16.1.21

നിഴൽവീണവഴികൾ ഭാഗം 109

 

“പിന്നെ വീട്ടുകാരോട് പറയണം നമ്മുടെ കല്യാണം ഇതിനേക്കാൾ ആർഭാടമായിരിക്കണമെന്ന്..“
“അതുപിന്നെ ഉറപ്പല്ലേ...“
അവരുടെ സംഭാഷണം നീണ്ടുപോയി...

സ്റ്റീഫന്റെ മകളുടെ വിവാഹം... തലേദിവസമേ എല്ലാവരും പോകാൻ തയ്യാറായി... അഭിമന്യുവും ഭാര്യയും ഭാര്യാവീട്ടിലാണ്. അവർ അവിടെ നിന്നും വിവാഹത്തിനെത്തും. ഇവിടെ നിന്നും എല്ലാവരും പത്തുമണിയോടു കൂടി തന്നെ പുറപ്പെട്ടു. ഹമീദുൾപ്പെടെ കുടുംബത്തിലെ എല്ലാവരുമുണ്ടായിരുന്നു.  വിഷ്ണുവിന് അന്നത്തെ ദിവസം അവധികൊടുത്തു. കാരണം അവന്റെ അടുത്ത ബന്ധത്തിലുള്ള ഒരു കുട്ടിയുടെ വിവാഹമായിരുന്നു. റഷീദായിരുന്നു കാറോടിച്ചത്.. ഹമീദ്ക്ക മുൻഭാഗത്തെ സീറ്റിൽ.. ബാക്കിയെല്ലാവരും പിറകിൽ...

അവർ വളരെ സന്തോഷത്തോടുകൂടിയാണ് യാത്ര ആരംഭിച്ചത്. രാവിലെ ഭക്ഷണം കഴിച്ചിരുന്നു. ഉച്ചയ്ക്കുള്ളത് വഴിയിൽ നിന്നാക്കാമെന്നു കരുതി... വിവാഹം..... സെൻമേരീസ് പള്ളിയിൽ വച്ചാണ്.. അതിനടുത്തുതന്നെയുള്ള ഒരു ഹോട്ടലിലാണ് റൂം ബുക്ക്ചെയ്തിരിക്കുന്നത്.. സ്റ്റീഫൻ പറഞ്ഞത് അവിടെ സ്റ്റേചെയ്യാനുള്ള സൗകര്യമുണ്ടെന്നാണ്. പക്ഷെ അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ... അതുകൊണ്ട് പള്ളിയ്ക്കടുത്തുതന്നെയാണ് റൂമെടുത്തത്. പള്ളിയുടെ അടുത്തുനിന്നും 3 കിലോമീറ്റർ ദൂരമേ സ്റ്റീഫന്റെ വീട്ടിലേയ്ക്കുള്ളൂ..

ഉച്ചയ്ക്ക് വഴിയിൽ ഒരു നാടൻ ചായക്കട കണ്ടു. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച് അവർ യാത്ര തുടർന്നു. 3.30 ആയപ്പോഴേയ്ക്കു അവർ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു. റൂമിൽ പോയി ഒന്നു ഫ്രഷായിട്ടാണ് അവർ സ്റ്റീഫന്റെ വീട്ടിലേയ്ക്ക് യാത്ര ആരംഭിച്ചത്.. സ്റ്റീഫന്റെ വീടിനടുത്തുതന്നെ വാഹനം പാർക്കുചെയ്യാനായി.. അവിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയു വലിയ തിരക്കായിരുന്നു. ഹമീദിനെയും കുടുംബത്തേയും കണ്ടപാടേ. അവരെല്ലാം സ്വീകരിക്കാനായി ഓടിയെത്തി... എല്ലാവരേയും അകത്തേയ്ക്ക് ക്ഷണിച്ചു.... അവിടെ ഉണ്ടായിരുന്നവർക്ക് വലിയ അത്ഭുതമായിരുന്നു.. കാരണം വി.ഐ.പി. പരിഗണനയിലായിരുന്നു അവരെ സ്വീകരിച്ചത്... പുതുമണവാട്ടിയുൾപ്പടെ പുറത്തെത്തിയിരുന്നു...

മണവാട്ടി.. നല്ല വെളുത്ത ഗൗണാണ് ധരിച്ചിരുന്നത്.. അവളുടെ കളറിന് നന്നായി യോചിക്കുന്നു. മെക്കപ്പിട്ടു വന്നപ്പോൾ വളരെ സുന്ദരിയായി തോന്നി. വരുന്ന അതിഥികൾക്കൊക്കെ സ്റ്റീഫൻ ഹമീദിനെയും കുടുംബത്തെയും പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു. വളരെ സന്തോഷകരമായ നിമിഷങ്ങൾ... അവരവിടെ 7 മണിവരെ ഉണ്ടായിരുന്നു. അതിനു ശേഷമാണ് അവർഹോട്ടൽ റൂമിലേയ്ക്ക് പോയത്.. സ്റ്റീഫൻ അവരെ അവിടെ നിൽക്കാൻ നിർബന്ധിച്ചു.. പക്ഷേ അവർ സ്നേഹത്തോടെ അത് നിരസിച്ചു...

സ്റ്റീഫന്റെ മകളുടെ ഒരു വലിയ മോഹമാണ് പൂവണിയുന്നത്. അവരുടെ വീടിനടുത്തു തന്നെയാണ് വരന്റെയും വീട്... വർഷങ്ങളായി ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. ശരിക്കും പറഞ്ഞാൽ സ്കൂളിൽ പഠിക്കുന്നതുമുതൽ... വീട്ടുകാർക്ക് പ്രത്യേകിച്ച് സംശയം തോന്നിയതേയില്ല.. അവസാനം അവൾ വീട്ടിൽ അവതരിപ്പിച്ചപ്പോൾ എല്ലാവർക്കും ആദ്യം എതിർപ്പായിരുന്നു. പക്ഷേ അവളുടെ ഇഷ്ടത്തിനു മുന്നിൽ അവരുടെ വാശി അലിഞ്ഞ് ഇല്ലാതായി. സഫിയയും അതിനായി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. പിന്നെ നല്ല വിദ്യാഭ്യാസമുള്ള പയ്യൻ.. സ്ഥിര വരുമാനമുള്ള ജോലിയുണ്ട്. സർക്കാരിന്റെ പി.എസ്.സി. റാങ്ക് ലിസ്റ്റിലുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവന് ഗവ. ജോലി കിട്ടുമെന്നുറപ്പാണ്. രാത്രി പത്തുമണിയോടു കൂടി സ്റ്റീഫനും ഭാര്യയും ഹോട്ടൽമുറിയിലെത്തിയിരുന്നു. വിവാഹത്തിന്റെ തിരക്കിലായിരുന്നെങ്കിലും തങ്ങളുടെ വളരെ വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ അവരെത്തുകയായിരുന്നു.

മൂന്ന് റൂമുകളാണ് അവർ എടുത്തിരുന്നത്. വിവാഹം കഴിഞ്ഞ് വെക്കേറ്റ് ചെയ്യാമെന്നുള്ള തീരുമാനത്തിലായിരുന്നു അവർ. അടുത്ത ദിവസം രാവിലെ തന്നെ എല്ലാവരും റഡിയായി. തൊട്ടടുത്തു തന്നെയാണല്ലോ പള്ളി. അവർ എല്ലാവരും അങ്ങോട്ടെയ്ക്ക് തിരിച്ചു. വിശാലമായ പള്ളിയുടെ അകത്ത് അൾത്താരയ്ക്ക് സമീപമായി അവർക്കുള്ള ഇരിപ്പിടം ഒരുക്കിയിരുന്നു. അൽപ്പ നേരത്തിനകം അഭിമന്യുവും ഭാര്യയുമെത്തിയിരുന്നു. അവർക്ക് വിരുന്നുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ എത്താനായിരുന്നില്ല.

ആഘോഷമായി തന്നെ വിവാഹം മംഗളമായി നടന്നു. അതു കഴിഞ്ഞ് ഭക്ഷണം അവിടെത്തന്നെ ഓ ഡിറ്റോറിയത്തിലായിരുന്നു. വിവാഹംകഴിഞ്ഞ് വധുവും വരനും ഹമീദിന്റെയും കുടുംബത്തിന്റെയും അടുത്തെത്തി അനുഗ്രഹം വാങ്ങി. വരന് എല്ലാവരെയും പരിചയപ്പെടുത്തിയത് അവൾ തന്നെയായിരുന്നു. ഫസലിനെ ഡോ. ഫസൽ എന്നുപറഞ്ഞാണ് പരിചയപ്പെടുത്തിയത്. റഷീദ് അവനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും നേരിൽ കാണുന്നത് ആദ്യമായിരുന്നു. അവന്റെ വിസയുമായാണല്ലോ റഷീദ് എത്തിയത്. അഭിമന്യുവിന് അടുത്ത ആഴ്ച തിരികെപ്പോകണം. സ്റ്റീഫന്റെ മകളും ഭർത്താവും ഒരുമാസംകൂടി കഴിഞ്ഞു മാത്രമേ എത്തുകയുള്ളൂ. റഷീദും അഭിമന്യുവുമൊരുമിച്ചാണ് തിരികെപ്പോകുന്നത്.

വിവാഹശേഷം അവർ എല്ലാവരുമായി യാത്ര പറ‍ഞ്ഞ് പിരിഞ്ഞു.. സ്നേഹോഷ്മളമായ യാത്രയയപ്പാണ് അവർക്ക് ലഭിച്ചത്. അഭിമന്യുവും ഭാര്യയും തിരികെ ഭാര്യാവീട്ടിലേയ്ക്കാണ് പോയത്... അവർക്ക് രണ്ടു ദിവസം കഴിഞ്ഞ് മാത്രമേ റഷീദിന്റെ വീട്ടിലേയ്ക്ക് തിരികെയെത്തുകയുള്ളൂ. അവരെയും വഹിച്ചുകൊണ്ട് വാഹനം വീട് ലക്ഷ്യമാക്കി പാഞ്ഞു.. ഇടയ്ക്കിടെ പലയിടത്തും നിർത്തിയാണ് അവർ യാത്ര തുടർന്നത്... രാത്രി 10 മണിയോടെ അവർ വീട്ടിലെത്തിച്ചേർന്നു. എല്ലാവരും നല്ല ക്ഷീണിതരായിരുന്നു. വഴിയിൽനിന്നും ഭക്ഷണം പാഴ്സലായി വാങ്ങിയിരുന്നു. ഫ്രഷായി എല്ലാവരും ലഘുവായി ഭക്ഷണം കഴിഞ്ഞ് കിടന്നു.

ഫസലിന്റെ മനസ്സു നിറയെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തന്റെ പഠനം.. വിവാഹം, ജോലി ഇതെല്ലാം അവൻ സ്വപ്നങ്ങൾ നെയ്തു കൂട്ടുകയായിരുന്നു. വളരെ വൈകിയാണ് അവനെ ഉറക്കം തഴുകിയത്. വാതിലിൽ മുട്ടുകേട്ടാണ് രാവിലെ അവൻ ഉണർന്നത്.. റഷീദായിരുന്നു മുട്ടിയത്..

“എന്ത് ഉറക്കമാ ഫസലേ..“ റഷീദ് ഉണർന്നുവന്ന് അവനോടു ചോദിച്ചു.

“എന്താ മാമാ..“

“നീ താഴേയ്ക്ക് വന്നേ... നിന്നെ കാണാൻ ഒരാൾ എത്തിയിരിക്കുന്നു.“

അവൻ പെട്ടെന്ന് താഴേയ്ക്ക് വന്നു. അവിടെ കസേരയിൽ ഇരിയ്ക്കുന്ന മാഷിനെ അവന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. ശങ്കരൻ മാഷ്.. തന്റെ ജീവിതത്തിൽ ഒരുപാട് ദ്രോഹങ്ങൾ ചെയ്ത മനുഷ്യൻ എന്താണിവിടെ... അവൻ മുഖത്ത് പുഞ്ചിരി വരുത്തി.

“മാഷ്..“

“ങ്ഹാ.. നീ അപ്പോൾ മറന്നിട്ടില്ല.“

“ഇല്ല മാഷേ...“

“നിനക്ക് മെഡിസിന് പ്രവേശനം കിട്ടിയെന്നറിഞ്ഞു. ഇവിടെ അടുത്താ മകളെ വിവാഹം കഴിച്ചുകൊണ്ടുവന്നത്... അവരിൽ നിന്നാണ് നീയിവിടെയുണ്ടെന്ന് മനസ്സിലായത്. ഒന്നു കണ്ടുപോകാമെന്നു കരുതി.. ഇത് മകളുടെ ഭർത്താവാണ് ഇവൻ ലൈബ്രറിയിലെ മെമ്പറാണ് ഇവൻ പറഞ്ഞാണ് അറിയുന്നത്...“

“അവൻ അയാളെ നോക്കി.. തനിക്ക് നന്നായി അറിയാവുന്ന ആൾ. മിക്കവാറും ലൈബ്രറിയിൽ വച്ച് കാണാറുണ്ട്. മന്യനായമനുഷ്യൻ... തനിക്ക് നൽകിയ സ്വീകരണത്തിൽ വളരെ മുൻപന്തിയിൽ ഉണ്ടായിരുന്നു. അപ്പോഴേയ്ക്കു സഫിയ ചായയുമായെത്തി. ശങ്കരൻ മാഷിന് എഴുപത് വയസ്സിലധികം പ്രായം കാണും... മുടി നരച്ചിരിക്കുന്നു. മുഖത്തും നെറ്റിയിലും ചുളുവുകൾ വീണിരിക്കുന്നു. തന്നെ ദ്രോഹിച്ചിട്ടുണ്ട്... അവസാനം തന്നെത്തേടിയെത്തിയത് സസ്പെൻഷനിലായപ്പോഴാണ്... അന്ന് ഹമീദിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അയാളെ തിരികെ എടുക്കുന്നതിനായി പോയത്... സ്കൂൾ മാനേജരെ പരിചയപ്പെട്ടത് അപ്പോഴാണല്ലോ... കാലചക്രത്തിന്റെ ചലനത്തിൽ വീണ്ടും ഒരു ഒത്തുചേരൽ... ഒരിക്കലും ശങ്കരൻ മാഷിനെ വീണ്ടും കാണുമെന്ന് കരുതിയതല്ല...

അൻവർ മാമയ്ക്കാണ് കൂടുതൽകാര്യങ്ങൾ അറിയാവുന്നത്... പക്ഷേ അന്നു കണ്ട മനുഷ്യനല്ല ഇന്നയാൾ... ടീച്ചറുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ തന്നെ അവിടെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാമോ ആ രീതിയിലൊക്കെ ദ്രോഹിച്ചിരുന്നു. അറിവു പകർന്നു നൽകേണ്ട അധ്യാപകൻ, പകരം അന്ധകാരത്തിലേയ്ക്ക് തള്ളിവിടാനാണ് ശ്രമിച്ചത്.. പക്ഷേ തന്നെ തേടിയെത്തിയല്ലോ...

“ഫസലേ ഞങ്ങൾക്കറിയാമായിരുന്നു നീ നല്ലൊരു നിലയിലെത്തുമെന്ന്.. എന്തായാലും നന്നായി പഠിക്കുക... നിനക്ക് നല്ലൊരു ഭാവി നേരുന്നു.“

കുറച്ചു നേരം കൂടി അവർ തമ്മിൽ സംസാരിച്ചിരുന്നു. സ്നേഹത്തോടെ യാത്രപറഞ്ഞ് ശങ്കരൻമാഷ് പിരിഞ്ഞു. ഫസലിന് ഇപ്പോൾ ആരോടും വിരോധമോ വൈരാഗ്യമോ ഇല്ല... താൻ പോയ വഴികൾ സഞ്ചരിച്ച പാതകൾ അതൊന്നും അവൻ ഓർക്കാൻ ശ്രമിക്കാറില്ല... എന്തോ കുറ്റബോധവും അവനെ അലട്ടാറില്ല... ഒരുപക്ഷേ താൻ ഇതെല്ലാം അനുഭവിക്കേണ്ടവനായരിക്കാം.. അതാണല്ലോ ഈ ചെറിയ  ജീവിതത്തിൽ ഒരു പാട് അനുഭവങ്ങൾ... തലേ ദിവസത്തെ ദീർഘ യാത്രയുടെ ക്ഷീണം എല്ലാവർക്കുമുണ്ടാിയിരുന്നു. കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു. റഷീദും അഫ്സയും കുഞ്ഞുമായി ചെറിയൊരു പർച്ചേസിനുപോകാനായി തയ്യാറായി.. അവർ ഫസലിനേയും സഫിയയേയും കൂട്ടിയാണ് യാത്ര തിരിച്ചത്. വളരെ സന്തോഷത്തോടെ അവൻ റഡിയായി ഇറങ്ങി... കുഞ്ഞിനെ അവനാണ് എടുത്തത്... അവൾ കുറുമ്പു കാട്ടി അവന്റെ കൈയ്യിലിരുന്നു. അവർ നോരേ പോയത് ടൗണിലേയ്ക്കാണ്. അവിടെ ഫാഷൻ ടെക്സ്റ്റൈൽസിൽ കയറി. ഫസലിനായി കുറച്ച് റഡിമെയ്ഡ് ഡ്രസ്സുകളെടുത്തു.. അവന് യോജിക്കുന്നത് സഫിയയാണ് തിരഞ്ഞെടുത്തത്. അതിനു ശേഷം ജ്വല്ല  റിയിലേയ്ക്ക്... അവിടെ നിന്നും കുഞ്ഞിന് ഒരു കമ്മലും മാലയും വാങ്ങി.. തിരിച്ച് മാർക്കറ്റിൽ കയറി വീട്ടു സാധനങ്ങളൊക്കെ വാങ്ങി.. വൈകുന്നേരത്തോടെ അവർ തിരികെ വീട്ടിലെത്തി.

വീട്ടിൽ അപ്രതീക്ഷിതമായി ഒരതിഥി എത്തിയിരുന്നു. മൗലവി ... കണ്ടിട്ട് ഒരു മാസം കഴി‍ഞ്ഞിരിക്കുന്നു. പോയ വഴി കയറിയതാണ്... ഫസൽ അദ്ദേഹത്തോട് കുശലാന്വേഷണം നടത്തി... മൗലവി ഒരു വിദേശ പര്യടനം അടുത്തമാസം മുതൽ തുടങ്ങുകയാണ്... സൗദി അറേബ്യയിലേയ്ക്കാണ് യാത്ര... അവിടുത്തെ മലയാളി സമൂഹത്തിൽ മതപ്രഭാഷണം നടത്തുകയെന്നതാണ് ഉദ്യമം... നാട്ടിലെ പള്ളിക്കമ്മറ്റിയുടെ സൗദിയിലെ ബ്രാഞ്ചാണ് ഏർപ്പാടാക്കിയത്... അവർ വളരെനേരം സംസാരിച്ചിരുന്നു. റഷീദിനെ ആദ്യമായാണ് അദ്ദേഹം കാണുന്നത്.. മൗലവിക്ക് ഒരു നല്ല പെർഫ്യൂം റഷീദ് ഗിഫ്റ്റായി നൽകി...

“ഫസലെ... ഈ വരുന്ന വെള്ളിയാഴ്ച ഒരു പ്രഭാഷണമുണ്ട്... ഇവിടുന്ന് നാൽപ്പത്തിയെട്ടു കിലോമീറ്റർ ദൂരമുണ്ട്. ചാത്താംപാറയെന്ന സ്ഥലത്താണ്... നീ ഫ്രീയാണെങ്കിൽ പോരേ...“

“അതിനെന്താ ഞാൻ വരാം...“

“എന്നാൽ നമുക്ക് വെള്ളിയാഴ്ച കാണാം...“ അദ്ദേഹം യാത്ര പറഞ്ഞിറങ്ങി...

കുറച്ചുദിവസങ്ങളായി തിരക്കുകളായതിനാൽ മൗലവിയെ  വിളിക്കാറില്ലായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് മൗലവി വിളിച്ചപ്പോൾ ആരും ഫോണെടുക്കുന്നുണ്ടായിരുന്നില്ല... കാരണം അവർ വിവാഹത്തിന് പോയിരിക്കുകയായിരുന്നല്ലോ.. അങ്ങനെ ഒന്നു കയറി പോകാമെന്നുവച്ച് പോകുന്നവഴിയിൽ കയറിയതായിരുന്നു.

“ഫസലേ. ഇസ്ലാമും ആധുനിക സമൂഹവും.. അതാണ് വിഷയം.. നിനക്കൊരു അരമണിക്കൂർ സമയം കാണും... ഒന്ന് പ്രിപ്പയർ ചെയ്തെക്കണെ... നിനക്കതിന്റെ ആവശ്യമില്ലെന്നറിയാം... പുതിയ നിന്റെ വീക്ഷണം അവതരിപ്പിക്കാം...“

“അവൻ തലകുലുക്കി... അദ്ദേഹം യാത്ര പറഞ്ഞിറങ്ങി..“
മൗലവി വളരെ ശാന്തനായി കാണപ്പെട്ടു... വളരെയധികം മാറ്റം അദ്ദേഹത്തിലുണ്ടായിരിക്കുന്നു. പഴയതുപോലെയല്ല അദ്ദേഹം തന്നോട് പെരുമാറന്നതെന്ന് അവന് മനസ്സിലായി.. നാളുകൾക്ക് മുമ്പ് തന്നെ കണ്ടിരുന്നത് അദ്ദേഹത്തിന്റെ ലൈംഗിക ദാഹം തീർക്കാനുള്ള ഒരുപകരണമെന്ന നിലയിലായിരുന്നു. പക്ഷേ ബാംഗ്ലൂർ യാത്രയിൽ അദ്ദേഹം എല്ലാം മതിയാക്കിയിരുന്നു.... തികച്ചും സാത്വികനായ ഒരു മനുഷ്യനായി മാറിയിരുന്നു... അതൊരു വലിയ മാറ്റം തന്നെയാണല്ലോ...

രണ്ടാഴ്ച കൂടി കഴിഞ്ഞാൻ തനിക്ക് ഹോസ്റ്റലിലേയ്ക്ക് പോകേണ്ടിവരും.. കോളേജിലെ ക്ലാസ്സു തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. വാങ്ങേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കഴിഞ്ഞു... പുതിയൊരു കലാലയത്തിലേയ്ക്ക് ചുറ്റുപാടിലേയ്ക്ക് പോകുന്നതിനു മുമ്പുള്ള ചെറിയൊരു ടെൻഷൻ അവനുണ്ടായിരുന്നു. വീടു വിട്ട് കൂടുതൽ നാൾ നിന്നിട്ടില്ല.. ന്നാലും... തന്റെ നന്മക്കുവേണ്ടില്ലേ... മാറിനിൽക്കേണ്ട സമയത്ത് മാറിനിന്നല്ലേ പറ്റുകയുള്ളൂ... ഏറ്റവും വലിയ വിഷമം ഹമീദിനാണ്... ഹമീദിന്റെ ദൈനംദിന ജീവിതത്തിൽ ഫസലിന് സുപ്രധാനമായ സ്ഥാനമാണ്.. പലപ്പോഴും തന്നെ എഴുന്നേൽക്കാൻ സഹായിക്കുന്നത്.. ഒറ്റയ്ക്കിരിക്കുമ്പോൾ പല സംശയങ്ങളും ചോദിച്ച് അടുത്തെത്തുന്നത്.. സമയത്ത് മരുന്നുകൾ കഴിക്കാൻ ഓർമ്മിപ്പിക്കുന്നത്. ഗുളിക കഴിക്കാൻ വെള്ളവുമായെത്തുന്നത്... സഫിയയ്ക്കും വിഷമം തന്നെയാണ്.. പക്ഷേ അങ്ങനെ വിഷമിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്...

ജീവിതത്തിൽ ഒരുപാട് തടസ്സങ്ങളുണ്ടായിട്ടുണ്ട്. അതിനെയെല്ലാം ഫസലിന് തരണം ചെയ്യാനായിട്ടുണ്ട്... സ്കൂൾ ജീവിതം മുതൽ ഇതുവരെ.. തന്നെ വെറുപ്പോടെ നോക്കിയവർ ഇന്ന് സ്നേഹത്തോടെ നോക്കുന്നു.. അതൊരു വല്ലാത്ത മാറ്റം തന്നെയാണ്... പണമാണ് എല്ലാമെന്നു കരുതിയവർ കൺമുന്നിൽ തകർന്നുവീണ കാഴ്ചകളും കണ്ടിട്ടുണ്ട്.. ജീവിതത്തിൽ ഒരിക്കലും സത്യസന്ധത കൈവിട്ടിട്ടില്ല... ദൈവഭയം എന്നും കൂടെയുണ്ട്... വിശ്വാസത്തിലധിഷ്ടമായ ജീവിതം... ഒരു മുസൽമാൻ എങ്ങനെയാകണമെന്ന് ആരും പഠിപ്പിച്ചിട്ടില്ല.. ഉപ്പാന്റെ ജീവിതം മാതൃകയായിരുന്നു. പക്ഷേ പലരുടേയും കൈകളിലൂടെ താൻ കടന്നുപോയി...

അൻവർ അവിടെ വളരെ നല്ലരീതിയിൽ ബിസിനസ് നടത്തുന്നുണ്ടായിരുന്നു. എന്നും വിളിക്കും നാട്ടിലെ വിശേഷങ്ങൾ തിരക്കും... റഷീദിന്റെ നിർദ്ദേശപ്രകാരം നാട്ടിൽ 45 സെന്റ് പുരയിടം വാങ്ങാനുള്ള പരിപാടിയാണ്.. വീടിനടുത്തുതന്നെ... ഒരു വീടുവയ്ക്കാനുള്ള മോഹം റഷീദ് തന്നെയാണ് അവനിലുണ്ടാക്കിയത്. സഫിയയുടെ പുരയിടത്തിനടുത്തുതന്നെ... എല്ലാവരും ഒരു വിളിപ്പാടകലെയുണ്ടാകണമെന്നത് ഹമീദിന് വളരെ ആഗ്രഹമുള്ള കാര്യമായിരുന്നു. സഫിയയുടെ വീടുപണി അടുത്ത ആറുമാസത്തിനകം തീരുമെന്നാണ് പറയുന്നത്. അൻവറിനായി റഷീദ് ഉടമസ്തരുമായി സംസാരിച്ചിരുന്നു. അവർ ഇങ്ങോട്ടു വന്നതാണ്. മകളുടെ വിവാഹത്തിനായി പണത്തിന് ആവശ്യം വന്നപ്പോൾ കൊടുക്കാനുള്ള പരിപാടിയായിരുന്നു. ഇന്നാട്ടിൽ ഇപ്പോൾ പണക്കാരായിട്ടുള്ളത് ഹമീദും കുടുംബവുമാണെന്ന് ഇന്നാട്ടുകാർക്കറിയാം.. തങ്ങളുടെ പഴയ കാലം ഇവർക്കറിയില്ലല്ലോ... അല്ലെങ്കിലും ആരും പഴയ കാര്യം തിരക്കാൻ ശ്രമിക്കാറില്ലല്ലോ... കഠിനാധ്വാനത്തിന്റെയു സഹനത്തിന്റെയും ഫലമായി ഇവിടെവരെയെത്തി... ഇനിയും പാതകൾ താണ്ടാനുണ്ട്....

നാദിറയിപ്പോൾ വളരെ നല്ലൊര കുടുംബിനിയായി മാറിയിരിക്കുന്നു. പഴയതുപോലെ അസൂയയോ കുശുമ്പോ ഇല്ല... കുടുംബത്തെ ഒരമിച്ചു കാണാൻ അവൾ പഠിച്ചിരിക്കുന്നു. റഷീദിന് പതിവുപോലെ സൗദിയിൽ നിന്നും ഫോണെത്തി.... അവിടുത്തെ ബിസിനസ് കാര്യങ്ങൾ വിശദമായി സംസാരിക്കും. മാനേജർ വളരെകാര്യക്ഷമതയുള്ള ആളാണ്... ആയതിനാൽ വലിയ ടെൻഷനില്ല... സ്റ്റീഫന്റെ മരുമകൻ അക്കൗണ്ട്സ് മാനേജരായി ചുമതലയേൽക്കാൻ പോവുകയല്ലേ.. അടുത്തമാസം അവനെത്തും.. ഇപ്പോഴുള്ള ആൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് പേകാനുള്ള പരിപാടിയാണ്.. തന്നോടൊപ്പം കൂടിയിട്ട് വർഷങ്ങളായിരിക്കുന്നു. മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞു... ഭാര്യയ്ക്ക് ആരോഗ്യപരായ പ്രശ്നങ്ങളുണ്ട്... ആയതിനാൽ നാട്ടിലേയ്ക്ക് തിരിക്കുകയാണ്... ആ ഒഴിവിലേയ്ക്കാണ് സ്റ്റീഫന്റെ മരുമകൻ എത്തുന്നത്... നാട്ടിൽ അക്കൗണ്ട്സ് ചെയ്ത പരിചയം അവനുണ്ട്... അതുകൂടാതെ സി.എ.ക്കാരനുമാണ്...

അടുത്ത ദിവസം സ്റ്റീഫവും കുടുംബവും വീട്ടിലേയ്ക്ക് വിരുന്നു വരുകയാണ്. അഭിമന്യുവും ഭാര്യയും രാവിലെ തന്നെ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്... നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്തുനിന്നും അഭിമന്യു പുതു ജീവിതം തുടങ്ങിയതല്ലേ... മൺമറഞ്ഞ ബന്ധുക്കളെത്തേടി അവൻ പലയിടത്തും പോയിരുന്നു. പലർക്കും അവനെ അറിയില്ല... പലരും അറിയാമെങ്കിലും അജഞ്ഞത നടിച്ചു... വർഷങ്ങൾക്കു ശേഷമുള്ള നാട്ടിലേക്കുള്ള മടക്കമായിരന്നല്ലോ...

അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മാർക്കറ്റിൽ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയെത്തിയിരുന്നു. സഹായത്തിനായി വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു. വിവാഹശേഷം എല്ലാവർക്കും ഒരുമിച്ചു കൂടണമെന്നുള്ള ആഗ്രഹം റഷീദ് തന്നെയാണ് പറഞ്ഞത്.. അത് അവർ എല്ലാവരും അംഗീകരിച്ചു. രാവിലെ എല്ലാവരും എത്തണമെന്ന് അറിയിച്ചിട്ടുണ്ട്. റഷീദിന്റെ കുടുംബവും അഭിമന്യുവിന്റെ ഭാര്യയും കുടുംബവും... എല്ലാവരുംകൂടി ഒരു പതിനഞ്ചുപേരു വരുമെന്നു പ്രതീക്ഷിക്കുന്നു. മട്ടൻ ബിരിയാണിയും ചിക്കൻ ഫ്രൈയും... അതാണ് ഉദ്ദേശിക്കുന്ത്. കൂടെ ഒരു കടല പായസവും...

ഫസൽ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. മറ്റുള്ളവർ അവരുടെ ചുമതലകളിൽ മുഴുകി...

മഹാമാരിയ്ക്ക് വാക്സിൻ എത്തിയിരിക്കുന്നു. മുന്നണിപ്പോരാളികൾക്കാണ് ഇപ്പോൾ വാക്സിനെടുക്കുന്നത്.. സാധാരണക്കാരിലേയ്ക്കെത്താൻ ഇനിയും സമയമെടുക്കും.. ജാഗ്രത കൈവിടരുത്....




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 17 01 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 01 2021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ