25.4.20

നിഴൽവീണവഴികൾ ഭാഗം 71


ഒരു ജന്മത്തിലെ പുണ്യം തേടിയാണ് മക്കയിലെത്തുന്നത്.. ഹമീദ്ചാരുകസേരയിൽ കിടന്ന് ചിന്തിക്കുകയായിരുന്നു. ദൂരെനിന്നും ഒരു പാട്ട് ഒഴുകിവന്നു.

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ...

പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും സ്വശ്ചമാം ജന്മമൊന്നിനീ നേടിവന്നിടാനായ്

ഒത്തിടട്ടേ.. വിധിയായിടട്ടേ... ഒത്തിടട്ടേ.. വിധിയായിടട്ടേ...

തുടർന്ന് വായിക്കുക....

ഫസൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി... കൂടാതെ ഡ്രൈവിംഗ് പരിശീലനവും ആരംഭിച്ചു. ഡ്രൈവിംഗ് അവന് വളരെ ഇഷ്ടമായി തോന്നി. എന്നാലും സഫിയയ്ക്ക് ഉള്ളിൽ ഒരു ഭയമായിരുന്നു. അത് എല്ലാ അമ്മമാർക്കുമുള്ളതാണല്ലോ... 

ഉപ്പയുടെയും ഉമമയുടെയും വിസയുടെ കാര്യങ്ങളൊക്കെ റഷീദ് അവിടെ പ്രോസസ് ചെയ്യുന്നുണ്ടായിരുന്നു. റഷീദിന്റെ ബിസിനസ് വച്ചടിവച്ചടി മുന്നേറുകയായിരുന്നു. അഭിമന്യുവിന്റെ വരവോടെ കമ്പനി നന്നായി മുന്നോട്ടുപോയിത്തുടങ്ങി. എന്തായാലും ജനമധ്യത്തിൽ റഷീന്റിന്റെ ബേക്കറിയ്ക്ക് ഒരു സുപ്രധാന സ്ഥാനംതന്നെകിട്ടി.

ഹമീദും ഭാര്യയും വളരെ സന്തോഷത്തിലായിരുന്നു. രണ്ടാഴ്ചയ്ക്കകം വിസ റഡിയാകുമെന്നും വിസ റഡിയായാലുടൻ തിരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. വാപ്പയേയും ഉമമയേയും സ്വീകരിക്കുന്നതിനായി അവർ താമസിക്കുന്നിടത്തുതന്നെ ഒരു റൂം റഡിയാക്കി... എല്ലാ സ്റ്റാഫുകളും താമസിക്കുന്നത് ഒരു ഇടത്തുതന്നെയാണ്. ഈ വില്ലയിൽ‌ അഭിമന്യുവും റഷീദുമാണ് താമസിച്ചിരുന്നത്. അടുത്ത രണ്ടുവില്ലകളിലായി അവരുടെ സ്റ്റാഫുകളും. കാന്റീൻ എല്ലാവർക്കും ഒന്നുതന്നെയായിരുന്നു. 

അൻവറിപ്പോൾ അമ്മായിയുടെ vബിസിനസ്സ് നല്ലരീതിയിൽ കൊണ്ടുപോകുന്നു. യാത്ര കുറച്ചു ബുദ്ധിമുട്ടാണെങ്കിലും നാദിറയുടെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് പോയിവരുന്നതാണ് നല്ലതെന്നു തോന്നിയതുകൊണ്ട് പോയിവരുന്നു. നാദിറയ്ക്ക് ഇത് ഏഴാംമാസമാണ്. അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ചെക്കപ്പുകളൊക്കെ മുറയ്ക്ക് നടക്കുന്നു. 

ഫസലും ഐഷുവും തമ്മിലുള്ള ബന്ധം ദൃഢമായിക്കൊണ്ടിരുന്നു. ക്ലാസ്സിൽ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനും രണ്ടു പേരും ശ്രമിച്ചു. താൻ ക്ലാസ്സിലിരിക്കുമ്പോൾ തന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്ന സുന്ദരിയായ ഒരു കുട്ടിയെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവനോട് അവൾ പഠനവിവരങ്ങളും മറ്റും അന്വേഷിക്കുകയും ചെയ്തു. 

ഒരുദിവസം ക്ലാസ്സ് നേരത്തേ കഴിഞ്ഞു. അവർ പുറത്തിറങ്ങി ഐഷുവിന്റെ വണ്ടിവരുന്നതും കാത്തുനിന്നു. ഐഷു അല്പം ദേഷ്യത്തോടെ അവനെ നോക്കി... 

“ദേ.. നിനക്ക് ക്ലാസ്സിലെ അമല എന്ന കുട്ടിയെ അറിയുമോ...

“ഏതു കുട്ടി...“

“നിനക്കറിയാം... എന്റെ ബഞ്ചിലിരിക്കുന്ന കുട്ടി... അവൾക്ക് നിന്റെ സ്ഥലമെവിടെയാണെന്നറിയണം. വീട്ടിലാരൊക്കെയുണ്ടെന്നറിയണം. നിന്നെക്കുറിച്ച് പലതും അവൾക്കറിയണമെന്ന്... കൂടെക്കൂടെ അവൾ നിന്നെ ഒളികണ്ണിട്ടു നോക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. എന്താ.. നിനക്കവളുമായി..“

“ഏയ് എനിക്കൊന്നുമറിയില്ല... നീയെന്താ ഇങ്ങനെയൊക്കെ...“

“പിന്നെ. വേലയൊക്കെ കൈയ്യിലിരിക്കട്ടെ... നീ അവളെ കൂടെക്കൂടെ നോക്കി വെള്ളമിറക്കുന്നത് ഞാൻ കാണുന്നുണ്ട്..“കണ്ണടച്ച് പൂച്ച പാലുകുടിക്കുന്നത് പോലെ ആരും കാണില്ലാന്നാ അവന്റെ വിചാരം കൊല്ലും ഞാൻ നിന്നെ പറഞ്ഞില്ലാന്നു വേണ്ട അത് പറഞ്ഞു ഐഷു മറ്റാരും കാണില്ലാന്ന് ഉറപ്പു വരുത്തി നല്ലരു നുള്ളുവെച്ചു കൊടുത്തു അവനൊന്നു വേദനിക്കാൻ വേണ്ടി തന്നെ അവൻ വേദന കൊണ്ട് പുളഞ്ഞു... ഇനി മേലിൽ ഏതേലും പെണ്ണിന്റെ വായിൽ നോക്കുമ്പോൾ ഈ വേദന ഓർമ വരണം നിനക്ക് കേട്ടോടാ ചെക്കാ.... നീ എന്റെതാ എന്റത് മാത്രം.... 

വേദനയോടെ കൈ തടവി അവൻ പറഞ്ഞു “ടീ... നീയെത്ര മണ്ടിയാടീ... നിന്നെപ്പോലൊരു പെണ്ണെനിക്കുള്ളപ്പോൾ ഞാനെന്തിനാടീ.. മറ്റൊരു പെണ്ണിനെ മോഹിക്കുന്നത്..“നീ എന്റെ മുത്തല്ലേ... പൊന്നല്ലേ... പൊന്നിൻ കുടമല്ലേ... അതുകൂടെ കേട്ടപ്പോൾ ഐഷുവിൽ പ്രണയ കുളിർമഴ പെയ്തു... 

“അത്...“ അവൾക്ക് പിന്നീടൊന്നും പറയാനായില്ല.

“എന്റെ ഐഷൂ നീയൊന്ന് വിശ്വസിക്ക്.. അവൾ എന്തേലും ചോദിച്ചാലും നിനക്കെന്താ പ്രശ്നം... എന്നെ  നിനക്കറിയില്ലേ..“

അവൾ ചിന്തിക്കുകയായിരുന്നു. തനിക്കെന്താ പ്രശ്നം.. അവൾ മറ്റൊന്നും ചോദിച്ചില്ലല്ലോ... തൻ ഉള്ള കാര്യം ആദ്യമേ പറയേണ്ടതായിരുന്നു അവളോട്... വേണ്ട സമയത്ത് ബുദ്ധി വർക്ക്ചെയ്യില്ലല്ലോ.

“സോറീ ടാ... ഞാൻ..... അത്...“

“ഓകെ ഒകെ ... നീ വെറുതേ എന്നെ സംശയിക്കല്ലേ... നിനക്ക് അവളോട് പറഞ്ഞൂടേ.. അത് ബുക്ക്ടാണെന്ന്.“

“ശരീ.. സോറീ....“

അവന് അവളെ മനസ്സിലാക്കാൻ ലഭിച്ച സമയമായിരുന്നു അത്. അവളുടെ ആത്മാർത്ഥത അത്രത്തോളമുണ്ടായിരുന്നു. എന്തായാലും തന്നോടുള്ള സ്നേഹത്തിന്റെ ആഴം അവന് മനസ്സിലായി. അല്പനേരത്തിനകം അവളുടെ വാപ്പ കാറുമായി വന്നു. എന്നത്തേയും പോലെ വളരെ സന്തോഷത്തോടെ അവർ യാത്രയാരംഭിച്ചു. പതിവുപോലെ അവനെ ജംഗ്ഷനിലിറക്കി അടുത്ത രണ്ടു ദിവസം ക്ലാസ്സില്ല ആ സമയത്ത്  ചില ഹോംവർക്കുകളും നൽകിയിട്ടുണ്ട്.. 

“ഫസലേ നീ വീട്ടിലിരുന്ന് പഠിക്കണേ.. ഞാൻ വിളിക്കും..“

“ശരി മാഡം .“ചിരിച്ചു കൊണ്ടവൻ പറഞ്ഞു. പോടാ ചെക്കാ അവന്റെ ഒരു കളിയാക്കൽ... നീ പഠിക്കാതെ വാ അപ്പൊ ഇതിലും നല്ല നുള്ള് തരുന്നുണ്ട് ഞാൻ ഐഷു പറയുന്നതിനിടയിലും വാപ്പ കേൾക്കാതിരിക്കാൻ പ്രതേകം ശ്രദ്ധിച്ചു.. 

അവർ യാത്ര തുടർന്നു. ഫസൽ സ്റ്റാന്റിൽ എത്തിയ ഉടൻ ഒരു ബസ് കിട്ടി... അതിൽ കയറി അവൻ വീട്ടിലേയ്ക്കു തിരിച്ചു.

വീട്ടിലെത്തിയപ്പോൾ അവിടെ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. കാര്യം തിരക്കിയപ്പോൾ ഉപ്പ യുടെയും ഉമമയുടെയും പാസ്പോർ്ട്ട ഉടൻ റഡിയാകുമെന്നറിഞ്ഞു. ഇന്ന് രണ്ടുപേരും പാസ്പോർ്ട്ട ഓഫീസിൽ പോയിരുന്നു. എമർജൻസി ക്വാട്ടായിലാണ് പാസ്പോർട്ട് എടുക്കുന്നത്. ഒന്നുരണ്ട് ആഴ്ചകൾക്കകം പാസ്പോർട്ട് എത്തുമെന്നാണ് അറിഞ്ഞത്... 

വൈകുന്നേരം റഷീദ് വിളിച്ചിരുന്നു. ഫസലാണ് ഫോണെടുത്തത്. ഫസലിനോട് പഠിത്തകാര്യങ്ങളൊക്കെ തിരക്കി... നല്ലതുപോലെ പഠിക്കണമെന്നും പറഞ്ഞു. അവൻ സ്റ്റീഫന്റെ മോളുടെ കാര്യവും അഭിമന്യുവിനെക്കുറിച്ചും അന്വേഷിച്ചു. അവരെല്ലാം സുഖമായിരിക്കുന്നെന്നു റഷീദ് പറ‍ഞ്ഞു. റഷീദിന്റെ മകൾ അവനെ അന്വേഷിച്ചതായും പറയാൻ പറഞ്ഞു.

അതിനു ശേഷം ഫോൺ ഉപ്പയ്ക്ക് കൊടുക്കാൻ പറഞ്ഞു. ഉപ്പ ഫോണെടുത്ത് കാര്യങ്ങൾ സംസാരിച്ചു തുടങ്ങി. പുരയിടത്തിലെ കൃഷിയെക്കുറിച്ചും പാസ്പോർട്ട് എടുക്കാൻ പോയ കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. 

സഫിയ അവന്റെ അടുത്തെത്തി..

“ഫസലേ നിന്റെ ക്ലാസ്സൊക്കെ എങ്ങനെയുണ്ട്.“

“കുഴപ്പമില്ല ഉമ്മ..“

“ഡ്രൈവിംഗ് എന്തായി..“

“നാളെ ക്ലാസ്സുണ്ട്... രണ്ടുദിവസം എൻഡ്രൻസ് ക്ലാസ്സില്ലല്ലോ... അതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഡ്രൈവിംഗ് പഠിക്കാൻ പോകാം..“

“സൂക്ഷിച്ചൊക്കെ ഓടിക്കണം..“

“ഉമ്മയ്ക്ക്റിയില്ലേ... ഞാൻ വളരെ ശ്രദ്ധിച്ചാ ഓടിക്കുന്നത്.“

“നീ പോയി കുളിച്ചിട്ടു വാ... ഞാൻ ചായയും പലഹാരവുമെടുത്തുവക്കാം.“

അവൻ മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി...

റഷീദിന്റെ മകൾ മുട്ടിലിഴഞ്ഞു തുടങ്ങിയിരുന്നു. അവൾ ഇഴഞ്ഞിഴഞ്ഞ് ഉപ്പയുടെ അടുത്തെത്തും.. അടുത്തെത്തി ഉപ്പയുടെ കാലിൽ പിടിക്കും.. അതിനുശേഷം അവളുടെ കുഞ്ഞിക്കണ്ണുകളാൽ ഉപ്പയെ നോക്കും... ഉപ്പ അവളെ മോളേയെന്നു വിളിക്കുമ്പോൾ വീണ്ടും ഇഴഞ്ഞ് അകത്തേയ്ക്ക് പോകും.. ഉപ്പയ്ക്കും അവൾക്കും കൂടെക്കൂടെ ഇങ്ങനൊരു കളിയുണ്ട്.

വീട്ടുജോലിക്ക് ഒരാളുണ്ടെങ്കിലും പാചകവും മറ്റുമെക്കെ ചെയ്യുന്നത് സഫിയയും റഷീദിന്റെ ഭാര്യ അഫ്സയും  കൂടിയാണ്.. വീട്ടിൽ മറ്റു പല പണികളുമുണ്ട്. മുറ്റം തൂക്കുക.. പാത്രങ്ങൽ കഴുകുക.. കുഞ്ഞിന്റെയും തള്ളയുടെയും ഡ്രസ് അലക്കുക.. അങ്ങനെ ധാരാളം. പക്ഷെ ജോലിക്കാരി വളരെ ഹാപ്പിയായിരുന്നു.

യാദൃശ്ചികമായാണ് നാദിറയുടെ വാപ്പയുടെ ഫോണെത്തിയത്. തന്റെ ആരാധ്യപുരുഷനായ ആ മതപ്രഭാഷകൻ അലി നൗഷാദ് അലി മൗലവി അന്നാട്ടിലെത്തുന്നു. അദ്ദേഹത്തിന് താമസിക്കാനൊരിടംവേണം... അടുത്ത വർഷമാണ് ഇവിടെ മതപ്രഭാഷണം പ്ലാൻ ചെയ്തിരുന്നത് അതിനു മുന്നേ അവിടെ പുതുതായി പണിയുടെ പള്ളിയുടെ കല്ലീടൽ കർമ്മമുണ്ട്. സ്വന്തക്കാരുടെ വീട് അടുത്തുള്ളപ്പോൾ മറ്റൊരിടത്തു താമസിപ്പിക്കണ്ടല്ലോ... അടുത്ത വെള്ളിയയാഴ്ചയാണ് വരുന്നത്... 

“ഹമീദിന് അതു കേട്ടപ്പോൾ സന്തോഷമായി... മത പണ്ഡിതനായ ഒരാൾ വീട്ടിൽ വരുന്നത് എന്തുകൊണ്ടും നല്ലതല്ലേ... അദ്ദേഹത്തിന് വിശ്രമിക്കാനുള്ള അവസരം ലഭിക്കുന്നതുതന്നെ വലിയൊരുഭാഗ്യമല്ലേ... പള്ളിയുടെ നിർമ്മാണവുമായി ഇവിടെയും മഹല്ല് കമ്മറ്റിക്കാരെത്തിയിരുന്നു. റഷീദിനോട് പറഞ്ഞപ്പോൾ വേണ്ട രീതിയിലുള്ള എല്ലാ സംഭാവനയും നൽകാമെന്ന് ഏറ്റിരുന്നു. ഒരുകാലത്ത് തങ്ങളെ രക്ഷപ്പെടുത്തിയത് മറ്റൊരുനാട്ടിലെ മഹല്ല് കമ്മറ്റിയായിരുന്നല്ലോ.. പള്ളി വകയുള്ള കോർട്ടേഴ്സിലാണല്ലോ വർഷങ്ങളോളം  താമസിച്ചിരുന്നതും.. ഹമീദിന് പിന്നൊന്നും മറിച്ചു ചിന്തിക്കേണ്ടിവന്നില്ല.. അടുത്ത വെള്ളിയാഴ്ച അലി നൗഷാദ് അലി മൗലവി റെയിൽവേസ്റ്റേഷനിൽ എത്തും. അവിടുന്നു കാറിൽ ഇവിടേയ്ക്ക് ഇവിടെ ഏകദേശം 8 മണിക്ക് എത്തും.. 12 മണിയ്ക്കാണ് ഉദ്ഘാടനം പത്തുമണിവരെ ഇവിടെ വിശ്രമിക്കാമെന്നാണ് പ്ലാൻ...

ഹമീദ് അതിനുള്ള സംവിധാനം ഒരുക്കാൻ പറഞ്ഞു. വിഷ്ണുവിനോട് കാർ നേരത്തേതന്നെ എത്തണമെന്നുള്ളകാര്യവും പ്രത്യേകം പറഞ്ഞുവച്ചു.. ഒരു കുറവുമുണ്ടാവാൻ പാടില്ല... താഴത്തെ മുറി വൃത്തിയാക്കിയിട്ടു... അടുത്ത വെള്ളിയാഴ്ചയാണ് എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് സമൂഹത്തിൽ തങ്ങൾക്കും ഒരു മതിപ്പ് ഉണ്ടാക്കുമെന്നതിൽ സംശയമില്ല...

ഫസലിനും നേരിട്ടു കാണാമെന്നുള്ള ഒരു സന്തോഷമുണ്ട്. എന്തായാലും അടുത്ത വെള്ളിയാഴ്ച ക്ലാസ്സിന് പോകുന്നില്ല.. ഈ അവസരം പ്രയോജനപ്പെടത്തണം. അദ്ദേഹത്തോടൊപ്പം പ്രാർത്ഥിക്കാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുകയും വേണം. 

സഫിയയും ഉമ്മയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഭക്ഷണ രീതികൾ നേരെത്തെ തന്നെ നാദിറയെ കൊണ്ട് അവളുടെ ഉപ്പയെ വിളിച്ചു മനസ്സിലാക്കിയിരുന്നു... കൂടെ ഒരു സഹായി കൂടെ ഉണ്ടാകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.. നേരത്തെ എവിടെയാണ് താമസമെന്നറിഞ്ഞാൽ അവിടെ അദ്ദേഹത്തിന്റെ ആരാധകർ ഇരച്ചെത്തും അതുകൊണ്ട് വിശ്രമ കേന്ദ്രം  രഹസ്യമാക്കിവച്ചിരിക്കുകയാണ്. 

ഹമീദ് ചിന്തിക്കുകയായിരുന്നു, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഇവിടംവരെയെത്തിയത്.. ഒരിക്കലും ചിന്തിക്കാത്ത സമൂഹത്തിൽ നിലയും വിലയുമുള്ളൊരു നിലയിലെത്തി. എല്ലാം പടച്ചോന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ഈ ഭവനം തിര‍ഞ്ഞെടുക്കില്ലല്ലോ.

നമ്മളും ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്... ലോകംമൊത്തം കണ്ണുകളാൽ കാണാൻ കഴിയാത്ത ഒരു വൈറസിന്റെ പീഠനത്തിലാണ്. മനുഷ്യൻ പകച്ചുനിൽക്കുന്നു. വിശുദ്ധ റമദാൻ മാസമാണ്. ഒരു മുസൽമാനെ സംബന്ധിച്ച്  അവന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് പുതിയൊരു മനുഷ്യനായി മാറേണ്ട മാസങ്ങൾ... ലോകത്തോടൊപ്പം എല്ലാവരും ഭയത്തോടെ ഓരോദിവസവും കഴിഞ്ഞുകൂടുന്നു. ഈ പീഡനങ്ങളിൽ നിന്നും ഭയത്തിൽ നിന്നും സുരക്ഷിതമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. ഭയമില്ലാതെ ജാഗ്രതയോടെ കൂടിച്ചേരലുകൾ ഒഴിവാക്കി സ്വന്തം വീടുതന്നെ വിശുദ്ധമായ പ്രാർത്ഥനാലയമായിക്കണ്ടുകൊണ്ട് ഈ ഭീകരമായ അവസ്ഥയേയും തരണംചെയ്യാം... ഒരുപക്ഷേ ഇതൊക്കെ ദൈവത്തിന്റെ ഒരു പരീക്ഷണമാവും... ഈ വൈറസിൽ നിന്നും രക്ഷപ്പെടുന്നതിനായുള്ള വാക്സിന്റെ പണിപ്പുരയിൽ നിൽക്കുന്നവർക്കും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും, പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും ദീർഘായുസ്സിനായി പ്ര‍ാർത്ഥിക്കാം... കാത്തിരിക്കുന്നു ഭയരഹിതമായ ഒരു പ്രഭാതത്തിനായി... ഓർക്കുക കുഞ്ഞുങ്ങളേയും അറുപത് വയസ്സുകഴിഞ്ഞ അച്ഛനമ്മമാരേയും... കാരണം കരുതലും ശ്രദ്ധയും കൂടുതൽ വേണ്ടത് അവർക്കാണ്... 

എല്ലാർക്കും എന്റെ വിശുദ്ധ റമദാൻ ആശംസകൾ.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 26 04 2020



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 05 2020

19.4.20

നിഴൽവീണവഴികൾ ഭാഗം 70


ചെറിയ തണുത്ത കാറ്റ് മനസ്സിൽ നല്ല കുളിർമ്മതോന്നി.. അവൻ താഴെ റൂമിലെത്തി പുസ്തകമെടുത്ത് പഠനം ആരംഭിച്ചു. തന്റെ ജീവിതത്തിൽ എന്തെല്ലാമോ മാറ്റം വരുന്നതായി അവനുതോന്നി തുടങ്ങി... എല്ലാറ്റിനും ഒരു അടുക്കും ചിട്ടയുംവന്നപോലെ ... പഠനത്തോട് കൂടുതൽ താല്പര്യം.. ഒരുപക്ഷേ ഐഷുവിനോടുള്ള സഹകരണമായിരിക്കാം. തന്നെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഫസൽ തന്റെ പഠനത്തിൽ മുഴുകി.

ഫസലിന്റെ ക്ലാസ്സുകൾ നന്നായി പൊയ്ക്കൊണ്ടിരുന്നു. അതിലൂടെ ഐഷുവുമായി കൂടുതൽ അടുക്കാൻ അവന് സാധിച്ചു... അവളുടെ വാപ്പയ്ക്ക് പോലും ഫസൽ വളരെ വേണ്ടപ്പെട്ടവനായി മാറിയിരുന്നു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വരുന്നനേരം.

“ഫസലേ... ക്ലാസ്സൊക്കെ നന്നായി പോകുന്നില്ലേ. പഠിത്തം വലിയ പ്രശ്നമൊന്നുമില്ലല്ലോ..“

“ഇല്ല അങ്കിൾ..“

“എന്നാലൊരു കാര്യം ചെയ്യ്... ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ നോക്ക്..“

“അത്..“

“വീട്ടിൽ വണ്ടിയുണ്ടല്ലോ.“

“ഉണ്ട്...“

“ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ സ്വന്തമായി  ഓടിച്ചൂടെ..“

“അത് ഉപ്പ വണ്ടി ഓടിക്കാൻ സമ്മതിക്കില്ല.“

“അതൊക്കെ മാറുമടോ... ആദ്യം താൻ ഡ്രൈവിംഗ് പഠിക്ക്. അതിനു ശേഷം നമുക്ക് നോക്കാം..“

അത് ഫസലിന് ഒരു പ്രചോദനമായിരുന്നു. അന്ന് വൈകുന്നേരം വളരെ ഉത്സാഹഭരിതനായി ഫസൽ വീട്ടിലെത്തി. വന്നപാടേ.. ഉപ്പയോട് ഇക്കാര്യം സൂചിപ്പിച്ചു. അവിടെ അൻവറുമുണ്ടായിരുന്നു.

“നിനക്കതിനുള്ള വയസ്സായോ മോനേ...“

“18 വയസ്സാ.. ഇപ്പോൾ പഠിക്കുന്നതല്ലേ നല്ലത്.. അതി രാവിലെയാകുമ്പോൾ അതും കഴിഞ്ഞ് എനിക്ക് ക്ലാസ്സിനും പോകാമല്ലോ..“

അവന്റെ താല്പര്യം കണ്ട് അവരെല്ലാം സമ്മതിച്ചു... പ്രത്യേകിച്ച് സഫിയയ്ക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. തന്റെ മകൻ അതെല്ലാം പഠിച്ചു തന്നെയും കൂട്ടി കാറിൽ പോകുന്നതൊക്കെ ഒരു മിന്നായംപോലെ അവളുടെ മനസ്സിൽ തെളിഞ്ഞു.

അന്നു വൈകുന്നേരം റഷീദ് വിളിച്ചപ്പോൾ ഈ വിവരവും അവൻ അവതരിപ്പിച്ചു..

“അത് ശരിയാ മോനേ.. നീ അതൊക്കെ പഠിക്കണം. ഒരു ഡോക്ടറാവുമ്പോൾ ഡ്രൈവിംഗും അറിഞ്ഞിരിക്കണം. പിന്നെ പഠിച്ചുവച്ചിരുന്നാൽ മതി.. വണ്ടിയൊന്നും ഓടിക്കേണ്ട.. അത് ഞാൻ നാട്ടിൽ വന്നിട്ട് നോക്കാം..“

“ശരി മാമാ...“ അവൻ ഉത്സാഹത്തോടെ അന്നത്തെ ഹോംവർക്കും മറ്റു പഠനങ്ങളുമായി മുഴുകി.

ആഴ്ചയിൽ രണ്ടുദിവസം അവൻഡ്രൈവിംഗിനു പോകുന്നു. വ്യാഴവും, ഞായറും... ഒരു ദിവസം മാത്രമേ വീട്ടിൽ നിന്നും നേരത്തേ ഇറങ്ങേണ്ടിവരുന്നുള്ളു.. ഞായറാഴ്ച ക്ലാസ്സിന് അവധിയായതുകൊണ്ട് പത്തു മണിക്കാണ് ക്ലാസ്സ്. അവനെക്കുറിച്ച് ഇൻസ്ട്രക്ക്ട്ടർക്ക്  നല്ല അഭിപ്രായമായിരുന്നു. ഉപ്പയ്ക്ക് അറിയാവുന്നൊരു മനുഷ്യനാണ്. കുറച്ച് പ്രായമുണ്ട്. പക്ഷേ എല്ലാ കാര്യങ്ങളും നന്നായി പഠിപ്പിക്കുന്നുണ്ട്.

വീട്ടിലെ ഇന്നോവ ഓടിക്കുന്ന വിഷ്ണുവേട്ടൻ നല്ലൊരു ഡ്രൈവറാണ്. അതുപോലെ തനിക്കും വണ്ടിയോടിക്കണം. വിഷ്ണുവിനോട് പഠിച്ച് കഴിഞ്ഞു തനിക്കും ഈ വണ്ടി ഓടിക്കാൻ തരുമോ എന്ന്‌ അവൻ ചോദിച്ചിരുന്നു.

“എന്റെ കഞ്ഞീ പാറ്റയിടുമോ ഫസലേ...“

“ഇല്ലെന്നേ... എനിക്ക് പഠിക്കാൻ വലിയ താല്പര്യമാ അതുകൊണ്ടാ..“

“കുഴപ്പമില്ലടാ... ഞാനൊരു തമാശ പറഞ്ഞതാ...“

ദിവസങ്ങൾ ഓരോന്നായി നീങ്ങിനീങ്ങിപ്പോയി. ഗൾഫിൽ റഷീദിന്റെ ബിസിനസ്സ് നന്നായി ഡവലപ്പു ചെയ്യുന്നുണ്ട്. നാട്ടിൽ വീടിനു തൊട്ടു ചേർന്നുണ്ടായിരുന്ന ഒരേക്കർ തെങ്ങിൻതോപ്പ് വാങ്ങിച്ചു .. അവന്റെ നിർബന്ധം വാപ്പാന്റെ പേരിൽ എഗ്രിമെന്റ് എഴുതണമെന്നായിരുന്നു. ഹമീദിക്ക് അതിനൊന്നും സമ്മതിച്ചില്ല. അവസാനം അഫ്‌സയുടെ പേരിൽ തന്നെ എഴുതേണ്ടതായി വന്നു. അവൾക്കും വാപ്പാന്റെ പേരിൽ എഴുതണമെന്നായിരുന്നു ആഗ്രഹം.. പക്ഷേ വാപ്പ വളരെ നിർബന്ധബുദ്ധിയോടെ നിൽക്കുകയായിരുന്നു.

വീട് തന്റെ പേരിൽ എഴുതിയപ്പോൾ തനിക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അതിനു സമ്മതിക്കുകയായിരുന്നു. ഇതങ്ങനെയല്ലാ.. അവനും ഒരു കുടുംബവും കുട്ടിയുമൊക്കെ ആയില്ലേ... അവർക്കാർക്കും വിഷമമില്ലെങ്കിലും നാട്ടുകാരത് സഹിക്കില്ലല്ലോ.. എന്തിന്... നല്ല തെങ്ങും പുരയിടമായിരുന്നത്. ആയിരം തേങ്ങ കണ്ണുമടച്ചുകൊണ്ട് കിട്ടും.. പുരയിടത്തിന് ഒരു സൈഡിലൂടെ പോകുന്ന ചെറിയൊരു കൈത്തോടുണ്ട്. അതിലെ വെള്ളം ചെന്നു ചേരുന്നത് ഭാരതപ്പുഴയിലായിരുന്നു. എപ്പോഴും വെള്ളമുള്ള കൈത്തോടായിരുന്നത്...

എഴുത്തു കഴിഞ്ഞ അടുത്തദിവസം തന്നെ കുറച്ച് പണിക്കാരെ സംഘടിപ്പിച്ച് പുരയിടം നന്നായി വൃത്തിയാക്കി. തെങ്ങിന് തടമെടുത്തു മഴക്കാലമാണ് വരാൻ പോകുന്നത്.. ആവശ്യത്തിനു വളവും ചെയ്തു... ഇപ്പോഴേ ശ്രദ്ധിച്ചാൽ നല്ല വിളവ് ലഭിക്കുമെന്നത് ഉറപ്പാണ്. കുറച്ച് മരച്ചീനിയും കാച്ചിലും ചേമ്പുമൊക്കെ നടണം... വടക്കു വശത്ത് ഒരുകൂട്ടം കഴുങ്‌ ഉണ്ട് അവിടെ കുരുമുളക് കൃഷിക്ക് പറ്റിയ സ്ഥലമാണ്. വാഴയും ഒന്ന്  പിരിച്ചു വയ്ക്കണം. എല്ലാം പതുക്കെ പതുക്കെ ചെയ്യാം.. ഹമീദ് വീടിന്റെ വടക്കുഭാഗത്തുള്ള മതിലിൽ ചെറിയൊരു ഗേറ്റ് വച്ചു. ഇപ്പോൾ സുഖമായി അപ്പുറത്തെ പുരയിടത്തിലേയ്ക്കിറങ്ങാം... കൂടുതൽ ദൂരമൊന്നും നടക്കില്ല.. അവിടെ ഒരു കസേരയിട്ട് തണലത്ത് ഇരിക്കും പണിചെയ്യുന്നവർക്ക് വേണ്ട നിർദ്ദേശം കൊടുക്കും. ഇടയ്ക്കിടയ്ക്ക് മോരുംവെള്ളവും, കഞ്ഞിവെള്ളവുമൊക്കെ എത്തിക്കും.

അങ്ങ് ഗൾഫിൽ അഭിമന്യു ബിസിനസ്സിൽ നന്നായി തിളങ്ങാൻ തുടങ്ങി. അവന്റെ വരവ് റഷീദിന്റെ ജോലിഭാരം പകുതിയാക്കി കുറച്ചു.. അഭിമന്യുവിന് തന്റെ ഭാവി വധുവിനെ കാണണമെങ്കിൽ റഷീദും കൂട്ടുപോകേണ്ട അവസ്ഥ..

“നിനക്കെന്താ ഒറ്റയ്ക്ക് പൊയ്ക്കൂടെ..“

“എടാ.. എനിക്കതിനുള്ള ധൈര്യമില്ല. ജീവിതത്തിൽ ഇത്രയും നാളിനിടയ്ക്ക് ഒരു സ്ത്രീയുമായി ഇങ്ങനെ അടുത്തിടപഴകേണ്ടിവന്നിട്ടില്ല... നിക്കറിയാമല്ലോ ഞാൻ വളർന്ന സാഹചര്യം അതായിരുന്നു.“

ആഴ്ചയിൽ ഒരു ദിവസം അവൻ അവിടെ പോകാറുണ്ട്. ഓഫീസ് ടൈമിൽ രണ്ടുപേരും പരസ്പരം വിളിക്കാറില്ല.. അഭിമന്യു തന്നെ പറയാറുണ്ട് ജോലി സമയത്ത്  നമ്മൾ കൂടുതൽ ശ്രദ്ധ ജോലിയിൽ കാണിക്കണം അവിടെ മറ്റു ചിന്തകൾ കടന്നുവന്നാൽ പിന്നെ ഒന്നിലും ശ്രദ്ധിക്കാനാവില്ല..

അവരുടെ ബേക്കറി സാധനങ്ങൾ വളരെയധികം പ്രിയങ്കരമായിരുന്നു അന്നാട്ടിൽ. പലരുടേയും വിവാഹാവശ്യങ്ങൾക്കും മറ്റും ചില സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കിക്കാറുണ്ടായിരുന്നു. യാദൃശ്ചികമായിട്ടാണ് സൗദി എയർ‌ലൈനിൽ കാറ്ററിംഗ് സർവ്വീസിൽ ജോലിചെയ്തിരുന്ന ഒരാളെ പരിചയപ്പെടാനിടയായത്.. അദ്ദേഹം പാലക്കാട്‌  സ്വദേശിയാണ് ഡിപ്പാർട്ട്മെന്റ് ഹെഡ്ഡും.. തന്റെ ബേക്കറിയിലെ പലഹാരങ്ങൾ അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു. റഷീദിനെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. കൂടാതെ ചോദിച്ചത് നിങ്ങൾക്ക് ഈ പ്രോഡക്ടുകൾ ഫ്ലൈറ്റിൽ സപ്ലേചെയ്യാൻ ആഗ്രഹമുണ്ടോയെന്നാണ്.

റഷീദ് ശരിക്കും ഞെട്ടിപ്പോയി... സർ അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്..

“അത് വളരെ ഹൈനീജിക്കായിട്ടാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ഓരോ ഫ്ലൈറ്റിലും ആവശ്യമായ മെനു ഞങ്ങൾ നേരത്തേ തരും.. അതിനനുസരിച്ച് നിങ്ങൾ ബേക്കറി ഐറ്റംസ് ഞങ്ങൾക്ക് കൃത്യസമത്ത്  സ്പ്ലൈ ചെയ്യണം. കോൺട്രാക്ടിൽ പറഞ്ഞ രീതിയിൽ പറഞ്ഞ സമയത്ത്.. പിന്നെ ഇതിൽ വീഴ്ചയുണ്ടായാൽ വലിയ ഫൈനും അടിക്കും.. അറിയാമല്ലോ. ഇവിടുത്തെ നിയമം.

റഷീദിന് പിന്നൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അവൻ സമ്മതം മൂളി... അടുത്ത ആഴ്ചതന്നെ അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണം. ആദ്യം ആപ്ലിക്കേഷൻ കൊടുക്കണം അതു കൂടാതെ വളരെ ഹൈജീനിക്കായി ഇതൊക്കെചെയ്യുന്നതിനുള്ള പുതിയ ഒരു ബോർമ തന്നെ വേണം അതിലേയ്ക്ക് ആവശ്യമായ സ്റ്റാഫുകളും.. മൂന്നുമാസം സമയമുണ്ട്.. അതിനിടയിൽ എല്ലാം റഡിയാക്കണം..

അവൻ അഭിമന്യുവിനെ വിളിച്ച് കാര്യം പറഞ്ഞു. അവനും അതൊരത്ഭുതമായിരുന്നു.

“നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാമടോ... ഇതുവരെ എത്തിയില്ലേ... ഇനിയും ഉയരങ്ങളിലെത്താം...“

വൈകുന്നേരം തന്നെ അവർ ഒരു ബേക്കറിബോർമയ്ക്കാവശ്യമായ രീതിലിുള്ള ഒരു ബിൽഡിംഗ് കാണാൻ പോയി... അവിടുത്തെ സൗകര്യങ്ങൾ അവർക്കിഷ്ടപ്പെട്ടു... അതിന്റെ ഉടമസ്തനിൽ നിന്നും ഉറപ്പും ലഭിച്ചു. പിറ്റേ ദിവസം തന്നെ എഗ്രിമെന്റെഴുതി... ഹെൽത്തിൽനിന്നും, ഫയർ ആന്റ് സേഫ്റ്റിയിൽ നിന്നും അംഗീകാരങ്ങളും വളരെ കുറഞ്ഞ സമയം കൊണ്ട് വാങ്ങി. മെഷീനെല്ലാം എത്തി ഫിറ്റിംഗ്സും കഴിഞ്ഞു...

അതിനിടയിൽ തന്നെ അവർക്ക് സൗദി എയർലൈനിലെ മൂന്ന് ഫ്ലൈറ്റുകൾക്ക് സാധനം സപ്ലൈചെയ്യുന്നതിനുള്ള അംഗീകാരം ലഭിച്ചു. അതിൽ അവർ നല്ലരീതിയിൽ പെർഫോംചെയ്താൽ ഫ്ലൈറ്റുകളുടെ എണ്ണം കൂട്ടിക്കൊടുക്കാമെന്നും പറ‍ഞ്ഞിട്ടുണ്ട്.. എല്ലാം മോഡേൺരീതിയിലുള്ള നിർമ്മാണ രീതിയായിരുന്നു. അഭിമന്യുവിന് ഇവിടുത്തേയും സിറ്റിയിലേയും ചുമതലയുണ്ട്... രണ്ടുപേരും മാറി മാറി എല്ലാം നോക്കിക്കൊണ്ടിരുന്നു. പുതുതായി എടുത്ത സ്റ്റാഫിന് ആവശ്യമുള്ള ട്രെയിനിംഗ് നൽകി ഉല്പാദനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ നല്ല അഭിപ്രായമായിരുന്നു അവർക്ക് ലഭിച്ചത്... രണ്ടുപേരും ഇപ്പോൾ വളരെ തിരക്കിലുമാണ്. എല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി പത്തുമണിയെങ്കിലുമാകും.. ലാസ്റ്റ് ഫ്ലൈറ്റ് പോകുന്നത് 9 മണിക്കാണ്. എട്ടുമണിക്ക് തന്നെ സാധനം എയർപോർട്ടിലെത്തണം പ്രത്യേക പാക്കിംഗ്. ഒരു പൊടിപോലും ഉണ്ടാവാൻ പാടില്ല.. വളരെ സൂക്ഷ്മമായ രീതിയിലാണ് ഇതെല്ലാം ചെയ്തിരുന്നത്. ഇടയ്ക്കിടയ്ക്ക് സൗദി എയർലൈനിലെ ഫുഡ് ഇൻസ്പക്ടേഴ്സ് ചെക്കിംഗിന് വരാറുണ്ട്. പടച്ചോന്റെ കൃപയിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ പുതിയ ബിസിനസ്സിന്റെ ചുമതകൾ നിർവ്വഹിക്കുന്നതിനായി ഒരു മാനേജരേയും പുതുതായി എടുത്തു.. അവന് പല സ്ഥാപനങ്ങളിലും ജോലി ചെയ്ത് നല്ല പരിചയവുമുണ്ടായിരുന്നു. ലബനോൺ സ്വദേശി.. എയർലൈൻ ഫുഡ് കാറ്ററിംങ്ങിൽ വലിയ പരിചയവുമുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക്  വലിയടെൻഷനില്ലാതെ കാര്യങ്ങൾ നടന്നുപോയിരുന്നു. ലാഭകരമായ ബിനിസസ്സ്.. റഷീദ് ഇപ്പോഴും നാട്ടിലെ ആ പഴയ അനാഥാലയത്തിന് മാസംതോറും പണമയച്ചിരുന്നു. അവരുടെ കത്തുകൾ വരാറുണ്ട്, ഇടയ്ക്കിടയ്ക്ക് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാറുമുണ്ട്.

വീട്ടിൽ വിളിച്ച് വിശേഷങ്ങളും തിരക്കാറുണ്ടായിരുന്നു. യാദൃശ്ചികമായാണ് വാപ്പയോട് ഒരഭിപ്രായം ചോദിച്ചത്..

“വാപ്പാ വാപ്പായ്ക്ക് പുണ്യഭൂമിയായ മക്കയിൽ വരാൻ താല്പര്യമുണ്ടോ?“

ഹമീദ് ഒരു നിമിഷം സ്തംഭിച്ചിരുന്നുപോയി.. പടച്ചോനാണോ ചോദിച്ചത് അതോ റഷീദാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു. മനസ്സിൽ വല്ലാത്ത സന്തോഷം.. തന്റെ കൈയ്യിലിരുന്ന ഖുറാൻ അക്ഷരങ്ങൾ മുദ്രണം ചെയ്ത തസ്‌വിമാല ചുണ്ടോടുചേർത്തു... ആ കണ്ണുകളിൽ സന്തോഷത്തിന്റെ അശ്രുപുഷ്പങ്ങൾ

“അത് മോനേ... എന്റെ ഈ പ്രായം...“

വാപ്പാ അതിന് ഒരു കുഴപ്പവുമില്ല.. വാപ്പയ്ക്കും ഉമമയ്ക്കും ഉമ്രയ്ക്ക് വരാനുള്ള സൗകര്യം ഞാനുണ്ടാക്കാം. നോമ്പിന് മുമ്പാകുമ്പോൾ ഇവിടെ വന്ന് സുഖമായി തിരിച്ചുപോവാം...

ഏതൊരു മുസൽമാന്റെയും ആഗ്രഹം പുണ്യഭൂമിയായ മക്കയിൽ ഒരുനാളെങ്കിലും എത്തി കഅ്ബ ത്വവാഫ്  (പ്രദക്ഷിണം വെക്കുക ) ചെയ്യണം എന്നതാണ്  .. ചിത്രങ്ങളിലും മറ്റും കണ്ട് സായൂജ്യമടഞ്ഞിട്ടേയുള്ളൂ. നേരിൽ കാണുകയെന്നത് ദൈവീകമാണ്..

“കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല.. നീ പറ എന്നാ വരേണ്ടതെന്ന്...“ അദ്ദേഹത്തിന്റെ ശബ്ദത്തിന് മുമ്പെങ്ങുമില്ലാത്ത ദൃഢത... ചുറുചുറുക്ക്...

റഷീദിനും വളരെ സന്തോഷമായി.. വാപ്പ സമ്മതിച്ചല്ലോ... ഞാൻ എല്ലാം റഡിയാക്കാം.. വാപ്പ തന്നെ എല്ലാവ രോടും പറഞ്ഞോ...

അങ്ങകലെ പള്ളിയിൽ നിന്നും ബാങ്കിൻധ്വാനികൾ കാതിൽ കുളിർമഴ പെയ്തു കടന്നു പോയീ..

ഹമീദ് ഉടനെതന്നെ എല്ലാവരേയും വിളിച്ചു... എല്ലാവരും ഓടിയെത്തി.. മക്കളേ റഷീദാ ഇപ്പോ വിളിച്ചിരുന്നത് ഉമ്രയ്ക്ക് പോകാനായി അവൻ ക്ഷണിച്ചിരിക്കാ...

എല്ലാവരും ഒരുനിമിഷം മുകളിലേയ്ക്ക് നോക്കി പടച്ചോവനോട്‌ പ്രാർത്ഥിച്ചു. ആ പുണ്യ ഭൂമിയിൽ ഒരിക്കലെങ്കിലും പോകാൻ സാധിക്കുകയെന്നത് ദൈവവിളിയുള്ളവർക്കേ നടക്കൂ... വെറും സ്വപ്നങ്ങളായിരുന്നു ഒരു കാലത്ത് ഇതൊക്കെ. ഹമീദിനും കുടുംബത്തിനും ഇപ്പോൾ അത് സാധ്യമാകുമെന്നു വന്നിരിക്കുന്നു. അവരുടെയെല്ലാം സന്തോഷത്തിന് അതിരില്ലായിരുന്നു. തന്റെ തസ്‌വി മാല ഹമീദ് കൈയ്യിലേന്തി ഓരോ ദിക്റുകളും ഉരുവിട്ടുകൊണ്ടിരുന്നു. ഈ ജന്മത്തിൽ തനിക്കിനി  ഈ യൊരു ആഗ്രഹം മാത്രം ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരിക്കലും നടക്കുമെന്ന് കരുതിയതല്ല അതുകൂടി സാധിച്ചാൽ ദൈവത്തിങ്കൽ എപ്പോൾ വേണമെങ്കിലും എത്തിച്ചേരാം എന്ന ഒരു ആഗ്രഹം... ഫസലും വളരെ സന്തോഷവാനായിരുന്നു.

“ഉപ്പാ എനിക്കുവേണ്ടിയും ദുഹാ ചെയ്യണേ...“

“ഞാൻ നിനക്കുവേണ്ടിയല്ലാതെ പിന്നെ ആർക്കുവേണ്ടിയാടാ ദുഹാ ചെയ്യേണ്ടത്...“

അൻവർ കുറച്ചു നാളുകളായി ഓഫീസിൽ പോയി വരികയായിരുന്നു. വന്നയുടൻ അൻവറിനോടും ഇക്കാര്യം പറഞ്ഞു. അൻവറിനും വളരെ സന്തോഷമായി വാപ്പയുടെ ആഗ്രഹമാണത്... പറഞ്ഞിട്ടില്ലെങ്കിലും അറിയാം... ഓർമ്മവെച്ച നാൾമുതൽ കൊണ്ടുനടക്കുന്ന മക്കയുടെയും മദീനയുടെയും ചിത്രം... അത് ഇന്നുവരെ മാറിയെത്തിയ എല്ലാ വീട്ടിലും ചുവരുകളിൽ മുഖ്യ സ്ഥാനം നൽകിയിട്ടുണ്ട് . പല സുഹൃത്തുക്കളും മക്കയിലെ കാര്യം പറയുമ്പോൽ ജിഞ്ജാസയോടെയും ഭക്തിയോടെയും കേട്ടിരിക്കുന്നത് കാണാമായിരുന്നു. വാപ്പയ്ക്ക് ഇപ്പോൾ പ്രത്യേകിച്ച് അസുഖമൊന്നുമില്ല... പിന്നെ പോകുന്നത് അള്ളാഹുവിന്റെ സന്നിധിയിലേയ്ക്കല്ലേ.. എല്ലാം പടച്ചോൻ നോക്കിക്കൊള്ളും...

അടുത്ത ദിവസം തന്നെ അവരുടെ പാസ്പോർട്ടെടുക്കാനുള്ള നടപടിക്രമങ്ങൾ നടത്തി. അൻവർ അതിനായി ഒരു ഏജന്റിനെ ഏർപ്പാടാക്കി... പാസ്പോർട്ട് ഉടൻതന്നെ എടുത്തു തരാമെന്ന് ഏജന്റ് പറയുകയും ചെയ്തു. ഒരു ദിവസം പാസ്പോർട്ടാഫീസിലേയ്ക്ക് പോവുകയും വേണം.. ഹജ്ജ് ഓഫീസുമായി ബന്ധപ്പെട്ട് അവിടുന്നു വേണ്ട നിർദ്ദേശങ്ങളും മനസ്സിലാക്കി... റഷീദ് വാപ്പയ്ക്കും ഉമമയ്ക്കും പാസ്പോർട്ട് കിട്ടിയാലുടൻ വിസായെടുക്കാനുള്ള കാര്യങ്ങളൊക്കെ അവിടെ ചെയ്തു തുടങ്ങി. വാക്സിനേഷൻ എടുക്കണം. വേണ്ട രീതിയിലുള്ള മെഡിക്കൽ ചെക്കപ്പൊക്കെ നടക്കണം. കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് സമർപ്പിക്കണം ഡോക്ടറുടെ സർട്ടിഫിക്കറ്റ്‍ ഒരുപാട് ഡോക്കുമെന്റുകൾ.

ഒരു ജന്മത്തിലെ പുണ്യം ലഭിക്കാനാണ് മക്കയിലെത്തുന്നത്.. അദ്ദേഹം ചാരുകസേരയിൽ കിടന്ന് ചിന്തിക്കുകയായിരുന്നു. ദൂരെനിന്നും ഒരു പാട്ട് ഒഴുകിവന്നു.

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ...
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും സ്വശ്ചമാം ജന്മമൊന്നിനീ നേടിവന്നിടാനായ്
ഒത്തിടട്ടേ.. വിധിയായിടട്ടേ... ഒത്തിടട്ടേ.. വിധിയായിടട്ടേ...

ജാഗ്രതയുടെയും കരുതലിന്റെയും പ്രാർത്ഥനയുടെയും ഫലമാവാം കേരളം ലോകത്തിനു മാതൃകയായി കൊറോണയെന്ന മഹാമാരിയിൽ നിന്നും കരകയറിയിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടേയും ഭരണകർത്താക്കളുടേയും പോലീസിന്റെയും ജനങ്ങളുടേയും സഹകരണംകൊണ്ട് ആ മഹാമാരിയെ പിടിച്ചു കെട്ടാനായിരിക്കുന്നു. കുറച്ചൊക്കെ ഇളവുകൾ വരും ദിവസങ്ങളിലും ഉണ്ടാകും. ആരും ഇളവുകൾ അമിതമായി ഉപയോഗിക്കരുത്. ഇപ്പോഴും കരുതലും ജാഗ്രതയും ആവശ്യമാണ്. ലോകത്ത് മരിച്ചു വീണവരുടെ അനുഭവം നമ്മൾ കണ്ടതാണ്. ശാസ്ത്രത്തിനുമുന്നിൽ കൊറോണ മുട്ടു മടക്കുകതന്നെചെയ്യും. അതിനായുള്ള പ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. ഈ മഹാമാരിയിൽ മരണംവരിച്ച എല്ലാ ജനങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കാം. 


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ  19 04 2020


തുടർന്നു വായിക്കാം അടുത്ത ഞായറാഴ്ച്ച  26 04 2020






11.4.20

നിഴൽവീണവഴികൾ ഭാഗം 69


അവൻ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവൾ കൈ നീട്ടി അവനൊരു നുള്ളുകൊടുത്തത്.. അവനൊന്നു പിടഞ്ഞു..

“എന്താ ഫസലേ... ഇറങ്ങാറായില്ലല്ലോ...“

“ഇല്ല അങ്കിൾ .. ഇനി അല്പ ദൂരമല്ലേയുള്ളൂ...“

അവളെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു.

അവനിറങ്ങാനുള്ളസ്ഥലമെത്തി.. അദ്ദേഹം കാർ സൈഡിലാക്കി നിർത്തി..

“ഫസലേ.. നാളെ നീ ഇവിടെ വന്നു നിന്നാൽ മതി.. ഞാൻ ഇവിടുന്നു പിക് ചെയ്യാം.“

“ശരിയങ്കിൾ.. താങ്ക്സ്..“

അടുത്ത ദിവസം ജംഗ്ഷനിൽ നിന്നും അവരോടൊപ്പം കാറിൽ കയറി... കൃത്യസമയത്തുതന്നെ ക്ലാസ്സിലെത്തി. ഫസലും ഐഷുവും പഠനത്തിൽ ഒരു മത്സരം തന്നെ നടത്തുകയായിരുന്നു. അന്നന്നുള്ള കാര്യങ്ങൾ അന്നന്നുതന്നെ പഠിച്ചു തീർക്കാൻ ശ്രമിച്ചിരുന്നു. കാറിലിരുന്നു ഓരോ ചോദ്യങ്ങളും ഐഷു അവനോട് ചോദിക്കാറുമുണ്ടായിരുന്നു. പലതും കൃത്യമായി ഉത്തരങ്ങൾ നൽകാൻ അവനു സാധിച്ചിരുന്നു. 

രണ്ടുപേരും ക്ലാസ്സിലേയ്ക്ക് കയറി.. പതിവുപോലെ ഉച്ചയൂണും ഒരുമിച്ചിരുന്നു കഴിച്ചു. ക്ലാസ്സ് തീരുന്നതിന് പത്തു മിനിട്ടു മുൻപ് ഓഫീസ് അറ്റൻഡർ ക്ലാസ്സിലെത്തി.. ഫസലിനെ കാണാൻ ആരോ വന്നിരിക്കുന്നെന്നു പറഞ്ഞു..

അവൻ ചിന്തിക്കുകയായിരുന്നു. ആരായിരിക്കും... തന്നെ തിരക്കിവരാൻ.  ഇനി വീട്ടിൽ നിന്നാരെങ്കിലുമായിരിക്കുമോ... അവൻ ഐഷുവിനെനോക്കി... അവൾ ജിജഞാസയോടെ അവനേയും നോക്കി...ക്ലാസിൽ നിന്നും പുറത്തിറങ്ങി... നേരേ ഓഫീസിലേയ്ക്ക്.. അവിടെ വിസിറ്റിംഗ് റൂമിൽ തന്നെകാത്തിരിക്കുന്ന ആളെ കണ്ടവൻ ഞെട്ടി.. ഇയാളെന്താ ഇവിടെ... 

“വാ.. ഫസലേ.. വാ...“ അയാൾ പഴയ തിരക്കഥാകൃത്ത്...

“എന്താ എന്തുപറ്റി. എനിക്ക് ക്ലാസ്സുണ്ട്...“

“നിന്റെ ക്ലാസ്സ് തീരാറായല്ലോ... നമുക്കൊരു തിരക്കഥ ചർച്ചചെയ്യാം... ഒരു പുതിയ പ്രൊഡ്യൂസറെ കിട്ടിയിട്ടുണ്ട്.. നിന്നെ നായകനാക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.“

അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അയാള്‌‍ പുറത്തേയ്ക്കിറങ്ങി.. റോഡിലേയ്ക്ക് കാലെടുത്തു വച്ചപ്പോഴേയ്ക്കും ഒരു വിളി...

“ഫസലേ നീയെവിടെ പോകുന്നു..“

“രണ്ടാളും തിരിഞ്ഞു നോക്കി.. ഐഷുവിന്റെ വാപ്പ..“ അദ്ദേഹത്തിന് ഈ തിരക്കഥാകൃത്തിനെ മുൻപേ അറിയാം ... കുറച്ചു തരികിടയാണെന്നുറിയാം..“

“നീയെന്താടോ ഇവിടെ...“

“ഇവനെ വച്ചൊരു സിനിമചെയ്യാനാ... ഇന്നലെ കണ്ടിരുന്നു.. ഇന്ന് കുറച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.“

“ഇപ്പോൾ അതൊന്നും വേണ്ട.. അവനൊരു ലക്ഷ്യമുണ്ട്. അതു കഴിഞ്ഞു മതി വേറെന്തും.. നീ വെറുതേ അവനെ ശല്യപ്പെടുത്തേണ്ട പോ പോ ...“

“അത് സർ... ഞാൻ നിർമ്മാതാവിനോട് പറഞ്ഞുപോയി...“

“വേണ്ട... അവന്റെ പഠിത്തമൊക്കെ കഴിയട്ടെ.. ഈ ഏര്യയിൽ ഇനി നിന്നെ കണ്ടുപോകരുത് സിനിമയുടെ പേരും പറഞ്ഞ്..“

അദ്ദേഹത്തന്റെ ശബ്ദത്തിന് ഘനം കൂടിയെന്നു അയാൾ മനസ്സിലായി...

“അവനെ വിട്ട് നീ വേറെ ആളെ നോക്ക്.. അവന് അഭിനയമോഹമുണ്ടെങ്കിൽ ഇനിയും സമയമുണ്ട്.“

“ശരിസാർ..“ അവന്റെ കൈവിട്ട് തിരിഞ്ഞുപോലും നോക്കാതെ അയാൾ വേഗത്തിൽ നടന്നുപോയി.

ഫസലേ.. ആരേലും വന്നു വിളിച്ചാൽ നീയെന്തിനാ ക്ലാസ്സിൽ നിന്നിറങ്ങുന്നത്..  ഞാൻ പ്രിൻസിപ്പാളിനെയൊന്നു കാണട്ടേ... അദ്ദേഹവും അവനോടൊപ്പം അകത്തേയ്ക്ക് പോയി. അവൻക്ലാസ്സിലേയ്ക്കും.. അല്പനേരത്തിനകം ക്ലാസ്സ് തീർന്ന് രണ്ടുപേരും പുറത്തിറങ്ങി.. അവർ വാപ്പ  പ്രിൻസിപ്പൽ റൂമിൽ ഇരിക്കുന്നത് കണ്ട് പുറത്തെ കസേരയിൽ ഇരുന്നു. അറ്റൻഡർ വന്ന് രണ്ടുപേരേയും അകത്തേയ്ക്ക് ക്ഷണിച്ചു. അവർ അകത്തുപോയി.. 

“ഫസലേ... നിന്നെ ഇനി ആര് തിരഞ്ഞുവന്നാലും പുറത്തിറക്കരുതെന്നാണ് സാറിന്റെ താക്കീത്.. ഓക്കെ..“

“ശരി.. സർ...“

എന്തായാലും ആശ്വാസമായി. ആ മനുഷ്യനെക്കൊണ്ടുള്ള ശല്യം തീർന്നല്ലോ.. അവർ മൂവരും പുറത്തിറങ്ങി.. കാറിൽ കയറി കാർ പതിയെ നീങ്ങി തുടങ്ങി ... 

“ഫസലേ.. ആര് സിനിമയിലോ നാടകത്തിലോ അഭിനയിക്കാമെന്നുപറഞ്ഞ് വന്നാൽ വെറുതേ ചിന്തിക്കാതെ ഇറങ്ങിപ്പോകരുത്.. ഇത് നിന്റെ ജീവിമാണ്.. ആദ്യം നിന്റെ ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കണം... ബാക്കിയൊക്കെ പിന്നീട്.. കോടിക്കണക്കിനുള്ള മനുഷ്യരിൽ അഭിനയിക്കാനാഗ്രഹവുമായി നടക്കുന്ന എത്രയോ ജനങ്ങളുണ്ട്. അവർക്കെല്ലാം അവസരം ലഭിക്കണമെന്നില്ല. എത്രയോ കലാകാരന്മാർ അവരുടെ ജീവിത്തിൽ ലക്ഷ്യത്തിലെത്താതെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ നിന്റെ കടമയെന്നുപറയുന്നത് നിന്റെ വിദ്യാഭ്യാസത്തിന് മുൻതൂക്കം കൊടുക്കുകയെന്നുള്ളതാണ്. ബാക്കി ഇതൊക്കെ കഴിയട്ടെ.. അങ്ങനെ അവസരം വേണമെങ്കിൽ ഞാൻ അതിനുള്ള വഴിയുണ്ടാക്കിത്തരാം. ഇതുപോലെ ആൾക്കാരെ പറ്റിക്കാൻ നടക്കുന്നവന്മാരെ മൈൻഡ് ചെയ്യാൻ പോകരുത് കേട്ടോ...“

“ശരിയങ്കിൾ ...“

അവനെ ജംഗ്ഷനിൽ ഇറക്കി അവർ വീണ്ടും പുറപ്പെട്ടു. എന്തോ ഐഷുവിന് അവനോട് വലിയ വിഷമം തോന്നി.. അവൻ വെറുമൊരു പാവമായിപ്പോയി അതാ ആരോ വന്നു വിളിച്ചപ്പോൾ ഇറങ്ങിപ്പോയത്.. എല്ലാം അവന്റെ നല്ലതിനുവേണ്ടിയല്ലേ...?“

അവൻ അവിടെനിന്നും അടുത്ത ബസ്സിൽ കയറി വീട്ടിലെത്തി... പതിവില്ലാതെ വീടിനു മുന്നിൽ കാർ കിടക്കുന്നു. എന്തുപറ്റി.. ഉപ്പായ്ക്കെങ്ങാനും വയ്യാണ്ടായോ...

അവൻ ഓടി അകത്തേയ്ക്ക്..

വിചാരിച്ചതുപോലൊന്നുമല്ല.. അവിടെ നാദിറമാമിയുടെ ബന്ധുക്കൾ വന്നതാ... ഗർഭിണിയാണെന്നറി‍ഞ്ഞ് പലഹാരവുമായി എത്തിയതാ... അഞ്ചാറുപേരുണ്ട്... സ്ത്രീകളും കുട്ടികളുമുണ്ട്... തനിക്ക് പരിചയമുള്ളവരൊക്കെ കുറവാണ്.

“ഫസലേ.. ഇങ്ങുപോരേ...“

“ഇതാ നമ്മുടെ ഫസല്... “ 

“ങ്ഹാ.. ഇവനങ്ങു വളർന്നുപോയല്ലോ... വളരെ കുട്ടിക്കാലത്ത് കണ്ടതാ...“

“ഇപ്പോൾ ഡോക്ടറാവാൻ പഠിക്കുകയാണ്.“

“അതേയോ... നന്നായി ഈ കുടുംബത്തിന് ഒരു ഡോക്ടർ വേണം.“

എല്ലാവരും ബഹുമാനത്തോടെ ഫസലിനെ നോക്കി... 

“ഇരിയ്ക്ക് ഫസലേ... നീയിങ്ങനെ നിന്നാലോ...“

“ഇത് നാദിറയുടെ അമ്മാവന്റെ മോനും ഭാര്യയുമാണ്.. ഇവരങ്ങ് ഗൾഫിലാ... അത് അവരുടെ മോനാ.. ഇപ്പോൾ 10-ാം ക്ലാസ്സിലാ.. അങ്ങ് ഗൾഫിലാ പഠിക്കുന്നത്.“ അൻവർ ഓരോരുത്തരെയായി പരിചയ്പപെടുത്തി.“

“ആ ഇരിയ്കകുന്ന ആളിനെ നീയറിയുമോ...“

“ഇല്ല മാമാ..“

“അദ്ദേഹത്തിന്റെ ജേഷ്ഠനെ അറിയാത്ത ആരുമുണ്ടാവില്ല... നമ്മുടെ അലി നൗഷാദ് അലി മൗലവിയെ അറിയില്ലേ.. മതപ്രഭാഷണം നടത്തുന്ന... നീയൊരിക്കൽ ചോദിച്ചിട്ടില്ലേ.. അദ്ദേഹം തലയിൽ വച്ചിരിക്കുന്ന തൊപ്പി മൃഗത്തോൽ കൊണ്ടുണ്ടാക്കിയതാണോയെന്ന് അദ്ദേഹത്തിന്റെ അനുജനാണ്.. 

ഫസൽ അയാളെ ബഹുമാനവൂർവ്വം നോക്കി.

മിക്കവാറും മൗലവിയുടെ കൂടെ ഇദ്ദേഹവും പോകാറുണ്ട്.. അടുത്ത ജനുവരിയിൽ ഇവിടടുത്ത ജമാഅത്ത് പള്ളിയിൽ പ്രഭാഷണത്തിന് വരുന്നുണ്ട്... അന്ന് മിക്കവാറും ഇവിടെയായിരിക്കും സ്റ്റേ...“

പലപ്പോഴും കാണാൻ ആഗ്രഹിച്ച ആൾ.. അദ്ദേഹത്തിന്റെ പല ബുക്കുകളും വായിച്ചിട്ടുണ്ട്.. ഇസ്ലാംമതത്തിൽ വിശ്വസിക്കുന്നവരിൽ നിന്നും വ്യത്യസ്തമായി എല്ലാമതങ്ങളിലും നല്ല ഗ്രാഹ്യമുള്ള മനുഷ്യൻ മതങ്ങളെ പലരീതിയിൽ തുലനം ചെയ്ത് അതിന്റെ നല്ല വശങ്ങൾ എല്ലാ മതങ്ങളിലും ഒന്നാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന മനുഷ്യൻ.. ഇസ്ലാം സ്നേഹമാണെന്ന് പറഞ്ഞ മനുഷ്യൻ.. പലപ്പോഴും പ്രഭാഷണം കേൾക്കാൻ കൊതിച്ചിട്ടുണ്ട്. ഉപ്പ അദ്ദേഹത്തെക്കുറിച്ച പലപ്പോഴും പറയാറുണ്ട്... എന്തായാലും ഇവിടെ പ്രഭാഷണം ഉണ്ടെങ്കിൽ നേരിട്ട് കാണാമല്ലോ.. ഐഷു ഒരിക്കൽ പറയുകയും ചെയ്തതാണ്.. അവളുടെ വാപ്പയുടെ സുഹൃത്താണിണിയാൾ എന്ന് അടുത്ത പ്രദേശങ്ങളിൽ വന്നാൽ അവിടെ വന്നിട്ടേ പോകാറുള്ളൂ.. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടിരിക്കാൻ തോന്നും.. നല്ല പാണ്ഡിത്യമുള്ള മനുഷ്യനാണ്...

വന്നവർ ചായകുടിയും കഴിഞ്ഞാണ് പോയത്. ഗൾഫിൽ നിന്നും വന്നവർക്ക് രണ്ടു ദിവസം കഴിഞ്ഞാൽ തിരികെപോവുകയും വേണം. എല്ലാവരും യാത്രപറഞ്ഞു പിരിഞ്ഞു... അൻവർ ഫസലിനോട് പഠനകാര്യങ്ങളെക്കുറിച്ച് ചോദിച്ചു.

“മാമാ.. എല്ലാം നന്നായി പഠിക്കുന്നുണ്.. ഒരുപാട് പഠിക്കാനുമുണ്ട്.. അന്നന്നുള്ള കാര്യങ്ങൽ പഠിച്ചില്ലേൽ നമ്മൾ പിന്നിലായിപ്പോകും. അതുകൊണ്ട് കുറച്ച് ലേറ്റായാ കിടക്കുന്നതും..“

“ഫസലേ ഇങ്ങുപോരേമോനേ..“

ഉപ്പ വിളിച്ചതാ.. അവൻ അടുത്തേയ്ക്ക് ചെന്നു.

അടുത്ത് കിടന്ന കസേരയിലേയ്ക്ക് ഇരിയ്ക്കാൻ പറഞ്ഞു.

“മോനേ.. നീ നന്നായി ശ്രദ്ധിച്ചുപഠിക്കണം.. സാർ ചോദിക്കുന്നതിനൊക്കെ ഉത്തരം പറയുന്നുണ്ടോ..“

“ഉണ്ട് ഉപ്പാ.“

“പിന്നേ... നമ്മൾ പണ്ട് താമസിച്ച ബട്ക്കലിലെവീടിനടുത്തുള്ള ദാസന്റെ മോൻ ഗോപി  ഡോക്ടറുടെ .. നമ്പർ ഇവിടെയുണ്ട്.. നീയൊന്ന് വിളിച്ച് സംസാരിക്കണം.. അദ്ദേഹം പഠന കാര്യത്തിൽ വേണ്ട സഹായമൊക്കെ ചെയ്തുതരും.

ഉപ്പ ഫോൺ ബുക്കെടുത്ത് മടക്കിവച്ച് പേജ് അവനെ കാണിച്ചു.. 

“ഇന്നിനി വേണ്ട... ഞായറാഴ്ച വിളിച്ചാൽ മതി.. ഇപ്പോൾ ചിലപ്പോൾ ഹോസ്പിറ്റലിലായിരിക്കും. എന്തു സഹായം വേണമെങ്കിലും തരാമെന്നാണ് പറഞ്ഞിരിക്കുന്നത്.“

“അവൻ തലകുലുക്കി.. അന്ന് ആദ്യമായി കണ്ടപ്പോൾ തന്നെ ഒരുപാട് ഉപദേശിച്ചിരുന്നു . എന്തായാലും ഈ വരുന്ന ഞായറാഴ്ച വിളിക്കണം. എന്തെങ്കിലും പുതിയ കാര്യങ്ങൾ മനസ്സിാക്കാമാല്ലോ.. വളരെ പ്രഗത്ഭനായ ഡോക്ടറാണെന്നാണ് പറഞ്ഞുകേട്ടത്..“

അവൻ ചായയും പലഹാരവും കഴിച്ച് മുകൾ നിലയിലെ അവന്റെ റൂമിലേക്ക് പോയി.. ഇനിയൊന്ന് കുളിക്കണം. നാളത്തേയ്ക്ക് കുറച്ച് ഹോംവർക്കുണ്ട് ചെയ്ത് തീർക്കാൻ... എല്ലാം ഒന്നു നന്നായി കവർചെയ്യണം.. കാറിലിരിക്കുമ്പോൾ ഐഷു വാപ്പാന്റെ മുന്നിൽവച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനുത്തരം പറഞ്ഞില്ലേൽ നാണക്കേടാകും.

അവൻ കുളിച്ച് പുതിയ ഡ്രസ്സുമിട്ട് പുറത്തിറങ്ങി. ടെറസിൽ നിന്നും ചുറ്റുപാടുമൊന്ന് നോക്കി.. ആകാശം ഇരുണ്ടുവരുന്നു. അന്തരീക്ഷത്തിൽ ചുവപ്പ് കലർന്നു തുടങ്ങി.. പക്ഷികൾ ശബ്ദമുണ്ടാക്കി കൂട്ടിലേയ്ക്ക് പോകുന്ന തിരക്കിലാണ്. എന്തുമനോഹരമാ നേരമിരുട്ടുന്നത് കാണാൻ.. പലപ്പോഴും കടലിനരികിൽ പോയി സൂര്യാസ്തമയം കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചിട്ടില്ല.. അതിനു വീട്ടിൽ നിന്നും വിട്ടിട്ടുവേണ്ടേ...

ചെറിയ തണുത്ത കാറ്റ് മനസ്സിൽ നല്ല കുളിർമ്മതോന്നി.. അവൻ താഴെ റൂമിലെത്തി പുസ്തകമെടുത്ത് പഠനം ആരംഭിച്ചു. തന്റെ ജീവിതത്തിൽ എന്തെല്ലാമോ മാറ്റം വരുന്നതായി അവു തോന്നി തുടങ്ങി... എല്ലാറ്റിനും ഒരു അടുക്കും ചിട്ടയും... പഠനത്തോട് കൂടുതൽ താല്പര്യം.. ഒരുപക്ഷേ ഐഷുവിനോടുള്ള സഹകരണമായിരിക്കാം. തന്നെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഫസൽ തന്റെ പഠനത്തിൽ മുഴുകി.

ലോകം അഭിമുഖീകരിക്കുന്ന കോവിഡ് എന്ന വൈറസിന്റെ വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. മനുഷ്യർ  പരസ്പരം പടവെട്ടുന്നത് നിർത്തി ഒറ്റക്കെട്ടായിപ്പോൾ കോവിഡിനെതിരെയാണ്. അതിലവർ വിജയം വരിക്കുകതന്നെ ചെയ്യും. നമ്മുടെ ഇന്ത്യയിലും പലസ്ഥലങ്ങളിലും സംഹാരതാണ്ഡവമാടിത്തുടങ്ങിയിരിക്കുന്നു. കരുതിയിരിക്കാം ജാഗ്രതോടെ... ഈ കൊച്ചു കേരളത്തിന്റെ മാതൃകകൾ ലോകം മൊത്തം വാഴ്ത്തുകയാണ്.. ഒരുപക്ഷേ കേരള ജനതയുടെ ഐക്യമായിരിക്കാം. ജാഗ്രതയായിരിക്കാം ആരോഗ്യമേഖലയിലുള്ള അറിവും സാങ്കേതിക മികവും  
ആയിരിക്കാം....


ഭയം വേണ്ട.. ജാഗ്രതമതി....


4.4.20

നിഴൽവീണവഴികൾ ഭാഗം 68


സഫിയ ആലോചിക്കുകയായിരുന്നു. തന്റെ ജീവിതത്തിലും ഇതുപോലൊരു സാഹചര്യമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടൊരുത്തൻ പക്ഷേ തനിക്ക് അതിനു കഴിഞ്ഞില്ല.. പകരം കിട്ടിയതോ തിക്തമായ അനുഭവങ്ങളായിരുന്നു. ഇനിയും എന്തെല്ലം സഹിക്കാനിരിക്കുന്നു. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല.. വാപ്പയ്ക്കും അതിൽ വിഷമമുണ്ട്.. മതമേലധ്യക്ഷ്യന്മാരുടെ ഭീഷണി ഭയന്ന് തനിക്ക് ലഭിക്കുമായിരുന്ന ജീവിതം വേണ്ടെന്നു വച്ചു.. ഒരു നാടിനെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട എന്നുള്ള വാപ്പയുടെ തീരുമാനം ശരിയായിരുന്നു . പക്ഷേ അതിനു നൽകിയ വിലയോ...? തന്റെ ഒരായുസ്സ്...

ക്ലാസ്സിന് പോകാനുള്ള ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ച് സിറ്റിയിൽ നിന്നും വാങ്ങിയ പുതിയ ഡ്രസ്സുമിട്ട് അവൻ എല്ലാവരുടേയും അനുഗ്രഹങ്ങളും വാങ്ങി യാത്രയായി. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ആദ്യം കിട്ടിയ ബസ്സിൽ കയറി അവൻ സിറ്റിയിലേയ്ക്ക്. എൻഡ്രൻസ് സെന്ററിന്റെ അടുത്തുള്ള ബസ്റ്റോപ്പിലിറങ്ങി. പരിചിതമായ മുഖങ്ങളൊന്നും അവിടില്ല. നേരേ നടന്നു കുട്ടികൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. ഐഷു കൂടി വന്നിട്ട് കയറാമെന്നവൻ കരുതി.. പെട്ടെന്നാണ് തോളിൽ ഒരു തട്ട്..അവൻ തിരിഞ്ഞു നോക്കി.. തന്റെ പഴയ തിരക്കഥാകൃത്ത്. അന്ന് ഗുരുവായൂരിൽ തന്നെ കൊണ്ടുപോയി പണിയൊപ്പിച്ച മഹാൻ... 

“സാറെന്താ ഇവിടെ.“

“നല്ല ചോദ്യം.. ഇത് നമ്മടെ സ്ഥലമല്ലേ..“

“അല്ല നീയെന്താ ഇവിടെ..“

“ഞാനിവിടെ എൻഡ്രൻസ് ക്ലാസ് കോചിങ്ങിന് വ ന്നതാ..“

“ഓ... നീ നന്നായി പഠിക്കുമല്ലേ.“

അവൻ നിശബ്ദനായി നിന്നു.

“നമുക്കൊരു ചായകുടിച്ചാലോ..“

“വേണ്ട. ഞാൻ രാവിലെ ചായകുടിച്ചിട്ടാ വന്നത്.. ഉപ്പ കൂടെയുണ്ട്. ആരെയോ കാണാൻ പോയതാ..“ അവനൊരു കള്ളം പറഞ്ഞു .. കാരണം വീണ്ടും പഴയകാലത്തേയ്ക്ക് പോകാൻ വയ്യാത്തതുകൊണ്ടാണ്.

“നീയെന്നും വരുന്നുണ്ടോ...“

“ഉണ്ട്..“

“പിന്നെ.. ദാ ആ കാണുന്ന രണ്ടു നില ലോഡ്ജില്ലേ.. അതിനപ്പുറത്താ എന്റെ വീട്.. വീട്ടുപേര് ആനന്ദം എന്നാണ്... നീ ഫ്രീയാകുമ്പോൾ അങ്ങോട്ട് പോരേ.. പുതിയ കഥയൊക്കെ റഡിയായിരിപ്പുണ്ട്.. കൂടാതെ നിനക്ക് നല്ലൊരു ഭാവിയുമുണ്ട്.“

“ശരി.. ഞാൻ വരാം..“ 

ആരും കാണാതെ അവന്റെ ചന്തിയിൽ ഒരു നുള്ളുകൊടുത്തിട്ട് അയാൾ റോഡ് മുറിച്ചുകടന്ന് പോയി... അപ്പുറത്തു നിന്നും വീണ്ടും അവനെനോക്കി കണ്ണിറുക്കികാണിച്ചു.. 

അവൻ വളരെ പെട്ടെന്ന് അകത്തേയ്ക്ക് കയറി.. ഇനി ഇവിടെ കൂടുതൽ സമയം നിൽക്കുന്നത് ശരിയല്ല.. തന്നെ സിനിമയില് അഭിനയിപ്പിക്കാമെന്നുപറഞ്ഞ് തന്റെ ജീവിതത്തിൽ ചെയ്യാൻ പാടില്ലാത്തതെല്ലാം ചെയ്യിച്ച മഹാനാണിത്.. പുറത്തു കറങ്ങി നിന്നാൽ വീണ്ടും അയാളുടെ കരവലയത്തിൽ അകപ്പെട്ടാലോ...

അവൻ അകത്തു കയറി ഓഫീസിനു മുന്നിൽ നിരത്തിയിട്ടിരുന്ന കസേരയിൽ ഇരുന്നു. അവന്റെ ചിന്തകൾ വളരെക്കാലം പിന്നിലേയ്ക്കു പോയി... കാര്യങ്ങൾ തിരിച്ചറിയുന്ന കാലത്തിനു മുന്നേ താൻ എന്തെല്ലാം അനുഭവിച്ചു.. പഠിച്ച സ്കൂളിലെ ടീച്ചറും സാറും തമ്മിലുള്ള അവിഹിതബന്ധം കണ്ടുപിടിച്ചതിന്റെ പേരിൽ അവർ തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു. അവിടെനിന്നും പുതിയ സ്കൂളിലെത്തിയപ്പോൾതന്നെ പലവഴിക്കും നയിച്ചുകൊണ്ടു പോയത് ആ സ്കൂളിലെ മാനേജരായിരുന്നു. അവിടെനിന്നും സിനിമാഭിനയത്തിനായി ഇറങ്ങിയപ്പോൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നിലയിലുവരെയെത്തി... എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.  സിനിമ  നിർമ്മാതാവിന്റെ മരണത്തോടെ ഇല്ലാതായപ്പോൾ പുതിയ സിനിമ നൽകാമെന്നുപറഞ്ഞ് വീണ്ടും തന്നെ പീഠിപ്പിച്ചതാണ് ഈ മനുഷ്യൻ. ഇനിയും അയാളുടെ കഴുകൻ കണ്ണുകൾ തന്റെ മേലേയ്ക്ക് വരാനുള്ള സാധ്യതയുണ്ട്. ഇതുപോലുള്ള കഴുകന്മാരെ ഒഴിവാക്കുന്നതായിരിക്കും നല്ലത്..

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഐഷു വാതിൽ തുറന്ന് അകത്തുവന്നു. 

“ഫസലേ നീ നേരത്തേ എത്തിയോ..“

“അതേ ഐഷു.. ആദ്യം കട്ടിയ ബസ്സിൽ കയറിയിങ്ങുപോന്നു.“

“നീവന്നിട്ടാണോ ഓഫീസ് തുറന്നത്..“

“ആക്കിയതാ അല്ലെ ...“

“അല്ല ഒൻപത് മണിക്ക് ക്ലാസ്സ് തുടങ്ങുന്നതിന് വെളുപ്പാൻകാലത്തേ വരേണ്ടകാര്യമുണ്ടോ... വെറുതേ വായിനോക്കി നിൽക്കാനായിരിക്കും എത്തിയതല്ലേ..“
ഒന്ന് പോടീ പെണ്ണെ... 
“നീ വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം..“

അവർ രണ്ടുപേരും ക്ലാസ്സിലേയ്ക്ക് പോയി.. അവിടെ മറ്റുകുട്ടികളും എത്തിത്തുടങ്ങിയരുന്നു.

“ടാ നീയെവിടാ ഇരിക്കുന്നേ...“

അവൻ മൂന്നാമത്തെ റോയിലെ വലതു സൈഡിലായി സീറ്റു പിടിച്ചു. അവൾ തൊട്ടടുത്ത് പെൺകുട്ടികളുടെ സൈഡിലെ ആദ്യത്തെ സീറ്റും. പരസ്പരം എപ്പോഴും കാണാമല്ലോ... ഓരോ കുട്ടികളും അവരവരുടെ സീറ്റുകൾ പിടിച്ച് ഇരുപ്പുറപ്പിച്ചു.. ആദ്യ ദിവസത്തെ ക്ലാസ്സാണ്. 

“നീ ഒറ്റയ്ക്കാണോ വന്നത്..“

“അല്ല വാപ്പ പോകുന്നതുവഴി ഇവിടിറക്കി.. തിരിച്ചു വാപ്പയോടൊപ്പം പോകാം.. നീയും പോരേ.. .... അവിടിറക്കാം.. അവിടുന്ന് നിനക്ക് വലിയദൂരമില്ലല്ലോ...“

“ശരിയാ... നിന്റെ വാപ്പയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ...“
ഒന്നു പോടാ ചെക്കാ... 
“ഇതുവരെയില്ല... കുറച്ചു കഴി‍ഞ്ഞാൽ എങ്ങനെയാണെന്നറിയില്ല..“

“അവൻ പിറകിലൂടെ കൈനീട്ടി ആരും കാണാതെ അവൾക്കൊരു നുള്ളുകൊടുത്തു...“

“അവൾ ഒന്നു പുളഞ്ഞു.“

“ചെക്കാ എന്റെ അടുത്തൂന്നു കിട്ടൂട്ടോ ..“

പെട്ടെന്നാണ് സാർ അവിടെ കടന്നെത്തിയത്. എല്ലാവരും ചാടിയെഴുന്നേറ്റ് ഗുഡ്മോർണിഗ് പറഞ്ഞു... ആദ്യം പരിചയപ്പെടലായിരുന്നു. എല്ലാവരും അവരവരുടെ പേരുകൾ പറഞ്ഞു.. അവന്റെ ഊഴവും വന്നു. ഫസൽ എന്നു പറഞ്ഞു. തൊട്ടടുത്ത ബെഞ്ചിൽ   ഐഷു.. അവളും എഴുന്നേറ്റ് പേരുപറഞ്ഞു. തൊട്ടടുത്തിരിക്കുന്ന കുട്ടിയുമായി അവൾ പെട്ടെന്ന് പരിചയക്കാരായി... അവനും അടുത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തി.. 

പരിചയപ്പെടലിനു ശേഷം എൻഡ്രൻസിനെക്കുറിച്ച് ചെറിയൊരു ക്ലാസ്സെടുത്തു.. പലരോടും അദ്ദേഹം ആരാകണമെന്നു ചോദിച്ചു.. ഫസലിന്റെ അടുത്തെത്തി.. 

“ഫസലേ നിനക്ക് ആരാകാനാണ് ആഗ്രഹം..“

“എനിക്ക് ഒരു നടനാകണം..“

“പിന്നെന്തിനാ ഇവിടെവന്നത്.“

“സർ.. അത് പിന്നെ... പ്രൊഫഷൻ ഡോക്ടറാകണമെന്നാണ്... എന്റെ ആഗ്രഹം ഒരു നടനാവണമെന്നുമാണ്.. ഒരു ഡോക്ടർ നടനായിക്കൂടെന്നില്ലല്ലോ..“

“..ഓകെ.. പക്ഷേ ഇവിടെ നടനം വേണ്ട.. പഠിത്തം മാത്രം മതി..“

“സോറി.. സാർ.. പെട്ടെന്ന് പറഞ്ഞുപോയതാ..“

“കുഴപ്പമില്ല..“ എല്ലാവരും ഒന്നു ചിരിച്ചു... ഐഷു അവനെ നോക്കി ഒരു പരിഹാസച്ചിരി പാസ്സാക്കി.. അവൻ അവളെനോക്കി കാണിച്ചുതരാമെടീ.. എന്നുള്ള ഭാവത്തിൽ.

അടുത്തത് ഐഷുവിന്റെ ഊഴമായിരുന്നു.

“സർ എനിക്കൊരു സ്പെഷ്യലൈസിഡ് ഡോക്ടറാകണം. രോഗീ പരിചരണം അതാണെന്റെ ലക്ഷ്യം.. പ്രായമായവരെ കൂടുതൽ കരുതലോടെ ശുശ്രൂഷിക്കാനുള്ള ഒരാഗ്രഹം..“

“ഓക്കെ.. നല്ല ലക്ഷ്യംതന്നെയാണ്.. പക്ഷേ നന്നായി പഠിക്കണം. ഈപ്രായത്തിൽ ലക്ഷ്യമൊക്കെ നല്ലതാണ്. പക്ഷേ അതിലേക്കുള്ള ദൂരം വളരെ വലുതാണ് അതിനുള്ള തയ്യാറെടുപ്പാണ് നാം ഇവിടെനിന്നും ആരംഭിക്കുന്നത്.. നാമോരുരുത്തർക്കും ഓരോരോ ലക്ഷ്യങ്ങളായിരിക്കും. ലക്ഷ്യപ്രാപ്തിക്കായി നമ്മളുടെ അധ്വാനം അതാണ് വിജയത്തിലേയ്ക്കുള്ള വഴി.. ലക്ഷക്കണക്കിനു കുട്ടികൾ പരീക്ഷയെഴുതും അതിൽ നിന്നും ആയിരമോ രണ്ടായിരമോ ആയിരിക്കും ജയിച്ചു വരിക... നോക്കൂ.. ഞാൻ പഠിപ്പിച്ച ധാരാളം കുട്ടികൾ എൻഡ്രൻസ് പഠിച്ച് ജയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നു. ഒരു പക്ഷേ നിങ്ങൾ ചോദിച്ചേക്കാം എന്തുകൊണ്ട് ഞാനൊരു ഡോക്ടറായില്ലെന്ന്.. അതിനു കാരണമുണ്ട്..“

എല്ലാവരും ജിജഞാസയോടെ സാറിന്റെ മുഖത്തേയ്ക്ക് നോക്കി.

“ശരിയാണ്... നന്നായി പഠിക്കുമായിരുന്നു. പത്താക്ലാസ്സിൽ ആദ്യ അഞ്ചുറാങ്കുകളിൽ ഒരാളായിരുന്നു ഞാൻ. എന്നെ ഒരു എൻഞ്ചിനീയർ ആക്കാണമെന്നായിരുന്നു എന‍്റെ രക്ഷകർത്താക്കളുടെ ആഗ്രഹം. കാരണം അച്ഛൻ എൻഞ്ചിനീയറായിരുന്നു. എന്റെ ജേഷ്ഠൻ ഡോക്ടറാണ്... പക്ഷേ എനിക്കിഷ്ടം ഒരു നല്ല അധ്യാപകനാവുകയെന്നതായിരുന്നു. എന്റെ ഇഷ്ടത്തിന് രക്ഷകർത്താക്കൾ ആദ്യം എതിരായിരുന്നു. പക്ഷേ ഞാൻ. എന്റെ ലക്ഷ്യത്തിൽ ഉറച്ചു നിന്നപ്പോൾ അവർക്ക് അത് സമ്മതിക്കേണ്ടിവന്നു.“

“ജീവത്തിൽ നമ്മളെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ടാവും... അതിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ സയൻസ് ടീച്ചറായിരുന്നു. അവരുടെ അധ്യാപികയെന്നനിലയിലുള്ള ആത്മാർത്ഥത... അതാണ് എന്നെ ഈ ഒരു ജോലി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്... ഒരു കുഞ്ഞിനെ അവന്റെ വ്യക്തിത്വവും ഭാവിയുമെല്ലാം ഒരു ശില്പിയെപ്പോലെ മെനഞ്ഞെടുക്കുന്നവരാണ് അധ്യാപകർ.. അറിവിന്റെ ആധ്യാക്ഷരം പകർന്നു നൽകുന്ന അധ്യാപകരെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഒരു അധ്യാപകന് ഒരുപാട് ഡോക്ടർമാരേയും എഞ്ചിനീയർമാരേയും സൃഷ്ടിക്കാനാവും... അതാണ് അധ്യാപകനെന്നുള്ള ഗുണം... ജീവിതത്തിൽ പല ഘട്ടത്തിലും എന്നെ സ്വാധീനിച്ച അധ്വാപകരുമുണ്ടായിട്ടുണ്ട്.. “

“വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയുള്ള പഠിത്തമാകരുത് നമ്മുടേത്.. നമുക്ക് ലക്ഷ്യം പരമപ്രധാനമാണ്. അതിനായി പ്രയത്നിക്കുക... ഇവിടെ നോക്കിയേ ഫസൽ അവന്റെ ആഗ്രഹം ഒരു നടനാവുകയെന്നുള്ളതാണ്.. ആ ലക്ഷ്യത്തിലവൻ നടനാകണമെന്നു പറഞ്ഞപ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം എനിക്കു മനസ്സിലാക്കാൻ സാധിച്ചു.. പക്ഷേ അവനൊരു ഡോക്ടറെന്ന പ്രൊഫഷനാണ് ഇഷ്ടം എന്നും പറഞ്ഞു... ശരിയാണ്..ഫസലിന്റെ ചിന്താഗതി ശരിയാണ്... അവന്റെ ഉള്ളിൽ ഒരു കലാകാരനുണ്ട്... അവനൊരിക്കലും ഉള്ളിലെ കലാകാരനെ ഒളിപ്പിക്കാനാവില്ല... ഒരു കലാകാരന് സമൂഹത്തോടൊരു പ്രതിപത്തിയുണ്ടായിരിരിക്കും... അതു തന്നെയാണ് ഒരു ഡോക്ടർക്കും വേണ്ടത്..“

ഫസലൊന്നു ഞെളിഞ്ഞിരുന്നു. ക്ലാസ്സിലെ ആദ്യദിവസം തന്നെ തന്നെക്കുറിച്ച് സാർ പറഞ്ഞല്ലോയെന്ന സന്തോഷവും.. ഐഷു.. അവനെയൊന്നു നോക്കി. പുഞ്ചിരിച്ചു. അവൾക്കുമറിയാം അവന്റെ ആഗ്രഹങ്ങളിൽ പ്രധാനം അഭിനയമയാണെന്നുള്ളത്.. ഇക്കാലത്ത് ആ ഒരു തൊഴിൽ മാത്രം ചെയ്ത് ജീവിക്കാനാവില്ലല്ലോ... ഒരു നല്ല നടനാവാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടിവരും.. അങ്ങനെ കടന്നുവന്നാൽ തന്നെ എത്രകാലം പിടിച്ചു നിൽക്കാനാവും.. കലയെ പരിപോഷിപ്പിക്കുന്നതിൽ തെറ്റില്ല.. പക്ഷേ സമൂഹത്തിൽ ഒരു പ്രൊഫഷണലിന് പലതും ചെയ്യാനാവും.. അതു തന്നെയാണ് അവന്റെ ലക്ഷ്യവും..

ബേസിക്കായുള്ള കാര്യങ്ങളായിരുന്നു അന്നത്തെ ദിവസത്തെ ക്ലാസിൽ പറഞ്ഞുപോയത്. സാറിന്റെ പഠിപ്പിക്കുന്ന രീതി എല്ലാ കുട്ടികൾക്കും വളരെ ഇഷ്ടപ്പെട്ടു... അദ്ദേഹം വളരെ ആസ്വദിച്ചുകൊണ്ടാണ് പഠിപ്പിച്ചത്.. മനുഷ്യ ശരീരത്തെക്കുറിച്ചും മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഉദാഹരണത്തോടെ പറഞ്ഞുതന്നു.. പഠനത്തിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ അദ്ദേഹം പ്രതേകം സൂചിപ്പിച്ചു... എല്ലാദിവസവും പത്രങ്ങളും മറ്റു മാധ്യമങ്ങളും വായിക്കണമെന്നും.. നല്ലൊരു വായനാശീലം മനുഷ്യന് കൂടുതൽ അറിവു നൽകുമെന്നും പറഞ്ഞു..

ഉച്ചയ്ക്ക് ഭക്ഷണത്തിനു ബെല്ലടിച്ചു... എല്ലാവരും ക്യാന്റീനിലേയ്ക്ക് പോയി.. ഫസലും ഐഷുവും ഉച്ചഭക്ഷണം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. രണ്ടുപേരും അടുത്തടുത്താണ് ഇരുന്നത്.. പരസ്പരം ഷെയർ ചെയ്ത് അവർകഴിച്ചു.

“ചെക്കാ നീ വന്ന ദിവസം തന്നെ സാറിനെ കൈയ്യിലെടുത്തല്ലേ..“

“ഞാനെന്തു ചെയ്യാനാടീ...ശോ എനിക്കു വയ്യ... അതങ്ങനെയങ്ങു സംഭവിക്കുന്നതാടീ..“

“നിന്നെക്കാണാനും ഒരു സിനിമാനടന്റെ ലുക്കൊക്കെയുണ്ടല്ലോ.. അതായിരിക്കും...“

“പിന്നെ... ഇവിടെ നല്ല സുന്ദരിക്കൊച്ചുങ്ങളൊക്കെയുണ്ട്... നീ ആരേയും നോക്കി കണ്ണിറുക്കി കാണിക്കല്ലേ..“

അവൻ അവളെയൊന്നു ദയനീയമായി നോക്കി..“

“നിന്റെ കണ്ണു ഞാൻ കുത്തിയെടുക്കും..“

“പിന്നെ... നീയല്ലേ എന്റെ കണ്ണുകുത്തിയെടുക്കുന്നേ... മരണം വരെ നീതന്നെയെന്നെ നോക്കേണ്ടിവരും..“

“വാ നമുക്ക് കൈകഴുകാൻ പോകാം..“

അവർ രണ്ടാളും വാഷ്റൂമിലേക്ക്‌ പോയി..ടിഫിൻ ബോക്സ്‌കഴുകി തിരികെയെത്തി... കുറച്ചു സമയം അവർ ക്ലാസ്സിന് വെളിയിൽ നിന്നും സംസാരിച്ചു. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം സംസാരിച്ചു. ഫസലിന് പറയാൻ മാമയുടേയും അഭിമന്യുവിന്റെയും കാര്യങ്ങളുണ്ടായിരുന്നു. അവളതൊക്കെ ജിജ്‌ഞാ സയോടെ കേട്ടു.. അല്ലെങ്കിലും ഫസലിന് എല്ലാം നന്നായി അവതരിപ്പിക്കാൻ നല്ല കഴിവാണ്.. അതിൽ ആരും മുഴുകിയിരുന്നുപോവും...

ഉച്ചയ്ക്ക് മറ്റൊരു സാറാണ് ക്ലാസെടുക്കാനെത്തിയത്.. അദ്ദേഹവും ബേസിക്കായിട്ടുള്ള കാര്യങ്ങളൊക്കെ പറഞ്ഞുപോയി.. നാലുമണിക്ക് ക്ലാസ്സ് അവസാനിച്ചു.. എല്ലാവരും തിരക്കുകൂട്ടി പുറത്തിറങ്ങി.. ഫസലും ഐഷുവും സാവധാനമാണ് പുറത്തെത്തിയത്.. അവിടെ ഐഷുവിന്റെ വാപ്പ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ടയിരുന്നു. മറ്റാരോ ഫ്രണ്ട് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.

അവർ രണ്ടുപേരും കാറിനടുത്തെത്തി.. 

“രണ്ടുപേരും പിറകിലെ സീറ്റിലിരുന്നോ..“

“അവർ രണ്ടു സൈഡിലൂടെ വണ്ടിയിൽ കയറി.. ക്ലാസിനെക്കുറിച്ച് അദ്ദേഹം അവരോട് വിശദമായി സംസാരിച്ചു.. 

ആദ്യ ദിവസം തന്നെ ഫസലിന്റെ കാര്യത്തിലുണ്ടായ കാര്യങ്ങളൊക്കെ ഐഷു വിശദമായി വാപ്പയോട് പറഞ്ഞു..

“അപ്പോ നീ സാറിനെ കുപ്പിയിലിറക്കിയല്ലേ..“

ഫസൽ ഒരു ചിരിയിലൊതുക്കി... 

അവൻ ചുറ്റുപാടും നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവൾ കൈ നീട്ടി അവനൊരു നുള്ളുകൊടുത്തത്.. അവനൊന്നു പിടഞ്ഞു.. 

“എന്താ ഫസലേ... ഇറങ്ങാറായില്ലല്ലോ...“

“ഇല്ല.. ഇനി അല്പ ദൂരമല്ലേയുള്ളൂ...“

അവളെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു.

അവനിറങ്ങാനുള്ളസ്ഥലമെത്തി.. അദ്ദേഹം വാഹനം സൈഡിലാക്കി നിർത്തി..

“ഫസലേ.. നാളെ നീ ഇവിടെ വന്നു നിന്നാൽ മതി.. ഞാൻ ഇവിടുന്നു പിക് ചെയ്യാം.“

“ശരിയങ്കിൾ.. താങ്ക്സ്..“

അവൻ അവിടെനിന്നും അടുത്ത ബസ്സിൽ കയറി... കുറച്ചു സമയത്തിനകം അവനിറങ്ങാനുള്ളസ്റ്റോപ്പിലെത്തി.. അവിടെനിന്നും 10 മിനിറ്റ് നടക്കാനുള്ള ദുരമുണ്ട്.. സാവകാശം അവൻ വീട്ടിലേയ്ക്ക് നടന്നു....  നാളെ ക്ലാസ്സുണ്ട്.. വീട്ടിലെത്തിയിട്ട് ചില ചാപ്റ്റർ റഫർ ചെയ്തുകൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്. കുളിച്ച് ചായകുടിച്ച് ഉടൻ തന്നെ അത് പ്രിപ്പയർ ചെയ്യാൻ തുടങ്ങണം.. മടിപിടിച്ചാൽ വലിയ പാടാണ്. ഇന്ന് സാറിൽ നിന്നും കിട്ടിയത് നല്ലൊരു മോട്ടിവേഷനാണ്. അത് തന്റെ ജീവിതത്തിൽ സ്വാധീനിച്ചതായി അവനൊരു തോന്നൽ... ഒരു ഡോക്ടർ ആവുകയെന്നതായിരുന്നില്ല ലക്ഷ്യം ഉപ്പയും ഉമ്മയും അവരുടെ ആഗ്രഹങ്ങളും തന്റെ മനസ്സിലേയ്ക്കും ആഴ്ന്നിറങ്ങി.. സമൂഹത്തിൽ ഒരു ഡോക്ടർക്ക് ഒരുപാടൊക്കെ ചെയ്യാനുണ്ട്.. പരിശ്രമിക്കാം. ബാക്കിയെല്ലാം പടച്ചോൻതീരുമാനിക്കട്ടെ...

ഈ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കാൻ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുകയാണ്. നമ്മുടെ നാട്ടിലും ധാരളം കേസ്സുകൾ റിപ്പോർട്ട് ചെയിതിരിക്കുന്നു. മരണം കൂടിവരുന്നത് ഭയത്തോടെയാണ് കാണുന്നത്. എത്ര ചിട്ടയായും പ്രവർത്തനം നടത്തിയാലും ജനങ്ങൾ അതിൽ സഹകരിച്ചില്ലെങ്കിൽ എല്ലാം വിഫലമാവും.. എല്ലാ നിയന്ത്രണങ്ങളും നമുക്കുവേണ്ടിയാണെന്നുള്ള ചിന്താഗതി നമ്മുടെ മനസ്സിൽ ഉറപ്പിക്കേണ്ടിയിരിക്കുന്നു. ഭരണാധികാരികൾക്ക് ഒന്നും പേടിക്കാനില്ല... പക്ഷേ അവരുടെ ജാഗ്രത അത് സമൂഹത്തിനുവേണ്ടിയാണ്... ആ നിയന്ത്രണങ്ങൾ പാലിക്കുക.. നിർണ്ണായകമായ ആഴ്ചയാണിത്... ഈ പരീക്ഷണകാലം നമ്മൾ അതിജീവിച്ചേപറ്റൂ... സമൂഹ വ്യാപനം ഒഴിവാക്കിയില്ലെങ്കിൽ വലിയ വില നമുക്കു കൊടുക്കേണ്ടിവരും...  എന്നും കാണുന്ന മുഖങ്ങൾ ഒരു സുപ്രഭാതത്തിൽ കാണാതാവുന്നതിനെക്കുറിച്ചൊന്നു ചിന്തുച്ചിനോക്കിയേ... അത്ര ഭീകരമാണ് ഈ വൈറസ്.. 

ഭയം വേണ്ട ജാഗ്രത മതി.. ശാരീരിക അകലം സാമൂഹിക ഒരുമ.. നല്ല ഒരു നാളെയ്ക്കായി പ്രാർത്ഥിക്കാം. ഈ ലോക്ഡൗൺ നമുക്ക് നമ്മുടെ ശരീരത്തിന് നമ്മുടെ മനസ്സിന്.. നമ്മുടെ പ്രകൃതിയ്ക്ക് എല്ലാറ്റിനും വിശ്രമിക്കാനുള്ള സമയമാണിത്... ഈ വിശ്രമകാലം കഴിഞ്ഞാൽ പുതിയൊരു ലോകത്തേയ്ക്ക് തിരികെയെത്താം.. പ്രതീക്ഷയോടെ വ്യക്തമായ ലക്ഷ്യത്തോടെ കാത്തിരിക്കാം.




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 05 04 2020

 

തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12 04 2020