്കൻ പറ്റൂ... അവിടെ അവന്റെ ഉറ്റ സുഹൃത്ത് കൂടെയുണ്ട്.. അഭിമന്യു.. പക്ഷേ ദുബായിലെ കാര്യങ്ങൾ നോക്കാൻ അവർക്കെപ്പോഴും ഓടിപ്പിടിച്ച് എത്താനാവില്ലല്ലോ.“
“ശരിയാ... അതെന്തായാലും നന്നായി..“
അമ്മായി അതിനിടയിൽ തന്നെ ജോലിക്കാർക്ക് നിർദ്ദേശംകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും അവർക്കുള്ള ചായയുമായി ജോലിക്കാരെത്തി. എല്ലാവരും ചായകുടിച്ചു.. ഇതിനിടയിൽ അമ്മായി അകത്തുപോയി രണ്ടു കവറുകളുമായി വന്നു.. അതിലൊന്ന് നാദിറയുടെയും മറ്റേത് റഷീദിന്റെ ഭാര്യഅഫസയുടെയും കൈയ്യിൽ കൊടുത്തു..
“ഇത് നിങ്ങൾക്കുള്ളതല്ല കേട്ടോ.. മക്കൾക്കുള്ളതാ.. ഫസലേ നീയെന്താടാ ഒന്നും മിണ്ടാതിരിക്കുന്നത്.. വീടൊക്കെ ഒന്നു കയറി നോക്കിക്കോ... നിന്റെ അഡ്മിഷൻ റഡിയായാൽ ഇവിടെനിന്നും പഠിക്കാം... വേറെങ്ങും പോകരുത്...“
അവൻ തലയാട്ടി... സഫിയയ്ക്കും ആദ്യം എതിർപ്പായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു.
“ഇവിടെ മറ്റാരാ ഉള്ളത്.. ഇക്കയുടെ മോളും ഭർത്താവും ഇവിടായിരുന്നു താമസിച്ചിരുന്നത്... ഇപ്പോൾ അവർ അങ്ങ് വീട്ടിലേയ്ക്ക് മാറി.. കാരണം കുഞ്ഞിനെ നോക്കാൻ ഇവിടെ ആളെകിട്ടാൻ പാടാ.. .വല്ലേവരെയും കൊണ്ടു നോക്കുന്നതിനേക്കാൾ നല്ലത് അവരുടെ രക്ഷകർത്താക്കൾ നോക്കുന്നതല്ലേ... അതുകൊണ്ട് അവളുടെ വീട്ടിലാ ഇപ്പോ താമസം.. ഇവിടുന്നു 4 കിലോമീറ്റർ ദൂരമേയുള്ളൂ... അതുകൊണ്ട് ഞാനൊരാളെ തിരഞ്ഞു നടക്കുകയായിരുന്നു. അപ്പഴാ അൻവർ നിന്റെ കാര്യം പറഞ്ഞത്..“
“അതിനെന്താ അമ്മായി... അവന് എൻട്രൻസ് കിട്ടിയാൽ തീർച്ചയും ഇങ്ങുപോരും...“ സഫിയയാണത് പറഞ്ഞത്..
അമ്മായിക്ക് ബന്ധുക്കളെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു... വയ്യെങ്കിലും സന്തോഷത്തിന്റെ ചുറുചുറുക്ക് അവരിൽ കാണാമായിരുന്നു. കോടികളുടെ സ്വത്ത് അവശേഷിപ്പിച്ചുപോയ ഒരുകാലത്ത് കോഴിക്കോട് വലിയങ്ങാടി അടക്കി ഭരിച്ചിരുന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട സ്നേഹനിധിയായ ഹസ്സനാജി എന്ന ആ നല്ല മനുഷ്യന്റെ ഓർമ്മകൾ ആ വീട്ടിൽ ഇപ്പോഴും മുക്കിലും മൂലയിലുമുണ്ട്. നാടിനെ നടുക്കിയ മരണവാർത്തായായിരുന്നല്ലോ അത്. അദ്ദേഹം ചെയ്തുകൊണ്ടിരുന്ന കാരുണ്യപ്രവർത്തനങ്ങൾ മുടങ്ങാതെ ഇപ്പോഴും അമ്മായി ചെയ്തുപോരുന്നുണ്ട്. വർഷത്തിലൊരിക്കൽ യത്തീമായ പത്തു പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുന്നു. പഠനസഹായമായി എത്തുവർക്ക് ആ സഹായവും സ്വന്തം സ്കൂളിൽ ഫ്രീയായി പഠിക്കാനുള്ള അവസരവും നൽകുന്നു... കോടികളുടെ ആസ്ഥിയുള്ള സ്ത്രീയാണ്.. പക്ഷേ അവരെ കണ്ടാലോ അടുത്ത് ഇടപഴകിയാലോ അതിന്റെ യാതൊരു ജാഡയുമില്ല.. അമ്മായിപണ്ടേ ഇങ്ങനെയാണെന്നാണ് എല്ലാവരും പറയുന്നത്..
ഹാളിന്റെ അങ്ങേയറ്റത്ത് ഭംഗിയായി വരച്ച് ഫ്രെയിംചെയ്ത ഹസ്സനാജിയുടെ ജീവസ്സുള്ള ചിത്രം ആ വീട്ടിൽ അദ്ദേഹത്തിന്റെ കുറവ് നികത്തുമെന്നാണ് അമ്മായിയുടെ വിശ്വാസം... സംഭാഷണത്തിനിടെ ഇടയ്ക്കിടെ അമ്മായി അതിലേയ്ക്ക് നോക്കി നെടുവീർപ്പിടുന്നത് കാണാമായിരുന്നു.
അവരുടെ സംഭാഷണം നീണ്ടുപോയി.. അടുക്കളയിൽ നിന്നും ജോലിക്കാരി ഹാളിലേയ്ക്ക് വന്ന് അമ്മായിയോട് എല്ലാാം റഡിയാണെന്നറിയിച്ചു..
“വാ നമുക്ക് എന്തേലും കഴിക്കാം...“
എല്ലാവരും എഴുന്നേറ്റു.. അമ്മായിതന്നെ ഹമീദിക്കാനെ പിടിച്ചെഴുന്നേൽപ്പിച്ചു..
“ഡോ... നമ്മൾ രണ്ടാളും വീഴൂട്ടോ...“
“ഇല്ലിക്കാ.. ഞാൻ വീണാലും ഇക്കാനെ കൈവിടില്ല ഞാൻ.“
അമ്മായിയുടെ ജീവിതത്തിൽ വളരെ സുപ്രധാനസ്ഥാനമാണ് ഹമീദിക്കാക്ക്... കൊടും പട്ടിണിയിൽ കിടന്നിട്ടുപോലും ചെയ്യാമെന്നു പറഞ്ഞ സഹായങ്ങളൊക്കെ നിരസ്സിച്ച മനുഷ്യനാണ്. തങ്ങളുടെ കൺവെട്ടത്തുപോലും വരാതെ ഒഴിഞ്ഞുമാറി ജീവിച്ചവൻ.... വലിയ അഭിമാനിയാണെന്നെല്ലാവർക്കുമറിയാം.. ആ സത്യസന്ധതന്നെയാണ് ആ മനുഷ്യനെ ഇന്ന് ആരും അസൂയപ്പെടുന്ന നിലയിലെത്തിച്ചത്...
തീൻ മേശയിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയിരുന്നു. നല്ല മട്ടൻ ബിരിയാണി. കൂടാതെ ചിക്കൻഫ്രൈയും കോഴിക്കോടൻ സ്‌പെഷ്യൽ ബീഫ് ഒലത്തിയതും ... എല്ലാവരും ആസ്വദിച്ചു കഴിച്ചു... അമ്മായി എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ടു അവിടെല്ലാം നിറഞ്ഞുനിന്നു. ഏകദേശം നാലു മണിയോടെ അവർ പോകാൻ തയ്യാറായി..
“ഇനി എനിക്ക് വലിയ വിഷമമാകും..“
“അതെന്താ അമ്മായി..“
“കുറേക്കാലമായി ഇങ്ങനൊന്നു സന്തോഷിച്ചിട്ട്.. ങ്ഹാ... നിങ്ങക്ക് വീട്ടിൽ എത്തണ്ടേ... ഇപ്പോ തിരിച്ചാൽ സന്ധ്യയ്ക്കു മുന്നെ എത്തുകയും ചെയ്യാമല്ലോ..“
അവരെല്ലാവരും യാത്ര പറഞ്ഞിറങ്ങിയപ്പോൾ അമ്മായിയുടെ കണ്ണുകളിൽ കണ്ണുനീർ തളംകെട്ടിയത് ആരും കാണാതിരിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. അവർ എല്ലാവരു ടാറ്റാ പറഞ്ഞ് അവിടെനിന്നും തിരിച്ചു...
എല്ലാവരും നിശ്ശബ്ധരായിരുന്നു. പല ഓർമ്മകൾ അവരുടെ ഓരോരുത്തരുടേയും തലച്ചോറിലൂടെ കടന്നുപോയി... സഫിയ എങ്ങുപോകണമെന്നറിയാതെ പകച്ചു പോയ ഒരു സമയത്ത് ഓടിയെത്തിയ സ്ഥലമാണത്.. അമ്മായി അന്ന് അഭയം തന്നില്ലായിരുന്നെങ്കിൽ ഇന്ന് താനും മോനും ഈ ഭൂമുഖത്തേ കാണില്ലായിരുന്നെന്ന കാര്യം അവൾക്കറിയാം... ഫസലിന് നല്ല ഓർമ്മയുണ്ടാവുന്നതിനു മുമ്പുള്ള കാര്യമാണല്ലോ. എല്ലാം മറക്കാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ തികട്ടിതികട്ടി വരും... മറവി പലപ്പോഴും അനുഗ്രഹമാണ് പക്ഷേ അതിനു മീതേയാകും ചിലപ്പോൾ ഓർമ്മകളുടെ സ്ഥാനം.. അതിലൊന്നാണ് തന്റെ ജീവിതം... ഓർമ്മകളുടെ ഒരു വലിയ ശവപ്പറമ്പ്... അവിടെ മറവിയെ അടക്കം ചെയ്യാനുള്ളകല്ലറകളില്ല.. അതായിരിക്കാം തന്നെ ഇപ്പോഴും ഓർമ്മകൾ വേട്ടയാടുന്നത്...
“അൻവറേ... നീ പോകുന്നതിൽ അവർക്ക് വിഷമമുണ്ട്.. പക്ഷേ അവർക്ക് അതിൽ എതിർക്കാനും വയ്യ..“
“ശരിയാ വപ്പാ... എന്നോട് പറഞ്ഞതാ... പക്ഷേ ഞാൻ ജോലിക്ക് ജോയിൻ ചെയ്യുമ്പോഴേ പറഞ്ഞായിരുന്നു.. എനിക്ക് വിദേശത്തേക്ക് അവസരം ലഭിച്ചാൽ ഞാൻ പോകുമെന്ന്... അമ്മായി അന്നേ സമ്മതിച്ചതുമാ.. അത് ഇത്ര പെട്ടെന്നാവുമെന്ന് ഞാനോ അമ്മായിയോ കരുതിയതുമില്ല..“
“നാട്ടിൽ നിന്നാൽ എത്രനാൾ വേണമെങ്കിലും അവിടെ നിൽക്കാം. പക്ഷേ നിനക്ക് നല്ല ശബളം തരുന്നുണ്ടെങ്കിലും ജീവിച്ചുപോകാമെന്നല്ലേയുള്ളൂ.. പണമുണ്ടാക്കാൻ ... ഗൾഫ് തന്നയാണ് ഇന്നും നമുക്കൊക്കെ വിളനിലം... കുറച്ചു നാൾ കഠിനാധ്വാനം ചെയ്താൽ ജീവിതകാലം സുഭിക്ഷമാക്കാം...“
“ശരിയാണ് വാപ്പാ.. അൽഹംദുലില്ല.. എല്ലാം നേരേയാകട്ടെ... എന്തായാലും പടച്ചോൻ തീരുമാനിച്ച വഴിയേ പോകാം..“
അവർ ഓരോരുത്തരായി ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസൽ ഉറങ്ങാതിരിക്കുകയായിരുന്നു. അവൻ അൻവറുമായി സംസാരിച്ചുകൊണ്ടിരുന്നു. ഏകദേശം 8 മണിയോടുകൂടി അവർ വീട്ടുപടിക്കലെത്തി. ഫസൽ ഇറങ്ങി ഗേറ്റ് തുറന്നിട്ടു. വാഹനം അകത്തേയ്ക്ക് കയറ്റി.. മുറ്റത്ത് നിർത്തി... ഹമീദിനെ ഇറങ്ങാൻ ഫസലാണ് സഹായിച്ചത്... അവരെല്ലാം വീട്ടിലേയ്ക്ക് കയറി.. വീട്ടുപടിക്കൽ വിഷ്ണു കാത്തു നിൽപ്പുണ്ടായിരുന്നു..നീ എപ്പൊ എത്തി വിഷ്‌ണു ഇപ്പൊ എത്തിയതേ ഒള്ളൂ അൻവർ ഇക്ക..നാളെ നിങ്ങൾക്ക് എവിടെയെങ്കിലും പോകാൻ ഉണ്ടോ ? ഇല്ല വിഷ്ണു
“ന്നാ ഞാൻ പോട്ടെ... രാവിലെ ഓട്ടമുണ്ട്..“ വിഷ്ണു യാത്രപറഞ്ഞു..
“നിൽക്കു വിഷ്ണു.. അവിടുന്നു കുറേ ബിരിയാണിയും തന്നുവിട്ടിരിക്കുകയാ.. ഞങ്ങളെല്ലാവരും കഴിച്ചാലും തീരില്ല.. നീയും കൂടി കൂടിക്കോ... കഴിച്ചിട്ടു പോയാമതീട്ടോ..“
വിഷ്ണുവിന് മറുത്തൊന്നു പറയാനായില്ല.. അവരെല്ലാവരും അത്താഴം കഴിച്ച് പിരിഞ്ഞു... അൻവറിന് ഇനി നാലു ദിവസംകൂടിയേയുള്ളൂ.. അഞ്ചാമത്തെ ദിവസം ഗൾഫിലേയ്ക്ക് പറക്കുകയായിരിക്കും. അൻവർ വളരെ സന്തോഷവാനായിരുന്നു. പക്ഷേ നാദിറ അങ്ങനെയല്ലായിരുന്നു. അവളുടെ മനസ്സ് ദുഃഖാ ർത്ഥമായിരുന്നു. പക്ഷേ അതവൾ പുറത്തുകാട്ടിയില്ല.. ഒരിക്കൽ എല്ലാം ഉണ്ടാക്കിയവനാണവൻ.. പക്ഷേ ജീവിതത്തിലെ അവന്റെ ചില തീരുമാനങ്ങൾ അവനെത്തന്നെ പിന്നോട്ടടുപ്പിച്ചുവെന്നുള്ളത് സത്യമാണ്. അത് ഒരു കറുത്ത നാളുകളായി അവന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. നാദിറയുടെ വീട്ടുകാരോടുള്ള മനോഭാവം... ഇന്നിപ്പോൾ എല്ലാം മാറിയിരിക്കുന്നു. നാദിറയുടെ പഴയ സ്വഭാവം ഇപ്പോൾ എവിടെപ്പോയെന്നറിയില്ലാ... എന്റെ പരാജയം അവളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടാക്കിയെങ്കിൽ പടച്ചോനായിട്ടുണ്ടാക്കിയ പ്രശ്നങ്ങളാണ് തനിക്കുണ്ടായതെന്നാണ് ഇപ്പോഴും അവൻ കരുതുന്നത്.
അമ്മായിയുടെ അടുത്ത് ജോലിയാരംഭിച്ചപ്പോൾത്തന്നെ എല്ലാവർക്കും ഭയമായിരുന്നു. ഓഫീസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് അൻവർ തന്നെയായിരുന്നു. പലപ്പോഴായി ആ സ്ഥാപനത്തിൽ നിന്നും മൂന്നുപേരേ പറഞ്ഞയച്ചു.. അവർ പോയതോടെ മറ്റുള്ള സ്റ്റാഫുകൾക്ക് ആത്മവിശ്വാസം വർദ്ധിക്കുകയായിരുന്നു. വരുമാനത്തിന്റെ പ്രധാന ഭാഗം അടിച്ചുമാറ്റിയിരുന്നത് അവരായിരുന്നു. പലപ്പോഴും അമ്മായിക്ക് ഇതൊന്നും ശ്രദ്ധിക്കാനാവുമായിരുന്നില്ല... കമ്പനിയുടെ ആവശ്യത്തിനെന്നു പറഞ്ഞ് എത്രയോ തവണ ചെക്ക് ഒപ്പിടീച്ചുകൊണ്ടു പോയിരുന്നു. താൻ ജോലിചെയ്തു തുടങ്ങിയതിനുശേഷം അമ്മായിക്ക് ഒരു ടെൻഷനുമുണ്ടായിട്ടില്ല... എന്തിന് ഒരു ചെക്കുപോലും അമ്മായിക്ക് ഒപ്പിടേണ്ടിവന്നിട്ടില്ല.. കാരണം കമ്പനിയുടെ ലാഭത്തിൽ നിന്നുള്ള ബിസിനസ്സായിരുന്നു ചെയ്തിരുന്നത്.. അത്രയ്ക്ക് വരുമാനമുണ്ടായിരുന്നു. ആ കാലത്ത് അതൊക്കെ ആരുടേയൊക്കെയോ കൈകളിലെത്തിയിരുന്നുവെന്നുള്ളത് സത്യമാണ്... കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറിയിട്ട്.. അവസരം വരുമ്പോൾ കട്ടു മുടിക്കുകയെന്നു പറഞ്ഞാൽ പടച്ചോൻ പൊറുക്കുമോ... എവിടെയും സത്യസന്ധതവച്ചുപുലർത്തേണ്ടത് ആവശ്യവുമാണ്.
അവരെല്ലാവരും നേരത്തേ ഉറങ്ങാൻ കിടന്നു. എല്ലാവരും യാത്ര കഴിഞ്ഞപ്പോഴേ ക്ഷീണിതരായിരുന്നു.
രാവിലെ എല്ലാവരും പതിവുപോലെ ഉണർന്നു. ഫസൽ നേരത്തേതന്നെ തയ്യാറായിവന്നു. ഇന്ന് സിറ്റിയിലേയ്ക്ക് പോകണം. കോളേജിൽ പോകുന്നെന്നാണ് ഉമ്മയോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.. ഡയറക്ടറുടെ ഓഫീസിലേയ്ക്കാണ് യാത്ര... അവൻ ഭക്ഷണം കഴിച്ച് സഫിയയുടെ കൈയ്യിൽ നിന്നും പൈസയും വാങ്ങി പുറത്തേയ്ക്ക് നടന്നു..
“ഫസലേ നേരത്തേ ഇങ്ങെത്തണേ..“ ഹമീദ് ഉറക്കെ വിളിച്ചു പറഞ്ഞു... അവൻ തലയാട്ടി മുന്നോട്ടു നടന്നു... ജംഗ്ഷനിൽ എത്തി ആദ്യം എത്തിയ ബസ്സിൽ കയറി... നേരേ സിറ്റിയിലേയ്ക്ക്.. കഴിഞ്ഞപ്രാവശ്യം ചെയ്തതുപോലെ കോളേജ് കഴിഞ്ഞുള്ള സ്റ്റോപ്പിലിറങ്ങി. സാവധാനം നടന്ന് ആരുടേയും കണ്ണിൽ പെടാതെ ഓഫീസിലെത്തി..ഡോർ തുറന്നകത്തു പ്രവേശിച്ചു.. അവിടെ നല്ല സുന്ദരമായ മേക്കപ്പ് ചെയ്ത് അവളിരിപ്പുണ്ടായിരുന്നു. ഡയാന... ആരേയും കൊതിപ്പിക്കുന്ന രൂപഭംഗി.. ഇന്ന് എന്നത്തേക്കാളും സുന്ദരിയായവന് തോന്നി... അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുയായിരുന്നു. അവനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.. അവൻ അവൾക്ക് അഭിമുഖമായ സോഫയിലിരുന്നു. അവൾ ധരിച്ചിരുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന വെളുത്ത മാംസത്തിലേയ്ക്കായിരുന്നു അവന്റെ നോട്ടം ചെന്നെത്തിയത്.. അവളത് മനസ്സിലാക്കി സാരി പിടിച്ചു മറച്ചുവച്ചു... അവനെനോക്കി കണ്ണിറുക്കി. അവൻ ടീപ്പോയിൽ കിടന്ന ഫിലിം മാഗസിൻ കൈയ്യിലെടുത്തു...
ആഘോഷത്തിന്റെ ദിനങ്ങളാണ്... ജാഗ്രത കൈവിടരുത്... ഒരൽപ്പം അശ്രദ്ധമതി അനേകരെ രോഗികളാക്കാൻ.. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. മാസ്കിട്ട് ഗ്യാപ്പിട്ട് സോപ്പിട്ട് ഇത്തവണ ഓണമാഘോഷിക്കാം... കായിക കലാമത്സരങ്ങൾ ഓൺലൈനാക്കാം... ഇങ്ങനേയും ഒരു വർഷം കടന്നുപോകട്ടെ... വരുന്ന പുലരികൾ നല്ലതായിരിക്കാൻ പ്രാർത്ഥിക്കാം. മലയാളികൾ മുടങ്ങാതെ ആഘോഷിക്കുന്ന ഓണം... ജാതിമതഭേദമന്യേ മലയാളികൾക്ക് മാത്രം സ്വന്തമായ ആഘോഷം... മാവേലിമന്നനെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി.. ഇനി ഏതാനും മണിക്കുറുകൾ മാത്രം... പല സ്ഥാപനങ്ങളിലും വരുമാനമില്ലെങ്കിലും പല ജീവനക്കാർക്കും ശമ്പളം കുറവാണെങ്കിലും ആഘോഷത്തിന് കുറവുവരുത്തിയിട്ടില്ലെന്നു തോന്നുന്നു... അത്രയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണം... എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 30 08 2020
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 09 2020