23.2.19

നിഴൽ വീണ വഴികൾ - ഭാഗം 10

 
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു. ആ വർഷം കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള മാസമായിരുന്നു. നാട്ടിൽ മിക്കവർക്കും ജലദോഷവും പനിയും മറ്റുംപിടിപെട്ടിരുന്നു. ഹമീദിന് തണുപ്പ്കാലാവസ്ഥ ഒരു പേടിസ്വപ്നമായിരുന്നു... അപ്രതീക്ഷിതമായി ഒരു ദിവസം ഹമീദിന് അതി ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഡോക്ടർ നൽകിയ ഇൻഹേലർ ഉപയോഗിച്ചെങ്കിലും ഒരു കുറവും കാണാത്തതിനാൽ അവർ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സുരേഷ് കുമാറിന്റെ അടുത്തേയ്ക്ക് കൊണ്ട് പോയി. ഡോക്ടർ ഉടൻ തന്നെ പരിശോധിച്ച് ഒരിഞ്ചക്ഷൻ കൊടുത്തു. രക്തപരിശോധനകൾ ചെയ്യുന്നതിയനായി സിസ്റ്റർമാരോട് നിർദ്ദേശിച്ചു. അപ്പോഴേയ്ക്കും എക്സ്റേയുമായി ഒരു ജിവനക്കാരൻ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ എക്സ്റേ പ്രകാശത്തിന് അഭിമുഖമായി പിടിച്ച് പരിശോധിച്ചു... അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു നിരാശ.... ഹമീദിന്റെ അവസ്ഥ വളരെ മോശമായി വരുന്നുവല്ലോ... ഇനിയും എത്രനാൾ... എന്താ ഞാന് അദ്ദേഹത്തിന്റെ ബന്ധുക്കളോട് പറയുക... ഡോക്ടർ വളരെ അസ്വസ്ഥനായിരിക്കുന്നു.... എന്തോ ഹമീദിന്റെ കാര്യത്തിൽ തനിക്കൊരു പ്രത്യേകത തോന്നിയിരുന്നു. ദൈവം അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.

 
ഹോസ്പിറ്റൽ വാസം രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു.  മരുന്നും പരിചരണവും കൊണ്ട് അസുഖത്തിന് അൽപ്പം ആശ്വാസം തോന്നി. ഡോക്ടർ രാവിലെ റൗണ്ട്സിനായി എത്തി. വിശദമായി പരിശോധിച്ചു. സ്റ്റെതസ്കോപ്പ് നെഞ്ചിന്റെ ഓരോ ഓരത്തും പരതിനടന്നു. മുഖമുയർത്തി ഹമീദിനോടു പറഞ്ഞു. “നിങ്ങടെ അസുഖത്തിന് തണുപ്പ് പറ്റിയതല്ല. പെട്ടന്ന് നിങ്ങടെ അസുഖം കൂടാൻ കാരണവും അതു തന്നെയാണ്. എല്ലാവർഷത്തേക്കാളും കൂടുതൽ തണുപ്പാ ഇപ്രാവശ്യം.“ 

മൂന്നാം ദിവസവും രാവിലെതന്നെ ഡോക്ടർ പരിശോധിക്കാൻ എത്തി. എന്നിട്ട് ഹമീദിനോടും കൂടെയുള്ള ബന്ധുക്കളോടുമായി പറഞ്ഞു. “ഹമീദിന് കുറച്ചുകൂടി നല്ല ചികിത്സ ആവശ്യമാണ്. ഇവിടെയുള്ള സംവിധാനങ്ങൾ മാത്രം പോര. സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോകണം. കോഴിക്കോട് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഹോസ്പിറ്റൽ ഉണ്ട്, സിറ്റി ചെസ്റ്റ് സ്പെഷ്യാലിറ്റി സെന്റർ. ഡോ. അസദ് എന്നാണ് അദ്ദേഹത്തന്റെ പേര്. അദ്ദേഹത്തെ കാണാനുള്ള സംവിധാനം ഉണ്ടാക്കിത്തരാം.  അവിടെ അത്യാധുനികാ ചികിൽസാ സംവിധാനങ്ങൾ ഉണ്ട്. ഇവിടുത്തെ ചികിത്സാവിവരങ്ങൾ പ്രത്യേകം എഴുതിത്തരാം. കൂടാതെ  വിളിച്ചുപറയുകയും ചെയ്യാം. പൂർണ്ണമായും ചികിത്സ അവിടെയാക്കുന്നതാണ് നല്ലത്. കഴിയുന്നതും പെട്ടന്ന് അവിടെ എത്തണം. നിങ്ങടെ അസുഖം എത്രയും വേഗം ഭേദമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം. താൻ പാതി ദൈവം പാതി എന്നല്ലെ. നിങ്ങൾക്ക് വിഷമമാകുമെങ്കിലും ഒന്നുകൂടി പറഞ്ഞോട്ടെ. ഇന്നാട്ടിൽ നിന്ന് എത്ര ചികിൽസിച്ചിട്ടും കാര്യമില്ല. നിങ്ങളുടെ അസുഖത്തിന് തണുപ്പ് പറ്റില്ല. കാലാവസ്ഥ അസുഖത്തെ വല്ലാതെ ബാധിക്കുന്നത് കൊണ്ട് നിങ്ങൾക്ക് താമസം മകളുടെ വീട്ടിലേക്ക് മാറ്റിക്കൂടെ. അവിടെയാണെങ്കിൽ സിറ്റി ചെസ്റ്റ് സ്പെഷ്യാലിറ്റി സെന്ററിൽ പോവാനും എളുപ്പമാണല്ലൊ. എന്തായാലും ഇന്ന് ഡിസ്ചാർജ്ജ് ചെയ്ത് പോവാം. ഞാൻ പറഞ്ഞത് നിങ്ങൾ കാര്യമായിട്ടെടുക്കണം. അധികം വൈകിക്കേണ്ട എത്രയുംവേഗം പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുക.“

ഡോക്ടർ രോഗവിവരങ്ങൾ അസദിനായി എഴുതി, തന്റെ പേഷ്യന്റായ ഹമീദിനെ പ്രത്യേകം പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതിനായി പ്രയത്നിക്കണമെന്നും വിളിച്ചു പറയുകയും ചെയ്തു. ഡോക്ടർ നല്കിയ കത്തുമായി ഹമീദും കുടുംബവും ഡോക്ടറോട് നന്ദി പറഞ്ഞ് അവർ വീട്ടിലേക്ക് യാത്രയായി.

വാപ്പക്ക് സുഖമില്ലന്നറിഞ്ഞ് ഫൗസിയ അടുത്ത വീട്ടിലെ ഫോണിലേയ്ക്ക് വിളിച്ചു. ഹമീദിനോട് വിശദമായി സംസാരിച്ചു. വിഷമമുണ്ടെങ്കിലും എല്ലാവരുടെയും സമ്മതത്തോടെ നാട്ടിലേക്ക് താമസം മാറ്റുകയാണെന്നും നാട്ടിൽ വല്ല വീടോ കോർട്ടേഴ്സോ വാടകയ്ക്ക് നോക്കാനും ഹമീദ് ഫൗസിയയോട്  പറഞ്ഞു. “ഉപ്പ ഞാൻ പണിക്ക്പോകുന്ന വെന്നിയൂർ എന്ന സ്ഥലത്തെ കോർട്ടേഴ്സിൽ റൂമ് ഒഴിവുണ്ട്. പള്ളി കമ്മറ്റിയുടെതായതിനാൽ വാടക കുറവാ....“.

“എന്നാ മോള് അത് വാടകക്കെടുത്തോ ഇവിടം വിറ്റ് എത്രയും പെട്ടന്ന് നാട്ടിലേക്ക് വരികയാണ്. എനിക്ക് ഇവിടെ താമസിക്കാൻ തീരെ കഴിയില്ല തണുപ്പ് കൂടുന്നതനുസരിച്ച് അസുഖം കൂടുമെന്നാ ഡോക്ടർ പറഞ്ഞത്. ഇനി കോഴിക്കോട് കാണിക്കാനാ ഡോക്ടർ പറയുന്നത്. കോഴിക്കോട്ടേക്ക് ഇവിടെ നിന്ന് അടുത്താ.“ “ന്നാ ശരി ഉപ്പ ഞാനിന്ന് തന്നെ കോർട്ടേഴ്സിന്റെ കാര്യങ്ങളൊക്കെ തിരക്കാം“. ഫോൺ വെച്ചതിന് ശേഷം ഹമീദിന്റെ ചിന്തകൾ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഓടാൻ തുടങ്ങി. ബദ്ക്കലിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട്തോട്ടിൻകരയിൽ എത്തിയപ്പൊ വെറുതെ കിട്ടിയ ഭൂമിയിൽ. കുറഞ്ഞ കാലം കൊണ്ട്  താൻ പൊന്ന് വിളയിച്ചിരുന്നു. അതുകൊണ്ട് സ്വസ്ഥമായി ജീവിക്കാമായിരുന്നു. ഇതിപ്പൊ നാട്ടിൽ ചെന്ന് എന്ത്  ചെയ്യാനാ. ആരെങ്കിലും തങ്ങൾക്ക് ഇവിടെത്തെ പോലെ ഭൂമി തരാൻ തയ്യാറാകുമോ. തന്റെ കയ്യിലാണെങ്കി ഒന്നുമില്ല ഇനി അദ്ധ്വനിക്കാന്ന് വെച്ചാ വെറുതെ കിട്ടിയ താമസിക്കുന്ന ഭൂമിതന്നെ വിൽക്കാൻ സമ്മതിക്കുമോ? പട്ടയം പോലും ഇല്ല അഥവാ വിറ്റാ തന്നെ ഈ വിലകുറഞ്ഞ സമയത്ത് വല്ലതും കിട്ടുമോ?. തോട്ടിൻകരയിലാണെങ്കി വില വളരെ കുറവാണ് താനും. എന്തായാലും റബ്ബേ നിന്റെ വിധിയല്ലെ. വരുന്നിടം വച്ച് കാണുക തന്നെ.

പിറ്റേന്ന്  കാലത്ത് തന്നെ ഹമീദ് പോക്കർ ഹാജിയുടെ അടുത്ത് ചെന്നു. “ഹമീദേ അസുഖം ഇപ്പൊ എങ്ങിനെയുണ്ട്.“ “കുറവുണ്ട് ഹാജിക്കാ..... ഇവിടെ തണുപ്പ് കൂടുതലായതോണ്ടാണ് അസുഖം മാറാത്തതെന്നാ ഡോക്ടർ പറയുന്നത്. ഞാനെന്താ ചെയ്യാ... നാട്ടിലാണെങ്കി ന്റെ മോള് താമസിക്കണണ്ട്  അവിടെയാകുമ്പൊ ഡോക്ടറെ കാണിക്കാനും എളുപ്പാണല്ലൊ. മോള് വിളിച്ചപ്പൊ ഞാനൊരു കോർട്ടേഴ്സ് നോക്കാൻ പറഞ്ഞിട്ടുണ്ട്.“ 

ഹമീദ്  പോവുകയാണെന്ന് കേട്ടപ്പൊ പോക്കർഹാജിയുടെ കണ്ണുകൾ ഈറനണിഞ്ഞു ഗദ്ഗദത്തോടെ അദ്ദേഹം പറഞ്ഞു.”ഹമീദെ നിങ്ങൾ വന്നതിന് ശേഷം ഞാൻ എത്രമാത്രം സന്തോഷിച്ചെന്നറിയോ നിങ്ങൾ ഞങ്ങൾക്ക് പുറമക്കാർ ആയിരുന്നില്ല. ഉടപ്പിറന്നോരായിരുന്നു. പക്ഷെ നിങ്ങൾക്ക് പോകാതിരിക്കാൻ പറ്റില്ലല്ലൊ. റബ്ബിന്റെ വിധി അതായിരിക്കും. മക്കളായ റഷീദും അൻവറും കോഴിക്കോട് തന്നെയല്ലെ ജോലി ചെയ്യുന്നത്. അവർക്ക് വന്ന് പോവാനും എളുപ്പാണല്ലോ. സ്ഥലത്തിന് പട്ടയമില്ലന്ന് കരുതി നിങ്ങൾ വിൽക്കാതിരിക്കണ്ട. ഞാൻ തന്നെ എടുത്തോളാം. ഞാൻ തന്നതാണെങ്കിലും അതിപ്പൊ നിങ്ങളുടെ ഭൂമിതന്നെയല്ലെ“.  “എന്നാലും ഹാജിക്ക അത്ങ്ങളെ സ്ഥലം തന്നെയല്ലെ. ഞാനെങ്ങിനെ വില പറയാ...”.”ഹമീദെ ങ്ങക്ക് തര്ണത് വരെ അത് ന്റത് തന്നെ പക്ഷെ ഇപ്പൊ ഞാൻ തന്ന സ്ഥലാണൊ അത്. തരിശു നിലത്തിൽ പൊന്നല്ലെ വിളഞ്ഞ് നിൽക്കണെ പൊന്ന്. അത്രയ്ക്ക് നിങ്ങളതിൽ വിയർപ്പൊഴിക്കിയില്ലെ” “ഹാജിക്ക ങ്ങളോട് ഞാനൊരു വെല പറയില്ല. ങ്ങള് ന്താന്ന് വെച്ചാ തന്നോളി” “ഹമീദ് എന്ന് പോവാനാ തീരുമാനിച്ചത്” “കഴിയുന്നതും എത്രയും പെട്ടന്ന് തന്നെ പോണം. ഇബടത്തെ കാലാവസ്ഥ ന്ക്ക് പിടിക്ക്ണ്ല്ല്യ” റഷീദും അൻവറും നാളെ എത്തുംന്നാ പറഞ്ഞത്”.”ശരി ഹമീദെ നിനക്കെന്നോട് വെല പറയാൻ മടിയാണെങ്കി ഭൂമിക്ക് വെല എന്താന്ന് ഞാനൊന്ന് പുറത്ത് പോയി അന്വേഷിക്കട്ടെ ഞാൻ വരുമ്പൊ അതിലെ വരാം. ഒരുക്കങ്ങളൊക്കെ എത്രയും പെട്ടന്ന് നടത്തികൊള്ളി” “ശരി ഹാജിക്ക ഞാൻ ഇറങ്ങട്ടെ”.

പോക്കർഹാജി നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല ഒരു വില തന്നെ ഹമീദിന് കൊടുത്തു. നാട്ടിലൊക്കെ സ്ഥലത്തിന് നല്ല വിലയാണെങ്കിലും അരുവിക്കരയിൽ ഭൂമിക്ക് തുച്ചമായ വിലയേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് പൈസ കൊണ്ട് തോട്ടിൻകരയിൽ ജീവിക്കാമെങ്കിലും. നാട്ടിൽ അത് പറ്റില്ല. റഷീദും അൻവറും പോകുന്നതിന്റെ തലേന്ന് തന്നെ എത്തിയിരുന്നു. വീട്ടിൽ എല്ലാവരും വളരെ ഏറെ വിഷമത്തിലായിരുന്നു. പക്ഷെ ഫസൽ സന്തോഷവാനായിരുന്നു. ഉമ്മയെ ഇനി എന്നും കാണാമല്ലൊ. ഉമ്മ നിൽക്കുന്ന സ്ഥലത്തേക്കാണ് പോവുന്നതെന്ന് അവൻ അറിഞ്ഞിരുന്നു. സാധനങ്ങൾ കൊണ്ട് പോകാൻ ഒരു ലോറി ഏർപ്പാടാക്കി. റഷീദും അൻവറും സാധനങ്ങളുമായി ലോറിയിൽ നാട്ടിലേക്ക് പുറപ്പെട്ടു.ഹമീദും കുടുംബവും പോക്കർ ഹാജിയോടും കുടുംബങ്ങളോടും  തങ്ങളുടെ കൂടെ കർണ്ണാടകയിൽ നിന്ന് വന്ന മറ്റുള്ളവരോടും യാത്ര പറഞ്ഞു. ഹമീദിന് ആ വിടവാങ്ങൽ വളരെ വേദനാജനകമായിരുന്നു. ബദ്ക്കൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് ഈ  തോട്ടിൻകരയിൽ  എത്തിയപ്പൊൾ കയറി കിടക്കാൻ ഇടം തന്ന പോക്കർ ഹാജിയെ പിരിയുക എന്ന് വെച്ചാൽ... തന്റെ ഹൃദയത്തിൽ നിന്ന് എന്തൊ അടർത്തി മാറ്റുന്ന വേദന. പോക്കർ ഹാജിയോടും കുടുംബത്തോടും യാത്ര പറയുമ്പൊ ഹമീദ് ഒരു നിമിഷം നിയന്ത്രണം വിട്ടു.പോക്കർ ഹാജിയെ കെട്ടി പിടിച്ച് കരഞ്ഞു. ഹാജിയുടെയും മറ്റ് കണ്ട് നിന്ന വരുടെയും കണ്ണുകൾ നിറഞ്ഞു. പോക്കർ ഹാജി ഹമീദിന്റെ തോളിൽ തട്ടി. ഹമീദെ എന്തായിത് കൊച്ച് കുട്ടികളെ പോലെ നീയല്ലെ മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടത്. നിന്നെ പിരിയുന്നതിൽ എനിക്ക് വേദന ഇല്ലാഞ്ഞിട്ടല്ല. പക്ഷെ വിധി അതായി പോയില്ലെ. എനിക്ക് നിന്റെ കൂടെ വരണമെന്ന് അതിയായ ആഗ്രമുണ്ടായിരുന്നു. പക്ഷെ ഇത്രയും ദൂരം യാത്രചെയ്യൻ എന്റെ ആരോഗ്യം അനുവദിക്കുന്നില്ല. ഇൻശാ അല്ലാ വിധിയുണ്ടെങ്കിൽ നമുക്ക് കാണാം.

തോട്ടിൻകര ടൗൺ വരെ എല്ലാവരും അവരെ അനുഗമിച്ചു. കോഴിക്കോട്ടേക്ക് നേരിട്ട് ബസ്സ് കിട്ടി, ബസ്സിൽ കയറി നിറകണ്ണുകളോടെ എല്ലാവരോടും കൈവീശി യാത്രപറഞ്ഞു. ബസ്സ് കണ്ണിൽ നിന്ന് മറയുന്നത് വരെ നാട്ടുകാർ ബസ്സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ഹമീദും കുടുംബവും പോയ വേദനയോടെയാണ് ഒരോരുത്തരും വീട്ടിലേക്ക് മടങ്ങിയത്. 

കോഴിക്കോട് പുതിയസ്റ്റാന്റിൽ ഇറങ്ങിയ ഉടൻ തന്നെ വള്ളികുന്നിലേക്ക് ബസ്സ് കിട്ടി. ഉപ്പയെയും ഉമ്മാനെം കാത്ത് സഫിയയും, ഫൗസിയയും ബസ്സ് സ്റ്റോപ്പിൽ കാത്തുനിൽപ്പുണ്ടായിരന്നു. സഫിയയെ കണ്ടപാട് ഫസല് ഓടിചെന്ന് ഉമ്മയെ കെട്ടിപപിടിച്ചു. ഉമ്മയെ കാണുമ്പോൾ എന്തെല്ലാമോ പറയണമെന്ന് അവൻ മനസ്സിൽ കരുതിയതാണ്. നേരിൽ കണ്ടപ്പൊ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. 

ഫൗസിയയുടെ ഉച്ചഭക്ഷണത്തിനു ശേഷം കുറച്ചുനേരം വിശ്രമിച്ചു. യാത്രാക്ഷീണം മാറിയ ശേഷം ഹമീദും കുടുംബവും താമസിക്കാൻ പോകുന്ന വെന്നിയൂരിലേക്ക് പുറപ്പെട്ടു . അവിടെ റോഡരുകിൽ പള്ളി വകയിലെ 7 മുറികളുള്ള ലൈൻ കോർട്ടേഴ്സിൽ എഴാമത്തെ മുറിയാണ് ഹമീദിന് ലഭിച്ചത്. രണ്ട് റൂം, ഒരു കിച്ചൺ, ഒരു ബാത്തറൂം ഇത്രയുമായിരുന്നു താസമസൗകര്യം. മറ്റ് 6 മുറികളിലും ആളുണ്ടായിരുന്നു. ഒരു മുറിയിൽ മദ്രസയിലെ അധ്യാപകരും മറ്റ് 5 മുറികളിൽ തൊട്ടടുത്ത് തന്നെയുള്ള സ്ക്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേർസുമാണ് താമസിച്ചിരുന്നത്. ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുമ്പൊ തങ്ങളെന്തോ കാഴ്ചവസ്തുക്കളെന്ന പോലെ എല്ലാവരും നോക്കിനിൽക്കുകയല്ലാതെ ഒന്ന് സഹായിക്കാനൊ സംസാരിക്കാനൊ ആരും മെനക്കെട്ടില്ല. നിങ്ങളെവിടെ നിന്ന് വന്നവരാണെന്ന് പോലും ചോദിക്കാൻ ആരും മുന്നോട്ട് വന്നില്ല. തോട്ടിന്കരയിലെ  ജീവിതവും ഇവിടത്തെ ജീവിതവും തികച്ചും വ്യത്യസ്തം തന്നെയാണ്. അവിടെ തങ്ങളെ സഹായിക്കാൻ എല്ലാവരും ഉണ്ടായിരുന്നു. പക്ഷെ ഇവിടെ... ഞങ്ങളെക്കുറിച്ച് അവർക്കൊന്നുമറിയില്ലല്ലോ. ഇത് ഗ്രാമമല്ലല്ലൊ നാട്ടിൻ പുറമല്ലെ. റഷീദും അൻവറും പിറ്റേന്ന് തന്നെ തങ്ങളുടെ ജോലി സ്ഥലത്തേക്ക് പോയി

ആദ്യമാദ്യം തങ്ങളുമായി അകന്ന് നിന്ന അവിടുത്തെ അന്തേവാസികൾ ക്രമേണ അടുക്കാൻ തുടങ്ങി. ആദ്യം അവരുമായി സഹകരിക്കാത്തതിൽ അയൽവാസികൾക്ക് കുറ്റബോധം തോന്നിക്കാണും. കോർട്ടേഴ്സിലെ എല്ലാവരും ഒരു കുടുംബത്തെ പോലെ കഴിഞ്ഞു തുടങ്ങി. ഉമ്മ പ്രസവത്തിന് നിൽക്കാൻ പോവുമ്പൊഴുള്ള വേദന അയൽപക്കക്കാരുമായുള്ള ചങ്ങാത്തത്തിൽ ഫസൽ പതിയെ മറക്കാൻ ശ്രമിച്ചു. ഹമീദ് അയൽവാസികൾക്കൊരു കാരണവരായി മാറി. എന്ത് കാര്യവും അയാളുമായി ആലോചിച്ചെ അവർ ചെയ്യുമായിരുന്നുള്ളൂ. തോട്ടിൻകരയിൽ നിന്ന്  നഷ്ടപ്പെട്ട സ്നേഹം ഇനി ഒരിക്കലും  തിരിച്ച് കിട്ടില്ലന്ന് കരുതിയ ഹമീദിന് എല്ലാവരും നന്നായി പെരുമാറിയിരുന്നത് വളരെ സന്തോഷംനൽകി. 

ആ ഇടക്ക് ഹമീദിനെ കോഴിക്കോട് സിറ്റി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ അസദിനെ കാണിച്ചു. തോട്ടിന്കരയിലെ  ഡോക്ടർ സുരേഷ്‌കുമാറിന്റെ പേഷ്യന്റൊണെന്ന്  പറഞ്ഞപ്പൊ അദ്ദേഹം പ്രത്യക പരിഗണന നൽകി. “സുരേഷ്  എന്നെ വിളിച്ച് നിങ്ങടെ കാര്യം പറഞ്ഞിരുന്നു. പേടിക്കാനൊന്നുമില്ല. നമുക്ക് അസുഖമൊക്കെ മാറ്റിയെടുക്കാം. മാസത്തിലൊരിക്കെ ഇവിടെ വന്ന് ചെക്കപ്പ് ചെയ്യണം. ഇനി വരുമ്പൊ ഈ കാർഡ് കൗണ്ടറിൽ കാണിച്ചാൽ മതി.“ ഡോക്ടർ കൊടുത്ത കാർഡും വാങ്ങേണ്ട മരുന്നും വാങ്ങി പുറത്തേക്കിറങ്ങി.  “ഏതായാലും ഇവിടെ വരെ വന്നതല്ലെ. മാളിയേക്കൽ തറവാടുവരെ ഒന്നു പോയേക്കാം” സൈനബ ഹമീദിനോട് പറഞ്ഞു. “ശരിയാ ഒരുപാടായില്ലെ അളിയനെ കണ്ടിട്ട്”അവർ ഒരു ഓട്ടോ വിളിച്ച് നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് പോയി. 

നടക്കാവിലെത്തിയപ്പോൾ അവിടെ ആകെ ശോകമൂകമായ അന്തരീക്ഷം. ജോലിക്കാരോടു കാര്യം തിരക്കിയപ്പോൾ ഹസ്സനാജിക്ക് കാലത്ത് ചെറിയൊരു നെഞ്ച് വേദന ഉണ്ടായെന്നും ഉടൻതന്നെ മിംമസ് ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും അറിയാൻ കഴിഞ്ഞു. എല്ലാവരും അങ്ങോട്ടേക്ക് പോയിരിക്കുന്നെന്നും മനസ്സിലാക്കി. ഉടൻ തന്നെ ഹമീദും സൈനബയും അങ്ങോട്ട് പുറപ്പെട്ടു. അവിടെ ചെന്ന് ഹസ്സനാജിയെ കണ്ടു. ബന്ധുക്കളോട് വിശദമായി സംസാരിച്ചു. അവർ പറഞ്ഞു രാവിലെ ചെറിയൊരു നെഞ്ചുവേദനയുണ്ടായി ഗ്യാസാണെന്നു കരുതിയിലുന്നു. വേദന കൂടിക്കൂടി വന്നപ്പോൾ ഇങ്ങോട്ടോക്ക് കൊണ്ടുപോന്നു. ഇപ്പോൾ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു. പടച്ചോനേ നീ അദ്ദേഹത്തെ കാത്തോളണേ എന്നു മനസ്സിൽ പ്രാർത്ഥിച്ച് ഹമീദും സൈനബയും വെന്നിയൂരിലേക്ക് യാത്രതിരിച്ചു.

പിറ്റിദിവസം പ്രഭാസം പൊട്ടിവിടർന്നത് ദുഖവാർത്തയുമായായിരുന്നു.  കോഴിക്കോടിന്റെ ഓരോ മുക്കും മൂലയും പിടിച്ച് കുലുക്കുന്ന വാർത്തയായിരുന്നു അത്. പത്രങ്ങളിലെ തലകെട്ട് തന്നെ “അശരണരുടെ തോഴൻ ഹസ്സനാജി അന്തരിച്ചു ഹൃദയാഘാതമായിരുന്നു കാരണം. വാർത്ത കേട്ട പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വാർത്ത അറിഞ്ഞ സഫിയ ഉറക്കെ നിലവിളിച്ചു. ”ഇക്കാക്ക തന്നോടവിടെ നിൽക്കാൻ പറഞ്ഞതാ ഏതായാലും മരിക്കുന്നതിന് മുമ്പു ഒന്ന് കാണാനെങ്കിലും കഴിഞ്ഞല്ലോ?”

കോഴിക്കോടങ്ങാടി മരണവീടുപോലെയായി. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടന്നു. ഹർത്താലിന്റെ പ്രതീതി. എല്ലാ വീധികളും നടക്കാവിലെ മാളിയേക്കൽ തറവാട്ടിലേക്ക് മാത്രമായി . മയ്യത്ത് ടൗൺ ഹാളിൽ പൊതു ദർശനത്തിനു വെച്ചു. തങ്ങളുടെ തോഴനെ ഒരു നോക്കുകാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ഒഴുകിയെത്തി. ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് ഹസ്സനാജിയുടെ സഹായം കിട്ടാത്തവർ കോഴിക്കോട്ടങ്ങാടിയിൽ ഇല്ലായിരുന്നു. 

മരണ വിവരം അറിഞ്ഞ ഉടനെ തന്നെ ഹമീദും കുടുംബവും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. വൈകുന്നേരം വൻ ജനാവലിയുടെ സാനിധ്യത്തിൽ കടപ്പുറത്ത് മയ്യത്ത് നമസ്ക്കാരം നടന്നു. രാത്രിയോടെ കണ്ണംപറമ്പിൽ മയ്യത്ത് കബറടക്കി. നേരം വെളുക്കുവോളം മാളിയേക്കൽ തറവാട്ടിലേക്ക് ജാതി മത ഭേദമന്യേ ആയിരങ്ങൾ വന്ന് പോയി കൊണ്ടിരുന്നു. കോഴിക്കോട് നഗരത്തിന് ഹസ്സനാജി എന്ന ആ നല്ലമനുഷ്യനെ മറക്കാനാകില്ല.... എല്ലായിടത്തും തന്റെ സാമീപ്യമറിയിച്ച ഹസ്സനാജിയുടെ ഓർമ്മകൾ മനസ്സിലേറ്റി നഗരം ഉറക്കത്തിലേയ്ക്ക് വഴുതിവീണു.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 03 03 2019

ഷംസുദ്ധീൻ തോപ്പിൽ 24 02 2019






16.2.19

നിഴൽ വീണ വഴികൾ - ഭാഗം 9

ഇന്ന് ഹമീദിന്റെ വീട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സൈനബയും മക്കളും വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്. നാളെ രണ്ട് കല്ല്യാണങ്ങൾ നടക്കുന്നു.  റഷീദിന്റെയും അൻവറിന്റെയും. അതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. പെണ്ണ് കാണലും മറ്റ് ചടങ്ങുകളുമൊക്കെ നേരത്തേ കഴിഞ്ഞതിനാൽ വളരെ പെട്ടെന്നുതന്നെ കല്യാണം നിശ്ചയിക്കുകയായിരുന്നു. 

വയനാട്ടിലെ വെള്ളമുണ്ടയിലെ ഒരു അകന്ന ബന്ധത്തിൽ പെട്ട അനാഥ പെൺകുട്ടിയെയാണ് റഷീദ് ഭാര്യയായി തിരഞ്ഞെടുത്തത്. കല്യാണ ആലോചന നടക്കുമ്പോൾ തന്നെ അവൻ  പറഞ്ഞിരുന്നു ഒരു യതീം കുട്ടിയെ മാത്രമേ താൻ വിവാഹം കഴിക്കുകയുള്ളൂ എന്ന്. അത്കൊണ്ട് തന്നെ റഷീദിന്റെ വിവാഹ അന്വേഷണം ആ വഴിക്ക് നീണ്ടു. കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല, മനസ്സിനിണങ്ങിയ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം നിശ്ചയിക്കുകയും ചെയ്തു.

അൻവറിന്റെ വിവാഹാലോചന നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾതന്നെ ഹമീദന്റെ പഴയ സുഹൃത്തും അയൽവാസിയുമായിരുന്ന അലി ഹസ്സൻ  അദ്ദേഹത്തെ കാണാനെത്തി. കുശലാന്വോഷണത്തിനുശേഷം താൻ വന്നകാര്യം അലിഹസ്സൻ ഹമീദിനോട് പറഞ്ഞു. “എന്റെ മകൾ നാദിറയെ നമുക്ക് അൻവറിനെ കൊണ്ട് കല്ല്യാണം കഴിപ്പിക്കാം. അവർ പരസ്പരം അറിയുന്നവരുമാണല്ലോ. അങ്ങനെയെങ്കിൽ നമ്മൾതമ്മിലുള്ള ബന്ധത്തിന് ഒരു ദൃഢതയുമുണ്ടാകുമല്ലോ.“ ഹമീദ് അലിഹസനെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു. അങ്ങനെ ആ വിവാഹവും തീരുമാനിക്കുകയായിരുന്നു.

ബദ്ക്കൽ ഹമീദിന്റെ അയൽ വീട്ടുകാരായിരുന്നു അലിഹസ്സനും കുടുംബവും  ഒരു പെണ്ണും മൂന്ന് ആൺകുട്ടികളും അടങ്ങുന്ന കുടുംബം. അലി ഹസ്സന് കഞ്ഞിപുഴയിൽ ജോലി കിട്ടിയപ്പൊ അവർ കുടുംബസമേതം അങ്ങോട്ട്പോയി. കുടുംബം പോറ്റാൻ ഗതിയില്ലാതെ കഷ്ടതയനുഭവിക്കുന്ന ഒരു കാലമുണ്ടായിരുന്നു അലിഹസ്സന്. തന്നെ എന്നും സഹായിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു കരീം റാവുത്തർ. രണ്ടുപേരും ഒരേ കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്. കരീം റാവുത്തർ തന്റെ സുഹൃത്തുക്കളുടെ സഹായത്താൽ ഗൾഫിലെത്തുകയും കഠിനപ്രയത്നത്താൽ അല്ലലില്ലാതെ ജീവിച്ചുപോരുകയായിരുന്നു. ജീവിതം കെട്ടിപ്പെടുക്കാനുള്ള നെട്ടോട്ടത്തിനിടയിൽ തന്റെ സുഹൃത്തായ അലിഹസ്സന്റെ കാര്യങ്ങൾ അന്വേഷിക്കാൻ വൈകിപ്പോയി. എങ്കിലും കഷ്ടപ്പാടിൽ കഴിയുന്ന അലിഹസ്സനെ ഗൾഫിൽ കൊണ്ടുവരാനുള്ള പ്രയത്നം ആരംഭിച്ചു.

താൻ ജോലിചെയ്യുന്ന  അറബിയുടെ കയ്യിൽ നിന്ന് ഒരു വിസ സംഘടിപ്പിക്കാനുള്ളശ്രമം വിജയം കണ്ടു. വിസ ലഭിച്ച അന്നുതന്നെ അലിഹസ്സന് അയച്ചുകൊടുത്തു. 

തന്റെ സുഹൃത്തായ കരീംറാവുത്തർ തന്നെ മറന്നില്ലല്ലോ... ഈ കഷ്ടപ്പാടിൽ നിന്നും ഒരു വിടുതൽ ഉണ്ടാകാൻ പോകുന്നു.  അറബിയുടെ വീട്ടിൽ ഡ്രൈവറുടെ ജോലി, അതിനുപുറമെ കുട്ടികളെ സ്ക്കൂളിൽകൊണ്ട് വിടുകയും വേണം. ആദ്യമാദ്യം കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്നും പിന്നീട് തന്റെ  ഭാഗ്യംപോലെ ഇരിക്കുമെന്നും കരീം അറിയിച്ചു. 

കരീം തന്റെ കൈയിലുള്ള സമ്പാദ്യമുപയോഗിച്ചാണ് വിസ എടുത്തത്. എങ്ങനെയെങ്കിലും നാട്ടിൽ നിന്ന് കുറച്ച് പൈസ സംഘടിപ്പിച്ച് എത്രയും പെട്ടന്ന് ഗൾഫിൽ എത്തണമെന്ന ഒരു കുറിപ്പും, അതോടൊപ്പം വിസയും കിട്ടിയപ്പൊ ഒരുപാട് സന്തോഷമായെങ്കിലും താനെങ്ങിനെ പോവാനുള്ള പൈസ കണ്ടെത്തും എന്ന ചിന്ത അദ്ദേഹത്തെ അലട്ടുകയായിരുന്നു. ജീവിതം തള്ളി നീക്കാൻ തന്നെ  ബുദ്ധിമുട്ടുകയാണ്. ആരോടാണ് ചോദിക്കുക. അലി ഹസ്സൻ ആകെ തളർന്ന് പോയി. 

തന്നെ സമാധാനിപ്പിക്കാൻ തന്റെ ഭാര്യ ഫാത്തിമ മാത്രം. അള്ളാഹു നമുക്ക് ഒരു വഴി കാണിച്ചുതരും... ഫാത്തിമ അലിഹസ്സനോടു പറഞ്ഞു. “നമ്മടെ ഹമീദ്ക്കാനോട് നിങ്ങടെ വിഷമങ്ങളെല്ലാം പോയ് പറയ്  അദ്ദേഹം എന്തെങ്കിലും ഒരു വഴി കാണിച്ച് തരും“. അതെ ഫാത്തിമ പറഞ്ഞത് ശരിയാണ്... തന്റെ മുന്നിലുള്ള അവസാനത്തെ വാതിൽ.. ഉടൻ തന്നെ അലി ഹസ്സൻ ഹമീദിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. 

നാളുകൾക്ക് ശേഷം അലിയെ കണ്ട് ഹമീദ് അദ്ഭുതപ്പെട്ടു. വളരെയധികം ക്ഷീണിതനായിരുന്നു അലി... “എന്താടോ എന്തുപറ്റി തനിക്ക്. തന്റെ ഉത്സാഹമൊക്കെ എവിടെപ്പോയി... ജോലിക്കെന്തെങ്കിലും കുഴപ്പം.“ തന്റെ വിഷമങ്ങളെല്ലാം ഹമീദിനുമുന്നിൽ അവതരിപ്പിച്ചു.  വിസ വന്നകാര്യവും, ടിക്കറ്റിന്റെ പൈസ ഉണ്ടാക്കാൻ താൻ നെട്ടോട്ടമോടുകയാണെന്നും പറഞ്ഞു. “എന്റെ കുടുംബക്കാരാരും എന്നെ സഹായിക്കുന്നില്ല. ഞാൻ ഗൾഫിൽ പോയി ജോലിലഭിക്കാതിരുന്നാൽ അവരുടെ പൈസ തിരികെക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന പേടിയാ അവർക്ക്. എന്താ ചെയ്യാ എത്രയും പെട്ടന്ന് കയറാനാ പറഞ്ഞത്.“

അലിയുടെ വിഷമം കേട്ട് കുറച്ച് നേരം ഹമീദ് നിശ്ശബ്ദനായിരുന്നു. മുഖമുയർത്തി സൈനബയോട് പറഞ്ഞു... “നീ കേട്ടില്ലെ നമ്മുടെ അലി ഹസ്സന്റെ വിഷമം. നമ്മളല്ലാതെ ആരാ അവരെ സഹായിക്കാൻ ഈ ദുനിയാവിലുള്ളത്.“ ഒന്നും മനസ്സിലാവാതെ ഹമീദിന്റെ മുഖത്തേക്ക് നോക്കി നിന്ന സൈനബയോട്  പറഞ്ഞു “നീപോയി സീനത്തിന്റെയും സഫിയയുടെയും കാതിലും കഴുത്തിലും ഉള്ളതെല്ലാം ഊരി വാങ്ങിക്കൊണ്ടുവാ... സൈനബ തടസ്സമെന്നും പറയാതെ അവരുടെ കാതിലും കഴുത്തിലും അവശേഷിച്ചതെല്ലാം ഊരിവാങ്ങി ഹമീദിന് കൊടുത്തു. ഹമീദ് അത് തആശ്വാസ വചനങ്ങളോടെ സ്നേഹപൂർവ്വം അലിഹസ്സന്റെ കൈയ്യിൽ വച്ചുകൊടുത്തു. അലിഹസ്സന് വിശ്വസിക്കാനായില്ല. അദ്ദേഹം സ്തംഭിച്ചിരുന്നുപോയി... തൊണ്ട വരണ്ടു... എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്കു വരുന്നില്ല. കണ്ണിൽനിന്നു കണ്ണ്നീർ ചാലിട്ടൊഴുകി. അലി ഹസ്സൻ അപ്പോൾ ഓർത്തത്  താൻ തന്റെ കുടുംബക്കാരോട് സഹായത്തിനായി ചെന്നപ്പൊ ഉണ്ടായ അനുഭവമാണ്. അവർക്ക് തന്നെ സഹായിക്കാൻ കഴിയാഞ്ഞിട്ടല്ല...

തന്റെ ആരുമല്ലാത്ത എന്നാൽ തന്റെ ആത്മ സുഹൃത്ത്. തിരിച്ച് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാതെ ഒരു രേഖപോലും ഇല്ലാതെ  തന്നെ മാത്രം വിശ്വസിച്ച് ഉള്ളത് നുള്ളിപെറുക്കി തന്നിരിക്കുന്നു. ഹമീദിന്റെ തട്ടിവിളികേട്ടാണ് അലി അസ്സൻ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നത്. “എന്ത് പറ്റി അലി നിന്റെ കണ്ണുകൾ നിറഞ്ഞ് വരുന്നുണ്ടല്ലൊ.“ “ഒന്നുമില്ല ഹമീദ്ക്ക കുടുംബം വരെ എന്നെ കൈ ഒഴിഞ്ഞിടത്ത് നിങ്ങളെന്നെ സഹായിച്ചപ്പൊ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ...“ “സമ്പാദ്യമായി ഇതേ എന്റെ കൈയ്യിലുള്ളൂ അലീ... നിനക്കറിയലൊ എന്റെ അവസ്ഥ.“ “ഇത് മതി ഹമീദ്ക്ക.. ഇത് മതി. ഫാത്തിമയുടെ കുറച്ച് സ്വർണ്ണവും കൂട്ടിയാ തൽക്കാലം എനിക്ക് പോവാനുള്ള പൈസയായി. ഞാൻ പോയി ജോലി കിട്ടിയാ ഉടനെ നിങ്ങളെ...“ അത് മുഴുമിപ്പിക്കാൻ ഹമീദ് സമ്മതിച്ചില്ല. “അലീ... അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട“. ആ സ്നേഹത്തിന്റെ മുമ്പിൽ അലി ഹസ്സന് മറിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. എന്നാലും അവൻ മനസ്സിൽ പറഞ്ഞു ജോലി കിട്ടിയാ ഉടനെ ഹമീദ്ക്കാന്റെ കടം വീട്ടണം. 

അങ്ങിനെ അലി അസ്സൻ ഗൾഫിലെത്തി, തെറ്റില്ലാത്ത ജോലിയും ലഭിച്ചു. പഴയ കഷ്ടപ്പാടുകളൊക്കെ മാറി. ഹമീദ്ക്കാനോട് പറഞ്ഞ പോലെ വാക്ക് പാലിച്ചു. കൊടുക്കാനുള്ള സ്വർണ്ണം തിരികെ കൊടുത്തു. അതൊരു കടംവീട്ടലായിരുന്നില്ല... തന്റെ കടമയായിരുന്നു. സഹോദരതുല്യനായ അദ്ദേഹത്തോടുള്ള ആദരവായിരുന്നു.

അന്ന് സഹായിച്ച കടപ്പാടിൻ മേലാണ് അൻവറിനെ കൊണ്ട് തന്റെ ഒരേ ഒരു മകളായ നാദിറയെ കല്ല്യാണം കഴിപ്പിക്കാൻ അലി ഹസ്സൻ തീരുമാനിച്ചത്. അങ്ങിനെ ഹമീദ്ക്കയുമായുള്ള സ്നേഹബന്ധം ഒന്നുകൂടി ദൃഢമാക്കണം. ഇന്ന് ഹമീദിന്റെ മകൻ അൻവറിന്റെയും, അലി ഹസ്സന്റെ മകൾ നാദിറയുടെയും വിവാഹമാണ്. ബന്ധുക്കളും സുഹൃത്തുക്കളും ആ ചടങ്ങിന് സാക്ഷ്യംവഹിക്കാനുണ്ടായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ.

സഫിയയുടെ ജേഷ്ഠത്തി ഫൗസിയയും ഭർത്താവും വള്ളിക്കുന്നിലാണ് താമസം. ബേക്കറി സാധനങ്ങൾ ഉണ്ടാക്കികൊടുക്കുന്ന കച്ചവടം. ഓരോ തവണ കച്ചവടം കഴിയുമ്പോഴും ഇറക്കിയ കാശ്പോലും തിരിച്ച് കിട്ടാതെ ഭീമമായ കടത്തിലകപ്പെടും. ആ കടം വീട്ടാൻ ഉള്ള സ്ഥലം വിൽക്കേണ്ടിവന്നു. ഇതിങ്ങനെ ആവർത്തിച്ച് ആവർത്തിച്ച് ഉള്ള സമ്പാദ്യമെല്ലാം ഇല്ലാതെയായി. ഇപ്പോൾ ക്വാർട്ടേഴ്സിലാണ് താമസം. മൊയ്തുവിന് ബേക്കറികളിലേക്ക് മധുര പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന ജോലിയാണ്. വയറ്റാട്ടിയാണ് ഫൗസിയ. [പ്രസവിക്കുന്ന പെണ്ണുങ്ങളെ പരിചരിക്കുന്ന ജോലി]. പേറ്റിന് നിൽക്കാൻ പോവുക എന്നത് നാട്ടിൽ മാന്യതയുള്ള ജോലിയൊന്നുമല്ല.പ്രസവം കഴിഞ്ഞ് 40 കുളിക്കുന്നതു വരെ നിൽക്കണം. അത് കഴിഞ്ഞാൽ വേറെ പ്രസവക്കേസുണ്ടാവും. നല്ല കഷ്ടപ്പാടുള്ള ജോലിയാണെങ്കിലും മക്കളുടെ ഭാവി ഓർത്ത് മറ്റ് ഗതിയില്ലാത്ത ഉമ്മാമാർ അതിലേക്ക് ഇറങ്ങിതിരിക്കുന്നു. 40 ദിവസം കഴിഞ്ഞാൽ അത്യാവശ്യം തെറ്റില്ലാത്തൊരു തുക കിട്ടുകയും ചെയ്യും…..

ഒരിക്കൽ ഫൗസിയ തോട്ടിൻകരയിലെ വീട്ടിൽ  വന്നപ്പോൾ അനിയത്തിയായ സഫിയയോട് പറഞ്ഞു “ഫസൽ സ്ക്കൂളിൽ പോയാൽ നീ വീട്ടിൽ വെറുതെ ഇരിക്കയല്ലെ. ഇവിടിപ്പം പണികളും കുറവല്ലെ. ന്റെ കൂടെ വള്ളിക്കുന്നിലേക്ക് പേര് ഞാൻ പോവുന്നത്  പോലെ നിനക്കും വീടുകളിൽ പ്രസവശുശ്രൂഷയ്ക്ക് നിൽക്കാം, നമ്മുടെ നാട്ടിൽ ആളെ കിട്ടാനുമില്ല, എന്തെങ്കിലും സമ്പാദിക്കുകയും ചെയ്യാം. മോന്റെ പഠിപ്പിനും മറ്റു ചിലവുകൾക്കും  ബന്ധുക്കളെ ആശ്രയിക്കേണ്ടതില്ലല്ലൊ.“ 

ഫൗസിയ പറയുന്നതിൽ കാര്യമുണ്ടെന്ന് സഫിയക്കും തോന്നി.

തന്റെ മകൻ ഫസലിനെ പിരിയുന്നത് സഫിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. “തന്റെ മോനെ ഉപ്പയും ഉമ്മയും നന്നായി നോക്കും. എന്നാലും”. അതവൾ ഫൗസിയയോട് പറയുകയും ചെയ്തു. ”ഇത്താത്താ... ഫസലിനെ വിട്ട് നിൽക്കാന്ന് വെച്ചാ....”. ”നിനക്ക് വിഷമമുണ്ടകുമെന്നറിയാഞ്ഞിട്ടല്ല. സഫിയ ഇവിടെ നിന്നാമതിയോ. മോന്റെ ഭാവിയെക്കുറിച്ചോർത്തോ. ഇങ്ങനെപോയാൽ എന്നും വീട്ടുകാരെ ആശ്രയിക്കേണ്ടെ…….“

അവസാനം മനസ്സില്ലാമനസ്സോടെ, മകന്റെ ഭാവിയോർത്ത് സഫിയ ഫൗസിയയുടെകൂടെ പോകാൻ തീരുമാനിച്ചു. ഫസലിനോട് കാര്യങ്ങളെല്ലാം ഒരുവിധം പറഞ്ഞ് മനസ്സിലാക്കികൊടുത്തു. അവന് വിഷമമുണ്ടായിരുന്നു. എന്നാലും ഉമ്മ തങ്ങളുടെ കാര്യത്തിനാണല്ലോ പോണത്. “മോൻ വിഷമിക്കണ്ട  വലിപ്പാന്റെയും വല്ലിമ്മാന്റെയും അടുത്തല്ലെ. ഉമ്മ ഇടയ്ക്കൊക്കെ കാണാൻ വരാം.“ മോനെ വാരിയെടുത്ത് ഉമ്മവച്ചു. അവനെ പിരിയുന്നതിള്ള വേദന കടിച്ചമർത്തി സഫിയ മുന്നോട്ടു നടന്നു... അവൻ പിറകെയെത്തി സഫിയയെ വട്ടംചുറ്റി പിടിച്ചു... അവൾ സകല നിയന്ത്രണവും വിട്ടു പൊട്ടിക്കരഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുമെന്നുതോന്നിയപ്പോൾ ഹമീദ് ഇടപെട്ടു. മോനേ ഫസലേ നീയിങ്ങുപോരെ ... നിനക്ക് ഞാനില്ലേ... ഉമ്മ പോയിട്ട് ഉടനേ വരില്ലേ... വരുമ്പോൾ കൈനിറയെ മിഠായിയും പലഹാരങ്ങളും കൊണ്ടുവരും... ആ കുരുന്നു മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടാവും.... മനസ്സില്ലാ മനസ്സോടെ സഫിയയുടെ സാരിത്തുമ്പിലെ പിടിവിട്ടു.... ഹമീദ് സഫിയയോട് പൊയ്ക്കൊള്ളാൻ ആഗ്യം കാണിച്ചു... അവൾ നിറകണ്ണുകളോടെ വള്ളിക്കുന്നിലേക്ക് യാത്രതിരിച്ചു. പടച്ചോൻ എന്നും ഞങ്ങൾക്കൊരു തുണയായിരിക്കട്ടെ.

ഒരാഴ്ച സഫിയ ഫൗസിയയോടൊപ്പം കോർട്ടേഴ്സിൽ താമസിച്ചു. പിന്നെ ജോലിക്ക് പോയിതുടങ്ങി. ആദ്യം സഫിയയെ ജോലിക്ക് വിളിച്ചത് കൊടിഞ്ഞി എന്ന സ്ഥലത്തെ ഒരു വീട്ടിലേക്കാണ്. ഫൗസിയയും അലവിയും അവളെ കൊടിഞ്ഞിയിലെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവരോട് പറഞ്ഞു. “ഇവൾ ആദ്യമായിട്ടാ ഈജോലിക്ക് നിൽക്കണത്. എന്തെങ്കിലും പാകപിഴവുണ്ടായാൽ ക്ഷമിക്കണെ”. “അതൊന്നും സാരമില്ല. ഞങ്ങൾ ഇവളെ വീട്ടിലെ ഒരംഗത്തെപോലെ കണ്ടുകൊള്ളാം”. 

ആദ്യമാദ്യം സഫിയക്ക് തന്റെ ജോലിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. എങ്കിലും തന്റെ മോനെ ഓർത്ത് മുന്നോട്ട്പോയി. ആ വീട്ടുകാർ എല്ലാവരും നല്ല പെരുമാറ്റമായിരുന്നു. എങ്കിലും അവളുടെ ജോലി അവൾ തന്നെ ചെയ്തല്ലെ തീരൂ... കുട്ടി കരഞ്ഞാൽ ചിലപ്പൊ നേരം വെളുക്കുവോളം ഉറങ്ങാൻ കഴിയില്ല. കുട്ടിയുടെ ഉമ്മ ഇതൊന്നുമറിയാതെ നന്നായി ഉറങ്ങും. എന്നാലും സ്വന്തം മകനെ പരിചരിക്കുന്നതുപോലെ അവൾ കുഞ്ഞിനെ പരിചരിച്ചു. ഉറക്കൊഴിച്ച് ക്ഷീണിച്ച് പകലൊരൽപ്പം കിടക്കാന്ന് വെച്ചാൽ ചിലപ്പൊ അതിനും കഴിയാറുമില്ല. കുട്ടിയുടെ മലാവിശിഷ്ടം നിറഞ്ഞ തുണികൾ അലക്കണം, ഉമ്മയെ കുളിപ്പിക്കണം, ഉള്ളിവെട്ടിതൂമ്പിച്ച് ചോറു കൊടുക്കണം, പ്രസവ ശ്രുശൂശമരുന്നകൾ കൃത്യമായികൊടുക്കണം അങ്ങിനെ നൂറ് കൂട്ടം പണികൾ –എല്ലാം കുത്യതയോടെ ചെയ്യണം. 

ഇടയ്ക്കിടയ്ക്ക് തന്നെ കാണാൻ ഫൗസിയ വരുന്നത് അവൾക്ക് ഏറെ ആശ്വാസമാണ്. അങ്ങിനെ ആ വീട്ടിൽ നിൽക്കേണ്ട കാലാവധിയായ 40 ദിവസങ്ങൾ കഴിഞ്ഞു. സഫിയക്ക് 40 ദിവസമെന്ന്ത് ഒരു കൊല്ലത്തെ ദൈർഘ്യംമുണ്ടായിരുന്നു. 40ന്റെ അന്ന് സഫിയയെ കൂട്ടാൻ ഫൗസിയ വന്നിരുന്നു. സഫിയ നിൽക്കുന്ന വീട്ടുകാർക്ക് അവളെ പറഞ്ഞയക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു. അത്രയ്ക്ക് അടുത്തിരുന്നു ആ വീട്ടുകാരുമായി. അവരത് ഫൗസിയയോട് പറയുകയും ചെയ്തു. ഇത്രയും കാലത്തിനിടയ്ക്ക് സഫിയയെ പോലുള്ള ഒരാളെ അവർക്ക് കിട്ടിയിട്ടില്ല. തന്റെ മക്കളുടെ പ്രസവത്തിന് നിന്നവരെല്ലാം എങ്ങിനെയെങ്കിലും ഒന്ന് പോയി കിട്ടിയാ മതി എന്നു കരുതിയിട്ടേയുള്ളൂ. ഇവിടുത്തെ എന്തു വിശേഷത്തിനും ഇനി സഫിയയെ തന്നെ ഞങ്ങൾ വിളിക്കും, എന്ത് അസൗകര്യമുണ്ടെങ്കിലും വരണം. അടുത്ത തവണ വരുമ്പോൾ മോനെയും കൊണ്ട് വരണം. 

സഫിയ തന്റെ ജിവിതകഥകൾ അവരുമായി പങ്കുവെച്ചിരുന്നു. സഫിയയുടെ മകന് വേണ്ടി വീട്ടിലെ കുട്ടികളുടെകുറെ വസ്ത്രങ്ങൾ നൽകി. ഇടക്കിടെ പുതുവസ്ത്രങ്ങൾ വാങ്ങുന്നശീലമുണ്ടായിരുന്നതിനാൽ ആദ്യമാദ്യം വാങ്ങുന്ന വസ്ത്രങ്ങളാണവ. 40 ദിവസത്തെ..... പുറമെ അവരുടെ സന്തോഷത്തിനെന്ന് പറഞ്ഞു  കുറച്ച്  കൂടെ പണവും നൽകി അവളെ യാത്രയാക്കി. ഫൗസിയയുടെ വീട്ടിൽ വന്നതിന്റെ പിറ്റേന്ന് തന്നെ അവളെയും കൂട്ടി തോട്ടിൻ കരയിലേയ്ക്ക് പോയി. എത്രയും പെട്ടന്ന് തന്റെ മകന്റെ അടുത്തെത്താൻ സഫിയയുടെ മനം തുടിച്ചു. 40 ദിവസങ്ങൾ 40 വർഷങ്ങളായപോലെ... അവനെങ്ങനെയായിരിക്കും തന്നോടു പെരുമാറുക... പഴയപോലെ സ്നഹത്തോടെ ഓടിയെത്തുമോ....

സഫിയ വീട്ടിലേക്ക് വരുന്നത് ദൂരെ നിന്ന് കണ്ട ഫസൽ ഒരൊറ്റ ഓട്ടമായിരിന്നു. ഉമ്മയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു. അത് വരെ പിടിച്ച് നിന്ന സഫിയയും കരഞ്ഞ് പോയി. “മോനെന്തിനാ കരയുന്നത് ഉമ്മ വന്നില്ലെ”. ഹൃദയബന്ധങ്ങൾ ദൃഡമാവുന്ന അപൂർവ്വ നിമിഷം.

ഒരാഴ്ച സഫിയയും ഫൗസിയയും വീട്ടിൽ തന്നെ നിന്നു. അപ്പോഴേക്കും നിൽക്കാൻ ഏറ്റ വീട്ടിലെ ദിവസമായി. ഒരു വിധം ഫസലിനെ സമാധാനിപ്പിച്ച് അവർ വീണ്ടും യാത്രയായി. “എന്നാ റബ്ബേ തന്റെ മോന്റെ കൂടെ സുഖമായി താമസിക്കാൻ കഴിയുക. എന്നാ തന്റെ കഷ്ടതകളൊക്കെ തീരുക”. സഫിയ സ്വയം തന്റെ മനസ്സിനെ ആശ്വസിപ്പിച്ചു. എല്ലാം തന്റെ മകന്റെ ഭാവിക്ക് വേണ്ടിയല്ലെ അവൻ  വളർന്ന് നല്ലരു ജോലി കിട്ടിയാൽ തന്റെ കഷ്ടതകളൊക്കെ മാറില്ലേ. അവന് വേണ്ടിയാണല്ലൊ ഞാനിത്ര  കഷ്ടപ്പെടുന്നത്. തന്റെ ഒരു വയറിന് വേണ്ടിയാണെങ്കിൽ തോട്ടിൻകരയിൽ തന്നെ നിന്നാ പോരെ. ഇത്രയും ദൂരെ വന്ന് ജോലി ചെയ്യേണ്ട ആവശ്യമില്ലല്ലൊ. റബ്ബേ എല്ലാം ഞാൻ നിന്നിലർപ്പിക്കുന്നു നീയാണ് നീ മാത്രമാണെന്റെ തുണ…

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുവീണു. ആ വർഷം കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പുള്ള മാസമായിരുന്നു. നാട്ടിൽ മിക്കവർക്കും ജലദോഷവും പനിയും മറ്റുംപിടിപെട്ടിരുന്നു. ഹമീദിന് തണുപ്പ്കാലാവസ്ഥ ഒരു പേടിസ്വപ്നമായിരുന്നു... അപ്രതീക്ഷിതമായി ഒരു ദിവസം ഹമീദിന് അതി ശക്തമായ ശ്വാസ തടസ്സം അനുഭവപ്പെട്ടു. ഡോക്ടർ നൽകിയ ഇൻഹേലർ ഉപയോഗിച്ചെങ്കിലും ഒരു കുറവും കാണാത്തതിനാൽ അവർ സ്ഥിരമായി കാണിക്കുന്ന ഡോക്ടർ സുരേഷ് കുമാറിന്റെ അടുത്തേയ്ക്ക് കൊണ്ട് പോയി. ഡോക്ടർ ഉടൻ തന്നെ പരിശോധിച്ച് ഒരിഞ്ചക്ഷൻ കൊടുത്തു. രക്തപരിശോധനകൾ ചെയ്യുന്നതിയനായി സിസ്റ്റർമാരോട് നിർദ്ദേശിച്ചു. അപ്പോഴേയ്ക്കും എക്സ്റേയുമായി ഒരു ജിവനക്കാരൻ ഡോക്ടറുടെ അടുത്തെത്തി. ഡോക്ടർ എക്സ്റേ പ്രകാശത്തിന് അഭിമുഖമായി പിടിച്ച് പരിശോധിച്ചു... അദ്ദേഹത്തിന്റെ മുഖത്ത് എന്തോ ഒരു നിരാശ....  ഹമീദിന്റെ അവസ്ഥ വളരെ മോശമായി വരുന്നുവല്ലോ... ഇനിയും എത്രനാൾ... എന്താ ഞാന് അദ്ദേഹത്തിന്റെ ബന്ധുക്കളോട് പറയുക... ഡോക്ടർ വളരെ അസ്വസ്ഥനായിരിക്കുന്നു.... എന്തോ ഹമീദിന്റെ കാര്യത്തിൽ തനിക്കൊരു പ്രത്യേകത തോന്നിയിരുന്നു. ദൈവം അദ്ദേഹത്തെ കാത്തുകൊള്ളട്ടെ.



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24  02 2019

ഷംസുദ്ധീൻ തോപ്പിൽ 17  02 2019



9.2.19

നിഴൽ വീണ വഴികൾ - ഭാഗം 8

കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ ബസ്സ് നിർത്തി. ബസ്സിൽ നല്ല തിരക്കാണ്. ആളുകളൊക്കെ ഇറങ്ങുന്നുണ്ട്. കണ്ടക്ടർ പുറത്തിറങ്ങി സഫിയ ഇരിക്കുന്ന ഭാഗത്തേക്ക് വന്ന് ആളുകൾ ഇറങ്ങുന്നത് വരെ സീറ്റിൽ തന്നെ ഇരിക്കാൻ പറഞ്ഞു. എല്ലാവരും ഇറങ്ങി കഴിഞ്ഞ ശേഷം സഫിയയെയും കൂട്ടി കണ്ടക്ടർ സ്റ്റാന്റിന് ഉള്ളിലൂടെ ഓട്ടോസ്റ്റാന്റിലേയ്ക്ക് നടന്നു.  സഫിയയുടെ കയ്യിലുള്ള അഡ്രസ് വാങ്ങി ഓട്ടോ ഡ്രൈവവറോട്  അറിയുമോ എന്ന് ചോദിച്ചു. “അറിയോന്നൊ, മാളിയേക്കൽ ഹസ്സനാജിയെ അറിയാത്തവരാരും കോഴിക്കോട്ടങ്ങാടിയിൽ ഉണ്ടാവില്ല”

കോർട്ട് റോഡിലെ കൊപ്രബസാറിൽ നിന്നാണ് ഹസ്സനാജിയുടെ ഉയർച്ചയുടെ തുടക്കം. കൊപ്രയുടെ ലോഡ് വരുമ്പോൾ അത് ഇറക്കുന്ന പണിയായിരുന്നു. തുടക്കത്തിൽ പിന്നീട് കൊപ്ര ലോഡുകളുടെ മൊത്ത കച്ചവടക്കാരൻ ഒടുക്കം ഗോൾഡ് ബിസിനസ്സിൽ. കഷ്ടപ്പാടിന്റെ കയിപ്പുനീര് ആവുവോളം കുടിച്ച ഹസ്സനാജിക്ക് പിന്നീട് തന്റെ പഴയ കാലത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോഴിക്കോട് ടൗണിലെ ഒരു വിധം കെട്ടിടങ്ങളും ജ്വല്ലറികളും ഹസ്സനാജിയുടേതാണ്. ഇത്രയൊക്കെ സമ്പാദിച്ച് കോടീശ്വരനായിട്ടും വന്നവഴി ഹസ്സനാജി മറന്നിട്ടില്ല. പാവങ്ങളെ കൈ അയഞ്ഞ് സഹായിക്കുന്ന ഹസ്സനാജിയുടെ മാളിയേക്കൽ തറവാട് അറിയാത്തവർ കോഴിക്കോട്ടങ്ങാടിയിൽ ഉണ്ടാവില്ല.

ബസ്സ് കണ്ടക്ടറോട് നന്ദി പറഞ്ഞ് സഫിയയും മോനും ഓട്ടോയിൽ കയറി. നന്നെ ചെറുപ്പത്തിൽ ഉപ്പയുടെകൂടെ വന്നതാണ് താൻ കോഴിക്കോട് വല്ലിക്കയുടെ വീട്ടിൽ. നേരിയ ഒരോർമ്മമാത്രം. അതിന് ശേഷം ഇന്നാണ് വരുന്നത്. അമ്മായിയും ഇക്കാക്കയും ഞങ്ങളെ തിരിച്ചറിയുമോ ആവോ. ഏതായാലും പോയി നോക്കുക തന്നെ. അവരും തങ്ങളെ കൈ വീട്ടാൽ...” ഇക്കാണുന്ന ബിൽഡിങ്ങുകളൊക്കെ ഹസ്സനാജിയുടെതാണ്. അല്ല നിങ്ങൾ ഹസ്സാനാജീടെ ആരാ” ഡ്രൈവറുടെ ചോദ്യം കേട്ടാണ് സഫിയ ചിന്തയിൽ നിന്നുണർന്നത്. “ന്റെ ഉമ്മാന്റെ ആങ്ങളയാണ്.“ “പെങ്ങളെ മോളായിട്ടും വീട് അറിയില്ലെ”. “ഞാൻ വളരെ ചെറുപ്പത്തിൽ വന്നതാ. പിന്നെ കെട്ടിച്ചേട്ത്ത് ആയിരുന്നു. കല്ല്യാണത്തിന്റെ അന്ന് കണ്ടതാ. ഞാൻ ഭർത്തവിന്റെ വീട്ടിൽ നിന്നാ വരുന്നത്. ” ഡ്രൈവറുടെ കൂടുതൽ ചോദ്യങ്ങളെ സഫിയ ഭയന്നു. “എത്താറായോ...“ സഫിയ ചോദിച്ചു.

കൊട്ടാരസാദൃശ്യമായ വീടിന്റെ പടിക്കൽ ഓട്ടോറിക്ഷ നിർത്തി. കയ്യിൽ കരുതിയ കവറിൽ നിന്ന് പേഴ്സ് എടുക്കാൻ തുനിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു. “നിങ്ങൾ ഇറങ്ങിക്കോളി പൈസ കൈയ്യീവച്ചോളൂ. ഈ വീട്ടിൽ നിന്ന് ഒരുപാട് ഉപ്പും ചോറും തിന്ന് വളർന്നവനാ ഞാൻ. ഏതായാലും ഇവിടെ വരെ വന്നതല്ലെ ഞാൻ ഒന്ന് കയറിയിട്ടേ പോകുന്നുള്ളൂ“. തുറന്നിട്ടിരിക്കുന്ന വീടിന്റെ ഗേറ്റ് നോക്കി ഡ്രൈവർ പറഞ്ഞു. “ഈ ഗേറ്റ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുറന്നിട്ടിരിക്കും. ആർക്കും ഏത് സമയത്തും എന്ത് സഹായത്തിനും ഈ  വീട്ടിൽ കയറി വരാം. വെറും കയ്യോടെ മടങ്ങിപോവേണ്ടി വരില്ല.“

ഓട്ടോ നിർത്തിയ ശബ്ദം കേട്ട് വീടിന്റെഅകത്ത്  നിന്ന് കുലീനത തോന്നിക്കുന്ന മധ്യവയസ്ക്കയായ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങിവന്നു. “ഇതാരാപ്പത് വേലുവോ ഈ വഴിയൊക്കെ മറന്നോ..?“ “ഇല്ല ഇത്താ.......“. “ഇതാരാ?“ സഫിയയുടെ അടുത്തെത്തിയാണ് ആ മധ്യവയസ്ക്ക ചോദിച്ചത് അതോടെ തന്നെ അവളുടെ മുഖത്തേക്ക് നോക്കുകയും ചെയ്തു. അപ്പോഴാണ് സഫിയയും അവരെ ശ്രദ്ധിച്ചത്. അമ്മായി തന്റെ അമ്മായി വർഷങ്ങൾക്ക് മുമ്പ് കണ്ടതാണെങ്കിലും ആ മുഖം ഇപ്പോഴും താൻ മറന്നിട്ടില്ല. അമ്മായി ആ നിമിഷം തന്നെ സഫിയയെ തിരിച്ചറിഞ്ഞു. “സഫിയ സൈനബാന്റെ മോള്... മോളെ ഹംസ  എവിടെ നീ ഒറ്റെക്കെയുള്ളൂ.....“ ഇത് കേട്ടതും പരിസരം മറന്ന് അമ്മായിയെ കെട്ടി പിടിച്ചു സഫിയ വാവിട്ട് കരഞ്ഞു. “എന്ത് പറ്റി എന്റെ കുട്ടിക്ക്....“ ഞാൻ പറയാം അമ്മായി....“ കരച്ചിലിനിടയിലും സഫിയ പറഞ്ഞു “ഞാൻ പറയാം... ഞാൻ എല്ലാം പറയാം...“

“നിനക്കെവിടുന്നാ വേലു ഇവരെ കിട്ടിയത്.“ “സ്റ്റാന്റിൽ വന്ന് ഇവിടുത്തെ അഡ്രസ്സ് കാണിച്ചു തന്നു. അപ്പൊ ഞാൻ ഇവരെ കൂട്ടികൊണ്ട് വന്നതാ“. “ന്നാ ശരി ഇത്താ ഞാൻ പോട്ടെ“. “കയറുന്നില്ലേ വേലു.“ “ഇല്ലാ പിന്നെ വരാം“. അമ്മായി ഫസലിന്റെ കയ്യും പിടിച്ച് സഫിയയെയും കൂട്ടി വീട്ടിലേക്ക് കയറി. “അമ്മായി ഇക്കാക്ക..“ “ഇക്കാക്ക ഓഫീസിലാ മോളെ രാത്രിയെ വരൂ“.

അവൾ അമ്മായിയോട് താൻ ഇത് വരെ അനുഭവിച്ച എല്ലാ വേദനകളും പറഞ്ഞു. “ഇനി ഞാൻ അങ്ങോട്ടില്ല, ഇക്കാക്ക വന്നിട്ട് എന്നെ വീട്ടിൽ കൊണ്ടാക്കി തരണം. ഞാൻ എങ്ങിനെയെങ്കിലും കഷ്ടപ്പെട്ട് ജീവിച്ചോളാം“. 

അമ്മായിയുടെ അടുത്ത് നിന്നാണ് ഞെട്ടിക്കുന്ന സത്യം സഫിയ അറിഞ്ഞത്. തന്റെ വിവാഹശേഷം ബദ്ക്കൽ വർഗ്ഗീയ കലാപം ഉണ്ടാകുകയും എല്ലാം നഷ്ടപ്പെട്ട് തന്റെ കുടുംബം തോട്ടിൻക്കരയിലേക്ക് പോയെന്നും, അവരെ ഇക്കാക്ക കോഴിക്കോട്ടേക്ക് വിളിച്ചെങ്കിലും ഒരാളുടെയും ആശ്രയത്തിൽ കഴിയാനാഗ്രഹിക്കാത്ത തന്റെ ഉപ്പ അതിനു തയ്യാറായില്ല. “ഉപ്പക്ക് ഇപ്പൊ ജോലിക്ക് പോകാനൊന്നും കഴിയില്ല. അസുഖമായതിനാൽ വീട്ടിൽ തന്നെ. സീനത്ത് ഭർത്താവുമായി പിണങ്ങി അവളും  വീട്ടിലാ. റഷീദിന്റെയും അൻവറിന്റെയും പണികൊണ്ടാണ് അവർ ജീവിച്ച് പോകുന്നത്“. ഇത് കേട്ടപ്പൊ സഫിയ ആകെ തകർന്ന് പോയി. തന്റെ ഏക ആശ്രയമായിരുന്ന വീട്. അവിടത്തെ അവസ്ഥ ഇങ്ങിനെയും. അതിലേക്ക് താൻ കൂടി ചെന്നാൽ... അമ്മായി സഫിയയെ ആശ്വസിപ്പിച്ചു. “വെറുതെ വിഷമിച്ചിട്ട് കാര്യമില്ല. എല്ലാം റബ്ബിന്റെ വിധിയാണ്. ആത് നമ്മൾ അനുഭവിച്ചെ തീരൂ... മോൾക്കൊരു  ഒരാൺകുട്ടിയല്ലെ പടച്ചോൻ അവനിലൂടെ മോളുടെ വിഷമങ്ങൾ ഒക്കെ തീർക്കും“.

“മോൾ വന്നത് ഏതായാലും ഉപ്പ അറിയണ്ട. സാവധാനം അറിഞ്ഞാമതി. ഉപ്പ ആകെ തകർന്ന് പോകും. നിനക്കും മോനും ഇബടെ നിക്കാലൊ.“

വൈകുന്നേരം ഹസ്സനാജി വന്നപ്പോൾ ഡ്രൈവറുടെ  കയ്യിൽ വിവിധ കവറുകളിലായി ഡ്രസ്സുകളുണ്ടായിരുന്നു. മുഴുവൻ സഫിയക്കും മോനും. അമ്മായി ഇക്കാക്കയെ വിളിച്ച് പറഞ്ഞതായിരുന്നു. വന്നപാടെ സഫിയാനെ വിളിച്ചു. “ഇന്നാ ഇത് നിനക്കും മോനും ഉള്ള ഡ്രസ്സാ. പാകമില്ലങ്കിൽ നമുക്ക് മാറ്റിയെടുക്കാം.“ ഇക്കാക്ക സഫിയയെ നെഞ്ചോട് ചേർത്ത് നിർത്തി. വാൽസല്യത്തോടെ പറഞ്ഞു “മോൾ വിഷമിക്കണ്ട കഴിഞ്ഞതെല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാം. അന്നേം കുട്ടിനെം നോക്കാൻ പറ്റുന്ന ഒരുത്തന്റെ കയ്യിൽ ഇക്കാക്ക ഏൽപ്പിക്കും വരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഇബടെ നിൽക്കാം.“ പറഞ്ഞ്കൊണ്ടിരിക്കെ ഹസ്സനാജിയുടെ കണ്ണുകൾ നിറഞ്ഞു. സഫിയയുടെ കണ്ണുനീരിന് മുന്നിൽ അയാൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ലായിരുന്നു. കരച്ചിലിനിടയിലും സഫിയ വിക്കി വിക്കി പറഞ്ഞു “വേണ്ട ഇക്കാക്ക എനിക്ക് കല്ല്യാണമേ വേണ്ട. ഇനിയുള്ള ജീവിതകാലം ഞാനെന്റെ മോനെയും നോക്കി നിന്നോളാം. അത്രയ്ക്ക് മടുത്ത് പോയി ഇക്കാക്ക... അത്രയ്ക്ക് മടുത്തുപോയി. മോനെ ഓർത്താ അല്ലങ്കി എന്നെ ജീവനോടുക്കിയേനെ.“ അയാൾ സഫിയയുടെ വായ് പൊത്തി. “മോൾ അങ്ങിനെ ഒന്നും പറയരുത്. റബ്ബിന്റെ പരീക്ഷണമാണ് ഇതൊക്കെ അതു സഹിക്കാൻ മനുഷ്യജന്മങ്ങളായ നമ്മൾ ബാധ്യസ്ഥരുമാണ്. ക്ഷമയും സഹനവും ഉള്ളവർക്കെ നാളെ പരലോകത്ത് സ്വർഗ്ഗം കിട്ടൂ“.

ഹസ്സനാജിയുടെ വീട്ടിൽ സഫിയക്കും മോനും സുഖകരമായ ജീവിതമായിരുന്നു. അവൾ പതിയെ പതിയെ തന്റെ ദുരനുഭവങ്ങൾ മറക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. ഇപ്പോ അവൾക്ക് ഒരു വിഷമം മാത്രമേ ഉള്ളൂ സുഖമില്ലാതെ കിടക്കുന്ന ബാപ്പയുടെ അടുത്തെത്തണം. കഷ്ടപ്പാടുണ്ടെങ്കിലും അവരുടെ കൂടെ ജീവിക്കണം. അല്ലാതെ ഈ സുഖ സൗകര്യങ്ങൾ ഒന്നും  തനിക്ക് ശാശ്വതമല്ല. ഒരു ദിവസം സഫിയ അമ്മായിയോട് പറയുകയും ചെയ്തു. എങ്ങിനെയെങ്കിലും ഉപ്പയുടെ അടുത്തെത്തണം.

“...ഹലോ ഇത് കുന്ദംകുളത്തെ എലൈറ്റ് ബേക്കറി അല്ലെ.“ “അതെ“. “റഷീദിനെ  ഒന്ന് ഫോണിൽകിട്ടുമോ?“. “ആരാ സംസാരിക്കുന്നത്“. “ബേക്കറിൽ ജോലിചെയ്യുന്ന റഷീദിന്റെ അമ്മായിയാ കോഴിക്കോട്ട്ന്നാ വിളിക്കണേ...“. “കട്ട് ചെയ്യല്ലെ ഇതാ കൊടുക്കാം“. അയാൾ റഷീദിനോട് പറഞ്ഞു. “കോഴിക്കോട്ട്ന്നാ അമ്മായി“. “ഹലോ അമ്മായി റഷീദാണ്.“ “റഷീദേ എന്താ വിശേഷം നീ നാട്ടി പോവുമ്പൊ ഇത് വഴി വരണം. സഫിയയും മോനും ഇവിടെ വന്നിട്ടുണ്ട് അവൾക്ക് നാട്ടിലേക്ക് പോരാനാ.“ “സഫിയയോ എന്താ അമ്മായി എന്തെങ്കിലും പ്രശ്നം?.“ “ഏയ് ഒന്നുല്ല ഒക്കെ നേരിൽ പറയാം. അൻവറിന് സുഖം തന്നെയല്ലെ.“ “അതെ ന്നാ ശരി വെക്കട്ടെ.“ “ശരി അമ്മായി“.

സഫിയയുടെ രണ്ട് സഹോദരങ്ങളാണ് റഷീദും അൻവറും. രണ്ട്പേരും കുന്ദംകുളത്ത് ബേക്കറിയിൽ ജോലി ചെയ്യുന്നു. ഹമീദിന്റെ മക്കളിൽ ഏറ്റവും ഇളയവരാണ് ഇവർ. രണ്ട് പേരും തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. സഫിയയുടെ വിവരങ്ങൾ അറിഞ്ഞതിൽ പന്തിക്കേട് തോന്നിയ റഷീദ് അൻവറിനോട് കാര്യങ്ങളെല്ലാം പറഞ്ഞ് മുതലാളിയുടെ സമ്മതം വാങ്ങി അമ്മായിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ച് അടുത്ത വീട്ടിലേക്ക് ഫോൺ ചെയ്ത് ഉമ്മായെ വിളിപ്പിച്ച് കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ധരിപ്പിച്ചു. സാവധാനം ഉപ്പയോട് പറയാനും. താൻ സഫിയയെയും മോനെയും കൂട്ടി വരികയാണെന്നും പറഞ്ഞു. അവൻ പുതിയങ്ങാടിയിലെ മാളിയേക്കൽ തറവാട്ടിലെത്തി. റഷീദിനെ കണ്ടപാടെ സഫിയ കെട്ടിപ്പിടിച്ച് കരഞ്ഞു. നാലഞ്ച് വർഷങ്ങൾക്ക് ശേഷം കാണുകയല്ലെ? അവളുടെ കദനകഥകേട്ട് അവന്റെ കണ്ണ് നിറഞ്ഞു. അമ്മായി റഷീദിനോട് പറഞ്ഞു “റഷീദെ ഏതായാലും നമുക്ക് സഫിയയെയും കുട്ടിയേയും തിരിച്ച് കിട്ടിയില്ലെ. അത് തന്നെ ഭാഗ്യം. ഇപ്പൊ നീ ഒരോന്ന് പറഞ്ഞ് കേൾക്കണില്ലെ ഒന്ന് കഴിഞ്ഞ രണ്ടാമത്തതിനു തീ കൊളുത്തലും കിണറ്റിൽ ചാടി മരിക്കലുമല്ലെ കേക്കണത്.“

വൈകുന്നേരം ഹസ്സനാജി വന്നപ്പൊ റഷീദിനെ കണ്ടു “മോനെ സുഖം തന്നെയല്ലെ.“ “അതെ ഇക്കാക്ക. സഫിയയും മോനും നാട്ടിലേക്ക് പോവണമെന്ന് പറഞ്ഞപ്പൊ അമ്മായി വിളിച്ചതാ.“ “സഫിയാ....അനക്കും മോനും ഇബടെ നിന്നൂടെ.“ “അല്ല ഇക്കാക്ക സുഖമില്ലാത്ത ഉപ്പാനെ കാണണം“. ഹസ്സനാജി അവിടെ നിൽക്കാൻ ഒരുപാട് നിർബന്ധിച്ചു. പക്ഷെ പോവണം എന്ന വാശിയിൽ തന്നെ സഫിയ നിന്നും. 

പിറ്റേന്ന് രാവിലെ തന്നെ അവർ തോട്ടിൻകരയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്സിൽ ഇരുന്ന് സഫിയയുടെ ഹൃദയമിടിപ്പേറി, അതോടോപ്പം തന്നെ സങ്കടവും. താൻ ഒരിക്കലും കരുതിയതല്ല. തന്റെ കുടുംബങ്ങളെ കാണാൻ പറ്റുമെന്ന്. അത്രയ്ക്ക് അനുഭവിച്ചതല്ലെ. പക്ഷെ ഇന്ന് ഇതാ റബ്ബ് തന്റെ കൂടെയാണ്. കുടുംബത്തെ കാണാൻ തന്നെ സഹായിച്ചിരിക്കുന്നു. സഫിയ പടച്ചവനോട് നന്ദി പറഞ്ഞു ഉച്ചയോടെ അവർ തോട്ടിൻകരയിലെ വീട്ടിലെത്തി. അവരെ പ്രതീക്ഷിച്ച് എല്ലാവരും വീട്ട് പടിക്കൽ കാത്ത് നിന്നിരുന്നു. സഫിയ സൈനബയെ കണ്ടപാടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “ഉമ്മാ.....“

സഫിയയുടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കണ്ട് മറ്റുള്ളവർക്കും കരച്ചിൽ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. ഹമീദ് ഫസലിനെ തന്റെ അരികെ അടുപ്പിച്ച് നിർത്തി വിങ്ങി വിങ്ങി കരഞ്ഞു. തന്റെ  ഹൃദയത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ഹംസ അടർത്തി എടുത്തതാണ് ഇവനെ. ഇനി കാണുമെന്ന് ഒരിക്കലും  കരുതിയില്ല. ഹമീദ് ദൈവത്തോട് നന്ദി പറഞ്ഞു. സഫിയയുടെ ഇപ്പോഴത്തെ അവസ്ഥ ആദ്യം തന്നെ സൈനബ  ഹമീദിനോട് പറഞ്ഞിരുന്നു. എങ്കിലും ആസമയത്ത് ഹമീദിന് നിയന്ത്രണം വിട്ടു. അശാന്തിയുടെ നാളുകൾ... ദുഖം കടിച്ചമർത്തി അവർ ദിവസങ്ങൾ തള്ളിനീക്കി.

പടച്ചോൻ മനുഷ്യനെ എപ്പോഴും കഷ്ടപ്പെടുത്തില്ലല്ലോ... ഹമീദിന്റെ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങൾ തിരികെയെത്തി. എല്ലാരും ദുഖങ്ങൾ മറന്നു. ആഘോഷത്തിന്റെ നാളുകൾ, അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. വീടിനു മുന്നിൽ പന്തലിട്ട് അലങ്കരിച്ചിരിക്കുന്നു. അയൽപക്കക്കാരും ബന്ധുക്കളുമെല്ലാം വീട്ടിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.  സൈനബയും മക്കളും വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലാണ്. 

...നാളെ രണ്ട് കല്ല്യാണങ്ങൾ നടക്കുകയാണ്. ഹമീദിന്റെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. തന്റെ അസുഖംമറന്ന് ഹമീദ് എല്ലാത്തിനും നേതൃത്വം വഹിക്കുന്നു. തിരക്കിനിടയിലും സൈനബ ഹമീദന്റെ അടുത്തെത്തി ആയാസകരമായി ഒന്നും ചെയ്യരുതെന്നും ഓർമ്മിപ്പിക്കുന്നു. ഡോക്ടർ കൊടുത്ത ഇൻഹേലർ പ്രത്യേകം സൂക്ഷിച്ചുവയ്ക്കുവാനും പറഞ്ഞു... “പടച്ചോനേ ഇനിയും ഞങ്ങളെ പരീക്ഷിക്കല്ലേ.... അതിനുള്ള ശക്തിയില്ല...“


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 17 02 2019

ഷംസുദ്ധീൻ തോപ്പിൽ 10 02 2019









2.2.19

നിഴൽ വീണ വഴികൾ - ഭാഗം 7

വീട്ടിലിരുന്ന് ജമീലയുടെ കുത്തുവാക്കുകൾ കേൾക്കുന്നതിനേക്കാൾ നല്ലത് അടുത്തെവിടെയെങ്കിലും വല്ല ജോലിയും കിട്ടിയാൽ പോകാമായിരുന്നു. എങ്കിൽ വൈകുന്നേരംവരെ അൽപ്പം മനസ്സമാധാനം കിട്ടുകയും ചെയ്യും. മോൻ സ്കൂൾ വിട്ട് വരുമ്പോഴേക്ക് വീട്ടിൽ എത്തുകയും ചെയ്യാം. ഇക്കാര്യം സഫിയ ഹംസയോട് പറഞ്ഞെങ്കിലും ആദ്യം അയാൾ എതിർത്തു. പക്ഷെ സഫിയയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി പിന്നീട് സമ്മതം മൂളി. അങ്ങിനെ സഫിയ മകനെ സ്ക്കൂളിലേക്ക് പറഞ്ഞു വിട്ട് രാവിലെ ജോലിക്ക് പോയിത്തുടങ്ങി.

വീട്ടിൽനിന്ന് അരകിലോമീറ്റർ നടന്നാൽ അന്നാട്ടിലെ പ്രമാണിയായ കൈമൾ ചേട്ടന്റെ കൃഷിയിടത്തിലെത്താം. അവിടെ ചെറിയ റബ്ബർ തൈകൾക്ക് കള പറിക്കാനും മറ്റുമായി ധാരാളം പണികളുണ്ട്. ഇത് സഫിയക്ക് വല്ലാത്തൊരു ആശ്വസമായി തന്റെ ദുഖങ്ങളും വിഷമങ്ങളും കൂടെ ജോലിചെയ്യുന്നവരോട് പറഞ്ഞ് അവൾ ആശ്വസം കണ്ടെത്തി. ഇത് വരെ താൻ കൂട്ടിലടച്ച കിളികളെ പോലെയായിരുന്നു.....

ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയിക്കൊണ്ടിരുന്നു സഫിയ ജോലിചെയ്ത് കിട്ട്ണ പൈസ ഒരുരൂപ പോലും തന്റെ ആവശ്യങ്ങൾക്കായെടുത്തില്ല. തന്നെ ഭർത്താവ് എന്ത് ചെയ്താലും അവൾക്ക് ഭർത്താവിനോട് അതിരറ്റ സ്നേഹമായിരുന്നു. ഹംസയും സഫിയയും വീണ്ടും നല്ല സൗഹൃദത്തിൽ മുന്നോട്ട് പോകുന്നത് ജമീലക്ക് സഹിച്ചില്ല. ഇവർ ഇങ്ങിനെ പോയാൽ തന്റെ സ്ഥിതി കഷ്ടത്തിലാവുമെന്ന് അവൾ കരുതി സഫിയയെയും ഹംസയേയും എങ്ങിനെയെങ്കിലും തെറ്റിക്കണം. അതിനുള്ള കുതന്ത്രങ്ങൾ ജമീല മെനയാൻ തുടങ്ങി.

ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന സഫിയയുമായി ജമീല ഒന്നും രണ്ടും പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ജോലിയുടെ ക്ഷീണത്താൽ സഫിയ ആദ്യം മറുത്തൊന്നും പറഞ്ഞില്ല. ജമീല ഇത് തുടർന്നപ്പോൾ സഹികെട്ട് സഫിയയും തിരിച്ചു പറഞ്ഞു തുടങ്ങി. അവർ തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇത് കണ്ടുകൊണ്ടാണ് ഹംസ  ജോലി കഴിഞ്ഞ് വന്നത്. ഹംസയെ കണ്ടപാടെ ജമീല ഒന്നുകൂടെ ഒച്ചയുണ്ടാക്കാൻ തുടങ്ങി. ഒരുപാട് തവണ രണ്ടാളോടും മിണ്ടാതിരിക്കാൻ ഹംസ പറഞ്ഞെങ്കിലും അവർ നിർത്താൻ കൂട്ടാക്കിയില്ല. അയാൾ ദേഷ്യത്തോടെ ചുറ്റുമൊന്നു പരതിനോക്കി. കയ്യിൽ കിട്ടിയത് ഒരു മരക്കഷണമായിരുന്നു. അത് വെച്ച് കലി അടങ്ങുവോളം സഫിയയെ അടിച്ചു. ഇത് കണ്ടാണ് ഫസൽ സ്ക്കൂൾ വിട്ട് വന്നത്. അവൻ കയ്യിലുള്ള പുസ്തകം വലിച്ചെറിഞ്ഞ് ഓടിവന്ന് വാപ്പയെ തടയാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. അവനും കരയാൻ തുടങ്ങി, അയൽവാസികളെല്ലാം കൂടി. അവർ ഓരോന്നു പിറുപിറുക്കാൻ തുടങ്ങി.

സഫിയ അവളുടെ കയ്യിൽ കിട്ടിയ വസ്ത്രങ്ങളെല്ലാം എടുത്ത് മകനെയും കൂട്ടി പടിയിറങ്ങി. ‘‘ഇനി നിങ്ങടെ കൂടെ ഞാനില്ല, ഞാനും എന്റെ കുട്ടിയും എവിടെയെങ്കിലും പോയി ജീവിച്ചോളാം‘‘. ഹംസ  പിറകേചെന്ന് ഫസലിനെ പിടിച്ചു വലിച്ചു. ഫസല് വാവിട്ട് കരയാൻ തുടങ്ങി “ഞാനെന്റെ ഉമ്മച്ചിക്കോപ്പാ  പോണത് ” അവസാനം പിടിയും വലിയുമായി. ദേഷ്യം സഹിക്കാതെ അയാൾ ഫസലിനെ അടിച്ചു. ആ അടിയുടെ ശക്തിയിൽ അവന്റെ ബോധം മറഞ്ഞു. അത്കണ്ട് അയൽവാസിയായ വർക്കിച്ചേട്ടൻ  ദേഷ്യത്തോടെ ഹംസയോട് പറഞ്ഞു “നീ ആ കുട്ടിയെയും തള്ളയെയും വിട്ടില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും. നിന്റെ അടുത്ത് നില്ക്കുന്നതിനേക്കാൾ നല്ലത് അവൾ എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നതാണ്”. ഇത് കേട്ട ഹംസ ഫസലിന്റെകൈയ്യിലെ പിടിവിട്ടു. സഫിയ കുഞ്ഞിനെയും എടുത്ത് അയൽപക്കത്തെ വർക്കിച്ചേട്ടന്റെ വീട്ടിലേക്ക് ഓടി, പിന്നാലെ വർക്കിച്ചേട്ടൻ ഓടിച്ചെന്ന് ഭാര്യയോട് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. വെള്ളം ഫസലിന്റെ മുഖത്ത് തെളിച്ചു കുലുക്കി വിളിച്ചു അവൻ പതിയെ കണ്ണ് തുറന്നു. അവൻ ഭയപ്പെട്ടു വിറക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞ് മനസ്സ് ആകെ പേടിച്ചുപോയി. എന്നാലും അവൻ വിക്കി വിക്കി ഉമ്മയോട് ചോദിച്ചു “ഉമ്മച്ചിക്ക് എന്തെങ്കിലും പറ്റിയോ”? ഇത്കേട്ട് സഫിയ അവനെ കെട്ടിപിടിച്ച് കരഞ്ഞു.”ഇല്ല മോനേ ഉമ്മച്ചിക്ക് ഒന്നും പറ്റിയില്ല”. കണ്ട് നിന്ന വർക്കിച്ചേട്ടന്റെയും ഭാര്യയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം സഫിയ വർക്കിച്ചേട്ടനോട് പറഞ്ഞു “നിങ്ങൾ എനിക്കൊരു സഹായം ചെയ്യണം ഞാനിവിടെ നിന്നാൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകും. ഇക്കാ ഇവിടേയും വന്ന് ഉപദ്രവിക്കും, അതിന് മുമ്പ് ഇവിടന്ന് രണ്ട് കിലേമീറ്റർ അകലെ അമ്മാവന്റെ ഭാര്യ വീടുണ്ട്. അതിപ്പൊ അടുത്താ ഞാൻ അറിഞ്ഞത് ... അവിടെ എത്തിയാൽ അവിടന്ന് അവർ എന്നെ എന്റെ വീട്ടിൽ എത്തിച്ചുതരും”. ‘‘അതിനെന്താ സഫിയാ നമുക്ക്  ഇപ്പൊതന്നെ പോവാം. ആദ്യം നീയും മോനും എന്തെങ്കിലും കഴിക്ക്. ഉച്ചക്ക് കഴിച്ചതല്ലെ. മോനും നല്ല വിശപ്പുണ്ടാകും.‘‘ സഫിയക്ക് വിശപ്പ് തീരെ ഇല്ലായിരുന്നു. അത്രയ്ക്ക് മരവിപ്പായിരുന്നു മനസ്സിൽ. പക്ഷെ സ്നേഹസമ്പന്നരായ അവരുടെ നിർബന്ധത്തിനു വഴങ്ങി സഫിയയും മോനും കഴിച്ചു എന്ന് വരുത്തി. വർക്കിച്ചേട്ടന്റെ ഭാര്യയോട് യാത്ര പറഞ്ഞ് വർക്കിച്ചേട്ടന്റെ കൂടെ  അമ്മായിയുടെ വീട്ടിലെത്തി. ഇതുവരെ നടന്ന കാര്യങ്ങളെല്ലാം അമ്മായിയോട് പറഞ്ഞു. വർക്കിച്ചേട്ടൻ ഇടപെട്ടില്ലങ്കിൽ ഇവിടെ എത്തില്ലായിരുന്നു. അമ്മായി വർക്കിച്ചേട്ടനോട് നന്ദി പറഞ്ഞു, ഫസലിനെ അരികെ പിടിച്ച് മൂർദ്ധാവിൽ ഉമ്മവെച്ചു. നീവേണം ഇനി ഉമ്മയെ നോക്കാൻ....

സഫിയ അമ്മായിയെയും കൂട്ടി  താൻ ജോലിചെയ്തതിൽ കിട്ടാനുള്ള പൈസ വാങ്ങാൻ കൈമൾ ചേട്ടന്റെ അടുത്തു ചെന്നു. ഇനി ഞാൻ ജോലിക്ക് വരില്ലന്ന് പറഞ്ഞ് കിട്ടാനുള്ള പൈസ വാങ്ങി നേരെ അമ്മായിയുടെ വീട്ടിലേക്ക് പോന്നു. ‘‘അമ്മായി ഞങ്ങൾ ഇവിടെ അധികം നിന്നാൽ  ഹംസക്ക ഇവിടെയും വരും അതിനു മുൻപ് ഇവിടന്ന് പോകണം‘‘. ‘‘മോൾ എത്രയും പെട്ടന്ന് നമ്മുടെ കോഴിക്കോട്ടുള്ള വലിയഇക്കാന്റെ അടുത്തേക്ക് പൊയ്ക്കോ. അവിടേക്കാണെങ്കി ഹംസയുടെ ശല്ല്യമുണ്ടാവില്ലല്ലോ. അമ്മായി സഫിയയോട് പറഞ്ഞു!‘‘

കോഴിക്കോട്ടുള്ള വലിയമ്മാവന്റെ വീട്ടിലേക്ക് എത്തേണ്ട വഴി സഫിയ അമ്മായിയോടു ചോദിച്ചു. അമ്മായി പറഞ്ഞു ‘‘സഫിയാ നീ കോഴിക്കോട് പുതിയ സ്റ്റാന്റിലെത്തി ഒരു ഓട്ടോ വിളിച്ച് മാളിയേക്കൽ ഹസ്സനാജിയുടെ വീട്ടിൽ എത്തിക്കാൻ പറഞ്ഞാൽ ഓട്ടോക്കാരൻ എത്തിച്ചുതരും. കോഴിക്കോട്ട്കാർക്ക് പ്രസിദ്ധനാണ് സഫിയാ നിന്റെ വലിയമ്മാവൻ”. അമ്മായിയുടെ കൂടെ സഫിയ മുക്കം ബസ്സ്സ്റ്റാന്റിലെത്തി. അമ്മായി അവരെ  കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറ്റി. കണ്ടക്ടറോട് കോഴിക്കോട് എത്തിയാൽ ഇവരെ ഒരു ഓട്ടോ കയറ്റി വിടാൻ പറഞ്ഞു. നല്ലവനായ കണ്ടക്ടർ അങ്ങിനെ ചെയ്യാമെന്നേറ്റു. അമ്മായി ഫസലിനെ ചേർത്ത് പിടിച്ചു. “മോനേ... ഉമ്മയെ ഞാൻ നിന്നെ ഏൽപ്പിക്കയാ, നല്ലപോലെ പഠിച്ച് നല്ലജോലിയൊക്കെ സമ്പാദിച്ച് ഉമ്മാനെ പൊന്ന് പോലെ നോക്കണം. അപ്പൊ ഉപ്പ താനെ നിങ്ങളെ അടുത്ത് വന്നോളും”. അമ്മായി ഫസലിന്റെ കയ്യിൽ കുറച്ച് പൈസയും വെച്ച് കൊടുത്തു. ബസ്സ് പുറപ്പെട്ട് കുറച്ച് കഴിഞ്ഞപ്പൊ സഫിയ പിരഭ്രമത്തോടെ കണ്ടക്ടറോട് ചോദിച്ചു ‘‘കോഴിക്കോട് എത്താറായോ‘‘. ‘‘ഇല്ല ഇത്താ ഇനിയും പോവാനുണ്ട് . പേടിക്കണ്ട എത്തിയാൽ പറയാം‘‘. ആദ്യമായി തനിച്ച് യാത്രചെയ്യുന്നതിലുള്ള പരിഭ്രമം സഫിയയിൽ നിഴലിച്ചിരുന്നു. ഇനി എന്താണ് റബ്ബേ തന്റെ അവസ്ഥ. അങ്ങിനെ ഓരോന്ന് ഓർത്ത് അസ്വസ്ഥതയോടെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ടക്ടർ സഫിയയെ തട്ടി വിളിച്ചു. ‘‘ഇത്താ... മോനെ ഒന്ന് മടിയിലിരുത്തു ഇവരവിടെ ഇരുന്നോട്ടെ‘‘. ഇത് വരെ സീറ്റിൽ താനും മകനും തനിച്ചായിരുന്നു. കണ്ടക്ടറുടെ വിളിയിൽ സഫിയ പതിയെ ചിന്തകളിൽ നിന്നുണർന്നു. തല ഉയർത്തി നോക്കി.

ഒറ്റനോട്ടത്തിൽ കുലീനത തോന്നിക്കുന്ന മധ്യവയസ്ക. ആടയാഭരണങ്ങൾ വേണ്ടുവോളം അണിഞ്ഞ സ്ത്രി. സഫിയ ബഹുമാനത്തോടെ ഒന്നുകൂടി ഒതുങ്ങി ഇരുന്നു കൊടുത്തു. ബസ്സിൽ തിരക്ക് വർദ്ധിച്ചുവന്നു ബസ്സ് മുമ്പോട്ട് പോയിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പൊൾ  ഫസൽ ആ സ്ത്രീയെ തട്ടി പറഞ്ഞു “ചേച്ചീ ങ്ങളെ പേസ് അതാ വീണ് കിടക്കുന്നു”. പുറത്തേക്ക് നോക്കി എന്തൊ ആലോചനയിൽ ഇരുന്ന സ്ത്രീ അപ്പോഴാണ് ഫസലിനെ ശ്രദ്ധിച്ചത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഓമനത്തമുള്ള മുഖം. ഇതുവരെ താനാകുട്ടിയെ ശ്രദ്ധിക്കാത്തതിലുള്ള കുറ്റബോധത്തോടെ താഴെ വീണ പേഴ്സ് എടുത്തു. സഫിയയോട് നന്ദിപറഞ്ഞു. ഈപേഴ്സ് നഷ്ടപ്പെട്ടിരുന്നെങ്കിൽ ആകെ തകർന്ന് പോയേനെ. തന്റെ വിലപ്പെട്ട രേഖകളും പൈസയും മറ്റും... വല്ലവരുടെയും കണ്ണിലാണിത് പെട്ടതെങ്കിൽ... ചിന്തിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. ആ സ്ത്രിയും സഫിയയും പെട്ടന്ന് സൗഹൃദത്തിലായി. സഫിയ തന്റെ എല്ലാ വിഷമങ്ങളും അവരോട് പറഞ്ഞു. പറയുകയല്ല തന്റെ വിഷമങ്ങൾ അൽപ്പ സമയം ഇറക്കി വെക്കാനുള്ള അത്താണിയായി സഫിയ ആ സ്ത്രീയെ കാണുകയായിരുന്നു. അവർ സഫിയയെ ആശ്വസിപ്പിച്ചു ഫസലിന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു ‘‘നിങ്ങൾ ഭാഗ്യവതിയല്ലേ. ഒന്നുമില്ലേലും ദൈവം നിങ്ങൾക്ക് നല്ലൊരു മകനെ തന്നില്ലെ. ഞങ്ങൾക്ക്  ഇട്ട് മൂടാൻ സമ്പത്ത് തന്നു. പക്ഷെ ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ദൈവം ഞങ്ങൾക്ക് തന്നില്ല. അടർന്നുവീണ കണ്ണുനീർ തുടയ്ക്കാൻ ശ്രമിച്ചു കൊണ്ടവർ പറഞ്ഞു . മോനെ എത്ര കഷ്ടപ്പെട്ടായാലും നല്ലപോലെ വളർത്തണം. ഇവൻ വളർന്നു വലുതായാൽ നിങ്ങൾ രക്ഷപ്പെട്ടില്ലെ, അടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങും. അതിനടുത്തത് കോഴിക്കോട്  പുതിയ സ്റ്റാന്റാണ്. അവിടംവരയേ ഈ ബസ്സുള്ളൂ. അത്കൊണ്ട് നിങ്ങൾ പേടിക്കണ്ട. ഞാൻ കണ്ടക്ടറോട് ഒന്നൂടെ ഓർമ്മപ്പെടുത്താം. അവര് ഓട്ടോ വിളിച്ച് തന്നോളും. ദൈവം അനുഗ്രഹിക്കയാണെങ്കിൽ നമുക്ക് ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് കാണാം.‘‘

ഫസലിന്റെ കയ്യിൽ അവർ കുറച്ച് നോട്ടുകൾ വെച്ച് കൊടുത്തു. സഫിയ വേണ്ടെന്ന് പറഞ്ഞെങ്കിലും. ഇതിരിക്കട്ടെ കൂടുതലൊന്നും ഇല്ലെങ്കിലും നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ്സ് നിറുത്തി അവർ ഇറങ്ങി. സഫിയ ഓർത്തു ഇതുവരെ തന്റെ വിഷമങ്ങളെല്ലാം താൻ സ്വയം മറന്ന് പോയിരുന്നു. നല്ലവരായ ആ സ്ത്രീയോടുള്ള സംസാരത്തിൽ ഞാൻ ഒറ്റക്കല്ല തന്റെ കൂടെ ആരെല്ലാമോ ഉണ്ടല്ലൊ എന്ന ഒരാശ്വാസം. പക്ഷെ അവര് ഇറങ്ങിയപ്പൊ എന്തൊ വല്ലാത്തൊരു ഭാരം വീണ്ടും തന്നെ പിടികൂടിയിരിക്കുന്നു...

ഫസൽ പൈസ ഉമ്മയുടെ നേരെ കാണിച്ചപ്പൊഴാണ് സഫിയ ഓർമ്മയിൽ നിന്ന് ഉണർന്നത്. പൈസ എണ്ണിനോക്കി. നൂറിന്റെ 5 പുത്തൻ നോട്ടുകൾ. ഇത് കിട്ടണമെങ്കിൽ താൻ എത്ര ദിവസം കഷ്ടപ്പെടണം. അവൾ റബ്ബിനോട് നന്ദി പറഞ്ഞു. പടച്ചവൻ തന്നെ കണ്ടറിഞ്ഞ് സഹായിക്കുകയാണല്ലൊ... പല രൂപത്തിൽ പല വേഷത്തിൽ.... എന്തിനേയും നേരിടാനുള്ള ധൈര്യം അതാണ് തനിക്ക് ഇനി വേണ്ടത്.... സഫിയ മകനെ ചേർത്തുപിടിച്ച് പുറത്തേക്കു നോക്കിയിരുന്നു. മെയിൻ റോഡിലെത്തിയ ബസ്സിന്റെ വേഗത കൂടിവരുന്നതായി അവൾക്ക് തോന്നി. ഒരു കൈയിൽ മകനേയും മറുകൈകൊണ്ട് ബസിന്റെ കമ്പിയിലും മുറുകെപിടിച്ചവളിരുന്നു.


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  10 02 2019

ഷംസുദ്ധീൻ തോപ്പിൽ 03 02 2019