ഫസലേ നീ വല്ലാതെ ഞെളിയണ്ട എത്രയായാലും നീ ഒരു "വയറ്റാട്ടിയുടെ" മകനല്ലേ...
കൂട്ടുകാരിൽ നിന്ന് എൽക്കുന്ന നിരന്തരമായ മാനസിക പീഡനം.ഫസലൊരു തീരുമാനമെടുത്തു.
ദു:ഖിച്ചിരുന്നിട്ട് കാര്യമില്ല.തന്നെ പരിഹസിച്ചവരുടെ മുമ്പിൽ ഒരിക്കൽ തല ഉയർത്തി നിൽക്കണം.
അതിന് പണം വേണം-എവിടന്ന് കിട്ടും ? അവസാനം അവനൊരു തീരുമാനത്തിലെത്തി എങ്ങനെ എങ്കിലും ഒരു വിസ സംഘടിപിച്ച് ഗൾഫിൽ പോവുക തന്നെ.
അതിനിടെ വന്ന ഒരു പത്ര പരസ്യം ഫസലിന്റെ ശ്രദ്ധയിൽപ്പെട്ടു.ജിദ്ദയിലേക്ക് കമ്പനി ജോലിക്ക് ആളെ വേണം നല്ല ശമ്പളവും താമസ സൗകര്യവും പിന്നീട് കാര്യങ്ങൾ പെട്ടന്ന് നടന്നു.
"ഇന്ന് ഫസൽ ഗൾഫിൽ പോവുകയാണ്.ഉമ്മയുടെ ദുഃഖം ഘനീഭവിച്ച മുഖം.ഫസൽ ഉമ്മയെ സാന്ത്വനിപ്പിച്ചു .
ഉമ്മ വിഷമിക്കണ്ട,നമ്മളെ കഷ്ടപ്പാടൊക്കെ തീരും.ഞാൻ നമുക്കാവശ്യമായ പണം സമ്പാദിച്ചു എത്രയും പെട്ടന്ന് തിരിച്ചു വരില്ലേ"
ഫസൽ നന്നായി അണിഞൊരുങ്ങിയിരുന്നു.കമ്പനി ജോലി അല്ലെ നല്ല "ജെന്റിൽ" മാൻ ആയി തന്നെ പോവണം.
ജിദ്ദ എയർപോർട്ടിൽ ഇറങ്ങിയ ഉടനെ ട്രാവൽസുകാർ പറഞപോലെ ഒരറബി വന്ന് ഫസലിനെ കൊണ്ടു പോയി.
പോകുന്ന വഴിക്ക് അവരൊരു ചായ കടയിൽ കയറി ചായ കുടിച്ചു കൊണ്ടിരിക്കെ ആകടയിൽ ജോലി ചെയ്യുന്ന മലയാളി ആയ അൻവറിനെ പരിചയപ്പെട്ടു.
ഫസലിന്റെ പത്രാസ് കണ്ടപ്പോൾ അൻവർ ചോദിച്ചു.ജോലി എന്താ...?കമ്പനി ജോലിയാ...നല്ല ശമ്പളം ഉണ്ടെന്നാ പറഞ്ഞത്.
അറബിയുമായി സംസാരിച്ചപ്പോഴാണ് അൻവർ ഞെട്ടിക്കുന്ന സത്യം അറിയുന്നത് ആടുകളെ നോക്കാനുള്ള വിസയാണ് ഫസലിന്റെതെന്ന് അതവനോട് പറയുകയും ചെയ്തു.
ഫസലാകെ തളർന്നു പോയി പടച്ചവനേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.ഇനി എന്തു ചെയ്യും...?വലിയൊരു സംഖ്യ കടം വാങ്ങി ഒരുപാട് പ്രത്യാശകളുമായാണ് ഞാനീ മരുഭൂമിയിലെത്തിയത്.കടം വീടുന്ന വരെയെങ്കിലും എല്ലാം സഹിച്ച് പിടിച്ചു നിൽക്കുകതന്നെ.
മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.അതിനിടക്ക് വീട്ടിലേക്കൊന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല.ഉമ്മയുടെ അവസ്ഥ എന്തായിരിക്കും.
ഒരു പറ്റം ആടുകളെയുമായി
മരുഭൂമിയിലേക്ക് ഇറങ്ങിയാൽ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരികയുള്ളൂ അതിനിടക്ക് താൻ ആകെ കാണുന്ന മനുഷ്യ ജീവി ആഴ്ച്ചയിൽ പത്ത് ലിറ്റർ വെള്ളവും ഉണങ്ങിയ റൊട്ടിയും കൊണ്ടു തരുന്ന തന്റെ അറബിയെ മാത്രം.ശമ്പളം പോലും നേരാവണ്ണം കിട്ടുന്നില്ല.
ഇടക്ക് ഫസലിന് കലശമായ പനി വന്നു എങ്ങിനെയെങ്കിലും പട്ടണത്തിലെത്തണം ആരെങ്കിലും തന്നെ രക്ഷിക്കാതിരിക്കില്ല.കയ്യിലാണെങ്കിൽ പൈസ കുറവ്.ഉമ്മയെ ഒന്ന് വിളിക്കണം ഇനി അതിന് സാധിച്ചില്ലങ്കിലോ,ഈ മരുഭൂമിയിൽ കിടന്ന് മരിച്ചാൽ പോലും ആരും അറിയുകയില്ല
ഒരു വിധം ഫസൽ മുമ്പ് പരിചയപ്പെട്ട അൻവറിന്റെ കടയിലെത്തി.അപ്പോഴേക്ക് ഫസൽ തളർന്ന് വീണിരുന്നു കടക്കാരാൻ അവനെ എടുത്ത് ബെൻജ്ജിൽ കിടത്തി.ഫസലിന് അൻവറിനെ മനസ്സിലായില്ല.ഏതായാലും ഒരു മലയാളിയാണ്.ചുട്ടുപൊള്ളുന്ന പനി കുറച്ചു വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞു.
ഫസൽ പതിയെ കണ്ണു തുറന്നു.വിറച്ചു കൊണ്ടവൻ പറഞ്ഞു.അൻവർ ഇത് ഞാനാ ഫസൽ.നമ്മൾ മുമ്പ് പരിചയപ്പെട്ടില്ലേ....എനിക്ക് വീട്ടിലേക്കൊന്ന് വിളിക്കണം.അൻവറിന്റെ സഹായത്തോടെ ഫസൽ വീട്ടിലേക്ക് വിളിച്ചു ഉമ്മയുടെ മുമ്പിൽ അവൻ വാവിട്ടു കരഞ്ഞു.ഉമ്മാ നമ്മൾ ചാതിക്കപ്പെട്ടിരിക്കുന്നു ഉമ്മ പ്രാർത്ഥിക്കണം.എങ്ങിനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ....
കേട്ട് നിന്ന അൻവറിന്റെ കണ്ണ് നിറഞ്ഞു പോയി...
അൻവർ കുറച്ചു പൈസ എടുത്ത് ഫസലിന്റെ കൈവശം കൊടുത്തു.നീ ഹോസ്പിറ്റലിൽ പോവണം പനി ഇങ്ങിനെ വെച്ച് കൊണ്ടിരുന്നാൽ ശരിയാവില്ല.നിന്റെ കൂടെ എനിക്ക് വരണം എന്നുണ്ടായിരുന്നു.നിനക്കറിയില്ലേ ഇവിടന്ന് എങ്ങിനെ വരാനാ.ഡോക്ടറെ കാണിച്ച് ഇങ്ങട്ട് പോര്.അസുഖം മാറിയിട്ട് ജോലിക്ക് പോകാം.
ഫസൽ അവൻ നടന്ന് പോകുന്നത് നോക്കി നിന്നു.വലിയ പ്രതീക്ഷയോടെ ഗൾഫിൽ വന്നിറങ്ങിയ ഫസലിന്റെ രൂപം അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു വന്നു.കൊട്ടും സ്യുട്ടും ഇട്ടു വന്ന ഫസൽ ഇന്ന് അവന്റെ അവസ്ഥ...? ഇങ്ങിനെ യെത്ര യെത്ര മലയാളികൾ ഈ മരുഭൂമിയിൽ നരക യാതന അനുഭവിക്കുന്നുണ്ടാവും...
മണിക്കൂറുകൾക്ക് ശേഷം ഫസൽ തിരിച്ചെത്തി. ഇന്ന് എന്റെ റൂമിൽ തങ്ങാം അൻവർ പറഞ്ഞു ഫസലിന് ആശ്വാസമായി.മരുന്നും നല്ല ആഹാരവും ചെന്നപ്പോൾ ഫസൽ ആരോഗ്യവാനായി തീർന്നു കടയിൽ അൻവറിനെ സഹായിക്കാൻ തുടങ്ങി.ഫസലിന്റെ ആഗമനം അൻവറിന് അശ്വാസമായി.ഫസൽ നന്നായി ജോലി ചെയ്യും വിശ്വസ്തനാണ്.
അൻവറിന് പെട്ടന്നൊരു ഫോണ്‍ വന്നു.നാട്ടിൽ നിന്നാണ്.ഉമ്മാക്ക് സുഖമില്ല.ഉടനെ വരണം.
ചിന്തിച്ചു നിൽക്കാൻ നേരമില്ല ഇക്കാക്ക പോയ്ക്കോളൂ...ഉമ്മയെ കാണേണ്ടേ ?കടയുടെ കാര്യം ഞാൻ നോക്കി കൊളളാം ഫസൽ ധൈര്യം നൽകി.അടുത്ത ദിവസം അൻവർ വിമാനം കയറി.
എല്ലാ ദിവസവും ഫസൽ ഫോണ്‍ ചെയ്തു കച്ചവടത്തിന്റെ വിവരങ്ങൾ പറയും.ഇന്ന് നാൽപ്പത് റിയാലിന്റെ കച്ചവടം കൂടുതൽ നടന്നു.പിറ്റേന്ന് അറുപത് റിയാലിന്റെ കച്ചവടം നടന്നു.ഇടക്ക് കച്ചവടം ചുരുങ്ങും.
ഒരുമാസം കഴിഞ്ഞു അൻവർ ഫോണ്‍ ചെയ്തു.ഉമ്മാക്ക് സുഖമായി ഇപ്പോൾ ഒരേ ഒരു നിർബന്ധം ഞാൻ ഒരു വിവാഹം കഴിക്കണം.ഉമ്മയുടെ വലിയൊരു മോഹം ഞാൻ എന്തു വേണം വന്നാലോ?നീ തന്നെ പറയൂ ....
അൻവർ ഇക്ക കടയുടെ കാര്യമോർത്ത് വിഷമിക്കണ്ട വിവാഹം കഴിച്ച് ഒരുമാസം ഒന്നിച്ചു താമസിച്ചിട്ട് ഇങ്ങ് വരണം.കല്യാണത്തിന് പണം വേണ്ടേ? ഇവിടെയുള്ളത് ഞാൻ അയച്ചു തരാം...അൻ വറിന്റെ വിവാഹം നിശ്ചയിച്ചു ഫസൽ ഡ്രാഫ്റ്റ് അയച്ചു.
അൻവർ ഫസലിന്റെ നാട്ടിൽ പോയി.അവന്റെ ഉമ്മയെ കണ്ടു മകന്റെ വിവരങ്ങളൊക്കെ പറഞ്ഞു ഉമ്മയെ കല്യാണത്തിന് ക്ഷണിച്ചു.കുറച്ചു പണവും നൽകി.
അൻവറിന്റെ കല്യാണം നടന്നു ഒരു മാസത്തെ മധുവിധു.അത് കഴിഞ്ഞ് തിരിച്ചു പോക്കായി.ഇനി വിരഹ വേദന.രണ്ടു വർഷം കഴിഞ്ഞേ കാണാനാകൂ....
അൻവർ വിമാനം കയറി.മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ കടയിലെത്തി.കച്ചവടം ഒന്നുകൂടി മെച്ച പ്പെട്ടിരിക്കുന്നു ആശ്വാസമായി.ഫസൽ കട തിരിച്ചേൽപ്പിചു.അൻവർക്ക ഞാൻ ഇനി മറ്റൊരു ജോലിക്ക് ശ്രമിക്കട്ടെ.
അൻവർ ഫസലിനോട് പറഞ്ഞു ഹേയ് പാടില്ല നീ ഇനി ഒരിടത്തും പോവണ്ട നീ എന്റെ വിശ്വസ്ത സുഹൃത്താണ്.
ഈ കട ഇനി നമുക്ക് രണ്ട് പേർക്കും കൂടി ഉള്ളതാണ്.കച്ചവടം ഒന്ന് കൂടെ വികസിപ്പിക്കാം. ദൈവം അനിഗ്രഹിക്കയാണെങ്കിൽ നമ്മൾ ഇത് കൊണ്ട് രക്ഷപ്പെടും.
ഫസലിന്റെ കണ്ണുകൾ നിറഞ്ഞോഴുകി അവൻ മനസ്സിൽ ദൈവത്തിന് നന്ദി പറഞ്ഞു.