26.12.20

നിഴൽവീണവഴികൾ ഭാഗം 106

 

അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

നേരേ വീട്ടിലേയ്ക്ക്... വിവാഹത്തിനു വേണ്ട എല്ലാ തയ്യാറെടപ്പുകളും പൂർത്തിയായിരുന്നു. അഭിമന്യുവിനെ സംബന്ധിച്ച് ഇന്ന് നാട്ടിലെ ബന്ധുക്കളെന്നു പറയാൻ റഷീദും കുടുംബവും മാത്രമാണ്. മറ്റാരും തന്നെ അന്വേഷിച്ചു വരാനില്ല എന്നതു സത്യമാണ്. ബന്ധുക്കൾ പലയിടത്തായി ചിതറിക്കിടക്കുന്നു. അവരെ കണ്ടെത്തുകയെന്നത് വളരെ പരിശ്രമകരവുമാണ്. ഒന്നും വേണ്ട... സ്വന്തക്കാരേക്കാളും ആത്മാർത്ഥ ആത്മാർത്ഥ സുഹൃത്തായ റഷീദിനും കുടുംബത്തിനുമുണ്ട്.

വൈകുന്നേരത്തോടെ അവർ വീട്ടിലെത്തി. മുറ്റത്തെ പന്തലിന്റെ പണി പൂർത്തിയായിരിക്കുന്നു. വർണ്ണം വിതറുന്ന ബൾബുകൾ കത്തിച്ചു. നല്ല ഭംഗിയായിരിക്കുന്നു. ഒരു വിവാഹവീടിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴാണുണ്ടായത്.

അഭിമന്യുവിന് റഷീദിന്റെ വീട് സ്വന്തം വീടുപോലായിരുന്നു. നഷ്ടപ്പെട്ടുപോയ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും തിരികെക്കിട്ടിയതുപോലെ. അനേക വർഷങ്ങൾക്കുശേഷം അവൻ മനസ്സു തുറന്നു സന്തോഷിച്ച ദിവസമായിരുന്നു.

അടുത്ത ദിവസം രാവിലെ അവർ രജിസ്റ്റർ ഓഫീസിലേയ്ക്ക് പോയി. കൂടെ സഫിയയും ഹമീദും ഫസലുമുണ്ടായിരുന്നു. പുരയിടം രജിസ്റ്റർ ചെയ്യാനായണ് പോയത്. 24 സെന്റ് സ്ഥലം.. അവിടെ ഒരു ചെറിയ വീടുണ്ട്. അത് പൊളിച്ച് പുതിയത് പണിയണം.. എല്ലാം റഷീദ് പ്ലാൻ ചെയ്തിട്ടുണ്ട്. സഫിയയുടെ പേരിൽ തന്നെയാണ് അത് വാങ്ങാനുദ്ദേശിക്കുന്നത്. അവളുടെ മകൻ ഒരു ഡോക്ടറാകുമ്പോൽ സ്വന്തമായി ഒരു വീടില്ലാത്ത ദുഃഖം അവനുണ്ടാകരുത്. സഫിയയെ സുരക്ഷിതയാക്കേണ്ടത് തന്റെ കടമയാണ് എന്ന് റഷീദിനറിയാം...

രജിസ്റ്ററോഫീസിലെത്തി അധികം താമസിയാതെ അവിടുത്തെ ജോലികളൊക്കെ തീർത്തു. പ്രമാണം രജിസ്റ്റർ ചെയ്ത് റഷീദിന്റെ കൈയ്യിലാണ് കൊടുത്തത്. റഷീദ് അത് ഹമീദിനെ ഏൽപ്പിച്ചു.. ഹമീദ് മകളെ അടുത്തുവിളിച്ചു. അവളുടെ കൈയ്യിൽ നൽകി.. അവൾ പടച്ചോനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ പ്രമാണം ഏറ്റുവാങ്ങി... അവൾ ഒരിക്കലു മനസ്സിൽ കരുതിയിട്ടില്ലാത്തതാണവിടെ സംഭവിച്ചത്. ജീവിതത്തിൽ സംഭവിച്ചത് നഷ്ടങ്ങളാണെങ്കിലും അതൊക്കെ അനിവാര്യമായിരുന്നുവെന്നിപ്പോൾ തോന്നുന്നു... സ്നേഹനിധിയായ വാപ്പയും ഉമ്മയും സഹോദരങ്ങളുമില്ലായിരുന്നെങ്കിൽ താനും മകനുമെന്നേ ഈ മണ്ണിൽ അലിഞ്ഞു ചേർന്നേനെ... ഉച്ചയ്ക്കു മുമ്പുതന്നെ അവർ‌ വീട്ടിൽ തിരികെയെത്തി.

വൈകുന്നേരം നാലുമണിയോടെ ക്ഷണിക്കപ്പെട്ട അതിഥികൾ വീട്ടിലേയ്ക്ക് വന്നുതുടങ്ങി... ഹമീദിനെ അറിയാവുന്നവരും അയൽക്കാരുമെല്ലാമെത്തിയിരുന്നു. ലൈബ്രറിയിലെയും പള്ളിയിലെയും ഭരണാധികാരികളും എത്തിയിരുന്നു. രണ്ടു വ്യത്യസ്ത മതങ്ങളാണെങ്കിലും സ്വന്തം മകനെപ്പോലെ കണ്ടുകൊണ്ട് ഒരു ഹിന്ദുവായ യുവാവിന്റെ വിവാഹം സ്വയം ഏറ്റെടുത്ത് നടത്തുന്ന ഹമീദിനെ എല്ലാരും പ്രകീർത്തിച്ചു. വൈകുന്നേരം വരുന്നവർക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ ആൾക്കാരെത്തി... പലരും നാളെ എത്തുമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് പോയത്.. അൻപതു പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും നൂറോളം പേർ വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലായി. എന്തായാലും മൂന്നു ബസ്സും 4 കാറും ഏർപാടു ചെയ്തിട്ടുണ്ട്. അതിൽ കൊള്ളുന്ന ആൾക്കാരുണ്ടാവുമെന്ന് ഉറപ്പാണ്.

അഭിമന്യു ആ നാട്ടിൽ പുതിയതാണല്ലോ.. എല്ലാവരും വന്ന് അഭിമന്യുവിനെ പരിചയപ്പെട്ടു.. എല്ലാവരുമായി വളരെ ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അഭിമന്യു... അപ്രതീക്ഷിതമായാണ് അഭിമന്യുവിനെ പഠിപ്പിച്ച ടീച്ചർ അവിടെ എത്തിയത്... ഏകദേശം 85 വയസ്സ് പ്രായം കാണും. റഷീദാണ് അദ്ദേഹത്തോട് അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നത്. അഭിമന്യുവിന് ഒരു സർപ്രൈസ് ആകട്ടെയെന്നു കരുതി അവനോട് പറഞ്ഞിരുന്നില്ല... പഠനത്തിൽ വളരെ മികച്ചവനായിരുന്നു അഭിമന്യു.. അതിനാൽ ടീച്ചേഴ്സിനെല്ലാം വളരെ കാര്യവുമായിരുന്നു. അവന്റെ ക്ലാസ്ടീച്ചറായിരുന്നു കേശവൻ നായർ സാർ.. വളരെ മെലിഞ്ഞ ശരീരത്തിനുടമ.. പ്രായം 85 ആയെങ്കിലും ഇപ്പോഴും നല്ല ചുറുചുറുക്ക്. ഒറ്റ നോട്ടത്തിൽ തന്നെ അഭിമന്യുവിന് സാറിനെ ഓർത്തെടുക്കാൻ കഴി‍ഞ്ഞു. അടുത്തെത്തി നമസ്കരിച്ചു. കുശലാന്വേഷണം കഴിഞ്ഞു സാറിനെ ഭക്ഷണം കഴിക്കാനായി അകത്തേയ്ക്ക് ആനയിച്ചു...

അവനും സാറിനൊപ്പമിരുന്നു.

“അഭിമന്യു.. റഷീദും കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തിൽ സ്കൂളിലെത്തി ടീ.സി.യുമായി മടങ്ങിയതല്ലേ... പിന്നെ യാതൊരറിവുമുണ്ടായില്ല... പലപ്പോഴും പലരോടും ചോദിച്ചിരുന്നു. പക്ഷേ കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോൾ റഷീദ് എന്റെ വീട് തേടിപ്പിടിച്ച് എത്തിയിരുന്നു. അങ്ങനെയാണ് കാര്യങ്ങളൊക്കെ അറിയുന്നത്.. എന്തായാലും നിനക്ക് നല്ലൊരു ഭാവിയുണ്ടാല്ലോ എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. പഴയ തറവാട്ടിലേയ്ക്ക് പോയിരുന്നോ..?“

“പോയിരുന്നു സാർ.. അവിടെ മാമനും മാമിയും മാത്രമേയുള്ളൂ.. മക്കളൊക്കെ വിരോധത്തിലാ.. ആരേയും കണ്ടാത്താൻ ശ്രമിച്ചതുമില്ല.. വീടും വസ്തുവും ഇപ്പോഴും ആരുടേയും പേരിലായിട്ടില്ല... അമ്മയുടെ വസ്തു നിയമപരമായി എനിക്കുതന്നെയാണല്ലോ വന്നെത്തേണ്ടത്.. അതിനായി ഞാൻ ശ്രമിക്കുന്നുമില്ല.. പക്ഷേ അമ്മയുടെ കുഴിമാടം നിൽക്കുന്ന സ്ഥലം എനിക്കുവേണം.. അത് സംരക്ഷിക്കണം. അതാണെന്റെ ആഗ്രഹം...“

“നീ അതിനു വിഷമിക്കേണ്ട...  എന്തായാലും അവർക്ക് വീടും വസ്തുവും വേണ്ടാത്ത സ്ഥിതിക്ക് നീ തന്നെ അത് ഏറ്റെടുക്കണം.. അവരെ ഇപ്പോൾ നോക്കാനാരുമില്ല..“

“അവർക്ക് എന്നെ വേണ്ടായിരുന്നുവെങ്കിലും എനിക്കവരെ വേണം... ഞാൻ എന്തു സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്... ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ച മനുഷ്യനാണ് എന്റെ മാമൻ പക്ഷേ വിധി നേരേ തിരിച്ചായിരുന്നു. ഇന്ന് മരണം കാത്തുകഴിയുന്ന ഒരു പാവം മനുഷ്യനാണ് അയാൾ....“

“ശരിയാണ്. തെറ്റുകൾ മനുഷ്യസഹജമാണ്... ക്ഷമിക്കുകയെന്നുള്ളത് ദൈവീകവും..“

“സാർ പറഞ്ഞത് വളരെ ശരിയാണ്... മക്കളൊക്കെ ഉപേക്ഷിച്ചില്ലേ.. എനിക്ക് ബന്ധുക്കളെന്നു പറയാൻ രക്തബന്ധത്തിലുള്ളവർ അവർ മാത്രമാണ്... ഞാൻ അവരെ സംരക്ഷിക്കാൻ തയ്യാറാണ്... വിവാഹം കഴിഞ്ഞിട്ട് ഞാൻ ഭാര്യയുമായി അവിടെ പോകുന്നുണ്ട്. അവർക്ക് വേണ്ടസഹായമൊക്കെ ചെയ്യാം... മക്കളെ കണ്ടെത്തി അവർതമ്മിലുള്ള വിരോധം പറഞ്ഞു തീർക്കുകയുമാകാമല്ലോ..?“

സാറുമായി വിവാഹം കഴിഞ്ഞിട്ട് വിശദമായി സംസാരിക്കാമെന്നു ഏറ്റു. കല്യാണത്തിന് എത്താമെന്നു പറഞ്ഞ് സാർ യാത്രപറഞ്ഞിറങ്ങി...
തിരക്കുകളൊക്കെ കുറഞ്ഞു... എത്രയോ വർഷങ്ങൾക്കുശേഷമാണ് വീട്ടിലൊരു ആഘോഷം നടക്കുന്നത്... വിവാഹം നടന്നിട്ടുണ്ടെങ്കിലും വളരെ ആർഭാടപൂർവ്വമായ ഒരാഘോഷമായിരുന്നു ഇന്നത്തേത്... അടുത്ത ദിവസം 7 മണിക്കുതന്നെ വാഹനം പുറപ്പെടുമെന്ന് വിവാഹത്തിന് വരാനുള്ളവരോട് പ്രത്യേകം പറഞ്ഞിരുന്നു.

അകത്ത് സഫിയയും മറ്റുള്ളവരും അടുത്തദിവസം പോകേണ്ട ഡ്രസ്സുകളും മറ്റും തേയ്ക്കുന്ന തിരക്കിലായിരുന്നു. ഫസൽ അവന്റെ റൂമിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അന്നത്തെ ദിവസത്തെ ആഘോഷങ്ങൾക്കുശേഷം അവർ എല്ലാവരും ഉറങ്ങാൻകിടന്നു.

അടുത്ത ദിവസം എല്ലാവരും നേരത്തേ എഴുന്നേറ്റ് റഡിയായി. മണവാളനെ ഒരുക്കുന്ന ചടങ്ങുണ്ടല്ലോ.. അത് റഷീദും ഫസലുമാണ് എറ്റെടുത്തത്. കൂടാതെ ഹമീദിന്റെ ബന്ധത്തിലുള്ള ഒരു പയ്യനുമെത്തിയിരുന്നു. അവരെല്ലാവരും കൂടി അഭിമന്യുവിനെ മേക്കപ്പ്ചെയ്ത് സുന്ദരനാക്കി... സഫിയ സാരിയുടുത്തു വന്നപ്പോൾ ആളാകെ മാറിയിരുന്നു. പ്രായം വളരെ കുറഞ്ഞതുപോലെ തലയിൽ മൈലാഞ്ചിതേച്ചു നരച്ച മുടി കറുപ്പിച്ചിരിക്കുന്നു. എല്ലാവരും കൈയ്യിൽ മൈലാഞ്ചി ഇട്ടിരുന്നു. ഹമീദ് മതവിശ്വാസിയാണെങ്കിലും വസ്ത്രധാരണത്തിൽ ഒരു കടുംപിടുത്തവും നടത്തിയിട്ടില്ല. സഫിയപോലും വിവാഹശേഷമാണ് തട്ടം ധരിച്ചിട്ടുള്ളത് അതും ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി.. വന്നു കയറിയ രണ്ടു പെൺകുട്ടികളോടും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ല... സഫിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. മറ്റുള്ളവരും അതുപോലെതന്നെ... വരന് പോകാനുള്ള വാഹനം അലങ്കരിക്കുന്ന തിരക്കിലാിയരുന്നു ഫസൽ... അവരുടെ വണ്ടിയിൽ തന്നെയാണ് വരൻ പോകുന്നത്. വിഷ്ണു സാരഥിയും....

ഹമീദ്ക്ക പുതു വസ്ത്രങ്ങളണി‍ഞ്ഞ് യാത്രയ്ക്ക് തയ്യാറായിരുന്നു. അദ്ദേഹത്തിത്തിന്റെ ഭാര്യയും സഹായത്തിനായി അടുത്തെത്തി.. അഭിമന്യു ഒരു മണവാളന്റെ രൂപത്തിൽ താഴേയ്ക്കു വന്നു..

“ങ്ഹാ ഇപ്പോഴാണ് മണവാളനായത്.“ സഫിയ അവനെ കളിയാക്കി...

“ഒന്ന് പോ.. കളിയാക്കാതെ...“

“ദേ.. ഇക്കാ അഭിമന്യുവിന് നാണംവരുന്നു.“

വിവാഹത്തിന് നാത്തൂനായി സഫിയയാണ് നിൽക്കുന്നത്... അഭിമന്യുവിന്റെ സഹോദരിയുടെ സ്ഥാനത്ത്. അച്ഛന്റെ സ്ഥാനത്ത് ഹീദ്ക്കയും... വിചാരിച്ചതുപോലെ വിവാഹത്തിന് ക്ഷണിച്ചവരെല്ലാം എത്തി.. ഏകദേശം നൂറുപേരൊളം വരും.. വാഹനം കൃത്യം 7 മണിക്കുതന്നെ പുറപ്പെട്ടു. അഭിമന്യു ഉൾപ്പെടെ എല്ലാവരും രണ്ടു വണ്ടികളിലായാണ് യാത്ര തിരിച്ചത്. സഫിയയും അഭിമന്യുവും ഹമീദ്ക്കയും ഭാര്യയും ഒരു വണ്ടിയിൽ. അടുത്ത വണ്ടിയിൽ റഷീദും ഭാര്യയും, നാദിറയും കുട്ടികളുമായി... രണ്ടു മണിക്കൂറത്തെ യാത്രയുണ്ട്.. വിവാഹം 11 മണിക്ക് ശേഷമായതിനാൽ അധികം സമയവുമുണ്ട്.

കൃത്യം 9.30 തന്നെ അവരുടെ വാഹനം ആഡിറ്റോറിയത്തിലെത്തി.. അവിടെ പെൺ കൂട്ടരുടെ ബന്ധുക്കളൊക്കെ എത്തിയിരുന്നു. മണവാളനെ സ്വീകരിച്ചാനയിക്കുകയെന്ന ചടങ്ങാണ് അടുത്തതായി.. പെണ്ണിന്റെ സഹോദരനും മറ്റു ബന്ധുക്കളും വരനെ ഹാരമണിയിച്ച് സ്വീകരിച്ചു. കൂടെ മറ്റു ബന്ധുക്കളും ആഡിറ്റോറിയത്തിലേയ്ക്ക് കയറി... റഷീദും ഹമീദും മറ്റു ബന്ധുക്കളും സ്റ്റേജിലേയ്ക്ക് കയറി... മുഹൂർത്ത സമയമായി. പെൺകുട്ടിയെ ആനയിച്ചുകൊണ്ട് വിളക്കുകളുമായി കുട്ടികളെത്തി.. മണ്ഡപം വലംവച്ചു നിന്നു. ഹമീദ് അഭിമന്യുവിന്റെ കൈപിടിച്ച് മുന്നോട്ട് ആനയിച്ചു.. ഇരിക്കുന്നവരെ നോക്കി തൊഴുതു... അവനെ പെൺകുട്ടിക്കരികിലായി നിർത്തി... ചടങ്ങുകളെക്കുറിച്ച് അഭിമന്യുവിന് ഒരു പിടിയുമില്ല. പക്ഷേ ഹമീദിന് എല്ലാമറിയാം... ഒരു മുസൽമാനാണെങ്കിലും ഹിന്ദു ആചാരങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. പലരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. മുഹൂർത്ത സമയമായി... മണവാട്ടി മുതിർന്ന ബന്ധുക്കളുടെ കാൽതൊട്ടു വന്ദിച്ചു... അഭിമന്യു ഹമീദിന്റെയും ഭാര്യയുടെയും കാൽതെട്ടു അനുഗ്രഹം വാങ്ങി... നേരേ മണ്ഢപത്തിലേയ്ക്ക്. തൊട്ടടുത്ത് പരികർമ്മിയെപ്പോലെ ഹമീദ് നിലയുറപ്പിച്ചു... അഭിമന്യുവനെ സ്വന്തം മകനെപ്പോലെയാണ് ഹമീദ് കണ്ടിരുന്നത്...

നാദസ്വരത്തിന്റെ താളത്തിൽ അവിടെ കൂടിയ ബന്ധുക്കളെ സാക്ഷിയാക്കി അഭിമന്യു തന്റെ പ്രിയപ്പെട്ടവളെ താലികെട്ടി സ്വന്തമാക്കി... കന്യാദാനമെന്ന ചടങ്ങും ഹമീദ് തന്നെ നടത്തി... ഹമീദിനെ അറിയാത്ത പലരും  ചോദിക്കുന്നുണ്ടായിരുന്നു അഭിമന്യുവിന്റെ അച്ഛൻ മുസൽമാനാണോയെന്ന്... ജാതിയടെയും മതത്തിന്റെയും പേരിൽ അടിപിടികൂടുന്നവർക്ക് ഇതൊരു ഉത്തമ ഉദാഹരണമായിരുന്നു. മറ്റൊരു മതത്തിലുള്ളവരെ ഉൾക്കൊള്ളാൻ മതമൊരു തടസ്സമല്ല... മനസ്സിന്റെ വാതിലുകളാണ് തുറക്കേണ്ടത്...

മംഗളകരമായി ആ ചടങ്ങുകൾ നടന്നു.. തിരക്കിനിടയിൽ സ്റ്റീഫനേയും കുടുംബത്തേയും നേരത്തേ കാണാനായില്ല... എല്ലാവരും അവിടെ ഒത്തു കൂടി.. ഫോട്ടോയെടുത്തു.. നാത്തൂന്റെ സ്ഥാനം നന്നായി സഫിയ ചെയ്തു... ഇപ്പോൾ അവളെ കണ്ടാൽ ഒരു ഹിന്ദു യുവതിയാണെന്നേ തോന്നൂ... ഫസൽ പോലും അത്ഭുതപ്പെട്ടുപോയി, സ്വന്തം ഉമ്മയുടെ രൂപമാറ്റത്തിൽ...

വിവാഹശേഷം സൽക്കാരവും നടന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. രണ്ടുമണിക്കാണ് പെണ്ണുമായി പുറപ്പെടേണ്ടത്... അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഹമീദും സൈനബയും നാദിറയും അഫ്സയുമൊക്കെ നേരത്തേ വീട്ടിലേയ്ക്കുപോയി.. അവർ വരുമ്പോൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമല്ലോ.. കൂടാതെ ഇന്നുതന്നെയാണ് വധുവിന്റെ വീട്ടിൽനിന്നും ആൾക്കാൾ അങ്ങോട്ടു വരുന്നത്... അതിന്റ തയ്യാറെടുപ്പുകളും പൂർത്തിയാക്കണം.

വധു യാത്രപറഞ്ഞപ്പോൾ അടുത്ത ബന്ധുക്കളുടെ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. അവർ എല്ലാവരും വധുവിനെയും വരനേയും യാത്രയാക്കി... നേരേ വീട്ടിലേയ്ക്ക്... ഏകദേശം അഞ്ചു മണിയോടെ അവർ വീട്ടിലെത്തി.. കാർ നിർത്തി.. വീട്ടിലേയ്ക്ക്... അവിടെ സൈനബ തന്നെയാണ് അമ്മയുടെ സ്ഥാനത്തുനിന്ന് കത്തിച്ച വിളക്ക് നൽകി വധുവിനെ സ്വീകരിച്ചത്... അഭിമന്യുവിന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... എത്ര ജന്മം നന്ദി പറഞ്ഞാലാണ് തീരുക... ഹിന്ദു ആചാരങ്ങളൊന്നും തെറ്റിക്കാതെ ആ മംഗളകർമ്മത്തിന്റ ചടങ്ങുകളോരോന്നും നടന്നു...

ജാതിയുടെയും മതത്തിന്റേയും പേരിൽ നടക്കുന്ന അടിപിടി അക്രമങ്ങൾക്ക് ഇതൊരു മാതൃകയാണെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

ആൾക്കൂട്ടം കഴിവതും ഒഴിവാക്കുക... ജാഗ്രത... ജാഗ്രത.. ജാഗ്രത....




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 12 2020

19.12.20

നിഴൽവീണവഴികൾ ഭാഗം 105


റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് അഭിമന്യു ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.

ലൈബ്രറിയിൽ ഫസൽ ഇപ്പോൾ ആരാധാനപാത്രമാണ്. എല്ലാവരും അവനെ ഒരു അത്ഭുതത്തോടെയാണ് കാണുന്നത്. അന്നാട്ടിൽ ആ കാലഘട്ടത്തിൽ ആരും എം.ബി.ബി.എസ്. പരീക്ഷ പാസ്സായിട്ടുണ്ടായിരുന്നില്ല. എഞ്ചിനീയർമാർ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എല്ലാവർക്കുമൊരു ആരാധന... അവൻ പുസ്തകങ്ങൾ തിരികെനൽകി. ഡിക്ടറ്റീവ് നോവലുകളോട് പണ്ടേ വലിയ താൽപര്യമായിരുന്നു. കോട്ടയം പുഷ്പനാഥിന്റെയും, ബാറ്റൻബോസിന്റെയും ഓരോ പുസ്തകങ്ങൾ എടുത്തു. ലൈബ്രേറിയനുമായി കുറച്ചുനേരം സംസാരിച്ചു. അവിടെ വന്നിട്ടുള്ള മിക്കവർക്കും ഫസിലിനെ അറിയും തിരിച്ചും. കുറച്ചുനേരം അവിടെ ചിലവഴിച്ചതിനുശേഷം അവൻ അവിടെനിന്നുമിറങ്ങി.

നേരേ വീട്ടിലേയ്ക്ക്. അവിടെ വിവാഹത്തിനുവേണ്ടിയുള്ള വസ്ത്രങ്ങൽ തുന്നിക്കൊണ്ടുവന്നിരുന്നു. അതിന്റെ ഭംഗിനോക്കുകയായിരുന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ എടുത്തിരുന്നു. എല്ലാവരും എത്തിയതിനുശേഷം മാത്രമേ പെണ്ണിനുളള സാരിയെടുക്കാൻ പോവുകയുള്ളൂ. ഫസലിന് പാന്റ്സും ഷർട്ടുമാണ് എടുത്തിരിക്കുന്നത്. അവൻ തന്നെയാണ് തന്റെ ഡ്രസ്സ് സെലക്ട് ചെയ്തത്. ഹമീദിന് നല്ല വെള്ളക്കുപ്പായമായിരുന്നു എടുത്തത്. പെണ്ണുങ്ങളെല്ലം സാരിയാണ് ധരിക്കാനുദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 1 മണിയോടുകൂടി വിഷ്ണുവുമായി യാത്ര തിരിക്കണം. വെളുപ്പാൻകാലത്താണ് അവർ എത്തുക. അതിനാൽ എല്ലാവരും നേരത്തേ കിടന്നു. വിഷ്ണുവിനോട് പ്രത്യേകം പറഞ്ഞിരുന്നു. അഭിമന്യുവിനുള്ള റൂം വൃത്തിയാക്കി അവിടെ പുതി കട്ടിലും മറ്റും വാങ്ങിയിട്ടിരുന്നു.

യാത്ര പുറപ്പെടുന്നതിനു മുമ്പ് റഷീദ് വിളിച്ചിരുന്നു. അവരുടെ ഫ്ലൈറ്റ് പുറപ്പെട്ടതിന് ശേഷം അൻവർ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.

ഒരുമണിക്കുതന്നെ ഫസലും വിഷ്ണുവും കാറിൽ യാത്ര ആരംഭിച്ചു. നല്ല തണുപ്പുണ്ട്. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിവക്കിലെ തട്ടുകടയിൽ നിന്നും കട്ടൻകാപ്പിയും കഴിച്ചു. കൃത്യസമയത്തുതന്നെ എയർപോർട്ടിലെത്തി. അവിടെ അറൈവൽ ഗേറ്റിനടുത്ത് കാത്തുനിന്നു.അൽ പനേരത്തിനകം അവർ രണ്ടാളും പുറത്തേയ്ക്ക്. അഭിമന്യുവിനെ വിഷ്ണു ആദ്യമായാണ് കാണുന്നത്. അവർ അടുത്തെത്തി. റഷീദും അഭിമന്യുവും ഫസലിനെ അഭിനന്ദിച്ചു. ഫോണിലൂടെയാണല്ലോ സംസാരിച്ചിരുന്നത്. ഇപ്പോഴാണ് നേരിട്ട് കാണുന്നത്. ആ ഫ്ലൈറ്റിൽ തന്നെയാണ് സ്റ്റീഫന്റെ മകളും എത്തിയത്. അവളും അപ്പോഴേയ്ക്കും പുറത്തെത്തിയിരുന്നു. അവളുടെ പ്രതിശ്രുത വരനും എയർപോർട്ടിലെത്തിയിരുന്നു. അവരെല്ലാവരും കുറേനേരം സംസാരിച്ചുനിന്നും. അപ്പോഴേയ്ക്കും വിഷ്ണു അവരുടെ ലഗേജുകൾ ഭദ്രമായി കാറിൽ കയറ്റി. കല്യാണത്തിന് എല്ലാവർക്കും കാണാമെന്നു പറഞ്ഞ് അവർ സന്തോഷപൂർവ്വം പിരിഞ്ഞു.

റഷീദ് വിഷ്ണുവിനെ പരിചയപ്പെടുത്തി. എല്ലാവരും കാറിൽ കയറി.. ഫസലിനോട് ഫ്രണ്ട് സീറ്റിൽതന്നെ കയറിക്കോളാൻ പറഞ്ഞ് റഷീദും അഭിമന്യുവും ബാക്ക് സീറ്റിലേയ്ക്ക് കയറി. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിക്ക് ചായകുടിയും കഴിഞ്ഞ് വീണ്ടും യാത്ര. ഏകദേശം പത്തു മണിയോടെ അവർ വീട്ടിലെത്തി.

അവർക്ക് വലിയ വരവേൽപ്പാണ് വീട്ടിൽ കിട്ടിയത്. അഭിമന്യുവിന് വളരെ സന്തോഷമായിരുന്നു. ഹമീദ്ക്കയെ കണ്ടയുടൻ കാലിൽ തൊട്ടു നമസ്കരിച്ചു. വളരെ ചെറുപ്പത്തിൽകണ്ടതാണ് ഇന്നാണ് അവർ വീണ്ടും കാണുന്നത്. വലിയ മാറ്റങ്ങളൊന്നുമില്ല.. കുറച്ച് തടിച്ചു... കട്ടി മീശ.. ഇത്രയും മാത്രമാണ് പുതുതായി അഭിമന്യുവിൽ ഹമീദ് കണ്ടത്... സഫിയയും അതാണ് പറഞ്ഞത്... എല്ലാവർക്കും മാറ്റങ്ങളുണ്ടാകുമെങ്കിലും അഭിമന്യുവിന് വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

അഭിമന്യു എല്ലാവരോടും കുശലാന്വേഷണം നടത്തി. വാപ്പയെ കണ്ടയുടൻ അഫ്സയുടെ കൈ തട്ടി മോൾ  ഓടിവന്ന് റഷീദിന്റെ തോളിൽ കയറി... നാദിറയുടെ കുട്ടി അൽപം നാണത്തോടെ മാറിനിന്നു. ചായകുടി കഴിഞ്ഞ് ഫസൽ മുകളിലത്തെ നിലയിലെ റൂമിലേയ്ക്ക് അഭിമന്യുവിനെ കൂട്ടിക്കൊണ്ടുപോയി. വിശാലമായ റൂം.. നല്ലരീതിയിൽ അറൈഞ്ചു ചെയ്തിരിക്കുന്നു. കൊണ്ടുവന്ന പെട്ടിയിൽനിന്നും വസ്ത്രങ്ങളും മറ്റും പുറത്തെടുത്തു. ഒന്നു കുളിച്ച് ഫ്രഷായി വരാമെന്നു പറ‍ഞ്ഞ് അഭിമന്യു ടോയിലറ്റിലേയ്ക്ക് പോയി.

അന്നത്തെ ദിവസം അവർ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി.. അത്യാവശ്യം എല്ലാവരോടും ഫോണിൽ ബന്ധപ്പെട്ടു. ഹമീദിക്കാന്റെ കുടുംബത്തിൽ നിന്നും അൻപതുപേരോളം വിവാഹത്തിനെത്തും. കൂടാതെ അയൽക്കാരെല്ലാവരും കൂടി ഇരുപത്തിയഞ്ചോ മുപ്പതോപേരുകാണും. എന്തായാലും മുറ്റത്ത് പന്തിലിട്ടിട്ടുണ്ട്. വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഭക്ഷണത്തിനും വേണ്ട കാര്യങ്ങളൊക്കെ ഇടപാട് ചെയ്തിട്ടുണ്ട്.

പിറ്റേ ദിവസം അതിരാവിലെ അഭിമന്യുവിന്റെ നാട്ടിലേയ്ക്ക് പോകാനുള്ള പ്ലാനിലായിരുന്നു. അവിടെ അമ്മയെ അടക്കംചെയ്ത മണ്ണിൽ ചെല്ലണം. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ഫോട്ടോ പോലും തന്റെ പക്കലില്ല... പുറപ്പെടുന്നതിനുമുമ്പ് അതെടുക്കാൻ സാധിച്ചിരുന്നുമില്ല. പക്ഷേ ഇപ്പോഴും അമ്മയുടെ ആ ചിരിച്ച മുഖം മനസ്സിൽത്തന്നെയുണ്ട്.

അവർ അഞ്ചുമണിക്കുതന്നെ യാത്ര ആരംഭിച്ചു. കൂടെ ഫസലുമുണ്ട്. ഏകദേശം പത്തു മണിയോടെ അവർ ലക്ഷ്യസ്ഥാനത്തെത്തി. ഗ്രാമം വളരെ വികസിച്ചിരുന്നു. റോഡിനൊക്കെ വീതി കൂടിയിരിക്കുന്നു. പുതിയ വീടുകളുണ്ടായിരിക്കുന്നു. ഹമീദിന്റെ വീട് കഴിഞ്ഞിട്ടായിരുന്നു അഭിമന്യു വിന്റെ വീട്. ഹമീദിന്റെ വീടു നിന്ന സ്ഥലത്ത് ഇപ്പോൾ ഒരു സ്കൂളാണ്... പുതുതായി തുടങ്ങിയതാണെന്നു തോന്നുന്നു.. പഴയ ഓർമ്മകളെ‍ റഷീദിന്റെയും അഭിമന്യുവിന്റെയും മനസ്സിലൂടെ പാഞ്ഞുപോയി... അവർ കളിച്ചു നടന്ന പ്രദേശം.... പഠിച്ച സ്കൂളിനടുത്തെത്തി... പുതുതായി മതിൽ കെട്ടിയിരിക്കുന്നു കെട്ടിടങ്ങൽ ഓലപ്പുരകളായിരുന്നു അവയൊക്കെ ഓടാക്കിയിരിക്കുന്നു. അവധിയായതിനാൽ ഗേറ്റ്  പൂട്ടിയിട്ടിരിക്കുന്നു. സ്കൂളിന് മുന്നിലത്തെ മാവ് ഇപ്പോഴുമുണ്ട്... എത്രയോ കല്ലേറുകൾ ഏറ്റുവാങ്ങിയ മാവാണത്... കല്ലെറിഞ്ഞ് മാങ്ങയിട്ടതിന് എത്രയോ പ്രാവശ്യം അടികിട്ടിയിട്ടുണ്ട്. സ്കൂളിനടുത്തായി കാണുന്ന ചെറിയ കട... ഇതിപ്പോഴുമുണ്ട്. തങ്ങൾ അക്കാലത്ത് മിഠായി വാങ്ങിയിരുന്നത് അവിടെനിന്നുമാണ്. മാങ്ങ അച്ചാറും നെല്ലിക്ക, പുളിച്ചിക്ക അച്ചാറും അവിടെ സുലഭമായിരുന്നു. കൂടാതെ പൊരി മിഠായി... നാരങ്ങാ മിഠായി ഗ്യാസ് മിഠായി.. അങ്ങനെ... ധാരാളം.. ആ കടയും അടഞ്ഞു കിടക്കുന്നു. സ്കൂളില്ലാത്തതിനാലായിരിക്കും.

വാഹനം വീണ്ടും മുന്നോട്ടു പോയി... അഭിമന്യുവിന്റെ വീടിനു മുന്നിൽ വാഹനം നിന്നു. പണ്ട് മണ്ണ് കൊണ്ടുള്ള മതിലായിരുന്നു. ഇപ്പോൾ നല്ലപൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നു. വീട് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്... തൊട്ടപ്പുറത്തായി കാളവണ്ടിയുള്ള ഒരു വീടുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്. ആ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.. കാളകളെ റോഡിൽ കെട്ടിയിട്ടിരിക്കുന്നു. അഭിമന്യു സാവധാനം പുറത്തേക്കിറങ്ങി. എത്രയോ ഓർമ്മകൾ ഒടിക്കളിച്ച സ്ഥലമായിരുന്നത്. ഗേറ്റ് കുറ്റിയിട്ടിട്ടുണ്ടായിരുന്നു. റഷീദ് തന്നെ ഗേറ്റ് തുറന്നു. അഭിമന്യു ഒരു നിമിഷം വടക്കേഭാഗത്തേയ്ക്കു നോക്കി.. അവിടെ തന്റെ അമ്മയെ അടക്കംചെയ്ത സ്ഥലം.. പുല്ലുചെത്തി വൃത്തിയാക്കി ചുടുകട്ട അടുക്കി വച്ചിരിക്കുന്നു. ഇന്നും ആരോ അതു സംരക്ഷിച്ചുകൊണ്ടു പോകുന്നുവെന്ന് മനസ്സിലായി. അവർ വീടിനു മുന്നിലെത്തി. വാതിലിൽ തട്ടി വിളിച്ചു.

അഭിമന്യു നേരേ കുഴിമാടത്തിനടുത്തേയ്ക്ക് നടന്നു. അവിടെ അൽപനേരം മുട്ടുകുത്തി ഇരുന്നു. കണ്ണടച്ച് പ്രാർത്ഥിച്ചു. തന്റെ അമ്മ കാറ്റായി തന്നെ തഴുകുന്നതായി അവനു തോന്നി. എത്രയോ നാളുകൾക്കുശേഷമാണ് അവനവിടെയെത്തിയത്. എന്തസുഖമുണ്ടെങ്കിലും ആരേയും അറിയിക്കാതെ സ്വയം എരിഞ്ഞടങ്ങിയ അമ്മ.. അവന്റെ കണ്ണുകളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ ആ പാദങ്ങളിലർപ്പിച്ചു.

വാതിലിൽ മുട്ടുകേട്ട് വൃദ്ധയായ ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു. തന്റെ മാമി മാമന്റെ ഭാര്യ... മാമനെന്നു പറ‍ഞ്ഞാൽ അമ്മയുടെ സഹോദരൻ...

“ആരാ...“

“അഭിമന്യുവും റഷീദും പരസ്പരം നോക്കി...

അഭിമന്യു തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..

“ഞാൻ അഭിമന്യു..“

“ഭവാനിടെ മോനാണോ..“

“അതേ...“

അവരിൽ നിന്ന് ഒരു നിശ്വാസമുയർന്നു...

“നീയിങ്ങടുത്തുവന്നേ...“

അവരുടെ കണ്ണുകൾ നിറയുന്നത് മനസ്സാലായി... അവർ രണ്ടാളും അടുത്തെത്തി... ആ വൃദ്ധയായ സ്ത്രീ അഭിമന്യുവിന്റെ കരം ഗ്രഹിച്ചു..

“എവിടായിരുന്നു ഇത്രയും നാൾ... പലപ്പോഴും നിന്റെ മാമൻ നിന്നെക്കുറിച്ച് പറയാറുണ്ട്.. തീരെ വയ്യ കിടപ്പിലാണ്..“

“ഇതാരാ മോനോ...“

“എന്റെ സുഹൃത്താ.. അപ്പച്ചിക്കറിയാം... റഷീദ്...“

“ഹമീദിന്റെ മോനല്ലേ...“

“നിങ്ങൾ ആളാകെ മാറിയില്ലേ... എത്രയോ വർഷങ്ങളായി കണ്ടിട്ട്.“

അവർ അകത്തേയ്ക്ക് കയറി.. ഒരു കട്ടിലിൽ ചുരുണ്ടു കൂടി ഒരു മനുഷ്യൻ... തന്റ മാമനാണെങ്കിലും തന്നെ ശത്രുവായിയായിരുന്നു കണ്ടിരുന്നത്. അമ്മയുടെ ഓഹരിയായിരുന്നു ഈ വിടും പുരയിടവും. പക്ഷേ മാമന് ആ വീടിനായി ഒരു പാട് ശ്രമിച്ചുനോക്കി. അമ്മയുടെ അച്ചൻ അതിനു സമ്മതിച്ചില്ല... മാമന് വേറെ പുരയിടം നൽകിയിരുന്നു. പുള്ളിക്കാരൻ കുറച്ച് അത്യാഗ്രഹം ഉണ്ടായിരുന്ന മനുഷ്യനായിരുന്നു. അമ്മ സുഖമില്ലാതിരുന്ന സമയത്ത് സഹായത്തിനു ചെന്നെങ്കിലും അദ്ദേഹം സഹായിച്ചില്ല.. തന്നോടുപോലും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. അമ്മയുടെ മരണശേഷം അദ്ദേഹം അതു സ്വന്തമാക്കിയെന്നാണ് അന്നെ പറഞ്ഞു കേട്ടത്. അത് സത്യമായിരുന്നു.

ആ വൃദ്ധ അദ്ദേഹത്തിന്റെ അടുത്തെത്തി വിളിച്ചു.. അദ്ദേഹമൊന്നു മൂളി...

“ആരാ വന്നതെന്നു നോക്കിയേ...“

“കണ്ണുതുറക്കാതെ ആരാന്നു ചോദിച്ചു.“

“അഭിമന്യു...“

ആ പേരുകേട്ടതും അദ്ദേഹം കണ്ണുതുറന്നു.. രണ്ടാളേയും നോക്കി... അഭിമന്യു മുന്നോട്ടു നടന്നുചെന്നു. അവന്റെ കൈകളിൽ അയാൾ പിടിച്ചു.

“മോനേ.. ആയ കാലത്ത് നല്ല പ്രവർത്തികളല്ല ഞാൻ നിങ്ങളോട് ചെയ്തിട്ടുള്ളത്... ഭവാനിയുണ്ടായിരുന്നപ്പോൾ ഒരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്.. അവളുടെ മരണത്തിനു ശേഷമാണ് അവളുടെ വില ഞങ്ങൾ അറി‍ഞ്ഞത്.. നിങ്ങൾ അന്ന് എല്ലാം ഉപേക്ഷിച്ച് പോയില്ലേ...“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

“അവൾ പൊറുക്കില്ല... ഇവിടെ ആരുമില്ലാതിരുന്നതിനാൽ ഞാനും അവളും ഇങ്ങോട്ടു താമസം മാറി.. മക്കളൊക്കെ യുണ്ട് ആർക്കും ഞങ്ങളെ വേണ്ട... സ്വത്തെല്ലാം അവർ കൊണ്ടുപോയി.. പിന്നെ ഈ ഇരുപത്തേഴു സെന്റിൽ നിന്നും കിട്ടുന്ന വിള മാത്രമാണ് ഇപ്പോൾ ഞങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്... ഇപ്പോഴും ഇത് നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്... കാത്തിരിക്കുകയായിരുന്നു എന്നെങ്കിലും ആരെങ്കിലും തിരക്കിവരുമെന്ന്... നീയിപ്പോൾ എവിടെയാ.. നിന്റെ അച്ഛൻ... സഹോദരി.....“

“അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷമായി.. സഹോദരി വിവാഹിതയും രണ്ടു കുട്ടികളുമുണ്ട്. ഞാൻ വിവാഹം കഴിച്ചിരുന്നില്ല.. അടുത്ത ആഴ്ച എന്റെ വിവാഹമാണ്... അതിനായാണ് നാട്ടിലെത്തിയത്...“

“മോനേ... അനുഗ്രഹിക്കാൻ മാത്രമേ ഞങ്ങൾക്കാകൂ.. യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല...“

“വേണ്ട വേണ്ട... പ്രാർത്ഥന മാത്രം മതി മാമാ..“

“പിന്നെ... ഇപ്പോഴും ഈ വസ്തുവിന്റെയും വീടിന്റെയും പ്രമാണം നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്. ഇതിനിപ്പോൾ അവകാശിയെത്തിയല്ലോ...“

“മാമാ... ഞാൻ അവകാശം പറഞ്ഞുവന്നതല്ല.. ഇത് മാമനുള്ളതുതന്നെയാണ്... അമ്മ പോയില്ലേ... മാമനുള്ളതുകൊണ്ടല്ലേ... അമ്മയുടെ കുഴിമാടമെങ്കലും അവശേഷിക്കുന്നത്..“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

“മറ്റു ബന്ധുക്കൾ...“

“എല്ലാവരും ഇവിടം വിറ്റു പെറുക്കി നാടുവിട്ടു... ഭവാനി ഞങ്ങളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്... അവൾക്ക് ഒരുപക്ഷേ ഞങ്ങൾഇവിടംവിട്ടു പോകുന്നത് ഇഷ്ടമല്ലായിരിക്കാം...“

ശരിയായിരിക്കാം. മാമൻ ദ്രോഹങ്ങൾ ചെയ്യുമ്പോഴും അമ്മ അദ്ദേഹത്തെ ന്യായീകരിച്ചിട്ടേയുള്ളൂ.. വലിയ സ്നേഹമായിരുന്നു സഹോദരനോട്... അവർ കുറേനേരം അവിടെ സംസാരിച്ചും പറഞ്ഞുമിരുന്നു. വിഷ്ണുവിനോട് തൊട്ടടുത്ത കടയിൽ നിന്നും ചന്ദനത്തിരിയും തീപ്പെട്ടിയും വാങ്ങിവരാൻ അഭിമന്യു പറഞ്ഞു...

അവർ കുഴിമാടത്തിനടുത്തെത്തി.. ചന്ദനത്തിരി കത്തിച്ചുവെച്ചു പ്രാർത്ഥിച്ചു.. തന്റെ വിവാഹമാണെന്നും അമ്മയുടെ അനുഗ്രഹമുണ്ടാവണമെന്നും അവൻ മനസ്സിൽ പ്രാ‍ർത്ഥിച്ചു. വീണ്ടും വീട്ടിനുള്ളിലേയ്ക്ക് കയറി.. അഭിമന്യു കുറച്ചു പണമെടുത്ത് അപ്പച്ചിയുടെ കൈയ്യിൽ കൊടുത്തു.. അവർ മറുത്തൊന്നും പറയാതെ പണം വാങ്ങി. അവരുടെ ബുദ്ധിമുട്ടിന്റെ ആഴം അഭിമന്യുവിന് മനസ്സലായി... അടുത്തുള്ള ആശുപത്രിയിലാണ് സ്ഥിരമായി കാണിക്കുന്നതെന്നു മനസ്സിലായി.. വേണ്ട പണം താൻ അയച്ചുതരാമെന്നും നല്ലൊരു ഡോക്ടറെ കാണിക്കണമെന്നും അഭിമന്യു അവരോടു പറഞ്ഞു.. അവർക്കും വലിയ സന്തോഷമായി... ജീവിതത്തിൽ അവസാനനാളിൽ രക്തബന്ധത്തിലുള്ള ഒരാളെങ്കിലും തേടിയെത്തിയല്ലോ.. ആ ഒരാശ്വാസം...

ചിലരുടെ ജീവിതം അങ്ങനെയാണ്.. ആരോഗ്യത്തോടിരിക്കുന്ന സമയം അഹങ്കാരം കാണിച്ചു കൂട്ടും.. അവസാനം കിടക്കയിൽ കിടന്നു പശ്ചാത്തപിക്കാനേ സമയം കാണുള്ളൂ... അങ്ങനെയുള്ളൊരു മനുഷ്യമായിരുന്നു അദ്ദേഹം... പക്ഷേ അപ്പച്ചി അങ്ങനെയായിരുന്നില്ല... അവർ അമ്മയോട് വളരെ സ്നേഹമുള്ള സ്ത്രീയായിരുന്നു. പിണക്കത്തിലായിരുന്നെങ്കലും അവർ അമ്മയെ കാണാൻ വരുമായിരുന്നു. അവരുടെ സ്നേഹബന്ധം മരണം വരെയും നിലനിന്നു.  

അവർ യാത്ര പറഞ്ഞു പിരിഞ്ഞു. വിവാഹം കഴിഞ്ഞ് വധുവുമായി എത്താമെന്നു പറഞ്ഞാണ് യാത്ര പറഞ്ഞിറങ്ങിയത്..

അഭിമന്യുവിന്റെ മനസ്സ് വലിയ ദുഃഖത്തിലായിരുന്നു. പഴയ ഓർമ്മകൾ വീണ്ടും അവന്റെ സിരകളിൽ ഓടിയെത്തി... റഷീദ് സംസാരത്തിലൂടെ അവന്റെ വിശമങ്ങൾ പതിയെ പതിയെ  മാറ്റെയെടുത്തു.. ഒരു നല്ല സുഹൃത്ത് അങ്ങനെയാകണമല്ലോ... അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

യാത്രകൾ കഴിവതും ഒഴിവാക്കുക.. കൊറോണ നമ്മെവിട്ടുപോയിട്ടില്ല... ഇന്നും ഒരു പേടിസ്വപ്നമായി പിറകേയുണ്ട്... ജാഗ്രമതി ഭയം വേണ്ട....


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 20 12 2020



തുടർന്നു വായിക്കുക അടുത്ത ഞായർച്ച 27 12 2020

12.12.20

നിഴൽവീണവഴികൾ ഭാഗം 104

 

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരം വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

എല്ലാവരും പുലർച്ചെതന്നെ ഉറക്കമുണർന്നു. പുറപ്പെടാനുള്ള തയ്യാറെടുപ്പ്. റഷീദിന്റെ മകൾ ഒരു കുറുമ്പും കാണിച്ചില്ല.. അവൾക്ക് യാത്രകൾ വളരെ ഇഷ്ടമാണെന്നു തോന്നുന്നു. അമ്മായി രാവിലെ തന്നെ എഴുന്നേറ്റു കഴിക്കാനുള്ള കാപ്പിയും ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിയായി നൽകി... അമ്മായിയോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ മനസ്സ് നിറവാർന്നതാണ്. അത് മറ്റുള്ളവരുടെ മനസ്സു നിറയുന്നതുവരെ സ്നേഹംകൊണ്ടു മൂടും... അവർ രാവിലെ ചായ മാത്രമേ കഴിച്ചുള്ളൂ...

എല്ലാപ്രാവശ്യത്തെപ്പോലെ അമ്മായി നിറകണ്ണുകളോടെ യാത്രയാക്കി... സഫിയ സ്ഥിരമായി വരില്ലെന്നറിയാം ന്നാലും ഇടയ്ക്കിടയ്ക്ക് മോനേ കാണാനായി ഇവിടെവന്നു നിൽക്കണമെന്നുള്ള ആവശ്യം മാത്രമാണ് അമ്മായി സഫിയയ്ക്കു മുന്നിൽ വച്ചത്... അതിനുള്ള അനുവാദം ഹമീദ് തരുമെന്നും കൂടി പറഞ്ഞു...

അവർ യാത്ര തുടർന്നു. രണ്ടുദിവസമാണ് താമസിച്ചതെങ്കിലും ഒരുപാട് നാളുകളായി താമസിച്ച് പിരിയുമ്പോഴുള്ള വേദനായിയിരുന്നു എല്ലാവർക്കും..

വാഹനം അവരേയും വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്കു കുതിച്ചു. രാവിലെ ഉണർന്നതുകൊണ്ട് എല്ലാവരും തെല്ലൊരു മയക്കത്തിലേയ്ക്ക് വഴുതിവീണു. ഒൻപതു മണി കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ഉണർന്നു കഴിഞ്ഞിരുന്നു. സുരക്ഷിതമായി റോഡിന് സൈഡിൽ വാഹനം പാർക്കു ചെയ്തു. അവർ കാപ്പികുടിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.. ചായ ഫ്ലാസ്കിൽ പ്രത്യേകം തന്നുവിട്ടിരുന്നു. കൂടാതെ അപ്പവും ചിക്കൻ സ്റ്റൂവും... എല്ലാം നല്ല സ്വാദോടുകൂടി എല്ലാവരും കഴിച്ചു. അൽപനേരത്തെ വിശ്രമത്തിനുശേഷം അവർ യാത്ര തുടർന്നു...

ഉച്ചഭക്ഷണത്തിനായി അവർ 2 മണിയോടുകൂടി വീണ്ടും വാഹനം നിർത്തി... ഫ്രൈഡ്റൈസാണ് ഉണ്ടാക്കിതന്നിരിക്കുന്നത്. കൂടാതെ ചിക്കൻ കറിയും ഫ്രൈയും... അവരെല്ലാം ഉച്ചഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു... ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വീണ്ടും വഴുതിവീണു... വിഷ്ണു തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. നാലുമണിയോടുകൂടി അവർ ചായകുടിക്കാനായി വീണ്ടും വാഹനം നിർത്തി... റോഡിനു സൈഡിലുള്ള ചെറിയൊരു തട്ടുകട... എല്ലാവരും ചായയും വടയും കഴിച്ച് വീണ്ടും യാത്ര... ഏകദേശം 5.30 മണിയോടെ അവർ വീട്ടിലെത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നുകൊടുത്തു.. വാഹനം അകത്തേയ്ക്ക്... തങ്ങളെപ്രതീക്ഷിച്ച് എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു. എത്തിയപാടേ ഹമീദ് കുശലാന്വേഷണം നടത്തി... ഫസലിന്റെ അഡ്മിഷന്റെ കാര്യങ്ങളും മറ്റും അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കി. അവൻ വിശദമായി ഉപ്പയോട് പറഞ്ഞുകൊടുത്തു. അമ്മായിയുടെ കാര്യങ്ങളും അവൻ അവതരിപ്പിച്ചു. ഉപ്പയെ ഒന്നു കാണണമെന്നുണ്ടെന്നു പറഞ്ഞു. യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് അതാണ് വരാത്തത്...

അപ്പോഴേയ്ക്കും ഗൾഫിൽ നിന്നും റഷീദ് വിളിച്ചു... റഷീദിനോടും ഫസൽ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. പോയ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടന്നതിൽ അവർ അല്ലാഹുവിനോട് നന്ദിപറഞ്ഞു. റഷീദും അഭിമന്യുവും വരുന്ന വെള്ളിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കുന്നു. അഭിമന്യുവിന് താമസിക്കാൻ വീടിന്റെ മുകളിലത്തെ നിലയിൽ ഫസലിന്റെ മുറിയുടെ ഓപ്പോസിറ്റുള്ള റൂമാണ് തയ്യാറാക്കിയിരിക്കുന്നത്... അഭിമന്യുവിന് ഇവിടെ വേറേ ബന്ധുക്കളാരുമില്ലല്ലോ.

അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞപ്പോഴേ ഹമീദ്ക്ക പറഞ്ഞിരുന്നത് അവൻ നമുക്ക് വളരെ വേണ്ടപ്പെട്ടവനാ.. ഇവിടെ എല്ലാക്കാര്യങ്ങളും നോക്കേണ്ടത് നമ്മുടെ കടമയാണ്. ആയതിനാൽ അവൻ വിവാഹം കഴിഞ്ഞ് വരേണ്ടതും ഇവിടെത്തന്നെയെന്നാണ്. ജാതിയും മതവുമൊന്നും അതിനൊരു തടസ്സമേയല്ല... ഭാര്യവീട്ടുകാർക്കും അതിൽ വിരോധമില്ല.. അഭിമന്യുവിന്റെ വിവാഹം കഴിഞ്ഞ് അവർ അന്നുതന്നെ ഇവിടെത്തും... അതു കഴിഞ്ഞാൽ സ്റ്റീഫന്റെ മകളുടെ വിവാഹമാണ് അത് തൊട്ടടുത്ത ആഴ്ചയിലുമാണ്. ആ വിവാഹം കഴിഞ്ഞാൽ അഭിമന്യുവും ഭാര്യയും ഗൾഫിലേയ്ക്ക് പറക്കും.. റഷീദ് ഒരാഴ്ചകൂടി നാട്ടിൽ കാണും.

എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ അഭിമന്യുവിന് ഇതൊക്കെയൊരു പുതിയ അനുഭവമായിരുന്നു. റഷീദാണ് അഭിമന്യുവിനോട് ഹമീദ്ക്കയുടെ ആഗ്രഹം പറഞ്ഞത്. അതിനെ എതിർക്കാൻ അഭിമന്യുവിനുമായില്ല... വിരലിലെണ്ണാവുന്ന ബന്ധുക്കൾ മാത്രമേ ഇന്നുള്ളൂ.. ബാക്കിയുള്ളവർക്ക് അഭിമന്യുവിനെ അറിയത്തുമില്ല. വന്നുകഴിഞ്ഞാൽ തന്റെ ആ പഴയ തറവാട്ടിലേയ്ക്കൊന്നു പോകണമെന്നുണ്ട്... ആരോ ആ തറവാട് സ്വന്തമാക്കിയിരിക്കുന്നു എന്നു മാത്രമറിയാം.. എന്നാലും അമ്മയുടെ കുഴിമാടത്തിൽ എത്തി അനുഗ്രഹം വാങ്ങണം... അവിടെ ഒരു തിരികത്തിച്ചുവയ്ക്കണം കുറച്ചു പൂക്കളിടണം... എന്തായാലും ആ കാലത്ത് ചെറിയൊരു ആൽത്തറപോലെ കെട്ടിയതിനാൽ അതാരും തകർത്തുകാണില്ലെന്നറിയാം... അഥവാ അതില്ലെങ്കിലും അമ്മ ജനിച്ചു വളർന്ന ആ തറവാട്ടിൽ ഒന്ന് എത്തുകയെന്നുള്ളത് ജീവിതാഭിലാഷമാണ്... അവിടെ കാറ്റായി തന്നെ അനുഗ്രഹിക്കുമെന്നവന്റെ മനസു പറയുന്നുണ്ടായിരുന്നു.

എന്തെല്ലാം ത്യാഗങ്ങളാണ് അവന്റെ അമ്മ അനുഭവിച്ചിട്ടുള്ളത്... ഒരിക്കലും മുഖം കറുത്ത് കണ്ടിട്ടില്ല... എന്നിട്ടും ദൈവം അമ്മയെ നേരത്തേയങ്ങു വിളിച്ചു. ഇന്നുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. റഷീദിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഗൾഫിലെ മരുഭൂമിയോട് പടവെട്ടി ജീവിക്കേണ്ടവനാണ് താൻ... ഒരിക്കലും മറക്കാനാവാത്ത സുഹൃത്താണ് റഷീദ്.. അവനോടും അവന്റെ കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്...

അടുത്ത ദിവസം തന്നെ പന്തലുകാർ വീട്ടിലെത്തി... ഹമീദിന്റെ നിർദ്ദേശപ്രകാരം ചെറിയൊരു പന്തൽ കെട്ടുന്നതിനാണവർ എത്തിയത്... വീടെല്ലാം ലൈറ്റിടാൻ പറഞ്ഞിട്ടുണ്ട്. പരിസരം മൊത്തം വൃത്തിയാക്കുകയും ചെയ്തു. പലരും ചോദിച്ചു എന്താ വിശേഷമെന്ന് അവരോടെല്ലാം പറഞ്ഞത് തനിക്ക് പിറക്കാതെപോയ ഒരു മകന്റെ വിവാഹമാണെന്ന്.. അയൽക്കാരെയൊക്കെ വിളിച്ചിരുന്നു. കത്തുകണ്ടപ്പോൾ പലരുടേയും മുഖം ചുളിഞ്ഞു... ഇതൊരു ഹിന്ദു പയ്യനല്ലേയെന്ന്.. ഹമീദ് പറഞ്ഞത് അത് നമ്മൾ പറയുന്നതല്ലേ.. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമമാണ്... പേരിൽ മാത്രമല്ലേ വ്യത്യാസമുള്ളൂ... ചോരയും നീരുമൊക്കെ എല്ലാവർക്കും ഒരുപോലെയല്ലേയെന്ന്....

ഇതിനിടയിൽ ഐഷു വിളിച്ച് ഫസലിനോട് വിവരങ്ങൾ തിരക്കി.. അവളും അവിടെ അഡ്മിഷനെടുത്തു. രണ്ടുമൂന്നു മലയാളികളും അവിടുത്തെ കോളജിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഫസൽ തന്റെ കോളേജിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു.. അടുത്ത മാസം ക്ലാസ്സുകൾ തുടങ്ങും അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ഇവിടെ ഗോപിയങ്കിൾ വേണ്ട എല്ലാ സഹായവും ചെയ്തുതരുമെന്നും അവൻ പറഞ്ഞു. ക്ലാസ്സു തുടങ്ങിക്കഴിഞ്ഞതിനുശേഷം വെക്കേഷന് കുടുംബസമേതം അവർ നാട്ടിലേയ്ക്ക് വരാനുള്ള പ്ലാനുണ്ടന്നുള്ള കാര്യം ഐഷു അവനോടു പറഞ്ഞു.. ഇവിടുത്തെ വീട്ടിൽ അവരുടെ ബന്ധുക്കളാണ് താമസം. കൂടാതെ ഇവിടുത്തെ ബിസിനസ് അനുജനാണ് നോക്കുന്നത്... എല്ലാം നേരേ പോകുന്നു. ന്നാലും വാപ്പ നാട്ടിലെത്തിയിട്ട് ആറുമാസത്തിലധികമായിരിക്കുന്നു.. തന്റെ അഡ്മിഷനൊക്കെ കഴിഞ്ഞ് ഒറ്റയ്ക്ക നാട്ടിലേയ്ക്ക പോകാനായിരുന്നു വാപ്പാന്റെ പരിപാടി. ഐഷു അത് പൊളിച്ചു. ഒരുമിച്ചു പോകാമെന്നായി.. അങ്ങനെ അവർ ആ തീരുമാനത്തിലെത്തി. നാട്ടിൽ വരുമ്പോൾ നേരിട്ടു കാണാമെന്നു പറഞ്ഞ് അവർ സംഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് അവൻ ഒരു കാര്യം മറന്നത്.. വീണ്ടും  അവൻ അവളുടെ നമ്പറിലേയ്ക്ക് ഡയൽ ചെയ്തു.

“എന്താ ഫസലേ...“

“അതേ ഞാനൊരു കാര്യം പറയാൻ മറന്നുപോയി..“

“അതെന്താ...“

“അഭിമന്യു അങ്കിളിനെ അറിയില്ലേ..“

“അറിയാലോ...“

“അങ്കിളിന്റെ വിവാഹം ഈ വരുന്ന ഞായറാഴ്ചയാണ്... വിവാഹംകഴിഞ്ഞു വരുന്നത് ഇവിടേയ്ക്കാണ് അതു പറയാൻ വിളിച്ചതാ... പിന്നെ നിന്നെയും കുടുംബത്തേയും പ്രത്യേകം ക്ഷണിക്കുന്നു.“

“നീ നേരത്തേ പറഞ്ഞായിരുന്നല്ലോ.. നാട്ടിലായിരുന്നെങ്കിൽ വരാമായിരുന്നു. എന്തായാലും നല്ലൊരു കാര്യം...“

“അതേ.. ഇനി ഇവിടെ പന്തലുയരുന്നത് ആരുടെ കല്യാണത്തിനായിരിക്കുമെന്നറിയാമോ.“

“ആരുടെ...“

“അതു നിനക്കറിയില്ലേ...“ അവൾ അജ്ഞത നടിച്ചു..

“ഇല്ല...“

“ഇല്ലെങ്കിൽ അറിയേണ്ട... ശരി ഗുഡ് നൈറ്റ്..“

“നീ പറഞ്ഞിട്ടു പോടാ ചെക്കാ ...“

“... ഓ പിന്നെ.. ഒന്നുമറിയാത്ത ഒരു കുട്ടി.“

“എന്താടാ നീ പിണങ്ങിയോ... ന്നാലേ എനിക്കറിയാം.... ന്റ മോൻ പോയിക്കിടന്നുറങ്ങിക്കോ..“

അവളുടെ വായിൽ നിന്ന് അത് കേൾക്കാനായിരുന്നു അവനാഗ്രഹം... കേട്ടുകഴിഞ്ഞപ്പോൾ സമാധാനമായി... ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വച്ചു..

ഗൾഫിൽ നിന്നും റഷീദ് വിളിച്ചിരുന്നു. വെള്ളിയാഴ്ച അവർ വെളുപ്പിനേ നാലുമണിക്കുള്ള ഫ്ലൈറ്റിലാണ് വരുന്നത്... വിഷ്ണു ആ സമയത്ത് അവിടെത്തിയാൽ മതി.. ഫസലും കൂടെ കാണുമല്ലോ... ഞായറാഴ്ച രാവിലെ 7 മണിക്ക് വിവാഹസ്ഥലത്തേയ്ക്ക് തിരിക്കണം വിവാഹം 10.30 നുമേൽ 11 മണിക്കകമാണ്... ഇവിടെനിന്നും രണ്ടര മണിക്കൂറത്തെ യാത്രയുണ്ട്. കുറച്ച് നേരത്തേ തിരിക്കാമെന്നാണ് പ്ലാൻ... വരുന്ന ദിവസം തന്നെ അവർ അഭിമന്യുവിന്റെ തറവാട്ടിലേയ്ക്ക് പോകും.. അവിടെ എത്തിയിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.. ആരേയും അറിയില്ല... അവിടെനിന്നുമായിരിക്കും വീട്ടിലേയ്ക്കുള്ള യാത്ര... വിവാഹത്തിന് ഹമീദും തന്റെ ബന്ധുക്കളെ ക്ഷണിച്ചിട്ടുണ്ട്. അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഒരു വിവാഹമാകുമ്പോൾ ചെറുക്കന്റെ കൂട്ടത്തിൽ നിന്നും ആളുവേണമല്ലോ.. അവനാരുമില്ലാന്നൊരു തോന്നലുണ്ടാകരുതല്ലോ... സ്റ്റീഫന്റെ മകളും അവരോടൊപ്പമാണ് വരുന്നത്.. എയർപോർട്ടിൽ സ്റ്റിഫൻ അവളെ കൂട്ടാനെത്തുന്നുണ്ട്. അഭിമന്യു വിവാഹം കഴിക്കുന്ന കുട്ടി കഴിഞ്ഞ ആഴ്ചതന്നെ നാട്ടിലെത്തിയിരുന്നു. അഭിമന്യുവും റഷീദും ദുബായിൽനിന്നുമാണ് കേരളത്തിലേയ്ക്ക വരുന്നത്.... തിരിച്ച് സൗദിയിലേയ്ക്കു പോകും... അഭിമന്യുവിന് താമസിക്കാൻ പ്രത്യേകം ഫ്ലാറ്റ് എടുത്തിരുന്നു. രണ്ടാൾക്കും ജോലിയുള്ളതിനാൽ അതിനനുസരിച്ചുള്ള സ്ഥലമാണ് തിര‍ഞ്ഞെടുത്തത്.

സ്റ്റീഫന്റെ മകളുടെ വിവാഹംകൂടാൻ വീണ്ടുമൊരു യാത്ര.. അത് കൂടുതൽ ദൂരത്തിലല്ല... ടൗണിലെ പള്ളിയിൽ വച്ചാണ്.. അവിടെയും തയ്യാറെടുപ്പുകൾ ധൃതഗതിയിൽ നടന്നുവരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ വിവാഹക്ഷണമൊക്കെ കഴിഞ്ഞു. വീടിന്റെ പെയിൻിംഗ് തീർന്നു. ബന്ധുക്കളുടെ ഡ്രസ്സൊക്കെയെടുത്തു.. അവളുടെ വിവാഹവസ്ത്രവും മറ്റും വന്നതിനു ശേഷം മാത്രമേ എടുക്കുള്ളൂ.. എല്ലാവർക്കുമൊരു ഉത്സവ പ്രതീതിതന്നെ...

അന്നത്തെ ദിവസം സന്തോഷത്തെടെ അവസാനിച്ചു.. എല്ലാവരും ഉറങ്ങാനായി പോയി... രാവിലെ താഴെനിന്നും സഫിയയുടെ വിളികേട്ടാണ് ഫസൽ ഉണർന്നത്... താഴെ മൗലവി വന്നിരിക്കുന്നു. അവൻ ഓടി താഴെയെത്തി... മൗലവിയും കുടുംബവുമുണ്ട്... ഫസലിനെ മൗലവിയും തന്റെ കുടുംബത്തിന് പരിചയ്പ്പെടുത്തി.

“ഫസലേ... ഇന്ന് ഞങ്ങളുടെ നാട്ടിലേയ്ക്കൊരു യാത്രപോവാ... പോകുന്ന വഴിയ്ക്ക് നിന്നെയൊന്നു കണ്ടിട്ടു പോകാമെന്നു കരുതി... എന്തായി അഡ്മിഷനൊക്കെ...“

“എല്ലാം കഴിഞ്ഞു... ഇന്നലെ എത്തിയതേയുള്ളൂ.

“എന്നാണ് ക്ലാസ് തുടങ്ങുന്നത്..“

“അടുത്ത മാസം..“

“.. ശരി... വായന മുടക്കരുത്... നമുക്ക് ഒരു ബാംഗ്ലൂർ ട്രിപ്പുകൂടിയുണ്ട്... അതിന് സമയമാകുമ്പോൾ പറയാം.... നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്കുക.“

അപ്പോഴേയ്ക്കും സഫിയ എല്ലാവർക്കുമുള്ള ചായയുമായി എത്തിയിരുന്നു... കുറേനേരം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പോകാൻ നേരം മൗലവി ഒരു ചെറിയ പായ്ക്കറ്റ് ഫസലിനെ ഏൽപ്പിച്ചു...

“ഫസലേ ഇത് എന്റെയൊരു സമ്മാനം..“

“അവൻ സന്തോഷത്തോടെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു..“

“നീയതു പൊട്ടിച്ചു നോക്കിക്കേ..“

അവൻ കവർ പൊട്ടിച്ചു...

“സ്റ്റെതസ്കോപ്പ്...“

“അതേ.. എന്റെ അനിയന്റെ മകൻ ഇന്നലെ അമേരിക്കയിൽ നിന്നും വന്നു.. അവനോട് ഞാൻ പ്രത്യേകം പറഞ്ഞു വരുത്തിച്ചതാ...“

“മൗലവി ഇത് വലിയ വിലകൂടിയതല്ലേ...“

“അതിന് സമ്മാനത്തിന്റെ മൂല്യം ആരും നോക്കാറില്ലല്ലോ..“

“എന്റെ ജീവിതത്തിൽ സുപ്രധാനമായ വഴിത്തിരിവുകളിലെല്ലാം മൗലവിയും കൂടെയുണ്ട്.. ഇപ്പോൾ ആദ്യമായൊരു സ്റ്റെതസ്കോപ്പ് കൈകൊണ്ട് തൊടുന്നത് മൗലവിൽ നിന്നുമാണ്...“

“എല്ലാം പടച്ചോന്റെ തീരുമാനം...“

എല്ലാവരുടെയും മിഴികൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.

“പിന്നെ ഞായറാഴ്ച ഞാനെന്തായാലും വരും.. നമ്മുടെ അഭിമന്യുവിന്റെ വിവാഹമല്ലേ.. നേരിട്ട് കണ്ടിട്ടില്ല... ന്നാലും ഹമീദിക്കാന്റെ വാക്കുകളിൽ നിന്നും മനസ്സിലാവും അദ്ദേഹം നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവനാണെന്നുള്ളത്.“

കുറച്ചു നേരം കൂടി മൗലവി സംസാരിച്ച് നിന്നശേഷം യാത്രപറഞ്ഞിറങ്ങി..

മൗലവി ഓർക്കുകയായിരുന്നു. താനെന്തെല്ലാമാണ് ഫസലിനു മേൽ കാണിച്ചുകൂട്ടിയിട്ടുള്ളത്. എന്നിട്ടും അവന് യാതൊരു വിരോധവുമില്ല... തന്റെ ശീലങ്ങൾ അവസാനിപ്പിച്ചത് ഒരു സുപ്രധാന പങ്ക് അവനുമുൻണ്ട്... ചെയ്ത തെറ്റുകൾക്ക്... അദ്ദേഹം നൂറുവട്ടം മനസ്സിൽ മാപ്പുറഞ്ഞിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാതെ ജീവിക്കണമെന്നു ശപദവുമെടുത്തിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് റഷീദ് വിളിക്കുന്നുണ്ടായിരുന്നു. ചെക്കന്റെ നാത്തൂനായി നിൽക്കുന്നത് സഫിയയാണ്... അവൾ ആദ്യമായാണ് ഇതൊക്കെ ചെയ്യാൻ പോകുന്നത്.. പേടിക്കേണ്ടെന്നും എല്ലാം പറഞ്ഞുകൊടുക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്... പഠിക്കുന്ന സമയത്ത് അഭിമന്യു എന്തൊരു സ്നേഹമായിരുന്നു. റഷീദും അൻവറുമില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ കൊണ്ടാക്കിയിട്ടേ പോകാറുണ്ടായിരുന്നുള്ളൂ... അവൻ അവളെ കണ്ടിരുന്നതും സ്വന്തം പെങ്ങളെപ്പോലെയായിരുന്നു. റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.


യാത്രകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കു. കൊറോണ എല്ലായിടത്തുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടുവാൻ ജാഗ്രതൈ....





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 12 2020


5.12.20

നിഴൽവീണവഴികൾ ഭാഗം 103

 

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.

അമ്മായിയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് വരുന്നകാര്യം... അവർക്ക് ആദ്യം വലിയ സന്തോഷമായിരുന്നു. കാരണം തനിക്ക് ഒരു കൂട്ടാകുമെന്നു കരുതി. പിന്നീടാണ് തൽക്കാലം സഫിയ ആ തീരുമാനം ഉപേക്ഷിച്ച കാര്യം പറഞ്ഞത്. എന്തായാലും അമ്മായിക്ക് വിഷമമുണ്ടെങ്കിലും സഫിയയുടെ ഇഷ്ടത്തിന് എതിര് നിന്നില്ല.

ഞായറാഴ്ച രാവിലെ തന്നെ അവർ യാത്ര തിരിച്ചു. സഫിയ, ഫസൽ, അഫ്സ യാത്രയ്ക്കു മുന്നേ തന്നെ ഫസൽ ഹമീദിന്റെയും സൈനബയുടെയും അനുഗ്രഹം വാങ്ങിയിരുന്നു. നല്ല നിലയിലെത്തട്ടെയെന്നു പ്രാർത്ഥിച്ചു. മൗലവിയും രാവിലെ വിളിച്ചിരുന്നു. പോകുന്ന കാര്യം അറിയിച്ചു. പോകുന്ന വഴിക്ക് തന്റെ വീട്ടിലേയ്ക്ക് വന്നാൽ അവിടെ സ്റ്റേ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ അമ്മായിയുടെ വീട്ടിലാണ് താമസമെന്നു പറഞ്ഞു.

അവർ ചിരികളികളോടെ യാത്ര തുടർന്നു. രാവിലെയായതിനാലും ഞായറാഴ്ച ആയതിനാലും റോഡ് വിജനമായിരുന്നു.അഫ്സയുടെ മകൾ ഇടയ്ക്കിടയ്ക്ക് ഫസലിന്റെ അടുത്തു വന്നിരിക്കും വീണ്ടും പിറകിലേയ്ക്കു പോകും.. കുഞ്ഞിന് വിശന്നു തുടങ്ങിയെന്നു മനസ്സിലായപ്പോൾ കാർ ഒഴിഞ്ഞ ഒരു ഭാഗത്തു നിർത്തി അവിടെ നല്ല തണലുമുണ്ടായിരുന്നു. അവർ കരുതിരുന്ന ഭക്ഷണം പുറത്തെടുത്തു. പത്തിരിയും ഇറച്ചിയുമായിരുന്നു കരുതിയിരുന്നത്. അവരെല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഉച്ചഭക്ഷണവും കൈയ്യിൽ കരുതിയിരുന്നു. ഹോട്ടൽ ഭക്ഷണം വേണ്ടെന്നുവച്ചിട്ടാണ് അവർ അതുമായി വന്നത്.

ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടും യാത്ര തുടർന്നു. ഇപ്പോൾ ഫസലിന്റെ മടിയിൽ നിർബന്ധപൂർവ്വം അവൾ കയറിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോരോ ചോദ്യങ്ങൾ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. നന്നായി തിരിയില്ലെങ്കിലും കാര്യം മനസ്സിലാകുമായിരുന്നു. സഫിയയും ..... ഇടയ്ക്കൊന്നു മയങ്ങി... ഒന്നരമണിയോടുകൂടി അവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരു മരത്തണലിൽ നിർത്തി. ഇലയിൽ പൊതിഞ്ഞാണ് ഭക്ഷണം കരുതിയിരുന്നത്. അവർ എല്ലാവരും ഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ചു.

വീണ്ടും യാത്ര തുടർന്നു. വിചാരിച്ചതിനും നേരത്തെ അവർ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഉറപ്പായിരുന്നു. വഴിയിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു. 5മണിയോടുകൂടി അവർ മാങ്കാവിലുള്ള മാളിയേക്കൽ തറവാടായ അമ്മായിയുടെ വീടിനടുത്തെത്തി. അവരെ പ്രതീക്ഷിച്ചു നിന്നതുപോലെ ഗേറ്റ് കീപ്പർ വന്ന് ഗേറ്റു തുറന്നു. അപ്പോഴേയ്ക്കും അമ്മായി വാതിൽ തുറന്ന് പുറത്തെത്തിയിരുന്നു. വളരെ നല്ല സ്വീകരണമാണ് അവർക്ക് അവിടെ ലഭിച്ചത്. ഫസലിനെ കണ്ടയുടൻ വന്ന് ആലിംഗനം ചെയ്തു.അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നാലും എന്റെ ആങ്ങളയുടെ ചെറുമകൻ ഒരു ഡോക്ടറായല്ലോ... അല്ലാഹുവിന്റെ വരദാനമാണ് ഫസൽ... ഒരു കാലത്ത് നഷ്ടപ്പെട്ട എല്ലാ സന്തോഷവും തിരികെയെത്തും... അല്ലലും അവന്റെ ഇടുപ്പും നടപ്പും കണ്ടാലറിയാം അവനൊരു ഡോക്ടറാകുമെന്ന്... എന്തായാലും നന്നായി പഠിക്കണം. നാട്ടിൽ പേരുകേട്ടൊരു ഡോക്ടറാകണം... ഒരു ചെറിയ ആശുപത്രിയ്ക്കുവേണ്ട എന്തു സഹായം വേണമെങ്കിലും ഞാൻ ചെയ്തുതരാം... ഹമീദ്ക്ക സമ്മതിക്കില്ല... എന്നാലും ഞങ്ങടെ കുടുംബത്തീന് ആദ്യായിട്ടാ ഒരു ഡോക്ടർ.. അത് നമ്മുടെ അഭിമാനമാണ്...

എന്താ സഫിയാ... എനിക്ക് പിണക്കമാ നിന്നോട്.. ഇവിടെ നിന്ന് പഠിക്കാമായിരുന്നല്ലോ...

“അമ്മായി... ആഗ്രഹമുണ്ട്.. പക്ഷേ അവിടെ വാപ്പയ്ക്ക് ഞാൻ തന്നെ എല്ലാകാര്യത്തിലും വേണം... എല്ലാരുമുണ്ടെങ്കിലും വാപ്പാന്റെ കാര്യത്തിന് ഞാൻ തന്നെ വേണമെന്ന് വാപ്പയ്ക്ക് വലിയ നിർബന്ധമാ... പിന്നെ എല്ലാവരേയും വിട്ടു വരാൻ ഒരു മടിയും...“

“ങ്ഹാ കുഴപ്പമില്ല.. ഇടയ്ക്ക് വന്നു നിൽക്കാമല്ലോ... ഹോസ്റ്റലിൽ നല്ല ഫുഡ് ഉണ്ടാകുമെന്നു തോന്നുന്നില്ല..“

“ഫസലേ.. നീ ഇടയ്ക്കിടയ്ക്കിങ്ങുപോരേ...“

“അതു ഞാനെത്തും അമ്മായി...“

“അതാണവൻ....“

“അവരുടെ സംഭാഷണം നീണ്ടുപോയി.. എല്ലാവർക്കും റൂം കാണിച്ചുകൊടുത്തു. വിഷ്ണുവിനുള്ള റൂം മുകളിലത്തെ നിലയിൽ.. വിഷ്ണുവും ഫസലും ഒരു റൂമിൽ കിടക്കാമെന്നു പറ‍ഞ്ഞു. മറ്റുള്ളവർ താഴത്തെ നിലയിലും..

അവർക്കായി അമ്മായി നല്ല ഭക്ഷണം ഒരുക്കിയിരുന്നു. ജോലിക്കാരുണ്ടെങ്കിലും എല്ലാറ്റിലും അമ്മായിയുടെ കൈയ്യെത്തിയിരുന്നു. പത്തു മണിയോടെ എല്ലാവരും കിടക്കാൻ പോയി. രാവിലെ പോകാനുള്ളതല്ലേ... അവിടെനിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്.

ഫസലിന്റെ മനസ്സിൽ സന്തോഷമായിരുന്നു. മെഡിക്കൽ കോളേജ്.. പുതിയ ചുറ്റുപാടുകൾ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കട്ടെയെന്നു പ്രാ‍ർത്ഥിച്ചു ഉറങ്ങാൻ കിടന്നു.

രാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു. പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച്. അപ്പോഴേയ്ക്കും അമ്മായി താഴെ ഭക്ഷണം റഡിയാക്കിയിരുന്നു. നല്ല വെള്ളയപ്പവും മുട്ടക്കറിയും... സ്വാദിഷ്ടമായ ഭക്ഷണം. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അവർക്കിറങ്ങാനുള്ള സമയമായി. അമ്മായി പെട്ടെന്ന് അകത്തേയ്ക്കു പോയി... തിരികെ വന്നു ഫസലിന്റെ മുന്നിൽ നിന്നു. കൈയ്യിൽ കരുതിയിരുന്ന സ്വർണ്ണ മാല അവന്റെ കഴുത്തിലിട്ടു... ആർക്കുമൊന്നും മിണ്ടാനായില്ല..

“എന്താ അമ്മായി ഇതൊക്കെ...“

“ഇതെന്റെ ഒരു സ്നേഹമാണ്...“

“ന്നാലും. ഇത്രയും വിലപിടിപ്പുള്ളതൊന്നും വേണ്ടായിരുന്നു.“

“നിങ്ങളാരുമൊന്നും പറയരുത്.. ഇവൻ എന്റെ കുട്ടിയാ...“

അവരുടെ കൈയ്യിൽ ഒരു പേപ്പർ പൊതിയുമുണ്ടായിരുന്നു. സഫിയയുടെ കൈയ്യിൽ നിർബന്ധപൂർവ്വം ഏൽപ്പിച്ചു.. ആദ്യം സഫിയ എതിർത്തെങ്കിലും അവളതു വാങ്ങി..

“ഇതു നിങ്ങൾക്കുകൂടി അവകാശപ്പെട്ടതാ... അന്യന്റെ മുതൽ ആഗ്രഹിക്കാത്ത മനുഷ്യനാണ് ഹമീദ്.. പക്ഷേ അവകാശപ്പെട്ടതുപോലും അവൻ വാങ്ങിയിരുന്നില്ല... എത്രയോ പ്രാവശ്യം വേണ്ട എന്തു സഹായവും ചെയ്യാമെന്നു പറ‍ഞ്ഞിരുന്നു. അവനതെല്ലാം നിരസ്സിച്ചു. അവസാനം ഞങ്ങളുടെ കൺവെട്ടത്തുനിന്നും അവൻ ഓടിയൊളിക്കുകയായിരുന്നു. നിലവും വീടും സമ്പത്തുമൊക്കെ നൽകാമെന്നു പറ‍ഞ്ഞപ്പോഴും അഭിമാനിയായ അവനതൊന്നും ആഗ്രഹിച്ചിരുന്നില്ല...കഷ്ടപ്പെട്ടെങ്കിലും ഒരു നല്ല നിലയിലെത്തിയല്ലോ... പടച്ചോന്റെ കാരുണ്യമാണ്.“

സഫിയയ്ക്ക് മറുത്തൊന്നും പറയാനായില്ല.. അവൾ കൈയ്യിൽ വാങ്ങി.. ബാഗിൽ വച്ചു. എത്രയുണ്ടെന്നറിയില്ല.. പക്ഷേ നല്ലൊരു തുക കാണുമെന്നു കരുതി...

“പിന്നെ. ഞാൻ എന്റെ കുഞ്ഞിനെ ഇടയ്ക്കിടയ്ക്ക കാണാൻ പോകും.. ഇല്ലെങ്കിലും വണ്ടി അയച്ച് അവനെ ഇവിടെ വരുത്തും.. നിങ്ങൾക്ക് വിഷമമൊന്നുമില്ലല്ലോ..“

“നമുക്കെന്തു വിഷമം.. നിങ്ങളുടേയും കുഞ്ഞല്ലേ അവൻ.“

ഫസലിന്റെയും സഫിയയുടെയും കണ്ണു നിറഞ്ഞുപോയി... അമ്മായി അങ്ങനെയാണ്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും... അഭിനമല്ല.. ആത്മാർത്ഥ സ്നേഹമാണവർക്ക്... ആരോരുമില്ലാതെ എങ്ങോട്ടെന്നില്ലാതെ ആദ്യം വന്നു കയറിയ വീടാണിത്... അന്ന് ഫസൽ വെറുമൊരു കുഞ്ഞ്... ഹസ്സനാജി എന്ന ആ വലിയ മനുഷ്യൻ  എനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങിത്തന്നു. വീട്ടിലേയ്ക്ക് വിടാൻ അവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. തന്റെ നിർബന്ധപ്രകാരമാണ് വീട്ടിലേയ്ക്ക് പോയത്... തനിക്കിവിടെ എത്രകാലം വേണമെങ്കിലും നിൽക്കാമെന്നു പറഞ്ഞിട്ടും താൻ നിന്നില്ല. അന്നവർ വാങ്ങി നൽകിയ വസ്ത്രങ്ങൾ ഇപ്പോഴും ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

അവർ വീട്ടിൽ നിന്നുമിറങ്ങി... അമ്മായി ഫസലിന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു... അവൻ കാൽ തൊട്ടു വന്ദിച്ചു.. വാഹനത്തിൽ കയറി... ടാറ്റ പറഞ്ഞ് നേരേ മെഡിക്കൽ കോളേജിലേയ്ക്ക്.. അവിടെ ഗോപിയേട്ടൻ കാത്തുനിൽക്കുന്നുണ്ടാകും... അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൽ ഇപ്പോഴും നെഞ്ചിൽ പെരുമ്പറകൊട്ടുന്നത് കേൾക്കാം... ന്നാലും ഇത്ര കാലമായിട്ടും ആ മനുഷ്യനെ അവൾക്ക് പൂർണ്ണമായും മറക്കാനായിട്ടില്ല... രണ്ടാളും മറന്നുവെന്നു അഭിനയിക്കുക മാത്രമായിരുന്നു.

അവർ പത്തു മണിക്കുതന്നെ മെഡിക്കൽ കോളേജിൽ എത്തി .... അഡ്മിഷനായി എത്തിയവരും അവരുടെ രക്ഷകർത്താക്കളുമുണ്ടായിരുന്നവിടെ.. തന്റെ കൂടെ പഠിച്ച രണ്ടുമൂന്നു പേരെ അവിടെവച്ചു കണ്ടു... ആ കോളേജിൽ പഠിച്ച എട്ടുപേർക്ക് ഇവിടെ അഡ്മിഷൻ കിട്ടിയതായി അറിഞ്ഞു. നേരത്തേ അറിയാവുന്നവർ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭയമില്ല... ഓഫീസിനടുത്തുതന്നെ ഗോപിയേട്ടൻ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടയുടൻ ഓടി അടുത്തെത്തി. ഫസലിന് ഷേക്ക്ഹാന്റ് കൊടുത്തു. സഫിയയെ നോക്കി ചിരിച്ചു. സഫിയ നാത്തൂനെ പരിചയപ്പെടുത്തി.

“സഫിയ... യാത്ര എങ്ങനുണ്ടായിരുന്നു.“

“കുഴപ്പമില്ലായിരുന്നു..“

“ഇവിടെ അഡ്മിഷൻ കാര്യങ്ങളൊക്കെ ആരംഭിച്ചു.. ഫസലിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്.. കൂടുതൽ നേരം നിൽക്കണ്ടിവരില്ല.. എന്റെ കൂടെ പോരേ...“

അവരെല്ലാം ഗോപിയെ അനുഗമിച്ചു. മെഡിക്കൽ കോളേജിന്റെ രണ്ടാമത്തെ നിലയിൽ അവരെത്തി.. അവിടെ ആദ്യം കണ്ട ഓഫീസിലേയ്ക്ക് ഗോപി കയറി.. മറ്റുള്ളവരോട് പുറത്തു നിൽക്കാൻ പറഞ്ഞ് ഗോപി ഫസലുമായി അകത്തേയ്ക്ക്. അവിടെ അദ്ദേഹത്തെ ഓഫീസർ അഭിവാദ്യം ചെയ്തു. ഫസലിന്റെ സർട്ടിഫിക്കറ്റും മറ്റും അവിടെ കാണിച്ചു.. അതെല്ലാം വെരിഫൈ ചെയ്തു.. റാങ്കലിസ്റ്റിലെ നമ്പരും മാർക്കും വെരിഫൈചെയ്തു.. എല്ലാം ഓക്കെ... ഐഡി കാർഡ് അപ്പോൾതന്നെ നൽകി. ഗോപിയുള്ളതിനാൽ എല്ലാം വേഗം നടന്നു. ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി. എച്ച്ഓഡിയേയും പരിയയപ്പെടുത്തി.. വളരെ വേഗം അഡ്മിഷൻ പ്രൊസീഡ്യൂർ പൂർത്തിയാക്കി... ലോക്കൽ ഗാർഡിയനായി വച്ചിരിക്കുന്നത് ഗോപിയുടെ പേരായിരുന്നു....

അഡ്മിഷൻ കഴിഞ്ഞ് അവർ നേരേ പോയത് പ്രിൻസിപ്പാളിന്റെ റൂമിലേയ്ക്കായിരുന്നു. പുറത്തുനിന്നും ഡോറിൽ തട്ടിയതിനുശേഷം ഗോപി അകത്തേയ്ക്കു കയറി.. അവിടെ പ്രിൻസിപ്പൾ ഒറ്റയ്ക്കായിരുന്നു. അദ്ദേഹം ഫസലിനേയും സഫിയയേയും നാത്തൂനേയും കൂടെ വരാൻ പറഞ്ഞു. അവരെല്ലാരും പ്രിൻസിപ്പാളിന്റെ റൂമിൽ കയറി...

“ഡോക്ടർ... ഇതാണ് ഞാൻ പറഞ്ഞ വിദ്യാർത്ഥി. ഫസൽ.. ഇത് അവന്റെ ഉമ്മയും, അത് മാമി...“

“ഓ. ഡോക്ടർ പറഞ്ഞിരുന്നു... ഫസൽ ഇവിടെ നല്ല ക്ലാസ്സ് കിട്ടും... അറിയാമായിരിക്കുമല്ലോ.. പിന്നെ ചെറിയ രീതിയിൽ റാഗിംഗ് ഉണ്ട്.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.. പിന്നെ ഗോപിയുടെ ആളാണെന്നറിഞ്ഞാൽ ആരുമൊന്നും ചെയ്യില്ല... അപ്പോൾ ബസ്റ്റ് ഓഫ് ലക്ക്...“

“സർ അഡ്മിഷനൊക്കെ പൂർത്തിയായി... ഡോ. മാത്യുവാണ് ഇവന്റെ എച്ച്.ഓ.ഡി... അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്... ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി...“

“ങ്ഹാ.. ക്ലാസ്സ് അടുത്ത മാസം തുടങ്ങും.. വേണ്ട വിവരങ്ങൾ അപ്പോൾ അറിയിക്കും... വേണ്ട തയ്യാറെടുപ്പുകളൊക്കെ തുടങ്ങിക്കോളൂ...“

“ശരി സർ...“

അവർ പ്രിൻസിപ്പളിനോട് യാത്ര പറ‍ഞ്ഞ് പിരിഞ്ഞു... നേരേ താഴത്തെ നിലയിലേയ്ക്ക്.. അവിടെ തങ്ങളെപ്പോലെ ദൂരെദേശത്തുനിന്നുമൊക്കെ എത്തിയവരാണ്. പക്ഷേ അവർ ഇപ്പോഴും അഡ്മിഷൻ പൂർത്തിയാക്കിയിട്ടില്ല. ഗോപിയുള്ളതിനാൽ വളരെ വേഗം എല്ലാം നടന്നു. ഗോപി അവരെ കൂട്ടിക്കൊണ്ടു പോയത് ക്യാന്റീനിലേയ്ക്കായിരുന്നു. ചെറിയ രീതിയിൽ ഒരു കാപ്പികുടി... നല്ലകോഫിയും മുട്ട പപ്സും...

സഫിയയുടെ തൊട്ടു മുന്നിലായിരുന്നു ഗോപി ഇരുന്നിരുന്നത്.. അപ്പോഴാണ് ഗോപിയെ അവൾ ശ്രദ്ധിച്ചത്... മുടിയും താടിയും നരച്ചിരിക്കുന്നു... അന്നു കണ്ടതിനേക്കാളും പ്രായം കൂടിതയതുപോലെ...

“ഗോപിയേട്ടാ.. കുടുംബമൊക്കെ സുഖമായിരിക്കുന്നോ..“

“സുഖമായിരിക്കുന്നു. ഭാര്യ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ്... മകളും അവളോടൊപ്പമുണ്ട്... എന്തായാലും മൂന്നുവർഷം അവിടെ കഴിയേണ്ടി വരും... ഞാൻ അവധി ദിവസങ്ങളിൽ അങ്ങോട്ടു പോകും... ചിലപ്പോൾ അവർ ഇങ്ങോട്ടും വരും..“

“മോളെത്രയിലാ പഠിക്കുന്നത്.“

“അവൾ ആറാംക്ലാസ്സിലാണ്.“

ഗോപി വിവാഹം കഴിച്ചിട്ട് വെറും 8 വർഷങ്ങളേ ആയുള്ളൂ.. വിവാഹമേ വേണ്ടെന്നു കരുതിയിരുന്നതാണ്. പലരുടെയും നിർബന്ധത്തിനു വഴങ്ങി അവസാനം വിവാഹം കഴിച്ചു കൂടെ ജോലി ചെയ്ത ഡോക്ടറെത്തന്നെ... ഗൈനക്കോളജിസ്റ്റാണ്... അവൾക്കറിയാം.. തനിക്കുവേണ്ടി കാത്തിരുന്ന മനുഷ്യനായിരുന്നു. അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ടാളും പിരിഞ്ഞു. സഫിയയുടെ വിവാഹശേഷം നാട്ടിൽനിന്നും വിട്ടുനിന്നു. പക്ഷേ പഠനത്തിൽ മിടുക്കനായിരുന്ന ഗോപി... ഒരു ഡോക്ടറായി പുനർജനിച്ചു. ഇനിയൊരു വിവാഹമേ വേണ്ടെന്നു കരുതിയിരുന്ന ഗോപിയുടെ ജീവിതത്തിലേയ്ക്ക് വളരെ യാദൃശ്ചികമായാണ് മായ കടന്നെത്തിയത്... അവർ സന്തോഷത്തോടെ ജീവിച്ചുപോകുന്നു.

തങ്ങളുടെ രണ്ടാളുടേയും ജീവിതം ഒരു പരാജയമോ.. .വിജയമോ?...

അറിയില്ല... അറിയാൻ ശ്രമിക്കുന്നുമില്ല... കഴിഞ്ഞുപോയതെല്ലാം ഒരു ദുസ്വപ്നമായി കാണാനാണ് സഫിയ പഠിച്ചിരിക്കുന്നത്.

“സഫിയ പോകണ്ടേ?“

ഗോപിയുടെ ചോദ്യം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. ഗോപി അടുത്തുള്ളപ്പോൽ താൻ പഴയതുപോലെ അടുത്തുപോകുമോ എന്നുള്ള ഭയമുണ്ടായിരുന്നു. ഇല്ല... അതിനിനി കഴിയില്ല.. അദ്ദേഹത്തിനും... രണ്ടാൾക്കും ഉത്തരവാദിത്വങ്ങൾ ഉണ്ട്...

അവർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ വിഷ്ണു കാറിനടുത്തുതന്നെയുണ്ടായിരുന്നു.

“സഫിയ.. ഇന്നുതന്നെ തിരികെപ്പോകുമോ...“

“ഇപ്പോൾ സമയം പന്ത്രണ്ടായില്ലേ.. അമ്മായി വിടില്ല... ഇപ്പോൾ പുറപ്പെട്ടാൽ രാത്രിയാകും.. ഉപ്പയ്ക്കും രാത്രി യാത്ര ഇഷ്ടമല്ല.. ഇനി നാളെരാവിലെ തിരിക്കാമെന്നു കരുതുന്നു...“

“ശരി... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം... ക്ലാസ്സ് തുടങ്ങുന്ന ഡേറ്റും മറ്റുമൊക്കെ ഞാൻ വിളിച്ചു പറയാം...“

“ഫസലേ... സ്റ്റെത്തും മറ്റ് അക്സസറീസുമൊക്കെ ഞാൻ വാങ്ങിവച്ചിട്ടുണ്ട്. വെള്ള കോട്ടും കരുതിയിട്ടുണ്ട്. പിന്നെ പഠിക്കാനുള്ള പുസ്തകങ്ങളൊന്നും വാങ്ങേണ്ട.. എല്ലാം എന്റെ കൈയ്യിലുണ്ട്...“

“ഗോപിയേട്ടാ അപ്പോൾ ഇവന് പഠിക്കുകയെന്നുള്ള ചുമതലമാത്രമേയുള്ളൂവല്ലേ...“

“അതേ സഫിയാ... ഫസൽ നന്നായി പഠിച്ചാൽ മതി.“

അവർ വാഹനത്തിൽ കയറി.. ഗോപിയോട് യാത്ര പറഞ്ഞ് വാഹനം മുന്നോട്ടു യാത്ര തുടർന്നു. ഫസൽ ഒരു ഡോക്ടറാകുന്നതിന്റെ ആദ്യ കടമ്പ കടന്നിരിക്കുന്നു. അവന്റെ കാര്യങ്ങൾ നോക്കാൻ ഗോപിയെത്തിയത് ഒരു പക്ഷേ ഒരു നിയോഗമിയാരിക്കാം.. കാരുണ്യവാന്റെ കരുണയുണ്ടായിരുന്നെങ്കിൽ തന്റെ കുഞ്ഞിന്റെ അച്ഛനാകേണ്ട ആളാണ്.. ആ ചുമതലകൾ നിർവ്വഹിക്കുന്നതുപോലെയാണ് ഇന്നദ്ദേഹം ചെയ്തത്... അവളുടെ ചിന്തകൾ പഴയകാലത്തിലേയ്ക്ക് ഊളിയിടാൻ തുടങ്ങി... അപ്പോഴേയ്ക്കും റഷീദന്റെ മകൾ കവിളിൽ പിടിച്ചു നുള്ളി... അവൾ കുഞ്ഞിനെ മടിയിലിരുത്തി താലോലിച്ചു...

അവരുടെ വാഹനം അമ്മായിയുടെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് വാഹനം അകത്തേയ്ക്ക്.

“നിങ്ങൾ ഇത്രവേഗത്തിലെത്തിയോ..“

“ഗോപിയേട്ടനുള്ളതുകൊണ്ട് എല്ലാം നേരത്തേ നടന്നു...“

“അതു. ഭാഗ്യമായി... പിന്നെ നമുക്ക് ഭക്ഷണമൊക്കെ കഴിച്ച് പുറത്തേയ്ക്കൊന്നുപോകാം.. ബീച്ചിലൊക്കെ ഒന്നു പോയിട്ട് എത്ര നാളായി... എനിക്ക് പോകാൻ ആഗ്രഹമുണ്ട്.. പക്ഷേ കൂടെവരാൻ ആർക്കും സമയമില്ല... അതുകൊണ്ട് ഞാനെങ്ങും പോകാറുമില്ല..“

“അതിനെന്താ അമ്മായി.. നമുക്ക് പോകാം..“

അവർക്കായി നല്ല സുഭിക്ഷമായ ഭക്ഷണം ഒരുക്കിയിരുന്നു. അവർ ഭക്ഷണം കഴി‍ച്ച് ചെറുതായി വിശ്രമിച്ചു. ഏകദേശം 4 മണിയോടെ പുറം കാഴ്ചകൾ കാണാനായി തിരിച്ചു... നേരേ ബീച്ചിലേയ്ക്ക്. കോഴിക്കോട് ബീച്ച് വളരെ മനോഹരമാണ്... എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി.. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. കടൽക്കരയിലേയ്ക്ക് സ്നേഹമഭിനയിച്ചെത്തുന്ന തിരമാല... തീരത്തിനോട് എത്ര അടുക്കാൻ ശ്രമിച്ചാലും തിരികെ പോകേണ്ടിവരുന്ന തിരമാലയുടെ വേദന...

അമ്മായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷവതിയായിരുന്നു. മണലിൽ കളിക്കുകയും തിരമാല കരയിലേയ്ക്ക് അടുക്കുമ്പോൾ ഓടിയിറങ്ങികാലുനനയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം നന്നായി ആഘോഷിച്ചു. ഇരുട്ടു വീണു തുടങ്ങിയപ്പോൾ അവർ തിരിച്ചു.. പോരുന്ന വഴിക്ക് നല്ലകോഴിക്കോടൻ പലഹാരങ്ങൾ ലഭിക്കുന്ന മിഠായിത്തെരുവിലേയ്ക്ക് വാഹനം വിട്ടു... വണ്ടി പാർക്ക് ചെയ്ത് മിഠായി തെരുവിന്റെ തിരക്കിലേയ്ക്ക് ഊളിയിട്ടു... പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള ഹൽവ.. ലോകപ്രശസ്തമായ കോഴിക്കോടൻ ഹൽവ.. വിവിധ തരത്തിലുള്ള മിഠായികൾ പലഹാരങ്ങൽ.. അമ്മായി നല്ലൊരു പർച്ചേസ് നടത്തി.. സഫിയയും വീട്ടിലേയ്ക്കുള്ളതൊക്കെ വാങ്ങി.. പക്ഷേ പൈസ കൊടുക്കൻ അമ്മായി അവളെ അനുവദിച്ചില്ല...

“മോളേ അത്യാവശ്യം ഷുഗറൊക്കെയുണ്ട്.. പക്ഷേ ഞാനതൊന്നും വകവയ്ക്കില്ല.. കിട്ടിയാൽ മധുരം നന്നായി കഴിക്കും..“

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരും വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

ഓരോ നിമിഷവും ജാഗ്രതയോടെ...ഇലക്ഷനാണെന്നു കരുതി അമിതാവേശം വേണ്ട കരുതിയിരിക്കുക  കൊറോണയെന്ന ഭീകരനെ നമുക്കു പിടിച്ചു കെട്ടാം....



 

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 12 2020

28.11.20

നിഴൽവീണവഴികൾ ഭാഗം 102

 

സാവധാനം  രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ  സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ...  പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ഫ്ലൈറ്റ് ലാന്റ് ചെയ്യാറായപ്പോഴാണ് രണ്ടാളും ഉണർന്നത്. നല്ല ക്ഷീണമുണ്ടായിരുന്നു. എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. വിഷ്ണു അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. സമയം രാത്രി ഒന്നരമണി. അവർ‌ മൗലവിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. വിജനമായ റോഡ്... ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവരുടെ വാഹനം റോഡിലൂടെ പാഞ്ഞു. വിചാരിച്ചതിനേക്കാൾ നേരത്തേ അവർ വീട്ടിലെത്തി. എത്തിയപാടേ അവർ റൂമിലേയ്ക്ക് പോയി... അൽപനേരം ഉറങ്ങണം രാവിലെ 6 മണിക്ക് തന്നെ യാത്ര തിരിക്കണം. അടുത്ത യാത്ര എവിടേയ്ക്കാണെന്നറിയില്ല.. എന്നാലും താൻ എവിടെപ്പോയാലും ഫസലിനെ കൂട്ടുമെന്ന് മൗലവി പ്രത്യേകം പറഞ്ഞിരുന്നു.

രാവിലെ ആറുമണിക്കു തന്നെ അവർ പുറപ്പെടാൻ തയ്യാറായി... അവിടുത്തെ ഫോണിൽ വിളിച്ച് വീട്ടിൽ വിവരം പറ‍ഞ്ഞു. സഫിയയാണ് ഫോണെടുത്തത്... തലേദിവസം ഐഷു വിളിച്ച് കാര്യങ്ങൾ പറഞ്ഞെന്നും ഫ്ലൈറ്റ് പുറപ്പെട്ടതിനു ശേഷവും വിളിച്ചിരുന്നെന്നും സഫിയ അവനോട് പറഞ്ഞു... അവൾ കാര്യങ്ങൾ അറിഞ്ഞു ചെയ്തതിൽ അവൻ വളരെ സന്തോഷവാനായിരുന്നു.

രാവിലെ ചായമാത്രമേ കുടിച്ചുള്ളൂ... പോകുന്ന വഴിക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാമെന്നുള്ള തീരുമാനത്തിലെത്തി. യാത്ര തുടർന്നുകൊണ്ടിരുന്നു. ഒൻപതു മണിയായപ്പോൾ അവർ സിറ്റിയിലെത്തി അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും യാത്ര ആരംഭിച്ചു.

തലേദിവസത്തെ കാര്യങ്ങളൊക്കെ വിഷ്ണുവിനോട് അവൻ ചുരുക്കി പറ‍ഞ്ഞു. വിഷ്ണുവിന് ഫ്ലൈറ്റിലെ യാത്രയെക്കുറിച്ചറിയാനായിരന്നു ആഗ്രഹം. അവൻ കണ്ടിട്ടേയുള്ളൂ ഇതുവരെ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. ഫസൽ ഈ ചെറുപ്രായത്തിൽ അതിലെല്ലാം കയറിയെന്നറിഞ്ഞപ്പോൾ വിഷ്ണുവിനും അത്ഭുതം. അവർ ഓരോരോ കാര്യങ്ങളും പറഞ്ഞ് യാത്ര തുടർന്നുകൊണ്ടിരുന്നു. ഉച്ചഭക്ഷണം ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു ഹോട്ടലിൽ നിന്നുമായിരുന്നു. നല്ല നാടൻ കപ്പയും മീൻകറിയും മീൻ പൊരിച്ചതും കൂട്ടിയുള്ള ഭക്ഷണം... അവർ വീണ്ടും യാത്ര തുടർന്നു. നല്ല ഭക്ഷണം ശരിയ്ക്കും ഉറക്കത്തിന്റെ ആലസ്യം ഫസലിലുണ്ടാക്കി.. അവൻ ചെറു മയക്കത്തിലേയ്ക്ക് വഴുതിവീണു. വിഷ്ണു വാഹനം ലക്ഷ്യസ്ഥനത്തേയ്ക്ക് പായിച്ചുകൊണ്ടിരുന്നു. മിക്കവാറുമിടങ്ങളിൽ നല്ല ട്രാഫിക്കുണ്ട്. വിചാരിച്ച സമയത്ത് എത്താൻ സാധ്യതകുറവാണെന്നവർക്ക് മനസ്സിലായി.

രാത്രി എട്ടുമണിയോടുകൂടി അവർ വീട്ടിലെത്തി. അവിടെ എല്ലാവരും കാത്തുനിന്നിരുന്നു. ഫസൽ വളരെ സന്തോഷത്തിൽ എല്ലാവരോടും സംസാരിച്ചു. അവന്റെ ലഗേജുമായി വിഷ്ണുവും സഫിയയും അകത്തേയ്ക്ക്.

“ഫസലേ.. നീ പോയപ്പോൾ കൊണ്ടുപോയതിനേക്കാളുണ്ടല്ലോ... അവിടെനിന്നും സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടുവന്നിരിക്കുകയാണോ.“

“ഇല്ലുമ്മാ.. അവർ ചില ഗിഫ്റ്റുകൾ തന്നു അത്രമാത്രം.“

ഫ്ലൈറ്റിൽ കൂടുതൽ ലഗേജ് അനുവദിക്കാത്തതിനാൽ പർചേസിംഗ് നടത്തിയിരുന്നില്ല. അതു മാത്രമല്ല ഒന്നിനുമുള്ള സമയവുമില്ലായിരുന്നു. തിരക്കുപിടിച്ച യാത്രയായിരുന്നല്ലോ... ഇനിയൊരിക്കലാകട്ടെ... എന്തേലുമൊക്കെ വീട്ടുകാർക്കു വാങ്ങിക്കൊണ്ടുവരണം. അതിനും ഉമ്മയുടെ സഹായംതന്നെ വേണമല്ലോ.

ഫസൽ ഹമീദിന്റെ മുന്നിലെത്തി. കൈമുത്തി.. പോയ കാര്യങ്ങൾ ചുരുക്കി പറഞ്ഞു...

“ഫസലേ പോയി കുളിച്ചിട്ടു പോരേ.. ഭക്ഷണം കഴിക്കണ്ടേ...“

“അവൻ മുകളിലേയ്ക്ക് പോയി... കുളച്ചു ഫ്രഷായി.. അപ്പോഴാണ് ഓർത്തത് ഐഷുവിന്റെ ഗിഫ്റ്റ്.. അവൾ പ്രത്യേകം പറഞ്ഞിരുന്നു ഇത് വീട്ടിലെത്തിയിട്ടു മാത്രമേ തുറക്കാവൂ എന്ന്.

“അവൻ തന്റെ ബാഗിന്റെ ഉള്ളറയിലേയ്ക്ക് കൈയ്യിട്ടു. അവിടെ ഭദ്രമായി ചെറിയൊരു ഗിഫ്റ്റ് പാക്കറ്റ്.. സാവധനം കൈയ്യിലെടുത്ത് തുറന്നു... വിലകൂടിയ ഒരു വാച്ചാണ്... അതിനുള്ളിൽ ഒരു ചെറു കടലാസ്... അതിൽ ഇങ്ങനെ എഴുതി.. എന്റെ ജീവിത പങ്കാളിയ്ക്ക് എന്റെ നല്ല സുഹൃത്തിന്... എന്നെന്നും ഓർക്കാൻ... നിന്റെ വിജയത്തിലും പരാജയത്തിലും ഞാനൊപ്പമുണ്ടാവും...“

അവന്റെ മനസ്സിൽ സന്തോഷം അലതല്ലി... വളരെ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ച വാച്ച്.. അതിനേക്കാൾ വിലപിടിപ്പുള്ള അവളുടെ വാക്കുകൾ... അവൻ വാച്ചുമായി താഴേയ്ക്ക്... ഒറ്റനോട്ടത്തിൽ തന്നെ അവന്റെ കൈയ്യിൽ വാച്ച് സഫിയ തിരിച്ചറിഞ്ഞു..

“ചെക്കാ.. പുതിയ വാച്ചാണല്ലോ.. പുതുതായി വാങ്ങിയതാ..“

“ഇല്ലുമ്മാ.. ഐഷു സമ്മാനിച്ചതാ...“

“അവൾ അത് തിരിച്ചും മറിച്ചും നോക്കി..“

“ഇത് വജ്രമാണോ..“

“അറിയില്ലുമ്മാ.. എന്തായാലും വിലപിടിപ്പുള്ളതാണ്...“

മകനെക്കുറിച്ച് ഓർത്ത് സഫിയ അഭിമാനം കൊണ്ടു... അവൾക്ക് മനസ്സിലായിരുന്നു അവർ തമ്മിലുള്ളത് വെറുമൊരു സുഹൃദ്ബന്ധമല്ലെന്ന്... ഇല്ല ഒരിക്കലും മകന്റെ ഇഷ്ടത്തെ എതിർക്കില്ല.. കാരണം എന്റെ സ്വന്തം ഇഷ്ടം... അതിന് സാഫല്യം കൈവരാതെപോയതിന്റെ പരിണിതഫലമാണ് താനും തന്റെ മകനും അനുഭവിക്കുന്നത്.. അതൊരിക്കലും അവന്റെ ജീവിതത്തിൽ ഉണ്ടാകരുത്.. ഏതു ജാതിയിലുള്ള കുട്ടിയാണെങ്കിലും അവന് ഇഷ്ടപ്പെട്ടെങ്കിൽ അതൊരിക്കലും എതിർക്കില്ലെന്ന് അവൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതുകൊണ്ട് അവന്റെ കാര്യത്തിൽ അവൾക്കൊട്ടും സന്ദേഹമില്ല... ജാതിയും മതവും മനുഷ്യരുണ്ടാക്കുന്നതല്ലേ... ജാതിയുടേയും മതത്തിന്റെയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഈ ലോകത്ത് എത്രയോ മനുഷ്യർ സുഖമായി ജീവിക്കുന്നു. അവർക്കാർക്കും ഒരു കുഴപ്പങ്ങളുമില്ലല്ലോ... ദൈവം പറഞ്ഞിട്ടില്ലല്ലോ സ്വജാതിൽ വിവാഹം കഴിച്ചാലേ ജീവിതം പൂർത്തിയാവൂയെന്ന്... ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ ഇഷ്ടപ്പെട്ട പുരുഷനെ വേണ്ടെന്ന് വച്ച് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയായാലും പുരുഷനായാലും ജീവിതത്തിൽ എന്നെന്നും മുറിപ്പാടുമായിത്തന്നെയായിരിക്കും ജീവിക്കുന്നത്... ചിലർ ഒരു പക്ഷേ അങ്ങനെയായിരിക്കില്ല... മതങ്ങൾ ദൈവത്തിലേയ്ക്കുള്ള പാതയൊരുക്കലാണ്. അല്ലാതെ മതങ്ങൾ ദൈവങ്ങളേക്കാൾ മുകളിലല്ല... ജനിക്കുന്നത് ഏതു മതത്തിലായിക്കോട്ടെ... ആദ്യം കുടിക്കുന്ന ജലം അത് നൽകുന്നത് മതവിശ്വാസി അതായിരിക്കും മതത്തിന്റെ അടിസ്ഥാനമെന്നു കരുതുന്നെങ്കിൽ മരിക്കുമ്പോൾ അവസാനമായി ജലം നൽകുന്നത് ആരാണോ അവരുടെ മതം ആരേലും നോക്കാറുണ്ടോ... ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി ജനിച്ചു... മരിക്കുമ്പോൾ ഏതു മതസ്ഥനായിരുന്നെന്ന് ആരേലും പറയാറുണ്ടോ... മരിച്ചുകഴിഞ്ഞാൽ പേരില്ലാത്ത മയ്യത്ത്, ശവം, എന്നുള്ള വാക്കുകളല്ലാതെ മറ്റൊന്നും പറയാറില്ല... പേരുപോലും അന്യമായിരിക്കും...

ഫസൽ ഐഷുവിനെ വിളിച്ചു. താൻ സുഖമായി എത്തിയകാര്യം അറിയിച്ചു. അവളുടെ ഗിഫ്റ്റിന് അവൻ വളരെ നന്ദി പറഞ്ഞു... അവളോട് അതിന്റെ മൂല്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇത്രമാത്രം..

“സ്നേഹത്തിന്റെ മൂല്യമളക്കാനാവില്ല... എന്റെ സ്നേഹമെത്രയോ അതിനേക്കാൾ മൂല്യം ഒരു വസ്തുവിനുമില്ല... ഇത് എന്റെ ഒരു ഉപഹാരം.. നിനക്കായി ഞാൻ കരുതിവച്ചത്... അതിൽ എന്റെ ഹൃദയമിടിപ്പുണ്ടാവും...“

അവന് മറുത്തൊന്നും പറയാനായില്ല... ഇപ്രാവശ്യം നേരിൽ കണ്ടതിനുശേഷം രണ്ടാൾക്കും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ബന്ധത്തിന് കൂടുതൽ ഊഷ്മളത കൈവന്നിരിക്കുന്നു. കുറച്ചുകൂടി പക്വമായിരിക്കുന്നു... പരസ്പരം സ്വന്തമാക്കണമെന്ന മോഹം കൂടിവരുന്നു.

അവൻ ഗൂഡ്നൈറ്റ് പറഞ്ഞ് ഫോൺ കട്ട്ചെയ്തു. ഭക്ഷണം കഴിക്കാനിരന്നു. അവനേറെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളായിരുന്നു അന്നുണ്ടാക്കിയിരുന്നത്. നാദിറയുടെയും അഫ്സയുടേയും കുഞ്ഞുങ്ങൾ അവിടെ കലപില ശബ്ദമുണ്ടാക്കി കളിക്കുന്നു. ഡൈനിംഗിൽ ഹമീദും സൈനബയും ഫസലുമിരുന്നു.. സഫിയ വിളമ്പിക്കൊടുത്തു. അവൻ രുചിയോടെ ഭക്ഷണം കഴിച്ചു.

അവന്റെ വാച്ച് എല്ലാവർക്കും ഇഷ്ടപ്പെട്ടിരുന്നു. ഇതിനിടയിൽ റഷീദും അൻവറും വിളിച്ചിരുന്നു. തങ്ങളുടെ ശേഷക്കാരന് ഇത്രയും നല്ല അവസരങ്ങൾ കിട്ടുന്നതിൽ അവർക്കും അഭിമാനം തോന്നി. അവർ ഇപ്പോൾ ദുബായിലാണ്.. അവിടെ രണ്ടാഴ്ചത്തെ വിസിറ്റിംഗിന് എത്തിയതാണ്.. ചില പേപ്പർ വർക്കുകൾ ചെയ്യാനുണ്ട്. കൂടാതെ രണ്ടു ഡെലിവറി വാനുകൾ കൂടി വേണ്ടിവന്നു അതും വാങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത ഒരു ബ്രാഞ്ച് ഓപ്പൺ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നവർ സിറ്റി സെന്ററിൽ ഒരു ഷോപ്പ് ലഭിച്ചിരുന്നു. കുറച്ച് പിടിപാടുവേണ്ടിവന്നു അതു കിട്ടുന്നതിനായി.. പിന്നെ തങ്ങളുടെ സ്ഥാപനത്തിന്റെ വളർച്ച ഇപ്പോൾ എല്ലാവർക്കുമറിയാമല്ലോ... സൗദിയിലെ അറിയപ്പെടുന്ന ബേക്കേഴ്സ്.. ദുബായിലും വേണ്ടത്ര പേര്.ലഭിച്ചിരുന്നു. അതിന്റെ ഇൻ‌റീരിയർ വർക്കുകൾ തീരുവാൻ രണ്ടുമാസമെങ്കിലും വേണ്ടിവരും... കുറച്ച് മോഡേൺ രീതിയിലാണ് ഉദ്ദേശിക്കുന്നത്. എന്തായാലും അഭിമന്യുവിന്റെ വിവാഹശേഷം മതി ഉദ്ഘാടനം എന്നു തീരുമാനിച്ചിരുന്നു അവിടുത്തെ കാര്യങ്ങൾ നോക്കാൻ ആളിനേയും അവർ തീരുമാനിച്ചിരുന്നു. മറ്റാരുമല്ല സ്റ്റീഫന്റെ മരുമകൻ... അവന് ഒരു വിസ നൽകാമെന്ന് നേരത്തേ തീരുമാനിച്ചതാണ്.. അക്കൗണ്ട്സൊക്കെ നന്നായറിയാം.. ഭാഷയും അവന് പ്രശ്നമില്ല ഹിന്ദിയും ഇംഗ്ലീഷുമറിയാം... അറബിക് കുഴപ്പമില്ല... പിന്നെ അൻവറിന്റെ മേൽനോട്ടത്തിലാകുമ്പോൾ ഒന്നും ഭയക്കാനുമില്ല... ഇത്തവണ വിവാഹം കഴിഞ്ഞ് അവൾക്കൊപ്പം തന്നെ അവനും ഇവിടെയെത്താം.. രണ്ടാളും രണ്ടു സ്ഥലത്താകുമെന്നുള്ള ഒരു പ്രശ്നമേയുള്ളൂ.. അവൾക്ക് ദുബായിൽ നല്ല അവസരം ലഭിച്ചാൽ ഇങ്ങോട്ടു പോരാം.. അല്ലെങ്കിൽ അവന് ട്രാൻസ്ഫർ സൗദിയിലേയ്ക്ക് കൊടുക്കാം. അതാണ് ഇപ്പോഴത്തെ തീരുമാനം.. അവളോട് പറഞ്ഞപ്പോൾ അവൾക്ക് വളരെ സന്തോഷമായിരിക്കുന്നു. നാട്ടിലെ ചെറിയൊരു ജോലി.. അതിൽ നിന്നുള്ള വരുമാനവും കുറവ്.. അതാണ് ഗൾഫിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹം കൂടിവന്നത്.

അൻവർ ശരിയ്ക്കും നന്നായി അധ്വാനിക്കുന്നുണ്ടവിടെ... സഹായിക്കാൻ ആളുണ്ടെങ്കിലും എല്ലാ മേഖലയിലും അൻവറിന്റെ ശ്രദ്ധ എത്തുന്നുണ്ട്. പലതരം ആൾക്കാരാണ് വരുന്നത്. അവരെയെല്ലാം സംതൃപ്തരാക്കണം. നാട്ടിൽ സഫിയയുടെ പേരിൽ വസ്തു എഴുതുന്നതിനുവേണ്ടിയുള്ള അഡ്വാൻസ് കൊടുത്തു. ആദ്യമൊക്കെ എതിർത്തെങ്കിലും സഫിയയ്ക്കും സമ്മതമായി. ദൂരെങ്ങുമല്ലല്ലോ തൊട്ടടുത്തല്ലേ... എഴുത്തു കഴിഞ്ഞാലുടൻ അവിടൊരു വീടുവയ്ക്കാനുളള പരിപാടിയും തുടങ്ങണം. ഇത്തവണ നാട്ടിൽ പോകുമ്പോൾ വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുവേണം വരാൻ.. അതിനുള്ള കാര്യങ്ങൾ വപ്പ നാട്ടിൽ ചെയ്യുന്നുമുണ്ട്.

അടുത്ത ദിവസം രാവിലെ ഫോൺ നിർത്താതെ അടിക്കുന്നതുകേട്ടാണ് സഫിയ ഓടിയെത്തി ഫോണെടുത്തത്. അപ്പുറത്ത് ഗോപി ഡോക്ടറായിരുന്നു. അടുത്ത തിങ്കളാഴ്ച പോസ്റ്റിൽവന്ന നോട്ടിഫിക്കേഷനുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തണമെന്നും അവിടെ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞു. ഞായറാഴ്ച ഇവിടെനിന്നും തിരിക്കണമെന്നും കോഴിക്കേട് താമസിച്ച് രാവിലെ എത്താമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ എല്ലാവർക്കും സന്തോഷകരമായ ദിവസമായിരുന്നു അന്ന്. അവന്റെ കോളേജൊന്നു കാണാമല്ലോ.. തന്റെ മകന്റെ എല്ലാ ഉന്നതികളിലും കൂടെയുണ്ടാകണമെന്നുള്ളത് തന്റെയും ആഗ്രഹമായിരുന്നുവല്ലോ.

ഹമീദിനോടും മറ്റുള്ളവരോടും വിവരം പറഞ്ഞു. സഫിയ താഴെനിന്നും വിളിച്ച് ഫസലിനോട് താഴേയ്ക്ക് വരാൻ പറഞ്ഞു. അവനോടും ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. വൈകുന്നേരം സിറ്റിയിലൊന്നു പോയി അവന് ആവശ്യമുള്ള ഡ്രസ്സൊക്കെ മേടിക്കണം. അത്യാവശ്യം ഉണ്ടെങ്കിലും കോളേജിൽ പോവുകയല്ലേ... ഹോസ്റ്റലിൽ നിന്നുള്ള പഠനവുമാണ് അവന് ഡ്രസ്സിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാവാൻ പാടില്ലല്ലോ. വിഷ്ണുവിനോട് വിളിച്ച് കാര്യം പറഞ്ഞിരുന്നു. വൈകുന്നേരം 3 മണിക്ക് എത്താമെന്നേറ്റു.

അന്ന് ചർച്ചമൊത്തത്തിൽ കോളേജിൽ പോകുന്ന കാര്യത്തെക്കുറിച്ചായിരുന്നു. റഷീദും അൻവറും വിളിച്ചപ്പോൾ കാര്യം പറഞ്ഞിരുന്നു. അവന് വേണ്ടതെല്ലാം വാങ്ങിനൽകാൻ സഫിയയോട് പ്രത്യേകം പറഞ്ഞ് ഏൽപിച്ചിരുന്നു. പണത്തിന്റെ കാര്യത്തിൽ ഒരു കുറവുംവരുത്തരുതെന്നും പറഞ്ഞിരുന്നു. അവന്റെ ചെലവിനുള്ള പണം നേരത്തേതന്നെ സഫിയയെ എൽപ്പിച്ചിരുന്നു.

അന്നു വൈകുന്നേരം അവർ ഫസലിന് ഡ്രസ്സ് എടുക്കാനായി പോയി... കൂടെ നാദിറയും അഫ്സയും  ഉണ്ടായിരുന്നു. സിറ്റിയിലെ ഏറ്റവും വലിയ ടെക്സ്റ്റയിൽസിലാണ് അവർപോയത്. അവിടെ നിന്നും നല്ല കുറേ ഷർട്ടുകൾ വാങ്ങി കൂടാതെ ടീ ഷർട്ടുകളും മറ്റും വാങ്ങി. കൂട്ടത്തിൽ മൂന്നുപോരും ഓരോ സാരിയും വാങ്ങി.. ഉമ്മയ്ക്കും ഉപ്പയ്ക്കും  ഓരോ ഡ്രസ്സെടുത്തു. വിഷ്ണുവിനും ഒരു ഷർട്ടെടുത്തു. വളരെ സന്തോഷത്തിൽ എല്ലാവരും അവിടെനിന്നും തിരിച്ചു. തിരികെ വരുന്നവഴി ഫസൽ പറഞ്ഞു നമുക്കോരോ ജ്യൂസ് കുടിച്ചിട്ടു പോകാമെന്ന്. അങ്ങനെ അവർ വരുന്ന വഴിയ്ക്ക് ഒരു ജ്യൂസ് കടയുടെ മുന്നിൽ വാഹനം നിർത്തി. പൈനാപ്പിൾ ജ്യൂസ് എല്ലാവർക്കും വാങ്ങിക്കുടിച്ചു. ഫസലും വിഷ്ണുവും മാത്രമാണ് വാഹനത്തിൽ നിന്നുമിറങ്ങിയത് മറ്റുള്ളവർക്കുള്ളത് വാഹനത്തിൽ തന്നെ കൊണ്ടുകൊടുത്തു. തണുത്ത ജ്യൂസ് കുടിച്ചപ്പോൾ എല്ലാവരുടേയും മനസ്സ് തണുത്തു... സന്തോഷകരമായ യാത്രയായിരുന്നു അവരുടേയും കുറേ നാളുകൾക്ക് ശേഷമാണ് അവർ ഒരുമിച്ചു യാത്ര ചെയ്തത്. കുഞ്ഞുങ്ങളും വലിയ ബഹളമില്ലാതെ ഇരുന്നു. അവർക്കും ഡ്രസ്സെടുത്തിരുന്നു.

അവർ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇരുട്ടിയിരുന്നു. പുതിയതായി എടുത്ത തുണികളും മറ്റും ഉപ്പാനേയും ഉമ്മയേയും കാണിച്ചു. എല്ലാവർക്കും സെലക്ഷൻ നന്നായി ഇഷ്ടപ്പെട്ടു. വാപ്പയ്ക്കും ഉമ്മയ്ക്കും എടുത്ത ഡ്രസ്സു കൊടുത്തപ്പോൾ അവർക്കും സന്തോഷം...

പിന്നെ ഫസലേ.. വേറേയും ചിലവുണ്ട്... ഇനി ഇവനുള്ള കോട്ട് വാങ്ങണം. സ്റ്റെതസ്കോപ്പ് വാങ്ങണം.. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്.. ഗോപിയേട്ടൻ എല്ലാം പറയാമെന്നു പറഞ്ഞു.. അവിടെ ചെന്നാലേ കാര്യങ്ങളൊക്കെ അറിയാനാകൂ... എന്തായാലും റഷീദിന്റെ ഭാര്യയും തങ്ങളോടൊപ്പം വരാമെന്നേറ്റു. കുഞ്ഞിന് ഇപ്പോൾ കുറച്ച് അറിവൊക്കെ ആയല്ലോ... വലിയ ബഹളങ്ങളൊന്നുമില്ല. കൂടാതെ റഷീദും പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു കൂടെ പോകണമെന്ന്.

ഡോ. ഫസൽ... ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ കുടുംബം... തങ്ങൾക്കാർക്കും സാധിക്കാതിരുന്നത് ഫസലിനെക്കൊണ്ട് സാധിപ്പിക്കാം എന്ന പ്രതീക്ഷ പൂർത്തീകരിക്കുന്ന നിമിഷം.. ആ നിമിഷത്തിനായി അവർ കാത്തിരിക്കുന്നു. ഫസലിന്റെ മനസ്സിലും നിറയെ സ്വപ്നങ്ങളായിരുന്നു. താനൊരു ഡോക്ടറായിട്ടുവേണം ആഗ്രഹങ്ങൾ പലതും സഫലീകരിക്കാൻ. ഉമ്മ, ഉപ്പ, മാമമാർ, മറ്റു ബന്ധുക്കൾ ആരേയും ജീവിതത്തിൽ മറക്കാനാവില്ല. ഉമ്മായെ നന്നായി നോക്കണം... ഇത്രയും കാലം അനുഭവിച്ചദുഃഖങ്ങൾക്ക് അറുതിയാകണം.. ഇപ്പോൾ ദുഃഖങ്ങളുണ്ടെന്ന് പറയുകയല്ല... എല്ലാവരുടേയും സഹായം കൊണ്ടു കഴിയുകയല്ലേ... അതിൽ നിന്നും ഉമ്മയ്ക്ക് സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹം കാണുമല്ലോ... അതാണ് തന്റെ ലക്ഷ്യം.

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 29 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 06 12 2020

21.11.20

നിഴൽവീണവഴികൾ ഭാഗം 101

 

അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും... സ്വാഗത പ്രസംഗത്തിനു ശേഷം അധ്യക്ഷ പ്രസംഗം.. അൽപനേരത്തിനുശേഷം ഫസലിനെ പ്രസംഗിക്കാൻ ക്ഷണിച്ചു.. അപ്രതീക്ഷിതമായിരുന്നു ആ ക്ഷണം... അധ്യക്ഷ പ്രസംഗത്തിലെ ചില സഭാഷണശകലങ്ങൽ ഏകദേശം അവന് പ്രസംഗിക്കാനുള്ള സബ്ജക്ട് ലഭ്യമാക്കിയിരുന്നു. നിശ്ശബ്ദമായ അന്തരീക്ഷം.. ആ ഹാൾ നിറയെ വിവിധതലത്തിലുള്ള ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. ഭൂരിഭാഗവും മലയാളികൾ. അവൻ ചുറ്റുമൊന്ന് വീക്ഷിച്ചു... തന്നെ ശ്രവിക്കാനിരിക്കുന്ന ജനം... സാവധാനം അവന്റെ പ്രസംഗം ആരംഭിച്ചു...

“പ്രിയ ജനങ്ങളെ.....“ ചടുലമായ വാക്കുകൾ അവനിൽ നിന്നു നിർബാധം ഒഴുകിയെത്തിക്കൊണ്ടിരുന്നു. തഴക്കംവന്ന ഒരു പ്രാസംഗികനെപ്പോലെ അവൻ പ്രസംഗിച്ചു കയറുകയായിരുന്നു. എങ്ങും നിശ്ശബ്ദത... അവിടെക്കൂടിയിരുന്ന പലർക്കും അവനൊരു അത്ഭുതമായിരുന്നു. ഖുർആനും മറ്റു മതഗ്രന്തങ്ങളെ  ക്കുറിച്ചുമുള്ള അവന്റെ അറിവിൽ അവിടുള്ളവർക്ക് മതിപ്പ് തോന്നി... മൗലവിപോലും ഒരു നിമിഷം സ്തംഭിച്ചുപോയി. താൻപോലും കരുതിയില്ല ഒരു പ്രിപ്പറേഷനുമില്ലാതെ അവനിത്രയൊക്കെ പറയാനാവുമെന്ന്...ഒരു പക്ഷെ ഈ പരന്ന വായനയായിരിക്കാം ചെറുപ്രായത്തിൽ ഈ അറിവുകളൊക്കെ സ്വയത്തമാക്കിയത്. ഇന്ന് പ്രാസംഗികനായി മൗലവിയെയാണ് ക്ഷണിച്ചിരുന്നതെങ്കിലും കമ്മറ്റിക്കാരോടുള്ള മൗലവിയുടെ അഭ്യർത്ഥനപ്രകാരമാണ് ഫസലിന് അവിടൊരു അവസരം തരപ്പെടുത്തിയത്.. അത് വെറുതെയായില്ലെന്ന് മൗലവിക്ക് മനസ്സിലായി.. അവൻ ബുദ്ധിയും കഴിവുമുള്ളവനാണ്. എത്തപ്പെടുന്ന ഏതു മേഖലയിലും അവൻ ഒന്നാമതെത്തുമെന്നതിൽ അത്ഭുതമില്ല... എത്രയോ വർഷങ്ങളെടുത്ത് സ്വയത്തമാക്കിയ അറിവാണ് തനിക്കുള്ളത്... തന്നേക്കാൾ അറിവ് ഈ ചെറുപ്രായത്തിൽ അവൻ സ്വയത്തമാക്കിയിരിക്കുന്നു.

അൻപത് മിനിറ്റുകളോളം ആ പ്രസംഗം നീണ്ടുപോയി... അവസാനം പ്രസംഗം നിർത്തിയപ്പോൾ നിർത്താതെയുള്ള കരഘോഷം... അവിടുള്ളവരെ അവൻ വളരെ വേഗം അവന്റെ ആരാധകരാക്കിയിരിക്കുന്നു.

അടുത്തതായി ക്ഷണിച്ചത് മൗലവിയെയായിരുന്നു. മൗലവി... തികച്ചും വിഷയത്തിലൂന്നിനിന്നുള്ള പ്രസംഗമാണ് നടത്തിയത്. പലപ്പോഴും ഫസലിന്റെ പ്രസംഗത്തിലെ ഉദ്ധരണികളെ അദ്ദേഹം എടുത്തുപറ‍ഞ്ഞു. ഇസ്ലാം സമൂഹത്തിന് ഫസൽ ഒരു മുതൽക്കൂട്ടാണെന്നും... യുവാക്കളുടെ കടന്നുവരവിന്  ഇസ്ലാമിന് പുത്തനുണർവ്വ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു... ഇരുപതു മിനിട്ടു മാത്രം നീണ്ടുനിന്ന പ്രഭാഷണം..

യോഗം അവസാനിച്ചു. അവന്റെ കണ്ണുകൾ അവിടെല്ലാം പരതുകയായിരുന്നു. കമ്മറ്റിക്കാർ അവരെ തിരികെക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പലരും അവന്റെ അടുത്തെത്തി. അവനെ വളരേയേറെ അഭിനന്ദിച്ചു.. ഇനിയും കാണണമെന്നും ഇനി കാണുമ്പോൾ ഡോ. ഫസൽ എന്ന ബോഡായിരിക്കും തങ്ങൾ ഇവിടെ സ്ഥാപിക്കുകയെന്നും കമ്മറ്റിക്കാർ അവനോടു പറഞ്ഞു. അതു കേട്ടപ്പോൾ അവനും അഭിമാനം തോന്നി.

ഐഷു വാക്കുതന്നിരുന്നതാണ്. ഇവിടെത്തുമെന്ന് എന്തുപറ്റിആവോ?.. അവൻ നിരാശനായി ചുറ്റുപാടും നോക്കി. ഓ.. ചിലപ്പോൾ ഹോട്ടലിൽ എത്തുമായിരിക്കും.. അവർ പുറത്തേയ്ക്കിറങ്ങി.. അപ്രതീക്ഷിതമായി ഒരു കൈ അവന്റെ തോളത്തു തട്ടി... അവൻ തിരിഞ്ഞു നോക്കി... ഐഷു.. കൂടെ അവളുടെ വാപ്പ...

“കൺഗ്രാഡുലേഷൻസ് ഫസൽ..“ ഐഷുവിന്റെ വാപ്പയാണ് അത് പറഞ്ഞുകൊണ്ട് അവന് ഷേക്ക്ഹാന്റ് കൊടുത്തത്. ഫസൽ താങ്ക്സ് പറഞ്ഞു...

“ഞാൻ പറഞ്ഞതെന്തിനാണെന്നറിയോ.. എൻട്രൻസ് പാസ്സായതിനു മാത്രമല്ല.. നിന്റെ പ്രസംഗം മൊത്തം കേൾക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ കേൾക്കേണ്ടതെല്ലാം നിന്റെ ആ 50 മിനിറ്റ് പ്രസംഗത്തിലുണ്ടായിരുന്നു...“

ഫസൽ മൗലവിയെ പരിചയപ്പെടുത്തി.. ഹായ് എനിക്കറിയാം... നമ്മൾ എത്രയോ പ്രാവശ്യം പലവട്ടം കണ്ടിരിക്കുന്നു.. അവർ പഴയ പരിചയക്കാരായിരുന്നു. കൂടെ ഒരാളുണ്ടെന്നറി‍ഞ്ഞപ്പോൾ മൗലവിയാണെന്ന് പറഞ്ഞിരുന്നില്ല... പണ്ഡിതനാണെന്നു മാത്രം... അതാ തിരിച്ചറിയാഞ്ഞത്. അവരുടെ സംഭാഷണം കേട്ടുകൊണ്ട് കമ്മറ്റിക്കാർ അവിടെ ചുറ്റും കൂടി നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകൾ ഐഷുവിനെ ചുറ്റിതഴുകിക്കൊണ്ടിരുന്നു. എത്ര നാളുകളായി അവളെ കണ്ടിട്ട്... അത്ര കൂടുതലായിട്ടില്ലെങ്കിലും ഒരുപാടു നാളുകളായ തോന്നൽ.. അവൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. അവളും ഇടയ്ക്കിടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു.

“ഇനി എന്താ പരിപാടി...“

“ഹോട്ടലിലേയ്ക്ക് കൊണ്ടു പോകാൻ ഇവർ തയ്യാറായി നിൽക്കുന്നു..“

“നമുക്ക് വീട്ടിലേയ്ക്കൊന്നു പോയിട്ടു പോയാലോ...“

“ശരി...“

മൗലവി കമ്മറ്റിക്കാരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.. തങ്ങളുടെ അടുത്ത സുഹൃത്താണെന്നും അവരുടെ വീട്ടിൽ പോയതിനു ശേഷം ഹോട്ടലിലേയ്ക്ക് പോകുമെന്നും അറിയിച്ചു. കൂടാതെ എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് ചട്ടംകെട്ടിയിട്ടാണ് അവരെ അവർ യാത്രയാക്കിയത്.

ഐഷുവും വാപ്പയും ഫ്രണ്ട് സീറ്റിലാണ് ഇരുന്നിരുന്നത്... മൗലവിയും ഫസലും ബേക്ക് സീറ്റിലും.. അവർ ഫസലിന്റെ അഡ്മിഷനെക്കുറിച്ചും... മറ്റുമെല്ലാം വിശദമായി സംസാരിച്ചു. ഐഷു.. ബാംഗ്ലൂരിലെ പ്രധാനപ്പെട്ട കോളേജിൽ അഡ്മിഷനെടുക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം കാര്യങ്ങളെല്ലാം ശരിയാവും... ഇവിടുത്തെ ബിസിനസ്സ് നോക്കി നടത്തേണ്ടിവന്നതിനാൽ നാട്ടിലേയ്ക്ക് പെട്ടെന്ന് പറിച്ചു നടുകയെന്നു പറയുന്നത് അവർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.

“ഫസലേ നീ ഗെറ്റ്ടുഗദറിനുപോയിരുന്നല്ലോ.. എല്ലാവരും എത്തിയിരുന്നല്ലേ..“

“അതേ ഐഷു.. ഐഷു ഒഴികെ.. എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും നിന്നെ തിരക്കി...“

“എനിക്ക് എത്താൻ കഴിയില്ലായിരുന്നു. വാപ്പയ്ക്ക് ഇവിടെ വന്നതിനു ശേഷം തീരെ സമയമില്ല... ഇന്ന് എന്റെ നിർബന്ധത്തിനു വഴങ്ങി വന്നതാണ്.“

“ശരിയാ ഫസലേ... ബിസിനസ്സിൽ അകപ്പെട്ടുകഴിഞ്ഞാൽ വലിയ പാടാ..“

“ശരിയാ... അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.“ മൗലവിയും ചർച്ചയിൽ പങ്കുചേർന്നു.

അവർ ബംഗ്ലൂർ സിറ്റിയിലൂടെ നയനമനോഹരമായ കാഴ്ചകൾ കണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തൊട്ടടുത്ത് തന്റെ പ്രണയസഖി.. അവളുടെ സൈഡ് ഭാഗം തനിക്കു കാണാം.. വളരെ സന്തോഷവതിയായിരിക്കുന്നു. സ്കൂളിൽ നിന്നു തുടങ്ങിയ ബന്ധം.. ഇന്നും ഒരു ഉടവുമില്ലാതെ പോകുന്നു... തന്നോടുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ അടയാളമാണവൾ. യാത്ര തുടങ്ങിയിട്ട് ഏകദേശം ഒന്നര മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. അവർ ഒരു റസിഡൻസ് ഏരിയയിലേയ്ക്ക് കാർ തിരിച്ചു... ആട്ടോമാറ്റിക്കായി ഗേറ്റ് തുറക്കപ്പെട്ടു.. കൊട്ടാരസദൃശ്യമായ ഒരു വീടിന്റെ മുറ്റത്താണ് ആ വാഹനം ചെന്നു നിന്നത്... ഫസലിനും മൗലവിയ്ക്കും അത്ഭുതമായിരുന്നു..  അവർ സാധാരണ സിനിമകളിൽ മാത്രം കണ്ടുപരിചയമുള്ള വീടിന്റെ രൂപമായിരുന്നത്... മൂന്നു നിലകൾ... കൂടാതെ ഔട്ട്ഹൗസ്.. മനോഹരമായ ഉദ്യാനം.. ഫൗണ്ടൻ.. പലതരത്തിലുള്ള കിളികൽ... അവർ വീടിനുള്ളിലേയ്ക്ക് കയറി... അവിടെ അവരെ സ്വീകരിക്കാൻ വേറേയും ആൾക്കാരുണ്ടായിരുന്നു. ഐഷുവിന്റെ ഉമ്മ.. അവരുടെ ബന്ധുക്കൾ അങ്ങനെ പലരും.. എല്ലാവരുടേയും നോട്ടം ഫസലിലേയ്ക്കായിരുന്നു.

മാന്യമായ പെരുമാറ്റം.. പണത്തിന്റെ ഒരു ഹുങ്കും അവർക്കില്ല... ഐഷു ഫസലിനേയും വിളിച്ച് മുറ്റത്തേയ്ക്കിറങ്ങി...

“നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നേ... നിന്റെ പ്രസംഗം.. അതിൽ നീയെത്ര വാചാലനായിരുന്നു. ഇപ്പോൾ ഒരു മിണ്ടാട്ടവുമില്ലല്ലോ...“

“ടാ.. ഞാനിതൊക്കെ കണ്ട് അന്തം വിട്ടുനിൽക്കുകയാണ്... ഇതൊക്കെ സ്വപ്നമാണോ..“

“ഈ കാണുന്നതൊക്കെ....“

“നീയെന്താ പറഞ്ഞുവന്നത്..“

“ഇതൊക്കെ നമുക്കുള്ളതല്ലേ...“

“അതിന് നിന്റെ വാപ്പയും ഉമ്മയും സമ്മതിക്കുമോ?“

“അവർക്കെന്താ സമ്മതിച്ചാൽ... എല്ലാം നേരേയാകും.... നീയാദ്യം ഡോക്ടറാക്... പിന്നെ ഉഴപ്പാതെ നന്നായി പഠിക്കണേ...“

അവരുടെ സംഭാഷണം നീണ്ടുപോയി... ചെറിയ ഇടവേളയിൽ അവർ മനസ്സിലുള്ളത് പലതും പങ്കുവച്ചു. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും അതിന് സാക്ഷ്യംവഹിച്ചു... അകത്തുനിന്നും വിളിവന്നാണ് അവർ അകത്തേയ്ക്ക് കയറിയത്.. അവർക്ക് കഴിക്കാനുള്ള ഭക്ഷണം റഡിയായിരുന്നു... രുചികരമായ ഭക്ഷണം... അന്നവിടെ സ്റ്റേ ചെയ്യാമെന്നും പിറ്റേദിവസം പോകാമെന്നും പറ‍ഞ്ഞപ്പോൾ മൗലവിയാണ് പറഞ്ഞത്.. ചില മീറ്റിംഗുകൾ ഹോട്ടലിൽ വച്ചിട്ടുണ്ട് . ആയതിനാൽ ഇനിയൊരിക്കലാകട്ടെയെന്ന്... എന്തായാലും എയർപോർട്ടിൽ കൊണ്ടു വിടാൻ തങ്ങളെത്തുമെന്നു പറഞ്ഞു... അതിനായി കമ്മറ്റിക്കാരെ വിളിക്കേണ്ടെന്നും അദ്ദേഹം അവരോട് പറഞ്ഞു.. അത് അവർ സമ്മതിച്ചു.

എല്ലാവരോടും യാത്രപറ‍ഞ്ഞ് അവർ തിരിച്ചു... വളരെ സന്തോഷത്തോടെ എല്ലാവരും അവരെ യാത്രയാക്കി.. ഐഷുവിന്റെ കസിൻസൊക്കെ അവളെ കളിയാക്കി നോക്കുന്നുണ്ടായിരുന്നു. അതു കാണുമ്പോൾ ഐഷുവിന്റെ മുഖത്ത് നാണം വിരിയുന്നുണ്ടായിരുന്നു.

അവരേയും വഹിച്ചുകൊണ്ട് വാഹനം ഹോട്ടൽ ലക്ഷ്യമാക്കി തിരിച്ചു. ഐഷുവിന്റെ വാപ്പയാണ് വാഹനം ഓടിച്ചിരുന്നത്. വിദേശ നിർമ്മിത കാർ... പോകുന്നവഴിക്ക് പല സ്ഥലങ്ങളും അവരെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. നേരേ ഹോട്ടലിൽ. അവിടെ വണ്ടി നിർത്തി.. അവർ ഇറങ്ങി യാത്ര പറഞ്ഞു.. അടുത്ത ദിവസം രാത്രിയിലാണ് ഫ്ലൈറ്റ്.... എയർപോർട്ടിലേയ്ക്ക് പോകുന്നതിനായി അദ്ദേഹം നാലുമണിക്കുതന്നെ ഹോട്ടലിൽ എത്തുമെന്നറിയിച്ചു.

അവർ റൂമിലേയ്ക്ക്. അവിടെയെത്തി. രണ്ടാളും കുളിച്ചു ഫ്രഷായി.. നല്ലക്ഷീണമുണ്ട്.. കൂടാതെ നല്ല ഭക്ഷണവുമായിരുന്നു..

“ഫസലേ.. നല്ല കുടുംബമാണ് കേട്ടോ... എന്തായാലും നിന്നെ അവർക്കെല്ലാവർക്കും വലിയ ഇഷ്ടമാണ്... നിന്റെ ഭാഗ്യം... അവരുടേയും നിന്നെപ്പോലെ ഒരു നല്ല കുട്ടിയെ ആ കുടുംബത്തിൽ ലഭിക്കുന്നത് അഭിമാനം തന്നെയാണ്... ആ കുട്ടിയും നല്ല സ്വഭാവും സൗന്ദര്യവുമുള്ളകുട്ടിതന്നെയാണ്.“

അവർ കുറേനേരം പലതിനേക്കുറിച്ചും സംസാരിച്ചിരുന്നു. അപ്പോഴേയ്ക്ക് ഐഷുവിന്റെ കോൾ  എത്തിയിരുന്നു. അവൻ സുഖമായി എത്തിയെന്ന് അവളെ അറിയിച്ചു. ഗുഡ്നൈറ്റ് പറഞ്ഞ് കാൾ കട്ടാക്കി... അതിനുശേഷം അവൻ വീട്ടിലേയ്ക്ക് വിളിച്ചു. എല്ലാവരും അവന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അവൻ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. ഇടയ്ക്ക് മൗലവിയും ഹമീദുമായി സംസാരിച്ചു.. എല്ലാവർക്കും വളരെ സന്തോഷം. അൽപം കഴിഞ്ഞപ്പോൾ കമ്മറ്റിക്കാർ വിളിച്ചു. അവരോടും അൽപനേരം സംസാരിച്ചു. അടുത്ത ദിവസം രാവിലെ പത്തുമണിക്ക് അവർ ഹോട്ടലിലേയ്ക്ക് വരുന്നുണ്ടെന്നറിയിച്ചു...

പിറ്റേദിവസം രാവിലെ തന്നെ അവർ ഉറക്കമുണർന്നു. കുളിച്ച് ഫ്രഷായി കാപ്പികുടിയും കഴിഞ്ഞ് ഇരുന്നു. അൽപനേരത്തെ പത്രവായന അപ്പോഴേയ്ക്കും തങ്ങളെക്കാണാൻ ചിലർ എത്തിയകാര്യം റൂം ബോയ് അറിയിച്ചു.. അവരോട് റൂമിലേയ്ക്ക് വരാൻ പറഞ്ഞു... നാലുപേരുണ്ടായിരുന്നു. അവിടെ അവരുമായി ചെറിയൊരു ചർച്ച... അടുത്ത വർ‌ഷം മാർച്ച് ഏപ്രിൽ മാസം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്ലാനുകളായിരുന്നു. 7 ദിവസത്തെ പരിപാടി. ഫസൽ എല്ലാദിവസവും  അവിടെയുണ്ടാകണമെന്നാണ് അവരുടെ ആഗ്രഹം. മറ്റു വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും അവർ അറിയിച്ചു. ഉച്ചയ്ക്ക് എല്ലാവരുമൊരുമിച്ച് ലഞ്ച് കഴിച്ചാണ് പിരിഞ്ഞത്. മൂന്നു മണികഴിഞ്ഞപ്പോൾ ഐഷുവിന്റെ കോൾ എത്തി... ഫസലാണ് കോൾ എടുത്തത്...

“ഫസൽ ഞങ്ങൾ ഇവിടുന്നു തിരിക്കുകയാണ് കറക്ട് നാലുമണിക്കവിടെയെത്തും... നാലുമണിക്ക് താഴേയ്ക്ക് പോരേ..“

“ശരി..“

മൗലവിയും അവനും പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി.. വസ്ത്രങ്ങളൊക്കെ പായ്ക്ക് ചെയ്തിരുന്നു. റൂം ബോയിയെവിളിച്ച് കര്യങ്ങൾ അറേഞ്ചു ചെയ്തു. തങ്ങളുടെ ലഗേജുമായി റൂംബോയി ആദ്യമേ താഴേയ്ക്ക് പോയി. അവർ റൂം ചെക്കൗട്ട് ചെയ്ത് ലോഞ്ചിലിരുന്നു. അൽപനേരത്തിനകം വെള്ളനിറത്തിലുള്ള മെഴ്സിഡസ് ബെൻസ് ആ ഹോട്ടലിനു മുന്നിലെത്തി. അവർ രണ്ടാളും അതിൽ കയറി. ഐഷുവും വാപ്പയും കൂടെയുണ്ടായിരുന്നു.

അവർ നഗരത്തിലെ കാഴ്ചകൾ കണ്ടും പല പല കാര്യങ്ങൾ സംസാരിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ആ യാത്ര അവസാനിച്ചത് എയർപോർട്ടിലായിരുന്നു. അവർ കാറിൽ നിന്നിറങ്ങി. എല്ലാവരും പരസ്പരം യാത്ര പറഞ്ഞു... ഐഷുവും ഫസലും കണ്ണുകൾകൊണ്ട് യാത്രാമൊഴിചൊല്ലി... ഇനിയെന്നു കാണുമെന്നറിയില്ല.. ന്നാലും ബാംഗ്ലൂരിലെത്താൻ ഒരു കാരണമായല്ലോ... ഇടയ്ക്കിടയ്ക്ക് ഇതുപോലെ എത്തിച്ചെരാമെന്നുള്ള പ്രതീക്ഷ... ഇനിയും വരണമെന്ന് ഐഷുവിന്റെ വാപ്പ രണ്ടാളോടുമായി പറഞ്ഞു... ഇനി വരുമ്പോൾ തങ്ങളുടെ ഔട്ട്ഹൗസിൽ താമസിക്കാമെന്നും. വെറുതേ ഹോട്ടലിൽ താമസിക്കുന്നതെന്തിനാണെന്നും ചോദിച്ചു. അവർ കണ്ണിൽ നിന്നും മറയുന്നതുവരെ ഐഷു ടാറ്റ കാണിച്ചു. എയർപോർട്ടിൽവച്ച് ഐഷു അവന് ഒരു ഗിഫ്റ്റ് നൽകിയിരുന്നു. അതെന്താണെന്ന് ഇപ്പോൾ തുറന്നുനോക്കരുതെന്നും വീട്ടിൽ ചെന്നിട്ട് മതിയെന്നും അവൾ പറഞ്ഞിരുന്നു. അവന് ജിജ്ഞ സയുണ്ടായിരുന്നെങ്കിലും അവളോട് പറഞ്ഞ വാക്കു തെറ്റിക്കാനാവില്ലായിരുന്നു.

എയർപോർട്ടിൽ ബോർഡിംഗ് പാസ് വാങ്ങി അവർ ഫ്ലൈറ്റ് പുറപ്പെടേണ്ട സ്ഥലത്തേയ്ക്ക് പോയി... കുറച്ചു നേരത്തെ കാത്തിരിപ്പിനുശേഷം അനൗൺസ്മെന്റ് വന്നു.. അവർ തങ്ങളുടെ ഹാന്റ്ബാഗുമായി നേരേ പ്രവേശനകവാടത്തിലേയ്ക്ക്... രണ്ടാളും ഫ്ലൈറ്റിൽ കയറി... ഇങ്ങോട്ടു വന്നതുപോലെ സൈഡ് സീറ്റായിരുന്നു ഫസലിന്. തൊട്ടടുത്ത് സീറ്റ് മൗലവിയ്ക്കും. രണ്ടാളും ലഗേജൊക്കെ മുകളിൽവച്ചു. ഫ്ലൈറ്റ് പുറപ്പെടാൻ അരമണിക്കൂറോളമുണ്ട്.. അവർ രണ്ടാളും തലേ ദിവസത്തെ മീറ്റിംഗിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു..

“ഫസലേ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. മറ്റൊന്നും തോന്നരുത്.“

“മൗലവിയ്ക്ക് എന്നോട് എന്തുവേണേലും ചോദിക്കാലോ..“

“ആ കുട്ടിയുമായി നിനക്ക് വളരെ ആത്മാർത്ഥ പ്രണയമാണല്ലേ..“

“അത് ശരിയാ... മൗലവിയോട് ഞാൻ പറ‍ഞ്ഞിട്ടുണ്ടല്ലോ.“

“അവരുടെ വീട്ടുകാർക്കതറിയാമോ.“

“അവർക്ക് സംശയമുണ്ടാവാൻ വഴിയില്ല.. ഞങ്ങൾ സ്കൂൾതലംമുതലേ സുഹൃത്തുക്കളാ..“

“എന്നാൽ അവർക്കും നിന്നെ ഇഷ്ടമാണ്... ഇതൊരു വിവാഹത്തിൽ കലാശിക്കുമെന്നുള്ള കാര്യത്തിൽ എനിക്കുറപ്പാ... നല്ല കുട്ടിയാ... നല്ല കുടുംബമാ... ഒരിക്കലും വിട്ടുകളയരുത്.“

“വീട്ടുകാർക്കറിയാമെന്ന് മൗലവിക്കെങ്ങനെ മനസ്സിലായി..“

“ആ കുട്ടിയുടെ വാപ്പയുടെ ചില സംഭാഷണങ്ങളിൽ നിന്ന് എനിക്ക് മനസ്സിലായി... അദ്ദേഹത്തിന് ഈ ബന്ധത്തോട് വളരെ താൽപര്യമുള്ളതുപോലെ എനിക്ക് തോന്നി.“

“എന്തായാലും മൗലവിയുടെ തോന്നലുകൾ യാഥാർത്ഥ്യമാവട്ടെ... സമ്പത്തിനോട് ഭ്രമമില്ല... സമ്പത്തുണ്ടെന്നറിഞ്ഞല്ല ഞങ്ങൾ പ്രണയിച്ചത്...“

“എന്തായാലും നിന്നെപ്പോലൊരാളിനെ അവർക്ക് ലഭിക്കുന്നത് അവരുടെ ഭാഗ്യംതന്നെയാണ്.“

ഫ്ലൈറ്റ് ടേക്കോഫിനുള്ള അനൗൺസ്മെന്റ് ചെയ്തു... അവർ സീറ്റ്ബെൽറ്റ് മുറുക്കി. രാത്രിയിലായിരിക്കും ഫ്ലൈറ്റ് എയർപോർട്ടിലെത്തുക. അവിടെ വിഷ്ണു കാത്തുനിൽപ്പുണ്ടാവും... അവിടെനിന്നും മൗലവിയുടെ വീട്ടിലേയ്ക്ക്. നേരംവെളുക്കുന്നതുവരെ അവിടെ വിശ്രമം അതു കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള യാത്ര.. വൈകുന്നേരത്തോടെ വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്ലൈറ്റ് ടേക്കോഫ് ചെയ്തു... ബാംഗ്ലൂർ സിറ്റിയുടെ ആകാശക്കാഴ്ച മനോഹരമായിരുന്നു. കണ്ണിൽ നിന്നും മറയുന്നതുവരേ അവൻ അതു നോക്കി നിന്നു. വീണ്ടും അവർ സംഭാഷണത്തിലേയ്ക്ക് തിരികെയെത്തി...

“ഫസലേ.. നിന്റെ പ്രസംഗത്തിലെ ആശയങ്ങൾ നീയൊരു പേപ്പറിൽ പകർത്തിവയ്ക്കണം... നമുക്ക് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം.. വളരെ അർത്ഥവത്തായ ചിന്താഗതികളാണ് നിന്റേത്..“

“ചില പോയിന്റുകൾ ഞാൻ കുറിച്ചുവയ്ക്കാറുണ്ട്.. സമയം ലഭിക്കുന്നില്ല.. ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ എങ്ങനെയാണെന്നറിയില്ല..“

“എല്ലാറ്റിനും സമയം ലഭിക്കും ഫസലേ.. നമ്മുടെ ജീവിതത്തെ ഒരു അടുക്കും ചിട്ടയിലും കൊണ്ടെത്തിക്കണം.. അതിനു നമുക്ക് സാധിക്കണം. എല്ലാം നേരേയാകും.“

സാവധാനം രണ്ടാളും ഉറക്കത്തിലേയ്ക്ക് വഴുതിവീണു.. ഫസലിന്റെ മനസ്സ് നിറയെ സ്വപ്നങ്ങളായിരുന്നു. ഐഷുവുമായുള്ള ജീവിതം... ഒരുമിച്ചുള്ള യാത്രകൾ... പ്രേമസല്ലാപങ്ങൾ...അങ്ങിനെ..അങ്ങിനെ...

ജാഗ്രത... ശീലമാക്കുക... 



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 22 11 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 11 2020


14.11.20

നിഴൽവീണവഴികൾ നൂറിന്റെ നിറവിൽ

 

ജീവിതം പറഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് 100 ആഴ്ചകൾ ഒരിക്കലും ഇത്രയും പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ല.. ഓരോ ലക്കം കഴിയുമ്പോഴും പലരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടായിരുന്നു. അവരുടെ അനുഭവങ്ങളും കഥയിലെ ഫസലിന്റെ അനുഭവവുമായി വളരെ സാമ്യമുണ്ടെന്ന് പലരും വിളിച്ചു പറഞ്ഞിട്ടുണ്ട്. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇതൊരു വെറും കഥപറച്ചിലല്ല പരസ്പരം സംവാദമാണ്. ഇതിൽ പല കഥാപാത്രങ്ങളും നമുക്കിടയിൽ ജീവിക്കുന്നവരാണ് യാദൃശ്ചികം എന്നു പറയുന്നില്ല... എല്ലാ ലക്കത്തെപ്പോലെ ഈ ലക്കവും നിങ്ങൾ ഏറ്റെടുക്കുമെന്നു കരുതുന്നു.. ഇനിയും നമുക്ക് ഓരോ ഞായറാഴ്ചയും കാണാം...

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“
“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“
“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“
അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ഡോക്ടർ ഗോപിയുടെ കോളായിരുന്നത്. മെഡിക്കൽ കോളേജിൽ അടുത്ത ആഴ്ചതന്നെ എത്തണമെന്നും അഡ്മിഷനുമായിബന്ധപ്പെട്ട പേപ്പേഴ്സ് സമർപ്പിക്കണമെന്നും പറഞ്ഞു. തലേദിവസം വന്നു സ്റ്റേ ചെയ്യുന്നതാണ് നന്നെന്നറിയാം അതിനാൽ അതിനുള്ള സംവിധാനം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ തന്റെ ക്വോർട്ടേഴ്സിൽ താമസിക്കാമെന്നും ഗോപി ഡോക്ടർ പറഞ്ഞു.  അവർ കുറച്ചുനേരം സംസാരിച്ചു.

ഫോൺ കട്ട് ചെയ്ത് എല്ലാവരോടുമായി അവൻ കാര്യങ്ങൾ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പോകേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യണം.

“സഫിയ അങ്ങനെയെങ്കിൽ അവന്റെ ക്വോർട്ടേഴ്സിൽ താമസിച്ചിട്ടു പോയാൽ പോരേ.“ ഹമീദ് ചോദിച്ചു.

“വേണ്ടുപ്പാ... നമുക്ക് അദ്ദേഹത്തിന്റെ ഭാര്യയെ ഒരു പ്രാവശ്യം മാത്രമേ കണ്ടു പരിചയമുള്ളൂ. നമ്മൾ അവരുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടാകാൻ പോകാതിരിക്കുന്നതാണ് നല്ല.“

ഹമീദ് പിന്നൊന്നും പറഞ്ഞില്ല. പഴയ കാര്യങ്ങളോരോന്നും ആ വൃദ്ധ മനുഷ്യന്റെ മനസ്സിലൂടെ കടന്നുപോയി. എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാനാവാത്തതാണത്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനായി അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ വലിയൊരു പാതകം താൻ ചെയ്തിട്ടുണ്ട്. അവന്റെ അച്ഛൻ പറയുമായിരുന്നു.. നമുക്ക് മറ്റെവിടെയെങ്കിലും പോകാം.. അപ്പോൾ പിന്നെ മതത്തിന്റെ വേലിക്കെട്ടുകൾ നമ്മുടെ ഹൃദയബന്ധത്തെ പിഴുതെറിയില്ലല്ലോ ... പക്ഷേ ആ കാലത്ത് കൃഷിഭൂമിയും വീടും വിട്ടു മറ്റൊരു യാത്ര ചിന്തിക്കാനാവുമായിരുന്നില്ല. എന്തായാലും സംഭവിച്ചത് സംഭവിച്ചു. എല്ലാം പടച്ചോന്റെ തീരുമാനമെന്നു കരുതി സമാധാനിക്കാം.

അവസാനം അവളുടെ ഇഷ്ടത്തിനു തന്നെ വിട്ടു.. അമ്മായിയുടെ വീട്ടിൽ തങ്ങുക. തലേദിവസം രാവിലെ തിരിക്കാം. താമസം അമ്മായിയുടെ അടുത്ത്. അതിനു ശേഷം വരാൻ നേരത്ത് ഗോപി ഡോക്ടറുടെ കോർട്ടേഴ്‌സിലേക്കൊരു യാത്ര. അതിനുശേഷം തിരിച്ച് വീട്ടിലേയ്ക്ക്. രാത്രിയോടുകൂടി തിരികെ എത്താം...

എല്ലാവർക്കും സമ്മതമായിരുന്നു. ഹമീദ് കൂടെപ്പോരാമെന്നു പറ‍ഞ്ഞു. പക്ഷേ അവർക്കാർക്കും താൽപര്യമുണ്ടായിരുന്നില്ല. നാദിറ തയ്യാറായിരുന്നു. പക്ഷേ കുഞ്ഞിനേയും കൊണ്ടൊരു ദീർഘയാത്ര... കുറച്ച് ബുദ്ധിമുട്ടുള്ളതുമാണ്.

“അതിന്റെ ആവശ്യമില്ല വാപ്പാ... അവിടെ ഗോപിയേട്ടൻ ഉണ്ട്. പിന്നെ ഞാൻ പോകുന്നത് നാളത്തെ ഡോക്ടറുടെ കൂടെയല്ലെ... അവനെ ഇത്രയും കാലം ഞാനല്ലേ സംരക്ഷിച്ചത്.. ഇനി എന്നെ സംരക്ഷിക്കേണ്ട ചുമതല അവനല്ലെ..“

ഫസൽ സ്നേഹപൂർവ്വം സഫിയുടെ കവിളിൽ ഒരു നുള്ളുകൊടുത്തു.

“ടാ ചെക്കാ.. കുട്ടിക്കളിക്ക് നിൽക്കല്ലേ നീ ഇപ്പൊ വലിയ ചെക്കനാ ..“ അവിടെ പിന്നെ സ്നേഹത്തിന്റെ പിണക്കമായിരിരുന്നു അരങ്ങേറിയത്.

“ഉമ്മാ ഈ വരുന്ന വെള്ളിയാഴ്ച ബാംഗ്ലൂരിൽ പോകണം.“

“അതിനൊക്കെ ഒറ്റയ്ക്ക് പോകാനുള്ള കഴിവുണ്ടല്ലോ.. പിന്നെന്താ അവിടെ പോയാൽ...“

“ഉമ്മാ ഉമ്മ എന്റെ ചക്കര ഉമ്മയല്ലേ.. പേടിക്കേണ്ട... ദാ നോക്കിയേ.. നല്ല മസിലുള്ള  ശരീരമാണ് പിന്നെന്തിനാ പേടിക്കുന്നത് .“

“ഉവ്വേ ...“

വ്യാഴാഴ്ച രാവിലെ മൗലവി വിളിച്ചിരുന്നു. പോകേണ്ട തയ്യാറെടുപ്പുകൾ എവിടെയായെന്നു ചോദിച്ചു.

“ഇവിടെ എല്ലാം ക്ലിയറാണ് മൗലവി..“

“നമ്മുടെ ഫ്ലൈറ്റ് വൈകിട്ട് 7 മണിക്കാണ്. അഞ്ചുമണിക്ക് എയർപോർട്ടിൽ എത്തണം.“

“ശരി..“

അവരുടെ യാത്രയുടെ കാര്യങ്ങളെല്ലാംവിശദമായി സംസാരിച്ചു. ഉപ്പയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഫോൺ ഉപ്പയുടെ അടുത്തേയ്ക്ക് നീട്ടി.. അവർ വിശദമായി സംസാരിച്ചു. ശനിയാഴ്ച പ്രോഗ്രാമാണ്. ഞായർ കഴിഞ്ഞു തിങ്കളാഴ്ച വൈകിട്ട് തിരിക്കും... അന്ന് രാത്രിയോടെ  കോഴിക്കോടെത്തും. അവിടെ വിഷ്ണു വെത്താമെന്നു ഏറ്റിട്ടുണ്ട്. കൊണ്ടാക്കുന്നതും വിഷ്ണുവാണല്ലോ.. രണ്ടു ട്രിപ്പ് ഇത്രയും ദൂരം യാത്ര ചെയ്യണ്ടെന്ന് മൗലവി  പറ‍ഞ്ഞു. അതിന് അദ്ദേഹത്തിന്റെ ഒരു വീട് അവിടെ പൂട്ടിക്കിടക്കുന്നുണ്ട്. അവിടെ താമസിക്കാമെന്നു തീരുമാനമെടുത്ത്. അവർ പോകുന്നത് ഒരുമിച്ച് അതിനു ശേഷം  വിഷ്ണു അവിടെ സ്റ്റേ ചെയ്യും.  എന്നിട്ട് ഒരുമിച്ച് അവർ തിരികെ യാത്ര.

എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തു.

വെള്ളിയാഴ്ച വെളുപ്പാൻ കാലത്ത് 3 മണിക്ക് അവർ യാത്ര തുടങ്ങി.. എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേയ്ക്ക് സഫിയ ഓടി അടുത്തെത്തി ഒരു കവർ നൽകി..

“ഇതെന്താ ഉമ്മാ...“

“ടാ... വാഴിച്ചെലവൊക്കെയില്ലേ...“

“ഓ പോക്കറ്റ്മണി... താങ്കുയു ഉമ്മ.“

“ഈ ചെക്കൻ ഇപ്പോൾ ഇംഗ്ലീഷ് പറഞ്ഞ് കളിയാക്കുന്നു ഉപ്പാ..“

“അവൻ പറയട്ടടീ..“

അവൻ യാത്ര ആരംഭിച്ചെങ്കിലും അവിടെ സഫിയയുടെ മനസ്സിന് ഒരു വിങ്ങലായിരുന്നു. ആദ്യമായാണ് ഫസൽ വിമാനത്തിൽ കയറുന്നത്.. തിരികെ വരുന്നതുവരെ മനസ്സിൽ തീയായിരിക്കും.. ഇല്ല പടച്ചോൻ എല്ലാം കാത്തുകൊള്ളും...

തണുപ്പുള്ള അന്തരീക്ഷത്തിൽ ചെറിയ മഞ്ഞിനെ കീറിമുറിച്ച് കൊണ്ട്. ഇരുട്ടിന്റെ പുതപ്പിനുള്ളിലൂടെ അവർ യാത്ര പൊയ്ക്കൊണ്ടിരുന്നു. രാവിലെ 9 മണിയായപ്പോഴേയ്ക്കും പ്രഭാത ഭക്ഷണം കഴിക്കാനായി നിർത്തി.. അതിനു ശേഷം വീണ്ടും യാത്ര മൗലവി അവിടെ വിഷ്ണുവിന് താമസ്സിക്കാനുള്ള ബിൽഡിംഗിൽ ഉണ്ടാവുമെന്നും അവിടെ എത്തിയിട്ട് ഒരുമിച്ച് എയർപോർട്ടിലേയ്ക്ക് പോകാമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

വിഷ്ണു ചോദിക്കാതെ തന്നെ അവൻ അവന്റെ ജീവിത്തിൽ വളരെ വേദനാജനകമായ കഥ പറഞ്ഞുതുടങ്ങി.. അതെങ്ങനെ കഥയാകും പച്ചയായ ജീവിതമല്ലേ... വാപ്പയോടൊപ്പമുള്ള ജീവിതവും അവിടെ അദ്ദേഹത്തിന് ഭാര്യയുള്ളത് പറയാതെ കബളിപ്പിച്ച് വിവാഹം കഴിച്ച കാര്യവും അവൻ പറ‍ഞ്ഞു. വിഷ്ണു സ്വന്തം കുടുംബാംഗംപോലെയാണല്ലോ... ഇന്നുവരെ ആരോടും പറയാതിരുന്ന പല രഹസ്യങ്ങളു അവനു വിശ്വസിച്ച് പറയാൻ പറ്റിയ ഒരു മനുഷ്യനാണ് വിഷ്ണുവെന്ന് അവനു തോന്നിയിരുന്നു.

“സെഞ്ചോറിയുടെ നിറവിലാണ് ഈ കഥ നിൽക്കുന്നത്... തുടക്കത്തിൽ പറഞ്ഞതുപോലെ ഇതൊരു അനുഭവകഥതന്നെയാണ്. ഇവിടെ ആരുടെയെങ്കിലും ജീവിതവുമായി എന്തെങ്കിലും ബന്ധം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം... ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ... ഇതൊരു യഥാർത്ഥ ജീവിതകഥതന്നെയാണ്.. ഇതിൽ കഥാപാത്രങ്ങൾ പലയിടങ്ങളിലായി ജീവിച്ചിരിക്കുന്നു. ഫസലിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്നവരിൽ ചിലർ മൺമറഞ്ഞു പോയവരും നിലവിൽ ജീവിച്ചിരിപ്പുള്ളവരുമുണ്ട് ... തിരിഞ്ഞുനോക്കിയാൽ വേദനതോന്നുന്ന സംഭവങ്ങൾ. പക്ഷേ അവനൊരിക്കലും താൻ ലൈംഗികമായി പിഢിപ്പിക്കപ്പെട്ട വിവരം വിഷ്ണുവിനോട് പറഞ്ഞില്ല.. അതൊരിക്കലും ആരോടും പറയേണ്ടതില്ല.. തന്റെ ഒപ്പം ആ ഓർമ്മകളും മൺമറഞ്ഞു പോവട്ടെ.“

അവർ ഒരു മണിയോടു കൂടി ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഗേറ്റ് തുറന്നിട്ടിരുന്നു. അവർ എത്തിയപ്പോൾ മൗലവി അവരെ സ്വീകരിക്കാനെത്തി.. അവർ രണ്ടാളും വീട്ടിൽ കയറി...അവർക്കായി ഭക്ഷണം ഒരുക്കിയിരുന്നു. അവിടെ ഒരു ജോലിക്കാരിയുണ്ടായിരുന്നു. അടുത്തു തന്നെയാണ് താമസം... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കും.വീടും മുറ്റും വൃത്തിയാക്കുകയും ഭക്ഷണം പാചകംചെയ്ത് കൊടുക്കുകയും ചെയ്യും.. വിശ്വസിക്കാം. വർഷങ്ങളായുള്ള പരിചയം. മൗലവി അവരെ പരിചപ്പെടുത്തി. വിഷ്ണു ഡോക്ടറാകാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ വല്ലാത്ത ബഹുമാനം..

“അവർ അവിടെനിന്നും ഭക്ഷണം കഴിച്ച് മൂന്നു മണിയോടെ യാത്ര ആരംഭിച്ചു. അവിടെനിന്നും ഒന്നരമണിക്കൂറത്തെ യാത്രമാത്രം. അവരുടെ വാഹനം എയർപോർട്ടിലെത്തി.. വഴിയിൽ മൗലവി പല കാര്യങ്ങളെക്കുറിച്ചും അവനോട് സംസാരിച്ചു. കൂടുതലും മലയാളി സമൂഹമാണ് അവിടെയുള്ളത് നിന്റെ പ്രഭാഷണത്തിൽ കുറച്ച് ഇംഗ്ലീഷുകൂടി കയറ്റാമെന്നുണ്ടെങ്കിൽ വളരെ നല്ലതായിരിക്കും.“

“അവനെ വിളിച്ചു പറഞ്ഞപ്പോൾ തന്റെ പ്രഭാഷണം ഉണ്ടാകുമെന്നു കരുതിയില്ല... ഇതിപ്പോൾ പ്രത്യേകിച്ചൊന്നും പ്രിപ്പയർ ചെയ്തതുമില്ല... ങ്ഹാ കുഴപ്പമില്ല.. തന്റെ കൈയ്യിലുള്ളത് തട്ടിവിടാം...“

അവർ എയർപോർട്ടിനുള്ളിൽ കയറി. ബോഡിംങ്പാസ് വാങ്ങി ലോഞ്ചിലേയ്ക്ക് പോയി... ഫ്ലൈറ്റ് അനൗൺസ് ചെയ്തു.. രണ്ടാളും മറ്റുള്ള യാത്രക്കാർക്കൊപ്പം ഫ്ലൈറ്റിനുള്ളിലേയ്ക്ക് കയറാനുള്ള കവാടത്തിലേക്ക് നീങ്ങി. അവൻ അവന്റെ പ്ലാൻ പറഞ്ഞു.. നാളത്തെ പ്രോഗ്രാം കഴിഞ്ഞ് പിന്നീട് ഒരു ദിവസം അവിടെ സ്റ്റേയുണ്ട്. തനിക്ക് വേണ്ടപ്പെട്ട കുട്ടിയെ കാണണമെന്നു പറ‍ഞ്ഞപ്പോൾ അദ്ദേഹം എതിർത്തില്ല. അവൻ അവളോട് എത്തുന്ന സമയവും മറ്റും പറഞ്ഞിരുന്നു. വാപ്പയ്ക്ക് സമയമുണ്ടെങ്കിൽ എത്തിച്ചേരുമെന്നു അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പ്രഭാഷണം കഴിഞ്ഞ് അവിടെ എത്തണമെന്നും അവൾ പറഞ്ഞിരുന്നു. താമസം അവളുടെ വാപ്പ ഓഫർ ചെയ്തിരുന്നു. പക്ഷേ ഇവിടെ മീറ്റിംഗ് സംഘടിപ്പിച്ചവർ വേണ്ട എല്ലാ തയ്യാറെടുപ്പുകളും ഏർപ്പാടാക്കിയിരുന്നു.

വിഷ്ണു അവരെ യാത്രയാക്കി തിരിച്ച് മൗലവിയുടെ വീട്ടിലേയ്ക്ക് പോയി... അവിടെ അവനുവേണ്ട ഭക്ഷണം പാചകം ചെയ്തു വച്ചിട്ട് അവർ പോയിരുന്നു.

ഫ്ലൈറ്റിനുള്ളിൽ അവൻ കയറിയപ്പോൾ വല്ലാത്തൊരു സന്തോഷം..ജീവിതത്തിൽ ആദ്യമായി ഫ്ലൈറ്റിൽ കയറുകയാണവൻ. ദൂരെ നിന്നു മാത്രമേ കണ്ടിട്ടുള്ളു. മാമയേയും മറ്റും യാത്രയാക്കാൻ വരുമ്പോൾ അതിൽ ഒരു ദിവസമെങ്കിലും കയറണമെന്നുള്ള അതിയായ മോഹമുണ്ടായിരുന്നു. അവരുടെ ഊഴമായി അവർ അകത്തു കയറി നല്ല തണുപ്പുണ്ട്. വാതിലിൽ തങ്ങളെ തൊഴുത് അഭിവാദ്യം ചെയ്യുന്ന എയർ ഹോസ്റ്റസ്. സിനിമാനടിപോലും തോറ്റുപോകും. അവരുടെ സീറ്റിനടുത്തെത്തി. ലഗേജുകൾ മുകളിൽവച്ചു, മൗലവി അവനോട് സൈഡ് സീറ്റിലിരിക്കാൻ പറഞ്ഞു.. അവന് വലിയ സന്തോഷമായി.. വീട്ടിൽ ഉമ്മയെക്കുറിച്ചും ഉപ്പയെക്കുറിച്ചും അവൻ ചിന്തിച്ചു. തന്റെ നല്ലതിനുവേണ്ടി മാത്രം പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ. ബാംഗ്ലൂരിൽ പോകണമെന്നു പറഞ്ഞപ്പോൾ ഒരെതിർപ്പുമില്ലാതെ സമ്മതിച്ചു. അവന്റെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. എയർഹോസ്റ്റസ് വേണ്ട നിർദ്ദേശങ്ങൾ ആംഗ്യരൂപത്തിൽ അവതരിപ്പിച്ചു. അവനതെല്ലാം പുതുമയായിരുന്നു. എല്ലാം ശ്രദ്ധാപൂർവ്വം കേട്ടു... മനസ്സിൽ കുളിര് കോരിക്കൊണ്ട് ഫ്ലൈറ്റ് സാവധാനം ചലിച്ചു തുടങ്ങി.. റൺവെയിലെത്തി പതുക്കെയൊന്നു നിന്നു.. പെട്ടെന്നുതന്നെ വന്നതിന്റെ ഇരട്ടി സ്പീഡിൽ മുന്നോട്ടു കുതിച്ചു.. നിമിഷങ്ങൾക്കകം ടേക്കോഫ് ചെയ്തു.. മുകളിൽ നിന്നു നോക്കിയപ്പോൾ നിമിഷങ്ങൾക്കകം എയർപ്പോർട്ട് കണ്ണിൽ നിന്നും മറഞ്ഞു. മേഖപാളികളി‍ൽ പ്രവേശിച്ചു. ഒരു കൊച്ചു കുട്ടിയുടെ ജിജഞാ സയോടെ അവൻ നോക്കിയിരുന്നു. അവന്റെ മുഖത്തെ ഭാവങ്ങൾ മൗലവിയെയും അത്ഭുതപ്പെടുത്തി...

അന്തരീക്ഷത്തിലൂടെ അത് മുന്നോട്ടു കുതിച്ചു... ഇപ്പോൾ അതിന്റെ സ്പീഡ് അറിയാനാവുന്നില്ല. പക്ഷേ വളരെ വേഗം കാഴ്ചകൾ കണ്ണിൽ നിന്നു മറയുന്നു. അപ്പോഴേയ്ക്കും എയർ ഹോസ്റ്റസ് അവർക്കുള്ള ലഘുഭക്ഷണവുമായി വന്നു. ഫസലിനു വേണ്ടി മൗലവി തന്നെയാണ് ഓർഡർ ചെയ്തത്. ഇടയ്ക്കിടയ്ക്ക് അനൗൺസ്മെന്റുകൾ വന്നുകൊണ്ടിരുന്നു. രണ്ടാളും സാൻവിച്ചാണ് ഓർഡർ ചെയ്തിരുന്നത്. പ്രത്യേക രുചിയായിരുന്നതിന്. അതി രാവിലെ ഉണർന്നതല്ലേ.. അവന് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. മേഘപാളികളിലൂടെയുള്ള യാത്ര അവനിൽ ആലസ്യം ജനിപ്പിച്ചു... സാവധാനം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
മൗലവി അവനെ തട്ടിയുണർത്തിയപ്പോഴാണ് ഇറങ്ങാനുള്ള സ്ഥലമായെന്നുള്ള കാര്യം ഓർമ്മയിൽ വന്നത്. ഫ്ലൈറ്റ് ലാന്റ് ചെയ്യാനുള്ള അനൗൺസ് മെന്റുകൾ വന്നു... അൽപ നേരത്തിനകം ഫ്ലൈറ്റ് താഴേയ്ക്ക് പോയിത്തുടങ്ങി.. ഇപ്പോൾ എയർപോർട്ട് വ്യക്തമായി കാണാം... ഫ്ലൈറ്റ് നല്ല സ്പീഡിൽ തന്നെ ലാന്റ് ചെയ്തു.. അൽപനേരം റണ് വേയിലൂടെ ഓടി... തങ്ങൾക്ക് പുറത്തേയ്ക്കിറങ്ങാനുള്ളിടത്തെത്തി അവ നിന്നു. എല്ലാവരും ലഗേജുകളുമെടുത്ത് പുറത്തേയ്ക്ക്. വിശാലമായ എയർപോർട്ട്. തങ്ങൾ കയറിവന്ന എയർപ്പോർട്ടിനേക്കാൾ വലിയ എയർപോർട്ട്. ധാരാളം ഫ്ലൈറ്റുകൾ നിരന്നുകിടക്കുന്നു.

ഫ്ലൈറ്റ് ചെറിയൊരാലസ്യത്തോടെ കവാടത്തിനടുത്തു നിന്നു. വാതിൽ തുറന്നതും അവിടെ ഗോവണി ഘടിപ്പിച്ചിരുന്നു. അവർ അതിലൂടെ ഇറങ്ങി മറ്റുള്ള യാത്രക്കാർക്കൊപ്പം പുറത്തേയ്ക്ക് അവിടെയെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ നെയിംബോഡുമായി ആളെത്തിയിരുന്നു. അവരുടെ വാഹനത്തിൽ കയറി യാത്രയായി.. എയർപോർട്ടിൽ നിന്നും ഏകദേശം ഒന്നരമണിക്കൂർ യാത്ര... രാത്രിയുടെ കൂരിരുട്ടിൽ അംബരചുംബികളായ ബിൽഡിങ്ങുകൾ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്നു. റോഡിൽ നിറയെ വെളിച്ചം പകൽ പോലെ തോന്നുന്നു. എന്തു ഭംഗിയാണിവിടെ.. കൂടെ ഡ്രൈവറെ കൂടാതെ ഒരാൾകൂടിയുണ്ടായിരുന്നു. അവർ ഓരോ സ്ഥലങ്ങളും അവയുടെ പേരും വിശദമായി പറഞ്ഞുകൊണ്ടിരുന്നു. നാളത്തെ പ്രോഗ്രാമിനെക്കുറിച്ചും അവർ സംസാരിച്ചു. ഏകദേശം 10 മണിയോടുകൂടി അവർക്ക് താമസിക്കേണ്ട ഹോട്ടലിലെത്തി... അനേകം നിലകളുള്ള ബിൽഡിംഗ് സ്റ്റാർ ഹോട്ടലാണെന്ന് കൂടെവന്ന ആൾ പറഞ്ഞു.. വാഹനം ഹോട്ടലിന്റെ മുന്നിലെത്തി. അവരുടെ ലഗേജ് ഹോട്ടൽ ജീവനക്കാൽ വന്നെടുത്തു. അവരുടെ റൂമിലേയ്ക്ക് ആനയിച്ചു. രണ്ടാളും റൂമിലെത്തി. വിശാലമായ റൂം... നല്ല രീതിയിൽ ബഡ്ഡ് അറേഞ്ചു ചെയ്തിരിക്കുന്നു ചെറിയൊരു ബാൽക്കണിയുമുണ്ടവിടെ... ഹോട്ടൽ മുറിയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിലയ ഹോട്ടലിൽ ആദ്യമാണ് താമസിക്കാനെത്തുന്നത്... അവർക്കുള്ള ഭക്ഷണം എടുത്തുവാരാമെന്നു പറഞ്ഞ് റൂംബോയി പോയി... അൽപ നേരത്തിനകം അവർ രണ്ടാളും കുളിച്ച് ഫ്രഷായി എത്തി. അപ്പോഴേയ്ക്കും ആവിപറക്കുന്ന ഭക്ഷണം എത്തിയിരുന്നു.. നനല്ല ബീഫും ചപ്പാത്തിയും, കൂടാതെ ചിക്കൻ ഫ്രൈയും വലിയൊരു പ്ലേറ്റിൽ സലാഡും... കണ്ടപ്പോഴേ ഫസലിന്റെ വായിൽ കൊതിയൂറി... റൂംബോയി പോയുടനെ അവർ ഭക്ഷണം എടുത്തു നിരത്തിവച്ചു... കഴിക്കാൻ തുടങ്ങി.. ഇതുവരെ കഴിച്ചിട്ടുള്ള ഭക്ഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അത്... ഏകദേശം 1 മണിവരെ അവർ പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാളെ പോകുന്നതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും. അവിടെ ചെന്നിട്ട് ഇടപെടേണ്ട രീതിയെക്കുറിച്ചും അവനോട് പറഞ്ഞു... അവൻ എല്ലം വിശദമായി കേട്ടു.. മൗലവി ഒരു പുസ്തകം അവന് നൽകി... നമുക്ക് നാളെ ഉച്ചവരെ സമയമുണ്ട്. സമയമുണ്ടെങ്കിൽ ഇതൊന്നു വായിച്ചുനോക്കൂ.. ചിലപ്പോൾ പ്രയോജനപ്പെടും...

അവൻ അതു വാങ്ങി.. മൗലവി  ഗുഡ്നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടന്നു.. അവൻ ആ ബുക്കിലൂടെ കണ്ണുകൾ പായിച്ചു. ശിഥിലമായികൊണ്ടിരിക്കുന്ന കുടുംബ ഭദ്രതയെ കുറിച്ചുള്ള പുസ്തകം ആയിരുന്നു അത്..അവൻ ഗാഢമായ വായനയിൽ മുഴുകി...  മൗലവി പഴയതുപോലെ തന്നെ സ്പർശിക്കുകയോ അസ്വാഭാവികമായി പൊരുമാറുകയോ ചെയ്യുന്നില്ല... അവൻ കട്ടിലിൽ തന്നെ തലയിണ തലയിൽ വച്ച് കിടന്നു. പതുക്കെ ഓരോ പേജുകൾ മറിച്ചുനോക്കി..

നിശ്ശബ്ദതയെ ഭംജിച്ചുകൊണ്ട് മൗലവി സംസാരിച്ചു തുടങ്ങി.. ഫസലേ.. ഞാൻ പഴയരീതിയിലല്ല നിന്നെ കാണുന്നത്.. അറിയാതെ എന്തെല്ലാമോ ആവേശത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു.. പക്ഷേ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല.. എനിക്കിപ്പോൾ പുനർ ചിന്തനം വന്നിരിക്കുന്നു. ഇനിയൊരിക്കലും ഒരു കുഞ്ഞിനേയും ലൈംഗിക സംതൃപ്തിക്കായി സമീപിക്കാൻ പാടില്ലെന്ന് എനിക്ക് നീതന്നെയാണ് മാതൃകയാക്കി തന്നത്. എനിക്കും ഒരു മകനുണ്ട്.. അവന് പ്രായം വെറും പത്ത് വയസ്സ്.. അവനെന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അടങ്ങിയിരിക്കാൻ സാധിക്കുമോ.. ഇല്ല... അതിനാൽ ഞാനെല്ലാം നിർത്തി...എന്റെ മനസ്സിനെയും ശീലങ്ങളെയും കടിഞ്ഞാണിടാൻ സാധിച്ചു. അയാൾ തിരിഞ്ഞു കിടന്ന് അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു.. ചെയ്തുപോയ തെറ്റിന് മാപ്പ്. നീയൊരിക്കലും മനസ്സിൽ വയ്ക്കരുത്.. അയാൾ അതു പറയുമ്പോൾ കണ്ണുകളിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

”മൗലവി... വിഷമിക്കേണ്ട... ‍ഞാനത് ഇനിയൊരിക്കലും ഓർ‌ക്കില്ല... ജീവിതത്തിൽ എല്ലാ അനുഭവങ്ങളും വേണമല്ലോ... ഇതും അതുപോലൊരു അനുഭവമാകട്ടെ..

മൗലവി അവനെ നോക്കി. തിരിഞ്ഞു കിടന്നുറങ്ങി. അവൻ സാവധാനം പേജുകളിലോരോന്നായി മറിച്ചു വായിച്ചു. രണ്ടു രണ്ടര മണിവരെ അവൻ വായിച്ചിരുന്നു. ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങിയപ്പോൾ അവൻ ബാൽക്കണിയിലേയ്ക്ക് ചെന്നു. അവിടെ പത്താമത്തെ നിലയിലുള്ളതാണ് അവരുടെ റൂം.. മുകളിൽ നിന്നു നോക്കിയാൽ സിറ്റിയിലെ പ്രധാന സ്ഥലങ്ങളൊക്കെ വെളിച്ചത്തിൽ മുഴുകി നിൽക്കുന്നു. വീട്ടിൽ നിന്നും ഒറ്റയ്ക്ക് വിട്ടുനിൽക്കുന്നത് ആദ്യമായാണ്. ദൂരെക്കാണുന്ന ഏതോ ഒരു ബിൽഡിംഗിലായിരിക്കും തന്റെ ഐഷു താമസ്സിക്കുന്നത്. നാളെ കഴിയുമെങ്കിൽ എത്താമെന്നു പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തിയിട്ട് വിളിക്കാൻ സാധിച്ചില്ല...  എന്തായാലും നാളെയാകട്ടെ ചിലപ്പോൾ റൂമിലേയ്ക്ക് വിളിച്ചെന്നുമിരിക്കും താമസിക്കുന്ന ഹോട്ടലിന്റെ പേര് നൽകിയിരുന്നു.

അവൻ തിരികെ കട്ടിലിനടുത്തെത്തി ഉറങ്ങാൻ കിടന്നു. നിഷ്കളങ്കമായി മൗലവി അവിടെക്കിടന്ന് ഉറങ്ങുന്നു. പാവം.. അദ്ദേഹത്തിന് തെറ്റ് ബോധ്യപ്പെട്ടിരിക്കുന്നു. സ്വന്തം മകന് ഇതുപോലൊരു അവസ്ഥ ഉണ്ടാകാൻ ഒരു മനുഷ്യനും ആഗ്രഹിക്കാറില്ലല്ലോ... തന്നെ പ്പോലെ എത്രയോ കുട്ടികൾ ഇതുപോലെ ചതിക്കുഴികളിൽ പെട്ടിരിക്കുന്നു...

കണ്ണുകൾ മെല്ലെ ഉറക്കം തഴുകിയെത്തി... അവൻ ചെന്ന് കിടന്നു ഗാഢമായ നിദ്രയിലേയ്ക്ക് വീണു.. രാവിലെ മൗലവി വിളിച്ചിട്ടാണ് അവൻ ഉണർന്നത്.. അദ്ദേഹം കുളിച്ച് പുതിയ ഡ്രസ്സ് ധരിച്ച് നിൽക്കുന്നു. അവൻ ഉടനേ ബാത്ത് റൂമിലേയ്ക്ക് പോയി കുളിച്ച് ഫ്രഷായി വന്നു. അപ്പോഴേയ്ക്കും അവർക്കുള്ള ബ്രേക്ക്ഫാസ്റ്റ് എത്തിയിരുന്നു. നല്ല മസാല ദോശയും ചമ്മന്തിയും വടയുമായിരുന്നു. രുചികരമായ ഭക്ഷണം... അൽപ നേരത്തിനകം ഫോൺ ശബ്ദിച്ചു. ഫസൽ തന്നെ ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ ഐഷുവായിരുന്നു..

”ടാ നീയെത്തിയോ..”

”എത്തി..”



”പിന്നെന്താ വിളിക്കാഞ്ഞത്..”

”രാത്രിയായി... അപ്പോൾ വിളിച്ചാൽ നീയെന്നെ തെറിവിളിക്കും..”

”ഇല്ലെന്നേ.. ഞാൻ കാത്തിരുന്നു. പിന്നെ ഇന്ന് വാപ്പയ്ക്ക് കുറച്ച് തിരക്കുണ്ട്. ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞിട്ടാകും എത്തുന്നത്.. നിന്നെ അവിടെയോ അല്ലെങ്കിൽ ഹോട്ടലിലോ എത്തി കാണാം... പിന്നെ മൗലവിയേയും കൂട്ടിക്കൊള്ളണേ.. ഇന്ന് രാത്രി ഭക്ഷണം വീട്ടീന്നാകാം.. ഇവിടെ എല്ലാവരും നിന്നെ കാത്തിരിക്കുന്നു.”

”അവർ മാത്രമേ കാത്തിരിക്കുന്നുള്ളോ..”

”അതു പിന്നെ... ഞാനതെന്തിനാ പറയുന്നേ.. നിനക്കറിയാലോ..”

അവരുടെ സംഭാഷണം കുറച്ചു നേരം നീണ്ടു നിന്നു... അവർക്കു പോകാനുള്ള സമയമായി.. അവരുടെ വാഹനം താഴെയെത്തിയെന്ന് അറിയിപ്പു വന്നു. മൗലവിയും അവനും വേണ്ട പുസ്തകങ്ങളും എടുത്ത് പുറത്തേയ്ക്ക് രണ്ടാളും വെള്ള ഡ്രസ്സ് ധരിച്ചിരുന്നു. തലയിലും തൊപ്പിയും... ഫസലിനിപ്പോൾ മൗലവിയേക്കാളും പൊക്കം വച്ചിരിക്കുന്നു.

അവർ വാഹനത്തിൽകയറി.. വാഹനം മീറ്റിംഗ് സ്ഥലം ലക്ഷ്യമാക്കി നീങ്ങി. സിറ്റിതിരക്കുകളിലേയ്ക്ക് കടന്നിരിക്കുന്നു. എവിടെയും ട്രാഫിക് ജാമ്... മുട്ടിയുരുമ്മി നീങ്ങുന്ന വാഹനങ്ങൾ... ഫുഡ്പാത്തിലൂടെ ജനങ്ങൾ ലക്ഷ്യമില്ലാതെ ഒഴുകുന്നതുപോലെ.. അവനതൊക്കെ പുതുമയായിരുന്നു. അൽപനേരത്തിനകം അവരുടെ വാഹനം മീറ്റിംഗ് നടക്കുന്ന സ്ഥലത്തെത്തി. അവിടെ ഗംഭീര സ്വീകരണമാണ് അവർക്ക് ലഭിച്ചത്.. അവരെ രണ്ടാളേയും സ്റ്റേജിലേയ്ക്ക് ആനയിച്ചു. എല്ലാവരുടെയും ശ്രദ്ധ അവനിലേക്കും മൗലവിയിലേക്കും...

കാത്തിരിക്കാം... നല്ലൊരു നാളേയ്ക്കായി... ജീവന്റെ വിലയള്ള ജാഗ്രത



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 15 11 2020


തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്ച്ച 22 11 2020

7.11.20

നിഴൽവീണവഴികൾ ഭാഗം 99

 

ഫസൽ സാവധാനം വണ്ടിയുമായി റോഡിലേയ്ക്ക് കടന്നു... കുറേശ്ശേ  സ്പീഡുകൂട്ടി യാത്ര തുടർന്നു.. വിഷ്ണു വേണ്ട നിർദ്ദേശങ്ങൾ പിറകിലിരുന്ന്  നൽകുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾ വരുമ്പോൾ എന്തു ചെയ്യണമെന്നും എങ്ങനെ  ഓവർടേക്ക് ചെയ്യണമെന്നും ജംഗ്ഷൻ എത്തുമ്പോൽ ചെയ്യേണ്ട ട്രാഫിക്  നിയമങ്ങളെക്കുറിച്ചും വിഷ്ണു നിർദ്ദേശം നൽകിക്കൊണ്ടിരുന്നു.

റഷീദ് അഭിമന്യുവുമായി ദുബൈയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും വന്നിട്ട് രണ്ടു മാസങ്ങൾ കഴിയുന്നു. മാസത്തിലൊരിക്കൽ എത്താമെന്നു കരുതിയതാണ് പക്ഷേ കഴിഞ്ഞില്ല. അവർ ഫ്ലൈറ്റിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു.

അടുത്ത മാസം വിവാഹത്തിന് നാട്ടിലേയ്ക്ക് പോകണം.. നാട്ടിൽ പ്രത്യേകിച്ച് ആരേയും വിളിക്കാനില്ല.. ഒരമ്മായിയെ ഗുജറാത്തിലായിരിക്കുമ്പോൾ വിളിക്കാറുണ്ടായിരുന്നു. പിന്നീട് അവരുമായുള്ള ബന്ധവും അറ്റു. പക്ഷേ പഴയ ആ വേരുകൾ തേടിച്ചെല്ലണം. ആരേലും അവശേഷിക്കുമായിരിക്കുമല്ലോ. അച്ഛന്റെ കൂട്ടത്തിലും അമ്മയുടെ കൂട്ടത്തിലും ധാരാളം ബന്ധുക്കളുണ്ടായിരുന്നു.. അവരെല്ലാം ഓർമ്മകളിൽ നിന്നുതന്നെ ഇല്ലാതായിരിക്കുന്നു. വിവാഹത്തിന് ബന്ധുക്കളായും സ്വന്തക്കാരായും റഷീദും കുടുംബവുമായിരിക്കും ഉണ്ടാവുക. സഹോദരിയുടെ സ്ഥാനത്തുനിന്നും റഷീദിന്റെ സഫിയയും.. അച്ഛന്റെ സ്ഥാനത്തുനിന്നും ഹമീദ്ക്കയും..  മറ്റാരാണിനി തനിക്ക്.

ഇടയ്ക്കിടയ്ക്ക മനസ്സിലേയ്ക്ക് വെള്ളിടിപോലെ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ കാലത്തിലെ മറക്കാനാഗ്രഹിക്കുന്ന ഓർമ്മകൾ.. പക്ഷേ മനസ്സിന്റെ വാതിലുകൾ എത്ര പൂട്ടിട്ടു പൂട്ടിയാലും ചിന്തകൾ അവയുടെ സർവ്വശക്തിയുംകൊണ്ട് വാതിൽ തകർത്ത് മനസ്സിന്റെ ഉള്ളറകളിലേയ്ക്കെത്തും.

ഫ്ലൈറ്റ് മേഘങ്ങളിലൂടെ തൊട്ടുരുമ്മി കടന്നുപോവുകയായിരുന്നു. അഭിമന്യു തന്റെ ചിന്തകളുടെ ചിറകിലേറി പിന്നോട്ടും.

“എന്താ അഭി വല്ലാതിരിക്കുന്നത്“ റഷീദിന്റെ ചോദ്യം അഭിമന്യുവിനെ ചിന്തകളിൽ നിന്നുണർത്തി.

“ഒന്നുമില്ല.. റഷീദ്.. എന്റെ ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടം...“

അവരുടെ സംഭാഷണത്തിനിടയിൽ ഫ്ലൈറ്റിൽ നിന്നും ദുബൈ എയർപോർട്ടിലെത്താറായെന്ന അറിയിപ്പു കേട്ടു..

രണ്ടാളും എയർപോർട്ടിലിറങ്ങി ചെക്കിംഗ് കഴിഞ്ഞ് പുറത്തിറങ്ങി.. അവിടെ അൻവർ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടുപേരേയും ആശ്ലേഷിച്ച് വാഹനത്തിനരുകിലേയ്ക്ക് ആനയിച്ചു.

“എങ്ങനുണ്ടായിരുന്നു യാത്ര...“

“സുഖം..“

“അൻവറേ.. എങ്ങനുണ്ട് കാര്യങ്ങളൊക്കെ...“

“നന്നായി പോകുന്നു.. വേറേ പ്രശ്നങ്ങളൊന്നുമില്ല.. പലപ്പോഴും സാധനം തികയാതെ വരുന്നു... അതു മനസ്സിലാക്കി അടുത്ത ദിവസം കുറച്ചു കൂതലായാൽ അധികംവരികയും ചെയ്യുന്നു. അതിനാൽ ഒരു മീഡിയം രീതിയിൽ കാര്യങ്ങൾ ചെയ്തുപോകുന്നു.“

അവർ നേരേ റൂമിലേയ്ക്ക്.. ഒന്നു ഫ്രഷായി ഷോപ്പിലേയ്ക്ക്. ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ പാർക്കിംഗ് ഏരിയായിൽ വാഹനം പാർക്ക് ചെയ്ത് അവർ ലിഫ്റ്റ് വഴി കടയിലെത്തി.. അവിടെ നല്ല തിരക്കായിരുന്നു. കൗണ്ടറിൽ പുതുതായി എത്തി സ്റ്റാഫാണ്.. അൻവറിന് അവനൊരു സഹായിയാണ്. ഒരു മലപ്പുറത്തുകാരൻ. അപ്രതീക്ഷിതമായി ജോലിയന്വേഷിച്ചു വന്നു. അവന്റെ ക്വാളിഫിക്കേഷനും കഴിവും മനസ്സിലാക്കി അവിടെ ജോലികൊടുത്തു. റഷീദുമായി സംസാരിച്ചതിനു ശേഷമാണ് അൻവർ അത് ചെയ്തതുതന്നെ. ഏകദേശം 6 വർഷത്തിലധികമായി ഗൾഫിലുണ്ട്. പക്ഷേ എങ്ങും സ്ഥിരമായി ജോലി ഇതുവരെ ലഭിച്ചില്ല. പല വാതിലുകളും മുട്ടിനോക്കി. ഭാഗ്യമില്ലായിരിക്കും. അങ്ങനെ എത്രയോ തൊഴിലന്വേഷകർ ഈ മണലാരിണ്യത്തിലുണ്ട്.

ഒരിക്കൽ ഈ ഞാനും ഈ സ്വപ്നഭൂമിയിലെത്തിയിരുന്നു.. കൂടുതലൊന്നുമില്ല രണ്ടുവർഷം മാത്രം. ഇവിടുത്തെ തിരക്കുപിടിച്ച ചിട്ടയായ ജീവിതം ഇഷ്ടപ്പെടാത്തതുകൊണ്ടല്ല നാട്ടിലെ ഉറ്റവരെ പിരിഞ്ഞിരിക്കാനുള്ള വിഷമം. പ്രായമായ ഉമ്മ അവരുടെ ദുഃഖങ്ങൾ ഒരു വലിയ ഭാണ്ഡമായി തോന്നിയപ്പോൾ ഇവിടുത്തെ ഭാണ്ടക്കെട്ടുമെടുത്ത് നാട്ടിലേയ്ക്ക് യാത്രയായി.. വീണ്ടും പഴയ ഓഫീസ് പഴയ ഓർമ്മകൾ പഴയ കസേര. നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ പോകാനായി കണ്ട സ്വപ്നങ്ങൾ അത് അവിടെ ഉപേക്ഷിച്ച് തിരികെയെത്തി. സ്വയം ചോദിക്കാറുണ്ട് എന്തിനാണ് തിരികെപ്പോന്നതെന്ന്. ഉത്തരം കണ്ടെത്തുന്നത് ഉമ്മയുടെ മുഖത്തെ സന്തോഷത്തിൽ നിന്നുമാണ്.

അൻവർ കടയുടെ തിരക്കിലേയ്ക്കമർന്നു. സിനിമ തുടങ്ങുന്നതിനു മുന്നേയുള്ള തിരക്കാണ്. റഷീദും അഭിമന്യുവും അടുത്തു കണ്ട ഒഴിഞ്ഞ കസേരയിലിരുന്നു. ഈ ഷോപ്പിനോടു ചേർന്നുള്ള ഷോപ്പ് കൊടുക്കാനുണ്ടെന്ന് അൻവർ അറിയിച്ചിരുന്നു. അതുകൂടി കിട്ടിയാൽ കുറച്ചുകൂടി വിപുലീകരിക്കാമായിരുന്നു. അതിനോട് ചേർന്ന് ഒരു ഓഫീസും വേണ്ടിവരും. ഇടയ്ക്കുള്ള ഭിത്തി പൊട്ടിച്ചാൽ രണ്ടും ഒരുമിച്ചാക്കുകയും ചെയ്യാം. അതിനുള്ള പെർമിഷൻ കിട്ടാൻ ബുദ്ധിമുട്ടുമില്ല..

തിരക്കൊരൽപം കുറഞ്ഞപ്പോൾ അവർ മൂവരും സ്പോൺസറെ കാണാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ധാരാളം ബിൽഡിംഗുകളുടെ അവകാശിയാണയാൾ റോയൽ ഫാമിലിയിലുള്ള മനുഷ്യൻ. പക്ഷേ വളരെ സിംബിളാണ്. അവരെ കണ്ടതും അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുശലാന്വേഷണത്തിനു ശേഷം കര്യങ്ങൾ സംസാരിച്ചു തുടങ്ങി.. തൊട്ടടുത്ത പാർട്ടുകൂടി അവർക്ക് നൽകാമെന്നേറ്റു. വാടക അൽപം കൂടുതലാണ് ആവശ്യപ്പെടുന്നതെങ്കിലും തർക്കിക്കാൻ നിന്നില്ല. ഇവിടെ തങ്ങളുടെ ബിസിനസിന് പറ്റിയ സ്ഥലം വേറെയില്ലെന്നുറപ്പാണ്.

അടുത്ത ദിവസം തന്നെ പണിക്കാരെ എത്തിച്ചു.. അവരോട് വേണ്ട നിർദ്ദേശങ്ങൾ നൽകി.. ഫർണ്ണിച്ചറുകളും മറ്റും വാങ്ങാനുള്ള ഏർപ്പാടാക്കി. ഇന്റീരിയർ ചെയ്യാനുള്ള നടപടികളും ഏർപ്പാടാക്കി. ഒരേ കളർ പാറ്റേൺ ബ്ലാക്കും റഡും. സ്ഥാപനത്തിന്റെ ലോഗോയും രണ്ടു കളറിലാണ്. നാളെത്തന്നെ പണി തുടങ്ങാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു.. എന്തായാലും ഒരാഴ്ച ഇവിടെ തങ്ങാമെന്ന് റഷീദും അഭിമന്യുവും തീരുമാനിച്ചു. സൗദിയിൽ നിന്നും വളരെ അധികം ദൂരത്തിലല്ലല്ലോ.. എപ്പോ വേണമെങ്കിലും പറന്നെത്താമല്ലോ.. അവിടെ കാര്യങ്ങൾ നോക്കാൻ ആളുണ്ട്. വിശ്വസ്ഥരെ തന്നെയാണ് കിട്ടിയിരിക്കുന്നത്.

വൈകുന്നേരം അവർ നാട്ടിലേയ്ക്ക് വിളിച്ച് എല്ലാവരോടും സംസാരിച്ചു. അവിടെ ഇപ്പോൾ താരം ഫസലാണല്ലോ. കുടുംബത്തിൽ എല്ലാവർക്കും ഇപ്പോൾ വളരെ സന്തോഷമാണ്. ഫസലിന് ഒരു കുറവുമുണ്ടാവരുതെന്നാണ് റഷീദും അൻവറും വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്.

എൻട്രൻസ് കോളേജിൽ ജയിച്ചവർക്കായി ഒരു ഗറ്റുഗദർ ഉണ്ടായിരുന്നു അതിനായി ഫസലും പോയി. അന്നവൻ ബൈക്കിലാണ് പോയത്. സഫിയയ്ക്ക് ചെറിയ പേടിയുണ്ടെങ്കിലും അവളത് പുറത്തുകാണിച്ചില്ല. ഫസൽ വളരെ സൂക്ഷിച്ചേ കാര്യങ്ങൾ ചെയ്യൂവെന്ന് അവൾക്കറിയാമായിരുന്നു. അവിടെത്തിയപ്പോൾ തങ്ങളോടൊപ്പം പഠിച്ച ഐഷു ഒഴികെ എല്ലാവരുമുണ്ടായിരുന്നു. എല്ലാവരും ക്വാളിഫൈചെയ്തിരിക്കുന്നു പക്ഷേ റാങ്കിൽ പല തട്ടിലായിപ്പോയവർ എല്ലാവരും ഫസലിനെ വളരെയധികം അഭിനന്ദിച്ചു.. ഉയർന്ന റാങ്കുള്ളതിൽ പ്രധാനമായും രണ്ടുപേരാണ് ഫസലും നന്ദുവും. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കാനാണ് ആഗ്രഹിക്കുന്നതും.

അവിടെ ചെറിയൊരു ചടങ്ങും ഉച്ചയ്ക്ക് ഒരു പാർട്ടിയുമുണ്ടായിരുന്നു. എല്ലാവരും രണ്ടുമണിയോടുകൂടി പിരിഞ്ഞു.. വീണ്ടും കണ്ടുമുട്ടാമെന്നു പറ‍ഞ്ഞുകൊണ്ട്.

ഫസലിന് ഡയറക്ടറുടെ ഓഫീസിൽ കയറണമെന്ന് ആഗ്രഹം.. അവൻ ബൈക്ക് അങ്ങോട്ടു വിട്ടു.. അവിടെ ആരേലും ഉണ്ടാകുമോയെന്നറിയില്ല. ബൈക്ക് സൈഡിൽ സ്റ്റാൻിട്ടുവച്ച് അവൻ അകത്തേയ്ക്ക്കയറി. അവിടെ അവളുണ്ടായിരുന്നു സോഫി കൗണ്ടറിൽ അവനെ കണ്ടതും ചാടിയെഴുന്നേറ്റ് ഷേക്ക്ഹാന്റ് കൊടുത്തു. “കൺഗ്രാഡുലേഷൻസ്..“

“എങ്ങനാ അറിഞ്ഞത്..“

“ഞാൻ അവിടെ പോയി തിരക്കി. ന്നാലും ഫസൽ ഒന്നു വിളിച്ചു പറഞ്ഞില്ലല്ലോ..“

“അതിന് എന്റെ കൈയ്യിൽ ഇവിടുത്തെ നമ്പറില്ലായിരുന്നു. പിന്നെ എന്തായാലും ഞാൻ വരുമല്ലോ ഇവിടെ..“

“സാറില്ലേ..“

“ഇല്ല... ചെന്നെയിലാ.. രണ്ടുദിവസം കഴിഞ്ഞേ വരൂ.. ഫസൽ സിനിമയൊക്കെ വിട്ടോ... “

“ഇല്ലില്ല.. പഠനത്തോടൊപ്പം അതും കൊണ്ടുപോകണം.. എന്റെ സിനിമയുടെ കാര്യമെന്തായി.“

“ഒന്നുമായില്ല. പ്രൊഡ്യൂസർ മറ്റൊരു ഫിലിമിന്റെ തിരക്കിലാണ്. അതു കഴിഞ്ഞാൽ തുടങ്ങമെന്നാണ് പറയുന്നത്. എന്തായാലും ഫസല് വെറുതേ സമയം കളയണ്ട.. പഠനത്തിൽ ശ്രദ്ധിക്കൂ.. നമുക്കൊരു ഡോക്ടറെ കിട്ടുമല്ലോ..“

അവൾ കൗണ്ടറിൽ നിന്നും പുറത്തിറങ്ങി.. നല്ല മഞ്ഞക്കളർ ഡ്രസ്സാണ് ഇട്ടിരുന്നത്.. മഞ്ഞപ്പൊട്ടും മഞ്ഞക്കല്ലുപതിച്ച കമ്മലും അവളെ കാണാൻ അതിസുന്ദരിയായിരുന്നു. അവൾ വന്ന് അവന്റെ കൈയ്യിൽ കടന്നുപിടിച്ചു. റൂമിലേയ്ക്ക് ആനയിച്ചു. അനുസരണയുള്ള കുഞ്ഞിനെപ്പോലെ അവളോടൊപ്പം അവൻ അകത്തേയ്ക്ക്. അകത്തുകടന്നുടനെ വാതിൽ കുറ്റിയിട്ടു..

പിന്നെ അവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. അവളുടെ വസ്ത്രങ്ങൾ ഒന്നായി അഴിഞ്ഞുവീണു. വികാരത്തിന്റെ തീവ്രതയിൽ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അവളുടെ ശരീരത്തിലെ പെർഫ്യൂം അവനെ മത്തുപിടിപ്പിച്ചു. കുറച്ചുനാളായി പട്ടിണിയിലായിരുന്നവൻ. പ്രായത്തിൽ അവളേക്കാൾ വളരെ ഇളയതാണെങ്കിലും ഇക്കാര്യത്തിൽ അവൻ വളരെ പരിചിതനനായിരുന്നു. അവളുടെ വികാരത്തിന്റെ ചരടുകളോരോന്നായി അവൻ പൊട്ടിച്ചുകൊണ്ടിരുന്നു. അവളുടെ സീൽക്കാരം പുറത്തു കേൾക്കുമോ എന്നുള്ള ഭയം അവനുണ്ടായിരുന്നു. അവളുടെ തുടുത്ത മാറിടങ്ങൾ മാറിമാറി ചുംബിച്ചു. വികാരതീവ്രതയിൽ അവൾ വില്ലുപോലെ വളഞ്ഞുപോയി. തന്റെ പുരുഷ്വത്തം അവളുടെ സ്ത്രീത്വത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മടിയും കൂടാതെ അവളുടെ കവാടം അവനായി തുറന്നുകൊടുത്തു. അവിടെ കെട്ടുപിണഞ്ഞ സർപ്പത്തെപ്പോലെയായിരുന്നു രണ്ടാളും പെട്ടെന്ന് നിശ്ശബ്ദത അവിടെ ഒരു അഗ്നിപർവ്വതം പൊട്ടിയൊലിച്ചു. ശാന്തത തിരികെയെത്തി. അവൾ അവന്റെ ചുണ്ടുകളിൽ നിന്നും മാധുര്യം നുകർന്നു. അവളുടെ ജീവിതത്തിൽ ഇത്രയും സുഖം അനുഭവിക്കുന്നത് ആദ്യമായിരുന്നു. പലരും തന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ മനസ്സുകൊണ്ട് ഒരുവനുമുന്നിൽ അടിയറവു പറയുന്നത് ആദ്യമായിരുന്നു.

രണ്ടാളും ടോയിലറ്റിൽ പോയി.. ഡ്രസ്സ് ധരിച്ചു..

“ഡാ.. നീയൊരു ഡോക്ടറായാൽ എന്നെ മറക്കുമോ..“

“എനിക്കെങ്ങനെ മറക്കാനാവും.. ഞാൻ ഇടയ്ക്കിടയ്ക്ക് വരും. ഇതാർക്കും കൊടുക്കാതെ എനിക്കായി വച്ചേക്കണം..“

“അങ്ങനെ നിനക്കു മാത്രമായിട്ടു വേണ്ട... നിനക്കു എപ്പോൾ വേണമെന്നുണ്ടോ പോന്നേക്കണം.. നിനക്കുവേണ്ടി മാത്രം...“

അവൻ അവളെ കെട്ടിപ്പുണർന്നു.. ചുണ്ടുകളിൽ ചുംബിച്ചു..

“വാ ആർക്കെങ്കിലും സംശയം തോന്നും..“

അവർ രണ്ടാളും പുറത്തിറങ്ങി.. മറ്റാരും അവരെ സംശയിക്കാനിടയില്ല. കാരണം കഥ കേൾക്കാനാണല്ലോ ഫസൽ അവിടെ വരാറ്.. അതിൽ ഫസലിന്റെ പ്രായംവച്ച് ആരും സംശയിക്കുകയുമില്ല.

അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.. അവളുടെ ദാഹിക്കുന്ന നോട്ടത്തിനുമുന്നിൽ വീണ്ടും വരാമെന്നുള്ള മൗനമായ മറുപടിയും നൽകി അവൻ അവിടെനിന്നിറങ്ങി.. താഴെ ബേക്കറിയിൽ കയറി ഒരു ജ്യൂസ് കുടിച്ചു.. ശരീരത്തിൽ എവിടെയൊക്കെയോ അവളുടെ നഖം കൊണ്ട് മുറിഞ്ഞതുപോലെ നീറ്റലുണ്ട്.

വളരെ ചെറു പ്രായത്തിൽ തന്നെ പല സ്ത്രീകളും പുരുഷന്മാരും അവന്റെ ജീവിതത്തിലൂടെ കടന്നു പോയിരുന്നു. ആരോടും പരിഭവമില്ലാതെ അവൻ എല്ലാറ്റിനും സഹകരിച്ചിട്ടുണ്ട്.  പലരുടേയും പരീക്ഷണ വസ്തുവായി താൻ മാറിയിട്ടുമുണ്ട്. ഇന്നിപ്പോൾ അവന് കുറ്റബോധം തോന്നാറുമില്ല.. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നൽ മാത്രമാണവന്.

പലതും ചിന്തിച്ചുകൊണ്ട് അവന്റെ ബൈക്ക് വീട്ടിലേയ്ക്ക് പാഞ്ഞു... അൽപനേരത്തിനകം അവൻ വീട്ടിലെത്തി. അവിടെ ഉപ്പ മുറ്റത്തിരിപ്പുണ്ടായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് സഫിയയും അവിടെയെത്തി. അവൻ ഒരു സർട്ടിഫിക്കറ്റുമായി ഉപ്പാന്റെ അടുത്തെത്തി.. അത് അദ്ദേഹത്തിന്റെ കൈകളിലേയ്ക്ക് വച്ചുകൊടുത്തു..

“ഉപ്പാ ഇതാണ് എനിക്ക് കോളേജിൽ നിന്ന് കിട്ടിയത്. എല്ലാവർക്കും വളരെ സന്തോഷമായി..“ അവൻ വിശദമായി കാര്യങ്ങളൊക്കെ അവതരിപ്പിച്ചു.

“മോനേ.. നീ വല്ലതും കഴിച്ചോ..“

“കഴിച്ചു... ഞാനൊന്നു കുളിച്ചിട്ടു വരാം..“

അവൻ മുകളിലേയ്ക്ക്. ബാത്ത്റൂമിൽ ഷവറിനു താഴെ നിന്നു.. തണുത്ത വെള്ളം ശരീരത്തിലേയ്ക്ക് വീണു.. സോപ്പു തേച്ചപ്പോൾ ശരീരത്തിലെവിടെയോ നീറ്റലുണ്ടായിരുന്നു. അവൻ കുറച്ചു മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ച് ഓർത്തപ്പോൾ വീണ്ടും പുരുഷത്വം ഉയരാൻ തുടങ്ങി. ആ ചിന്തകളിൽ നിന്നും പെട്ടെന്ന് മുക്തനായി അവൻ തല തോർത്തി പുതിയ ഡ്രസ്സുമിട്ട് താഴേയ്ക്ക്. അവിടെ എല്ലാവരുമുണ്ടായിരുന്നു. ഭാവി പരിപാടികളെക്കുറിച്ചായിരുന്നു ചർച്ച.

ഗോപിയങ്കിൾ വിളിച്ച കാര്യം സഫിയ പറഞ്ഞു.. അടുത്ത ആഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ടെന്നും അപ്പോൾ വേണ്ട ഡോക്കിമെന്റുകളുമായി എത്തുമെന്നും അറിയിച്ചിരുന്നു. സ്റ്റുഡിയോയിൽ പോയി ഫോട്ടെയെടുക്കണം മറ്റു സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പിയും ആവശ്യമുണ്ട്. ഫസൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം സഫിയ അവനോടു പറഞ്ഞു. നാളെത്തന്നെ അതൊക്കെ ചെയ്യാമെന്ന് സമ്മതിച്ചു.

“കോഴിക്കോട് അഡ്മിഷൻ കിട്ടിയാൽ അമ്മായിയുടെ വീട്ടിൽ നിൽക്കാമെന്നല്ലേ സഫിയ പറഞ്ഞിരുന്നത്.“ ഹമീദ് ചോദിച്ചു.

“വാപ്പ.. അത് ഞാൻ അന്ന് സമ്മതിച്ചതാ.. പക്ഷെ എനിക്കിവിടം വിട്ടു പോകാൻ വയ്യ.. അമ്മായിയോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം.“

“ഉമ്മാ ഞാനൊറ്റയ്ക്ക് അവിടെ നിൽക്കില്ല. അങ്ങനെയെങ്കിൽ  ഞൻ ഹോസ്റ്റലിൽ നിൽക്കാം.“

“അതുമതി.. ഞാൻ വല്ലപ്പോഴും വന്നുനിൽക്കാം.. ഇവിടം വിട്ടു പോകാൻ വയ്യാത്തോണ്ടാ..“

“ഹമീദ് അവളെ നിർബന്ധിച്ചില്ല.. ഫസലും എതിർത്ത് പറയാൻ പോയില്ല..“

അവർ വളരെ നേരം പല കാര്യങ്ങളും സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഫോൺബെല്ലടിച്ചത്. ഫസൽ ഓടിച്ചെന്നു ഫോണെടുത്തു.

ജീവന്റെ വിലയുള്ള ജാഗ്രത...



സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 08 11 2020 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 15 11 2020