26.1.19

നിഴൽ വീണ വഴികൾ - ഭാഗം 6

ഒരിക്കൽ തോട്ടത്തിൽ പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ ഹമീദിന് വല്ലാത്ത ശ്വാസം തിങ്ങൽ. ശ്വാസം കിട്ടുന്നില്ല. ഹമീദ് പതിയെ താഴെ ഇരുന്നു തൊട്ടപ്പുറത്ത് പണിയെടുക്കുന്ന മകളെ  വിളിക്കാൻ കൈപൊക്കി. വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അവൾ  പണിതിരക്കിലാണ്. മകൾ ശ്രദ്ധിച്ചതുമില്ല. പണിക്കിടെ ഇടയ്ക്കിടയ്ക്ക് തമാശ പറയുന്ന ബാപ്പയുടെ സംസാരം കേൾക്കാതെ വന്നപ്പോൾ തല ഉയർത്തി നോക്കിയ സീനത്ത് ഒരു നിമിഷം ഞെട്ടി. ബാപ്പ അതാ നിലത്ത് കിടന്നു ഇഴയുന്നു. സീനത്ത് ബാപ്പാന്റെ അടുത്തേക്ക് ഒാടി. ബാപ്പയുടെ അരികിൽ ഇരുന്ന്‌ തല മടിയിലേക്ക് വെച്ച് കിടത്തി.”ബാപ്പാ....ബാപ്പാ...
എന്ത് പറ്റി ബാപ്പാ... ബാപ്പാ...‍“ സീനത്തിന്റെ കരച്ചിൽ കേട്ട് സൈനബയും സമീപത്ത് പണിയെടുക്കുന്നവരും ഒാടിവന്നു. (തുടർന്നു വായിക്കുക)
ഉടനെ അടുത്ത വീട്ടിലെ പോക്കൽ ഹാജിയുടെ വണ്ടി വിളിച്ച് ആശുപത്രിയിലെത്തിച്ചു. ഡോക്ടർ വിശദമായി പരിശോധിച്ചു. ഒരു ഇഞ്ചക്ഷൻ കൊടുത്തു. എക്സറേയും മറ്റു പരുശോധനകളും നടത്തി. ഡോക്ടർ പറഞ്ഞു കുഴപ്പമൊന്നുമില്ല. അൽപ്പം വിശ്രമിക്കട്ടെ. ഇഞ്ചക്ഷന്റെ ക്ഷീണം കാണും. അത് കഴിഞ്ഞാ നിങ്ങൾക്ക് വീട്ടിപോവാം. രണ്ട് മൂന്ന് മണിക്കൂർ വിശ്രമത്തിനു ശേഷം ഹമീദിന് ആശ്വാസം തോന്നി. ഇപ്പൊ പഴയപോലെ  ശ്വാസം വലിക്കാൻ ബുദ്ധിമുട്ട് തോന്നുന്നില്ല. ക്ഷീണമൊക്കെ വിട്ടു. ഹമീദ് മകളെ അടുത്തേക്കു വിളിച്ചു. ” ഇപ്പൊ ഉപ്പാക്ക് കുഴപ്പമൊന്നുമില്ല ഡോക്ടറോട് ചോദിച്ചാ ഞമ്മക്ക് വീട്ടിൽ പോവാം. മോൾ പോയി ഡോക്ടറോട് ചോദിച്ച് നോക്ക് ”. സീനത്ത് ഡോക്ടറെ പോയി കണ്ടു. ഡോക്ടർ ഉപ്പയ്ക്ക് അസുഖം കുറവുണ്ട്. ഉപ്പ ചോദിക്കണത് വീട്ടിൽ പോയിക്കുടെ എന്നാ.” ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു ”ഞാനിതാ വരുന്നുട്ടൊ നിങ്ങൾ നടന്നോളൂ.” 
അൽപ്പം കഴിഞ്ഞപ്പൊ ഡോക്ടർ ഹമീദിന്റെ അടുത്തേക്ക് വന്നു. ”ഇപ്പൊ നിങ്ങളുടെ അസുഖം എങ്ങിനെയുണ്ട്” കിടക്കയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് ഹമീദ് പറഞ്ഞു. ”കുറവുണ്ട് ഡോക്ടർ”.  ”ഹമീദ് നിങ്ങൾക്ക് കാര്യമായ അസുഖമൊന്നുമില്ല. പക്ഷെ ഭാവിയിൽ നിങ്ങളെ ഇൗ അസുഖം പിൻതുടർന്നേക്കാം. നിങ്ങൾ  ഒന്ന് ഒാർത്ത്  നോക്കൂ നിങ്ങളെപ്പൊഴെങ്കിലും നെഞ്ചടിച്ച് വീണിരുന്നൊ.” ”ഇല്ല... ഇല്ല ഡോക്ടർ.” ശരിക്കൊന്നുകൂടെ ഒാർത്തു നോക്കൂ” .....ഹമീദ് പതുക്കെ തന്റെ മനസ്സ് പിന്നിലേക്ക് പായിച്ചു. ഒരോർമ്മയും കിട്ടുന്നില്ലല്ലോ റബ്ബേ.... പെട്ടെന്ന് ഹമീദിന് വർഷങ്ങൾക്കു മുമ്പു നടന്ന ആ സംഭവം ഓർമ്മവന്നു. ഡോക്ടറോടു പറഞ്ഞു. ”അതെ.... അതെ ഡോക്ടർ വീണിരുന്നു. ഞാനതത്ര കാര്യമാക്കിയില്ല അതിലും വലുത് എന്റെ മകളുടെ ജീവിനായിരുന്നു.” ഹമീദ് ഡോക്ടറോട് തന്റെ വീഴ്ചയുടെ കാരണങ്ങൾ വിവരിച്ചു. ”കർണാടകയിലെ ബദ്ക്കൽ താമസിച്ചകാലം.
 ഒരു ദിവസം ഭർത്താവിന്റെ ശല്യം സഹിക്കവയ്യാതെ തന്റെ മകൾ സഫിയ കിണറ്റിൽ ചാടിയിരുന്നു. മകൾ കിണറ്റിൽ ചാടിയതറിഞ്ഞ് ഞാനും ഭാര്യയും മക്കളും കിണറിൻകരയിലേക്ക് ഒാടുന്നതിനിടയ്ക്ക് കല്ലിൽതട്ടി  നെഞ്ചടിച്ച് തെറിച്ച് വീണിരുന്നു ഡോക്ടർ. അപ്പൊ നന്നായി വേദനിച്ചിരുന്നു. പക്ഷെ എന്റെ മകളായിരുന്നു വേദനയേക്കാൾ എനിക്കപ്പൊ വലുത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല.” ഇത് പറഞ്ഞ്  കഴിഞ്ഞപ്പൊഴേക്ക് ഹമീദിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി ഇറ്റി വീണു. ”എന്താ..എന്താ  ഹമീദ് നിങ്ങൾ കരയുകയാണോ?”. ഡോക്ടർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഹമീദിന്റെ തോളിൽ തട്ടി ചോദിച്ചു. ”ഇല്ല ഡോക്ടർ ഞാൻ പഴയതോരോന്ന് ഒാർത്ത്.” ”കാര്യമാക്കേണ്ട ഹമീദ് എല്ലാം ദൈവത്തോട് പറയുക. 
ഹമീദ് നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമാണ്. കൂടാതെ ആസ്മയുമുണ്ട്. നിങ്ങൾ മുമ്പ് വീണില്ലേ ആ വീഴ്ച്ചയിൽ വന്ന ക്ഷതമാണ് അതിന് കാരണം. വിഷഷമിക്കേണ്ട ചികിൽസിച്ചാൽ ഭേദപ്പെടാവുന്നതേയുള്ളൂ ഇടയ്ക്കിടയ്ക്ക് മരുന്ന് കഴിക്കണം. തണുപ്പ് അധികം ഏൽക്കരുത്. തൽക്കാലം ജോലിക്ക് പോകരുത്.” ജോലിക്ക് പോകരുത് എന്ന് കൂടെ കേട്ടപ്പൊ ഹമീദ് ആകെ തകർന്ന് പോയി. ബദ്ക്കൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് വന്നപ്പൊ തനിക്ക് അദ്ധ്വാനിക്കാൻ കഴിയുമെന്നും  അതുകൊണ്ട് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇപ്പൊ അതും തകർന്നല്ലൊ റബ്ബേ... ”എന്താ ഹമീദ് ആലോചിക്കുന്നത്”. ”ഒന്നുമില്ല ഡോക്ടർ.” ”ഹമീദ് ഞാൻ ഒരു മാസത്തെ മരുന്ന് കുറിച്ചിട്ടുണ്ട്.അതിൽ കുറച്ചു വിലകൂടിയ മരുന്ന് എഴുതിയത് ഞാൻ വെട്ടിയിട്ടുണ്ട് അത് വാങ്ങണ്ടട്ടോ ഡോക്ടർ മേശ പുറത്തിരുന്ന ഒരു മരുന്നെടുത്ത് ഹമീദിന് കൊടുത്തിട്ട് പറഞ്ഞു ഇതൊരു സാമ്പിൾ പാക്ക് ആണ് "ഇൻ ഹേലർ" എന്നാ പറയാ ശ്വാസം നന്നായി മുട്ടുമ്പോൾ ഇതെടുത്ത് ദാ ഇങ്ങിനെ വലിക്കണം അപ്പൊ കുറച്ചു ആശ്വാസമാകും വലിക്കുന്ന തുടക്കത്തിൽ തൊണ്ടയിൽ കുറച്ചു അസ്വസ്ഥത ഉണ്ടാവും അതത്ര കാര്യമാക്കേണ്ടട്ടോ മരുന്നൊക്കെ  കഴിയുമ്പൊ എന്നെ വന്ന് കാണണം. ശരി, എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളൂ”. 

ഡോക്ടർ സുരേഷ്കുമാർ ഒാർത്തു ഇത്രയും കാലത്തെ സർവ്വീസിനിടയ്ക്ക് ഇത്ര നല്ലൊരുരോഗിയെ താൻ കണ്ടിട്ടില്ല.. ഹമീദിനോട് സംസാരിക്കുമ്പൊതന്നെ വല്ലാത്തൊരു പ്രത്യേകത. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാൽതന്നെ നല്ലൊരു പ്രസന്നത. ദൈവം സഹായിക്കയാണെങ്കി തന്റെ എല്ലാ കഴിവും വച്ച് താനയാളെ ചികിൽസിക്കും. പക്ഷെ ഇവിടുത്തെ തണുപ്പ് കാലാവസ്ഥ അദ്ദേഹത്തിന് പറ്റില്ലല്ലൊ?. ദൈവമേ ഹമീദിനെ രക്ഷിക്കണേ...... ഹമീദും ഭാര്യയും മകളും വീട്ടിലേക്ക് പോന്നു. 

മുക്കത്തിനടുത്ത് ഇടയ്ക്കൽ എന്ന ഗ്രാമം. ഇവിടെയാണ് ഹംസയുടെ വീട്. മലകളാൽ ചുറ്റപ്പെട്ട ഇൗ നാട്ടിലെ പ്രധാന കൃഷി റബ്ബറാണ്. ഭൂരിഭാഗം ജനങ്ങൾ ഇതിനെ ആശ്രയിച്ചാണ് ജീവിക്കന്നത്. കൂടുതൽ ക്രിസ്തുമതക്കാരാണെങ്കിലും എല്ലാ മതക്കാരും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞുപോന്നിരുന്നത്. പരസ്പരം വെറുപ്പൊ വിദ്വേഷമോ പകയോ ക്രൂരതയോ അന്നാട്ടുകാരെ തൊട്ടുതീണ്ടിയിട്ടില്ല. പള്ളികളും അമ്പലങ്ങളും എല്ലാം അടുത്തടുത്താണ്. ഒാരോ മതക്കാരുടെ ആഘോഷങ്ങളിൽ മറ്റു മതക്കാരും സന്തോഷത്തോടെ പങ്കെടുക്കുന്നു. പലരും ഇന്നാട്ടിൽ വിദ്വേഷത്തിന്റെ പൊടിപടലങ്ങൾ പാറിക്കാൻ നോക്കിയതാണ്. അത് അവിടെ വിലപോയില്ലെന്ന് മാത്രം. 

ഇടയ്ക്കൽ അങ്ങാടിയിൽ ഇന്ന് എല്ലാവർക്കും ഒന്നേ സംസാരിക്കാനുള്ളൂ. ”നമ്മുടെ തെക്കേതിലെ ഹംസ കർണ്ണാടകേന്ന് വന്നിട്ടുണ്ട്.” ”അതിനെന്താ?” ”അതല്ല പ്രശ്നം. അവന്റെ കൂടെ ഒരു പെണ്ണും മകനുമുണ്ട്.” ”അപ്പൊ അവന്റെ ഇവിടത്തെ പെണ്ണും കുട്ട്യാളോ?” ”ഹാ ആർക്കറിയാം. ഇന്നവിടെ ചില പൊട്ടിത്തെറികളൊക്കെ നടക്കും.” അവരുടെ സംസാരം അങ്ങിനെ നീണ്ട് നീണ്ട് പോയി.
 സഫിയയെയും മകനേയും കൊണ്ട് ഹംസ വീട്ടിൽ കേറിയപ്പൊ തുടങ്ങി പ്രശ്നങ്ങൾ. അത് സ്വാഭാവികമാണല്ലൊ. ഭാര്യയും മക്കളും ഉണ്ടായിരിക്കേ വേറെ ഒരു ഭാര്യയും മകനുമായിട്ട് വീട്ടിൽ കേറി വന്നാലുള്ള അവസ്ഥ. അത് ഒരിക്കലും ആദ്യഭാര്യ സഹിക്കില്ലല്ലൊ. സഫിയ തന്റെ ഭർത്താവ് വിവാഹിതനാണെന്നും ആദ്യഭാര്യയുടെ മുൻപിൽ ആണ് താൻ നിൽക്കുന്നത് എന്ന ഓർമ മുഴുവനെത്തിയില്ല അതിനു മുൻപേ ബോധംകെട്ടുവീണു. അതുകണ്ട് പേടിച്ച ഫസൽ ഉമ്മയെ ഉണർത്താൻ ശ്രമിച്ചു പേടിച്ച് കരയാനും തുടങ്ങി. ധർമ്മ സങ്കടത്തിലായ ഹംസ ആദ്യഭാര്യ ജമീലയോട് പറഞ്ഞു. ”എടീ നീ കുറച്ച് വെള്ളമെടുത്തെ, മുഖത്ത് കുടയട്ടെ. ഇവൾക്കെന്തേലും പറ്റിയാ നമ്മൾ അഴിയെണ്ണേണ്ടിവരും”. 
അതു കേട്ടപ്പൊ കുശുമ്പിയായ അവൾ വെള്ളവുമായി വന്നു. ഹംസ വെള്ളമെടുത്ത് സഫിയയുടെ മുഖത്ത് കുടഞ്ഞു. സഫിയ പതിയെ കണ്ണ് തുറന്നു. ഹംസ ദീർഘ നിശ്വാസം വിട്ടു. കൂടെ ജമീലയും. സമാധാനമായി, സ്നേഹം കൊണ്ടല്ല അഴിയെണ്ണേണ്ടിവരുമല്ലൊ എന്ന പേടി. സഫിയ ഒാർത്തു.”റബ്ബേ തന്റെ കഷ്ടപ്പാടുകൾ തുടങ്ങാൻ പോവുകയാണല്ലൊ? ആരുണ്ട് ഇൗ നാട്ടിൽ തനിക്കും കുഞ്ഞിനും തുണക്ക് താനെവിടെ പോവും. ബദ്ക്കലാണെങ്കിൽ വീട്ടുകാരാരെങ്കിലും ഉണ്ടായിരുന്നു. ഇവിടെ നീ അല്ലാതെ എനിക്കും മകനും  ആരുമില്ല റബ്ബേ.....  എല്ലാം സഹിക്കുകയും ക്ഷമിച്ചു കഴിയുകയും തന്നെ. അല്ലാണ്ടെന്ത് ചെയ്യാൻ താൻ ഒറ്റക്കാണെങ്കിൽ ജീവനൊടുക്കാമായിരുന്നു. തന്റെ മകനെ വിട്ട് റബ്ബേ...വയ്യ. ഞങ്ങൾക്ക് നീ അല്ലാതെ ആരുമില്ല.

ഹംസ ജമീലയെ കല്ല്യാണം കഴിക്കുന്നത് ബദ്ക്കലേക്ക് ജോലിക്കുപോകുന്നതിന്റെ വളരെ മുമ്പാണ്. അതിനു മുമ്പു് ഹംസയ്ക്ക് വേറെ ഒരു ഭാര്യയുണ്ടായിരുന്നു. ‘കൗലത്ത് ’. അവരിൽ രണ്ട് മക്കളുണ്ട്. ഫിറോസും നാസറും. ഒരു സുപ്രഭാതത്തിൽ അയൽവാസികൾ അറിയുന്നത് കൗലത്ത് മരിച്ചു എന്നാണ്. അതിന് കാരണം പറഞ്ഞത് റബ്ബർ മരത്തിന്റെ പാൽ സംസ്ക്കരിക്കാൻ കൊണ്ട് വച്ചിരുന്ന ആസിഡ് മറിഞ്ഞതാണെന്ന്. സത്യമതല്ല.ഉറങ്ങിക്കിടന്ന കൗലത്തിന്റെ ദേഹത്തേക്ക് ഹംസ ആസിഡ് ഒഴിച്ചതാണ് കാരണം. 
ഹംസയ്ക്ക് ഭാര്യയെ ഭയങ്കര സംശയമായിരുന്നുവത്രെ. അന്നേ ഹംസയ്ക്ക് സംശയരോഗം ഉണ്ടായിരുന്നു. അതിന് ശേഷം മക്കളെ നോക്കാൻ ആളില്ലാതിരിക്കെയാണ് ഹംസയുടെ പെങ്ങൾക്കൊരു കല്ല്യണാലോചന വന്നത്. ഹംസയുടെ സുഹൃത്ത് അഷറഫ് , ഒരു മാറ്റകല്യാണം. അഷ്റഫിന്റെ പെങ്ങളെ ഹംസ കെട്ടുകയാണെങ്കിൽ ഹംസയുടെ പെങ്ങളെ അഷ്‌റഫ് വിവാഹം കഴിക്കും. തന്റെ പെങ്ങളുടെയും മക്കളുടെയും ഭാവി ഒാർത്ത് ഹംസ ആ കല്ല്യാണത്തിനു സമ്മതിച്ചു. അങ്ങിനെയാണ് ജമീലയെ കെട്ടുന്നത്. അവൾ എന്ത് പ്രശ്നമുണ്ടാക്കിയാലും അതെല്ലാം ഹംസ ക്ഷമിക്കും. കാരണം തന്റെ പെങ്ങൾ അവളുടെ വീട്ടിലാണ്. ഇവൾക്കെന്തെങ്കിലും പറ്റിയാൽ തന്റെ പെങ്ങളുടെ ഭാവി. തന്റെ ആൺമക്കളെ ജമീലാനെ ഏൽപ്പിച്ചാണ് ഹംസ ബദ് ക്കലേക്ക് ജോലി അന്വേഷിച്ച് പോയത്.
ഹംസ സഫിയയോട്  പറഞ്ഞു. ”ഞാനിത്രയും കാലം എനിക്ക് ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വെച്ചത് തെറ്റാണെന്നറിയാം. നീ ക്ഷമിക്ക് തൽക്കാലം നീയും  മോനും ഇവിടെ നിൽക്ക്. കുറച്ച് കഴിഞ്ഞ് ഇവടെ അടുത്ത് തന്നെ നിങ്ങൾക്ക് വീട് വെച്ച്  തരാം.” ഹംസയുടെ വാക്കുകൾ സഫിയക്ക് ചെറിയൊരാശ്വസമായി. ആദ്യമാദ്യം ജമീലയിൽ നിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലങ്കിലും പിന്നീട് അവളുടെ തനിനിറം പുറത്ത് വരാൻ തുടങ്ങി.  ഹംസ തന്റെ പഴയ പണിയായ റബ്ബർ വെട്ടാൻ പോയി തുടങ്ങി. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി ദിവസങ്ങൾ കൊഴിഞ്ഞ് പോയി. സഫിയ ആ സാഹചര്യത്തോടുപൊരുത്തപ്പെട്ടു ജീവിക്കാൻ തുടങ്ങി . കഴിയുന്നതും അവൾ എന്തുണ്ടായാലും കണ്ടില്ലന്ന് നടിച്ച് മുന്നോട്ട്പോയി. തനിക്കൊരു പരിചയവുമില്ലാത്ത നാട്ടിൽ പടച്ചവനല്ലാതെ  വേറെ ഒാരാളും തന്നെ സഹായിക്കാനില്ല. എല്ലാ വിഷമങ്ങലും സഫിയ പടച്ചവനോട്  പറഞ്ഞു.
ഇന്ന് സഫിയ വളരെ സന്തോഷത്തിലാണ്. തന്റെ മകൻ ഫസലിനെ സ്ക്കൂളിൽ ചേർക്കുന്ന ദിവസം. രാവിലെ തന്നെ ഫസലിനെ കുളിപ്പിച്ച് ഉള്ളതിൽ നല്ല ട്രൗസറും കുപ്പായവും ഉടുപ്പിച്ചു. ഹംസ  ഫിറോസിന്റെയും നാസറിന്റെയും കൂടെ സ്ക്കൂളിലേക്ക് കൂട്ടികൊണ്ട്പോയി. സഫിയക്ക് തന്റെ മകനിൽ ഒരുപാട് പ്രതീക്ഷകളുണ്ട്. അവൾക്കെപ്പൊഴും ആശ്വാസം. ഒന്നുമില്ലങ്കിലും അവനൊരു ആൺകുട്ടിയല്ലേ . എന്നെങ്കിലും തന്റെ കഷ്ടപ്പാട്കളൊക്കെതീരും. 
മക്കള് മൂന്ന് പേരും സ്ക്കൂളിൽ പോവും. പിന്നെ സഫിയയും ജമീലയും മാത്രമേ വീട്ടിലുണ്ടവൂ. ജമീല ഒരോന്ന് പറഞ്ഞ് സഫിയയെ നിരന്തരം വേദനിപ്പിച്ച്കൊണ്ടിരുന്നു. ജമീലക്കറിയാം, സഫിയയും മകനും ഇവിടെ സ്ഥിര താമസമാക്കിയാൽ താൻ എന്നെന്നും ഒറ്റപ്പെടുമെന്ന്. തനിക്കാണെങ്കിൽ മക്കളുമില്ല. അതിനു മുമ്പ് സഫിയയെയും മകനെയും ഇവിടന്ന് പുകച്ചു പുറത്ത് ചാടിക്കണം . അതിനുള്ള തന്ത്രം ജമീല നിരന്തരം മെനയാൻ തുടങ്ങി. ദിനങ്ങൾ വീണ്ടുംകടന്ന് പോയിക്കൊണ്ടിരുന്നു. ഒരു ദിവസം രാത്രി സഫിയ ഹംസയോട്  പറഞ്ഞു. ”എനിക്കും മോനും അടുത്ത് ചെറിയൊരു വീട് വെച്ച് തരാന്ന് പറഞ്ഞതല്ലെ അത് ശരിയായാൽ ഞാനും മോനും അങ്ങട്ട് മാറിക്കൊള്ളാം. ഇവിടെയാണെങ്കി ഒാരോന്ന് പറഞ്ഞ് എന്നും തല്ല്കൂടലാ... അത് എത്രയും പെട്ടന്ന് ങ്ങൾ ചെയ്ത് തരണം. ഒരു കുടിലാണെങ്കിലും മനസ്സമാധാനത്തോടെ കഴിയാലൊ?” 



ഹംസയും കരുതി . അതു തന്നെ നല്ലത് ജമീലക്കും കുട്ടികൾക്കും ഇവിടെയും, സഫിയക്കും മോനും അവിടെയും നിൽക്കാലൊ. തനിക്ക് മനസ്സമാധാനം ഉണ്ടാവുകയും ചെയ്യും. വീട് പണി ഉടനെ തുടങ്ങാമെന്ന് സഫിയക്ക് വാക്ക് കൊടുത്തു. സന്തോഷത്തോടെ സഫിയ ഹംസയെ കെട്ടിപ്പിടിച്ചു. വിളക്ക് പതിയെ അണഞ്ഞു. ആനന്ദത്തിന്റെ നിർവൃതിയിൽ ഹംസയും  സഫിയയും ലയിക്കുകയായിരുന്നു. ഇവിടെ എത്തിയതിനു ശേഷം തനിക്കു ലഭിച്ച സുന്ദര സുരഭില നിമിഷങ്ങൾ. നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരികെയെത്തുമെന്ന പ്രതീക്ഷ.

നേരം വെളുത്ത ഉടനെ ഹംസ ജോലിക്ക് പോയി. വൈകുന്നേരം ടാപ്പിംങ്ങ് [റബ്ബർ വെട്ടി പാൽ എടുക്കൽ ]കഴിഞ്ഞ് വന്ന ഉടനെ വീട് പണിയാനുള്ള തയ്യാറെടുപ്പ് തുടങ്ങി. അതിന്റെ ആദ്യപടിയെന്നൊണം മണ്ണുകൊണ്ട് കട്ട ചുടാൻ വേണ്ടി അടുത്ത വീട്ടിൽനിന്ന് കട്ട ചുടുന്ന പെട്ടി വാങ്ങികൊണ്ട് വന്നു. ഹംസ മണ്ണ് ചവിട്ടികുഴക്കാൻ തുടങ്ങി. സഫിയയും ജമീലയും വെള്ളം കുടത്തിൽ കൊണ്ടുവന്ന് ഒഴിച്ച് കൊടുത്ത് കൊണ്ടിരുന്നു. മക്കൾ മൂന്നാളും കുറച്ച് നേരം വാപ്പയെ സഹായിച്ചു. ക്ഷീണിതരായ അവർക്ക് സഫിയ ഭക്ഷണം നൽകി. അവരെ കൊണ്ടുകിടത്തി . ക്ഷീണത്താൻ അവർ പെട്ടന്ന് ഉറങ്ങി
ജമീലക്ക് സഫിയയുടെ  വീട് പണിയിൽ ഒട്ടും താൽപ്പര്യമുണ്ടായിട്ടല്ല. എങ്ങിനെയെങ്കിലും ഇൗ പണിയൊന്ന് മുടക്കണം. ഇൗ വീടുണ്ടാക്കിയാ പിന്നെ ഇക്ക ഇവളുടെ അടുത്ത് തന്നെയായിരിക്കും. തന്റെ ഗതി പറയുകയും വേണ്ട. പെട്ടന്നാണ് സഫിയ വെള്ളംകൊണ്ട് വരുന്ന കുടമൊന്ന് മതിലിൽ തട്ടിയത്. നേരം ഇരുട്ടിയതിനാൽ മതിൽ കാണാനും വയ്യ. അത് താഴെ വീണു പൊട്ടി. കിട്ടിയ അവസരം ജമീല മുതലെടുത്തു. ”എന്താ സഫിയ അനക്ക് കണ്ണ് കണ്ടില്ലെ പുതിയ കുടമാണത്. ഇങ്ങിനെ പോയാൽ വീട് പണികഴിയുമ്പോഴേക്ക് എത്ര കുടം വാങ്ങേണ്ടിവരും അനക്ക് അതിന്റെ വില അറിയാഞ്ഞിട്ടാ.... അല്ലേലും അനക്കതൊന്നും.....” ”ഇത്താത്താ....ഞാൻ അറിയാതെ” ”ജ് ജ്ജന്താ കിള്ള കുട്ട്യാ” ”എന്താ ജമീലാ.. എന്താ പ്രശ്നം” ങ്ങള് കാണണില്ലെ സഫിയ കുടം കൊണ്ട് മതിലിലിടിച്ച് പൊട്ടിച്ച്ത്.
 ”തന്റെ അടുത്ത് നിന്ന് അറിയാതെ പറ്റിയ ഒരു കാര്യത്തിനാണ് ഇത്ര പ്രശ്നങ്ങളൊക്കൊ ഉണ്ടാക്കണത്” സഫിയയും വിട്ടില്ല.”ഇത്താത്ത ന്ക്കറിയാം ന്ക്ക് വീട്ണ്ടാക്കണതിലുള്ള അസൂയയാ ങ്ങക്ക്.” ”ങ്ങൾക്ക് വെള്ളംകൊണ്ട് വരാൻ കഴില്ലങ്കി അത് പറഞ്ഞാ പോരെ ഞാൻ കൊണ്ട് വന്നോളാം” അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് സഫിയയും ജമീലയും വഴക്ക് ശക്തമാക്കി.”ങ്ങളൊന്ന് നിർത്തുന്നുണ്ടോ, അടുത്ത വീട്ടുകാര് കേക്കും”സഹികെട്ട് ഹംസ പറഞ്ഞു. അവരാണെങ്കി വഴക്കടിക്കുന്നതിനടയിൽ കേട്ടതായി പോലും ഭാവിച്ചില്ല. ദേഷ്യം പിടിച്ച ഹംസ അടുത്തുള്ള കൊല്ലപൂളയുടെ (വർഷാവർഷം കായ്ക്കുന്ന കപ്പകിഴങ്ങ് മരംപോലെയാണതിന്റെ വളർച്ച. ഒരു പാട് കിഴങ്ങകളും ഉണ്ടാവും) കൊമ്പ് ശക്തിയായി വലിച്ചു പൊട്ടിയില്ല. അത്രയ്ക്ക് ബലമായിരുന്നു അതിന്. ഒന്നൂടെ ശക്തിയായി ചവിട്ടി ഒടിച്ചു. അത്കൊണ്ട് ദേഷ്യം തീരുന്നത് വരെ സഫിയയെ കണക്കറ്റ് പ്രഹരിച്ചു. അവസാനം അടികൊണ്ട് സഫിയ തളർന്ന് വീണപ്പൊഴാണ് ഹംസ  അടി നിർത്തിയത്.  

ഇതെല്ലാം കണ്ട് ജമീല മനസ്സിൽ സന്തോഷിക്കുകയായിരുന്നു. അവൾക്ക് അഹങ്കാരം കൂടുകയും ചെയ്തു. അവൾക്കറിയാം എന്ത് ചെയ്താലും തന്നെ ഭർത്താവ് അടിക്കില്ലെന്ന്. തന്നോടുള്ള ദേഷ്യം കൂടി സഫിയയിൽ തീർത്തതാണെന്ന്. തന്നെ വേദനിപ്പിച്ചാൽ അതിന്റെ തിക്ത ഫലം പെങ്ങൾ അനുഭവിക്കുമെന്നത് നന്നായറിയാം. ജമീലക്ക് സന്തോഷത്തിന് അതിരില്ല. തന്റെ ആഗ്രഹമിതാ നടന്നിരിക്കുന്നു. എങ്ങനെയെങ്കിലും ഇൗ വീടുപണിയൊന്ന് മുടക്കണം. അതിതാ സാധിച്ചിരിക്കുന്നു. ഹംസ  ജമീലയെ രൂക്ഷമായൊന്ന് നോക്കി. പണിനിർത്തി വീടിന്റെ  ഉള്ളിലേക്ക് കയറി പോയി. പിന്നാലെ ജമിലയും. ഇതേസമയം ഇരുട്ടിൽ കിടന്ന് വേദനകൊണ്ട് പിടയുകയായിരുന്നു. സഫിയ. അത്രയ്ക്ക് വേദനിച്ചിരുന്നു. ശീരത്തേക്കാൾ മനസ്സാണ് വേദനിച്ചത്. ഇത്രയും കാലം ഇല്ലാത്തത് ഇപ്പൊഴിതാ സംഭവിച്ചിരുക്കുന്നു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും തന്നെ ഇതുവരെ തല്ലിയിട്ടില്ല. ഇപ്പൊ അതും... ഒന്ന് എണീക്കാൻപോലും കഴിയാതെ തളർന്ന് പോയിരുന്നു അവൾ.റബ്ബിനോടവൾ മനമുരുകി പ്രാർത്ഥിച്ചു.”പടച്ചവനെ എന്തിനാ തന്നെ ഇങ്ങിനെ പരീക്ഷിക്കുന്നത് അതിനുമാത്രം എന്ത് തെറ്റ് ചെയ്തു ഞാൻ”.
സമയം പോയിക്കൊണ്ടിരുന്നു. ഇരുട്ട് ശക്തമായി. സഫിയക്ക് ഇരുട്ടിനെ ആ സമയത്ത് ഒട്ടും ഭയമില്ലായിരുന്നു. ഇൗ കിടന്നകിടപ്പിൽ ഒന്ന് മരിച്ച് കിട്ടിയാൽ മതിയായിരുന്നു. ഇതിലും ഭേതം അതാണ്.
 ഇതിനിടയ്ക്ക് കുറ്റബോധത്താൽ ഹംസ  വന്ന് സഫിയയെ ഒരു പാട് വിളിച്ചു. എണീറ്റ് വരാൻ സഫിയ കൂട്ടാക്കിയില്ല. താൻ നിരപരാധിയാണെന്നറിഞ്ഞിട്ടും ഭർത്താവ് തന്നെ അടിച്ചു. തെറ്റ് ചെയ്തവൾ സുഖമായി കിടന്നുറങ്ങുന്നു. കുറ്റബോധം തോന്നിയ ഹംസ  അസ്വസ്ഥതയോടെ വീട്ടിലേക്ക് കയറി പോയി. ഇതൊന്നും അറിയാതെ നല്ല ഉറക്കിലായിരുന്നു ഫസൽ. തന്നെ ആരോ വിളിക്കുന്നത് കേട്ടാണ് ഉറക്കിൽനിന്നും ഞെട്ടി ഉണർന്നത്. ഇത്രപെട്ടെന്ന് നേരം വെളുത്തോ? ഇപ്പം കിടന്നതല്ലെ ഉള്ളൂ...എന്നും ഉമ്മ വന്നാണല്ലൊ വിളിക്കാറ്. ഉമ്മ എവിടെ ഉറക്കച്ചടവോടെ കണ്ണ് തിരുമ്മി അവൻ എണീറ്റു. തൊട്ടടുത്ത് ഇരിക്കുന്ന ബാപ്പയെ നോക്കി. അടുത്ത് കിടക്കാറുള്ള ഉമ്മയെയും. ഉമ്മയെ അടുത്ത് കണ്ടില്ല. അസ്വസ്ഥതയോടെ അവൻ വാപ്പയോട് ചോദിച്ചു. “ഉമ്മച്ചി  ഉ മ്മച്ചി എവിടെ” “മോനേ....ഉമ്മച്ചി ഉപ്പച്ചിയോട് പിണങ്ങി  വീടിന് പുറത്ത് കിടക്കയാണ്. ഞാൻ കുറേ വിളിച്ചു....മോൻ ചെന്ന് വിളിക്ക് അപ്പം ഉമ്മച്ചി വരും”. ഹംസ  ഫസലിന് വാതില് തുറന്നു കൊടുത്തു പുറത്തേക്ക് കാൽ വെച്ച ഫസൽ പുറത്ത് ഇരുട്ട് കണ്ട് ഭയത്തോടെ പിന്നിലേക്ക് കാൽവലിച്ചു. അത്രകണ്ട് ഇരുട്ടായിരുന്നു പുറത്ത്. 
ആ കുഞ്ഞ് മനസ്സ് തേങ്ങി. പടച്ചവനെ “ഇൗ ഇരുട്ടത്ത് ന്റെ ഉമ്മച്ചി ഒറ്റക്ക് കിടക്കെ. പേടിആവൂലെ“. ഉമ്മച്ചിയോടുള്ള സ്നേഹം കാരണം അവന്റെ പേടി അവൻ മറന്നിരുന്നു. പിന്നിൽ നിന്ന് വാപ്പയുടെ ടോർച്ചിന്റെ വെളിച്ചത്തിനനുസരിച്ച് അവൻ വേഗത്തിൽ നടന്നു. പുറത്തെ തണുപ്പിന്റെ കാഠിന്യം അവന്റെ കുഞ്ഞ് ശരീരത്തെ പിടിച്ച് കുലുക്കുന്നുണ്ടായിരുന്നു.പ ക്ഷെ അതൊന്നും അവൻ വകവെച്ചില്ല. ഉമ്മച്ചി എവിടെ? അവൻ അപ്പുറവും ഇപ്പുറവും നോക്കി. വാപ്പയുടെ ടോർച്ചിന്റെ വെളിച്ചം എത്തുന്നയിടത്തൊന്നും ഉമ്മച്ചിയെ കണ്ടില്ല. തന്റെ ഉമ്മച്ചിയെവിടെ ആ കുഞ്ഞ് മനസ്സ് പിടഞ്ഞു. തന്റെ ഉമ്മച്ചിയെ ആരെങ്കിലും കൊണ്ടോയോ. അവൻ നിന്നിടത്ത് നിന്ന് അൽപ്പം മാറി സൈഡിലെ പൂളമരത്തിന്റെ ചുവട്ടിൽനിന്ന് അവനൊരു ഞരക്കം കേട്ടു.
 ആദ്യം ഫസലൊന്ന് ഞെട്ടി. ഉപ്പയുടെ ടോർച്ച് വെട്ടത്തിൽ അവനത് കണ്ടു. തന്റെ ഉമ്മ പെട്ടന്ന് അവൻ അങ്ങോട്ട് തിരിഞ്ഞു. “ഉമ്മച്ചി... ഉമ്മച്ചി...“ എന്ന് വിളിച്ച് അടുത്തിരുന്ന് തട്ടി വിളിച്ചു. ക്ഷീണവും ശരീരത്തിലെ വേദനയും കാരണം പതിയെ മയക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു സഫിയ. പൊന്ന് മോന്റെ വിളികേട്ട് ഞെട്ടി ഉണർന്നു മോനെ മാറോട് ചേർത്ത് പൊട്ടി കരഞ്ഞു. കരച്ചിലിനിടയിൽ സഫിയയുടെ വാക്കുകൾ പുറത്തേക്ക് വന്നു. “മോന് മോനിതുവരെ ഉറങ്ങിയില്ലെ.....“ ഫസലിന് ആദ്യമൊന്നും മനസ്സിലായില്ലങ്കിലും ഉമ്മയുടെ കൂടെ അവനും കരഞ്ഞു. അതിനിടയിൽ അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്ന എന്നും തന്റെ കൂടെ കിടക്കാറുള്ള ഉമ്മ ഇന്ന് എന്തെങ്കിലും കാരണമില്ലാതെ ഇൗ ഇരുട്ടത്ത് കിടക്കില്ല. കരച്ചിലിനിടയിൽ ഫസൽ ചോദിച്ചു. “എന്ത് പറ്റിയുമ്മ.... എന്തുപറ്റി.“ ശീരത്തിന്റെയും മനസ്സിന്റെയും വേദനകൾ കടിച്ചമർത്തി സഫിയ തന്റെ മകനോട് പറഞ്ഞ് തുടങ്ങി. അവസാനം ഉപ്പ അടിച്ചിട്ടാണ് ഇവിടെ കിടക്കുന്നതെന്ന് വരെ.
ഫസലിന്റെ മനസ്സിൽ ഉപ്പയോടും ഉപ്പയുടെ രണ്ടാം ഭാര്യയോടും ദേഷ്യം തോന്നിയെങ്കിലും എന്ത് ചെയ്യാൻ. ആ കുഞ്ഞുകൈകൾ ഉമ്മയുടെ ശരീരത്തിൽ തലോടി ഉമ്മയെ സമാശ്വസിപ്പിച്ചു. ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറികൊണ്ടിരുന്നു...


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച - 03 02 2019

ഷംസുദ്ധീൻ തോപ്പിൽ
27 01 2019






1 അഭിപ്രായം: