27.10.19

നിഴൽവീണവഴികൾ - ഭാഗം - 45


അല്ലാഹു... അക്ബർ... അല്ലാഹു... അക്ബർ... ലാഹിലാഹ... ഇല്ല ല്ലാഹ് അകലെയുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ട് കൊണ്ട് സുബഹി നമസ്ക്കാരത്തിനായി ഹമീദ് നിദ്രയിൽ നിന്നും ഉണർന്നു .....

ഹമീദിന്റെ മക്കൾ ഇന്ന് ആരേയും അസൂയപ്പെടുത്തുന്ന ഉയരത്തിലെത്തിയിരിക്കുന്നു. സഫിയയുടെ കാര്യത്തിലുണ്ടായ ഒരു പരാജയം ആ കുടുംബത്തിന്റെ സമാധാനം കെടുത്തിയിരുന്നു. പക്ഷേ ഇന്നവർ അതും അതിജീവിച്ചിരിക്കുന്നു. സഫിയയ്ക്കും സഹോദരങ്ങളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു. ഫസലിന്റെ വിദ്യാഭ്യാസത്തിന്റെ ചിലവുമൊത്തം വഹിക്കുന്നതും ആ കുടുംബംതന്നെയാണ്... വാപ്പയുടെ പേരിലിട്ടിരിക്കുന്ന പണം ആവശ്യാനുസരണം അദ്ദേഹം കുടുംബത്തിന്റെ ഉന്നമനത്തിനായി ചിലവഴിക്കുന്നു. 

ഒറ്റമുറി കോർട്ടേഴ്സിൽ നിന്നും ഇന്ന് എത്തി നിൽക്കുന്ന മണി മാളിക കഷ്ടതയുടെ ചൂടും ചൂരും ആവോളം അനുഭവിച്ചതിന്റെ ബാക്കി പത്രം... പുതിയ വീടും പരിസരവും എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു.. ഫസൽ ആഗ്രഹിച്ചതുപോലെ അവന് പ്രത്യേകം ഒരു മുറി കിട്ടി... മുകളിലത്തെ ചെറിയ ഒരു റൂം. താഴത്തെ നിലയിലെ പ്രധാന ബെഡ്റൂം ഹമീദിനും  ഭാര്യയ്ക്കും നൽകി.. അതിനടുത്തായി റഷീദിനും കുടുംബത്തിനും... തൊട്ടടുത്തുള്ള റൂമിൽ സഫിയ.. അൻവറിനും ഭാര്യയ്ക്കുമായി മുകളിലത്തെ നിലയിൽ.ഫസലിന്റെ തൊട്ടടുത്ത റൂം.. റഷീദിന്റെ നിർദ്ദേശപ്രകാരം അൻവറും അവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു... താമസിയാതെ അൻവറിനെ ഗൾഫിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് റഷീദിന്റെ ആഗ്രഹം എന്നാൽ അതവന് വലിയൊരു സഹായകമാകും എന്ന് കരുതി ... അൻവർ പോയിക്കഴിഞ്ഞാൽ ഭാര്യ നാദിറ ഇവിടെ തന്നെ താമസിക്കട്ടെ എന്നതാണ് ഹമീദിന്റെ ആഗ്രഹവും...

പഴയ വീടും പുരയിടവും അവർ പാവപ്പെട്ട ആർക്കെങ്കിലും താമസിക്കാൻ നൽകാമെന്നുള്ള തീരുമാനത്തിലെത്തി.. ഒരിക്കലും അത് വിൽക്കാൻ പാടില്ല... 

വർഷങ്ങൾക്ക് മുമ്പ് കർണ്ണാടകയിലെ ബട്ക്കലിൽ ഒരു വർഗ്ഗീയലഹളക്കാലത്ത് നാടും വീടും ഉപേക്ഷിച്ച് വയനാട്ടിലെ തോട്ടിൻ കരയിലേക്ക് വണ്ടി കയറുമ്പോൾ തങ്ങളുടെ കുടുംബം ഈ രീതിയിൽ രക്ഷപ്പെടുമെന്ന് ആരും കരുതിയില്ല . അന്ന് തങ്ങളെ സഹായിച്ചു ഉടുതുണിക്ക് മറുതുണിയും കയറി കിടക്കാൻ ഒരു ഇടവും തന്ന തോട്ടിൻ കരയിലെ പോക്കർ ഹാജിയെയും നാട്ടുകാരെയും ഹമീദ് എന്നും ഓർക്കാറുണ്ട് .. ഇക്കാലത്തിനിടയിൽ ഒരിക്കൽ മാത്രമാണ് അവിടെ പോയിട്ടുള്ളത് പോക്കർ ഹാജിയുടെ മരണ മറിഞ്ഞപ്പോൾ  അന്ന് ആ നാട്ടിലെ മനുഷ്യരുടെ സ്നേഹം തൊട്ടറിഞ്ഞതാണ്. സ്വ ജാതിയല്ലെങ്കിലും പാതിരാത്രി സ്വന്തം ജീവൻ പണയം വെച്ച് ബട്ക്കലിൽ നിന്ന് തങ്ങളെ ലോറിയിൽ ക്കയറി രക്ഷപ്പെടാനുള്ള അവസരമൊരുക്കിത്തന്ന രമേശനും കുടുംബവും ഇന്ന് നല്ല നിലയിലെത്തിയെന്നതും വളരെ സന്തോഷകരമായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കളെയും വിവാഹം കഴിപ്പിച്ചയച്ചു.. അവരെല്ലാം സന്തോഷമായി ജീവിക്കുന്നു.. രമേഷനും ഭാര്യയും മാത്രമേ ഇപ്പോൾ നാട്ടിലുള്ളൂ.. ഇന്ന് ആ നാട് വളരെ സമാധാനപരമായി നീങ്ങുന്നു. എങ്ങും വർഗ്ഗീയതയുടെ ഒരു മൂടുപടവുമില്ല.. അന്ന് തങ്ങൾ താമസിച്ച സ്ഥലവും വീടും ഇപ്പോഴുമുണ്ട്... ആ പ്രദേശത്ത് എത്തിച്ചെരാൻ ഇപ്പോൾ തോണിയിൽ  യാത്രചെയ്യേണ്ടതുമില്ല.. പുതിയ പാലം വന്നു.. ആശുപത്രി വന്നു... അന്നാട് നന്നായി വികസിച്ചു... 

ഒരിക്കൽ സംസാര മദ്ധ്യേ റഷീദാണ് അക്കാര്യം ഹമീദിനോട് പറഞ്ഞത് “വാപ്പാ.. നമുക്ക് നമ്മുടെ ആ പഴയ നാട്ടിലേയ്ക്കൊന്നു പോകണം... പഴയ ഓർമ്മകളിൽ എപ്പോഴും അവിടുത്തെ ചിന്തകകൾ കടന്നുവരാറുണ്ട്...“ തങ്ങളുടെ കുട്ടിക്കാലം ചിലവഴിച്ച ആ ഗ്രാമം... വർഗ്ഗീയതയുടെ പേരിൽ ആ നാട്ടിൽ നിന്നും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടിവന്നെങ്കിലും ഇന്നും ആ നാടും നാട്ടുകാരും തങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ... വേലായുധൻമാഷ് റിട്ടയറായി... ഒരുപാട് അടിവേടിച്ചു കൂട്ടിയുണ്ട് റഷീദ് സ്കൂൾ കാലഘട്ടത്തിൽ വേലായുധൻ മാഷ് കണക്ക് സാറായിരുന്നു.. കണക്കെന്നും റഷീദിന് ഇഷ്ടമുള്ള വിഷയമായിരുന്നില്ല... പക്ഷേ ഇന്ന് സ്വന്തം ബിസിനസ്സിലെ കണക്കുകളും മറ്റും റഷീദ് തന്നെയാണ് നോക്കുന്നത്... അന്ന് മാഷ് പകർന്നുതന്ന അറിവും അടിയും ജീവിതത്തിലൊരിക്കലും മറക്കില്ല.. എന്നാലും താൻ മാഷിന് പ്രിയപ്പെട്ടവനായിരുന്നു...

ഹമീദിന് ആ തീരുമാനം നന്നെ ഇഷ്ടപ്പെട്ടു... ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും അവിടെ പോകണമെന്നുള്ള ആഗ്രഹം ഹമീദിനും എല്ലാ ഒർമ്മകളെയും വീണ്ടും  തിരികെപ്പിടിക്കണമെന്ന ആഗ്രഹം മറ്റുള്ളവർക്കുമുണ്ട്... അടുത്ത ഞായറാഴ്ച്ച  അവിടേയ്ക്ക് പോകാമെന്നുള്ള തീരുമാനത്തിലെത്തി.. റഷീദിന് പുതിയ കാർ വാങ്ങണമെന്നുള്ള ആഗ്രഹം.. 

വാപ്പ പറഞ്ഞു.. “റഷീദേ നീ പോയിക്കഴിഞ്ഞാൽ ആരാ അതൊക്കെ നോക്കി നടത്തുന്നത്..“ അത് ശരിയാണ്. ഇവിടെ റഷീദിന് മാത്രമേ ഡ്രൈവിംഗ് അറിയൂ... അൻവർ താമസിയാതെ റഷീദിനൊപ്പം വിദേശത്തേയ്ക്ക് പോകും.. പിന്നെ ആരാ വാഹനമോടിക്കുന്നത്. കൂലിക്ക് ആളെവച്ചാൽ അത് അത്ര നല്ലതല്ലെന്ന് എല്ലാവർക്കും തോന്നി... പക്ഷേ വാപ്പയ്ക്ക് സുഖമില്ലാത്തതാണ്... ഈ പരിസരത്ത് ടാക്സി പിടിക്കണമെങ്കിൽ കുറച്ചു ദൂരം പോകേണ്ടിയും വരും... അവസാനം  റഷീദിന്റെ തീരുമാനത്തിൽ എല്ലാരും യോജിച്ചു.. ഇന്നോവയുടെ പുതുപുത്തൻ കാറ് തന്നെ റഷീദ് എടുക്കാൻ തീരുമാനിച്ചു.. ഫസലിനും ആ വാഹനമായിരുന്നു ഇഷ്ടം... ഇതുവരെ ആ വാഹനത്തിൽ കയറാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.. റോഡിൽ തലയെടുപ്പോടുകൂടി പോകുന്ന ആ വാഹനം പലപ്പോഴും നോക്കിനിന്നിട്ടുണ്ട്... തനിക്കിപ്പോൾ പതിനേഴ് വയസ്സായിരിക്കുന്നു അടുത്തവർഷം എന്തായാലും ഡ്രൈവിംഗ് ലൈസൻസ് എടുക്കണം... പിന്നെ തനിക്ക് ഓടിച്ചു നടക്കാമല്ലോ... അവന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയിട്ടായിരിക്കാം റഷീദ് പറഞ്ഞത്.. 

“നമ്മടെ ഫസല് വലുതായി വരികയല്ലേ... അവനെ പഠിപ്പിക്കാം.. തൽക്കാലം ഒരു ഡ്രൈവറെ വെക്കാം.. ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയല്ലോ.. പുറത്ത് ഓട്ടം വല്ലതും കിട്ടിയാൽ അതൊരു വരുമാനവുമാകുമല്ലോ...“

“റഷീദന്റെ ആ തീരുമാനത്തിൽ എല്ലാർക്കും സന്തോഷം തോന്നി... അടുത്ത ദിവസം തന്നെ വാഹനം ബുക്ക് ചെയ്തു... സ്റ്റോക്കുണ്ടായിരുന്നതിനാൽ നാലു ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻകഴിഞ്ഞ് വാഹനം വീട്ടിലെത്തിച്ചു. ഇന്ന് ബുധനാഴ്ച... ഈ വരുന്ന ഞായറാഴ്ച്ച  ..... തോട്ടിൻ കരയിലേക്ക് പോകാം എന്നവർ തീരുമാനിച്ചു.. റഷീദ് തന്നെ വാഹനം ഓടിക്കും... ഇപ്പോൾ വൈകുന്നേരങ്ങളിൽ അവരൊരുമിച്ച് പുറത്തേയ്ക്ക പോകുന്നത് പുതിയ വാഹനത്തിലാണ്. വാഹനം കഴുകി വൃത്തിയാക്കുന്ന ചുമതല ഫസൽ ഏറ്റെടുത്തു... അവനോട് ആരും പറഞ്ഞിട്ടല്ല.. അവന് സ്വയം തോന്നി ചെയ്തതാണ്... ആ ഗ്യാപ്പിൽ  വണ്ടിയ്ക്കകത്ത് കയറി ഡ്രൈവർ സീറ്റിലിരുന്ന് സന്തോഷിക്കാമല്ലോ...

“കണ്ടാൽ പോലും ചിരിക്കാതിരുന്ന പല ബന്ധുക്കളും അവരെ തേടിപ്പിടിച്ച് അവിടെത്തി... എല്ലാർക്കും പണമാണ് ആവശ്യം... എന്നാലും ആരേയും പിണക്കാൻ ആ കുടുംബം തയ്യാറല്ലായിരുന്നു.. ചെറിയ സാമ്പത്തിക സഹായങ്ങളൊക്കെ അവർക്ക് നൽകാൻ അവരാരും മടിച്ചില്ല... റഷീദിന് തിരികെ പോകാനുള്ളദിവസങ്ങൾ അടുത്തു വരുന്നു.. പക്ഷേ വീട്ടിലെ സ്നേഹവും സന്തോഷവുംകണ്ടിട്ട് കുറച്ചുദിവസങ്ങൾ കൂടി അവിടെ നിൽക്കണമെന്നുള്ള ആഗ്രഹം... എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ സമ്മതിച്ചു... ഓഫീസിൽ മാനേജരേയും സ്പോൺസറേയും വിളിച്ചു പറഞ്ഞ് രണ്ടാഴ്ചത്തേയ്ക്കു കൂടി ലീവ് നീട്ടാൻ തീരുമാനിച്ചു... 

റഷീദ് വീട്ടിൽ ബി.എസ്.എൻ.എൽന്റെ പുതിയ കണക്ഷനെടുത്തു... ഇനി തന്റെ ഫോൺ വരുമ്പോൾ അയലത്തെ വീട്ടിലേയ്ക്ക് ഓടേണ്ടതില്ലല്ലോ... ആ കുടുംബത്തിൽ സന്തോഷം അലതല്ലുന്നുണ്ടെങ്കിലും അൻവറിന്റെ ഭാര്യയ്ക്ക് ലേശം അസൂയ മനസ്സിലുണ്ട്... താൻ എതിരായി എന്തു കാണിച്ചാലും തന്റെ ജീവിതത്തെ അത് ബാധിക്കുമെന്ന് അവൾക്കറിയാമായിരുന്നു. ആയതിനാൽ അവളതൊന്നും പുറത്തുകാണിച്ചില്ല.. എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുമ്പോൾ ഇതൊക്കെ ഇട്ടെറിഞ്ഞ് പോകേണ്ടതില്ലല്ലോ... അവളുടെ വാപ്പയും കുടെക്കൂടെ വരാറുണ്ട്... റഷീദിന്റെ  വളർച്ചയിൽ  അയാൾക്കും പങ്കുണ്ടെന്ന് വീമ്പിളക്കാറുമുണ്ട്...

ഞായറാഴ്ച്ച അതിരാവിലെ തന്നെ അവർ തങ്ങൾ ജനിച്ചു വളർന്ന....... നാട്ടിലേക്കുള്ള യാത്ര പുറപ്പെട്ടു ... ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഹമീദും വളരെ സന്തോഷവനായിരുന്നു.. അദ്ദേഹത്തിന് പഴയ ആ ചുറുചുറുക്കില്ലെങ്കിലും ആ നിശ്ചയദാർഠ്യം ഇപ്പോഴും ആ മുഖത്തുണ്ട്. വാപ്പാനെ പിടിച്ച് ഫ്രണ്ട് സീറ്റിൽ തന്നെ റഷീദ് ഇരുത്തി.. തന്റെ വാപ്പാനേയും കൊണ്ട് ഇതുപോലെ ഒരു യാത്ര ചെയ്യണമെന്നത് എത്രയോ കാലം റഷീദ് മനസ്സിൽ വിചാരിച്ചിട്ടുണ്ട്... ഒരിക്കലും സാധിക്കാത്ത ഒരു സ്വപ്നമായിരുന്നു അത്... എന്നാൽ ഇന്ന് അതും സാധിച്ചിരിക്കുന്നു. അഭിമാനത്തോടെ വാഹനത്തിൽ ഇരിക്കുന്ന തന്റെ വാപ്പയുടെ മുഖത്തെ ആ പുഞ്ചിരി... അത് മാത്രമായിരുന്നു റഷീദ് കാണാൻ ആഗ്രഹിച്ചത്... ആ മകന് അത്ര സ്നേഹമായിരുന്നു വാപ്പയും ഉമ്മയും സഹോദരങ്ങളുമെന്നു പറഞ്ഞാൽ... ഹമീദിന്റെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു... തന്റെ മകന്റെ സ്വന്തം വാഹനത്തിൽ ഇരുന്ന് വന്ന വഴികളിലൂടെ ഉള്ളൊരു യാത്ര ചെയ്യാനുള്ള ഭാഗ്യം... അത് പറഞ്ഞറിക്കാവുന്നതിനുമപ്പുറമായിരുന്നു.. ആ വൃദ്ധമനുഷ്യൻ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രത്യുപകാരമാണത്. ദുഖം മാത്രം ലഭിച്ചപ്പോൾ ഒരിക്കൽപോലും പടച്ചോനെ തള്ളിപ്പറഞ്ഞിട്ടില്ല... ഈ വളർച്ചയ്ക്ക് കാരണം പടച്ചോൻ തന്നെയാണെന്ന് ഹമീദ് ഉറച്ചു വിശ്വസിക്കുന്നു... പടച്ചോനെ മറന്നുള്ള പ്രവർത്തികൾ ചെയ്യരുതെന്ന് മക്കളെ പറഞ്ഞ് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്... ആ വൃദ്ധമനുഷ്യന്റെ നന്മ അതായിരിക്കാം ഈ കുടുംബത്തിന്റെ വെളിച്ചം... 

നാട്ടിൽ വച്ച് ഒരു സ്കൂട്ടർ പോലും റഷീദ് ഓടിച്ചിരുന്നില്ല.. വിദേശത്തുനിന്നാണ് ലൈസൻസൊക്കെ എടുത്തത്... ഏകദേശം 7 മണിക്കൂറത്തെ യാത്രയുണ്ട്.. തിരിച്ച് ഇന്നു വരാൻ സാധിക്കില്ല... അവിടെ എവിടെയെങ്കിലും താമസിച്ച് അടുത്ത ദിവസം വരാനുള്ള പ്ലാനാണവർക്ക്... മടക്കയാത്രയിൽ കോഴിക്കോട് മാങ്കാവിലെ മാളിയേക്കൽ തറവാട്ടിൽ ഒന്ന് കയറണം അമ്മാവൻ ഹസ്സനാജിയുടെ പെട്ടന്നുള്ള  മരണം അമ്മായിയെ ആകെ തളർത്തിയിരുന്നു ഒരുപാട് ആയി വന്നിട്ട് കഷ്ടതയിൽ കൂടെ നിന്ന അമ്മായിക്ക് ഇപ്പോഴത്തെ ജീവിത സാഹചര്യം ഒരുപാട് സന്തോഷം നൽകും കൂടെ വരികയാണെങ്കിൽ കുറച്ച് ദിവസം അമ്മായിയെ കൂടെ കൊണ്ട് നിറുത്തണം ...  അവിടുത്തെ സുഖവിവരവും അറിയണമല്ലോ... എന്തായാലും വാഹനം സ്വന്തമായുള്ളത് ഒരു സൗകര്യംതന്നെ... എപ്പോൾ വേണമെങ്കിലും എവിടെ വേണേലും എളുപ്പം എത്താലോ...

ഫസൽ ചുറ്റുമുള്ള കാഴ്ച്ചകൾ കാണുകയായിരുന്നു... വാഹനത്തിൽ കയറി യാത്രചെയ്യുകയെന്നുള്ള അവന്റെ ആഗ്രഹവും സാധിച്ചിരിക്കുന്നു.. സഫിയയും നാദിറയും ഉമ്മയും മറ്റെല്ലാവരും ഓരോരോ അനുഭവങ്ങൾ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. പ്രായം മറന്ന് ഹമീദിന്റെ ഭാര്യസൈനബയും  അതിനൊപ്പം കൂടി... 

തങ്ങൾ പിച്ചവച്ചു നടന്ന ആ ഗ്രാമത്തിലേയ്ക്കുള്ള യാത്ര... ഓർമ്മകളിൽ എന്നും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച ആ ഗ്രാമം... കൃഷിയിടത്തുനിന്നും ചെളിയും മണ്ണുമായി കയറിവരുന്ന വാപ്പ.. മുറ്റത്തെ കിണറ്റിൻകല്ലിൽ ഉമ്മകോരിവച്ചിരിക്കുന്ന വെള്ളം കൊണ്ട് കാലും മുഖവും കഴുകി വീടിന്റെ ചെറിയ കൈവരിൽ വന്നിരുന്ന്  കഞ്ഞികുടിക്കുന്ന വാപ്പയുടെ മുഖം ഇന്നും മറക്കാനാവില്ലവർക്ക്... ചുട്ടഉണക്കമീനും പപ്പടവും കഞ്ഞിയും അതായിരുന്നു ഹമീദിന് ഇഷ്ടം... അന്ന് തങ്ങളെ കാണുമ്പോൾ വാപ്പ വിളിച്ച് അടുത്തിരുത്തി കഞ്ഞി കോരിത്തരുമായിരുന്നു. ആ മനുഷ്യന്റെ കോരിത്തരുന്ന കഞ്ഞിയുടെ രുചി മറ്റെവിടെനിന്നും ലഭിച്ചിട്ടില്ല... കഞ്ഞിയുടെ കൂടെ വാപ്പയുടെ സ്നേഹവുമുണ്ടായിരുന്നെന്നുള്ളത് പതുക്കെയാണവർക്ക് മനസ്സിലായത്... ആ ഗ്രാമത്തിലേയ്ക്കും ആ വീട്ടിലേയ്ക്കുമുള്ള യാത്രയാണത്... ഇന്നവിടെ താമസിക്കുന്നത് വീട്ടുടമസ്ഥനും ഭാര്യയും മാത്രം... ഹമീദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു അയാൾ... ചന്ദ്രനെന്നു കേട്ടാൽ നാട്ടിലെല്ലാർക്കും ബഹുാനമായിരുന്നു. അന്നാട്ടിൽ ആദ്യമായി സർക്കാർ സർവ്വീസിൽ കയറിപ്പറ്റിയ ആൾ.. അദ്ദേഹമൊരു അറിവിന്റെ നിറകുടമായിരുന്നു. പലരേയും വിദ്യാഭ്യാസത്തിനു വളരെയധികം സഹായിച്ച ആൾ.. ചുരുക്കിപ്പറഞ്ഞാൽ അന്നാട്ടിലെ വികസനത്തിന് സുപ്രധാനമായ സംഭാവനകൾ നൽകിയ ആൾ.. വർഗ്ഗീയ സംഘർഷം ഉണ്ടാകുമ്പോൾ അദ്ദേഹം വില്ലേജാഫീസറായി തിരുവനന്തപുരത്തെ അമ്പൂരിയിലായിരുന്നു.. വിവരമറിഞ്ഞ് നാട്ടിൽ ഓടിയെത്തിയെങ്കിലും എല്ലാം കൈവിട്ടുപോയിരുന്നു.. വീടുവീടാന്തരം കയറിയിറങ്ങി എല്ലാരേയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ ഒത്തൊരുമയിലേയ്ക്ക് എത്തിക്കാൻ വളരെ സമയമെടുത്തു...

അതങ്ങനെയാണ്... വർഗ്ഗീയത ഒരുതരം ലഹരിയാണ്.. അതിനടിമപ്പെട്ടാൽ പിന്നെ ചിന്താശേഷിപോലും നഷ്ടപ്പെട്ടുപോവും... അത് തലയ്ക്കു പിടിച്ചവൻ സ്വയം നശിക്കുകമാത്രമല്ല ഒരു തലമുറയെത്തന്നെ നശിപ്പിക്കും... അതിൽ നിന്നും പിന്നീടൊരു മുക്തി.... വലിയ പാടാണ്... വളർന്നു വരുന്ന സമൂഹത്തിന്റെ ഏറ്റവും ഭീകരമുഖം തന്നെയാണ് വർഗ്ഗീയത... ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ഈ വെല്ലുവിളികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷിടിക്കുമ്പോൾ ജാതിയുടെ അതിർ വരമ്പുകളില്ലായിരുന്നു. മതങ്ങളുടെ ചരടുകളില്ലായിരുന്നു..  മനുഷ്യനുണ്ടാക്കിയതല്ലേ ഈ വർഗ്ഗീയ ചേരിതിരിവുകൾ.. അതിന്റെ കെട്ടുകൾ പൊട്ടിച്ച് മനുഷ്യനെന്നാണ് പുറത്തെത്തുന്നത് അന്ന് ഈ ലോകം സ്വർഗ്ഗമാകും... നമ്മുടെ സ്വർഗ്ഗം ഈ ഭൂമിതന്നെയാണ്... ഇതിനപ്പുറം ഒരു സ്വർഗ്ഗമുണ്ടെന്നുള്ള മതവിശ്വാസത്തിൽ ഭ്രാന്തത ചേർത്ത്... ഭൂമിയെന്ന സ്വർഗ്ഗത്തെ നഗരതുല്യമാക്കുന്നത് വിഢിത്തം എന്നല്ലാതെ എന്തുപറയാൻ..

ഹമീദും കുടുംബവും യാത്രാമധ്യേ ഭക്ഷണം കഴിക്കുന്നതിനായി താമരശ്ശേരി ചുരത്തിൻ വളവിലെ ഒഴിഞ്ഞ പ്രദേശത്ത് തണൽ വൃക്ഷങ്ങളുള്ള സ്ഥലത്ത് വാഹനം പാർക്കുചെയ്തു.. ഫസൽ ആദ്യമായി ചുരം കയറുകയാണ് അവന് വല്ലാത്ത സന്തോഷം തോന്നി പണ്ട് കൂടെ പഠിച്ച വായനാടു കാരൻ അഷ്‌ക്കർ ചുരം കയറുന്നതും ചുരത്തിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ കാണുന്ന പ്രകൃതിയുടെ മനോഹാരിതയും എപ്പോഴും പറയാറുണ്ട് അന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഒരിക്കൽ പോകണമെന്ന് പടച്ചോൻ അതിനുള്ള അവസരം തന്നിരിക്കുന്നു അൽഹംദുലില്ലാഹ് ...സർവ്വ സന്നാഹങ്ങളുമായാണ് ആ കുടുംബം യാത്ര തിരിച്ചത്... ഉച്ചയൂണും അത്യാവശ്യം വേണ്ട ഭക്ഷണ പദാർത്ഥങ്ങളും അവർ കരുതിയിരുന്നു... വാപ്പയ്ക്ക് ഇരിക്കാൻ ഒരു കസേരയും ഒപ്പം കൊണ്ടുവന്നിരുന്നു... ദീർഘദൂര യാത്രയല്ലേ.. വാപ്പയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒന്നു നടുനിവർത്തുന്നത് നല്ലതാണെന്ന് എല്ലാർക്കും തോന്നി.. എല്ലാവർക്കും ഒരു വിനോദയാത്ര ആസ്വദിക്കുന്ന സന്തോഷമുണ്ടായിരുന്നു... അവർ ഭക്ഷണം പ്രത്യേകം പ്രത്യേകം പാത്രങ്ങളിലാക്കി എല്ലാർക്കും നൽകി.. വലിയ പായ വിരിച്ച് എല്ലാരും അതിലിരുന്നാണ് കഴിച്ചത്... അതിനിടയിലും അവർ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു കുരങ്ങുകൾ ഭക്ഷണം കഴിക്കാൻ അവരുടെ അടുത്തേക്ക് ചാടി ചാടി വന്നു അവർക്ക് ഭക്ഷണം കൊടുത്തും കളി പറഞ്ഞും സന്തോഷകരമായ നിമിഷങ്ങൾ ഒരുമയോടെ പങ്കു വെച്ചു ... പ്രായം മറന്ന് ഹമീദും അവർക്കൊപ്പം കൂടി... ഏറ്റവും കൂടുതൽ കളിയാക്കലുകൾ ഏറ്റുവാങ്ങിയത് ഫസലായിരുന്നു... ഭാവിയിലെ സിനിമാനടൻ എന്നായിരുന്നു എല്ലാരും അവനെ വിശേഷിപ്പിച്ചത്.. അവന് അത് സന്തോഷം നൽകുന്നതായിരുന്നു... ഒരു സിനിമപോലും റിലീസായില്ലെങ്കിലും ഇപ്പോഴും ആ ആഗ്രഹം ഉള്ളിൽത്തന്നെയുണ്ട്... എന്തായാലും പഠിച്ച് നല്ലൊരു ജോലി നേടിയിട്ടു മതി ഇനി സിനിമയെന്നാണ് വീട്ടുകാരുടേയും അഭിപ്രായം.. അതിനോട് അവനും യോജിപ്പാണുള്ളത്...അവർ ഭക്ഷണം കഴിച്ച് വാഹനത്തിൽ കയറാനുള്ള തയ്യാറെടുപ്പു തുടങ്ങി.. ഹമീദിനെ വാഹനത്തിൽ കയറാൻ അൻവർ സഹായിച്ചു... 

“വാപ്പാ... ഇനിയൊന്നു മയങ്ങിക്കോ...“ സീറ്റുബെൽറ്റ് മുറുക്കിക്കൊണ്ട് അൻവർ പറ‍ഞ്ഞു.. അതേയെന്ന് റഷീദും പറഞ്ഞു... വാഹനം പതിയെ ചുരമിറങ്ങാൻ തുടങ്ങി ഹമീദ് സാവധാനം ഉറക്കത്തിലേയ്ക്ക വഴുതിവീണു... ഹമീദിന്റെ സുരക്ഷ കരുതി റഷീദ് വേഗതകുറച്ചാണ് ഓടിച്ചിരുന്നത്.. ഉറങ്ങുന്ന ആ മനുഷ്യന്റെ മുഖത്തെ നിശ്ചയദാർഠ്യം... അതായിരുന്നു റഷീദിന്റെ ജീവിത വിജയം....

 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  03 11 2019 

 ഷംസുദ്ധീൻ തോപ്പിൽ  27 10 2019

20.10.19

നിഴൽവീണവഴികൾ - ഭാഗം - 44

രണ്ടാളും ബസ്സ് സ്റ്റോപ്പ് വരെ ഒരുമിച്ചു നടന്നു.. അദ്ദേഹത്തന്റെ ബസ്സാണ് ആദ്യമെത്തിയത്.. അയാൾ അതിൽ കയറി. അവന് ടാറ്റ പറഞ്ഞ് യാത്രയായി.. അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... അലയടിക്കുന്ന കടൽ കരയിൽ ജീവിതമെന്ന പുഴപോലെ ഒഴുകുകയായിരുന്നു ജനം ... ഇനി സ്കൂളിൽ പോയിട്ട് കാര്യമില്ല.. കാരണം 12 മണി കഴിഞ്ഞിരിക്കുന്നു... കുറച്ചു സമയം അവിടെ ചിലവഴിക്കാൻ അവൻ തീരുമാനിച്ചു.. തന്റെ സ്കൂൾ ബാഗും തോളിലിട്ട് കടൽത്തീരത്തിനരികിലെ ബഞ്ച് ലക്ഷ്യമാക്കി അവൻ നടന്നു.

അവന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു. കാരണം കാത്തിരുന്ന ഒരവസരം വിളിച്ചു തന്നിരിക്കുന്നു. പക്ഷേ അവന്റെ അനുഭവത്തിൽ അയാളെ വിശ്വസിക്കാൻ കൊള്ളാവുന്ന ആളുമല്ല.. പക്ഷേ പറഞ്ഞ കാര്യങ്ങൾ സത്യമാണോ അല്ലേ എന്നറിയില്ലല്ലോ... തന്നെ അയാൾ പല പ്രാവശ്യം ഉപയോഗിച്ചു... കുറച്ചു സമയം തിരമാലകളിൽ കളിക്കുന്ന കുഞ്ഞുങ്ങളെ യും അവരെ വാരി എടുത്ത് കളി പറയുന്ന അമ്മമാരെയും നോക്കിയിരുന്നു മനസ്സിന് വല്ലാത്തോരു ശാന്തത വന്ന പോലെ .. ഫസലിന് വിശപ്പ് തോന്നി ഒരു ഫിഷ് ബിരിയാണി കഴിച്ചാലോ  അവൻ ബീച്ചിനടുത്ത് തന്നെയുള്ള ബോംബെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു നടത്തത്തിനിടയിൽ അവൻ ഓർക്കുകയായിരുന്നു അടുത്ത ദിവസം റഷീദ് മാമ വരുന്നുണ്ട്  തനിക്ക് എന്തൊക്കെയാ മാമ കൊണ്ട് വരിക . അൻവർ മാമയെക്കാളും കുറച്ചൂടെ അടുപ്പം കൂടുതലാണ് റഷീദ് മാമയോട്. വെളുപ്പാൻകാലത്തു തന്നെ വീട്ടിൽ നിന്നും പുറപ്പെടണം... പഠിത്തത്തിൽ കുറച്ച് ശ്രദ്ധക്കുറവെന്നകാര്യം അവനു നന്നായി ബോധ്യപ്പെട്ടിരുന്നു. ഈ വർഷം പരീക്ഷ കഴിഞ്ഞാൽ ഏതേലും കോളേജിൽ അഡ്മിഷൻ വാങ്ങി പോകണം.. വ്യക്തമായ രാഷ്ട്രീയ ചിന്താഗതികൾ ഉണ്ടാക്കിയെടുത്തതും തന്റെ സ്കൂൾ കാലഘട്ടമായിരുന്നു... വീട്ടിലെല്ലാർക്കും ഒരു പാർട്ടിയോടും വിശ്വാസമുണ്ടായിരുന്നില്ലങ്കിലും അവൻ ചെന്നെത്തിയത് തികച്ചും വ്യത്യസ്തമായ പാർട്ടിയിലായിരുന്നു. കലാകായിക മത്സരങ്ങളിൽ പ്രൈസ് വാങ്ങിക്കൂട്ടുമ്പോൾ തന്റെ സന്തോഷത്തോടൊപ്പം ഒരുപാടുപേരുണ്ടെന്നറിഞ്ഞപ്പോൾ അഭിമാനമായിരുന്നു അവന്... 

ഹോട്ടലിന് മുൻപിലെത്തി നല്ല തിരക്കുണ്ട് ഫിഷ് ബിരിയാണിക്ക് പേര് കേട്ട ഹോട്ടലായത് കൊണ്ട് പൊതുവെ തിരക്കുണ്ടാവാറുണ്ട് മുൻപ് പല തവണ വീട്ടിൽ അറിയാതെ പല ഇക്കമാരോടും ഒപ്പം വന്നു ബിരിയാണി കഴിച്ചിട്ടുണ്ട്.ഒരു  ടേബിൾ കാലിയായപ്പൊ വാഷ് ബേസിൽ നിന്ന് കൈ കഴുകി ബിരിയാണി ഓർഡർ കൊടുത്ത് ഇരുന്നു ടേബിൾ ബോയ് വെള്ളം കൊണ്ട് വന്നു ഒഴിച്ചു വെള്ളം രണ്ടു കവിൾ കുടിച്ചപ്പോഴേക്ക് ആവി പാറുന്ന ബിരിയാണി എത്തി ബില്ലുമായി ക്യാഷ് കൗണ്ടറിൽ എത്തി ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി രണ്ടു സ്റ്റെപ്പ് മുന്നോട്ട് വെച്ചപ്പോൾ ക്യാഷ് കൗണ്ടറിലെ ഇക്ക തിരികെ വിളിച്ച് ഒരു കള്ള ചിരിയോടെ മിട്ടായി നൽകി കൈ നീട്ടി മിട്ടായി വാങ്ങി 'കുണ്ടൻ ഇനിയും വരണട്ടോ' മ്മക്ക് ഒന്ന് കാണണം ... കുറച്ചു നേരം കൂടി ഫസൽ ബീച്ചിൽ ചുറ്റി ചുറ്റിപ്പറ്റി നടന്നു .തിരിച്ചു ബസ്‌സ്റ്റാന്റിലേക്ക് നടന്നു. നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി പറ്റി... വഴിയിൽ അവന്റെ ചിന്തകൾ സിനിമയിൽ അഭിനയിക്കുക എന്ന ആഗ്രഹം തന്നെയായിരുന്നു. പക്ഷേ എങ്ങനെ ആ മനുഷ്യനെ വിശ്വസിക്കും...

ആലോചനകൾക്കൊടുവിൽ അവനിറങ്ങേണ്ട സ്റ്റോപ്പെത്തി... സ്കൂളിൽ നിന്നുവരുന്നതുപോലെ അവൻ വീട്ടിലേയ്ക്കു നടന്നു ആർക്കും യാതൊരു സംശയവും നൽകാതെയായിരുന്നു അവന്റെ യാത്ര... വീട്ടിലെത്തിയപ്പോൾ അവിടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. റഷീദ് മാമ വരുന്നുവെന്നറിഞ്ഞ് വീടുമൊത്തം വൃത്തിയാക്കിയിരിക്കുന്നു... പുതിയ വീടു വാങ്ങാനുള്ള തീരുമാനപ്രകാരം പലരും വീട്ടിൽ വന്നുപോവുകയും ചെയ്യുന്നു. ഇതുവരേയും ഒരു വീടിനുപോലും സമ്മതം മൂളിയിട്ടില്ല...

റഷീദിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനായി അൻവറും ഫസലും പുലർച്ചെ തന്നെ ടാക്സിയിൽ കൊച്ചിൻ എയർപോർട്ടിലേക്ക് പുറപ്പെട്ടു . ഏകദേശം നാല് അഞ്ചു മണിക്കൂറത്തെ യാത്രയുണ്ട്.പൊട്ടി പൊളിഞ്ഞ റോഡിലൂടെ ഉള്ള യാത്ര അതിലും കൂടുതൽ സമയം എടുത്തില്ലങ്കിലേ അത്ഭുതമുള്ളൂ .. വൈകിട്ട് ആറ് മണിയ്ക്ക് ഫ്ലൈറ്റ് ലാന്റ് ചെയ്യും... അൻവറും ഫസലും ബാക്ക് സീറ്റിലായിരുന്നു ഇരുന്നിരുന്നത്... വാഹനം പുറപ്പെട്ട് കുറേനേരത്തേയ്ക്ക രണ്ടാളും ഒന്നും സംസാരിച്ചിരുന്നില്ല.. ഡ്രൈവർ എന്തെല്ലാമോ മാമയോട് ചോദിക്കുന്നുണ്ടായിരുന്നു മറുപടി ചുരുക്കം ചില വാക്കുകളിൽ ഒതുക്കി. 

രണ്ടാളും താമസിയാതെ മയക്കത്തിലേയ്ക്ക് വഴുതിവീണു... കാർ എയർപോർട്ടിലെത്തി.. ഇൻഫർമേഷൻസെന്ററിൽ നിന്നും ഫ്ലൈറ്റ് അരമണിക്കൂർ ലേറ്റാണെന്നറിയാൻ സാധിച്ചു. രണ്ടുപേരും പുറത്തിറങ്ങി ചായകുടിക്കാനായി ഡ്രൈവറെയും കൂട്ടി അടുത്ത ക്യാന്റീനിലേയ്ക്ക് പോയി ചായയ്ക്ക് ഓർഡർ കൊടുത്തു ...

“ഫസലേ പഠിത്തമൊക്കെ എങ്ങനെപോകുന്നു. നന്നായി പഠിക്കണം കേട്ടോ... ഇപ്പോൾ നല്ല മാർക്കില്ലാതെ കോളേജിൽ അഡ്മിഷൻ കിട്ടാനൊക്കെ വലിയ പാടാണ്...“

“മാമാ എനിക്കൊരു കാര്യം പറയണം.“

അൻവറിന്റെ മനസ്സൊന്നു കാളി... ഇനി എന്താവും ഇവൻ പറയാൻ പോകുന്നത്.. പുതിയ ഏടാകൂടത്തിലെങ്ങാനും ചെന്ന് ചാടിയോ...

“മോൻ പറഞ്ഞോളൂ ..“

“പിന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടി.. നേരത്തേ അറിയാവുന്ന ആളാണ്... രണ്ടുദിവസം മുമ്പ് എന്നെ കണ്ട് കഥ പറഞ്ഞു...“

“വേണ്ട... വേണ്ട... ഇപ്പോൾ അതിനൊന്നും പോവണ്ട .. പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കുക... പഠിത്തം കഴിഞ്ഞ് നമുക്ക് ആലോചിക്കാം... എന്തിനും ഒരു അടിസ്ഥാന യോഗ്യത ആവശ്യമാണ്... നേരത്തേ അഭിനയിച്ചതല്ലേ.. അവസാനം എന്തായി... സിനിമപോലും പുറത്തിറങ്ങിയില്ല..“

ആ അഭിപ്രായം ശരിയാണെന്ന് ഫസലിനും തോന്നി... 

“ശരിയാ മാമ പറഞ്ഞത്... പഠിത്തം കഴിയട്ടെ... അല്ലെങ്കിലും രണ്ടു ഒരുമിച്ചു കൊണ്ടുപോകാൻ പാടാവും..“

അൻവർ അവന്റെ തോളിൽ തടവിയിട്ടു പറഞ്ഞു... 

“എല്ലാറ്റിനും ഒരു സമയം വരും മോനേ.. അല്ലാഹു അതിനുള്ള അവസരം കാത്തുവച്ചിട്ടുണ്ട്... ഇപ്പോൾ നിനക്ക് പഠിക്കാനുള്ള സമയമാണ്.. അത് നീ നല്ല മാർക്കോടെ പാസ്സാവാൻ ശ്രമിക്ക് .“

“ശരി മാമാ... ഞാനിനി അയാളെ കാണാൻ പോകുന്നില്ല.. എനിക്ക് പഠിച്ചാൽ മതി..“

രണ്ടാളും എയർപോർട്ടിന്റെ ആഗമന കവാടത്തിൽ നിലയുറപ്പിച്ചു... വരുന്ന ഓരോവ്യക്തികളേയും പ്രത്യേകം പ്രത്യേകം നോക്കുന്നുണ്ടായിരുന്നു.... അല്പ സമയത്തിനകം റഷീദ് ട്രോളിയുമായി വരുന്നതുകണ്ടു.. തിങ്ങിനിറഞ്ഞ് ആളുകളെ വകഞ്ഞുമാറ്റി രണ്ടാളും കുറച്ചു മുന്നോട്ടു നടന്നു.. റഷീദ് അവരുടെ  അടുത്തെത്തി... അൻവർ റഷീദിനെ ആലിംഗനം ചെയ്തു.. റഷീദ് ഫസലിനടുത്തെത്തി പറഞ്ഞു. “ഫസലേ നീ ആളാകെ മാറിയല്ലോടാ... “

ഫസൽ റഷീദിനെ നോക്കി ചിരിച്ചു... റഷീദിന്റെ ട്രോളിയുടെ നിയന്ത്രണം അവൻ ഏറ്റെടുത്തു. അവർ മൂവരും പാർക്കിംഗ് ഏരിയയിലെ കാർ പാർക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി നടന്നു. കുശലാന്വേഷണങ്ങൾ തുടർന്നുകൊണ്ടേയി രുന്നു.. ലഗേജൊക്കെ കാറിൽ കയറ്റി മൂവരും അകത്തുകയറി.. കാർ സാവധാനം മുന്നോട്ടു നീങ്ങി.. അൻവർ തങ്ങൾ പതുതായി കണ്ടുവച്ച വീടിനെക്കുറിച്ചും അതിന്റ പ്രത്യേകതകളെക്കുറിച്ചും റഷീദിനോടു പറഞ്ഞു.

“അൻവറേ നമുക്ക് എത്രയും വേഗം റെജിസ്ട്രർ ചെയ്യണം  .. ലീവ് രണ്ടാഴ്ചമാത്രമേയുള്ളൂ... അവിടെനിന്നും മാറിനിൽക്കാനാവില്ല... ഇപ്പോൾ നല്ല ഓർഡറുള്ള സമയമാണ്... ജീവനക്കാരൊക്കെ നല്ല ആത്മാർത്ഥതയുള്ളവരാണ്. എന്നാലും നമ്മുടെ ഒരു കണ്ണ് എപ്പോഴും വേണം.“

“അത് ശരിയാ... പ്രശ്നമില്ല ഏതു വേണമെന്ന് ഇക്ക കണ്ട് തീരുമാനിച്ചാൽ മതി...“

“ഉപ്പാക്കും വീട്ടുകാർക്കും ഇഷ്ടപ്പെട്ടെങ്കിൽ വേറെ ഒന്നും നോക്കേണ്ടതില്ല...“

അവരുടെ ചർച്ചകൾ പല വഴിയിലൂടെയും കടന്നുപോയി... ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് പുറം കാഴ്ച്ച കൾ കണ്ടിരിക്കുകയായിരുന്നു ഫസൽ .രാത്രി വെട്ടത്തിൽ ഓരോ ടൗണുകളും മനോഹരമായി തോന്നി . ആദ്യമായിട്ടാണ് ഇത്രദൂരം യാത്ര ചെയ്യുന്നതുംകൊച്ചിൻ എയർപോർട്ട് വരെ വരുന്നതും . അതിന്റെ ഒരു സന്തോഷവും ഫസലിനുണ്ടായിരുന്നു. കൂടാതെ തങ്ങൾ പുതുതായി വാങ്ങാനുദ്ദേശിക്കുന്ന വീടിനെക്കുറിച്ചുള്ള സ്വപ്നവും.. തനിക്കും കിട്ടുമായിരിക്കും സ്വന്തമായി ഒരു റൂം.. എവിടെയായാലും മുകളിലത്തെ നിലയിൽ തന്നെ തന്റെ റൂം ഒപ്പിക്കണം... കാരണം ചുറ്റുപാടും നന്നായി കാണാമല്ലോ...

കാർ അവരുടെ വീടിന് മുന്നിലെത്തി... വീട്ടിനുള്ളിൽനിന്നും എല്ലാവരും റഷീദിനെ സ്വീകരിക്കാൻ പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നു.. ഹമീദിന് നടക്കാൻ ബുദ്ധിമുട്ടായതിനാൽ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു... റഷീദ് എല്ലാരേയും നോക്കി ചിരിച്ചു.. വാപ്പയുടെ അടുത്തെത്തി അസ്സലാമു അലൈക്കും വാപ്പാ അദ്ദേഹത്തെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു.. ആ മനുഷ്യന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു... റഷീദ് തിരിഞ്ഞതും തൊട്ടടുത്തായി താൻ ‍ജന്മംനൽകിയ കുഞ്ഞുമായി അഫ്സ നിൽക്കുന്നു.. അവൻ കുഞ്ഞു മകളുടെ കവിളിൽ ഒരുമ്മനൽകി.. കൈയ്യിലെടുത്തു താലോലിച്ചു... ഉമ്മയുടെ അടുത്തെത്തി ഉമ്മയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ നൽകി  സന്തോഷം കൊണ്ട് ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു സഫിയയുടെ തോളിൽ തട്ടി സുഖവിവരങ്ങൾ തിരക്കി...നാദിറയോട് വീട്ടുകാര്യങ്ങളും ഉപ്പയുടെ സുഖ വിവരങ്ങളും  അന്വോഷിച്ചു. അവിടുത്തെ ഓരോ കുടുംബാംഗങ്ങളുടെയും മനസ്സിൽ  സന്തോഷത്തിന് അതിരില്ലായിരുന്നു.

“റഷീദേ യാത്രയൊക്കെ സുഖമായിരുന്നോ...“

“ആ വാപ്പാ... ഫ്‌ളൈറ്റ് കുറച്ചു ലേറ്റായി...കോഴിക്കോട് എയർപോർട്ടിലേക്ക് ടിക്കറ്റ് കിട്ടിയില്ല ഇപ്പൊ അവിടെ വെക്കേഷൻ ടൈം അല്ലെ കൊച്ചി ആയതു കൊണ്ട് യാത്ര കുറച്ചു കൂടി വേറേപ്രശ്നമൊന്നുമില് വാപ്പാ ..“

“വാപ്പാ... നമുക്ക് നാളെ രാവിലെ തന്നെ പുതിയ  വീടുകൾ കണ്ട് എഴുതാനുള്ള കാര്യങ്ങൽ ചെയ്യണം..“

“നീ കണ്ടിട്ട് ഏതാണ് നല്ലതെന്നു പറഞ്ഞാൽ മതി..“

“വാപ്പയ്ക്ക് ഏതാണ് നല്ലതെന്നു തോന്നുന്നത്..“

“ഇവിടടുത്തുള്ള പുരയിടം വലിയ കുഴപ്പമില്ല.. റോഡ് സൈഡാണ് വിലയും ഒക്കെയാണ്... ഇപ്പോൾ പുരയിടത്തിന് വില കുറച്ച് കുറഞ്ഞിരിക്കുന്നസമയമല്ലേ...“

“ശരി വാപ്പാ... വാപ്പായ്ക്കും അൻവറിനും  മറ്റെല്ലാർക്കും ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് എഴുതിക്കാനുള്ളകാര്യങ്ങൾ നോക്കാം..“ 

“എന്തായാലും നീ യാത്രചെയ്ത് വന്നതല്ലേ... ഒന്ന്  ഫ്രഷായിപോരേ..“

റഷീദ് കുഞ്ഞിനേയുമെടുത്ത് അവരുടെ റൂമിലേയ്ക്ക് പോയി... കുഞ്ഞ് റഷീദിനെത്തനെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു. ഒരു പക്ഷേ അവൾക്ക് തന്റെ പിതാവാണ് എടുത്തുരിക്കുന്നതെന്ന് സ്പർഷനത്തിൽ നിന്നും മനസ്സിലായിക്കാണും... ഭാര്യയോടും കുശലാന്വേഷണങ്ങൾ ചോദിച്ചു.. അവൾക്ക് ബന്ധുക്കളില്ലാത്തതിനാൽ എല്ലാരും മാക്സിമം സ്നേഹം അവൾക്ക് നൽകുന്നുണ്ടായിരുന്നു.. താൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ജിവിതം ലഭിച്ച സന്തോഷത്തിൽ അവൾ എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിക്കാറുമുണ്ട്...

എല്ലാവരും അന്ന് ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത് ... ആ വീട്ടിൽ സന്തോഷം അലതല്ലുകയായിരുന്നു..

പിറ്റേന്ന് റഷീദ് എത്തിയതറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അവിടെത്തിയിരുന്നു... എല്ലാവർക്കും മിഠായിയും മറ്റും നൽകി സ്നേഹത്തോടെ യാത്രയാക്കി.. ഉച്ചയൂണും കഴിഞ്ഞ് ഏകദേശം നാലുമണിയോടെ റഷീദും അൻവറും ഫസലിനേയും കൂട്ടി തൊട്ടടുത്തുള്ള വീടു കാണാനായി. പോയി.. ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവർക്കും ഇഷ്ടമായി.. അഞ്ചോളം മുറികളുണ്ട്. രണ്ടു നിലകളായി... ഇരുപത്തിയഞ്ചോളം സെൻിൽ നിൽക്കുന്ന വീട്... വീട്ടുടമസ്ഥനെ കണ്ട് കാര്യങ്ങൾ ഉറപ്പിച്ചു... 

“നാളെ ഞായർ.. വീട്ടിൽ പോയി ഉപ്പയോട് സംസാരിച്ചിട്ട്   മറ്റന്നാൾ എഴുതിക്കാൻ ആധാര ഓഫീസിൽ കൊടുക്കണം എത്രയും പെട്ടന്ന് റെജിസ്ട്രർ ചെയ്യണം എനിക്ക് ലീവ് കുറവാണ് .“

“ഉടമസ്ഥനും സന്തോഷമായി.. അദ്ദേഹത്തിന്റെ മകളുടെ കല്യാണം ശരിയായത് കൊണ്ട് വീട് വിൽക്കാൻ വെച്ചതാണ് .. കുറച്ചകലെ അവർക്ക് മറ്റൊരു വീടുണ്ട്.. ഇതിന് നല്ല വിലകിട്ടുമെന്നറിയാവുന്നതുകൊണ്ട് വിൽപ്പനനടത്തി മകളെ കെട്ടിക്കണമെന്നാണ് അവരുടെ തീരുമാനം.. അതു പ്രകാരമാണ് തിടുക്കപ്പെട്ട് വില്പനടത്താൻ തീരുമാനിച്ചത്...“

അവർ മൂവരും വീട്ടിൽ തിരികെയെത്തി..  ഹമീദിനോട് വിവരങ്ങളൊക്കെ പറഞ്ഞു..

“വാപ്പാ.. തിങ്കളാഴ്ച നമുക്ക് എഴുതിക്കാം.. വാപ്പയും വരണം...“

“അതെന്തിനാടാ മോനേ...“

“ഇത് വാപ്പയുടെ പേരിലാണ് എഴുതിക്കുന്നത്...“

എല്ലാരുമൊന്നു ഞെട്ടി... അവൻ അധ്വാനിച്ചുണ്ടാക്കിയ കാശുകൊടുത്ത് വാപ്പയുടെ പേരിൽ റെജിസ്ട്രർ ചെയ്യാനോ അപ്പൊ കുടുംബ സ്വത്താവില്ലേ ..

“അതേ വാപ്പാ... ഇതെന്റെ ആഗ്രഹമാണ്... വാപ്പ അനുഭവിച്ച ത്യാഗത്തിന് വേദനയ്ക്ക് ഞാൻ എന്റെ എത്ര ജൻമ്മങ്ങൾ ആ കാൽ കീഴിൽ  അർപ്പിച്ചാലും മതിയാകില്ല ...മരണംവരെ വാപ്പാന്റെ കൈയ്യിലിരിക്കട്ടെ... ഈ വീട് നമ്മുടെ കുടുംബത്തിനുള്ളതാ സഫിയക്കും മോനും നമ്മൾ മാത്രമല്ലെ ഒള്ളൂ അൻവറിനും വീടായിട്ടില്ല വാപ്പയുടെ ശേഷം അവർ പെരുവഴിയിൽ ആവാൻ പാടില്ലല്ലോ ... നമ്മുടെ സ്നേഹം എല്ലാക്കാലവും നിലനിൽക്കണം.. നമുക്കുരൊമിച്ചു താമസിക്കണം....“

ആ വൃദ്ധമനുഷ്യന്റെ കണ്ടമിടറി. എന്തു പറയണമെന്നറിയാതെ ... അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു... 

“അത് വേണോ.. മോനേ... നിന്റെയും അവളുടെയും പേരിൽ എഴുതിയാൽ പോരെ....അഫ്സ പറഞ്ഞു സമ്മതിച്ചേക്ക് വാപ്പാ റഷീദ്ക്കയുടെ ഇഷ്ടമല്ലേ .
.. കൂടി നിന്നവരുടെ കണ്ണുകൾ നിറഞ്ഞു. അൻവറിനും നാദിറയ്ക്കും കുറ്റ ബോധം കൊണ്ട് തല കുനിഞ്ഞു ...

തന്റെ മകന്റെ സ്നേഹത്തിന്റെ ആഴം തൊട്ടറിഞ്ഞ നിമിഷമായിരുന്നു ഹമീദിന്...

“വേണ്ട വാപ്പാ... ഇവിടെ എല്ലാവർക്കും തുല്യ അവകാശമാ... അത് എല്ലാക്കാലവും നില നിൽക്കണം ..“

“ആരുമൊന്നും മിണ്ടിയില്ല...“

ഇപ്പോഴത്തെ സ്വാർത്ഥന്മാരായ മക്കളുള്ള കാലത്ത് തന്റെ മകൻ ഇങ്ങനെ ചിന്തിച്ചതിൽ ഹമീദ് അത്ഭുതപ്പെട്ടു.. അൻവർപോലും ഒരുകാലത്ത് സ്വന്തം കാര്യം നോക്കി പോയതാണ്.. പക്ഷേ റഷീദ് അങ്ങനെയായിരുന്നില്ല... രക്ഷകർത്താക്കളുടെ കൈയ്യിൽ എന്തുണ്ടെങ്കിലും വാങ്ങിയെടുത്ത് വൃദ്ധസദനത്തിലേയ്ക്കയക്കുന്ന മക്കളെയാണ് ഇന്നു നമുക്ക് കാണാനാവുന്നത്. മരിച്ചു എന്നറീക്കുമ്പോൾ ലീവില്ലന്നു മുടന്തൻ ന്യായം പറഞ്ഞുകടമകളിൽ നിന്നും ഒഴിഞ്ഞു മാറുന്ന പുതു തലമുറ.പണം കൊണ്ട് എല്ലാം നേടാൻ കഴിയില്ലെന്ന് അവർ തിരിച്ചറിയുന്ന കാലം എത്തുമ്പോഴേക്ക് ഇതേ പ്രവണത അവരുടെ മക്കൾ അവരോട് കാണിച്ചിരിക്കും അതിന് കാലം മാത്രമേ സാക്ഷിയാകൂ ... മക്കളുടെ നല്ലതിനുവേണ്ടി ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയത് കരസ്ഥമാക്കുന്നതിനായി പരസ്പരം പോരടിക്കുന്ന സഹോദരങ്ങൾ... സ്വത്തു തർക്കത്തിൽ അച്ചനേയും അമ്മയേയും മാനസികമായും ശാരീരികമായും പീഠിപ്പിക്കുകയും കൊല്ലാൻ പോലും മടിക്കാത്ത മക്കൾ.. അതിൽ നിന്നും എത്രയോ വ്യത്യസ്ഥനാണ് റഷീദ്... അവൻ പണ്ടേ അങ്ങനാ.. വാപ്പാന്നു പറഞ്ഞാൽ അവന് ജീവനാ ദൈവം പണം കൊണ്ട് അവന് അനുഗ്രഹം ചൊരിയുമ്പൊഴും.തന്റെ കൂടപ്പിറപ്പുകളെ ചേർത്ത് നിറുത്തി മുന്നോട്ടു കൊണ്ടുപോകുന്നതു തന്നെ അവന്റെഹൃദയ വിശാലത തന്നെയാണ്... യത്തീമായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ഹമീദ് എതിർത്തതാണ്.. പക്ഷേ മകന്റെ സ്വഭാവമറിയാവുന്നതുകൊണ്ട് അതിനു പൂർണ്ണമനസ്സോടെ സമ്മതം മൂളുകയും ചെയ്തു... രാത്രിയിൽ  എല്ലാവരുടെയും സാന്നിധ്യത്തിൽ പെട്ടിപൊട്ടിച്ചു .. തുല്യമായി എല്ലാർക്കും വീതിച്ചു നൽകി.. ഫസലിനും കിട്ടി പുതിയ ഉടുപ്പും പുത്തൻപേനയുമെല്ലാം.. അവനും ആകെ സന്തോഷത്തിലായിരുന്നു. ആ രാത്രി എല്ലാവർക്കും സന്തോഷത്തിന്റേതായിരുന്നു. റഷീദിനുവേണ്ടി അവന് ഇഷ്ടപെട്ട ബിരിയാണി തന്നെ ഉണ്ടാക്കി . ഏറെനേരം അവർ സംസാരിച്ചും പറഞ്ഞുമിരുന്നു... രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ പോയത്... 

ചെളിക്കുണ്ടിലേയ്ക്ക് താഴ്ന്നുപോകുമായിരുന്ന ആ കുടുംബം ഇന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെയും ഫലമായി അവർക്ക് ഒരു ഉയർച്ച ലഭിച്ചിരിക്കുന്നു.. ആർക്കും അസൂയയുണ്ടാക്കുന്ന വളർച്ച.
അല്ലാഹു... അക്ബർ... അള്ളാഹു... അക്ബർ... ലാഹിലാഹ... ഇല്ലള്ളാഹ് അകലെയുള്ള പള്ളിയിൽ നിന്നും ബാങ്ക് വിളി കേട്ട് കൊണ്ട് സുബഹി നമസ്ക്കാരത്തിനായി ഹമീദ് നിദ്രയിൽ നിന്നും ഉണർന്നു .....

 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  27 10 2019

ഷംസുദ്ധീൻ തോപ്പിൽ 20 10 2019

12.10.19

നിഴൽവീണവഴികൾ - ഭാഗം - 43


ഫസൽ ആദ്യം വന്ന ആർ.എം.എസ്‍ എന്ന ബസ്സിൽ കയറി സ്കൂളിലേയ്ക്ക് പുറപ്പെട്ടു ... ബസ്സിൽ വലിയ തിരക്കില്ലായിരുന്നു... അവൻ ഒരൊഴിഞ്ഞ സിറ്റിൽ ഇരുന്നു... കണ്ടക്ടർ ടിക്കറ്റ് നൽകി മുൻവശത്തേയ്ക്ക് പോയി... തൊട്ടപുറത്തെ സീറ്റിൽ ഇരുന്ന ഒരു മനുഷ്യൻ തന്നെ സൂക്ഷിച്ചുനോക്കുന്നത് അവന് മനസ്സിലായി... എവിടെയോവച്ചു കണ്ടുമറന്ന മുഖം ... അതേ... അത് മറ്റാരുമല്ല.. അവന്റെ ഉള്ളി‍ൽ ചെറിയൊരു ഭയം കടന്നുകൂടി..... അവന് ആളെ പൂർണ്ണമായും മനസ്സിലായിരുന്നു.

അതേ ​​ഗുരുവായൂരിൽ തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തരാമെന്നുപറഞ്ഞ് തന്നെ ശാരീരികമായി ഉപയോ​ഗിച്ച സംവിധായകൻ ... കുറേ നാളുകൾക്കു ശേഷം കണ്ടുമുട്ടുന്നു... പെട്ടെന്നയാൾ ഇരുന്നിടത്തുനിന്നെഴുന്നേറ്റുഫസലിന്റെ അടുത്തേയ്ക്ക് വന്നു...

“ഇതാര് ഫസലോ... എത്ര നാളായി കണ്ടിട്ട്... നീയെന്താ പിന്നീടങ്ങോട്ടൊന്നും വരാതിരുന്നത്.“

“സാ.. സാർ... ഞാൻ പഠനത്തിന്റെ തിരക്കിലായിപ്പോയി... ഇപ്പോൾ പത്തിലാ... പിന്നെ നമുക്കൊന്നും പറഞ്ഞതല്ലല്ലോ... ഈ സിനിമാ  എന്നൊക്കെപ്പറയുന്നത്...“

“അയാൾ അവന്റെ അടുത്തേയ്ക്ക് ഇരുന്നു... ആരും കേൾക്കാതെ പറഞ്ഞു.... പിന്നെ ഞാനൊരു കഥ എഴുതിക്കഴിഞ്ഞു..... നായകനായി നിന്നെഎടുത്താലോ എന്നെനിക്കിപ്പോൾ തോന്നുന്നു... നിനക്ക് കഴിയും നമുക്ക് അടുത്ത് ബീച്ചിലേയ്ക്ക് പോകാം... അവിടെ ഒരൊഴിഞ്ഞ കോണിലിരുന്ന് സംസാരിക്കാം... നിനക്ക് കഥയും കേൾക്കാമല്ലോ... ഇഷ്ടമുണ്ടെങ്കിൽ നീ സമ്മതിച്ചാൽ മതി...“

അവന് സമ്മതിക്കുകയല്ലാതെ വേറെ മാർ​ഗ്​ഗമില്ലായിരുന്നു..... അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാൾ പറയുന്നതെല്ലാം മൂളികേട്ടു... എന്തായാലും ഇയാൾ പറയുന്നതൊക്കെ ഒന്നു കേട്ടുകളയാം...

“അല്ലെങ്കിൽ വേണ്ട... നീ നാളെ ​ഗുരുവായൂർക്ക് പോരാമോ... അവിടെവച്ചു നമുക്ക് കഥപറയാം.“

“അവന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി...“

“വേണ്ട... അതു പറ്റില്ല... കാരണം നാളെ എന്റെ മാമ.. ​ഗൾഫിൽ നിന്നും വരുന്നു. മാമയെ കൊണ്ടുവരാൻ  പോകേണ്ടതാ...“

“ഒകെ... എന്നാൽ ഇന്നുതന്നെ പൊയ്ക്കളയാം...“

ബീച്ചിൽ ബസ്സ് എത്തുന്നതുവരെ എന്തെല്ലാമോ അയാൾ പറഞ്ഞുകൊണ്ടിരുന്നു... അവന്റെ മനസ്സ് അസ്വസ്തമായിരുന്നു... എല്ലാം മൂളിക്കേട്ടു.... ബസ്സ് എത്തിയത് അവൻ അറിഞ്ഞില്ല... അയാൾ അവനെ തട്ടിവിളിച്ച് സ്റ്റോപ്പെത്തിയെന്നു പറഞ്ഞപ്പോൾ അയാളോടൊപ്പം അവനും അവിടിറങ്ങി...

അവർ രണ്ടാളും ബീച്ചിലെ ഒരൊഴിഞ്ഞ കോണിൽ പോയിരുന്നു... കാറ്റാടിമരത്തിന്റെ ചുവട്ടിൽ ആരും പെട്ടെന്ന് എത്താത്ത ഭാ​ഗത്ത്... രണ്ട് വലിയ പാറകൾക്കിടയിൽ ഒരൊഴിഞ്ഞസ്ഥലത്ത് മണലിൽ അവർ ഇരുന്നു. അവൻ ജിഞ്ജാസയോടെ അദ്ദേഹത്തിന്റെ മുഖത്തേയ്ക്ക നോക്കി.

“ഫസലേ ഞാൻ നിന്നെത്തന്നെയാണ് ഈ കഥയിൽ നായകനായി കണ്ടത്... പക്ഷേ നിന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.. മറ്റൊരാളെ നിർമ്മാതാവ് എനിക്ക് പരിചയപ്പെടുത്തി.“

അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.. ഒരുതരം നിർവ്വികാരത... സിനിമാഭിനയം ഒരു മരീചികയാണെന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം അവന് ഒരല്പം പ്രതീക്ഷനൽകുന്നതായിരുന്നു... എന്തായാലും അവൻ അയാളുടെ വാക്കുകൾ ശ്രദ്ധിക്കാൻ തുടങ്ങി. തന്റെ കൈയ്യിൽ സൂക്ഷിച്ചിരുന്ന ഒരു ബാ​ഗിൽ നിന്നും തിരക്കഥ പുറത്തെടുത്തു... അതിലെ ടൈറ്റിലും മറ്റും അവനു കാട്ടിക്കൊടുത്തു... ഏകദേശം അവന് അതൊക്കെ കണ്ടപ്പോൾ വിശ്വസിക്കാതിരിക്കാനായില്ല..

“ഫസലേ ഇതെന്റെ ജന്മാഭിലാഷമാണ്. ഈ ഒരു സിനിമ പുറംലോകം കാണണം. ഇതൊരു നടന്ന സംഭവമാണ്... ഇതിനെ ഞാൻ തിരക്കഥയാക്കുന്നു. വരും തലമുറയ്ക്കെങ്കിലും ഇതൊക്കെ ഒരു പാഠമാവണം എന്നാ​ഗ്രഹിക്കുന്നു.“

അദ്ദേഹം കഥ പറഞ്ഞു തുടങ്ങി... “കഥ ശ്രദ്ധിച്ചു കേൾക്കുക... ഇടയ്ക്ക് ചോദ്യങ്ങൾ പാടില്ല..“

അവൻ തലകുലുക്കി സമ്മതിച്ചു..

“ഫസലേ എന്റെ കഥാപാത്രത്തിന്  അച്ഛനും അമ്മയും ഒരു ചേച്ചിയുമുണ്ട്..“

ചേച്ചിയും അവനും തമ്മിൽ ഏകദേശം 12 വയസ്സിനടുത്ത് പ്രായമുണ്ട്... അവൾ അതീവ സുന്ദരിയായിരുന്നു. പാവപ്പെട്ട കുടുംബം. പലരുടെയും സഹായത്താൽ അവൾ നഴ്സിം​ഗ് പഠിച്ചു നല്ല മാർക്കോടുകൂടി പാസ്സായി... വീട്ടിൽ നിന്നും 24 കിലോമീറ്റർ അകലെയുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലിയും കിട്ടി... ആ കുടുംബം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോവുകയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ... ചില ആരോ​ഗപ്രശ്നങ്ങൾ ഉണ്ടെങ്കിലും ജോലിയ്ക്ക് പോകാറുണ്ടായിരുന്നു. അവളുടെ അമ്മ പല വീടുകളിലും ചെറിയ ചെറിയ ജോലികൾ ചെയ്യാൻ പോയിരുന്നു... അവളുടെ സഹോദരനായാണ് നിന്നെ ഉദ്ദേശിക്കുന്നത്... “

അവൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.

“കഥാനായകന്റെ പേര്.. വിനയൻ... അവന്റെ ചേച്ചിയുടെ പേര് സിനിമോൾ എന്നുമാണ്... വിനയന് തന്റെ ചേച്ചിയെന്നുവച്ചാൽ ജീവനായിരുന്നു.. അവൾ ജോലിക്ക് പോകുമ്പോൾ അവൻ ബസ്റ്റാന്റ് വരെ കൂടെ പോകുമായിരുന്നു. തിരിച്ചു വരുമ്പോൾ പലപ്പോഴും ഒറ്റയ്ക്കായിരിക്കും.. ചിലപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ടുവരാൻ പോകാറുമുണ്ടായിരുന്നു.“

“നീ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായിട്ടു തന്നെയാണ് ഇതിൽ അഭിനയിക്കേണ്ടത്... പേരുപോലെതന്നെ വളരെ വിനയോന്വിതനും അച്ചടക്കവുമുള്ള കുട്ടിയായിരുന്നു. ആദ്യ ശമ്പളം കിട്ടിയപ്പോൾ നിന്റെ ചേച്ചി നിനക്ക് വാങ്ങിനൽകിയ ഒരു ഷർട്ടുണ്ട്... ആഴ്ചയിൽ പലദിവസും ആ ഷർട്ടുമിട്ടാണ് നീ സ്കൂളിൽ പോയിരുന്നത്.. കാരണം അത് നിനക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു.“

“സിനിമോൾ യാദൃശ്ചികമായി ആക്സിഡന്റ് പറ്റിയ ഒരു രോ​ഗിയെ പരിചരിക്കേണ്ടിവന്നു.. ഏകദേശം 28 വയസ്സ് പ്രായം തോന്നുന്ന യുവാവ്... കാഴ്ചയിൽ ഇപ്പോഴത്തെ മോഡേൺ ലുക്കിലാണ് നടക്കുന്നത്.. മുടി അലക്ഷ്യമായി നീട്ടിവളർ താടിയും നീട്ടിയുള്ള ഫാഷൻ... അവൻ അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി അവളോട് പ്രണയാഭ്യർത്ഥന നടത്തി... ജോലിയും കൂലിയുമില്ലാത്തെ കള്ളുകുടിച്ച് വാഹനമോടിച്ച് അപകടം പറ്റിയ അയാളെ അവൾക്ക് ഇഷ്ടമല്ലായിരുന്നു. ഏഴെട്ടു ദിവസങ്ങളോളം ആ ആശുപത്രിയിൽ അയാളുണ്ടായിരുന്നു. പലപ്പോഴും സ്നേഹംപറഞ്ഞ് അവൻ അവളെ ശല്യപ്പെടുത്തുമായിരുന്നു. അവൾ അതൊക്കെ സഹിച്ചു. ആരോടും പരാതിപറഞ്ഞില്ല... പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു അവൻ. ഒരുദിവസം ഹോസ്പിറ്റലിന്റെ ലിഫ്റ്റിൽവച്ച് അവളെ കയറി പിടിച്ചു... അവൾ കുതറിമാറി അടുത്ത നിലയിൽ ഇറങ്ങിയോടി... പലരും കാരണം ചോദിച്ചിട്ട് അവളൊന്നും മറുപടി പറഞ്ഞില്ല... കരഞ്ഞു തീർക്കുകയായിരുന്നു അവളുടെ ദുഖം...“

കഥയിൽ ഒരു ഇടവേളയെന്നോളം വരുത്തി അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു... ആരേലും കേൾക്കുന്നോ എന്നാണെന്നു തോന്നുന്നു...

“അവനെ ഡിസ്ചാർജ്ജ് ചെയ്ത ദിവസം അവൾ ലീവെടുത്തു. കാരണം ഒരുപക്ഷേ അവൻ വീണ്ടും ആക്രമിക്കാൻ വന്നെങ്കിലോ എന്നു കരുതി.. അടുത്ത ദിവസം ഹോസ്പിറ്റലിലെത്തിയപ്പോൾ ആശുപത്രിയുടെ കവാടത്തിൽ തന്നെ അവനുണ്ട്... അവളെ നോക്കി വികൃതമായ ചിരിയുമായി നിൽക്കുന്നു. അവനോടൊപ്പം അതേ കോലത്തിൽ വേറേയും രണ്ടുപേരുണ്ട്.. അവന്റെ  സുഹൃത്തുക്കളായിരിക്കാം അവരൊക്കെ... അവൾ അവനെ നോക്കുകപോലും ചെയ്യാതെ ആശുപത്രിയിലേയ്ക്ക് പോയി... അല്പം കഴിഞ്ഞപ്പോൾ തനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന വാർഡിലെത്തി... വീണ്ടും അവൻ പ്രണയാഭ്യർത്ഥന നടത്തി.. അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല...“

“രണ്ടു ദിവസം അവനെ കാണാനില്ലായിരുന്നു.. ഒരു ദിവസം അവൾ ബസ്സിറങ്ങി വീട്ടിലേയ്ക്ക് പോവുകയായിരുന്നു. തന്റെ പിന്നാലെ ആരോ വരുന്നതുപോലെ തോന്നി അവൾ തിരിഞ്ഞുനോക്കി... അവൾ ഭയചികതയായി.. അതേ അവൻ ഇവിടെയും എത്തിയിരിക്കുന്നു... അവൾ നടത്തത്തിന്  വേ​ഗതകൂട്ടി... ആളുകൾ കൂട്ടംകൂടിനിൽക്കുന്നിടത്തെത്തിയപ്പോൾ അവൻ അപ്രത്യക്ഷനായി...“

“വീട്ടിൽ അമ്മയോടും അച്ഛനോടും ഈ വിവരം അവൾ പറഞ്ഞില്ല.. വേറൊന്നും കൊണ്ടല്ല അവർക്കും വിഷമമാകും .. പിന്നെ എന്തും തുറന്നു പറയുന്ന അവളുടെ അനുജൻ (വിനയൻ) അവനെ വിളിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി... തന്നെ ഒരുവൻ പിന്തുടരുന്നെന്നും എന്തു ചെയ്യണമെന്നറിയില്ലെന്നും അവൾ പറഞ്ഞു...“

“ചേച്ചി പേടിക്കാതിരിക്ക് എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്നവൻ പറഞ്ഞു...“

ആ രാത്രി അവനുറങ്ങാനായില്ല.. പത്രത്തിലെ പല തലക്കെട്ടുകളും അവന്റെ മനസ്സിലേയ്ക്കോടിവന്നു... പ്രണയാഭ്യർത്ഥന നിരസിച്ചു കാമുകൻ പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു.... സ്കൂട്ടറിടിച്ച് ആസിഡ് ഒഴിച്ച് കൊന്നു.... കുത്തിക്കൊന്നു... ഇല്ല അതിനൊന്നും ഞാനെന്റെ ചേച്ചിയെ വിട്ടുകൊടുക്കില്ല... അവൻ ചാടിയെഴുന്നേറ്റു... അടുക്കളവാതിൽ തുറന്നു  ലൈറ്റിട്ടു... അച്ഛൻ കൂലിപ്പണിക്കു പോകുമ്പോൾ കൊണ്ടുപോകാറുള്ള മൂർച്ചയുള്ള കത്തി ആരും കാണാതെ എടുത്തു... തന്റെ സ്കൂൾബാ​ഗിനുള്ളിൽ സൂക്ഷിച്ചുവച്ചു.. രാവിലെ അവൻ ചേച്ചിക്കൊപ്പം ഇറങ്ങി ... ചേച്ചിക്ക് വേണ്ട എല്ലാ ധൈര്യവും അവൻ നൽകി... തന്റെ അനുജൻ വളരെ പക്വതയുള്ളവനാണെന്ന് ആ ചേച്ചിക്കും തോന്നി... അവന് പ്രായം കുറവാണെങ്കിലും അതിനേക്കാൾ വളർച്ചയുണ്ടായിരുന്നു അവന്റെ ശരീരത്തിനും മനസ്സിനും... അന്ന് രാവിലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. വൈകുന്നേരും ചേച്ചിയെ കൂട്ടാൻ അവൻ നിന്നില്ല.. ചേച്ചി കാണാതെ അവളെ പിൻതുടർന്നു... അല്പ ദൂരം പോയിക്കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞ ആൾ അവളെ പിന്തുടർന്ന് പോകാൻ തുടങ്ങി... അവന്റെ സ്കൂട്ടർ ഒരിടത്ത് സ്റ്റാന്റിട്ട് വച്ചിട്ടുണ്ടായിരുന്നു. അവന്റെ ശ്വാസമിടിപ്പ് കൂടി... എന്തു ചെയ്യണമെന്നറിയില്ല.. വേണ്ട ഇപ്പോഴൊന്നും ചെയ്യണ്ട... അതിനുള്ള ശക്തി തനിക്കില്ലെന്നവനറിയാം... കുറച്ചു സമയം കഴിഞ്ഞപ്പൊ ബലമായി അവൻ എന്തോ അവളുടെ കൈയ്യിലേയ്ക്ക് പിടിച്ചു വയ്ക്കുന്നതും ചേച്ചി അതു തട്ടി മാറ്റുന്നതും കണ്ടു... മൂന്നുനാല് ആളുകൾ അതുവഴി നടന്നുവരുന്നത് കണ്ട് അവൻ പിന്തിരി‍ഞ്ഞു... വിനയൻ അവന്റെ സ്കൂട്ടർ ഇരുന്നിടത്തെത്തി.. ആരും കാണാതെ സ്കൂട്ടർ തട്ടി മറിച്ചിട്ടു... ഒന്നുമറിയാത്തതുപോലെ തിരിഞ്ഞു നടന്നു.. വളവ് തിരിഞ്ഞ് അവൻ സ്കൂട്ടറിനടുത്തേയ്ക്ക വരുന്നത് കണ്ടു... താഴെ വീണുകിടക്കുന്ന സ്കൂട്ടർ കണ്ടു... ഒന്നുമറിയാത്തവനെപ്പോലെ നടന്നുപോയ വിനയനോട് ചോദിച്ചു... മോനേ ആരാ ഇത് തള്ളിയിട്ടത്...

“ആ എനിക്കറിയില്ല...“

“ഒന്നു സഹായിക്കാമോ... എന്റെ കാല് പ്ലാസ്റ്ററിട്ടിരിക്കാ..“

“അവനും അത് ഉയർത്താൻ സഹായിച്ചു... പതുക്കെ ചുറ്റും നോക്കി... വിജനമായ സ്ഥലം അടുത്തെങ്ങും ആരുമില്ല... സ്കൂട്ടർ പൊക്കുന്നതിനിടയിൽ വിനയൻ തന്റെ ബാ​ഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്തു.... അവന്റെ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞു കുത്തി... താഴെ വീണ അവനെ വീണ്ടും വീണ്ടും കുത്തി... മരണം ഉറപ്പാക്കി അവൻ അവിടെനിന്നും രക്ഷപ്പെടാനൊരുങ്ങിയതും സ്കൂട്ടറിൽ യാത്രചെയ്ത രണ്ടുപേർ അവനെ തടഞ്ഞുനിർത്തി... അപ്പോഴേയ്ക്കും അവിടെ ആളുകൂടിയിരുന്നു... എന്ത് ചെയ്യണമെന്നവനറിയില്ലായിരുന്നു... പലരും പല അഭിപ്രായങ്ങൾ പറഞ്ഞു... എന്തിനിത് ചെയ്തെന്ന് എല്ലാരും അവനോട് ചോദിക്കുന്നുണ്ടായിരുന്നു. അവൻ ഒന്നിനും ഉത്തരം പറഞ്ഞില്ല.. കാരണം ഒരു കാരണവശാലും ചേച്ചിയുടെ പേര് ഇവിടെ വലിച്ചിടാൻ പാടില്ല... തന്റ ചേച്ചിയ്ക്കുവേണ്ടി ചെയ്യാനാവുന്നത് ചെയ്തു... തന്റെ ചേച്ചിയുടെ ചേതനയറ്റ, കരിഞ്ഞ ശരീരം കാണാൻ അവനാവില്ലായിരുന്നു... അതുണ്ടാവാതിരിക്കാനുള്ള മുൻകരുതൽ“

അയാൾ കഥ നിർത്തി അവനെ നോക്കി.. അന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... അവന്റെ കൈകൾ രണ്ടും അയാൾ കൂട്ടി പിടിച്ചു... നീയാണ് ഈ സിനിമയിൽ നായകനാകാൻ യോ​ഗ്യൻ... നീ വയ്യെന്നു മാത്രം പറയരുത്... 

ഇത് പച്ച മനുഷ്യരുടെ കഥയാണ്. ഈ സമൂഹത്തിൽ ഇന്ന് നടമാടുന്ന പല പ്രശ്നങ്ങളും ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്... ഇഷ്ടമില്ലെന്നു പറയുന്ന ഒരു പെണ്ണിനെ തന്നെ ഇഷ്ടപ്പെട്ടേ പറ്റൂവെന്നു ഭീഷണിപ്പെടുത്തി സ്നേഹിക്കാൻ ശ്രമിക്കുന്ന കാമവെറിയൻമാരുടേതാണ് ഇന്നാട്... മാനസികരോ​ഗികളായ ഇവരെ സമൂഹം തിരിച്ചറിയണം... അവരുടെ മാനസിക വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കിൽ അനേകം ജീവൻ ഇവിടെ പൊഴിഞ്ഞുവീഴും... 

അവന് കഥയുടെ ബാക്കി കേൾക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു... അയാളോടത് പറയുകയും ചെയ്തു.

“മോനേ.. ഇതിന്റെ ക്ലൈമാക്സ് പറയാനാവില്ല... എന്താണ് കാര്യമെന്നറിയാവുന്ന രണ്ടുപേർ മാത്രമേ ഈ ലോകത്ത് ജീവിച്ചിരിപ്പുള്ളൂ... ഒന്ന് അവൻെറ ചേച്ചിയും മറ്റേത് അവനും... വീട്ടുകാരും നാട്ടുകാരുമെല്ലാം അവനെ കുറ്റപ്പെടുത്തി...  പക്ഷേ അവനുവേണ്ടി പ്രാർത്ഥിക്കാൻ ആ വീട്ടിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... സംഭവബഹുലമായിരുന്നു പിന്നീടുള്ള കഥ... അവന്റെ ചേച്ചിയുടെ വിവാഹവും... അച്ഛന്റെ മരണവും മറ്റെല്ലാം ഒരു ഹിറ്റ് സിനിമയ്ക്കുള്ള വക ഇതിലുണ്ട്...

അവനും അത് തോന്നി.. ഇതൊരു ഹിറ്റ് സിനിമയാകും... അയാൾ തന്റെ തിരക്കഥ ബാ​ഗിനുള്ളിലാക്കി.. പോക്കറ്റിൽ കൈയ്യിട്ട് തന്റെ പുതിയ വിസിറ്റിം​ഗ് കാർഡ് അവന് നൽകി... അടുത്ത ആഴ്ച്ച തമ്മിൽ കാണണമെന്ന് അവനോട് പ്രത്യേകം പറഞ്ഞു... 

“എനിക്ക് നിർമ്മാതാവിനെ കാണണം.. അദ്ദേഹം ചെന്നൈയിലാണ്.. ഇന്നു വൈകിട്ടത്തെ ട്രെയിനിൽ പോകണം...“

അയാൾ തന്റെ പോക്കറ്റിൽനിന്നും 500 രൂപയുടെ രണ്ടു നോട്ടുകളെടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു.. നീ ഇതുവച്ചോള്ളൂ... അടുത്ത ബസ്സിൽ കയറി സ്കൂളിലേയ്ക്ക്  പൊയ്ക്കൊളൂ ... അടുത്ത ആഴ്ച്ച നമുക്ക് കണാം... അന്ന് കൂടുതൽ സംസാരിക്കാം... ഞാൻ തന്ന കാർഡിൽ എന്റെ നമ്പറുണ്ട്... അതിൽ വിളിക്കുക... 

രണ്ടാളും ബസ്സ് സ്റ്റോപ്പ് വരെ ഒരുമിച്ചു നടന്നു.. അദ്ദേഹത്തന്റെ ബസ്സാണ് ആദ്യമെത്തിയത്.. അയാൾ അതിൽ കയറി. അവന് ടാറ്റ പറഞ്ഞ് യാത്രയായി.. അവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... ജനനിബിഡമാണിവിടെ... ഇനി സ്കൂളിൽ പോയിട്ട് കാര്യമില്ല.. കാരണം 12 മണി കഴിഞ്ഞിരിക്കുന്നു... കുറച്ചു സമയം അവിടെ ചിലവഴിക്കാൻ അവൻ തീരുമാനിച്ചു.. തന്റെ സ്കൂൾ ബാ​ഗും തോളിലിട്ട് കടൽത്തീരത്തിനരികിലെ ബഞ്ച് ലക്ഷ്യമാക്കി അവൻ നടന്നു.
 
 
 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 20 10 2019
 

  ഷംസുദ്ധീൻ തോപ്പിൽ 13 10 2019 

7.10.19

നിഴൽവീണവഴികൾ - ഭാഗം - 42



ബസ്സ് ഇഴഞ്ഞിഴഞ്ഞ് മുന്നോട്ട് പോകുന്നുണ്ടായിരുന്നു... ഫസലിന്റെ ചിന്തകൾ ശരവേഗത്തിലായിരുന്നു മുന്നോട്ടു കുതിച്ചിരുന്നത്... അവന്റെ മുഖത്ത് ഇടയ്ക്കിടയ്ക്ക് അൻവർ നോക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായ മുഖത്തെ ഭാവങ്ങളൊന്നും മനസ്സിലാകുന്നില്ല... ശരിയ്ക്കും എന്ത് ചെയ്യണമെന്ന് അൻവറിനും ഒരൂഹമില്ലായിരുന്നു. അവൻ ചെയ്യുന്നതാണോ ശരി... അതോ....

അൻവറും ഫസലും ഒരുമിച്ചു വരുന്നത് കണ്ട് വീട്ടുകാർ അമ്പരന്നു...

“നിങ്ങൾക്കിവനെ എവിടുന്നു കിട്ടി....“ നാദിറയുടെ ചോദ്യം...

“ഞാനിവന്റെ സ്കൂളിലൊന്നു പോയിരുന്നു.. ഇവന്റെ പഠിത്തമൊക്കെ എങ്ങനുണ്ടെന്നറിയാൻ.“

“എന്നിട്ടെന്തായി...“ ഹമീദിന്റെ ചോദ്യം..

“കുഴപ്പമില്ല... കുറച്ചുകൂടി ശ്രദ്ധ വേണമെന്നാണ് ടീച്ചർമാരുടെ അഭിപ്രായം... പത്താക്ലാസ്സല്ലേ... നന്നായി ശ്രദ്ധിക്കണം.“

“അതു വേണം അതു വേണം..“ ഹമീദിന്റെ സ്വരത്തിന് ഒരു ഊർജ്ജസ്വലത വന്നതുപോലെ...

ഫസൽ നേരേ റൂമിലേയ്ക്ക് പോയി... സഫിയ കുഞ്ഞുമായി അടുക്കളവാതിൽക്കൽ ഇരിക്കുകയായിരുന്നു... ഫസൽ സഫിയയുടെ പിറകിലെത്തി... ശബ്ദമുട്ടാക്കി ഭയപ്പെടുത്താൻ ശ്രമിച്ചു...

“വേണ്ട.. ഫസലേ... കുഞ്ഞ് പേടിക്കും... ഇച്ചെറുക്കന് ഇതുവരെ കുട്ടിക്കളി മാറിയില്ലേ...“

“ഇല്ലുമ്മാ... എങ്ങനെ മാറാനാ... ഞാൻ ഉമ്മാന്റെ മോനായിപ്പോയില്ലേ ... പിന്നെ ഞാനൊന്നും പറഞ്ഞില്ലാന്നുവേണ്ട... പുതിയൊരാളു വന്നേപ്പിന്നെ സ്വന്തം മോനെ ശ്രദ്ധിക്കാൻ ഉമ്മയ്ക്ക് സമയമില്ലാട്ടോ....“ അവൻ തമാശയ്ക്ക് സഫിയയോട് പറഞ്ഞു...

സഫിയയുടെ കണ്ണു നിറഞ്ഞു... “മോനേ നിനക്കങ്ങനെ തോന്നിയോ...“

“ഇല്ലുമ്മ... തമാശയ്ക്ക് പറഞ്ഞതാ...“

“നീ പറഞ്ഞതും ശരിയാടാ... എനിക്ക് ഒട്ടും സമയമില്ല.. റഷീദിന്റെ ഭാര്യയ്ക്കാണെങ്കിൽ തീരെ ആരോഗ്യവുമില്ല.. പിന്നെ എല്ലാറ്റിനും ഒരു സഹായം വേണ്ടേ മോനേ... ഞാനല്ലാതെ ഇവിടെ വേറേയാരാ...“

“എടാ... നീ കുഞ്ഞിനെയൊന്നു പിടിച്ചേ... നല്ല  കാപ്പിയും ഇലയടയുമുണ്ട്... ഇപ്പോ കൊണ്ടുതരാം...“

അവൻ കുഞ്ഞിനെ കൈയ്യിലെടുത്തു..

“എന്താ മോളേ.. ആമൂട്ടി നീയെന്താ പിണങ്ങിയിരിക്കുന്നേ...“

അവന്റെ മനസ്സ് പെട്ടെന്ന് ഐശുവിന്റെ ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു... കുറച്ചു ദിവസങ്ങളായി അവളെ കണ്ടിട്ട്... ഇന്നു സ്കൂളിൽ പോയിരുന്നെങ്കിൽ കാണാമായിരുന്നു. പക്ഷേ യാത്ര വേറൊരു വഴിയിലായിലായിപ്പോയില്ലേ.

സഫിയ കാപ്പിയുമായി വന്നു.. അവൻ ഗ്ലാസ്സ് മേശപ്പുറത്തുവച്ചു.. ഇലയടയും കാപ്പിയും ആസ്വദിച്ചു കഴിക്കാൻ തുടങ്ങി... ഇടയ്ക്കിടയ്ക്ക് തന്നെ നോക്കുന്ന ആമിന മോളോട്  ചെറുകഷണം കാണിച്ചു വേണോന്ന് ചോദിച്ച്‌ നുണപ്പിക്കുന്നുമുണ്ട് അവൾ ഫസലിന്റെ കൈ ചലനങ്ങൾക്കനുസരിച്ചു കൈകാലുകൾ ഉയർത്തി പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടിരുന്നു... 

“പോടാ... കൊച്ചിനെ കളിയാക്കാതെ... അവൾക്കതൊന്നും കഴിക്കാനുള്ള പ്രായമായില്ല... ആവട്ടെ... നിനക്കൊന്നും തരാതെ അവൾ തിന്നും....“

അവന് എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സിന്... എല്ലാ ഭാരങ്ങളും ഇറക്കിവച്ചതുപോലെ... കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഉമ്മയുമായി നന്നായി ഒന്നു സംസാരിക്കാൻ സാധിച്ചതുതന്നെ....

സഫിയയും ഉള്ളു നീറി കഴിയുകയായിരുന്നു. പനിവന്നപ്പോഴുള്ള അവന്റെ പെരുമാറ്റവും മറ്റും അവളെ ധർമ്മസങ്കടത്തിലാക്കിയിരുന്നു. പക്ഷേ മകൻ അതെല്ലാം ഉറക്കത്തിൽ സ്വപ്നംകണ്ടതാണെന്നുള്ള സമാധാനമായിരുന്നു അവൾക്ക്...

“ഹമീദിക്കാ ഹമീദിക്കാ...“ അയലത്തെ വീട്ടിൽനിന്നും വിളികേട്ട് അൻവർ പുറത്തേയ്ക്കിറങ്ങി...

“എന്താ ശ്രീധരേട്ടാ...“ അയലത്തെ ശ്രീധരേട്ടനായിരുന്നത്... ആ ഭാഗത്ത് ആ വീട്ടിലാണ് ആദ്യം ഫോൺ എത്തിയത്.. അതിനാൽ അന്നാട്ടിലെ പലരുടെയും ആശയവിനിമയം ശ്രീധരേട്ടന്റെ ഫോൺവഴിയായിരുന്നു... 2244 ആ നമ്പർ എല്ലാർക്കും കാണാപ്പാടവുമായിരുന്നു. വിദേശത്തും സ്വദേശത്തുമുള്ള എല്ലാർക്കും ശ്രീധരൻ നായർ എട്ടനായിരുന്നു. അദ്ദേഹത്തെക്കാൾ പ്രായമുള്ളവർപോലും ശ്രീധരേട്ടാന്നാണ് വിളിച്ചിരുന്നു.... ബഹുമാനംകൊണ്ടും സ്നേഹംകൊണ്ടും... പ്രായം എഴുപതിനോടടുത്തുവരും... പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയാണ്.... എന്നാലും ജാതിമതഭേദമനന്യം എല്ലാരോയും ഒരേപോലെകാണാൻ ശ്രീധരേട്ടനുമാത്രമേ കഴിയൂ....

“ആരാ ശ്രീധരേട്ടാ....“ അൻവർ ചോദിച്ചു.

“റഷീദാ... ഇപ്പോ വിളിക്കാന്നു പറഞ്ഞു വിളിച്ചിരുന്നു.... ആരേലും ഒന്നു വന്നാൽ അവനോട് സംസാരിക്കാമായിരുന്നു...“

“അൻവറേ നീയൊന്നുപോയിട്ടു പോരേ...“ ഹമീദ് അൻവറിനോട് പറഞ്ഞു....

“അൻവർ ശ്രീധരേട്ടന്റെ വീട്ടിലേയ്ക്ക് പോയി... കുറച്ചു നേരത്തിനുശേഷം അദ്ദേഹം തിരികെയെത്തി.. മുഖത്ത് വളരെ സന്തോഷം കാണാനുണ്ടായിരുന്നു.“

“എന്താ മോനേ... എന്തേലും വിശേഷം...“

“റഷീദ് മറ്റന്നാൾ നാട്ടിലേയ്ക്ക് വരുന്നു വാപ്പാ...“

ആ വാർത്ത ആ വീട്ടിലെ എല്ലാർക്കും വളരെ സന്തോഷം നൽകുന്നതായിരുന്നു. റഷീദിന്റെ ആഗ്രഹപ്രകാരം ഒന്നുരണ്ട് വീടും പുരയിടവും നോക്കി വച്ചിരിക്കുകയാണ് അൻവറും ഹമീദും... അതു വാങ്ങിയാൽ എല്ലാർക്കും ഒരുമിച്ച് അവിടേയ്ക്ക് താമസം മാറണമെന്നതാണ് റഷീദിന്റെ ആഗ്രഹം... ഇവിടടുത്ത് 400 മീറ്റർ ദൂരെ മാറി ഒരു വീട് കണ്ടത് എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടിരിക്കുകയാണ്... രണ്ടുനിലകളുള്ള വീട്... ഏതാണ്ട 6 കിടപ്പുമുറികളും മറ്റു സൗകര്യങ്ങളുമെല്ലാമുണ്ട് വിലയൊരൽപ്പം കൂടുതലാണെങ്കിലും അതു വാങ്ങിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം ഹമീദിനും വീട്ടുകാർക്കുമുണ്ട്...

കഷ്ടപ്പാടുകൾക്കൊരു അറുതിവന്നത് റഷീദിന്റെ ഗൾഫിലേയ്ക്കുള്ളയാത്രയാണ്... ആദ്യമൊക്കെ കുറച്ചു കഷ്ടപ്പാടുകളുണ്ടായെങ്കിലും ഇപ്പോൾ എല്ലാ നേരേയായി... സ്വന്തമായി അവനിപ്പോൾ 3 ബേക്കറികളുണ്ട്... നല്ല ബിസിനസ്സ്... അതിനനുസരിച്ചുള്ള ലാഭവും... പക്ഷേ ഇപ്പോഴും അവൻ പഴയ റഷീദ് തന്നെ... അവനൊരു മാറ്റവുമില്ല... എന്തും വാപ്പയോട് ആലോചിച്ചേ ചെയ്യൂ.... അൻവർ നാട്ടിലുള്ളത് റഷീദിനും വലിയൊരു സഹായമായി.... വയ്യാത്ത വാപ്പയ്ക്കും മറ്റു കുടുംബക്കാർക്കും വലിയൊരു സഹായവുമായി... റഷീദ് പുതുതായി തുടങ്ങാൻ പോകുന്ന ബേക്കറിയുടെ ചുമതല പൂർണ്ണമായും അൻവറിനെ ഏൽപ്പിക്കാനുള്ള ആലോചനയിലാണ് റഷീദ്... അൻവറിനും അതു സമ്മതമായിരുന്നു.

ഹമീദ് ഓർക്കുകയായിരുന്നു. കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെ നാളുകൾ... ആ കാലത്ത് പിടിച്ചു നിൽക്കാൻ സാധിച്ചത് തന്റെ മക്കളുടെ ധൈര്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. കുറച്ചു കൂടുതൽ സ്നേഹം റഷീദിന് തന്നെയാണ്... അവന് വാപ്പയെന്നാൽ ജീവനാണ്... ഇപ്പോൾ വസ്തുവേടിക്കുന്നത് തന്റെ പേരിൽതന്നെ വേണമെന്നാണ് അവന് നിർബന്ധം... വാപ്പയുടെ പേരിലാകുമ്പോൾ മക്കൾക്കെല്ലാം സ്വന്തം വീടുപോലെതന്നെ കാണാമല്ലോ.... താൻ എതിർത്തുനോക്കി... പക്ഷേ അവൻ സമ്മതിച്ചില്ല... അവസാനം അവന്റെ ഭാര്യ തന്റെഅടുക്കൽ വന്ന് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഹമീദിന്റെ ചെവിയിൽ മുഴങ്ങുന്നു.

“വാപ്പാ... റഷീദിക്കാക്ക് വാപ്പയെന്നാൽ ജീവനാ... എനിക്കും... അതുപോലെതന്നെ... അനാഥയായ ഞാനിവിടെവന്നതിനുശേഷമാണ് സ്നേഹമെന്തെന്ന് അറിയുന്നത്... ഈ സ്നേഹം എന്നും നിലനിൽക്കണം വാപ്പാ... അതിനാ റഷീദിക്കാ വാപ്പായുടെ പേരിൽതന്നെ വസ്തു വേടിക്കണമെന്ന് പറയുന്നത്.. വാപ്പാ സമ്മതിക്കണം.. എന്നേയും സ്വന്തം മോളെപ്പോലെ കരുതിക്കൂടെ...“

ആ വാക്കുകൾ ഹമീദിന്റെ ഹൃദയത്തിലേക്കാണ് കടന്നുകയറിയത്... അവളെ ചേർത്തുപിടിച്ച് കണ്ണുനീരു തുടക്കുമ്പോൾ ഹമീദ് ഒരു തീരുമാനമെടുത്തിരുന്നു... റഷീദിന്റെ തീരുമാനത്തിന് എതിരുനിൽക്കണ്ട... അവന്റേത് ഒരിക്കലും തെറ്റാത്ത തീരുമാനങ്ങൾ തന്നെയാണ്... അതിനുദാഹരണമാണ് തന്റെ അടുത്തു നിൽക്കുന്നത്... കാരണം അവന്റെ നിർബന്ധമായിരുന്നു ഒരു യത്തീമായ പെൺകുട്ടിയെത്തന്നെ തന്റെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരണമെന്നുള്ളത്... അത് തെറ്റിയിട്ടില്ല... അവൾ മരുമകളെപ്പോലെയല്ല മകളെപ്പോലെതന്നയാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്... എല്ലാ കാര്യങ്ങളും മുൻകൈയ്യെടുത്തു ചെയ്യാൻ അവളുണ്ടാകും. ഇന്നേവരെ അവളുടെ മുഖം കറുത്ത് ആരും അവളെ കണ്ടിട്ടില്ല....

അന്നത്തെ ദിവസം സന്തോത്തിന്റേതായിരുന്നു... രാത്രിതന്നെ ടാക്സിയുമായി റഷീദിനെ വിളിക്കാൻ പോകണം... കൊച്ചിൻഎയർപോർട്ടിലേയ്ക്ക് ഏകദേശം 5 മണിക്കൂറത്തെ യാത്രയുണ്ട്... ആരൊക്കെ പോകണമെന്നുള്ളതിൽ യാതൊരുതർക്കവുമുണ്ടായില്ല... അൻവറും ഫസലും മാത്രം പോയാൽ മതി... അവന്റെ ഭാര്യയ്ക്ക് ഇത്രയും ദൂരം കുഞ്ഞിനേയും കൊണ്ട് യാത്രചെയ്യാനാവില്ല... അതിനാൽ അവൾ ഒഴിവായി...

അൻവർ വൈകുന്നേരം തന്നെ കവലയിലെത്തി ശശിയുടെ ടാക്സി ബുക്ക് ചെയ്തു... ഫ്ലൈറ്റ് രാവിലെ 6 മണിക്കെത്തും... രാത്രി 11.30 യാത്ര തുടങ്ങാമെന്നാണ് ശശിയുടെ അഭിപ്രായം... അൻവർ അത് സമ്മതിച്ചു... പിറ്റേദിവസം എത്താമെന്നു പറ‍ഞ്ഞ് അൻവർ വീട്ടിലേക്ക് പോന്നു...

അടുത്ത് ദിവസം പ്രഭാതത്തിൽ എല്ലാരും നേരത്തേ എഴുന്നേറ്റു... വീടുവൃത്തിയാക്കുന്ന തിരക്കിലായിരുന്നു അവിടുത്തെ സ്ത്രീകൾ... അൻവർ പറമ്പ് വൃത്തിയാക്കാൻ ഒരാളെ വിളിച്ചുകൊണ്ടുവന്നു...

ഫസൽ രാവിലെ തന്നെ സ്കൂളിലേയ്ക്ക് പുറപ്പെട്ടു... അൻവർ ജംഗ്ഷൻ വരെ അവനെ അനുഗമിച്ചു... അവനോട് കഴിഞ്ഞ സംഭവങ്ങളൊന്നും പുറത്താരോടും പറയരുതെന്നു പ്രത്യേകം പറഞ്ഞു... എല്ലാം രഹസ്യമായിരിക്കട്ടെയെന്നും സഫിയ പ്രത്യേകിച്ച് യാതൊന്നും അറിയരുതെന്നും അവനോട് പറഞ്ഞു...

ഫസൽ ആദ്യം വന്ന ആർ.എം.എസ്‍ എന്ന ബസ്സിൽ കയറി സ്കൂളിലേയ്ക്ക് യാത്രയായി... ബസ്സിൽ വലിയ തിരക്കില്ലായിരുന്നു... അവൻ ഒരൊഴിഞ്ഞ സിറ്റിൽ ഇരുന്നു... കണ്ടക്ടർ ടിക്കറ്റ് നൽകി മുൻവശത്തേയ്ക്ക് പോയി... തൊട്ടടുത്തിരുന്ന ഒരു മനുഷ്യൻ തന്നെ സൂക്ഷിച്ചുനോക്കുന്നത് അവന് മനസ്സിലായി... എവിടെയോവച്ചു കണ്ടുമറന്ന രൂപം... അതേ... അത് മറ്റാരുമല്ല.. അവന്റെ ഉള്ളി‍ൽ ചെറിയൊരു ഭയം കടന്നുകൂടി..... അവന് ആളെ പൂർണ്ണമായും മനസ്സിലായിരുന്നു.

തുടരും

ഷംസുദ്ധീൻ തോപ്പിൽ