26.12.20

നിഴൽവീണവഴികൾ ഭാഗം 106

 

അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

നേരേ വീട്ടിലേയ്ക്ക്... വിവാഹത്തിനു വേണ്ട എല്ലാ തയ്യാറെടപ്പുകളും പൂർത്തിയായിരുന്നു. അഭിമന്യുവിനെ സംബന്ധിച്ച് ഇന്ന് നാട്ടിലെ ബന്ധുക്കളെന്നു പറയാൻ റഷീദും കുടുംബവും മാത്രമാണ്. മറ്റാരും തന്നെ അന്വേഷിച്ചു വരാനില്ല എന്നതു സത്യമാണ്. ബന്ധുക്കൾ പലയിടത്തായി ചിതറിക്കിടക്കുന്നു. അവരെ കണ്ടെത്തുകയെന്നത് വളരെ പരിശ്രമകരവുമാണ്. ഒന്നും വേണ്ട... സ്വന്തക്കാരേക്കാളും ആത്മാർത്ഥ ആത്മാർത്ഥ സുഹൃത്തായ റഷീദിനും കുടുംബത്തിനുമുണ്ട്.

വൈകുന്നേരത്തോടെ അവർ വീട്ടിലെത്തി. മുറ്റത്തെ പന്തലിന്റെ പണി പൂർത്തിയായിരിക്കുന്നു. വർണ്ണം വിതറുന്ന ബൾബുകൾ കത്തിച്ചു. നല്ല ഭംഗിയായിരിക്കുന്നു. ഒരു വിവാഹവീടിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോഴാണുണ്ടായത്.

അഭിമന്യുവിന് റഷീദിന്റെ വീട് സ്വന്തം വീടുപോലായിരുന്നു. നഷ്ടപ്പെട്ടുപോയ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും തിരികെക്കിട്ടിയതുപോലെ. അനേക വർഷങ്ങൾക്കുശേഷം അവൻ മനസ്സു തുറന്നു സന്തോഷിച്ച ദിവസമായിരുന്നു.

അടുത്ത ദിവസം രാവിലെ അവർ രജിസ്റ്റർ ഓഫീസിലേയ്ക്ക് പോയി. കൂടെ സഫിയയും ഹമീദും ഫസലുമുണ്ടായിരുന്നു. പുരയിടം രജിസ്റ്റർ ചെയ്യാനായണ് പോയത്. 24 സെന്റ് സ്ഥലം.. അവിടെ ഒരു ചെറിയ വീടുണ്ട്. അത് പൊളിച്ച് പുതിയത് പണിയണം.. എല്ലാം റഷീദ് പ്ലാൻ ചെയ്തിട്ടുണ്ട്. സഫിയയുടെ പേരിൽ തന്നെയാണ് അത് വാങ്ങാനുദ്ദേശിക്കുന്നത്. അവളുടെ മകൻ ഒരു ഡോക്ടറാകുമ്പോൽ സ്വന്തമായി ഒരു വീടില്ലാത്ത ദുഃഖം അവനുണ്ടാകരുത്. സഫിയയെ സുരക്ഷിതയാക്കേണ്ടത് തന്റെ കടമയാണ് എന്ന് റഷീദിനറിയാം...

രജിസ്റ്ററോഫീസിലെത്തി അധികം താമസിയാതെ അവിടുത്തെ ജോലികളൊക്കെ തീർത്തു. പ്രമാണം രജിസ്റ്റർ ചെയ്ത് റഷീദിന്റെ കൈയ്യിലാണ് കൊടുത്തത്. റഷീദ് അത് ഹമീദിനെ ഏൽപ്പിച്ചു.. ഹമീദ് മകളെ അടുത്തുവിളിച്ചു. അവളുടെ കൈയ്യിൽ നൽകി.. അവൾ പടച്ചോനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ആ പ്രമാണം ഏറ്റുവാങ്ങി... അവൾ ഒരിക്കലു മനസ്സിൽ കരുതിയിട്ടില്ലാത്തതാണവിടെ സംഭവിച്ചത്. ജീവിതത്തിൽ സംഭവിച്ചത് നഷ്ടങ്ങളാണെങ്കിലും അതൊക്കെ അനിവാര്യമായിരുന്നുവെന്നിപ്പോൾ തോന്നുന്നു... സ്നേഹനിധിയായ വാപ്പയും ഉമ്മയും സഹോദരങ്ങളുമില്ലായിരുന്നെങ്കിൽ താനും മകനുമെന്നേ ഈ മണ്ണിൽ അലിഞ്ഞു ചേർന്നേനെ... ഉച്ചയ്ക്കു മുമ്പുതന്നെ അവർ‌ വീട്ടിൽ തിരികെയെത്തി.

വൈകുന്നേരം നാലുമണിയോടെ ക്ഷണിക്കപ്പെട്ട അതിഥികൾ വീട്ടിലേയ്ക്ക് വന്നുതുടങ്ങി... ഹമീദിനെ അറിയാവുന്നവരും അയൽക്കാരുമെല്ലാമെത്തിയിരുന്നു. ലൈബ്രറിയിലെയും പള്ളിയിലെയും ഭരണാധികാരികളും എത്തിയിരുന്നു. രണ്ടു വ്യത്യസ്ത മതങ്ങളാണെങ്കിലും സ്വന്തം മകനെപ്പോലെ കണ്ടുകൊണ്ട് ഒരു ഹിന്ദുവായ യുവാവിന്റെ വിവാഹം സ്വയം ഏറ്റെടുത്ത് നടത്തുന്ന ഹമീദിനെ എല്ലാരും പ്രകീർത്തിച്ചു. വൈകുന്നേരം വരുന്നവർക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ ആൾക്കാരെത്തി... പലരും നാളെ എത്തുമെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് പോയത്.. അൻപതു പേരെയാണ് പ്രതീക്ഷിച്ചതെങ്കിലും നൂറോളം പേർ വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലായി. എന്തായാലും മൂന്നു ബസ്സും 4 കാറും ഏർപാടു ചെയ്തിട്ടുണ്ട്. അതിൽ കൊള്ളുന്ന ആൾക്കാരുണ്ടാവുമെന്ന് ഉറപ്പാണ്.

അഭിമന്യു ആ നാട്ടിൽ പുതിയതാണല്ലോ.. എല്ലാവരും വന്ന് അഭിമന്യുവിനെ പരിചയപ്പെട്ടു.. എല്ലാവരുമായി വളരെ ഇടപഴകുന്ന സ്വഭാവക്കാരനായിരുന്നു അഭിമന്യു... അപ്രതീക്ഷിതമായാണ് അഭിമന്യുവിനെ പഠിപ്പിച്ച ടീച്ചർ അവിടെ എത്തിയത്... ഏകദേശം 85 വയസ്സ് പ്രായം കാണും. റഷീദാണ് അദ്ദേഹത്തോട് അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നത്. അഭിമന്യുവിന് ഒരു സർപ്രൈസ് ആകട്ടെയെന്നു കരുതി അവനോട് പറഞ്ഞിരുന്നില്ല... പഠനത്തിൽ വളരെ മികച്ചവനായിരുന്നു അഭിമന്യു.. അതിനാൽ ടീച്ചേഴ്സിനെല്ലാം വളരെ കാര്യവുമായിരുന്നു. അവന്റെ ക്ലാസ്ടീച്ചറായിരുന്നു കേശവൻ നായർ സാർ.. വളരെ മെലിഞ്ഞ ശരീരത്തിനുടമ.. പ്രായം 85 ആയെങ്കിലും ഇപ്പോഴും നല്ല ചുറുചുറുക്ക്. ഒറ്റ നോട്ടത്തിൽ തന്നെ അഭിമന്യുവിന് സാറിനെ ഓർത്തെടുക്കാൻ കഴി‍ഞ്ഞു. അടുത്തെത്തി നമസ്കരിച്ചു. കുശലാന്വേഷണം കഴിഞ്ഞു സാറിനെ ഭക്ഷണം കഴിക്കാനായി അകത്തേയ്ക്ക് ആനയിച്ചു...

അവനും സാറിനൊപ്പമിരുന്നു.

“അഭിമന്യു.. റഷീദും കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിരുന്നു. ഒരു സുപ്രഭാതത്തിൽ സ്കൂളിലെത്തി ടീ.സി.യുമായി മടങ്ങിയതല്ലേ... പിന്നെ യാതൊരറിവുമുണ്ടായില്ല... പലപ്പോഴും പലരോടും ചോദിച്ചിരുന്നു. പക്ഷേ കണ്ടെത്താനായിട്ടില്ലായിരുന്നു. ഇപ്പോൾ റഷീദ് എന്റെ വീട് തേടിപ്പിടിച്ച് എത്തിയിരുന്നു. അങ്ങനെയാണ് കാര്യങ്ങളൊക്കെ അറിയുന്നത്.. എന്തായാലും നിനക്ക് നല്ലൊരു ഭാവിയുണ്ടാല്ലോ എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. പഴയ തറവാട്ടിലേയ്ക്ക് പോയിരുന്നോ..?“

“പോയിരുന്നു സാർ.. അവിടെ മാമനും മാമിയും മാത്രമേയുള്ളൂ.. മക്കളൊക്കെ വിരോധത്തിലാ.. ആരേയും കണ്ടാത്താൻ ശ്രമിച്ചതുമില്ല.. വീടും വസ്തുവും ഇപ്പോഴും ആരുടേയും പേരിലായിട്ടില്ല... അമ്മയുടെ വസ്തു നിയമപരമായി എനിക്കുതന്നെയാണല്ലോ വന്നെത്തേണ്ടത്.. അതിനായി ഞാൻ ശ്രമിക്കുന്നുമില്ല.. പക്ഷേ അമ്മയുടെ കുഴിമാടം നിൽക്കുന്ന സ്ഥലം എനിക്കുവേണം.. അത് സംരക്ഷിക്കണം. അതാണെന്റെ ആഗ്രഹം...“

“നീ അതിനു വിഷമിക്കേണ്ട...  എന്തായാലും അവർക്ക് വീടും വസ്തുവും വേണ്ടാത്ത സ്ഥിതിക്ക് നീ തന്നെ അത് ഏറ്റെടുക്കണം.. അവരെ ഇപ്പോൾ നോക്കാനാരുമില്ല..“

“അവർക്ക് എന്നെ വേണ്ടായിരുന്നുവെങ്കിലും എനിക്കവരെ വേണം... ഞാൻ എന്തു സഹായം വേണമെങ്കിലും ചെയ്യാൻ തയ്യാറാണ്... ജീവിതത്തിൽ എല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിച്ച മനുഷ്യനാണ് എന്റെ മാമൻ പക്ഷേ വിധി നേരേ തിരിച്ചായിരുന്നു. ഇന്ന് മരണം കാത്തുകഴിയുന്ന ഒരു പാവം മനുഷ്യനാണ് അയാൾ....“

“ശരിയാണ്. തെറ്റുകൾ മനുഷ്യസഹജമാണ്... ക്ഷമിക്കുകയെന്നുള്ളത് ദൈവീകവും..“

“സാർ പറഞ്ഞത് വളരെ ശരിയാണ്... മക്കളൊക്കെ ഉപേക്ഷിച്ചില്ലേ.. എനിക്ക് ബന്ധുക്കളെന്നു പറയാൻ രക്തബന്ധത്തിലുള്ളവർ അവർ മാത്രമാണ്... ഞാൻ അവരെ സംരക്ഷിക്കാൻ തയ്യാറാണ്... വിവാഹം കഴിഞ്ഞിട്ട് ഞാൻ ഭാര്യയുമായി അവിടെ പോകുന്നുണ്ട്. അവർക്ക് വേണ്ടസഹായമൊക്കെ ചെയ്യാം... മക്കളെ കണ്ടെത്തി അവർതമ്മിലുള്ള വിരോധം പറഞ്ഞു തീർക്കുകയുമാകാമല്ലോ..?“

സാറുമായി വിവാഹം കഴിഞ്ഞിട്ട് വിശദമായി സംസാരിക്കാമെന്നു ഏറ്റു. കല്യാണത്തിന് എത്താമെന്നു പറഞ്ഞ് സാർ യാത്രപറഞ്ഞിറങ്ങി...
തിരക്കുകളൊക്കെ കുറഞ്ഞു... എത്രയോ വർഷങ്ങൾക്കുശേഷമാണ് വീട്ടിലൊരു ആഘോഷം നടക്കുന്നത്... വിവാഹം നടന്നിട്ടുണ്ടെങ്കിലും വളരെ ആർഭാടപൂർവ്വമായ ഒരാഘോഷമായിരുന്നു ഇന്നത്തേത്... അടുത്ത ദിവസം 7 മണിക്കുതന്നെ വാഹനം പുറപ്പെടുമെന്ന് വിവാഹത്തിന് വരാനുള്ളവരോട് പ്രത്യേകം പറഞ്ഞിരുന്നു.

അകത്ത് സഫിയയും മറ്റുള്ളവരും അടുത്തദിവസം പോകേണ്ട ഡ്രസ്സുകളും മറ്റും തേയ്ക്കുന്ന തിരക്കിലായിരുന്നു. ഫസൽ അവന്റെ റൂമിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അന്നത്തെ ദിവസത്തെ ആഘോഷങ്ങൾക്കുശേഷം അവർ എല്ലാവരും ഉറങ്ങാൻകിടന്നു.

അടുത്ത ദിവസം എല്ലാവരും നേരത്തേ എഴുന്നേറ്റ് റഡിയായി. മണവാളനെ ഒരുക്കുന്ന ചടങ്ങുണ്ടല്ലോ.. അത് റഷീദും ഫസലുമാണ് എറ്റെടുത്തത്. കൂടാതെ ഹമീദിന്റെ ബന്ധത്തിലുള്ള ഒരു പയ്യനുമെത്തിയിരുന്നു. അവരെല്ലാവരും കൂടി അഭിമന്യുവിനെ മേക്കപ്പ്ചെയ്ത് സുന്ദരനാക്കി... സഫിയ സാരിയുടുത്തു വന്നപ്പോൾ ആളാകെ മാറിയിരുന്നു. പ്രായം വളരെ കുറഞ്ഞതുപോലെ തലയിൽ മൈലാഞ്ചിതേച്ചു നരച്ച മുടി കറുപ്പിച്ചിരിക്കുന്നു. എല്ലാവരും കൈയ്യിൽ മൈലാഞ്ചി ഇട്ടിരുന്നു. ഹമീദ് മതവിശ്വാസിയാണെങ്കിലും വസ്ത്രധാരണത്തിൽ ഒരു കടുംപിടുത്തവും നടത്തിയിട്ടില്ല. സഫിയപോലും വിവാഹശേഷമാണ് തട്ടം ധരിച്ചിട്ടുള്ളത് അതും ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി.. വന്നു കയറിയ രണ്ടു പെൺകുട്ടികളോടും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ല... സഫിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. മറ്റുള്ളവരും അതുപോലെതന്നെ... വരന് പോകാനുള്ള വാഹനം അലങ്കരിക്കുന്ന തിരക്കിലാിയരുന്നു ഫസൽ... അവരുടെ വണ്ടിയിൽ തന്നെയാണ് വരൻ പോകുന്നത്. വിഷ്ണു സാരഥിയും....

ഹമീദ്ക്ക പുതു വസ്ത്രങ്ങളണി‍ഞ്ഞ് യാത്രയ്ക്ക് തയ്യാറായിരുന്നു. അദ്ദേഹത്തിത്തിന്റെ ഭാര്യയും സഹായത്തിനായി അടുത്തെത്തി.. അഭിമന്യു ഒരു മണവാളന്റെ രൂപത്തിൽ താഴേയ്ക്കു വന്നു..

“ങ്ഹാ ഇപ്പോഴാണ് മണവാളനായത്.“ സഫിയ അവനെ കളിയാക്കി...

“ഒന്ന് പോ.. കളിയാക്കാതെ...“

“ദേ.. ഇക്കാ അഭിമന്യുവിന് നാണംവരുന്നു.“

വിവാഹത്തിന് നാത്തൂനായി സഫിയയാണ് നിൽക്കുന്നത്... അഭിമന്യുവിന്റെ സഹോദരിയുടെ സ്ഥാനത്ത്. അച്ഛന്റെ സ്ഥാനത്ത് ഹീദ്ക്കയും... വിചാരിച്ചതുപോലെ വിവാഹത്തിന് ക്ഷണിച്ചവരെല്ലാം എത്തി.. ഏകദേശം നൂറുപേരൊളം വരും.. വാഹനം കൃത്യം 7 മണിക്കുതന്നെ പുറപ്പെട്ടു. അഭിമന്യു ഉൾപ്പെടെ എല്ലാവരും രണ്ടു വണ്ടികളിലായാണ് യാത്ര തിരിച്ചത്. സഫിയയും അഭിമന്യുവും ഹമീദ്ക്കയും ഭാര്യയും ഒരു വണ്ടിയിൽ. അടുത്ത വണ്ടിയിൽ റഷീദും ഭാര്യയും, നാദിറയും കുട്ടികളുമായി... രണ്ടു മണിക്കൂറത്തെ യാത്രയുണ്ട്.. വിവാഹം 11 മണിക്ക് ശേഷമായതിനാൽ അധികം സമയവുമുണ്ട്.

കൃത്യം 9.30 തന്നെ അവരുടെ വാഹനം ആഡിറ്റോറിയത്തിലെത്തി.. അവിടെ പെൺ കൂട്ടരുടെ ബന്ധുക്കളൊക്കെ എത്തിയിരുന്നു. മണവാളനെ സ്വീകരിച്ചാനയിക്കുകയെന്ന ചടങ്ങാണ് അടുത്തതായി.. പെണ്ണിന്റെ സഹോദരനും മറ്റു ബന്ധുക്കളും വരനെ ഹാരമണിയിച്ച് സ്വീകരിച്ചു. കൂടെ മറ്റു ബന്ധുക്കളും ആഡിറ്റോറിയത്തിലേയ്ക്ക് കയറി... റഷീദും ഹമീദും മറ്റു ബന്ധുക്കളും സ്റ്റേജിലേയ്ക്ക് കയറി... മുഹൂർത്ത സമയമായി. പെൺകുട്ടിയെ ആനയിച്ചുകൊണ്ട് വിളക്കുകളുമായി കുട്ടികളെത്തി.. മണ്ഡപം വലംവച്ചു നിന്നു. ഹമീദ് അഭിമന്യുവിന്റെ കൈപിടിച്ച് മുന്നോട്ട് ആനയിച്ചു.. ഇരിക്കുന്നവരെ നോക്കി തൊഴുതു... അവനെ പെൺകുട്ടിക്കരികിലായി നിർത്തി... ചടങ്ങുകളെക്കുറിച്ച് അഭിമന്യുവിന് ഒരു പിടിയുമില്ല. പക്ഷേ ഹമീദിന് എല്ലാമറിയാം... ഒരു മുസൽമാനാണെങ്കിലും ഹിന്ദു ആചാരങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നു. പലരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. മുഹൂർത്ത സമയമായി... മണവാട്ടി മുതിർന്ന ബന്ധുക്കളുടെ കാൽതൊട്ടു വന്ദിച്ചു... അഭിമന്യു ഹമീദിന്റെയും ഭാര്യയുടെയും കാൽതെട്ടു അനുഗ്രഹം വാങ്ങി... നേരേ മണ്ഢപത്തിലേയ്ക്ക്. തൊട്ടടുത്ത് പരികർമ്മിയെപ്പോലെ ഹമീദ് നിലയുറപ്പിച്ചു... അഭിമന്യുവനെ സ്വന്തം മകനെപ്പോലെയാണ് ഹമീദ് കണ്ടിരുന്നത്...

നാദസ്വരത്തിന്റെ താളത്തിൽ അവിടെ കൂടിയ ബന്ധുക്കളെ സാക്ഷിയാക്കി അഭിമന്യു തന്റെ പ്രിയപ്പെട്ടവളെ താലികെട്ടി സ്വന്തമാക്കി... കന്യാദാനമെന്ന ചടങ്ങും ഹമീദ് തന്നെ നടത്തി... ഹമീദിനെ അറിയാത്ത പലരും  ചോദിക്കുന്നുണ്ടായിരുന്നു അഭിമന്യുവിന്റെ അച്ഛൻ മുസൽമാനാണോയെന്ന്... ജാതിയടെയും മതത്തിന്റെയും പേരിൽ അടിപിടികൂടുന്നവർക്ക് ഇതൊരു ഉത്തമ ഉദാഹരണമായിരുന്നു. മറ്റൊരു മതത്തിലുള്ളവരെ ഉൾക്കൊള്ളാൻ മതമൊരു തടസ്സമല്ല... മനസ്സിന്റെ വാതിലുകളാണ് തുറക്കേണ്ടത്...

മംഗളകരമായി ആ ചടങ്ങുകൾ നടന്നു.. തിരക്കിനിടയിൽ സ്റ്റീഫനേയും കുടുംബത്തേയും നേരത്തേ കാണാനായില്ല... എല്ലാവരും അവിടെ ഒത്തു കൂടി.. ഫോട്ടോയെടുത്തു.. നാത്തൂന്റെ സ്ഥാനം നന്നായി സഫിയ ചെയ്തു... ഇപ്പോൾ അവളെ കണ്ടാൽ ഒരു ഹിന്ദു യുവതിയാണെന്നേ തോന്നൂ... ഫസൽ പോലും അത്ഭുതപ്പെട്ടുപോയി, സ്വന്തം ഉമ്മയുടെ രൂപമാറ്റത്തിൽ...

വിവാഹശേഷം സൽക്കാരവും നടന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. രണ്ടുമണിക്കാണ് പെണ്ണുമായി പുറപ്പെടേണ്ടത്... അതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഹമീദും സൈനബയും നാദിറയും അഫ്സയുമൊക്കെ നേരത്തേ വീട്ടിലേയ്ക്കുപോയി.. അവർ വരുമ്പോൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമല്ലോ.. കൂടാതെ ഇന്നുതന്നെയാണ് വധുവിന്റെ വീട്ടിൽനിന്നും ആൾക്കാൾ അങ്ങോട്ടു വരുന്നത്... അതിന്റ തയ്യാറെടുപ്പുകളും പൂർത്തിയാക്കണം.

വധു യാത്രപറഞ്ഞപ്പോൾ അടുത്ത ബന്ധുക്കളുടെ കണ്ണുകൾ നിറയുന്നത് കാണാമായിരുന്നു. അവർ എല്ലാവരും വധുവിനെയും വരനേയും യാത്രയാക്കി... നേരേ വീട്ടിലേയ്ക്ക്... ഏകദേശം അഞ്ചു മണിയോടെ അവർ വീട്ടിലെത്തി.. കാർ നിർത്തി.. വീട്ടിലേയ്ക്ക്... അവിടെ സൈനബ തന്നെയാണ് അമ്മയുടെ സ്ഥാനത്തുനിന്ന് കത്തിച്ച വിളക്ക് നൽകി വധുവിനെ സ്വീകരിച്ചത്... അഭിമന്യുവിന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... എത്ര ജന്മം നന്ദി പറഞ്ഞാലാണ് തീരുക... ഹിന്ദു ആചാരങ്ങളൊന്നും തെറ്റിക്കാതെ ആ മംഗളകർമ്മത്തിന്റ ചടങ്ങുകളോരോന്നും നടന്നു...

ജാതിയുടെയും മതത്തിന്റേയും പേരിൽ നടക്കുന്ന അടിപിടി അക്രമങ്ങൾക്ക് ഇതൊരു മാതൃകയാണെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.

ആൾക്കൂട്ടം കഴിവതും ഒഴിവാക്കുക... ജാഗ്രത... ജാഗ്രത.. ജാഗ്രത....




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 27 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 12 2020

19.12.20

നിഴൽവീണവഴികൾ ഭാഗം 105


റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് അഭിമന്യു ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.

ലൈബ്രറിയിൽ ഫസൽ ഇപ്പോൾ ആരാധാനപാത്രമാണ്. എല്ലാവരും അവനെ ഒരു അത്ഭുതത്തോടെയാണ് കാണുന്നത്. അന്നാട്ടിൽ ആ കാലഘട്ടത്തിൽ ആരും എം.ബി.ബി.എസ്. പരീക്ഷ പാസ്സായിട്ടുണ്ടായിരുന്നില്ല. എഞ്ചിനീയർമാർ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം എല്ലാവർക്കുമൊരു ആരാധന... അവൻ പുസ്തകങ്ങൾ തിരികെനൽകി. ഡിക്ടറ്റീവ് നോവലുകളോട് പണ്ടേ വലിയ താൽപര്യമായിരുന്നു. കോട്ടയം പുഷ്പനാഥിന്റെയും, ബാറ്റൻബോസിന്റെയും ഓരോ പുസ്തകങ്ങൾ എടുത്തു. ലൈബ്രേറിയനുമായി കുറച്ചുനേരം സംസാരിച്ചു. അവിടെ വന്നിട്ടുള്ള മിക്കവർക്കും ഫസിലിനെ അറിയും തിരിച്ചും. കുറച്ചുനേരം അവിടെ ചിലവഴിച്ചതിനുശേഷം അവൻ അവിടെനിന്നുമിറങ്ങി.

നേരേ വീട്ടിലേയ്ക്ക്. അവിടെ വിവാഹത്തിനുവേണ്ടിയുള്ള വസ്ത്രങ്ങൽ തുന്നിക്കൊണ്ടുവന്നിരുന്നു. അതിന്റെ ഭംഗിനോക്കുകയായിരുന്നു. എല്ലാവർക്കും പുതിയ വസ്ത്രങ്ങൾ എടുത്തിരുന്നു. എല്ലാവരും എത്തിയതിനുശേഷം മാത്രമേ പെണ്ണിനുളള സാരിയെടുക്കാൻ പോവുകയുള്ളൂ. ഫസലിന് പാന്റ്സും ഷർട്ടുമാണ് എടുത്തിരിക്കുന്നത്. അവൻ തന്നെയാണ് തന്റെ ഡ്രസ്സ് സെലക്ട് ചെയ്തത്. ഹമീദിന് നല്ല വെള്ളക്കുപ്പായമായിരുന്നു എടുത്തത്. പെണ്ണുങ്ങളെല്ലം സാരിയാണ് ധരിക്കാനുദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് രാത്രി 1 മണിയോടുകൂടി വിഷ്ണുവുമായി യാത്ര തിരിക്കണം. വെളുപ്പാൻകാലത്താണ് അവർ എത്തുക. അതിനാൽ എല്ലാവരും നേരത്തേ കിടന്നു. വിഷ്ണുവിനോട് പ്രത്യേകം പറഞ്ഞിരുന്നു. അഭിമന്യുവിനുള്ള റൂം വൃത്തിയാക്കി അവിടെ പുതി കട്ടിലും മറ്റും വാങ്ങിയിട്ടിരുന്നു.

യാത്ര പുറപ്പെടുന്നതിനു മുമ്പ് റഷീദ് വിളിച്ചിരുന്നു. അവരുടെ ഫ്ലൈറ്റ് പുറപ്പെട്ടതിന് ശേഷം അൻവർ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.

ഒരുമണിക്കുതന്നെ ഫസലും വിഷ്ണുവും കാറിൽ യാത്ര ആരംഭിച്ചു. നല്ല തണുപ്പുണ്ട്. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിവക്കിലെ തട്ടുകടയിൽ നിന്നും കട്ടൻകാപ്പിയും കഴിച്ചു. കൃത്യസമയത്തുതന്നെ എയർപോർട്ടിലെത്തി. അവിടെ അറൈവൽ ഗേറ്റിനടുത്ത് കാത്തുനിന്നു.അൽ പനേരത്തിനകം അവർ രണ്ടാളും പുറത്തേയ്ക്ക്. അഭിമന്യുവിനെ വിഷ്ണു ആദ്യമായാണ് കാണുന്നത്. അവർ അടുത്തെത്തി. റഷീദും അഭിമന്യുവും ഫസലിനെ അഭിനന്ദിച്ചു. ഫോണിലൂടെയാണല്ലോ സംസാരിച്ചിരുന്നത്. ഇപ്പോഴാണ് നേരിട്ട് കാണുന്നത്. ആ ഫ്ലൈറ്റിൽ തന്നെയാണ് സ്റ്റീഫന്റെ മകളും എത്തിയത്. അവളും അപ്പോഴേയ്ക്കും പുറത്തെത്തിയിരുന്നു. അവളുടെ പ്രതിശ്രുത വരനും എയർപോർട്ടിലെത്തിയിരുന്നു. അവരെല്ലാവരും കുറേനേരം സംസാരിച്ചുനിന്നും. അപ്പോഴേയ്ക്കും വിഷ്ണു അവരുടെ ലഗേജുകൾ ഭദ്രമായി കാറിൽ കയറ്റി. കല്യാണത്തിന് എല്ലാവർക്കും കാണാമെന്നു പറഞ്ഞ് അവർ സന്തോഷപൂർവ്വം പിരിഞ്ഞു.

റഷീദ് വിഷ്ണുവിനെ പരിചയപ്പെടുത്തി. എല്ലാവരും കാറിൽ കയറി.. ഫസലിനോട് ഫ്രണ്ട് സീറ്റിൽതന്നെ കയറിക്കോളാൻ പറഞ്ഞ് റഷീദും അഭിമന്യുവും ബാക്ക് സീറ്റിലേയ്ക്ക് കയറി. അവർ സംസാരിച്ചും പറഞ്ഞും യാത്ര തുടർന്നു. വഴിക്ക് ചായകുടിയും കഴിഞ്ഞ് വീണ്ടും യാത്ര. ഏകദേശം പത്തു മണിയോടെ അവർ വീട്ടിലെത്തി.

അവർക്ക് വലിയ വരവേൽപ്പാണ് വീട്ടിൽ കിട്ടിയത്. അഭിമന്യുവിന് വളരെ സന്തോഷമായിരുന്നു. ഹമീദ്ക്കയെ കണ്ടയുടൻ കാലിൽ തൊട്ടു നമസ്കരിച്ചു. വളരെ ചെറുപ്പത്തിൽകണ്ടതാണ് ഇന്നാണ് അവർ വീണ്ടും കാണുന്നത്. വലിയ മാറ്റങ്ങളൊന്നുമില്ല.. കുറച്ച് തടിച്ചു... കട്ടി മീശ.. ഇത്രയും മാത്രമാണ് പുതുതായി അഭിമന്യുവിൽ ഹമീദ് കണ്ടത്... സഫിയയും അതാണ് പറഞ്ഞത്... എല്ലാവർക്കും മാറ്റങ്ങളുണ്ടാകുമെങ്കിലും അഭിമന്യുവിന് വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

അഭിമന്യു എല്ലാവരോടും കുശലാന്വേഷണം നടത്തി. വാപ്പയെ കണ്ടയുടൻ അഫ്സയുടെ കൈ തട്ടി മോൾ  ഓടിവന്ന് റഷീദിന്റെ തോളിൽ കയറി... നാദിറയുടെ കുട്ടി അൽപം നാണത്തോടെ മാറിനിന്നു. ചായകുടി കഴിഞ്ഞ് ഫസൽ മുകളിലത്തെ നിലയിലെ റൂമിലേയ്ക്ക് അഭിമന്യുവിനെ കൂട്ടിക്കൊണ്ടുപോയി. വിശാലമായ റൂം.. നല്ലരീതിയിൽ അറൈഞ്ചു ചെയ്തിരിക്കുന്നു. കൊണ്ടുവന്ന പെട്ടിയിൽനിന്നും വസ്ത്രങ്ങളും മറ്റും പുറത്തെടുത്തു. ഒന്നു കുളിച്ച് ഫ്രഷായി വരാമെന്നു പറ‍ഞ്ഞ് അഭിമന്യു ടോയിലറ്റിലേയ്ക്ക് പോയി.

അന്നത്തെ ദിവസം അവർ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി.. അത്യാവശ്യം എല്ലാവരോടും ഫോണിൽ ബന്ധപ്പെട്ടു. ഹമീദിക്കാന്റെ കുടുംബത്തിൽ നിന്നും അൻപതുപേരോളം വിവാഹത്തിനെത്തും. കൂടാതെ അയൽക്കാരെല്ലാവരും കൂടി ഇരുപത്തിയഞ്ചോ മുപ്പതോപേരുകാണും. എന്തായാലും മുറ്റത്ത് പന്തിലിട്ടിട്ടുണ്ട്. വരുന്നവർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഭക്ഷണത്തിനും വേണ്ട കാര്യങ്ങളൊക്കെ ഇടപാട് ചെയ്തിട്ടുണ്ട്.

പിറ്റേ ദിവസം അതിരാവിലെ അഭിമന്യുവിന്റെ നാട്ടിലേയ്ക്ക് പോകാനുള്ള പ്ലാനിലായിരുന്നു. അവിടെ അമ്മയെ അടക്കംചെയ്ത മണ്ണിൽ ചെല്ലണം. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഒരു ഫോട്ടോ പോലും തന്റെ പക്കലില്ല... പുറപ്പെടുന്നതിനുമുമ്പ് അതെടുക്കാൻ സാധിച്ചിരുന്നുമില്ല. പക്ഷേ ഇപ്പോഴും അമ്മയുടെ ആ ചിരിച്ച മുഖം മനസ്സിൽത്തന്നെയുണ്ട്.

അവർ അഞ്ചുമണിക്കുതന്നെ യാത്ര ആരംഭിച്ചു. കൂടെ ഫസലുമുണ്ട്. ഏകദേശം പത്തു മണിയോടെ അവർ ലക്ഷ്യസ്ഥാനത്തെത്തി. ഗ്രാമം വളരെ വികസിച്ചിരുന്നു. റോഡിനൊക്കെ വീതി കൂടിയിരിക്കുന്നു. പുതിയ വീടുകളുണ്ടായിരിക്കുന്നു. ഹമീദിന്റെ വീട് കഴിഞ്ഞിട്ടായിരുന്നു അഭിമന്യു വിന്റെ വീട്. ഹമീദിന്റെ വീടു നിന്ന സ്ഥലത്ത് ഇപ്പോൾ ഒരു സ്കൂളാണ്... പുതുതായി തുടങ്ങിയതാണെന്നു തോന്നുന്നു.. പഴയ ഓർമ്മകളെ‍ റഷീദിന്റെയും അഭിമന്യുവിന്റെയും മനസ്സിലൂടെ പാഞ്ഞുപോയി... അവർ കളിച്ചു നടന്ന പ്രദേശം.... പഠിച്ച സ്കൂളിനടുത്തെത്തി... പുതുതായി മതിൽ കെട്ടിയിരിക്കുന്നു കെട്ടിടങ്ങൽ ഓലപ്പുരകളായിരുന്നു അവയൊക്കെ ഓടാക്കിയിരിക്കുന്നു. അവധിയായതിനാൽ ഗേറ്റ്  പൂട്ടിയിട്ടിരിക്കുന്നു. സ്കൂളിന് മുന്നിലത്തെ മാവ് ഇപ്പോഴുമുണ്ട്... എത്രയോ കല്ലേറുകൾ ഏറ്റുവാങ്ങിയ മാവാണത്... കല്ലെറിഞ്ഞ് മാങ്ങയിട്ടതിന് എത്രയോ പ്രാവശ്യം അടികിട്ടിയിട്ടുണ്ട്. സ്കൂളിനടുത്തായി കാണുന്ന ചെറിയ കട... ഇതിപ്പോഴുമുണ്ട്. തങ്ങൾ അക്കാലത്ത് മിഠായി വാങ്ങിയിരുന്നത് അവിടെനിന്നുമാണ്. മാങ്ങ അച്ചാറും നെല്ലിക്ക, പുളിച്ചിക്ക അച്ചാറും അവിടെ സുലഭമായിരുന്നു. കൂടാതെ പൊരി മിഠായി... നാരങ്ങാ മിഠായി ഗ്യാസ് മിഠായി.. അങ്ങനെ... ധാരാളം.. ആ കടയും അടഞ്ഞു കിടക്കുന്നു. സ്കൂളില്ലാത്തതിനാലായിരിക്കും.

വാഹനം വീണ്ടും മുന്നോട്ടു പോയി... അഭിമന്യുവിന്റെ വീടിനു മുന്നിൽ വാഹനം നിന്നു. പണ്ട് മണ്ണ് കൊണ്ടുള്ള മതിലായിരുന്നു. ഇപ്പോൾ നല്ലപൊക്കത്തിൽ മതിൽ കെട്ടിയിരിക്കുന്നു. വീട് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്... തൊട്ടപ്പുറത്തായി കാളവണ്ടിയുള്ള ഒരു വീടുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്. ആ വീടിന് യാതൊരു മാറ്റവും വന്നിട്ടില്ല.. കാളകളെ റോഡിൽ കെട്ടിയിട്ടിരിക്കുന്നു. അഭിമന്യു സാവധാനം പുറത്തേക്കിറങ്ങി. എത്രയോ ഓർമ്മകൾ ഒടിക്കളിച്ച സ്ഥലമായിരുന്നത്. ഗേറ്റ് കുറ്റിയിട്ടിട്ടുണ്ടായിരുന്നു. റഷീദ് തന്നെ ഗേറ്റ് തുറന്നു. അഭിമന്യു ഒരു നിമിഷം വടക്കേഭാഗത്തേയ്ക്കു നോക്കി.. അവിടെ തന്റെ അമ്മയെ അടക്കംചെയ്ത സ്ഥലം.. പുല്ലുചെത്തി വൃത്തിയാക്കി ചുടുകട്ട അടുക്കി വച്ചിരിക്കുന്നു. ഇന്നും ആരോ അതു സംരക്ഷിച്ചുകൊണ്ടു പോകുന്നുവെന്ന് മനസ്സിലായി. അവർ വീടിനു മുന്നിലെത്തി. വാതിലിൽ തട്ടി വിളിച്ചു.

അഭിമന്യു നേരേ കുഴിമാടത്തിനടുത്തേയ്ക്ക് നടന്നു. അവിടെ അൽപനേരം മുട്ടുകുത്തി ഇരുന്നു. കണ്ണടച്ച് പ്രാർത്ഥിച്ചു. തന്റെ അമ്മ കാറ്റായി തന്നെ തഴുകുന്നതായി അവനു തോന്നി. എത്രയോ നാളുകൾക്കുശേഷമാണ് അവനവിടെയെത്തിയത്. എന്തസുഖമുണ്ടെങ്കിലും ആരേയും അറിയിക്കാതെ സ്വയം എരിഞ്ഞടങ്ങിയ അമ്മ.. അവന്റെ കണ്ണുകളിൽ നിന്നു രണ്ടുതുള്ളി കണ്ണുനീർ ആ പാദങ്ങളിലർപ്പിച്ചു.

വാതിലിൽ മുട്ടുകേട്ട് വൃദ്ധയായ ഒരു സ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു. തന്റെ മാമി മാമന്റെ ഭാര്യ... മാമനെന്നു പറ‍ഞ്ഞാൽ അമ്മയുടെ സഹോദരൻ...

“ആരാ...“

“അഭിമന്യുവും റഷീദും പരസ്പരം നോക്കി...

അഭിമന്യു തന്നെയാണ് സംസാരിച്ചു തുടങ്ങിയത്..

“ഞാൻ അഭിമന്യു..“

“ഭവാനിടെ മോനാണോ..“

“അതേ...“

അവരിൽ നിന്ന് ഒരു നിശ്വാസമുയർന്നു...

“നീയിങ്ങടുത്തുവന്നേ...“

അവരുടെ കണ്ണുകൾ നിറയുന്നത് മനസ്സാലായി... അവർ രണ്ടാളും അടുത്തെത്തി... ആ വൃദ്ധയായ സ്ത്രീ അഭിമന്യുവിന്റെ കരം ഗ്രഹിച്ചു..

“എവിടായിരുന്നു ഇത്രയും നാൾ... പലപ്പോഴും നിന്റെ മാമൻ നിന്നെക്കുറിച്ച് പറയാറുണ്ട്.. തീരെ വയ്യ കിടപ്പിലാണ്..“

“ഇതാരാ മോനോ...“

“എന്റെ സുഹൃത്താ.. അപ്പച്ചിക്കറിയാം... റഷീദ്...“

“ഹമീദിന്റെ മോനല്ലേ...“

“നിങ്ങൾ ആളാകെ മാറിയില്ലേ... എത്രയോ വർഷങ്ങളായി കണ്ടിട്ട്.“

അവർ അകത്തേയ്ക്ക് കയറി.. ഒരു കട്ടിലിൽ ചുരുണ്ടു കൂടി ഒരു മനുഷ്യൻ... തന്റ മാമനാണെങ്കിലും തന്നെ ശത്രുവായിയായിരുന്നു കണ്ടിരുന്നത്. അമ്മയുടെ ഓഹരിയായിരുന്നു ഈ വിടും പുരയിടവും. പക്ഷേ മാമന് ആ വീടിനായി ഒരു പാട് ശ്രമിച്ചുനോക്കി. അമ്മയുടെ അച്ചൻ അതിനു സമ്മതിച്ചില്ല... മാമന് വേറെ പുരയിടം നൽകിയിരുന്നു. പുള്ളിക്കാരൻ കുറച്ച് അത്യാഗ്രഹം ഉണ്ടായിരുന്ന മനുഷ്യനായിരുന്നു. അമ്മ സുഖമില്ലാതിരുന്ന സമയത്ത് സഹായത്തിനു ചെന്നെങ്കിലും അദ്ദേഹം സഹായിച്ചില്ല.. തന്നോടുപോലും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയിരുന്നത്. അമ്മയുടെ മരണശേഷം അദ്ദേഹം അതു സ്വന്തമാക്കിയെന്നാണ് അന്നെ പറഞ്ഞു കേട്ടത്. അത് സത്യമായിരുന്നു.

ആ വൃദ്ധ അദ്ദേഹത്തിന്റെ അടുത്തെത്തി വിളിച്ചു.. അദ്ദേഹമൊന്നു മൂളി...

“ആരാ വന്നതെന്നു നോക്കിയേ...“

“കണ്ണുതുറക്കാതെ ആരാന്നു ചോദിച്ചു.“

“അഭിമന്യു...“

ആ പേരുകേട്ടതും അദ്ദേഹം കണ്ണുതുറന്നു.. രണ്ടാളേയും നോക്കി... അഭിമന്യു മുന്നോട്ടു നടന്നുചെന്നു. അവന്റെ കൈകളിൽ അയാൾ പിടിച്ചു.

“മോനേ.. ആയ കാലത്ത് നല്ല പ്രവർത്തികളല്ല ഞാൻ നിങ്ങളോട് ചെയ്തിട്ടുള്ളത്... ഭവാനിയുണ്ടായിരുന്നപ്പോൾ ഒരുപാട് ദ്രോഹങ്ങൾ ചെയ്തിട്ടുണ്ട്.. അവളുടെ മരണത്തിനു ശേഷമാണ് അവളുടെ വില ഞങ്ങൾ അറി‍ഞ്ഞത്.. നിങ്ങൾ അന്ന് എല്ലാം ഉപേക്ഷിച്ച് പോയില്ലേ...“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

“അവൾ പൊറുക്കില്ല... ഇവിടെ ആരുമില്ലാതിരുന്നതിനാൽ ഞാനും അവളും ഇങ്ങോട്ടു താമസം മാറി.. മക്കളൊക്കെ യുണ്ട് ആർക്കും ഞങ്ങളെ വേണ്ട... സ്വത്തെല്ലാം അവർ കൊണ്ടുപോയി.. പിന്നെ ഈ ഇരുപത്തേഴു സെന്റിൽ നിന്നും കിട്ടുന്ന വിള മാത്രമാണ് ഇപ്പോൾ ഞങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്... ഇപ്പോഴും ഇത് നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്... കാത്തിരിക്കുകയായിരുന്നു എന്നെങ്കിലും ആരെങ്കിലും തിരക്കിവരുമെന്ന്... നീയിപ്പോൾ എവിടെയാ.. നിന്റെ അച്ഛൻ... സഹോദരി.....“

“അച്ഛൻ മരിച്ചിട്ട് ഇരുപതു വർഷമായി.. സഹോദരി വിവാഹിതയും രണ്ടു കുട്ടികളുമുണ്ട്. ഞാൻ വിവാഹം കഴിച്ചിരുന്നില്ല.. അടുത്ത ആഴ്ച എന്റെ വിവാഹമാണ്... അതിനായാണ് നാട്ടിലെത്തിയത്...“

“മോനേ... അനുഗ്രഹിക്കാൻ മാത്രമേ ഞങ്ങൾക്കാകൂ.. യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല...“

“വേണ്ട വേണ്ട... പ്രാർത്ഥന മാത്രം മതി മാമാ..“

“പിന്നെ... ഇപ്പോഴും ഈ വസ്തുവിന്റെയും വീടിന്റെയും പ്രമാണം നിന്റെ അമ്മയുടെ പേരിൽ തന്നെയാണ്. ഇതിനിപ്പോൾ അവകാശിയെത്തിയല്ലോ...“

“മാമാ... ഞാൻ അവകാശം പറഞ്ഞുവന്നതല്ല.. ഇത് മാമനുള്ളതുതന്നെയാണ്... അമ്മ പോയില്ലേ... മാമനുള്ളതുകൊണ്ടല്ലേ... അമ്മയുടെ കുഴിമാടമെങ്കലും അവശേഷിക്കുന്നത്..“

അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.

“മറ്റു ബന്ധുക്കൾ...“

“എല്ലാവരും ഇവിടം വിറ്റു പെറുക്കി നാടുവിട്ടു... ഭവാനി ഞങ്ങളെ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്... അവൾക്ക് ഒരുപക്ഷേ ഞങ്ങൾഇവിടംവിട്ടു പോകുന്നത് ഇഷ്ടമല്ലായിരിക്കാം...“

ശരിയായിരിക്കാം. മാമൻ ദ്രോഹങ്ങൾ ചെയ്യുമ്പോഴും അമ്മ അദ്ദേഹത്തെ ന്യായീകരിച്ചിട്ടേയുള്ളൂ.. വലിയ സ്നേഹമായിരുന്നു സഹോദരനോട്... അവർ കുറേനേരം അവിടെ സംസാരിച്ചും പറഞ്ഞുമിരുന്നു. വിഷ്ണുവിനോട് തൊട്ടടുത്ത കടയിൽ നിന്നും ചന്ദനത്തിരിയും തീപ്പെട്ടിയും വാങ്ങിവരാൻ അഭിമന്യു പറഞ്ഞു...

അവർ കുഴിമാടത്തിനടുത്തെത്തി.. ചന്ദനത്തിരി കത്തിച്ചുവെച്ചു പ്രാർത്ഥിച്ചു.. തന്റെ വിവാഹമാണെന്നും അമ്മയുടെ അനുഗ്രഹമുണ്ടാവണമെന്നും അവൻ മനസ്സിൽ പ്രാ‍ർത്ഥിച്ചു. വീണ്ടും വീട്ടിനുള്ളിലേയ്ക്ക് കയറി.. അഭിമന്യു കുറച്ചു പണമെടുത്ത് അപ്പച്ചിയുടെ കൈയ്യിൽ കൊടുത്തു.. അവർ മറുത്തൊന്നും പറയാതെ പണം വാങ്ങി. അവരുടെ ബുദ്ധിമുട്ടിന്റെ ആഴം അഭിമന്യുവിന് മനസ്സലായി... അടുത്തുള്ള ആശുപത്രിയിലാണ് സ്ഥിരമായി കാണിക്കുന്നതെന്നു മനസ്സിലായി.. വേണ്ട പണം താൻ അയച്ചുതരാമെന്നും നല്ലൊരു ഡോക്ടറെ കാണിക്കണമെന്നും അഭിമന്യു അവരോടു പറഞ്ഞു.. അവർക്കും വലിയ സന്തോഷമായി... ജീവിതത്തിൽ അവസാനനാളിൽ രക്തബന്ധത്തിലുള്ള ഒരാളെങ്കിലും തേടിയെത്തിയല്ലോ.. ആ ഒരാശ്വാസം...

ചിലരുടെ ജീവിതം അങ്ങനെയാണ്.. ആരോഗ്യത്തോടിരിക്കുന്ന സമയം അഹങ്കാരം കാണിച്ചു കൂട്ടും.. അവസാനം കിടക്കയിൽ കിടന്നു പശ്ചാത്തപിക്കാനേ സമയം കാണുള്ളൂ... അങ്ങനെയുള്ളൊരു മനുഷ്യമായിരുന്നു അദ്ദേഹം... പക്ഷേ അപ്പച്ചി അങ്ങനെയായിരുന്നില്ല... അവർ അമ്മയോട് വളരെ സ്നേഹമുള്ള സ്ത്രീയായിരുന്നു. പിണക്കത്തിലായിരുന്നെങ്കലും അവർ അമ്മയെ കാണാൻ വരുമായിരുന്നു. അവരുടെ സ്നേഹബന്ധം മരണം വരെയും നിലനിന്നു.  

അവർ യാത്ര പറഞ്ഞു പിരിഞ്ഞു. വിവാഹം കഴിഞ്ഞ് വധുവുമായി എത്താമെന്നു പറഞ്ഞാണ് യാത്ര പറഞ്ഞിറങ്ങിയത്..

അഭിമന്യുവിന്റെ മനസ്സ് വലിയ ദുഃഖത്തിലായിരുന്നു. പഴയ ഓർമ്മകൾ വീണ്ടും അവന്റെ സിരകളിൽ ഓടിയെത്തി... റഷീദ് സംസാരത്തിലൂടെ അവന്റെ വിശമങ്ങൾ പതിയെ പതിയെ  മാറ്റെയെടുത്തു.. ഒരു നല്ല സുഹൃത്ത് അങ്ങനെയാകണമല്ലോ... അവർ നേരേ പോയത് അഭിമന്യുവിന്റ നവവധുവിന്റെ വീട്ടിലേയ്ക്കാണ്. അവിടെത്തിയപ്പോൾ വലിയ ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുനടക്കുന്നെന്നു മനസ്സിലായി.. എല്ലാവരും ഓടിയെത്തി സ്വീകരിച്ചു.. അവരെ എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു. അഭിമന്യു എല്ലാവരേയും പരിചയപ്പെടുത്തി. അവർ അവിടെനിന്നും ഉച്ചഭക്ഷണവും കഴിച്ചാണ് യാത്ര തിരിച്ചത്...

യാത്രകൾ കഴിവതും ഒഴിവാക്കുക.. കൊറോണ നമ്മെവിട്ടുപോയിട്ടില്ല... ഇന്നും ഒരു പേടിസ്വപ്നമായി പിറകേയുണ്ട്... ജാഗ്രമതി ഭയം വേണ്ട....


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 20 12 2020



തുടർന്നു വായിക്കുക അടുത്ത ഞായർച്ച 27 12 2020

12.12.20

നിഴൽവീണവഴികൾ ഭാഗം 104

 

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരം വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

എല്ലാവരും പുലർച്ചെതന്നെ ഉറക്കമുണർന്നു. പുറപ്പെടാനുള്ള തയ്യാറെടുപ്പ്. റഷീദിന്റെ മകൾ ഒരു കുറുമ്പും കാണിച്ചില്ല.. അവൾക്ക് യാത്രകൾ വളരെ ഇഷ്ടമാണെന്നു തോന്നുന്നു. അമ്മായി രാവിലെ തന്നെ എഴുന്നേറ്റു കഴിക്കാനുള്ള കാപ്പിയും ഉച്ചയ്ക്കുള്ള ഭക്ഷണവും പൊതിയായി നൽകി... അമ്മായിയോട് എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ മനസ്സ് നിറവാർന്നതാണ്. അത് മറ്റുള്ളവരുടെ മനസ്സു നിറയുന്നതുവരെ സ്നേഹംകൊണ്ടു മൂടും... അവർ രാവിലെ ചായ മാത്രമേ കഴിച്ചുള്ളൂ...

എല്ലാപ്രാവശ്യത്തെപ്പോലെ അമ്മായി നിറകണ്ണുകളോടെ യാത്രയാക്കി... സഫിയ സ്ഥിരമായി വരില്ലെന്നറിയാം ന്നാലും ഇടയ്ക്കിടയ്ക്ക് മോനേ കാണാനായി ഇവിടെവന്നു നിൽക്കണമെന്നുള്ള ആവശ്യം മാത്രമാണ് അമ്മായി സഫിയയ്ക്കു മുന്നിൽ വച്ചത്... അതിനുള്ള അനുവാദം ഹമീദ് തരുമെന്നും കൂടി പറഞ്ഞു...

അവർ യാത്ര തുടർന്നു. രണ്ടുദിവസമാണ് താമസിച്ചതെങ്കിലും ഒരുപാട് നാളുകളായി താമസിച്ച് പിരിയുമ്പോഴുള്ള വേദനായിയിരുന്നു എല്ലാവർക്കും..

വാഹനം അവരേയും വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേയ്ക്കു കുതിച്ചു. രാവിലെ ഉണർന്നതുകൊണ്ട് എല്ലാവരും തെല്ലൊരു മയക്കത്തിലേയ്ക്ക് വഴുതിവീണു. ഒൻപതു മണി കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ഉണർന്നു കഴിഞ്ഞിരുന്നു. സുരക്ഷിതമായി റോഡിന് സൈഡിൽ വാഹനം പാർക്കു ചെയ്തു. അവർ കാപ്പികുടിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങി.. ചായ ഫ്ലാസ്കിൽ പ്രത്യേകം തന്നുവിട്ടിരുന്നു. കൂടാതെ അപ്പവും ചിക്കൻ സ്റ്റൂവും... എല്ലാം നല്ല സ്വാദോടുകൂടി എല്ലാവരും കഴിച്ചു. അൽപനേരത്തെ വിശ്രമത്തിനുശേഷം അവർ യാത്ര തുടർന്നു...

ഉച്ചഭക്ഷണത്തിനായി അവർ 2 മണിയോടുകൂടി വീണ്ടും വാഹനം നിർത്തി... ഫ്രൈഡ്റൈസാണ് ഉണ്ടാക്കിതന്നിരിക്കുന്നത്. കൂടാതെ ചിക്കൻ കറിയും ഫ്രൈയും... അവരെല്ലാം ഉച്ചഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു... ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും ചെറുമയക്കത്തിലേയ്ക്ക് വീണ്ടും വഴുതിവീണു... വിഷ്ണു തന്റെ ജോലി തുടർന്നുകൊണ്ടിരുന്നു. നാലുമണിയോടുകൂടി അവർ ചായകുടിക്കാനായി വീണ്ടും വാഹനം നിർത്തി... റോഡിനു സൈഡിലുള്ള ചെറിയൊരു തട്ടുകട... എല്ലാവരും ചായയും വടയും കഴിച്ച് വീണ്ടും യാത്ര... ഏകദേശം 5.30 മണിയോടെ അവർ വീട്ടിലെത്തി. ഫസലിറങ്ങി ഗേറ്റ് തുറന്നുകൊടുത്തു.. വാഹനം അകത്തേയ്ക്ക്... തങ്ങളെപ്രതീക്ഷിച്ച് എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു. എത്തിയപാടേ ഹമീദ് കുശലാന്വേഷണം നടത്തി... ഫസലിന്റെ അഡ്മിഷന്റെ കാര്യങ്ങളും മറ്റും അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കി. അവൻ വിശദമായി ഉപ്പയോട് പറഞ്ഞുകൊടുത്തു. അമ്മായിയുടെ കാര്യങ്ങളും അവൻ അവതരിപ്പിച്ചു. ഉപ്പയെ ഒന്നു കാണണമെന്നുണ്ടെന്നു പറഞ്ഞു. യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് അതാണ് വരാത്തത്...

അപ്പോഴേയ്ക്കും ഗൾഫിൽ നിന്നും റഷീദ് വിളിച്ചു... റഷീദിനോടും ഫസൽ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. പോയ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടന്നതിൽ അവർ അല്ലാഹുവിനോട് നന്ദിപറഞ്ഞു. റഷീദും അഭിമന്യുവും വരുന്ന വെള്ളിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കുന്നു. അഭിമന്യുവിന് താമസിക്കാൻ വീടിന്റെ മുകളിലത്തെ നിലയിൽ ഫസലിന്റെ മുറിയുടെ ഓപ്പോസിറ്റുള്ള റൂമാണ് തയ്യാറാക്കിയിരിക്കുന്നത്... അഭിമന്യുവിന് ഇവിടെ വേറേ ബന്ധുക്കളാരുമില്ലല്ലോ.

അഭിമന്യുവിന്റെ വിവാഹക്കാര്യം പറഞ്ഞപ്പോഴേ ഹമീദ്ക്ക പറഞ്ഞിരുന്നത് അവൻ നമുക്ക് വളരെ വേണ്ടപ്പെട്ടവനാ.. ഇവിടെ എല്ലാക്കാര്യങ്ങളും നോക്കേണ്ടത് നമ്മുടെ കടമയാണ്. ആയതിനാൽ അവൻ വിവാഹം കഴിഞ്ഞ് വരേണ്ടതും ഇവിടെത്തന്നെയെന്നാണ്. ജാതിയും മതവുമൊന്നും അതിനൊരു തടസ്സമേയല്ല... ഭാര്യവീട്ടുകാർക്കും അതിൽ വിരോധമില്ല.. അഭിമന്യുവിന്റെ വിവാഹം കഴിഞ്ഞ് അവർ അന്നുതന്നെ ഇവിടെത്തും... അതു കഴിഞ്ഞാൽ സ്റ്റീഫന്റെ മകളുടെ വിവാഹമാണ് അത് തൊട്ടടുത്ത ആഴ്ചയിലുമാണ്. ആ വിവാഹം കഴിഞ്ഞാൽ അഭിമന്യുവും ഭാര്യയും ഗൾഫിലേയ്ക്ക് പറക്കും.. റഷീദ് ഒരാഴ്ചകൂടി നാട്ടിൽ കാണും.

എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയ അഭിമന്യുവിന് ഇതൊക്കെയൊരു പുതിയ അനുഭവമായിരുന്നു. റഷീദാണ് അഭിമന്യുവിനോട് ഹമീദ്ക്കയുടെ ആഗ്രഹം പറഞ്ഞത്. അതിനെ എതിർക്കാൻ അഭിമന്യുവിനുമായില്ല... വിരലിലെണ്ണാവുന്ന ബന്ധുക്കൾ മാത്രമേ ഇന്നുള്ളൂ.. ബാക്കിയുള്ളവർക്ക് അഭിമന്യുവിനെ അറിയത്തുമില്ല. വന്നുകഴിഞ്ഞാൽ തന്റെ ആ പഴയ തറവാട്ടിലേയ്ക്കൊന്നു പോകണമെന്നുണ്ട്... ആരോ ആ തറവാട് സ്വന്തമാക്കിയിരിക്കുന്നു എന്നു മാത്രമറിയാം.. എന്നാലും അമ്മയുടെ കുഴിമാടത്തിൽ എത്തി അനുഗ്രഹം വാങ്ങണം... അവിടെ ഒരു തിരികത്തിച്ചുവയ്ക്കണം കുറച്ചു പൂക്കളിടണം... എന്തായാലും ആ കാലത്ത് ചെറിയൊരു ആൽത്തറപോലെ കെട്ടിയതിനാൽ അതാരും തകർത്തുകാണില്ലെന്നറിയാം... അഥവാ അതില്ലെങ്കിലും അമ്മ ജനിച്ചു വളർന്ന ആ തറവാട്ടിൽ ഒന്ന് എത്തുകയെന്നുള്ളത് ജീവിതാഭിലാഷമാണ്... അവിടെ കാറ്റായി തന്നെ അനുഗ്രഹിക്കുമെന്നവന്റെ മനസു പറയുന്നുണ്ടായിരുന്നു.

എന്തെല്ലാം ത്യാഗങ്ങളാണ് അവന്റെ അമ്മ അനുഭവിച്ചിട്ടുള്ളത്... ഒരിക്കലും മുഖം കറുത്ത് കണ്ടിട്ടില്ല... എന്നിട്ടും ദൈവം അമ്മയെ നേരത്തേയങ്ങു വിളിച്ചു. ഇന്നുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. റഷീദിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഗൾഫിലെ മരുഭൂമിയോട് പടവെട്ടി ജീവിക്കേണ്ടവനാണ് താൻ... ഒരിക്കലും മറക്കാനാവാത്ത സുഹൃത്താണ് റഷീദ്.. അവനോടും അവന്റെ കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്...

അടുത്ത ദിവസം തന്നെ പന്തലുകാർ വീട്ടിലെത്തി... ഹമീദിന്റെ നിർദ്ദേശപ്രകാരം ചെറിയൊരു പന്തൽ കെട്ടുന്നതിനാണവർ എത്തിയത്... വീടെല്ലാം ലൈറ്റിടാൻ പറഞ്ഞിട്ടുണ്ട്. പരിസരം മൊത്തം വൃത്തിയാക്കുകയും ചെയ്തു. പലരും ചോദിച്ചു എന്താ വിശേഷമെന്ന് അവരോടെല്ലാം പറഞ്ഞത് തനിക്ക് പിറക്കാതെപോയ ഒരു മകന്റെ വിവാഹമാണെന്ന്.. അയൽക്കാരെയൊക്കെ വിളിച്ചിരുന്നു. കത്തുകണ്ടപ്പോൾ പലരുടേയും മുഖം ചുളിഞ്ഞു... ഇതൊരു ഹിന്ദു പയ്യനല്ലേയെന്ന്.. ഹമീദ് പറഞ്ഞത് അത് നമ്മൾ പറയുന്നതല്ലേ.. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമമാണ്... പേരിൽ മാത്രമല്ലേ വ്യത്യാസമുള്ളൂ... ചോരയും നീരുമൊക്കെ എല്ലാവർക്കും ഒരുപോലെയല്ലേയെന്ന്....

ഇതിനിടയിൽ ഐഷു വിളിച്ച് ഫസലിനോട് വിവരങ്ങൾ തിരക്കി.. അവളും അവിടെ അഡ്മിഷനെടുത്തു. രണ്ടുമൂന്നു മലയാളികളും അവിടുത്തെ കോളജിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഫസൽ തന്റെ കോളേജിന്റെ വിശേഷങ്ങളൊക്കെ പറഞ്ഞു.. അടുത്ത മാസം ക്ലാസ്സുകൾ തുടങ്ങും അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. ഇവിടെ ഗോപിയങ്കിൾ വേണ്ട എല്ലാ സഹായവും ചെയ്തുതരുമെന്നും അവൻ പറഞ്ഞു. ക്ലാസ്സു തുടങ്ങിക്കഴിഞ്ഞതിനുശേഷം വെക്കേഷന് കുടുംബസമേതം അവർ നാട്ടിലേയ്ക്ക് വരാനുള്ള പ്ലാനുണ്ടന്നുള്ള കാര്യം ഐഷു അവനോടു പറഞ്ഞു.. ഇവിടുത്തെ വീട്ടിൽ അവരുടെ ബന്ധുക്കളാണ് താമസം. കൂടാതെ ഇവിടുത്തെ ബിസിനസ് അനുജനാണ് നോക്കുന്നത്... എല്ലാം നേരേ പോകുന്നു. ന്നാലും വാപ്പ നാട്ടിലെത്തിയിട്ട് ആറുമാസത്തിലധികമായിരിക്കുന്നു.. തന്റെ അഡ്മിഷനൊക്കെ കഴിഞ്ഞ് ഒറ്റയ്ക്ക നാട്ടിലേയ്ക്ക പോകാനായിരുന്നു വാപ്പാന്റെ പരിപാടി. ഐഷു അത് പൊളിച്ചു. ഒരുമിച്ചു പോകാമെന്നായി.. അങ്ങനെ അവർ ആ തീരുമാനത്തിലെത്തി. നാട്ടിൽ വരുമ്പോൾ നേരിട്ടു കാണാമെന്നു പറഞ്ഞ് അവർ സംഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് അവൻ ഒരു കാര്യം മറന്നത്.. വീണ്ടും  അവൻ അവളുടെ നമ്പറിലേയ്ക്ക് ഡയൽ ചെയ്തു.

“എന്താ ഫസലേ...“

“അതേ ഞാനൊരു കാര്യം പറയാൻ മറന്നുപോയി..“

“അതെന്താ...“

“അഭിമന്യു അങ്കിളിനെ അറിയില്ലേ..“

“അറിയാലോ...“

“അങ്കിളിന്റെ വിവാഹം ഈ വരുന്ന ഞായറാഴ്ചയാണ്... വിവാഹംകഴിഞ്ഞു വരുന്നത് ഇവിടേയ്ക്കാണ് അതു പറയാൻ വിളിച്ചതാ... പിന്നെ നിന്നെയും കുടുംബത്തേയും പ്രത്യേകം ക്ഷണിക്കുന്നു.“

“നീ നേരത്തേ പറഞ്ഞായിരുന്നല്ലോ.. നാട്ടിലായിരുന്നെങ്കിൽ വരാമായിരുന്നു. എന്തായാലും നല്ലൊരു കാര്യം...“

“അതേ.. ഇനി ഇവിടെ പന്തലുയരുന്നത് ആരുടെ കല്യാണത്തിനായിരിക്കുമെന്നറിയാമോ.“

“ആരുടെ...“

“അതു നിനക്കറിയില്ലേ...“ അവൾ അജ്ഞത നടിച്ചു..

“ഇല്ല...“

“ഇല്ലെങ്കിൽ അറിയേണ്ട... ശരി ഗുഡ് നൈറ്റ്..“

“നീ പറഞ്ഞിട്ടു പോടാ ചെക്കാ ...“

“... ഓ പിന്നെ.. ഒന്നുമറിയാത്ത ഒരു കുട്ടി.“

“എന്താടാ നീ പിണങ്ങിയോ... ന്നാലേ എനിക്കറിയാം.... ന്റ മോൻ പോയിക്കിടന്നുറങ്ങിക്കോ..“

അവളുടെ വായിൽ നിന്ന് അത് കേൾക്കാനായിരുന്നു അവനാഗ്രഹം... കേട്ടുകഴിഞ്ഞപ്പോൾ സമാധാനമായി... ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വച്ചു..

ഗൾഫിൽ നിന്നും റഷീദ് വിളിച്ചിരുന്നു. വെള്ളിയാഴ്ച അവർ വെളുപ്പിനേ നാലുമണിക്കുള്ള ഫ്ലൈറ്റിലാണ് വരുന്നത്... വിഷ്ണു ആ സമയത്ത് അവിടെത്തിയാൽ മതി.. ഫസലും കൂടെ കാണുമല്ലോ... ഞായറാഴ്ച രാവിലെ 7 മണിക്ക് വിവാഹസ്ഥലത്തേയ്ക്ക് തിരിക്കണം വിവാഹം 10.30 നുമേൽ 11 മണിക്കകമാണ്... ഇവിടെനിന്നും രണ്ടര മണിക്കൂറത്തെ യാത്രയുണ്ട്. കുറച്ച് നേരത്തേ തിരിക്കാമെന്നാണ് പ്ലാൻ... വരുന്ന ദിവസം തന്നെ അവർ അഭിമന്യുവിന്റെ തറവാട്ടിലേയ്ക്ക് പോകും.. അവിടെ എത്തിയിട്ട് ഒരുപാട് വർഷങ്ങളായിരിക്കുന്നു.. ആരേയും അറിയില്ല... അവിടെനിന്നുമായിരിക്കും വീട്ടിലേയ്ക്കുള്ള യാത്ര... വിവാഹത്തിന് ഹമീദും തന്റെ ബന്ധുക്കളെ ക്ഷണിച്ചിട്ടുണ്ട്. അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഒരു വിവാഹമാകുമ്പോൾ ചെറുക്കന്റെ കൂട്ടത്തിൽ നിന്നും ആളുവേണമല്ലോ.. അവനാരുമില്ലാന്നൊരു തോന്നലുണ്ടാകരുതല്ലോ... സ്റ്റീഫന്റെ മകളും അവരോടൊപ്പമാണ് വരുന്നത്.. എയർപോർട്ടിൽ സ്റ്റിഫൻ അവളെ കൂട്ടാനെത്തുന്നുണ്ട്. അഭിമന്യു വിവാഹം കഴിക്കുന്ന കുട്ടി കഴിഞ്ഞ ആഴ്ചതന്നെ നാട്ടിലെത്തിയിരുന്നു. അഭിമന്യുവും റഷീദും ദുബായിൽനിന്നുമാണ് കേരളത്തിലേയ്ക്ക വരുന്നത്.... തിരിച്ച് സൗദിയിലേയ്ക്കു പോകും... അഭിമന്യുവിന് താമസിക്കാൻ പ്രത്യേകം ഫ്ലാറ്റ് എടുത്തിരുന്നു. രണ്ടാൾക്കും ജോലിയുള്ളതിനാൽ അതിനനുസരിച്ചുള്ള സ്ഥലമാണ് തിര‍ഞ്ഞെടുത്തത്.

സ്റ്റീഫന്റെ മകളുടെ വിവാഹംകൂടാൻ വീണ്ടുമൊരു യാത്ര.. അത് കൂടുതൽ ദൂരത്തിലല്ല... ടൗണിലെ പള്ളിയിൽ വച്ചാണ്.. അവിടെയും തയ്യാറെടുപ്പുകൾ ധൃതഗതിയിൽ നടന്നുവരുന്നു. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ വിവാഹക്ഷണമൊക്കെ കഴിഞ്ഞു. വീടിന്റെ പെയിൻിംഗ് തീർന്നു. ബന്ധുക്കളുടെ ഡ്രസ്സൊക്കെയെടുത്തു.. അവളുടെ വിവാഹവസ്ത്രവും മറ്റും വന്നതിനു ശേഷം മാത്രമേ എടുക്കുള്ളൂ.. എല്ലാവർക്കുമൊരു ഉത്സവ പ്രതീതിതന്നെ...

അന്നത്തെ ദിവസം സന്തോഷത്തെടെ അവസാനിച്ചു.. എല്ലാവരും ഉറങ്ങാനായി പോയി... രാവിലെ താഴെനിന്നും സഫിയയുടെ വിളികേട്ടാണ് ഫസൽ ഉണർന്നത്... താഴെ മൗലവി വന്നിരിക്കുന്നു. അവൻ ഓടി താഴെയെത്തി... മൗലവിയും കുടുംബവുമുണ്ട്... ഫസലിനെ മൗലവിയും തന്റെ കുടുംബത്തിന് പരിചയ്പ്പെടുത്തി.

“ഫസലേ... ഇന്ന് ഞങ്ങളുടെ നാട്ടിലേയ്ക്കൊരു യാത്രപോവാ... പോകുന്ന വഴിയ്ക്ക് നിന്നെയൊന്നു കണ്ടിട്ടു പോകാമെന്നു കരുതി... എന്തായി അഡ്മിഷനൊക്കെ...“

“എല്ലാം കഴിഞ്ഞു... ഇന്നലെ എത്തിയതേയുള്ളൂ.

“എന്നാണ് ക്ലാസ് തുടങ്ങുന്നത്..“

“അടുത്ത മാസം..“

“.. ശരി... വായന മുടക്കരുത്... നമുക്ക് ഒരു ബാംഗ്ലൂർ ട്രിപ്പുകൂടിയുണ്ട്... അതിന് സമയമാകുമ്പോൾ പറയാം.... നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്കുക.“

അപ്പോഴേയ്ക്കും സഫിയ എല്ലാവർക്കുമുള്ള ചായയുമായി എത്തിയിരുന്നു... കുറേനേരം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പോകാൻ നേരം മൗലവി ഒരു ചെറിയ പായ്ക്കറ്റ് ഫസലിനെ ഏൽപ്പിച്ചു...

“ഫസലേ ഇത് എന്റെയൊരു സമ്മാനം..“

“അവൻ സന്തോഷത്തോടെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു..“

“നീയതു പൊട്ടിച്ചു നോക്കിക്കേ..“

അവൻ കവർ പൊട്ടിച്ചു...

“സ്റ്റെതസ്കോപ്പ്...“

“അതേ.. എന്റെ അനിയന്റെ മകൻ ഇന്നലെ അമേരിക്കയിൽ നിന്നും വന്നു.. അവനോട് ഞാൻ പ്രത്യേകം പറഞ്ഞു വരുത്തിച്ചതാ...“

“മൗലവി ഇത് വലിയ വിലകൂടിയതല്ലേ...“

“അതിന് സമ്മാനത്തിന്റെ മൂല്യം ആരും നോക്കാറില്ലല്ലോ..“

“എന്റെ ജീവിതത്തിൽ സുപ്രധാനമായ വഴിത്തിരിവുകളിലെല്ലാം മൗലവിയും കൂടെയുണ്ട്.. ഇപ്പോൾ ആദ്യമായൊരു സ്റ്റെതസ്കോപ്പ് കൈകൊണ്ട് തൊടുന്നത് മൗലവിൽ നിന്നുമാണ്...“

“എല്ലാം പടച്ചോന്റെ തീരുമാനം...“

എല്ലാവരുടെയും മിഴികൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.

“പിന്നെ ഞായറാഴ്ച ഞാനെന്തായാലും വരും.. നമ്മുടെ അഭിമന്യുവിന്റെ വിവാഹമല്ലേ.. നേരിട്ട് കണ്ടിട്ടില്ല... ന്നാലും ഹമീദിക്കാന്റെ വാക്കുകളിൽ നിന്നും മനസ്സിലാവും അദ്ദേഹം നിങ്ങൾക്ക് എത്ര പ്രിയപ്പെട്ടവനാണെന്നുള്ളത്.“

കുറച്ചു നേരം കൂടി മൗലവി സംസാരിച്ച് നിന്നശേഷം യാത്രപറഞ്ഞിറങ്ങി..

മൗലവി ഓർക്കുകയായിരുന്നു. താനെന്തെല്ലാമാണ് ഫസലിനു മേൽ കാണിച്ചുകൂട്ടിയിട്ടുള്ളത്. എന്നിട്ടും അവന് യാതൊരു വിരോധവുമില്ല... തന്റെ ശീലങ്ങൾ അവസാനിപ്പിച്ചത് ഒരു സുപ്രധാന പങ്ക് അവനുമുൻണ്ട്... ചെയ്ത തെറ്റുകൾക്ക്... അദ്ദേഹം നൂറുവട്ടം മനസ്സിൽ മാപ്പുറഞ്ഞിട്ടുണ്ട്. ഇനിയൊരു ജന്മമുണ്ടെങ്കിൽ തെറ്റുകൾ ചെയ്യാതെ ജീവിക്കണമെന്നു ശപദവുമെടുത്തിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് റഷീദ് വിളിക്കുന്നുണ്ടായിരുന്നു. ചെക്കന്റെ നാത്തൂനായി നിൽക്കുന്നത് സഫിയയാണ്... അവൾ ആദ്യമായാണ് ഇതൊക്കെ ചെയ്യാൻ പോകുന്നത്.. പേടിക്കേണ്ടെന്നും എല്ലാം പറഞ്ഞുകൊടുക്കാമെന്നും അവർ പറഞ്ഞിട്ടുണ്ട്... പഠിക്കുന്ന സമയത്ത് അഭിമന്യു എന്തൊരു സ്നേഹമായിരുന്നു. റഷീദും അൻവറുമില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ കൊണ്ടാക്കിയിട്ടേ പോകാറുണ്ടായിരുന്നുള്ളൂ... അവൻ അവളെ കണ്ടിരുന്നതും സ്വന്തം പെങ്ങളെപ്പോലെയായിരുന്നു. റഷീദിന്റെ പെങ്ങൾ തന്റെയും പെങ്ങളല്ലേയെന്നാണ് ചോദിക്കാറുണ്ടായിരുന്നത്. ഒരു സഹോദരിയുടെ സ്ഥാനത്തുനിന്നും അവന്റെ വിവാഹം നടത്തിക്കൊടുക്കാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെയാണ്.

വൈകുന്നേരം ഫസൽ ലൈബ്രറിയിലേക്ക് തിരിച്ചു... എടുത്ത പുസ്തകങ്ങൾ തിരികെ കൊടുക്കണം. പുതിയത് എടുക്കണം.


യാത്രകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കു. കൊറോണ എല്ലായിടത്തുമുണ്ട്. അതിൽ നിന്ന് രക്ഷപ്പെടുവാൻ ജാഗ്രതൈ....





സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 13 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 12 2020


5.12.20

നിഴൽവീണവഴികൾ ഭാഗം 103

 

ഐഷുവിനെ വിളിച്ച് ഫസൽ കാര്യങ്ങളൊക്കെ പറഞ്ഞു... അവളുടെയും കോളേജ് അഡ്മിഷന്റെ കാര്യങ്ങളൊക്കെ അടുത്ത ആഴ്ചതന്നെയാണ്. അതിനുള്ള തയ്യാറെടുപ്പുകളും അവർ തുടങ്ങിയിരുന്നു. ഒരു വിഷമം മാത്രം രണ്ടാൾക്കും.. ഇവിടെ ഒരുമിച്ച് ഒരു കോളേജിൽ പോകാനാവില്ലെന്നുള്ള വിഷമം... എല്ലാം നല്ലതിനാവട്ടെയെന്നു കരുതുന്നു... കാത്തിരിക്കാം.

അമ്മായിയോട് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട് വരുന്നകാര്യം... അവർക്ക് ആദ്യം വലിയ സന്തോഷമായിരുന്നു. കാരണം തനിക്ക് ഒരു കൂട്ടാകുമെന്നു കരുതി. പിന്നീടാണ് തൽക്കാലം സഫിയ ആ തീരുമാനം ഉപേക്ഷിച്ച കാര്യം പറഞ്ഞത്. എന്തായാലും അമ്മായിക്ക് വിഷമമുണ്ടെങ്കിലും സഫിയയുടെ ഇഷ്ടത്തിന് എതിര് നിന്നില്ല.

ഞായറാഴ്ച രാവിലെ തന്നെ അവർ യാത്ര തിരിച്ചു. സഫിയ, ഫസൽ, അഫ്സ യാത്രയ്ക്കു മുന്നേ തന്നെ ഫസൽ ഹമീദിന്റെയും സൈനബയുടെയും അനുഗ്രഹം വാങ്ങിയിരുന്നു. നല്ല നിലയിലെത്തട്ടെയെന്നു പ്രാർത്ഥിച്ചു. മൗലവിയും രാവിലെ വിളിച്ചിരുന്നു. പോകുന്ന കാര്യം അറിയിച്ചു. പോകുന്ന വഴിക്ക് തന്റെ വീട്ടിലേയ്ക്ക് വന്നാൽ അവിടെ സ്റ്റേ ചെയ്യാമെന്നു പറഞ്ഞു. പക്ഷേ അമ്മായിയുടെ വീട്ടിലാണ് താമസമെന്നു പറഞ്ഞു.

അവർ ചിരികളികളോടെ യാത്ര തുടർന്നു. രാവിലെയായതിനാലും ഞായറാഴ്ച ആയതിനാലും റോഡ് വിജനമായിരുന്നു.അഫ്സയുടെ മകൾ ഇടയ്ക്കിടയ്ക്ക് ഫസലിന്റെ അടുത്തു വന്നിരിക്കും വീണ്ടും പിറകിലേയ്ക്കു പോകും.. കുഞ്ഞിന് വിശന്നു തുടങ്ങിയെന്നു മനസ്സിലായപ്പോൾ കാർ ഒഴിഞ്ഞ ഒരു ഭാഗത്തു നിർത്തി അവിടെ നല്ല തണലുമുണ്ടായിരുന്നു. അവർ കരുതിരുന്ന ഭക്ഷണം പുറത്തെടുത്തു. പത്തിരിയും ഇറച്ചിയുമായിരുന്നു കരുതിയിരുന്നത്. അവരെല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഉച്ചഭക്ഷണവും കൈയ്യിൽ കരുതിയിരുന്നു. ഹോട്ടൽ ഭക്ഷണം വേണ്ടെന്നുവച്ചിട്ടാണ് അവർ അതുമായി വന്നത്.

ഭക്ഷണം കഴിഞ്ഞ് അവർ വീണ്ടും യാത്ര തുടർന്നു. ഇപ്പോൾ ഫസലിന്റെ മടിയിൽ നിർബന്ധപൂർവ്വം അവൾ കയറിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോരോ ചോദ്യങ്ങൾ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. നന്നായി തിരിയില്ലെങ്കിലും കാര്യം മനസ്സിലാകുമായിരുന്നു. സഫിയയും ..... ഇടയ്ക്കൊന്നു മയങ്ങി... ഒന്നരമണിയോടുകൂടി അവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരു മരത്തണലിൽ നിർത്തി. ഇലയിൽ പൊതിഞ്ഞാണ് ഭക്ഷണം കരുതിയിരുന്നത്. അവർ എല്ലാവരും ഭക്ഷണം കഴിച്ച് അൽപനേരം വിശ്രമിച്ചു.

വീണ്ടും യാത്ര തുടർന്നു. വിചാരിച്ചതിനും നേരത്തെ അവർ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഉറപ്പായിരുന്നു. വഴിയിൽ വലിയ ട്രാഫിക് ഇല്ലായിരുന്നു. 5മണിയോടുകൂടി അവർ മാങ്കാവിലുള്ള മാളിയേക്കൽ തറവാടായ അമ്മായിയുടെ വീടിനടുത്തെത്തി. അവരെ പ്രതീക്ഷിച്ചു നിന്നതുപോലെ ഗേറ്റ് കീപ്പർ വന്ന് ഗേറ്റു തുറന്നു. അപ്പോഴേയ്ക്കും അമ്മായി വാതിൽ തുറന്ന് പുറത്തെത്തിയിരുന്നു. വളരെ നല്ല സ്വീകരണമാണ് അവർക്ക് അവിടെ ലഭിച്ചത്. ഫസലിനെ കണ്ടയുടൻ വന്ന് ആലിംഗനം ചെയ്തു.അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നാലും എന്റെ ആങ്ങളയുടെ ചെറുമകൻ ഒരു ഡോക്ടറായല്ലോ... അല്ലാഹുവിന്റെ വരദാനമാണ് ഫസൽ... ഒരു കാലത്ത് നഷ്ടപ്പെട്ട എല്ലാ സന്തോഷവും തിരികെയെത്തും... അല്ലലും അവന്റെ ഇടുപ്പും നടപ്പും കണ്ടാലറിയാം അവനൊരു ഡോക്ടറാകുമെന്ന്... എന്തായാലും നന്നായി പഠിക്കണം. നാട്ടിൽ പേരുകേട്ടൊരു ഡോക്ടറാകണം... ഒരു ചെറിയ ആശുപത്രിയ്ക്കുവേണ്ട എന്തു സഹായം വേണമെങ്കിലും ഞാൻ ചെയ്തുതരാം... ഹമീദ്ക്ക സമ്മതിക്കില്ല... എന്നാലും ഞങ്ങടെ കുടുംബത്തീന് ആദ്യായിട്ടാ ഒരു ഡോക്ടർ.. അത് നമ്മുടെ അഭിമാനമാണ്...

എന്താ സഫിയാ... എനിക്ക് പിണക്കമാ നിന്നോട്.. ഇവിടെ നിന്ന് പഠിക്കാമായിരുന്നല്ലോ...

“അമ്മായി... ആഗ്രഹമുണ്ട്.. പക്ഷേ അവിടെ വാപ്പയ്ക്ക് ഞാൻ തന്നെ എല്ലാകാര്യത്തിലും വേണം... എല്ലാരുമുണ്ടെങ്കിലും വാപ്പാന്റെ കാര്യത്തിന് ഞാൻ തന്നെ വേണമെന്ന് വാപ്പയ്ക്ക് വലിയ നിർബന്ധമാ... പിന്നെ എല്ലാവരേയും വിട്ടു വരാൻ ഒരു മടിയും...“

“ങ്ഹാ കുഴപ്പമില്ല.. ഇടയ്ക്ക് വന്നു നിൽക്കാമല്ലോ... ഹോസ്റ്റലിൽ നല്ല ഫുഡ് ഉണ്ടാകുമെന്നു തോന്നുന്നില്ല..“

“ഫസലേ.. നീ ഇടയ്ക്കിടയ്ക്കിങ്ങുപോരേ...“

“അതു ഞാനെത്തും അമ്മായി...“

“അതാണവൻ....“

“അവരുടെ സംഭാഷണം നീണ്ടുപോയി.. എല്ലാവർക്കും റൂം കാണിച്ചുകൊടുത്തു. വിഷ്ണുവിനുള്ള റൂം മുകളിലത്തെ നിലയിൽ.. വിഷ്ണുവും ഫസലും ഒരു റൂമിൽ കിടക്കാമെന്നു പറ‍ഞ്ഞു. മറ്റുള്ളവർ താഴത്തെ നിലയിലും..

അവർക്കായി അമ്മായി നല്ല ഭക്ഷണം ഒരുക്കിയിരുന്നു. ജോലിക്കാരുണ്ടെങ്കിലും എല്ലാറ്റിലും അമ്മായിയുടെ കൈയ്യെത്തിയിരുന്നു. പത്തു മണിയോടെ എല്ലാവരും കിടക്കാൻ പോയി. രാവിലെ പോകാനുള്ളതല്ലേ... അവിടെനിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം ഉണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്.

ഫസലിന്റെ മനസ്സിൽ സന്തോഷമായിരുന്നു. മെഡിക്കൽ കോളേജ്.. പുതിയ ചുറ്റുപാടുകൾ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കട്ടെയെന്നു പ്രാ‍ർത്ഥിച്ചു ഉറങ്ങാൻ കിടന്നു.

രാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു. പ്രഭാത കൃത്യങ്ങളെല്ലാം നിർവ്വഹിച്ച്. അപ്പോഴേയ്ക്കും അമ്മായി താഴെ ഭക്ഷണം റഡിയാക്കിയിരുന്നു. നല്ല വെള്ളയപ്പവും മുട്ടക്കറിയും... സ്വാദിഷ്ടമായ ഭക്ഷണം. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. അവർക്കിറങ്ങാനുള്ള സമയമായി. അമ്മായി പെട്ടെന്ന് അകത്തേയ്ക്കു പോയി... തിരികെ വന്നു ഫസലിന്റെ മുന്നിൽ നിന്നു. കൈയ്യിൽ കരുതിയിരുന്ന സ്വർണ്ണ മാല അവന്റെ കഴുത്തിലിട്ടു... ആർക്കുമൊന്നും മിണ്ടാനായില്ല..

“എന്താ അമ്മായി ഇതൊക്കെ...“

“ഇതെന്റെ ഒരു സ്നേഹമാണ്...“

“ന്നാലും. ഇത്രയും വിലപിടിപ്പുള്ളതൊന്നും വേണ്ടായിരുന്നു.“

“നിങ്ങളാരുമൊന്നും പറയരുത്.. ഇവൻ എന്റെ കുട്ടിയാ...“

അവരുടെ കൈയ്യിൽ ഒരു പേപ്പർ പൊതിയുമുണ്ടായിരുന്നു. സഫിയയുടെ കൈയ്യിൽ നിർബന്ധപൂർവ്വം ഏൽപ്പിച്ചു.. ആദ്യം സഫിയ എതിർത്തെങ്കിലും അവളതു വാങ്ങി..

“ഇതു നിങ്ങൾക്കുകൂടി അവകാശപ്പെട്ടതാ... അന്യന്റെ മുതൽ ആഗ്രഹിക്കാത്ത മനുഷ്യനാണ് ഹമീദ്.. പക്ഷേ അവകാശപ്പെട്ടതുപോലും അവൻ വാങ്ങിയിരുന്നില്ല... എത്രയോ പ്രാവശ്യം വേണ്ട എന്തു സഹായവും ചെയ്യാമെന്നു പറ‍ഞ്ഞിരുന്നു. അവനതെല്ലാം നിരസ്സിച്ചു. അവസാനം ഞങ്ങളുടെ കൺവെട്ടത്തുനിന്നും അവൻ ഓടിയൊളിക്കുകയായിരുന്നു. നിലവും വീടും സമ്പത്തുമൊക്കെ നൽകാമെന്നു പറ‍ഞ്ഞപ്പോഴും അഭിമാനിയായ അവനതൊന്നും ആഗ്രഹിച്ചിരുന്നില്ല...കഷ്ടപ്പെട്ടെങ്കിലും ഒരു നല്ല നിലയിലെത്തിയല്ലോ... പടച്ചോന്റെ കാരുണ്യമാണ്.“

സഫിയയ്ക്ക് മറുത്തൊന്നും പറയാനായില്ല.. അവൾ കൈയ്യിൽ വാങ്ങി.. ബാഗിൽ വച്ചു. എത്രയുണ്ടെന്നറിയില്ല.. പക്ഷേ നല്ലൊരു തുക കാണുമെന്നു കരുതി...

“പിന്നെ. ഞാൻ എന്റെ കുഞ്ഞിനെ ഇടയ്ക്കിടയ്ക്ക കാണാൻ പോകും.. ഇല്ലെങ്കിലും വണ്ടി അയച്ച് അവനെ ഇവിടെ വരുത്തും.. നിങ്ങൾക്ക് വിഷമമൊന്നുമില്ലല്ലോ..“

“നമുക്കെന്തു വിഷമം.. നിങ്ങളുടേയും കുഞ്ഞല്ലേ അവൻ.“

ഫസലിന്റെയും സഫിയയുടെയും കണ്ണു നിറഞ്ഞുപോയി... അമ്മായി അങ്ങനെയാണ്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും... അഭിനമല്ല.. ആത്മാർത്ഥ സ്നേഹമാണവർക്ക്... ആരോരുമില്ലാതെ എങ്ങോട്ടെന്നില്ലാതെ ആദ്യം വന്നു കയറിയ വീടാണിത്... അന്ന് ഫസൽ വെറുമൊരു കുഞ്ഞ്... ഹസ്സനാജി എന്ന ആ വലിയ മനുഷ്യൻ  എനിക്ക് വേണ്ട വസ്ത്രങ്ങളും മറ്റും വാങ്ങിത്തന്നു. വീട്ടിലേയ്ക്ക് വിടാൻ അവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. തന്റെ നിർബന്ധപ്രകാരമാണ് വീട്ടിലേയ്ക്ക് പോയത്... തനിക്കിവിടെ എത്രകാലം വേണമെങ്കിലും നിൽക്കാമെന്നു പറഞ്ഞിട്ടും താൻ നിന്നില്ല. അന്നവർ വാങ്ങി നൽകിയ വസ്ത്രങ്ങൾ ഇപ്പോഴും ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

അവർ വീട്ടിൽ നിന്നുമിറങ്ങി... അമ്മായി ഫസലിന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു... അവൻ കാൽ തൊട്ടു വന്ദിച്ചു.. വാഹനത്തിൽ കയറി... ടാറ്റ പറഞ്ഞ് നേരേ മെഡിക്കൽ കോളേജിലേയ്ക്ക്.. അവിടെ ഗോപിയേട്ടൻ കാത്തുനിൽക്കുന്നുണ്ടാകും... അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൽ ഇപ്പോഴും നെഞ്ചിൽ പെരുമ്പറകൊട്ടുന്നത് കേൾക്കാം... ന്നാലും ഇത്ര കാലമായിട്ടും ആ മനുഷ്യനെ അവൾക്ക് പൂർണ്ണമായും മറക്കാനായിട്ടില്ല... രണ്ടാളും മറന്നുവെന്നു അഭിനയിക്കുക മാത്രമായിരുന്നു.

അവർ പത്തു മണിക്കുതന്നെ മെഡിക്കൽ കോളേജിൽ എത്തി .... അഡ്മിഷനായി എത്തിയവരും അവരുടെ രക്ഷകർത്താക്കളുമുണ്ടായിരുന്നവിടെ.. തന്റെ കൂടെ പഠിച്ച രണ്ടുമൂന്നു പേരെ അവിടെവച്ചു കണ്ടു... ആ കോളേജിൽ പഠിച്ച എട്ടുപേർക്ക് ഇവിടെ അഡ്മിഷൻ കിട്ടിയതായി അറിഞ്ഞു. നേരത്തേ അറിയാവുന്നവർ ഉള്ളതുകൊണ്ട് പ്രത്യേകിച്ച് ഒരു ഭയമില്ല... ഓഫീസിനടുത്തുതന്നെ ഗോപിയേട്ടൻ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടയുടൻ ഓടി അടുത്തെത്തി. ഫസലിന് ഷേക്ക്ഹാന്റ് കൊടുത്തു. സഫിയയെ നോക്കി ചിരിച്ചു. സഫിയ നാത്തൂനെ പരിചയപ്പെടുത്തി.

“സഫിയ... യാത്ര എങ്ങനുണ്ടായിരുന്നു.“

“കുഴപ്പമില്ലായിരുന്നു..“

“ഇവിടെ അഡ്മിഷൻ കാര്യങ്ങളൊക്കെ ആരംഭിച്ചു.. ഫസലിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്.. കൂടുതൽ നേരം നിൽക്കണ്ടിവരില്ല.. എന്റെ കൂടെ പോരേ...“

അവരെല്ലാം ഗോപിയെ അനുഗമിച്ചു. മെഡിക്കൽ കോളേജിന്റെ രണ്ടാമത്തെ നിലയിൽ അവരെത്തി.. അവിടെ ആദ്യം കണ്ട ഓഫീസിലേയ്ക്ക് ഗോപി കയറി.. മറ്റുള്ളവരോട് പുറത്തു നിൽക്കാൻ പറഞ്ഞ് ഗോപി ഫസലുമായി അകത്തേയ്ക്ക്. അവിടെ അദ്ദേഹത്തെ ഓഫീസർ അഭിവാദ്യം ചെയ്തു. ഫസലിന്റെ സർട്ടിഫിക്കറ്റും മറ്റും അവിടെ കാണിച്ചു.. അതെല്ലാം വെരിഫൈ ചെയ്തു.. റാങ്കലിസ്റ്റിലെ നമ്പരും മാർക്കും വെരിഫൈചെയ്തു.. എല്ലാം ഓക്കെ... ഐഡി കാർഡ് അപ്പോൾതന്നെ നൽകി. ഗോപിയുള്ളതിനാൽ എല്ലാം വേഗം നടന്നു. ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി. എച്ച്ഓഡിയേയും പരിയയപ്പെടുത്തി.. വളരെ വേഗം അഡ്മിഷൻ പ്രൊസീഡ്യൂർ പൂർത്തിയാക്കി... ലോക്കൽ ഗാർഡിയനായി വച്ചിരിക്കുന്നത് ഗോപിയുടെ പേരായിരുന്നു....

അഡ്മിഷൻ കഴിഞ്ഞ് അവർ നേരേ പോയത് പ്രിൻസിപ്പാളിന്റെ റൂമിലേയ്ക്കായിരുന്നു. പുറത്തുനിന്നും ഡോറിൽ തട്ടിയതിനുശേഷം ഗോപി അകത്തേയ്ക്കു കയറി.. അവിടെ പ്രിൻസിപ്പൾ ഒറ്റയ്ക്കായിരുന്നു. അദ്ദേഹം ഫസലിനേയും സഫിയയേയും നാത്തൂനേയും കൂടെ വരാൻ പറഞ്ഞു. അവരെല്ലാരും പ്രിൻസിപ്പാളിന്റെ റൂമിൽ കയറി...

“ഡോക്ടർ... ഇതാണ് ഞാൻ പറഞ്ഞ വിദ്യാർത്ഥി. ഫസൽ.. ഇത് അവന്റെ ഉമ്മയും, അത് മാമി...“

“ഓ. ഡോക്ടർ പറഞ്ഞിരുന്നു... ഫസൽ ഇവിടെ നല്ല ക്ലാസ്സ് കിട്ടും... അറിയാമായിരിക്കുമല്ലോ.. പിന്നെ ചെറിയ രീതിയിൽ റാഗിംഗ് ഉണ്ട്.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.. പിന്നെ ഗോപിയുടെ ആളാണെന്നറിഞ്ഞാൽ ആരുമൊന്നും ചെയ്യില്ല... അപ്പോൾ ബസ്റ്റ് ഓഫ് ലക്ക്...“

“സർ അഡ്മിഷനൊക്കെ പൂർത്തിയായി... ഡോ. മാത്യുവാണ് ഇവന്റെ എച്ച്.ഓ.ഡി... അദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്... ഹോസ്റ്റലിന്റെ കാര്യങ്ങളും റഡിയാക്കി...“

“ങ്ഹാ.. ക്ലാസ്സ് അടുത്ത മാസം തുടങ്ങും.. വേണ്ട വിവരങ്ങൾ അപ്പോൾ അറിയിക്കും... വേണ്ട തയ്യാറെടുപ്പുകളൊക്കെ തുടങ്ങിക്കോളൂ...“

“ശരി സർ...“

അവർ പ്രിൻസിപ്പളിനോട് യാത്ര പറ‍ഞ്ഞ് പിരിഞ്ഞു... നേരേ താഴത്തെ നിലയിലേയ്ക്ക്.. അവിടെ തങ്ങളെപ്പോലെ ദൂരെദേശത്തുനിന്നുമൊക്കെ എത്തിയവരാണ്. പക്ഷേ അവർ ഇപ്പോഴും അഡ്മിഷൻ പൂർത്തിയാക്കിയിട്ടില്ല. ഗോപിയുള്ളതിനാൽ വളരെ വേഗം എല്ലാം നടന്നു. ഗോപി അവരെ കൂട്ടിക്കൊണ്ടു പോയത് ക്യാന്റീനിലേയ്ക്കായിരുന്നു. ചെറിയ രീതിയിൽ ഒരു കാപ്പികുടി... നല്ലകോഫിയും മുട്ട പപ്സും...

സഫിയയുടെ തൊട്ടു മുന്നിലായിരുന്നു ഗോപി ഇരുന്നിരുന്നത്.. അപ്പോഴാണ് ഗോപിയെ അവൾ ശ്രദ്ധിച്ചത്... മുടിയും താടിയും നരച്ചിരിക്കുന്നു... അന്നു കണ്ടതിനേക്കാളും പ്രായം കൂടിതയതുപോലെ...

“ഗോപിയേട്ടാ.. കുടുംബമൊക്കെ സുഖമായിരിക്കുന്നോ..“

“സുഖമായിരിക്കുന്നു. ഭാര്യ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ്... മകളും അവളോടൊപ്പമുണ്ട്... എന്തായാലും മൂന്നുവർഷം അവിടെ കഴിയേണ്ടി വരും... ഞാൻ അവധി ദിവസങ്ങളിൽ അങ്ങോട്ടു പോകും... ചിലപ്പോൾ അവർ ഇങ്ങോട്ടും വരും..“

“മോളെത്രയിലാ പഠിക്കുന്നത്.“

“അവൾ ആറാംക്ലാസ്സിലാണ്.“

ഗോപി വിവാഹം കഴിച്ചിട്ട് വെറും 8 വർഷങ്ങളേ ആയുള്ളൂ.. വിവാഹമേ വേണ്ടെന്നു കരുതിയിരുന്നതാണ്. പലരുടെയും നിർബന്ധത്തിനു വഴങ്ങി അവസാനം വിവാഹം കഴിച്ചു കൂടെ ജോലി ചെയ്ത ഡോക്ടറെത്തന്നെ... ഗൈനക്കോളജിസ്റ്റാണ്... അവൾക്കറിയാം.. തനിക്കുവേണ്ടി കാത്തിരുന്ന മനുഷ്യനായിരുന്നു. അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി രണ്ടാളും പിരിഞ്ഞു. സഫിയയുടെ വിവാഹശേഷം നാട്ടിൽനിന്നും വിട്ടുനിന്നു. പക്ഷേ പഠനത്തിൽ മിടുക്കനായിരുന്ന ഗോപി... ഒരു ഡോക്ടറായി പുനർജനിച്ചു. ഇനിയൊരു വിവാഹമേ വേണ്ടെന്നു കരുതിയിരുന്ന ഗോപിയുടെ ജീവിതത്തിലേയ്ക്ക് വളരെ യാദൃശ്ചികമായാണ് മായ കടന്നെത്തിയത്... അവർ സന്തോഷത്തോടെ ജീവിച്ചുപോകുന്നു.

തങ്ങളുടെ രണ്ടാളുടേയും ജീവിതം ഒരു പരാജയമോ.. .വിജയമോ?...

അറിയില്ല... അറിയാൻ ശ്രമിക്കുന്നുമില്ല... കഴിഞ്ഞുപോയതെല്ലാം ഒരു ദുസ്വപ്നമായി കാണാനാണ് സഫിയ പഠിച്ചിരിക്കുന്നത്.

“സഫിയ പോകണ്ടേ?“

ഗോപിയുടെ ചോദ്യം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.. ഗോപി അടുത്തുള്ളപ്പോൽ താൻ പഴയതുപോലെ അടുത്തുപോകുമോ എന്നുള്ള ഭയമുണ്ടായിരുന്നു. ഇല്ല... അതിനിനി കഴിയില്ല.. അദ്ദേഹത്തിനും... രണ്ടാൾക്കും ഉത്തരവാദിത്വങ്ങൾ ഉണ്ട്...

അവർ പാർക്കിംഗ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ വിഷ്ണു കാറിനടുത്തുതന്നെയുണ്ടായിരുന്നു.

“സഫിയ.. ഇന്നുതന്നെ തിരികെപ്പോകുമോ...“

“ഇപ്പോൾ സമയം പന്ത്രണ്ടായില്ലേ.. അമ്മായി വിടില്ല... ഇപ്പോൾ പുറപ്പെട്ടാൽ രാത്രിയാകും.. ഉപ്പയ്ക്കും രാത്രി യാത്ര ഇഷ്ടമല്ല.. ഇനി നാളെരാവിലെ തിരിക്കാമെന്നു കരുതുന്നു...“

“ശരി... ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം... ക്ലാസ്സ് തുടങ്ങുന്ന ഡേറ്റും മറ്റുമൊക്കെ ഞാൻ വിളിച്ചു പറയാം...“

“ഫസലേ... സ്റ്റെത്തും മറ്റ് അക്സസറീസുമൊക്കെ ഞാൻ വാങ്ങിവച്ചിട്ടുണ്ട്. വെള്ള കോട്ടും കരുതിയിട്ടുണ്ട്. പിന്നെ പഠിക്കാനുള്ള പുസ്തകങ്ങളൊന്നും വാങ്ങേണ്ട.. എല്ലാം എന്റെ കൈയ്യിലുണ്ട്...“

“ഗോപിയേട്ടാ അപ്പോൾ ഇവന് പഠിക്കുകയെന്നുള്ള ചുമതലമാത്രമേയുള്ളൂവല്ലേ...“

“അതേ സഫിയാ... ഫസൽ നന്നായി പഠിച്ചാൽ മതി.“

അവർ വാഹനത്തിൽ കയറി.. ഗോപിയോട് യാത്ര പറഞ്ഞ് വാഹനം മുന്നോട്ടു യാത്ര തുടർന്നു. ഫസൽ ഒരു ഡോക്ടറാകുന്നതിന്റെ ആദ്യ കടമ്പ കടന്നിരിക്കുന്നു. അവന്റെ കാര്യങ്ങൾ നോക്കാൻ ഗോപിയെത്തിയത് ഒരു പക്ഷേ ഒരു നിയോഗമിയാരിക്കാം.. കാരുണ്യവാന്റെ കരുണയുണ്ടായിരുന്നെങ്കിൽ തന്റെ കുഞ്ഞിന്റെ അച്ഛനാകേണ്ട ആളാണ്.. ആ ചുമതലകൾ നിർവ്വഹിക്കുന്നതുപോലെയാണ് ഇന്നദ്ദേഹം ചെയ്തത്... അവളുടെ ചിന്തകൾ പഴയകാലത്തിലേയ്ക്ക് ഊളിയിടാൻ തുടങ്ങി... അപ്പോഴേയ്ക്കും റഷീദന്റെ മകൾ കവിളിൽ പിടിച്ചു നുള്ളി... അവൾ കുഞ്ഞിനെ മടിയിലിരുത്തി താലോലിച്ചു...

അവരുടെ വാഹനം അമ്മായിയുടെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് വാഹനം അകത്തേയ്ക്ക്.

“നിങ്ങൾ ഇത്രവേഗത്തിലെത്തിയോ..“

“ഗോപിയേട്ടനുള്ളതുകൊണ്ട് എല്ലാം നേരത്തേ നടന്നു...“

“അതു. ഭാഗ്യമായി... പിന്നെ നമുക്ക് ഭക്ഷണമൊക്കെ കഴിച്ച് പുറത്തേയ്ക്കൊന്നുപോകാം.. ബീച്ചിലൊക്കെ ഒന്നു പോയിട്ട് എത്ര നാളായി... എനിക്ക് പോകാൻ ആഗ്രഹമുണ്ട്.. പക്ഷേ കൂടെവരാൻ ആർക്കും സമയമില്ല... അതുകൊണ്ട് ഞാനെങ്ങും പോകാറുമില്ല..“

“അതിനെന്താ അമ്മായി.. നമുക്ക് പോകാം..“

അവർക്കായി നല്ല സുഭിക്ഷമായ ഭക്ഷണം ഒരുക്കിയിരുന്നു. അവർ ഭക്ഷണം കഴി‍ച്ച് ചെറുതായി വിശ്രമിച്ചു. ഏകദേശം 4 മണിയോടെ പുറം കാഴ്ചകൾ കാണാനായി തിരിച്ചു... നേരേ ബീച്ചിലേയ്ക്ക്. കോഴിക്കോട് ബീച്ച് വളരെ മനോഹരമാണ്... എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി.. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. കടൽക്കരയിലേയ്ക്ക് സ്നേഹമഭിനയിച്ചെത്തുന്ന തിരമാല... തീരത്തിനോട് എത്ര അടുക്കാൻ ശ്രമിച്ചാലും തിരികെ പോകേണ്ടിവരുന്ന തിരമാലയുടെ വേദന...

അമ്മായി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സന്തോഷവതിയായിരുന്നു. മണലിൽ കളിക്കുകയും തിരമാല കരയിലേയ്ക്ക് അടുക്കുമ്പോൾ ഓടിയിറങ്ങികാലുനനയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരെല്ലാം നന്നായി ആഘോഷിച്ചു. ഇരുട്ടു വീണു തുടങ്ങിയപ്പോൾ അവർ തിരിച്ചു.. പോരുന്ന വഴിക്ക് നല്ലകോഴിക്കോടൻ പലഹാരങ്ങൾ ലഭിക്കുന്ന മിഠായിത്തെരുവിലേയ്ക്ക് വാഹനം വിട്ടു... വണ്ടി പാർക്ക് ചെയ്ത് മിഠായി തെരുവിന്റെ തിരക്കിലേയ്ക്ക് ഊളിയിട്ടു... പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള ഹൽവ.. ലോകപ്രശസ്തമായ കോഴിക്കോടൻ ഹൽവ.. വിവിധ തരത്തിലുള്ള മിഠായികൾ പലഹാരങ്ങൽ.. അമ്മായി നല്ലൊരു പർച്ചേസ് നടത്തി.. സഫിയയും വീട്ടിലേയ്ക്കുള്ളതൊക്കെ വാങ്ങി.. പക്ഷേ പൈസ കൊടുക്കൻ അമ്മായി അവളെ അനുവദിച്ചില്ല...

“മോളേ അത്യാവശ്യം ഷുഗറൊക്കെയുണ്ട്.. പക്ഷേ ഞാനതൊന്നും വകവയ്ക്കില്ല.. കിട്ടിയാൽ മധുരം നന്നായി കഴിക്കും..“

അവർ 9 മണികഴിഞ്ഞാണ് വീട്ടിൽ തിരികെയെത്തിയത്. എല്ലാവരും റൂമിൽ പോയി ഫ്രഷായി വന്നു.. രാത്രി കഴിക്കാനായി അരിപ്പത്തിരിയും മട്ടൻ കറിയും ഒരുക്കിയിരുന്നു. കൂടെ ചിക്കൻ ഫ്രൈയും.. വേറേയും പലതരും വിഭവങ്ങളുണ്ടായിരുന്നു. എല്ലാം വളരെ രുചികരമായിരുന്നു. പതിനൊന്നു മണിവരെ അവർ സംസാരിച്ചും പറഞ്ഞുമിരുന്നു. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് യാത്ര തിരിക്കണം.. എന്നാലേ വൈകുന്നേരം അങ്ങെത്താൻ കഴിയൂ. അവർ വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു....

ഓരോ നിമിഷവും ജാഗ്രതയോടെ...ഇലക്ഷനാണെന്നു കരുതി അമിതാവേശം വേണ്ട കരുതിയിരിക്കുക  കൊറോണയെന്ന ഭീകരനെ നമുക്കു പിടിച്ചു കെട്ടാം....



 

സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 06 12 2020


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 13 12 2020