31.7.21

നിഴൽവീണവഴികൾ ഭാഗം 137

ഐഷുവിനെ വിളിക്കാനായിട്ടില്ല... ആഴ്ചയിലൊരിക്കൽ വിളിക്കാം.. അല്ലെങ്കിൽ അവൾക്ക് ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കാം... പലതും ചിന്തിച്ച് അവൻ അറിയാതെ ഉറങ്ങിപ്പോയി... ഇതേ അവസ്ഥതന്നെയായിരുന്നു സഫിയയ്ക്കും... പിന്നെ മകൻ അവന്റെ നല്ലതിനുവേണ്ടിയല്ലേ പോയത്... അവനു വേണ്ടി പ്രാർത്ഥിക്കാം... വലിയ ബുദ്ധിമുട്ടുകളില്ലാതെ അവനൊരു ഡോക്ടറായിക്കാണണം.. അതാണ് തന്റെ ആഗ്രഹം... അതിനുള്ള കഴിവ് അവന് അല്ലാഹു നൽകട്ടെ...

സഫിയയ്ക്ക് ഉറക്കം വന്നില്ല.. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. നാദിറ അത് മനസ്സിലാക്കി. ഇടയ്ക്കിടയ്ക്ക് സഫിയയോട് സംസാരിച്ചു. അവരെ കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല മകനെ വേറിട്ടു നിൽക്കുന്ന ആദ്യ ദിവസമല്ലേ... അതായിരിക്കാം. നാദിറയും ഇട്യ്ക്ക് ഉണർന്ന് സഫിയയെ നോക്കുന്നുണ്ടായിരുന്നു.

സഫിയ രാവിലെ തന്നെ എഴുന്നേറ്റ് താഴെ ജോലിക്കാരിയെ സഹായിക്കാനായി പോയി... നാദിറ കുഞ്ഞിനെ ഉണരാതിരിക്കാൻ ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു. അമ്മായി എഴുന്നേറ്റിട്ടില്ല. വേദനസംഹാരി കഴിക്കുന്നതിനാൽ ആ മയക്കം ഉണ്ടവർക്ക് അതുകൊണ്ട് ആരും അവരെ നേരത്തെ വിളിക്കാറുമില്ല. എന്തായാലും ഒരാഴ്ച അമ്മായിയുടെ വീട്ടിൽ കഴിഞ്ഞിട്ട് പോകാമെന്നാണ് പ്ലാൻ. വരുന്ന ശനിയാഴ്ച ഫസലിനെ കൂട്ടിക്കൊണ്ടുവരണം, ഞായറാഴ്ച അവനെ ഹോസ്റ്റലിലാക്കി തിരിച്ച് നാട്ടിലേക്ക് പോകാമെന്നാണ് വിചാരം. എന്തായാലും വിഷ്ണുവും ഇവിടെത്തന്നെയുണ്ട്. രാവിലെ നാദിറയേയും കൂട്ടി മിഠായിത്തെരുവിലൊന്നു പോകണമെന്നുണ്ട്. കുറച്ച് പർചേസിംഗ് നടത്തണം. വാപ്പാനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നു. സുഖമായിരിക്കുന്നു. തലേദിവസം രാത്രിയിൽ റഷീദും, അൻവറും വിളിച്ചിരുന്നു. അവരെല്ലാം വളരെ സന്തോഷത്തിലുമായിരുന്നു.

ഫസൽ രാവിലെ ഉണർന്നു. നേരത്തേതന്നെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു... എല്ലാവരും ഉണർന്നുവരുന്നതേയുള്ളൂ. ചെറിയതോതിൽ റാഗിംഗ് ഉണ്ടെന്നറിയാം.. പക്ഷേ ഇന്നലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.. സീനിയേഴ്സെല്ലം ഇന്നെത്തുമെന്ന് പറഞ്ഞുകേട്ടു. കൂടെയുള്ളയാളും നേരത്തെ തയ്യാറായി. അവർ രണ്ടാളും കാന്റീനിലേയ്ക്കു പോയി. അവിടെ ഭക്ഷണം തയ്യാറാകുന്നതേയുള്ളായിരുന്നുള്ളൂ. കുറച്ചു നേരത്തിനകം പ്രഭാതഭക്ഷണം റഡിയായി... ഭക്ഷണം കഴിച്ച് അവർ രണ്ടാളും കോളേജിലേയ്ക്ക് തിരിച്ചു. പോകുന്നവഴിയിൽ ഗോപിസാറിന്റെ വീട്ടിലേയ്ക്ക് നോക്കി... ഗേറ്റടഞ്ഞുകിടക്കുന്നു. അവർ നേരേ ക്ലാസ്സിലേയ്ക്ക്. ഒരു വലിയ ഹാൾ ആരും എത്തിയിട്ടില്ല... ഇരുന്നൂറിലധികം കുട്ടികൾക്കിരിക്കാവുന്ന സീറ്റുണ്ടവിടെ... കോളേജിൽ നിന്നും നേരേ എത്തിയതിനാൽ ഇതൊരു പുതിയ അന്തരീക്ഷമായി തോന്നുന്നു. മുപ്പതോ നാല്പതോ കുട്ടികൾ ഒരുമിച്ചിരുന്നുള്ള ക്ലസ്സുകളായിരുന്നിതുവരെ ഇതു ഇരുന്നൂറിലധികം വിദ്യാർത്ഥികൾ ഒരുമിച്ചൊരു ഹാളിൽ... അവർ പുറത്തിറങ്ങി എല്ലായിടത്തുമൊന്നു കറങ്ങി.

സമയം പെട്ടെന്ന് കടന്നുപോയി. അപ്പോഴേയ്ക്കും ഗോപിസാർ എത്തിയിരുന്നു. അവനോട് കാര്യങ്ങളൊക്കെ പറഞ്ഞു... ആദ്യ പീരിയിഡിൽ എന്തൊക്കെയായിരിക്കുമെന്നൊക്കെ പറ‍ഞ്ഞു... വളരെ പെട്ടെന്നുതന്നെ ക്ലാസ്സ് നിറഞ്ഞു.. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു. തന്റെകൂടെ പഠിച്ചവരും ആ കൂട്ടത്തിലുണ്ടായിരുന്നു. പെട്ടെന്നാണ് പ്രൊഫസർ എത്തിയത്. എല്ലാവരും നിശ്ശബ്ദരായി. എല്ലാവരോടും സ്വയം പരിചയപ്പെടുത്താൻ പറഞ്ഞു... കുറച്ചുനേരം അവർ പരിചയപ്പെടുത്തുകയായിരുന്നു. അതിനുശേഷം അവരുടെ സബ്ജക്ടിനെപ്പറ്റിയും ഒരു ഡോക്ടർ സമൂഹത്തിൽ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും പറഞ്ഞു... എല്ലാവരും നിശ്ശബ്ദരായി കേട്ടിരുന്നു. ഇരുന്നൂറു പേരോളമുള്ള ക്ലാസ്സാണെങ്കിലും എല്ലാവരും വളരെ നിശ്ശബ്ദരായി അതു കേട്ടിരിക്കുയായിരുന്നു. തികച്ചും വ്യത്യസ്തമായ അന്തരീക്ഷം. അനാട്ടമിയും ഫിസിയോളജിയും ബയോകെമിസ്ട്രിയും അതാണ് ഫസ്റ്റിയറിലുള്ളത്... ഡിസ്സക്ഷൻ ഹാളിൽ അനാട്ടമി ചെയ്യുന്ന കാര്യവും, അതിൽ 10 കുട്ടികൾ വീതമുള്ള ബാച്ചുകളായി തിരിച്ച് അവരെല്ലാം ഓരോ ഡെഡ് ബോഡിയുടെ പാർട്ടുകൾ മനസ്സിലാക്കുക അങ്ങനെ ഓരോ കാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുണ്ട്... റാഗിംഗ് ഉണ്ടായാൽ ഓഫീസിൽ കംപ്ലയിന്റെ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.

എല്ലാവരും വളരെശ്രദ്ധയോടെ കേട്ടിരുന്നു. തിയറിക്കൊപ്പം പ്രാക്ടിക്കലും. എല്ലാം മുടങ്ങാതെ പഠിക്കേണ്ടത്. ആ പ്രൊഫസറുടെ ക്ലാസ്സ് കഴിഞ്ഞുടനെ ഗോപിസാറിന്റെ ക്ലാസ്സായിരുന്നു. നീണ്ട പ്രഭാഷണമാണ് നടത്തിയത്. അതിനുശേഷം സബ്ജക്ടിലേയ്ക്കു വന്നു. ശരീരത്തിന്റെ ഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചുരുക്കിപ്പറഞ്ഞു. നമ്മളറിയാതെ നടക്കുന്ന നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരായിട്ടില്ല.. ഒരു ഡോക്ടർ പക്ഷേ അങ്ങനെയല്ല.. അവൻ എല്ലാറ്റിനെക്കുറിച്ചും പഠിക്കണം. പഠിച്ചത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചെയ്യണം. ഒരു ഡോക്ടറുടെ കടമകൾ കുറച്ചൊന്നുമല്ല... സാമൂഹിക പ്രതിബന്ധതയുള്ളവരാണ് ഡോക്ടേഴ്സ്. ഇവിടെ നിന്നും പഠിച്ചിറങ്ങുമ്പോൾ ഒരു ഡോക്ടറായിട്ടാകും. എല്ലാ വിഭാഗങ്ങളെക്കുറിച്ചും പഠിക്കണം. ചിലപ്പോൾ വാർഡിൽ ഡ്യൂട്ടിയിടും... ചിലപ്പോൾ നൈറ്റ്ഡ്യൂട്ടി ചെയ്യേണ്ടിവരും. അങ്ങനെ ഒരു യഥാർത്ഥ ഡോക്ടറെ വാർത്തെടുക്കണം...

ഗോപിസാറിന്റെ ക്ലാസ് അവനിഷ്ടപ്പെട്ടു... ഇടയ്ക്കിടയ്ക്ക് അദ്ദേഹം അവനെ ശ്രദധിക്കുന്നുണ്ടായിരുന്നു. കുട്ടികൾ പല തട്ടുകളായി ഇരിക്കുന്നതിനാൽ ഓരോരുത്തരുടേയും മുഖം വ്യക്തായി കാണാം. ഉച്ചയ്ക്ക് ലഞ്ച് ടൈം... അവൻ പലരേയും പരിചയപ്പെട്ടിരുന്നു. വളരെപെട്ടെന്ന് അവരുമായൊക്കെ അടുത്തു... പ്രീഡിഗ്രി കഴിഞ്ഞുവന്നവരായതിനാൽ ഒരു മെച്യൂരിറ്റി ഭൂരിഭാഗം പേർക്കും ആയിട്ടില്ല. അവർ ബ്രേക്ക് ടൈമിൽ കളിയും ചിരിയുമായി കഴിച്ചുകൂട്ടി...

ലഞ്ചുകഴിഞ്ഞ് ഒരു ക്ലാസ്സുണ്ടായിരുന്നു. ആദ്യ ദിവസമല്ലേ... നേരത്തേ ക്ലാസ്സു കഴിഞ്ഞു.. എല്ലാവരും വീടുകളിലേയ്ക്കും ഹോസ്റ്റലുകളിലേയ്ക്കും പോയി.. ഫസൽ തന്റെ റൂംമേറ്റുമായി നേരേ ഹോസ്റ്റലിലേയ്ക്ക്... ഉമ്മ എന്തുചെയ്യുകയായിരിക്കും. ഇന്നലെ ഉറങ്ങിക്കാണുമോ... വിഷമം കാണും. .പക്ഷേ ലക്ഷ്യം നേടിയെടുക്കാൻ കുറച്ച് ത്യാഗങ്ങളൊക്കെ സഹിച്ചല്ലേപറ്റൂ...

സഫിയയും നാദിറയും വിഷ്ണുവിനേയും കൂട്ടി മിഠായിത്തെരുവിലൊക്കെ പോയിരുന്നു. അവിടെനിന്നും ഹലുവയും ചിപ്സും മറ്റു പലഹാരങ്ങളും വാങ്ങി... അത്യാവശ്യം കുറച്ച് ഡ്രസ്സുമൊക്കെ എടുത്തു. ഉച്ചയായപ്പോഴേയ്ക്കും അവർ തിരിച്ച് വീട്ടിലെത്തി. അമ്മായിക്ക് ഇന്നലത്തെക്കാളും നല്ല വ്യത്യാസം ഇന്നുണ്ട്. ആളും പേരുമൊക്കെ ഉള്ളതിനാൽ അവരും സന്തോഷിക്കുന്നു. ഇടയ്ക്കിടയ്ക്ക് അവർക്ക് ഓഫീസിൽ നിന്നും കാൾ വരുന്നുണ്ടായിരുന്നു. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകുന്നുമുണ്ടായിരുന്നു. സഹോദരന്റെ മകൾ ഇന്നലെ വൈകിട്ട് വന്നിട്ടില്ലായിരുന്നു. അവളങ്ങ് വീട്ടിൽ പോകുമെന്നു പറഞ്ഞിരുന്നു. ഇവിടെ ആളുള്ളതുകൊണ്ട് രണ്ടുദിവസം വീട്ടിൽ പോകാൻ അമ്മായി തന്നെ നിർബന്ധിച്ച് അയക്കുകയായിരുന്നു.

ഹമീദിന് പ്രായം കൂടുന്നതിനുസരിച്ചുള്ള അവശതകളും കൂടിക്കൂടിവരുന്നുണ്ടായിരുന്നു. നോക്കാൻ പുതിയ ആളുള്ളതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുപോകുന്നുണ്ടായിരുന്നു. സഫിയയുടെ വീടുപണി ദ്രുതഗതിയിൽ നടക്കുന്നുണ്ടായിരുന്നു. ഫസൽ പഠിക്കാൻ പോയ കാര്യങ്ങളൊക്കെ വീട്ടിൽ വരുന്നവരോടെക്കെ പറയുന്നുണ്ടായിരുന്നു. അവനൊര ഡോക്ടറായിട്ടായിരിക്കും വരുന്നതെന്നും പറയും... റഷീദും അൻവറും ദിവസവും രണ്ടുനേരം വിളിക്കാറുണ്ട്.

അൻവർ നാട്ടിലേയ്ക്കു ലീവിനു വന്നാൽകൊള്ളാമെന്നുള്ള തീരുമാനത്തിലാണ്. റഷീദ് കുറച്ചുനാൾ മുന്നേ പറയുന്നുണ്ടായിരുന്നു. പോയിട്ടുവരാൻ.. പക്ഷേ ബിസിനസ്സിന്റെ തിരക്കിൽ അതിനെക്കുറിച്ച് ചിന്തിക്കാൻപോലുമായില്ല.. ഇപ്പോൾ എല്ലാമൊന്നു സെറ്റായിരിക്കുന്നു. താൻ പോകുമ്പോൾ നോക്കി നടത്താൻ മിടുക്കനായ ഒരാളെത്തന്നെ കിട്ടിയിരുന്നു. വിശ്വസ്തൻ.. പോയാലും പതിനഞ്ചു ദിവസം അത്രനാൾ വിട്ടുനിൽക്കുന്നതുകൊണ്ട് കുഴപ്പമില്ല...

താഴത്തെ നിലയിൽ വലിയ കൈയ്യടിയും മറ്റും കേട്ട് ഫസൽ താഴേയക്കു നോക്കി.. സീനിയേഴ്സ് എത്തിയിരിക്കുന്നു. അവർ റാഗിംങ് തുടങ്ങിയന്നു തോന്നുന്നു. പലരും പാട്ടുപാടാൻ തയ്യാറായി നിൽക്കുന്നു. ചിലർ സങ്കൽപ്പകസേരയിൽ ഇരിക്കുന്നു. ഇടയിലൊരാൾ നിക്കറ് മാത്രം ഇട്ട് കൈയ്യുയർത്തി നിൽക്കുന്നു. അവനും ഒരു ഭയം തോന്നി... സാരമില്ല... ഇതെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് ഉതകുമെന്നാണ് വിശ്വാസം.. ചെറിയ തോതിലുള്ള റാഗിംങ്‌ നല്ലതാണ്. പക്ഷേ ഇവിടെ എങ്ങനെയെന്നറിയില്ല.. വരുന്നതുവരട്ടെ... അവൻ റൂമിൽ കയറി വാതിലടച്ചു... കുറച്ചുേരം കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു... രണ്ടുപേരും മുഖത്തോടുമുഖം നോക്കി.. വീണ്ടും ഉച്ചത്തിൽ മുട്ടി... അവർ രണ്ടാളും ഒരുമിച്ചെഴുന്നേറ്റു...



തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 08 01 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 01 08 2021



25.7.21

നിഴൽവീണവഴികൾ ഭാഗം 136


 ഫസലിനും മനസ്സിൽ വലിയ സന്തോഷമായിരുന്നു. തന്റെ പ്രതീക്ഷകൾ പൂവണിയാൻ പോകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പുതിയ കലാലയം.. പുതിയ സുഹൃത്തുക്കൾ എന്തുകൊണ്ടും വ്യത്യസ്തമായ ചുറ്റുപാട്... വിഷ്ണുവും അവനും ഒരു റൂമിലാണ് കിടന്നത്. അവരെല്ലാവരും താഴത്തെ നിലയിൽ. അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഉറങ്ങി.... ഒരു പുതിയപ്രഭാതത്തിനായി....

എല്ലാവരും രാവിലെ തന്നെ ഉണർന്നു. ആളും അനക്കവുമൊക്കെയുണ്ടായിരുന്നതിനാൽ അമ്മായിക്കും മനസ്സിനും ശരീരത്തിനും നല്ല സുഖം തോന്നി.. അവരും വളരെ ഉന്മേഷത്തിലായിരുന്നു. രാവിലെ കോളേജിലേയ്ക്കു പോകണം... ജെസ്സി അടുക്കളയിൽ തിടുക്കത്തിലുള്ള പണികളിലായിരുന്നു. അപ്പവും മട്ടൻ സ്റ്റൂവുമായിരുന്നു പ്രഭാത ഭക്ഷണം... ഭക്ഷണം കഴിഞ്ഞ് 9 മണിക്കുതന്നെ പുറപ്പെടാൻ അവർ തയ്യാറെടുത്തു. ഫസൽ ഇന്നുമുതൽ ഹോസ്റ്റലിൽ താമസം തുടങ്ങാനാണ് പ്ലാൻ... സഫിയയും മറ്റും ഒരാഴ്ച ഇവിടെ കാണും ന്നാലും ഗോപിയേട്ടൻ പറഞ്ഞത് ഫസൽ ഹോസ്റ്റലിൽ തന്നെ നിൽക്കട്ടെയെന്നാണ്. എല്ലാവരേയും ഒന്നു പരിചയപ്പെടണം വീട്ടിൽ നിന്നും മാറിയ ഒരു വിഷമം ഉണ്ടാവുമല്ലോ അതീകാലയളവിൽ മാറ്റിയെടുക്കുകയും ചെയ്യാമല്ലോ...

അമ്മായിയുടെ അനുഗ്രഹം വാങ്ങി അവർ കോളേജിലേയ്ക്കു തിരിച്ചു. രാവിലെ തന്നെ വീട്ടിലേയ്ക്കു വിളിച്ച് ഹമീദിന്റെയും കുടുംബത്തിന്റെയും അനുഗ്രഹം വാങ്ങിയിരുന്നു. അതു കൂടാതെ റഷീദും, അൻവറും വിളിച്ചിരുന്നു. എല്ലാവരും നല്ലതുപോലെ പഠിക്കാനും ജീവിതത്തിൽ ഉയർച്ചയുണ്ടാവാൻ അല്ലാഹു സഹായിക്കട്ടെയെന്നും അവർ പറഞ്ഞു.

അവർ 9 മണിക്കുതന്നെ പുറപ്പെട്ടു. റോഡിൽ വലിയ തിരക്കില്ലായിരുന്നു. എല്ലാവർക്കും മനസ്സിൽ വലിയ സന്തോഷം.. ഫസലിനാണെങ്കിൽ പറഞ്ഞറിയിക്കാനും വയ്യാത്ത ഉത്സാഹം... കോളേജിന്റെ ഗേറ്റിലെത്തി... വിശാലമായ പ്രവേശന കവാടം... പുതിയ ബാച്ചായതുകൊണ്ടായിരിക്കണം നല്ല തിരക്കുണ്ട്. സ്വന്തം കാറുള്ളവർ അതിൽ കവാടം കടന്നു പോകുന്നു. ഇടയ്ക്കിടയ്ക്ക് പാഞ്ഞുവരുന്ന ആമ്പുലൻസുകൾ. ഹോസ്പിറ്റലിലേയ്ക്ക് വരുന്ന രോഗികളും അവരുടെ ബന്ധുക്കളും.. ബഹുനില മന്ദിരം..തന്റെ മുൻകാമികളായ എത്രയോ ഡോക്ടർമ്മാർ കോഴ്സ് പൂർത്തിയാക്കി ഈ വഴികളിലൂടെ തിരിച്ചിറങ്ങിയിട്ടുണ്ടാവ്വാം ചരിത്രം ഉൾകൊള്ളുന്ന ആ കലാലയത്തിലേക്കാണ് തന്റെ കടന്നു വരവ്

പണ്ട് ഹോസ്പിറ്റൽ എന്ന് കേൾക്കുമ്പോൾ ഭയം ഉണ്ടായിരുന്ന താൻ ഇന്ന് എത്തിനിൽക്കുന്നത് വിദ്യാര്തഥിയായിട്ടാണ് വെള്ള കൊട്ടണിഞ്ഞു കഴുത്തിൽ സ്റ്റെതസ്ക്കോപ്പും തൂക്കി ഒറ്റയ്ക്കും കൂട്ടമായും നടന്നു നീങ്ങുന്ന വിദ്യാർതഥികൾ ചിലർ മരതണലിൽ കൂട്ടം ചേർന്നിരിക്കുന്നു പ്രകൃതി രമണീയമായ ചുറ്റുപാടുകൾ അങ്ങകലെ  നോക്കിയാൽ കണ്ണെത്താദൂരത്ത് വ്യാപിച്ചു കിടക്കുന്ന പ്രകൃതിയുടെ വർണ്ണാഭമായ കാഴ്ച്ചകൾ വളരെ ദൂരെ നിന്നും നോക്കുന്നവർക്ക് പോലും സമയം അറിയറിയാവുന്ന തരത്തിൽ തല ഉയർത്തി നിൽക്കുന്ന ക്ളോക്ക് ടവർ കാണാം അതിനു മുകളിൽ നിന്നും നോക്കിയാൽ മനോഹരമായ കോഴിക്കോടിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാം ആ പച്ചപ്പ് അവസാനിക്കുന്നത് അങ്ങ് അറബിക്കടലിന്റെ തീരത്താണ് നല്ല പുൽത്തകിടിയിൽ വിവിധ വർണ്ണങ്ങൾ കൊണ്ടുള്ള പുഷ്പ ചെടികൾ കൊണ്ടുള്ള മനോഹരമായ ഉദ്യാനം ഒറ്റ നോട്ടത്തിൽ ഹോസ്പിറ്റൽ ആണെന്ന് തോന്നുകയില്ല

മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്. നഗരമധ്യത്തിൽ നിന്ന് പത്തു കിലോമീറ്ററുകൾ കിഴക്ക് മാറി ചേവായൂർ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 270 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളേജിനെ കേരളത്തിലെ അഞ്ചിൽ രണ്ടു ഭാഗം ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നു..

അവർ കഴിഞ്ഞ പ്രാവശ്യം വന്ന ഓഫീസിനടുത്തേയ്ക്ക് പോയി.. അവിടെ വലിയ തിരക്കായിരുന്നു.. അവരെ ഇറക്കിയതിനു ശേഷം വിഷ്ണു വാഹനം പാർക്കിംഗ് ഏരിയയിലേയ്ക്ക് കൊണ്ടുപോയി... ഫസലും സഫിയയും നാദിറയും അൽപനേരം പകച്ചുനോക്കിനിന്നു... അതാ ഗോപിയേട്ടൻ... അദ്ദേഹം അവരുടെ അടുത്തേയ്ക്കു വന്നു.

“ഞാൻ നിങ്ങളെ കാത്തുനിൽക്കുകയായിരുന്നു....“ എല്ലാവരും അദ്ദേഹത്തെ അഭിവാദ്യം ചെയ്തു..

“എന്താ ഫസലേ ടെൻഷനുണ്ടോ...“

“ഇല്ല അങ്കിൾ...“

“ഇവിടെ ഞാൻ അങ്കിളല്ല.. ഡോക്ടർ അല്ലെങ്കിൽ സർ...“

അവർ അദ്ദേഹത്തോടൊപ്പം ഓഫീസിലേയ്ക്ക്... അവിടെ ഒന്നാമത്തെ നിലയിലായിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്... അവിടെ വരാന്തയിലായി ധാരാളം ആൾക്കാർ കൂടി നിൽപ്പുണ്ടായിരുന്നു. എല്ലാവരും പുതുതായി അഡ്മിഷന് വന്നവർ.. ഫസൽ ഓരോരുത്തരെയായി നോക്കി. തനിക്ക് പരിചയമുള്ള ആരേലുമുണ്ടോയെന്നറിയാൻ... ഇല്ല ആരേയും കാണുന്നില്ല.. സ്മിതയുടെ അനുജത്തി ഇവിടെയാണെന്നറിയാ.. അതു കൂടാതെ കൂടെ പഠിച്ച പലരും ഇവിടുണ്ട്.. അവരെയൊക്കെ കണ്ടുപിടിക്കുകയെന്നത് ഇപ്പോൾ എളുപ്പമല്ല.. ഗോപി അവരെ ഒരു ഓഫീസിനകത്തേയ്ക്ക് ആനയിച്ചു.. ഗോപിയെ കണ്ടതും അവിടിരുന്ന ആൾ ചാടിയെഴുന്നേറ്റു...

“ഇതാ ഞാൻ പറഞ്ഞ ഫസൽ...“

“ഞാൻ എല്ലാം റഡിയാക്കി വച്ചിരിക്കുന്നു സർ...“

അദ്ദേഹം സർട്ടിഫിക്കറ്റുകളൊക്കെ ഒത്തുനോക്കി. ഡോക്യുമെന്റുകൾ കറക്ടാണ്.. അവനെക്കൊണ്ട് ഒപ്പിടുവിച്ചു... സാർ തന്നെയാണല്ലോ എച്ച്.ഒ.ഡി.. സാറിന്റെ ഒപ്പിവിടെ വേണം...

ഗോപിയും ഒപ്പിട്ടു.. ഇപ്പോൾ കാര്യങ്ങളൊക്കെ കഴിഞ്ഞു... നേരേ ഹോസ്റ്റലിലേയ്ക്ക്  പോകാമെന്നറിയിച്ചു..

മെൻസ് ഹോസ്റ്റൽ കോളേജിന്റെ മറ്റൊരുഭാഗത്താണ് അവിടെ സെക്യൂരിറ്റി ഗോപിയെ കണ്ടയുടൻ അഭിവാദ്യം ചെയ്തു... നേരേ ഓഫീസ് റൂമിലേയ്ക്ക്... അവിടെ ഗോപി ഫസലിനെ പരിചയപ്പെടുത്തി... ഒപ്പം സഫിയയും നാദിറയും... അദ്ദേഹം വളരെ ആദരപൂർവ്വം അവരോട് പെരുമാറി... അവന്റെ റൂം നമ്പർ 147 ഒരു റൂമിൽ രണ്ടുപേർ... കോമൺ ബാത്ത്റൂം... കാഴ്ചയിൽ ഒരു പഴയ കെട്ടിടം...

“ഇന്ന് എല്ലാവർക്കും അങ്ങോട്ടുപോകാം... സാധാരണ സ്ത്രീകൾക്കും രക്ഷിതാക്കൾക്കും ഇവിടെ പ്രവേശനമില്ല... ഇത് ഫസ്റ്റ് ഇയർ സ്റ്റുഡൻസിനുവേണ്ടിയുള്ളതാണ്... ആരും എത്തിയിട്ടില്ല.. അവർ അവന്റെ റൂമിലേയ്ക്കു പോയി... വലിയ വലുപ്പമൊന്നുമില്ല.. രണ്ടു ചെറിയ കട്ടിൽ സൈഡിലായി രണ്ടു മേശയും കസേരയും.. അവൻ ജനലിനു സമീപമുള്ള മേശ തിരഞ്ഞെടുത്തു... തൊട്ടടുത്തായി ചെറിയൊരു അലമാര.. അവന്റെ ലഗേജുകൾ കട്ടിലിൽ വച്ചു... അപ്പോഴേയ്ക്കും ഹോസ്റ്റലിലേയ്ക്ക് ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു.

ഗോപി അവനുവേണ്ട നിർദ്ദേശങ്ങൾ നൽകി.. ടോയിലറ്റും മറ്റും എവിടെയെന്നും കാന്റീൻ എവിടെയന്നും അവനോട് പറഞ്ഞുകൊടുത്തു... ആദ്യമായാണ് ഈ ഹോസ്റ്റൽ ജീവിതമൊക്കെ... തെല്ലൊരു ജിജഞാസയുണ്ട്... അത് അവൻ പുറത്തു കാണിച്ചില്ല... സന്തോഷപൂർവ്വം എല്ലായിടവും നോക്കിക്കണ്ടു. ഗോപി... ഹോസ്റ്റൽ വാർഡനെ പരിചയപ്പെടുത്തി.. പ്രത്യേകം ശ്രദ്ധ ഇവന്റെ കാര്യത്തിൽ വേണമെന്ന് പറഞ്ഞു...

“ഇവന്റെ കാര്യം ഞാൻ ഏറ്റു സർ....“

അവർ ഇറങ്ങാൻ നേരം പുറകിൽന്നൊരു വിളി..

“ഫസൽ...“

എല്ലാവരും തിരിഞ്ഞു നോക്കി... തന്റെ കൂടെ പഠിച്ച അനിൽ...

“അനിൽ... നിനക്ക് ഇവിടെയായിരുന്നോ...“

“അതേ... ഇവിടെ കിട്ടുമെന്നു കരുതിയതല്ല...“

അനിലിനെ ഗോപിയിക്ക് പരിചയപ്പെടുത്തി.... പ്രൊഫസറാണെന്നറിഞ്ഞപ്പോൾ അവൻ കൂടുതൽ ബഹുമാനത്തോടെ പെരുമാറി...

“നമ്മുടെ കൂടെ പഠിച്ച ആരൊക്കെയുണ്ട്...“

“എനിക്കു തോന്നുന്നു നാലഞ്ചുപേരു കാണുമെന്ന്.“

അവർ ഹോസ്റ്റലിൽ നിന്ന് പുറത്തേയ്ക്കിറങ്ങി... ഗോപി അവന് കോളേജും ചുറ്റുപാടുകളും പരിചയപ്പെടുത്തിക്കൊടുത്തു... അങ്ങു ദൂരെ കാണുന്ന മോർച്ചറി... അവിടെ നിന്നു നോക്കിയാൽ ഓപി. യും കാണും.. ക്ലാസ്സുകൾ നടക്കുന്നത് വേറേ ബിൽഡിംഗിലാണ്. ഹോസ്പിറ്റൽ ഡ്യൂട്ടി വരുമ്പോൾ മാത്രം അവിടെ പോയാൽ മതി... ഇപ്പോൾ അതിന്റെ ആവശ്യമില്ല... അദ്ദേഹം ഓരോന്നും അവനെ പരിചയപ്പെടുത്തി... ഓഫീസിനുമുന്നിൽ നല്ല തിരക്കായിരുന്നു.

“ഫസൽ... അവർ പോകട്ടെ... ഇന്നുമുതൽ ഈ ഹോസ്റ്റൽ ജീവിതം തുടങ്ങാം.. എന്തെങ്കലും വിഷമം ഉണ്ടെങ്കിൽ എന്നെ അറിയിക്കണം... അതാ ആ കാണുന്ന കോർട്ടേഴ്സിലാണ് ഞാൻ താമസിക്കുന്നത്... കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ല... ഡോ. ഗോപിയെന്ന് എഴുതിയിട്ടുണ്ട്.... ഞാൻ ഓഫീസിൽ പോയിട്ടു വരട്ടെ... നമുക്കു വീട്ടിലേയ്ക്ക് പോകാം....“

അദ്ദേഹം ഓഫീസിൽ പോയിട്ട് പെട്ടെന്നുതന്നെയെത്തി.. അവരേയും കൂട്ടി ഗ്രൗണ്ടിന്റെ കവാടം കടന്ന് നേരേ ക്വാർട്ടേഴ്സിലേയ്ക്ക്.. അവിടെ ഡോർബല്ലമർത്തി.. അദ്ദേഹത്തിന്റെ ഭാര്യ ഡോർ തുറന്നു.. എല്ലാവരേയും അകത്തേയ്ക്ക് ആനയിച്ചു... അവർക്ക് പരസ്പരം നേരത്തേ അറിയാവുന്നവരാണല്ലോ... വളരെ വലിയ സ്വീകരണമാണ് അവർക്കവിടെ ലഭിച്ചത്...

“എങ്ങനെയുണ്ട് ഫസൽ...ക്യാംപസ്...ഇഷ്ടപ്പെട്ടോ..“

“ഇഷ്ടപ്പെട്ടു...“

“നന്നായി പഠിക്കണം... കൂട്ടുകൂടി കറങ്ങി നടക്കുകയൊന്നും ചെയ്യരുത്... ജീവിതത്തിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റാണിത്.. നമ്മൾ മനസ്സുവച്ചാൽ നല്ല നിലയിൽ പാസ്സായിറങ്ങാം... പല തരത്തിലുള്ള കുട്ടികളായിരിക്കും ഉണ്ടാവുക.. അവരിൽ നിന്നും നല്ല കുട്ടികളെ തിരഞ്ഞെടുക്കണം... ആരാ റുംമേറ്റ്.“

“അത്...“

“അത് ഹരികൃഷ്ണൻ സാറിന്റെ ബന്ധുവാ... നല്ല പയ്യനാ... അവൻ എത്തിയിട്ടില്ല.. അവനെ പരിചയപ്പെടുത്താം. വിശ്വാസിക്കാവുന്ന കുട്ടിയാരിക്കും ഫസലിന്..“

“ശരിയാ.. ഗോപിയേട്ടൻ പറഞ്ഞായിരുന്നല്ലോ..“

“മോളില്ലേ..“

സഫിയയാണത് ചോദിച്ചത്..

“ഇല്ല.. അവൾക്കിന്ന് ക്ലാസ്സുണ്ട്... ഇന്ന് ഞങ്ങൾ രണ്ടാളും ഹാഫ്ഡേ ലീവാ... ഉച്ചയ്ക്കേ പോവുകയുള്ളൂ... പിന്നേ ഭക്ഷണം കഴിച്ചിട്ടേ ഇവിടുന്നു വിടുകയുള്ളൂ...“

“അയ്യോ... അവിടെ അമ്മായിയോട് ചെല്ലാമെന്നു പറ‍ഞ്ഞിട്ടുണ്ട്.“

“അത് സാരല്ല്യ... വിളിച്ചു പറയാം..“

അവർക്ക് മറുത്തൊന്നും പറയാനായില്ല... അവരെ ഗസ്റ്റ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.. അപ്പോഴേയ്ക്കും വിഷ്ണുവും അവിടെത്തിയിരുന്നു. ക്വാർട്ടേഴ്സിന്റെ പാർക്കിംഗിൽ വണ്ടി പാർക്ക്ചെയ്തു... മിക്ക ഡോക്ടേഴ്സും താമസ്സിക്കുന്നത് അടുത്തടുത്തുതന്നെയാണ്...

ഗോപി ഫസലിനേയും കൂട്ടി പുറത്തേയ്ക്കിറങ്ങി...

“ഞാൻ ഇവനെ എല്ലാവരേയും ഒന്നു പരിചയപ്പെടുത്തിയിട്ടു വരാം... ഹോസ്റ്റലിൽ എല്ലാവരും എത്തിക്കാണണം...“

അവർ നേരേ ഹോസ്റ്റലിലേയ്ക്ക് അവിടെ അവന്റെ റൂമിലെത്തിയപ്പോഴേയ്ക്കും അവന്റെ റൂംമേറ്റ് എത്തിയിരുന്നു. ഗോവർദ്ധൻ... മെലിഞ്ഞുണങ്ങിയ ശരീരം... മുഖം വിളിച്ചു പറയും വളരെ പാവമാണെന്ന്... അവർ പരസ്പരം പരചയപ്പെട്ടു... ഗോപിയേയും അവന് നന്നായറിയാം... കുടുംബസുഹൃത്താണ്... രണ്ടാൾക്കും വേണ്ട നിർദ്ദേശങ്ങൾ ഗോപി നൽകി...

ഫസലുമായി വീണ്ടും ഗോപി പുറത്തേയ്ക്കിറങ്ങി... നേരേ ഓഫീസിലേയ്ക്ക് അവിടെ ഗോപി പലരേയും പരിചയപ്പെടുത്തി... തനിക്ക് വളരെ വേണ്ടപ്പെട്ടവനാണെന്നും പറഞ്ഞു... ഫസൽ വളരെ വിനയപൂർവ്വം അവരോടു പെരുമാറി... ഹോസ്പിറ്റലിൽ ഓപിയിലേയ്ക്കും കൊണ്ടുപോയി... ഏകദേശം പന്ത്രണ്ടു മണിയോടെ അവർ തിരിച്ച് ക്വാർട്ടേഴ്സിലേയ്ക്ക്... അവിടെ നല്ല വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. എല്ലാവരും നല്ലപതുപോലെ ഭക്ഷണം കഴിച്ചു... സഫിയയ്ക്ക് ഫസലിനെ വിട്ടുപിരിയുന്നതിൽ വിഷമമുണ്ട്.. ഫസലിനും അതുപോലെതന്നെ... രണ്ടുമണിയോടെ അവർ യാത്രപറഞ്ഞു പിരിഞ്ഞു. സഫിയയുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണുനീർ ഫസൽ കാണാതിരിക്കാൻ ശ്രദ്ധിച്ചു... ഫസലിനും വലിയ വിഷമം തോന്നി... എന്തായാലും തനിക്ക് ലക്ഷ്യമാണ് വലുത് ഇവിടെ പതറാൻ പാടില്ല...

അവർ അവനോട് ടാറ്റ പറഞ്ഞ് യാത്രയായി...

“ഫസൽ വരൂ.. ഞങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക ഡ്യൂട്ടിയുണ്ട്... നിന്നെ ഹോസ്റ്റലിലാക്കാം..“

ഫസൽ അവരോടൊപ്പം ഹോസ്റ്റലിലേയ്ക്ക്.. കവാടം കടത്തിവിട്ടു... ഗോപിയും ഭാര്യയും നേരേ ഹോസ്പിറ്റലിലേയ്ക്ക്...

താൻ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ .... അതുവരെയുണ്ടായിരുന്ന ഉത്സാഹം നഷ്ടപ്പെട്ടതുപോലെ... കാടും വള്ളിപ്പടർപ്പുകളും പിടിച്ചുനിൽക്കുന്ന ചുറ്റുപാടുകളിലേയ്ക്ക് നോക്കി.... സാവധാനം ഹോസ്റ്റലിലേയ്ക്ക്... അവിടെ വാർഡന്റെ മുന്നിലൂടെ മുകളിലത്തെ നിലയിലേയ്ക്ക് 147-ാം നമ്പർ റൂം... അവിടേയ്ക്ക് പോകുന്ന വഴിയിൽ പുതുതായി എത്തിയ വിദ്യാർത്ഥികൾ... എല്ലാവരുടെയും മുഖത്ത് ചെറിയ പരിഭ്രമം കാണാനാകും... അവൻ ധൈര്യം സംഭരിച്ച് മുഖത്ത് ഭാവവ്യത്യാസം വരുത്താതെ മുന്നോട്ട്. റൂമിന്റെ വാതിൽ തുറന്ന് അകത്തേയ്ക്ക്...ഗോവർദ്ധൻ തന്റെ ഡ്രസ്സുകൾ അടുക്കിവയ്ക്കുകയായിരുന്നു.

അവർ പെട്ടെന്നുതന്നെ നല്ല ചങ്ങാതിമാരായി മാറിയിരുന്നു. ആ ഹോസ്റ്റലിൽ അവനോടൊപ്പംപഠിച്ച രണ്ടുപേരുണ്ടായിരുന്നു. അവരേയും പരിചയപ്പെട്ടു... പതുക്കെ അവന് വീട്ടിൽ നിന്നും വിട്ടുനിന്ന വിഷമങ്ങൾ മാറാൻ തുടങ്ങി... വൈകുന്നേരം കാന്റീനിൽ എല്ലാവരും ഒത്തുകൂടി... അവിടെ ഹോസ്റ്റൽ വാർഡൻ അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി... രാവിലെ ഭക്ഷണ സമയം.. ഉച്ചയ്ക്ക് രാത്രി... ഓരോ ദിവസവും വ്യത്യസ്ഥമായ മെനു... ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്... രാത്രി എത്തിച്ചേരേണ്ട സമയം... എന്നുവേണ്ട എല്ലാ നിർദ്ദേശങ്ങളും അവർക്കു നൽകി. ഓരോ നിലകളേയും പ്രത്യേകം ബ്ലോക്കുകളായാണ് പരിചയപ്പെടുത്തിയത്...

ഭക്ഷണം കഴിഞ്ഞ് അവർ എല്ലാവരും പരിചയപ്പെട്ടു. കൂടെ പഠിച്ചവരിൽ അനിലും, വിൻസന്റും അവിടുണ്ടായിരുന്നു.

അവിടെനിന്നും അവർ റൂമിലേയ്ക്ക് സമയം 8മണിയായിരിക്കുന്നു. കൊണ്ടുവന്ന ഡ്രസ്സുകളും മറ്റും അലമാരയിൽ അടുക്കിവച്ചു.. ഏറ്റവും താഴത്തെ തട്ടിൽ പുസ്തകങ്ങൾ ടേബിളിലും പുസതകങ്ങൾ അടുക്കിവച്ചു. ബക്കറ്റും സോപ്പുമായി നേരേ ബാത്ത്റൂമിലേയ്ക്ക്... ചെറിയൊരു കുളി പാസ്സാക്കി... തിരികെ റൂമിലേയ്ക്ക്.... പ്രത്യേകിച്ച് ഇന്ന് ഒന്നും ചെയ്യാനില്ല... താൻ കൈയ്യിൽ കരുതിയ ചില പുസ്തകങ്ങൾ വായിച്ചാലോ എന്നു ആലോചിച്ചു.. വേണ്ട ഇന്നുവേണ്ട... മനസ്സ് അത്ര ശരിയായിട്ടില്ല... ഗോവർദ്ധനുമായി കുറച്ചുനേരം സംസാരിച്ചിരുന്നു... 9 മണിയോടെ ലൈറ്റണച്ചു.. അവർ കിടന്നു. ഫസലിന് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു.. നല്ല മെത്തയിൽ കിടന്നു ശീലിച്ചതാ... ഇവിടെ കുറച്ചു കട്ടിയുള്ള കിടക്കയാണ്.. കൂടാതെ കൊതുകിന്റെ മൂളിപ്പാട്ടും... പല ചിന്തകളും മനസ്സിലൂടെ പാഞ്ഞുപോയി... ഐഷു... അവളിപ്പോൾ എന്തു ചെയ്യുകയായിരിക്കും... അവളെ വിളിക്കാനായിട്ടില്ല... ആഴ്ചയിലൊരിക്കൽ വിളിക്കാം.. അല്ലെങ്കിൽ അവൾക്ക് ഇവിടെ ഹോസ്റ്റലിലേയ്ക്ക് വിളിക്കാം... പലതും ചിന്തിച്ച് അവൻ അറിയാതെ ഉറങ്ങിപ്പോയി... ഇതേ അവസ്ഥതന്നെയായിരുന്നു സഫിയയ്ക്കും... പിന്നെ മകൻ അവന്റെ നല്ലതിനുവേണ്ടിയല്ലേ പോയത്... അവനു വേണ്ടി പ്രാർത്ഥിക്കാം... വലിയ ബുദ്ധിമുട്ടുകളില്ലാതെ അവനൊരു ഡോക്ടറായിക്കാണണം.. അതാണ് തന്റെ ആഗ്രഹം... അതിനുള്ള കഴിവ് അവന് അല്ലാഹു നൽകട്ടെ...


തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 01 08 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 25 07 2021

18.7.21

നിഴൽവീണവഴികൾ ഭാഗം 135


ഫസൽ മുൻ സീറ്റിൽ പുറം കാഴ്ചകൾ നോക്കിയിരുന്നു. വേർപിരിഞ്ഞ് പോകുന്നത് വിഷമം തന്നെയാണ്. പക്ഷേ തന്റെ ലക്ഷ്യം അതു നേടണം... എല്ലാവരുടെയും ആഗ്രഹം അതാണ്... അതിനാണ് ഈ ത്യാഗമൊക്കെ... വാഹനം ഹൈവേയിലേയ്ക്ക് കടന്നു... കാറിൽ മൊത്തത്തിൽ നിശബ്ദത.. ആരുമൊന്നും മിണ്ടുന്നില്ല... നാദിറ കുഞ്ഞിനെ ഓരോന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ ശബ്ദം മാത്രം വാഹനത്തിനുള്ളിൽ.. സഫിയയും ഫസലും ചിന്തകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....

നീണ്ട യാത്രയ്ക്കു ശേഷം അവർ അമ്മായിയുടെ വീട്ടിലെത്തി. എല്ലാവരും നല്ല ക്ഷീണത്തിലായിരുന്നു. അമ്മായിയെ നേരത്തേ അറിയിച്ചിരുന്നു. ഗേറ്റ് അവർക്കായി തുറക്കപ്പെട്ടു.. സാധാരണ വാതിലിൽ അമ്മായിയെ കാണാറുള്ളതാണ്. എന്തുപറ്റി ഇന്നു കാണുന്നില്ലല്ലോ...

അവർ സഫിയയും നാദിറയും കുഞ്ഞുമായി അകത്തേയ്ക്ക് കയറി. ജോലിക്കാരി വാതിൽ തുറന്നുകൊടുത്തു.

“ജെസ്സി. അമ്മായിയില്ലേ...“

“ഉണ്ട്... നല്ല സുഖമില്ല...“

“എവിടെ...“

“ദാ.. അവിടെ...“

“... ദേ എനിക്ക് കുഴപ്പമൊന്നുമില്ല മോളേ.. ഇങ്ങു പോരേ..“

“അവർ റൂമിനകത്തേയ്ക്ക് കയറി... അവിടെ കട്ടിലിൽ ചാരി ഇരിക്കുന്നു.“

“എന്തു പറ്റി അമ്മായി..“

“രണ്ടുദിവസമായി നല്ല സുഖമില്ല... ചെറിയൊരു തലചുറ്റൽ... ഡോക്ടറെ കാണിച്ചു. കുറച്ച് പ്രഷറുണ്ടെന്നു പറഞ്ഞു.. രണ്ടു ദിവസം റസ്റ്റെടുക്കണമെന്നും പറഞ്ഞ് മരുന്നും തന്നു വിട്ടു.“

“ഇപ്പോഴെങ്ങനെയുണ്ട്.“

“തലചുറ്റ് പൂർണ്ണമായും മാറുന്നില്ല..“

“മറ്റാരുമില്ലേ അമ്മായി...“

“മജീദിന്റെ മോളുണ്ട്... അവൾക്ക് ജോലിക്കും പോകണമല്ലോ... ഇന്നലെ അവൾ ലീവെടുത്തു നിന്നു. ഇന്നവൾക്ക് പോയേ പറ്റൂ.. പിന്നെ ഇവിടെ മറ്റാരും വേണ്ടല്ലോ...ജെസ്സിയുമുണ്ടല്ലോ..“

“ന്നാലും അമ്മായി ഒന്നു പറയാമായിരുന്നു. ഞാൻ വരില്ലായിരുന്നോ..“?

“എന്തിയേ ഫസൽ..“

“അവൻ സാധനങ്ങളൊക്കെ ഇറക്കുന്നു..“

“എന്റെ കാര്യമോർത്തു വിഷമിക്കേണ്ട... ഇത് രണ്ടുദിവസംകൊണ്ടു മാറും... പിന്നെ.. എന്തായാലും വന്നു. രണ്ടീസം കഴിഞ്ഞ് പോയാമതി..“

“പിന്നല്ലാതെ.. അമ്മായി ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് പോകാനാകുമോ...“

സഫിയ കട്ടിലിൽ അടുത്തുരിന്നു. അവരുടെ മുതുകിൽ തടവി.. അവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെകണ്ണുനീർ നിറഞ്ഞു...

ഫസലും വിഷ്ണുവും കൂടി സാധനങ്ങളൊക്കെ അകത്തെത്തിച്ചു. ഫസലിന് നാളെ ഹോസ്റ്റലിലേയ്ക്ക്  കൊണ്ടുപോകാനുള്ളതൊന്നും വണ്ടിയിൽ നിന്ന് ഇറക്കിയില്ല. അത് പ്രത്യേകം പാക്ക്ചെയ്തു വച്ചിരുന്നു. അമ്മായിക്ക് ഫസലിനെ കണ്ടപ്പോൾ വലിയ സന്തോഷമായി. കുടുംബത്തിൽ ഒരു ഡോക്ടറുണ്ടാവാൻ പോകുന്നു.

“ഫസലേ.. നീയങ്ങു വലുതായല്ലോടാ..“

അവൻ ചിരിച്ചു.

“പിന്നേ... അവിടെ നിന്റെ സൗന്ദര്യം കണ്ട് പലരും പ്രേമിക്കാൻ വരും വലയിലൊന്നും വീണേക്കല്ലേ...“

“ഒന്നു പോ അമ്മായി..“

“നിനക്കെന്താടാ അതു പറഞ്ഞപ്പോൾ വലിയ നാണം.“

അവിടെ കൂട്ടച്ചിരിയുയർന്നു...

“മക്കളേ.. നിങ്ങളെല്ലാം വന്നപ്പോൾ എന്റെ അസുഖം പാതി മാറി... ഇനി.. ഒരാഴ്ച നിന്നിട്ടുപോകാം..“

“അതിനെന്താ അമ്മായി.. അമ്മായീടെ അസുഖം മാറീട്ടേ പോകുന്നുള്ളൂ... വീട്ടിൽ വിളിച്ചു പറയാം...“

നാദിറയ്ക്കും അതു സമ്മതമായിരുന്നു. വിഷ്ണുവിന് പിന്നെ വീണിടം വിഷ്ണുലോകം തന്നെയാണ്... വീട്ടിലറിയിച്ചാൽ മതി. അടുത്ത വീട്ടിലെ കുട്ടിയെ വിളിച്ച് അമ്മ അഡ്ജസ്റ്റ് ചെയ്യും...

അവർക്കായി ലഘുഭക്ഷണം തയ്യാറാക്കിയിരുന്നു. സമയം നാലുമണിയായിരിക്കുന്നു. എല്ലാവരും ഫ്രഷായി വന്നു. ജോലിക്കാരി എല്ലാം ടേബിളിലെത്തിച്ചു. അമ്മായിയെ നാദിറയും സഫിയയും താങ്ങി ഹാളിലെ സോഫയിലെത്തിച്ചു... കുഴപ്പമില്ലെങ്കിലും ചെറിയൊരു സപ്പോർട്ട് വേണമല്ലോ...

കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ നീ കണ്ടില്ലായിരുന്നോ മജീദിന്റെ മോളെ... ഞങ്ങൾ കുട്ടിക്കാലംമുതലേ അവളെ കുക്കൂ കുക്കൂ.. എന്നാണ് വിളിക്കുന്നത്. അവളിവിടെ കളക്ടറേറ്റിലാണ് ജോലിചെയ്യുന്നത്... കളക്ടറുടെ കൂടെയാണ് ജോലിയെന്നാ പറഞ്ഞത്. എപ്പോഴും തിരക്കാണ്. സർക്കാർ ജോലി കിട്ടിയപ്പോൾ നമ്മുടെ കമ്പനിയിലെ ജോലിയിൽ നിന്നും ഞാൻ തന്നെ അവളോട് രാജിവച്ചു ജോയിൻ ചെയ്യാൻപറഞ്ഞു.. അൻവറാണ് ഇവളെ എല്ലാം പഠിപ്പിച്ച് കമ്പനിയിൽ കയറ്റിയത്... നല്ല കുടുംബത്താ കല്യാണം കഴിഞ്ഞയച്ചത്... ആ ബന്ധം നീണ്ടുനിന്നില്ല... എത്രകാലമെന്നുവച്ചാ ആ കുഞ്ഞ് സഹിക്ക.. കാണാൻ നല്ല സുന്ദരിയും. ഭർത്താവിന്റെ വീട്ടുകാർ നല്ല പണക്കാരാ... പക്ഷേ എന്തു ചെയ്യാൻ...

സമീറ എന്നാണവളുടെ പേര്... അമ്മായിയുടെ ഇളയ മകന്റെ മകൾ... കാണാൻ സുന്ദരി... അക്കാരണത്താൽ വളരെ ചെറുപ്പത്തിലേ വിവാഹാലോചനകൾ വരുന്നുണ്ടായിരന്നു. പഠിക്കണമെന്ന ഒറ്റക്കാരണത്താൽ അവൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. അവസാനം പഠനം പൂർത്തിയാക്കി. പി.എസ്.സി. കോച്ചിംഗിന് ചേർന്നു. അവിടെവച്ചു ഒരുവനുമായി കമ്പനിയായി. അതാണ് വിവാഹത്തിൽ കലാശിച്ചത്...

“ഹമീദിനെങ്ങനുണ്ട്.“

“കുഴപ്പമില്ലമ്മായി... വാപ്പാന്റെ കാര്യം നോക്കാനായി ഒരാളെക്കിട്ടി... നാദിറാന്റെ ബന്ധുവാ.. നഴ്സാണ്... അവനെ കിട്ടിയതിന് ശേഷം ഇപ്പോൾ നമ്മളെ വേണ്ടെന്നായിട്ടുണ്ട്.“

“ഹമീദ് കുറേ കഷ്ടപ്പെട്ടതല്ലേ... ഇനി അവനൊരു സന്തോഷം നിങ്ങളെല്ലാം കൂടി കൊടുക്കണം... ടാ.. ഫസലേ... നീ പഠിച്ച് നല്ലൊരു ഡോക്ടറായിട്ടു വേണം ഞങ്ങളുടെ അസുഖങ്ങളൊക്കെ മാറ്റിത്തരാൻ...“

“ഉവ്വമ്മായി..“

അമ്മായിയെ തിരികെ റൂമിലാക്കി... നാദിറ കുഞ്ഞിന് ഭക്ഷണം കൊടുക്കാൻ പുറത്തേക്കിറങ്ങി...

“സഫിയാ... വയസ്സായില്ലേടീ... ഇപ്പോൾ പഴയതുപോലെ ധൈര്യമൊന്നുമില്ല.. കമ്പനി കുഴപ്പമില്ലാതെ പോകുന്നു... ഇതെല്ലാം നോക്കിനടത്താനും വലിയ പാട്... ഉള്ളവരെല്ലാം വിശ്വസ്ഥരാണ് അതുകൊണ്ടു ഒന്നും പേടിക്കാനില്ല... എനിക്കു ശേഷം ആര് എന്ന ഒരു ചോദ്യമുണ്ട്...“

“എല്ലാം ശരിയാവും അമ്മായി...“

“റഹ്മാൻ എന്നും വിളിക്കും... അവൻ കുടുംബമായി അങ്ങ് അമേരിക്കയിലാണല്ലോ... അവനോട് തിരികെവന്ന് ബിസിനസ്സ് നോക്കി നടത്തണമെന്നു പറഞ്ഞിരിക്കുകയാണ്. ആദ്യമൊക്കെ വലിയ എതിർപ്പായിരുന്നു. കാര്യങ്ങൾ പറ‍ഞ്ഞപ്പോൾ അവന് ബോധ്യമായി.. കുട്ടികളുടെ പഠിത്തം അടുത്തവർഷം തീരും അതുകഴിഞ്ഞിട്ട് നോക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അവൻ അവിടെ എഞ്ചിനീയറാണ്.... അവിടുത്തെ പൗരത്വവുമുണ്ട്. അവന്റെ ഭാര്യയ്ക്ക് നാട്ടിൽ സെറ്റിൽചെയ്താൽ കൊള്ളാമെന്നാണ്. കുട്ടികൾ വളർന്നുവരുന്നു.. അവരുടെ സുരക്ഷ നാടാണെന്നാണ് അവള് പറയുന്നത്. രണ്ടും പെൺകുട്ടികളാ...“

“റഹ്മാനിക്കയെ കണ്ടിട്ട് എത്രയോ വർഷങ്ങളായി..“

“ഇപ്പോൾ അവന് അമ്പതു വയസ്സായി... ഏറ്റവും മൂത്ത സന്താനമാ... വാപ്പയ്ക്ക് അവനോടായിരുന്നു ഏറ്റവും ഇഷ്ടം.. പഠനത്തിലും മുന്നിൽ... അതാണ് അവനെ പഠിപ്പിച്ച് എഞ്ചിനീയറാക്കി... കോളേജിൽ നിന്നുതന്നെ അവന് അമേരിക്കയിൽപോകാനുള്ള അവസരവും കിട്ടി... അവിടെയുള്ള ഒരു കൊച്ചിനെ സ്നേഹിച്ച് വിവാഹവും കഴിച്ച്.. വിവാഹം നാട്ടിൽവച്ചാണ് നടത്തിയത്.. അവള് ഹിന്ദുവാ... അവന്റെ ഇഷ്ടം പറഞ്ഞപ്പോൾ ഞങ്ങളാരും എതിർത്തില്ല.. നിനക്കറിയാല്ലോ ഹാജീക്കാന്റെ കാര്യം... അദ്ദേഹം എല്ലാവരേയും മനുഷ്യനായി കാണാനാണ് ആഗ്രഹിച്ചതും പ്രവർത്തിച്ചതും. നല്ല സ്നേഹമുള്ള പെണ്ണാ... എന്നും വിളിക്കും... എന്റെ വിഷമങ്ങൾ പറഞ്ഞപ്പോൾ അവളും പറയുന്നത് നാട്ടിൽ സെറ്റിൽ ചെയ്യാമെന്നാ... അവൻ നാട്ടിലെത്താനുള്ള പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞെന്നാ അറിയിച്ചത്... അടുത്തവർഷം വേറെ തടസ്സങ്ങളൊന്നുമില്ലെങ്കിൽ അവനിങ്ങെത്തും...“

“അമ്മായി ടെൻഷനിടിക്കാതിരി.. എല്ലാം നേരേയാകും...“

“ടീ... നിനക്കിവിടെ നിന്നൂടെ... എന്തായാലും നിന്റെ മകൻ തൊട്ടടുത്തല്ലേ.. അവനെ ഹോസ്റ്റലിൽ നിർത്തണോ..“

“അമ്മായി.. വാപ്പാക്ക് വയ്യാതിരിക്കുന്നു. ഉമ്മയുണ്ടെങ്കിലും എപ്പോഴും എല്ലാറ്റിനും വിളിക്കുന്നത് സഫിയാ സഫിയാന്നാ... എന്റെ മുഖത്ത് സന്തോഷം ഇല്ലെങ്കിൽ അപ്പോൾ ചോദിക്കും എന്തുപറ്റി മോളേയെന്ന്.. ആ സ്നേഹത്തിനുമുന്നിൽ ഞാൻ തോറ്റുപോകും അമ്മായി... വാപ്പാന്റെ കാര്യം ആലോചിക്കുമ്പോൾ ടെൻഷനാ..“

“എനിക്കറിയാം... ഹമീദിന്റെ.. പണ്ടേ അവനിങ്ങനാ.. അവൻ പറയുമായിരുന്നു. തന്റെ സമ്പത്തെന്നുപറയുന്നത് മക്കളാണെന്ന്... ബിസിനസ്സ് തുടങ്ങാൻ പണം നൽകാമെന്നു പറഞ്ഞാൽ വേടിക്കൂല്ലാ.. താമസിക്കാൻ വീട് കൊടുക്കാമെന്നു പറ‍ഞ്ഞിട്ട് താമസിച്ചില്ല...  ന്നാൽ കൂടെ ബിസിനസ്സിൽ കൂടാൻ പറഞ്ഞിട്ട് അതിനും സമ്മതിച്ചില്ല.. അഭിമാനിയാ... അവസാന കാലത്തും മക്കളെല്ലാം അടുത്തു വേണം മോളേ... അതുമാത്രമാണ് നിങ്ങൾക്കിനി ചെയ്യാനുള്ളത്... അള്ളാഹു നല്ലതു വരുത്തട്ടേ...“

ഇതിനിടയിൽ റഷീദിന്റെ കാൾ വന്നിരുന്നു. സഫിയ അമ്മായിക്ക് വയ്യായെന്നുള്ള കാര്യം പറഞ്ഞു. അമ്മായിക്ക് സുഖമായിട്ട് വീട്ടിലേയ്ക്ക് പോയാൽ മതിയെന്നാണ് റഷീദും പറഞ്ഞതും.. അൻവറിനും മറിച്ചൊരഭിപ്രായമില്ലായിരുന്നു. എന്തായാലും വന്നതല്ലേ... ഒരാഴ്ച നിന്നിട്ടു പോകാം.. വിഷ്ണുവിനു പോകാൻ ധൃതിയുണ്ടെങ്കിൽ ട്രെയിനിൽ പറഞ്ഞയക്കാമെന്നു പറഞ്ഞു. പക്ഷേ വിഷ്ണുവും നിൽക്കാമെന്നു പറ‍ഞ്ഞു...

അന്നത്തെ അത്താഴം വിഭവസമൃദ്ധമായിരുന്നു... നല്ല പത്തിരിയും നാടൻകോഴിക്കറിയും പിടിയും... എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു.. അടുത്ത ദിവസം രാവിലെ ഒൻപതു മണിക്ക് ഇവിടെനിന്നും പുറപ്പെടണം. പത്തുമിനിട്ടത്തെ യാത്രയേയുള്ളൂ... ഗോപിയേട്ടൻ അവിടെ കാണും. അതുകൊണ്ട് എല്ലാം പെട്ടെന്ന് നടത്തിത്തരുമെന്നു പ്രതീക്ഷയുണ്ട്.

ഫസലിനും മനസ്സിൽ വലിയ സന്തോഷമായിരുന്നു. തന്റെ പ്രതീക്ഷകൾ പൂവണിയാൻ പോകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പുതിയ കലാലയം.. പുതിയ സുഹൃത്തുക്കൾ എന്തുകൊണ്ടും വ്യത്യസ്തമായ ചുറ്റുപാട്... വിഷ്ണുവും അവനും ഒരു റൂമിലാണ് കിടന്നത്. അവരെല്ലാവരും താഴത്തെ നിലയിൽ. അവർ ഓരോ കാര്യങ്ങളും പറഞ്ഞ് ഉറങ്ങി.... ഒരു പുതിയപ്രഭാതത്തിനായി....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 25 07 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 18 07 2021

10.7.21

നിഴൽവീണവഴികൾ ഭാഗം 134

 

സ്ത്രീക്കുമാത്രമല്ലല്ലോ ചാരിത്ര്യം.. പുരുഷനും വേണ്ടേ?... കൺമുന്നിൽ കണ്ടതും കേട്ടതും മറക്കാനാവുമോ... സെക്സിന് ബന്ധംപോലും തടസ്സമാവില്ലെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കിയവളാണ് താൻ... ഇനിയും ഇഷ്ടമുള്ളവരോടൊപ്പം ശയിക്കും... ആര് ചോദിക്കാൻ... ഭൂതകാലം അന്വേഷിച്ച് വരുന്ന പുരുഷനെ തനിക്കുവേണ്ട... കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കാത്തവനെ കെട്ടിയാൽ പോരേ.. അവന്റെ കഴിഞ്ഞകാലവും താൻ അന്വേഷിക്കുന്നില്ല... മനസ്സിലെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് സ്മിത ഉറക്കത്തിലേയ്ക്ക് വഴുതിവീണു...

ഫസലിന് അടുത്ത ദിവസം കോളേജിൽ ജോയിൻ ചെയ്യണം. വളരെയധികം എക്സൈറ്റഡ് ആണവൻ... ഒരു പുതു യുഗത്തിന് തുടക്കം കുറിക്കുന്നു. തന്റെ സ്വപ്നം.. അല്ല... എല്ലാവരുടെയും സ്വപ്നം.. സാക്ഷാത്ക്കരിക്കുന്നതിനായുള്ള പ്രയത്നം ആരംഭിക്കുകയാണ്. രാവിലെ ഐഷു വിളിച്ചിരുന്നു. വേണ്ടരീതിയിലെല്ലാം അവൾ ഉപദേശിച്ചു. എല്ലാം കേട്ടുനിന്നു. അവൾ വളരെത്രില്ലിലായിരുന്നു. അവൾക്ക് വീട്ടിൽ നിന്നും അരകിലോമീറ്റർ ദൂരമേയുള്ളൂ കോളേജിലേയ്ക്ക്. തനിക്കങ്ങനെയല്ലല്ലോ. ഹോസ്റ്റൽ ജീവിതം തുടങ്ങാൻ പോകുന്നു. എങ്ങനെയാകുമെന്നറിയില്ല.. എല്ലാം കണ്ടറിയണം.

അടുത്ത ദിവസം പോകുന്നതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. പോകുന്നത് നാളെയാണെങ്കിലും ക്ലാസസ് തുടങ്ങുന്നത് അതിനടുത്ത ദിവസമാണ്. ഒരു ദിവസം നേരത്തേ പോകാമെന്നുവച്ചിട്ടാണ്. അമ്മായിയുടെ വീട്ടിൽ അന്ന് സ്റ്റേ... അതു കഴിഞ്ഞ് തൊട്ടടുത്ത ദിവസം രാവിലെ കോളേജിലേയ്ക്ക്.. അതായിരുന്നു എല്ലാവരുടെയും അഭിപ്രായം. അതവസാനം അംഗീകരിക്കപ്പെട്ടു. സഫിയയും നാദിറയും ഒപ്പമുണ്ട്. വീട്ടിൽ ഉപ്പയ്ക്ക് വയ്യാതിരിക്കുന്നതിനാൽ എല്ലാവരേയും കൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു. പിന്നെ അവിടെ ഗോപി അങ്കിളുണ്ടല്ലോ... റഷീദ്മാമ വരണോയെന്നു ചോദിച്ചിരുന്നു. വേണ്ടെന്നു പറഞ്ഞു... ഇപ്പോൾ പോയിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ...

കോളേജ് ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു അവന്റെ മനസ്സു മുഴുവൻ. വീടു വിട്ടു നിന്നിട്ടില്ല.. ന്നാലും ഒരു വിഷമമുണ്ട്. പോകുന്നതിൽ.. പോകാതിരിക്കാനും പറ്റില്ല. ഇവിടുത്തെ കാര്യങ്ങളെല്ലാം സെറ്റായിരിക്കുന്നു. ഉപ്പാനെ നോക്കുന്ന ആൾ ഇന്നുമുതൽ ഫുൾടൈം ഇവിടെയുണ്ടാകും... താനും പോയി ക്കഴിഞ്ഞാൽ പിന്നെ ആരുമില്ലല്ലോ അവിടെ. വിഷ്ണു ചേട്ടൻ തൊട്ടടുത്തുള്ളതിനാൽ അതൊരു ധൈര്യമാണ്. പക്ഷേ ഉപ്പാനെ രാത്രിയിൽ പിടിച്ചെഴുന്നേൽപ്പിക്കാനും മറ്റും ഒരാൾ ആവശ്യമാണ്.

സഫിയയ്ക്ക് സന്തോഷമാണെങ്കിലും മകനെ വിട്ടുപിരിയേണ്ടിവരുന്നതിലുള്ള ദുഃഖമുണ്ട്. അവനെ പിരിഞ്ഞിരുന്നത് കുറച്ചു കാലം മാത്രമാണ്. തനിക്ക് ജീവിക്കാൻ ഒരു ജോലിക്കാരിയുടെ വേഷം കെട്ടിയ നാൾ... ആഴ്ചകളോളം അവനെ വാപ്പാന്റെയും ഉമ്മാന്റെയും കൂടെ ആക്കിയിട്ടു പോകുമായിരുന്നു. അന്ന് അൻവർ ഗൾഫിലാണ്. പക്ഷേ ഭാര്യയുടെ വാക്കുകേട്ട് വീട്ടിലേയ്ക്ക് ഒന്നുമയക്കില്ലായിരുന്നു. റഷീദ്ക്ക.. നാട്ടിൽത്തന്നെ കഷ്ടപ്പെട്ട് ജോലിചെയ്യുന്നു. ആ ഒരൊറ്റ വരുമാനം കുടുംബത്തിന് പോരെന്നു തോന്നിയതുകൊണ്ടുകൂടിയാണ് താനും ആ ജോലിക്കിറങ്ങിയത്. നടുക്കുന്ന ആ കാലമൊക്കെ ഒരിക്കലും മറക്കാനാവില്ല.. ആ പഴയ കാലമാണ് ഇന്നും തനിക്ക് ശക്തി...

അവനോട് മിഠായുമായി വരാമെന്നു പറയുമ്പോൾ വിതുമ്പിക്കരയുമായിരുന്നു അന്നൊക്കെ. അവന്റെ കരച്ചിലിനെ അവഗണിച്ചുകൊണ്ട്... താൻ കരയുന്നത് ആരും കാണാതിരിക്കാൻ സാരി തലയിലൂടെ ഇട്ട് തിരിഞ്ഞുനോക്കാതെ നടന്നുപോകുമായിരുന്നു. ആഴ്ചകൾക്കു ശേഷം വീണ്ടും തിരികെയെത്തുമ്പോൾ അവന്റെ സ്നേഹം... ആ കുട്ടി ഇന്ന് വളർന്ന് വലുതായിരിക്കുന്നു. അവന് ഒരു ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്. അവിടെ താൻ പതറാൻ പാടില്ല.. അവന് ശക്തി പകരുകയാണ് വേണ്ടത്... അതിനുള്ള പക്വതയും അറിവും അവനുണ്ട്.

രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. റഷീദും അൻവറും ഗൾഫിൽ നിന്നും വിളിച്ചിരുന്നു. മൗലവി പ്രത്യേകം ആശംസകൾ അറിയിച്ചു. അടുത്തറിയാവുന്നവരൊക്കെ വിളിച്ച് ഉപദേശിച്ചിരുന്നു. പലർക്കും പല കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്.

അതി രാവിലെ യാത്ര തുടങ്ങണം.. 5മണിക്ക് വിഷ്ണുവെത്തും... ഒരുദിവസം സ്റ്റേചെയ്യാനുള്ള തയ്യാറെടപ്പിലാണ് നാദിറയും കുഞ്ഞും സഫിയയും പോകുന്നത്. ഫസലിനെ അമ്മായിയുടെ വീട്ടിൽ നിർത്താൻ അമ്മായി കുറേയേറെ നിർബന്ധിച്ചു... പക്ഷേ ഗോപിയേട്ടന്റെ അഭിപ്രായത്തിൽ ഹോസ്റ്റലിൽ നിൽക്കുന്നതാണെന്ന് പറഞ്ഞിരുന്നു. ഫസലിനും അതായിരുന്നു ഇഷ്ടം...

ഫോൺ ശബ്ദിച്ചു. ഫസലാണ് ഫോണെടുത്തത്. അപ്പുറത്ത് ഗോപിയായിരുന്നു.

“ഫസലേ... ഇത് ഞാനാ.. തയ്യാറെടുപ്പുകൾ പൂർത്തിയായോ...“

“ആയി അങ്കിൾ... അല്ല സാർ....“

“നീയെന്തുവേണോ വിളിച്ചോ... കോളേജിൽ സാറെന്നു വിളിച്ചാൽ മതി കേട്ടോ...“

“അവൻ സമ്മതിച്ചു.“

നാളെ പുറപ്പെടുന്നതിനുമുമ്പ് എല്ലാം എടുത്തെന്നു ഉറപ്പുവരുത്തണമെന്നു പറഞ്ഞു... അവിടെ എത്തിയതിനു ശേഷം രാവിലെ 9.30ന് തന്നെ കോളേജിൽ എത്തുവാനും പറഞ്ഞിരുന്നു. അവനതെല്ലാം സമ്മതിച്ചു. അന്ന് അവിടെ ആർക്കും വലിയ ഉത്സാഹമുണ്ടായിരുന്നില്ല.. കാരണം എല്ലാവർക്കും ഉള്ളിലൊരു ദുഃഖമുണ്ട്. അവൻ നാളെ പോവുകയാണ്.  മാസത്തിലൊരിക്കൽ മാത്രമേ വരാനാകൂ.. ചിലപ്പോൾ രണ്ടു മാസത്തിലൊരിക്കലും...

രാവിലെ തന്നെ വിഷ്ണു അവിടെത്തി. ഗേറ്റ് തുറന്നിട്ടു. കാറിൽ ലഗേജുകളെല്ലാം കയറ്റി... നിശബ്ദത തളംകെട്ടി നിന്നിരുന്നു. അവസാനം ഫസൽ യാത്രപറഞ്ഞു.. ഉപ്പാന്റെയും ഉമ്മാന്റെയും കാൽതൊട്ടു വന്ദിച്ചു. ഹമീദ് അവനെ ആലിംഗനം ചെയ്തു... തന്റെ മടിയിൽ നിന്നും ഒരു പൊതിയെടുത്തു... അതവന്റെ കൈയ്യിൽ കൊടുത്തു... “ഇത് കുറച്ച് പണമാണ്... സൂക്ഷിച്ച് ചിലവാക്കുക... നമ്മൾ പണത്തിന്റെ വിലയറിഞ്ഞവരാണ്... നിനക്ക് എപ്പോൾ പണം ആവശ്യമെന്നു തോന്നുന്നോ.. അപ്പോൾ അറിയിക്കുക.. അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കും... എല്ലാം ശ്രദ്ധയോടെ പഠിക്കുക... ഈ ലക്ഷ്യം ഭംഗിയായി പൂർത്തിയാക്കാനാവുമെന്നു തന്നെയാണ് ഈ കുടുംബത്തിന്റെ കണക്കുകൂട്ടൽ... മേശം കൂട്ടുകെട്ടുകളിൽ ചെന്നുവീഴാതിരിക്കുക...“
അൽപനേരം ആ നെഞ്ചിൽ മുഖമമർത്തിനിന്നു... സഫിയ സമയത്ത് ഇടപെട്ടു.. “വാപ്പാ സമയമാകുന്നു... “ ഫസൽ പിടിവിട്ടു.. എല്ലാവരോടും യാത്ര പറഞ്ഞു... കാറിൽ കയറി... അവർ ഗേറ്റ് കടക്കുവോളം ടാറ്റ കാണിച്ചു... വാഹനം റോഡിലെത്തി.. വളവ് തിരിഞ്ഞ് നേരേ കോഴിക്കോടേക്ക്...

സഫിയയുടെ മനസ്സിൽ പല പല ചിന്തകൾ മിന്നി മറഞ്ഞു... തന്റെ മകനേയും കൂട്ടി ലക്ഷ്യമില്ലാതെ അലഞ്ഞ ആ രാത്രി... ജീവിതം അവസാനിപ്പിച്ചാലോ എന്നു ചിന്തിച്ച രാത്രി... അവിടെ നിന്നും ഇവിടംവരെയെത്തിയത് ഒരു കഥപോലെ തോന്നുന്നി... മറക്കാനാവാത്ത യാതനകൾ... വാപ്പാനെക്കുറിച്ച് ഒരിക്കൽപ്പോലും ഫസൽ ചോദിച്ചിട്ടില്ല. ഹോസ്പിറ്റലിൽ പനിപിടിച്ച് അബോധാവസ്ഥയിൽ കിടക്കുമ്പോൾ ഒരിക്കൽ മാത്രം വാപ്പാ.. വാപ്പാ... എന്നുരുവിട്ടു... ഒരു മിന്നൽപ്പിണൽ നെഞ്ചിലേയ്ക്ക് തറച്ചതുപോലെ തോന്നി.. അതിനു ശേഷം താനും അവനെ ഒന്നും ഓർമ്മിപ്പിച്ചിട്ടില്ല.. അവനൊന്നും പറ‍ഞ്ഞിട്ടുമില്ല.. എല്ലാം കഴിഞ്ഞ കഥകൾ.... അല്ല പച്ചയായ ജീവിത അനുഭവം...

ഫസൽ മുൻ സീറ്റിൽ പുറം കാഴ്ചകൾ നോക്കിയിരുന്നു. വേർപിരിഞ്ഞ് പോകുന്നത് വിഷമം തന്നെയാണ്. പക്ഷേ തന്റെ ലക്ഷ്യം അതു നേടണം... എല്ലാവരുടെയും ആഗ്രഹം അതാണ്... അതിനാണ് ഈ ത്യാഗമൊക്കെ... വാഹനം ഹൈവേയിലേയ്ക്ക് കടന്നു... കാറിൽ മൊത്തത്തിൽ നിശബ്ദത.. ആരുമൊന്നും മിണ്ടുന്നില്ല... നാദിറ കുഞ്ഞിനെ ഓരോന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ ശബ്ദം മാത്രം വാഹനത്തിനുള്ളിൽ.. സഫിയയും ഫസലും ചിന്തകളിലൂടെ യാത്ര ചെയ്യുകയായിരുന്നു....



തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 18 07 2021


സസ്നേഹം നിങ്ങളുടെസ്വന്തം ഷംസുദ്ധീൻതോപ്പിൽ 11 07 2021


3.7.21

നിഴൽവീണവഴികൾ ഭാഗം 133

 

നേരേ റൂമിലേയ്ക്ക്... ഫോണിലൂടാണെങ്കിലും നേരിൽ ബന്ധപ്പെട്ട സുഖം അനുഭവപ്പെട്ടതുപോലെ... ഫോണിന് ഇത്രയും വലിയ ഉപയോഗമുണ്ടായിരുന്നോ.... അങ്ങനെയെങ്കിൽ ഒരു മൊബൈൽ ഫോൺ അത്യാവശ്യമാണ്...

റൂമിലെത്തി നിക്കർ വെള്ളത്തിൽ കുതിർത്തുവച്ചു. കൈലിയെടുത്തുടുത്തു.. കിടക്കയിൽ വന്നു കിടന്നു. നല്ല ക്ഷീണം അറിയാതെ ഉറങ്ങിപ്പോയി....

സ്മിത വെറും 24 വയസ്സ്. നല്ല വിദ്യാഭ്യാസം. ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല പ്രാവീണ്യം. അഭിനയമോഹമായിരുന്നു കൂട്ടിന്. നല്ല കുടുംബമായിരുന്നു 17 വയസ്സുവരെ... അതിനുശേഷമാണ് കരിനിഴൽ വീണ പല പ്രശ്നങ്ങളും അവിടെ ഉണ്ടായത്. അന്ന് അനുജത്തിക്ക് വെറും പത്തു വയസ്സ് പ്രായം. അച്ഛൻ വിദേശത്ത്. താൻ കാണാൻ വളരെ സുന്ദരിയായിരുന്നു. അമ്മയേയും തന്നേയും കണ്ടാൽ അനുജത്തിയും ജേഷ്ടത്തിയുമാണെന്നേ പറയാനാവൂ. ഓരോ ബർത്ത്ഡേയ്ക്കും അനുജത്തിയുടേയും തന്റെയും ബർത്ത്ഡേ ഒരേ ദിസമായിരുന്നു. ജൂൺ 14... അനുജത്തി ജനിച്ചതിന് ശേഷം ബർത്ത്ഡേ ആഘോഷിക്കുന്നതിനായി അപ്പൻ ലീവിനു വരാറുമുണ്ടായിരുന്നു.

വീട്ടിൽ അപ്പന്റെ അമ്മയുമുണ്ടായിരുന്നു. ശാസിക്കാനും ഉപദേശിക്കാനും ഒരു അമ്മൂമ്മ... നല്ലൊരു സ്ത്രീയായിരുന്നവർ. അന്ന് അടുത്ത് അയൽപക്കക്കാരൊന്നുമുണ്ടായിരുന്നില്ല.. ഒറ്റപ്പെട്ട ഒരു വലിയ വീട്. രാത്രിയിൽ ചുറ്റും ഒരു ഭീകരതയുമുണ്ടായിരുന്നു.

പഠിത്തത്തിൽ വളരെ മിടുക്കിയായിരുന്ന തന്നെ വീട്ടുകാരും സ്കൂളിലെ ടീച്ചേഴ്സും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. പത്താംക്ലാസ്സിലും ഫുൾ മാർക്ക് വാങ്ങിയിരുന്നു.

സ്മിത തന്റെ പഴയകാലത്തെ ഓർമ്മകളിൽ ഊളിയിടുകയായിരുന്നു. എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നുപോയത്. അച്ഛൻ വിട്ടുപിരിഞ്ഞതിനു ശേഷം സന്തോഷമെന്തെന്നറിഞ്ഞിട്ടില്ല. പലപ്പോഴും അമ്മയോട് വാശിയായിരുന്നു. ആ വാശിയായിരുന്നു തന്നെ പലയിടത്തും എത്തിച്ചത്. ലക്ഷ്യബോധമുണ്ടായിരുന്നു. അതെല്ലാം വളരെ പെട്ടെന്നാണ് ഇല്ലാതായതും.. പിന്നെ ഒഴുക്കിനനുസരിച്ചുള്ള പോക്കായിരുന്നു.

അമ്മൂമ്മയുടെ മരണശേഷം വീട്ടിൽ ഒരു കൂട്ടിനായെത്തിയതായിരുന്നു അച്ഛ്ന്റെ അനുജന്റെ മകൻ.. ഒരു ഇരുപത് വയസ്സ് പ്രായം... പ്രായത്തെക്കാൾ വളർച്ചയുണ്ട്. സിറ്റിയിൽ പഠിക്കുന്നതിനാൽ നമ്മുടെ വീട്ടിൽ നിന്നും പോയിവരുന്നത് വളരെ എളുപ്പമായിരുന്നു. ജോസ് അതായിരുന്നു അവന്റെ പേര്... ആദ്യമൊക്കെ സന്തോഷകരമായ ദിവസങ്ങളായിരുന്നു. സ്കൂളിൽ നിന്നും വന്നുകഴിഞ്ഞാൽ പുറത്തുകൊണ്ടുപോകാറുണ്ട്. വേണ്ടതെല്ലാം വാങ്ങിത്തരാറുണ്ട്. മൊത്തത്തിൽ വീട്ടിലൊരു ഒച്ചയും അനക്കവുമൊക്കെയുണ്ട്.

പത്താംക്ലാസ്സ് പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കിനാൽ തനിക്ക് ഗവ. കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. പ്രീഡിഗ്രിക്ക് സെക്കന്റെ ഗ്രൂപ്പെടുത്തു പഠിക്കാൻ തീരുമാനിച്ചു. സ്കൂളിൽ നിന്നും വളരെ വ്യത്യസ്തമായ അന്തരീക്ഷത്തിൽ അവളും ലയിച്ചുചേർന്നു. നല്ല ഒരുപിടി സുഹ‍ൃത്തുക്കൾ.. പലരും പ്രേമാഭ്യർത്ഥനയുമായെത്തി.. സ്നേഹപൂർവ്വം അതെല്ലാം നിരസ്സിച്ചു. അവരെല്ലാം നല്ല സുഹൃത്തുക്കളായി ഒപ്പം കൂടുകയും ചെയ്തു. ഏറ്റവു അടുത്ത അഞ്ചു സുഹൃത്തുക്കൾ അതിൽ നാലുപേരും പെൺകുട്ടികൾ ഒരാൾ ആൺകുട്ടി... കോളേജ് കഴിഞ്ഞാൽ പിന്നെ വീട്ടിലെത്തുന്നതുവരെ ഒരുമിച്ചാണ് ഞങ്ങൾ ... എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കും.. പഠനവും പലപ്പോഴും ഒരുമിച്ചായിരിക്കും. അവധി ദിവസങ്ങളിൽ അവർ ചിലപ്പോൾ ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാറുമുണ്ട്. മമ്മിയ്ക്കതൊക്കെ വലിയ ഇഷ്ടവുമാണ്. നല്ല ഭക്ഷണം. ഉണ്ടാക്കി നൽകാറുമുണ്ട്.

ജോസേട്ടൻ കുറഞ്ഞ സമയംകൊണ്ട് ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനായി മാറിയിരുന്നു. താഴത്തെ നിലയിൽ പ്രത്യേകം റൂം നൽകിയിരുന്നു. ഞാനും അനുജത്തിയും മുകളിലത്തെ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. മമ്മിയ്ക്കും അവനോട് വളരെ സ്നേഹമായിരുന്നു. ഇതിനിടയിൽ പപ്പ ഒരുപ്രാവശ്യം ലീവിനു വന്നിരുന്നു. അപ്പോൾ ജോസേട്ടൻ കുറച്ചുദിവസം വീട്ടിൽ പോയി നിന്നു. പപ്പ വരുന്നതും പോകുന്നതും വളരെ പെട്ടെന്നായിരിക്കും. ഏറിയാൽ ഒരാഴ്ച.. അവസാനമായി പപ്പ നാട്ടിൽ വന്നുപോയി നാലഞ്ചു ദിവസം കഴിഞ്ഞു കാണും.. അന്നാണ് അപ്രതീക്ഷിതമായ ആ കാഴ്ച തനിക്ക് കാണേണ്ടിവന്നത്. മുകളിലത്തെ നിലയിൽ നിന്നും ദാഹം തോന്നിയപ്പോൾ താഴേയ്ക്ക് വന്നതാണ്. റൂമിനുള്ളിൽ അടക്കിപ്പിടിച്ച സംസാരം കേട്ടപ്പോൾ ചെവിയോർത്തു... എന്തോ പന്തികേടെന്നു മനസ്സിലാക്കി ചാരിയ വാതിലിനിടയിലൂടെ നോക്കിയ തനിക്ക് തന്റെ കണ്ണുകളെപ്പോലും വിശ്വസിക്കാനായില്ല... പൂർണ്ണ നഗ്നരായി അമ്മയും ജോസേട്ടനും... മകനു തുല്യം കാണേണ്ട മനുഷ്യനാണ്...  വീണ്ടും ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല.. നേരേ തിരിച്ചു റൂമിൽ പോയി... അനുജത്തി ഇതൊന്നും അറിഞ്ഞിരുന്നില്ല...

അടുത്തദിവസം മുതൽ തന്റെ സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങി. ജോസേട്ടന്റെ സാമീപ്യം തീരെ ഇഷ്ടപ്പെടാതെ വന്നു. അമ്മയോട് പലതിനും വഴക്കുകൂടി. മകന്റെ പ്രായമുള്ള ജോസേട്ടനുമായി ശാരീരികബന്ധത്തിലേർപ്പെട്ടത് കാണേണ്ടിവന്ന തന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഓരോ ദിവസം കഴിയുന്തോറും അകലം കൂടിക്കൂടി വന്നു.. പഠനത്തിലും ശ്രദ്ധ കുറയുന്നുണ്ടായിരുന്നു. പക്ഷേ പഠിക്കുകയെന്നുള്ളത് ഒരു വാശിയായിരുന്നു.

പലദിവസവും അവരുടെ ബന്ധം തുടർന്നുകൊണ്ടിരുന്നു. ആരോടും പറയാനാവില്ല... അതിനിടയിലും നല്ല മാർക്കോടുകൂടി പ്രീഡിഗ്രി പാസ്സായി. എൻട്രൻസിൽ ചാൻസ് കിട്ടിയില്ല... ബി.എസ്.സി. മാത്സ് എടുത്തു. വീട്ടിൽതനിക്ക് വേണ്ടത്ര കോൺസട്രേഷൻ കിട്ടില്ലെന്നു മനസ്സിലായി ഹോസ്റ്റലിലേയ്ക്ക് മാറി... എന്നിട്ടും താനിക്കാര്യം ആരോടും പറഞ്ഞില്ല.. പപ്പയോടും അകലം സൂക്ഷിച്ചു... ഒരിക്കൽ പപ്പയോടു പറഞ്ഞു... പറ്റുമെങ്കിൽ മമ്മിയേയും കൂടെക്കൂട്ടാൻ... അന്നവർ തന്നെ ദേഷ്യഭാവത്തിലായിരുന്നു നോക്കിയത്. ഹോസ്റ്റലിൽ താമസവും പഠിത്തവും തന്റെ കരിയറിൽ വളരെ മാറ്റം വരുത്തി. വീട്ടിലേയ്ക്കുള്ള പോക്ക് വളരെ കുറഞ്ഞു.. വല്ലപ്പോഴുമുള്ള ഫോൺവിളി... പപ്പ പലപ്പോഴും വരുമ്പോൾ ഹോസ്റ്റലിൽ വന്നു കാണുകയാണ് പതിവ്.. ആ മനുഷ്യന്റെ മുഖത്തു നോക്കാനുള്ള ധൈര്യവും കുറഞ്ഞുവരുന്നു... എല്ലാം തുറന്നു പറയണമെന്നു തോന്നി.. പറഞ്ഞില്ല..

മമ്മി അവനുമായുള്ള ബന്ധം തുടർന്നുകൊണ്ടിരുന്നു. വർഷാവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോരേണ്ടിവന്നു. എം.എസ്.സി.ക്ക് ചേരാൻ തന്നെയായിരുന്നു പ്ലാൻ... അപ്പോഴും ജോസേട്ടനും മമ്മിയും തമ്മിലുള്ള ബന്ധത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല... ആരും കാണാതെ ഹാളിലിരുന്നു കിസ്സ് ചെയ്യുക... അടുക്കളിയിൽ കെട്ടിപ്പിടിക്കുക... പലതും കണ്ടില്ലെന്നു നടിച്ചു... ജോസേട്ടന്റെ ചില പെരുമാറ്റങ്ങൾ തനിക്കും അനുജത്തിക്കും നേരേ തിരിയുന്നതവൾ മനസ്സിലാക്കി... തന്റെ അനുവാദമില്ലാതെ റൂമിൽ വരിക... താൻ ഡ്രസ്സ് ചെയ്യുന്നത് ഒളിഞ്ഞു നോക്കുക... സോഫയിലിരിക്കുമ്പോൾ ചേർന്ന് ചാരിയിരിക്കുക.. ഇനി ഇതു നീട്ടിക്കൊണ്ടു പോകാനാവില്ലെന്നു അവൾക്ക് മനസ്സിലായി. എന്തായാലും പപ്പയോട് പറയുക... അതിനുശേഷം വരുന്നതെന്തുമാകട്ടെ അതു നേരിടുക... തന്റെ എം.എസ്.സി. അഡ്മിഷനൊക്കെ കഴിഞ്ഞ് ഹോസ്റ്റലിലേയ്ക്ക് പോകുന്നതിനു മുമ്പൊരു ദിവസം... വീട്ടിൽ താൻമാത്രമേയുള്ളൂ... പപ്പയുടെ ഫോൺ വന്നു...

“പപ്പാ... എനിക്കൊരു കാര്യം പറയാനുണ്ട്.“

“എന്താ കുട്ടു...“ എന്നെ കുട്ടുവെന്നായിരുന്നു പപ്പ വിളിച്ചിരുന്നത്.

“അത് പപ്പയോട് എങ്ങനെ പറയണമെന്നറിയില്ല.. പക്ഷേ പറയാതിരിക്കാനുമാവില്ല...“

“നീ എന്തായാലും പറ...“

“പപ്പാ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്.“

“എന്ത് പ്രശാനമായാലും അതിനു പരിഹാരമുണ്ടല്ലോ...“

“പപ്പ.. അതിന് പരിഹാരം കാണണം.. പപ്പ ഉടൻ നാട്ടിലെത്തണം.“

“വരാം മോളേ..“

“പപ്പാ.. ജോസേട്ടനും അമ്മയും തമ്മിലുള്ളത് അത്ര നല്ല ബന്ധമല്ല... പ്രീഡിഗ്രി കാലം മുതൽ കാണുന്നതാ.. ഇപ്പോൾ ജോസേട്ടൻ ഞങ്ങളോടും ഇതേ മനോഭാവം പുലർത്തുകയാണ്. പപ്പയോട് പൂർണ്ണമായും പറയാനുമാവുന്നില്ല...“

അപ്പുറത്ത്. ദുഃഖഭാവത്തിലുള്ള സ്വരം...

“പപ്പ. എന്തുമാത്രം സ്നേഹം മമ്മിയ്ക്ക് കൊടുക്കുന്നു. എന്നിട്ടും.അവർ..“

“നീയെന്താമോളേ നേരത്തെ പറയാതിരുന്നത്..“

“ഞാനെങ്ങനെയാ പപ്പാ ഇതൊക്കെ പറയുക...“

“ന്നാലും...“ അപ്പുറത്തുനിന്നും വലിയൊരു ചുമകേട്ടു... ഫോൺ കട്ടായതുപോലെ...

മണിക്കൂറുകൾക്കകം ആ വാർത്ത താൻതന്നെ കേൾക്കേണ്ടിവന്നു. അദ്ദേഹം കുഴഞ്ഞുവീണു മരിച്ചിരിക്കുന്നു. അപ്പോഴേയ്ക്കും അമ്മയും ജോസേട്ടനും തിരിച്ചെത്തിയിരുന്നു. അനുജത്തി സ്കൂളിൽ നിന്നും വന്നിട്ടില്ല... അവരും ആ വാർത്തയറിഞ്ഞു... എല്ലാവരും പൊട്ടി കരയുകയായിരുന്നു. തനിക്ക് കരയാനാവാത്ത അവസ്ഥ.... ആരൊക്കെയോ പറയുന്നതുകേട്ടു ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണു മരിച്ചതാണെന്ന്. വേണ്ടായിരുന്നെന്ന് അപ്പോൾ അവൾക്ക് തോന്നി. കുറ്റബോധം തന്റെ തല കുനിപ്പിച്ചിരുന്നു. ആരോടും താനും ഒന്നും പറയാൻ പോയില്ല. ഇനി പപ്പയില്ലാത്ത ജീവിതം... ഇതു പറഞ്ഞ് കുടുംബത്തിൽ ഭിന്നിപ്പുണ്ടാക്കേണ്ടെന്നു കരുതി.. രണ്ടുദിവസം കഴിഞ്ഞാണ് ബോഡി കൊണ്ടുവന്നത്. പള്ളിയിലേയ്ക്കു കൊണ്ടുപോകുന്നതുവരെ തന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീരുപോലും വന്നിരുന്നില്ല.. പക്ഷേ അതിനു ശേഷമാണ് താൻ കരഞ്ഞത്.. അവസാനം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. അതിൽ നിന്നും വിമുക്തയാകാൻ മാസങ്ങൾ വേണ്ടിവന്നു. പപ്പയുടെ മരണത്തിന് താനും ഉത്തരവാദിയാണെന്നുള്ള തോന്നൽ... ജോസേട്ടൻ ചടങ്ങുകൾക്കുശേഷം വീട്ടിൽ വന്നിട്ടില്ല... ഒരു പക്ഷേ സംശയം അദ്ദേഹത്തിനുമുണ്ടായിരുന്നുകാണും. പതുക്കെ മമ്മിയെ ഇഷ്ടപ്പെടാൻ ശ്രമിച്ചു.. ക്രമേണ കുടുംബം നല്ലനിലയിലേയ്ക്കു തിരിച്ചുവന്നു. താൻ ഹോസ്റ്റലിൽ പോകേണ്ടെന്നു തീരുമാനിച്ചു. പോയി വരാൻ തുടങ്ങി.. മമ്മിയുടെ പഴയ പ്രസരിപ്പൊക്കെ പോയിരുന്നു. എപ്പോഴും വെള്ള വസ്ത്രം ധരിച്ചായി യാത്ര.. മിക്കവാറും ദിവസം പള്ളിയിൽ പോകാറുണ്ട്. അവരും നീറി നീറി ജീവിക്കുകയായിരിക്കും...

അനുജത്തിയോട് ഒന്നും പറഞ്ഞിരുന്നില്ല.. പപ്പയുടെ സമ്പാദ്യം തങ്ങളുടെ വിദ്യാഭ്യാസത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്.. ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റുണ്ടായിരുന്നു. അതിന്റെ ഇന്ററസ്റ്റ് മാത്രം മതി... താൻ പലതും മറക്കാൻ ശ്രമിച്ചു. എം.എസ്.സി. നല്ല മാർക്കോടു കൂടി പാസ്സായി.. പഠനത്തിനിടയിൽ തന്നെയാണ് അഭിനയമോഹം കലശലായി വന്നത്.. കോളേജിലെ പ്രോഗ്രാമിലൊക്കെ പങ്കെടുത്തു.. അതൊക്കെ തന്റെ മനസ്സിന്റെ ദുഃഖങ്ങൾ മറക്കുന്നതിനുവേണ്ടിയിരുന്നു. അവസാനം ചെന്നെത്തിയത്. ഡയറക്ടറുടെയടുത്താണ്... അഭിനയം അല്ലെങ്കിൽ വിദേശത്തു ജോലി... അതായിരുന്നു ലക്ഷ്യം.. പക്ഷേ അഭിനയത്തിൽ തനിക്ക് എത്താൻ സാധിച്ചില്ല... പകരം സിനിമാ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സാധിച്ചു. സൗന്ദര്യം ഉണ്ടെന്നു പറ‍ഞ്ഞിട്ടു കാര്യമില്ല ഭാഗ്യവും വേണ്ടേ... സ്വന്തമായൊരു ജോലി.. അതുമാത്രമായിരുന്നു അവിടെ താൻ കഴിഞ്ഞുകൂടാൻ കാരണം. തന്റെ ശരീരം പലരും ഉപയോഗിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്നവർ... അവർക്കൊപ്പം വിയർത്തു കിടക്കുമ്പോൾ മമ്മിയോടുള്ള വാശിയായിരിക്കും മനസ്സിൽ... അതിനിടയിലാണ് ഫസലിനെ പരിചയപ്പെടുന്നത്.. അത് മറ്റൊരുതരം ബന്ധമായി മാറി.... അവനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായും തന്റെ മനസ്സ്.... തനിക്കവനോട് പ്രേമമില്ല.. പക്ഷേ അതിനെന്താണ്പേര് പറയുക.. കാമമായിരിക്കുമോ...

താൻ ഇന്ന് ആരും കൊതിക്കുന്ന ഒരിടത്തെത്തി... സ്വന്തമായി അധ്വാനിച്ചു പണമുണ്ടാക്കുന്നു. പല വിവാഹാലോചകനളും വരുന്നു. ഒന്നിനും പിടി കൊടുത്തിട്ടില്ല... ജീവിതം ഒന്നാസ്വദിക്കട്ടെ... അതിനുശേഷമാവാം.. കെട്ടുന്നവന്റെ കൊച്ചിനേയും നോക്കി അവന്റെ കാമം ശമിപ്പിക്കാൻ കൂടെക്കിടന്നും, വച്ചുവിളമ്പിയും ജീവിതം തള്ളിനീക്കേണ്ടതല്ലേ... ഇപ്പോൾ കിട്ടുന്ന സുഖം അന്നു കിട്ടില്ല... അതുകൊണ്ട് സുഖിക്കുക.. സന്തോഷിക്കുക... മനസ്സിൽ കുറ്റബോധങ്ങളില്ല.. സ്ത്രീക്കുമാത്രമല്ലല്ലോ ചാരിത്ര്യം.. പുരുഷനും വേണ്ടേ?... കൺമുന്നിൽ കണ്ടതും കേട്ടതും മറക്കാനാവുമോ... സെക്സിന് ബന്ധംപോലും തടസ്സമാവില്ലെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കിയവളാണ് താൻ... ഇനിയും ഇഷ്ടമുള്ളവരോടൊപ്പം ശയിക്കും... ആര് ചോദിക്കാൻ... ഭൂതകാലം അന്വേഷിച്ച് വരുന്ന പുരുഷനെ തനിക്കുവേണ്ട... കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കാത്തവനെ കെട്ടിയാൽ പോരേ.. അവന്റെ കഴിഞ്ഞകാലവും താൻ അന്വേഷിക്കുന്നില്ല... മനസ്സിലെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവൾ ഉറക്കത്തിലേയ്ക്ക് വഴുതിവീണു...



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 11 07 2021



സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 04 07 2021