9.1.21

നിഴൽവീണവഴികൾ ഭാഗം 108

 

അവൻ  അവൾ ദൂരെ മറയുന്നതുവരെ നോക്കിനിന്നു.. മനസ്സ് തെല്ലൊരാശ്വാസം... പലപ്പോഴും  ഓർക്കാറുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് കണ്ടുമുട്ടിയത്.. തന്നെ  മനസ്സിലായിട്ടും... അറിയാത്ത ഭാവത്തിൽ തന്നോട് പെരുമാറുകയായിരുന്നു, അവൾ...

ഫസൽ  കടപ്പുറത്ത് പാറക്കല്ലിൽ ചെന്നിരുന്നു. നല്ലതണുത്ത കാറ്റ്... വെയിലിന്റെ  ചൂട് കാറ്റിൽ ഇല്ലാതാകുന്നു... പഴയ കാലഘട്ടത്തിലേയ്ക്ക് അവന്റെ ഓർമ്മകൾ  പാഞ്ഞു... ഓർമ്മകളാകുന്ന തിരമാലകൾ തീരത്തെത്തി ചിന്നിച്ചിതറി വീണ്ടും കടലിലേയ്ക്കുതന്നെ തിരികെപ്പോകുന്നു. വീണ്ടും വീണ്ടും പൂർവ്വാധികം ശക്തിയോടെ അത് ആവർത്തിക്കുന്നു. അങ്ങനെതന്നെയാണ് കഴിഞ്ഞ കാല ഓർമ്മകളും... മനസ്സിന്റെ ഉള്ളിലെ തിരമാലകൾ മനസ്സിന്റെ തീരത്തു തല്ലിച്ചിതറി ആഴത്തിലേയ്ക്കു വീണ്ടും പോകുന്നു. വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെയെത്താൻ... കഴിഞ്ഞ കാലങ്ങളെ ഒരിക്കലും മറക്കാനാവില്ല... ഇതൊരു തിരിച്ചറിവുതന്നെയാണ്... പ്രായം കൂടുന്നതിനനുസരിച്ച് പക്വത വർദ്ധിക്കുന്നതിനനുസരിച്ച് ചെയ്തകാര്യങ്ങളുടെ മൂല്യമളക്കാൻ മനുഷ്യനു കഴിയും.. പക്ഷെ ഒരു ഇന്നലെകളേയും മറവിയുടെ ശവക്കല്ലറയിൽ അടക്കംചെയ്യാനാവില്ല.

കടൽക്കാറ്റേറ്റിരിക്കുന്നതിനിടയിൽ ഒരു കൊച്ചു പയ്യൻ കപ്പലണ്ടിയുമായി എത്തി.. അവൻ ഒരു കവർ വാങ്ങി... അലസമായി കിടക്കുന്ന മുടി... കീറിയ ഉടുപ്പ് തുന്നി തയിച്ചിരിക്കുന്നു... പാവപ്പെട്ട ഏതോ കുടുംബത്തിലേയാണ്. ജീവിതപ്രാരാബ്ദമായിരിക്കാം ഇവിടെയെത്തിച്ചത്... ബാക്കി അവനോടു വച്ചുകൊള്ളാൻ പറഞ്ഞു... ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധിച്ചു നൽകി. ഓരോന്നോരോന്നായി തൊലി കളഞ്ഞ് കഴിച്ചുകൊണ്ടിരുന്നു.

അടുത്ത ആഴ്ച സ്റ്റീഫനങ്കിളിന്റെ മകളുടെ വിവാഹമാണ് അതിനു പോകണം. എല്ലാ ആഘോഷങ്ങളും തീർന്നതിനുശേഷം പഠനമെന്ന തിരക്കിലേയ്ക്കു കടക്കണം. അടുത്തമാസം ക്ലാസ്സ് തുടങ്ങും.. പുതിയ സുഹൃത്തുക്കൾ, പുതിയ അന്തരീക്ഷം.. എല്ലാം വ്യത്യസ്തമായിരിക്കും... അതിനോട് ഇഴുകിച്ചേരണം. സ്റ്റീഫൻ അങ്കിൾ തന്നെയാണ് തന്നെ തന്റെ പഴയ കാലത്തിലേയ്ക്കു കൊണ്ടുപോകാനുള്ള അവസരമൊരുക്കിത്തന്നത്... ഇന്നുവരെ അതാരോടും പറഞ്ഞിട്ടുമില്ല... ആ കാലഘട്ടത്തിൽ നിന്നും താനെത്ര മാറിയിരിക്കുന്നു.. ഇന്ന് തനിക്ക് അതിനുള്ള ധൈര്യമുണ്ട്... അന്ന് നിസ്സഹായനായി നോക്കിനിന്നുപോയിട്ടുണ്ട്. തനിക്ക് അദ്ദേഹത്തിന്റെ കുഴിമാടം കാണണമെന്നു പറ‍ഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ തന്റയൊപ്പം ഇറങ്ങിവന്ന മനുഷ്യനാണ് സ്റ്റീഫനങ്കിൾ... മറക്കാനാവില്ല... ആ മനുഷ്യനെ...

ഒരുപാടുപേരോട് ഒരുപാട് കടപ്പാടുണ്ട്... എത്ര നന്ദിപറഞ്ഞാലും തീരാത്ത സ്നേഹംതന്നവർ. കൂടെ നിർത്തിയവർ... ചൂഷണംചെയ്തവർ... അതിലെ അവസാന കണ്ണിയായിരുന്നു മൗലവി... പടവുകൾ കയറുമ്പോഴും... അറയ്ക്കുന്ന ചില ഓർമ്മകൾ.. മനസ്സിൽ നിന്നും മായ്ച് കളയാൻ ശ്രമിച്ചാലും... തിരമാലകൾപോലെ വീണ്ടും ശക്തിയായി തിരിച്ചുവരും... മനസ്സിന്റെ കരകൾക്ക് കനം കൂടുന്നതിനാൽ കരയിലേയ്ക്ക് ഇരച്ചു കയറില്ലെന്നുറപ്പാണ്.

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു. ഐഷു തന്ന വിലകൂടിയ വാച്ച് തന്റെ സന്തത സഹചാരിയായി മാറിയിരിക്കുന്നു. അതിലേയ്ക്കു നോക്കുമ്പോൾ തനിക്ക് അവളുടെ മുഖമാണ് ഓർമ്മവരുന്നത്... അവളോട് പറയേണ്ട പലതും വാച്ചിനോടു പറയാറുണ്ട്... അവൾ കുടുംബസമേതം നാട്ടിലേയ്ക്ക് വരുന്നെന്നറിഞ്ഞു... കാണാം എന്ന പ്രതീക്ഷ.

ബീച്ചിന് സമീപമുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു. സ്വാദിഷ്ടമായ വിഭവങ്ങളായിരുന്നു. അവിടെനിന്നും ബസ്റ്റോപ്പിലേയ്ക്ക് നടന്നു. തനിക്കുള്ള ബസ് കിട്ടാൻ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവവന്നു. ബസ്സിൽ കയറി സൈഡ് സീറ്റിൽ ഇരുപ്പുറപ്പിച്ചു. പല ഓർമ്മകളും അവനെ അലട്ടിക്കൊണ്ടിരുന്നു.

അഭിമന്യുവും ഭാര്യയും അവരുടെ കുടുംബവീട്ടിൽ എത്തിയിരുന്നു. അമ്മാവനും അമ്മായിയും അവരെ സ്വീകരിച്ചു. അമ്മയുടെ കുഴിമാടത്തിനു മുന്നിൽ അവർ എത്തി... കണ്ണടച്ചു അമ്മയുടെ അനുഗ്രഹിത്തിനായി പ്രാർത്ഥിച്ചു. ആ ആത്മാവ് ഒരു ഇളം കാറ്റായി അവരെ തഴുകിയിട്ടുണ്ടാകാം.

അമ്മായി വയ്യെങ്കിലും ഭക്ഷണമുണ്ടാക്കുന്ന തിരക്കിലായിരുന്നു.അഭിമന്യുവിന്റെ ഭാര്യയും അടുക്കളയിൽ കയറി വേണ്ട സഹായമൊക്കെ ചെയ്തു. ഉച്ചയായപ്പോൾ ഒരു ചെറിയ സദ്യ റഡി... അമ്മായി അമ്മാവന് വാരിക്കൊടുത്തിട്ടു കഴിക്കാമെന്നു അഭിമന്യു പറഞ്ഞു. സ്വന്തമായി കഴിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മനസ്സ് ചെല്ലുന്നിടത്ത് കൈ ചെല്ലുന്നില്ല.. അതുകൊണ്ട് അമ്മായി വാരിക്കൊടുക്കുകയാണ് പതിവ്.

ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അമ്മാവൻ പറയുന്നുണ്ടായിരുന്നു. ശരിയാണ്. ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഈ അനുഭവിക്കുന്നതൊക്കെ. ഈ 56 സെന്റെ പുരയിടവും വീടും ആർക്കും നൽകില്ലെന്നുറപ്പിച്ച് ജീവിക്കുകയായിരുന്നു. തങ്ങൾ മക്കൾക്ക് ഇതിനോട് താൽ പര്യവുമില്ലായിരുന്നു. അതിനാലാണ് ഒരിക്കലും നാട്ടിൽ വരണമെന്നു തോന്നാതിരുന്നതും.

ഭക്ഷണം കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് അവർ യാത്ര തിരിച്ചത്. അമ്മാവനോടും അമ്മായിയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ അവരുടെ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു. അമ്മയുടെ കുഴിമാടത്തുനോക്കി മൗനാനുവാദവും വാങ്ങി അവർ യാത്ര തുടർന്നു. ചെറിയൊരു ഷോപ്പിംങ്ങുണ്ടായിരുന്നു. നാളെ പെണ്ണിന്റെ വീട്ടിലേക്കുള്ള മറുവീടുണ്ട്. അതിനായി കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. രാവിലെ 9 മണിക്ക് പുറപ്പെടും... ഇവിടെ നിന്നും തങ്ങൾവീട്ടുകാർമാത്രമേയുള്ളു. അവരുടെ ബന്ധുക്കളും കുറച്ചുപേര് കാണും.

രാത്രി എല്ലാപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അഭിമന്യുവും ഭാര്യയും ആ വീട്ടിലെ ഒരു അംഗത്തെപ്പോലായി മാറിയിരുന്നു. കളിയും ചിരിയും തമാശകളുമായി ദിവസങ്ങൾ. അവർ 10 ദിവസങ്ങൾ മാത്രം നാട്ടിൽ കാണും.. നാളെ ഭാര്യവീട്ടിലേയ്ക്കു പോകുന്നു. അതു കഴിഞ്ഞാൽ അവർ ഭാര്യയുടെ ബന്ധുവീടുകളിൽ യാത്ര അപ്പോഴേയ്ക്കു അവർക്കുള്ളസമയം കഴിയും...  റഷീദും വളരെ ഹപ്പിയിലായിരുന്നു.

ഹമീദും കുടുംബവും ആദ്യമായാണ് ഇത്രയധികം സന്തോഷിക്കുന്നത്. എല്ലാവരും ഒരു മനസ്സോടെ... അവിടെ ഒരു ആഘോഷത്തിന്റെ പ്രതീതി. അതിനിടയിൽ എല്ലാവർക്കും സഹായമായി ഫസലും... അടുത്ത ദിവസം എല്ലാവരും അഭിമന്യുവിന്റെ ഭാര്യാവീട്ടിലേയ്ക്കു യാത്രായായി. അടുത്ത ബന്ധുക്കളെല്ലാവരും അവിടെ എത്തിയിരുന്നു. വളരെ വലിയസ്വീകരണമാണ് അവർക്കവിടെ ലഭിച്ചത്. ആ കുടുംബത്തിനും ചെറിയൊരു സംശയമുണ്ടായിരുന്നു. എങ്ങനെയായിരിക്കും അവരുടെ മകളുടെ ഭാവിയെന്ന കാര്യത്തിൽ.. ഇപ്പോൾ അവർക്കുറപ്പുണ്ട്. തികച്ചും സുരക്ഷിതമായ കരങ്ങളിലാണ് അവളെ ഏൽപ്പിച്ചതെന്ന്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും ഹമീദും എത്തിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണിതൊക്കെ.. ഇനിയൊരിക്കലും തങ്ങളെത്തേടിയെത്തില്ലെന്നുറപ്പാണ്.

അവർ അവിടെനിന്നും യാത്രയായി... വൈകുന്നേരത്തോടെ വീട്ടിലെത്തി. പിറ്റേദിവസം രാവിലെ സഫിയയുടെ വീടിനുള്ളസ്ഥാനം കാണലായിരുന്നു. എല്ലാം വളരെ വേഗം നടക്കുകയായിരുന്നു. ഈ സമയത്തു തന്നെ നടത്തണമെന്നുള്ളത് റഷീദിന് വാശിയായിരുന്നു. കാരണം വെറും പത്തു ദിവസം മാത്രമാണുള്ളത്. ഇതിനുള്ളിൽ നടത്തിയില്ലെങ്കിൽ പിന്ന വലിയ പാടാണ്...  പള്ളിയിൽ നിന്നും ഉസ്താദ് എത്തിയിരുന്നു. പ്ലാനിൽ നോക്കി പ്രാര്ത്ഥിച്ചു. അതിനു ശേഷം എഞ്ചിനീയറോട് കുശലം പറഞ്ഞു... എല്ലാവരും വട്ടം കൂടിനിന്നു കുറ്റിയടിക്കാനുള്ള സ്ഥലത്ത് വെള്ളം തളിച്ചു. വീണ്ടും പ്രാർത്ഥന.

ഉസ്താദിന്റെ അനുഗ്രഹത്തോടെ... ഹമീദിന്റെ അനുവാദത്തോടെവീടിന്റെ സ്ഥാനത്ത് കുറ്റിയടിച്ചു... വീടുപണി കോൺട്രാക്ട് ഏൽപിച്ചിരിക്കുകയാണ് റഷീദിന് അറിയാവുന്ന ആളാണ്.. സഫിയയുടെ ഹമീദിന്റെ ആഗ്രഹപ്രകാരമുള്ള വീട്... 6 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. തൊട്ടടുത്താണെങ്കിലും സഫിയയ്ക്ക് അവിടെ മാറി താമസിക്കാൻ തീരെ താൽപര്യമില്ല.. അങ്ങനെ ആരും അവളെ നിർബന്ധിക്കുകയുമില്ല.. പിന്നെ ആയ കാലത്തല്ലേ ഇതെല്ലാം ചെയ്യാനാവുകയുള്ളൂ... ഫസലിന്റെ ഭാവി നോക്കണമല്ലോ.. അടുത്ത അഞ്ചു വർഷങ്ങൾ നിർണ്ണായകമാണ്.. അവന് ധാരാളം പഠിക്കാനുണ്ട്.. അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം.

റഷീദിനെപ്പോലൊരു സഹോദരനെ കിട്ടാൻ പുണ്യം ചെയ്യണം. സഫിയ അതാണ് മനസ്സിൽ കരുതുന്നത്... ഇവരൊന്നുമില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് പലപ്പോഴും സഫിയ ചിന്തിക്കാറുമുണ്ട്.

അപ്രതീക്ഷിതമായാണ് വീട്ടിലെ ഫോൺ റിംഗ് ചെയ്തത്. ഫസലാണ് ഫോണെടുത്തത്. അപ്പുറത്ത് ഐഷു...

“ഫസലേ കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞോ..“

“കഴിഞ്ഞു. എല്ലാവരും വളരെ ഹാപ്പിയായി പോകുന്നു.“ അവൻ മനസ്സിലോർത്തു... ഇതുപോലെ ഈ വീട്ടിലേയ്ക്കു കയറി വരേണ്ടവളാണ് അവളെന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അടുത്തു മാമയുണ്ട്... അവരാരെങ്കിലുംകേട്ടാലോ..“

“എന്നാടാ നമ്മുടെ.....“

“അവനൊന്നും പറയാനായില്ല.“

“ആളുണ്ടല്ലേ...

“മം.....“

“വേണ്ട മോനൊന്നും പറയേണ്ട... ഞാൻ പറയുന്നത് കേട്ടോ...“

“മം...“

“പിന്നെ വീട്ടുകാരോട് പറയണം നമ്മുടെ കല്യാണം ഇതിനേക്കാൾ ആർഭാടമായിരിക്കണമെന്ന്..“

“അതുപിന്നെ ഉറപ്പല്ലേ...“

അവരുടെ സംഭാഷണം നീണ്ടുപോയി...

പകർച്ചവ്യാധിക്കെതിരേയുള്ള വാക്സിനായി കാത്തിരിക്കുന്നു. മുഖാവരണം മാറ്റി ഈ നാടിനെയൊന്നു നെഞ്ചു നിവർന്നുനിന്നു കാണാൻ... കാത്തിരിക്കാം എത്രനാൾ വേണമെങ്കിലും...




സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 10 01 2021
 

തുടർന്നു വായിക്കുക അടുത്തഞായറാഴ്ച്ച 17 01 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ