ഓർമ്മകളുടെ ഒരു വലിയ ശവപ്പറമ്പ്... അവിടെ മറവിയെ അടക്കം ചെയ്യാനുള്ളകല്ലറകളില്ല.. അതായിരിക്കാം ഇപ്പോഴും ഓർമ്മകൾ വേട്ടയാടുന്നത്... മറഞ്ഞുപോയ ഓർമ്മകളെ ഒരിക്കലും ഓർക്കരുതെന്നു കരുതിയ ഓർമ്മകളെ ഹൃദയവേദനയോടെ ഓർത്തെടുത്തു. അവയെ വെള്ളക്കടലാസിൽ എഴുതപ്പെട്ടപ്പോൾ കുരിശിൽ തറയ്ക്കപ്പെട്ട അനുഭവം. സംസാരിക്കണമെന്നുണ്ട് നാവുകൾ വഴങ്ങുന്നില്ല, കൈകളും കാലുകളും ചലിപ്പിക്കണമെന്നുണ്ട്, കഴിയുന്നില്ല. കണ്ണുകൾ കാണുന്നു ചിന്തകൾ കൊടുംകാറ്റുകളാകുന്നു. ഇതൊരിക്കലും കെട്ടിച്ചമക്കപ്പെട്ടവയല്ല. പച്ചയായ അനുഭവക്കുറുപ്പുകളാണ്. ലോകത്തിൽ ആർക്കെങ്കിലും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരിച്ചറിവിന്റെ കാലഘട്ടത്തിൽ തിരിഞ്ഞുനോക്കാതെ മുന്നോട്ടു പോയെങ്കിൽ കഥാകാരന്റെ ശ്രമം ഫലപ്രാപ്തിയിലെത്തി എന്നു കരുതാം.
ജനിപ്പിച്ചവർ പറഞ്ഞുതന്നതും കാട്ടിത്തന്നതുമായ വഴിയിലൂടെ നടന്നാലും ജീവിതമെന്ന വലിയ ക്യാൻവാസിൽ മറ്റുള്ളവരുടേയും ചിത്രങ്ങൾ അറിയാതെ കോറിയിടേണ്ടിവന്നേക്കാം. ഇതു ജീവിതമാണ്, മനോഹരമായ ഈ ലോകത്ത് ജീവിക്കാൻ സാധിച്ചതുതന്നെ ഭാഗ്യമാണ്. കെട്ട കാലത്തിന്റെ ഓർമ്മകളിൽ തളച്ചിടാതെ ബാക്കിവന്ന ഓരോ നിമിഷവും ആസ്വദിക്കുക. ജീവസ്സുറ്റ ഭാഷയിൽ സാധാരണക്കാരന്റെ ജീവിതം വരച്ചിട്ടിരിക്കുന്നു. കനം കൂടിയ പുസ്തകമാണെങ്കിലും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ തോന്നും. അത്രമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഇത് വെറുമൊരു പൈങ്കിളി സാഹിത്യമല്ല, പുളകംകൊള്ളിക്കുന്ന കഥകളുമല്ല, യാഥാർത്ഥ്യം, അനുഭവത്തിലൂടെ മാത്രം കോറിയിട്ടവ.
Shamsudeen Thoppil