30.1.21

നിഴൽവീണവഴികൾ ഭാഗം 111

 

ഫസൽ തന്റെ റൂമിലെത്തി... ഇനി ക്ലാസ്സ് ആരംഭിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം... നാളെ ഡയറക്ടറുടെ ഓഫീസുവരെപോകണം... വെറുമൊരു യാത്ര... ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ അങ്ങോട്ടുള്ള പോക്കു നടക്കില്ലല്ലോ... അടുത്ത ദിവസംരാവിലെ അവിടെ ചെറിയൊരു തർക്കം നടക്കുകയായിരുന്നു.

“റഷീദേ... എനിക്ക് പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലല്ലോ...“

“അങ്ങനല്ല വാപ്പാ... കഴിഞ്ഞപ്രാവശ്യം ചെക്കപ്പിന് ചെന്നപ്പോൾ എല്ലാമാസവും എത്തണമെന്നു ഡോക്ടർ പ്രതേകം പറഞ്ഞിരുന്നതല്ലേ... എന്നിട്ട് ഈ 6 മാസത്തിനിടയിൽ വാപ്പ പോയതുമില്ല.. തന്ന മരുന്നുകൾ വാങ്ങി അതുപോലേ കഴിക്കുന്നു... അതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിലോ...“

“റഷീദേ... എന്റെ ആരോഗ്യം എനിക്കു നല്ല ബോധ്യമുള്ളതല്ലെ...“

“വാപ്പാ.. വാപ്പായൊന്നു കൂടെ വന്നാൽ മതി... എന്തു സമാധാനത്തിലാ ഞാൻ തിരികെ ഗൾഫിലേയ്ക്ക് പോകേണ്ടത്... അൻവറാണെങ്കിൽ അവിടെയാണ്.. ഇവിടെ ഫസലല്ലേ ആണായുള്ളൂ.. രണ്ടാഴ്ച കഴിഞ്ഞാൽ അവന്റെ ക്ലാസ്സും തുടങ്ങും... വാപ്പ ഇനി തടസ്സമൊന്നും പറയേണ്ട.. നമുക്കു പോകാം..“

സൈനബയും.. സഫിയയും മറ്റെല്ലാവരും നിർബന്ധിച്ചപ്പോൾ അവസാനം മനസ്സില്ലാ മനസ്സോടെ ഹോസ്പിറ്റലിൽ പോകാൻ ഹമീദ് തയ്യാറായി.....

“ന്നാ നമുക്ക് പോകാം... ഞാൻ റഡിയായി വരാമെന്നേ..“

“വളരെ പെട്ടെന്നുതന്നെ ഹമീദ് റഡിയായി വന്നു. സൈനബയും റഷീദും ഫസലും ഹോസ്പിറ്റലിലേയ്ക്ക് പോകാനിറങ്ങി.. ഹമീദ് ഫ്രണ്ട് സീറ്റിൽ ഇരുന്നു. റഷീദ് വണ്ടി ഓടിക്കുന്നു. ഫസലും സൈനബയും പിറകിലെ സീറ്റിൽ.. കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി...

പരിചയമുള്ള ഡോക്ടറാണ്. വാപ്പയ്ക്ക് ശ്വാസംമുട്ടും ഷുഗറും, പ്രഷറും കൊളസ്റ്റോളുമൊക്കെയുണ്ട്. ഇല്ലാത്തതൊന്നും ഇന്നീ ശരീരത്തിലില്ല.. കൃത്യമായ ചെക്കപ്പ് ചെയ്യണമെന്നു ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുള്ളതാ.. പക്ഷേ താൻ എത്ര പറഞ്ഞാലും വാപ്പ പോകില്ല.. വീട്ടുകാർ നിർബന്ധിച്ചാലും വലിയ പാടാണ്... പഴയ ആൾക്കാരല്ലേ... മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുമാണ്.

അവർ ഹോസ്പിറ്റലിലെത്തി.. പരിചിതമായ മുഖങ്ങളാണ് അവിടെയുള്ള സ്റ്റാഫുകളും... കൂടുതൽ നേരം കാത്തുനിൽക്കേണ്ടിവന്നില്ല... ‍ഡോക്ടറുടെ റൂമിലെത്തി...

“ഇതാര് ഹമീദോ.. റഷീദേ എന്താ നിങ്ങൾക്കൊരു ഉത്തരവാദിത്വമില്ലാത്തത്... ഞാൻ പ്രത്യേകം പറഞ്ഞിട്ടുള്ളതല്ലേ.. എല്ലാ മാസവും കൃത്യമായി ചെക്കപ്പ് നടത്തണമെന്ന്...“

“അത് വാപ്പയ്ക്ക് വലിയ മടിയാണ്..“

“അതൊക്കെ നിങ്ങൾ മക്കളുടെ ഉത്തരവാദിത്വമാണ്... അത് ഫസലിനു പറഞ്ഞു മനസ്സിലാക്കിച്ചുകൂടെ.. നാളെ ഡോക്ടറാവാനുള്ള ആളല്ലേ...“

“അത് ഡോക്ടർ...“ ഫസൽ നിന്നു പരുങ്ങി...

“പിന്നെ ഉമ്മ.. ഞാനൊന്നും പറയുന്നില്ല..“ ഡോക്ടർ ഇന്റർകോം എടുത്തു വിളിച്ചു. അൽപനേരത്തിനകം ഒരു നഴ്സ് അവിടെയെത്തി... ചെക്കപ്പ് ചെയ്യെണ്ട ഒരു വലിയ ലിസ്റ്റ് നൽകി... ഉടൻ തന്നെ വീൽചെയർ എത്തി.. അതിൽ ഹമീദിനെ ഇരുത്തി നേരേ ലാബിലേയ്ക്ക്.

“എന്റെ ചോരമൊത്തം ഊറ്റിയെടുത്തല്ലോ കുഞ്ഞേ നീ...“ ബ്ലഡ് എടുക്കുന്നതിനിടയിൽ നഴ്സിനോട്  ഹമീദ് പറഞ്ഞു.

“ഉപ്പാ... ആരോഗ്യത്തോടിരിക്കണ്ടേ.. അതിന് എല്ലാ പരിശോധനയും നടത്തേണ്ടേ...“

“ഇനി എന്ത് ആരോഗ്യം.. പടച്ചോന്റെ വിളി കാത്തിരിക്കുന്നു.. അത്ര തന്നെ..“

സിസ്റ്റർ ഒന്നും മിണ്ടിയില്ല... അടുത്തതായി എക്സ്റേ... അതുകഴിഞ്ഞ് ഇ.സി.ജി... പരിശോധയ്ക്കുള്ള സാമ്പിളുകളെല്ലാം എടുത്തുകഴിഞ്ഞു... കുറച്ചു റിസൾട്ടു വരുന്നതുവരെ വിശ്രമിക്കുന്നതിനായി വി.ഐ.പി. റൂം ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർക്കു നൽകി... ഡോക്ടറോട് നന്ദി പറഞ്ഞ് അവരെല്ലാവരും അങ്ങോട്ടു പോയി...

2 മണിക്കൂറുകൾകഴിഞ്ഞപ്പോള‍് ഡോക്ടറുടെ വിളി വന്നു. റഷീദിനെ ഡോക്ടറുടെ മുറിയിലേയ്ക്കു വിളിപ്പിച്ചു. ചില റിസൾട്ടുകൾ വന്നിട്ടുണ്ട്.

“റഷീദേ... വാപ്പായുടെ ആരോഗ്യസ്തിതി വളരെ മോശമാണ്. യൂറിക് ആസിഡ് ലവൽ വളരെ കൂടുതലാ. ക്രിയാറ്റിന് പരിധി വളരെ കൂടിയിരിക്കുന്നു. പരിശോധന കൃത്യമായി നടത്തിയിരുന്നെങ്കിൽ നേരത്തേ കണ്ടെത്തി ചികിത്സിക്കാമായിരുന്നു. ശ്വാസകോശം ചുരുങ്ങുന്ന ചെറിയൊരു പ്രശ്നം അദ്ദേഹത്തിനുണ്ടല്ലോ... അത് വീണ്ടും ചെറിയ രീതിയിൽ ആരംഭിച്ചിരിക്കുന്നു. അതാണ് സംസാരിക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നത്...“ റഷീദ് ഡോക്ടറുടെ മുഖത്തുനോക്കി ഇരുന്നു.

“ഇസിജി എടുത്തു... ഹൃദയത്തിന് മിടിപ്പിനും ചെറിയ താളപ്പിഴവുകളുണ്ട്.. അത് പ്രായത്തിന്റേതാണെന്ന് ആശ്വസിക്കാം... പക്ഷേ..“

“എന്താ ഡോക്ടറേ..“

“ഇപ്പോൾ അതൊരു പ്രശ്നമല്ല.. പക്ഷേ ബാക്കിയുള്ള കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം. ഷുഗറും പ്രഷറും നന്നെ കൂടിയിരിക്കുന്നു. ഷുഗർ ലവൽ ഇനിയും കൂടിയാൽ ഇൻസുലിൽ എടുക്കേണ്ടിവരും...“

“എന്തുവേണേലും ചെയ്യാം ഡോക്ടർ.“

“എന്തു ചെയ്യുന്നതിനും ഒരു പരിധിയില്ലേ റഷീദേ... നമക്കു നോക്കാം.. ഇനിയെങ്കിലും കൃത്യമായ പരിശോധന നടത്തുവാൻ പറയണം.. ഞാൻ രണ്ടാഴ്ചത്തേക്കുള്ള മരുന്നിന് എഴുതാം.. അതു കഴിഞ്ഞ് ഇവിടെ എത്തിക്കണം. ഈ പരിശോധനകൾ വീണ്ടും റിപ്പീറ്റ് ചെയ്യണം.. അതിനനുസരിച്ച് മരുന്നിൽ മാറ്റം വരുത്തുകയും വേണം.“

“ഡോക്ടർ വാപ്പയോടു ഒന്നു പറയണം.. ഞങ്ങൾ പറഞ്ഞിട്ട് കേൾക്കുന്നില്ല..“

“അത് ഞാൻ പറഞ്ഞുകൊള്ളാം... രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ ടാബ് ഞാൻ എഴുതുന്നു. പ്രത്യേകം ശ്രദ്ധിക്കുക... ശരീരത്തിലെവിടെയും മുറിവുകളുണ്ടാകാതെ നോക്കണം. കാരണം ബ്ലഡ് ക്ലോട്ട് ചെയ്യാതെ വരുമ്പോൾ ബ്ലീഡിംഗ് ഉണ്ടാകും... അത് വളരെ അപകടമാണ്... ഒരാളുടെ ശ്രദ്ധ എപ്പോഴും ഉണ്ടാവണം. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ ഒരു ചെറിയ ശ്രദ്ധ ഉണ്ടായിരിക്കണം... മൂത്ര തടസ്സമുണ്ടായിരുന്നല്ലോ... പ്രോസ്റ്റേറ്റിന്റെ പി.എസ്.എ. ടെസ്റ്റ് നടത്തുന്നുണ്ട്... കഴിഞ്ഞപ്രാവശ്യം ചെറിയൊരു ഗ്രോത്തുണ്ടായിരുന്നു... നമുക്ക് നോക്കാം... എല്ലാ റിസൾട്ടുകളും ആയിട്ടില്ല...  പ്രായം കൂടിക്കൂടി വരികയാണ്. ആരോഗ്യം ക്ഷയിക്കുകയും ചെയ്യുന്നു. ശാരീരികമായ വളരെയധികം സൂക്ഷിക്കേണ്ട സമയമാണിത്. റഷീദ് എന്നാണ് പോകുന്നത്..“

“മറ്റന്നാൾ... “

“ഒക്കെ.. കുഴപ്പമില്ല.. നാളെ വൈകുന്നേരം റഷീദ് ഇങ്ങട് പോരേ... അപ്പോഴേയ്ക്കും പരിശോധനാ റിസൾട്ടുകൾ വന്നിട്ടുണ്ടാകും... അതിനുശേഷം വേണ്ട തീരുമാനങ്ങളെടുക്കാം.“

“പിന്നെ... റഷീദ് ‍ഞാനൊരു കാര്യം പറയാം.. വളച്ചുകെട്ടില്ലാതെ.. ഹമീദ് പ്രായമായിരിക്കുന്നു. നമ്മൾ പറയാറില്ലേ.. ഒരു അഗ്നിപർവ്വതത്തിന്റെ മുകളിലാണ് നമ്മൾ നിൽക്കുന്നതെന്നൊക്കെ.. അതുപോലായാണ് അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവസ്ഥ.. എപ്പോഴാണ് പൊട്ടിത്തെറിക്കുകയെന്നറിയില്ല.. എന്തായാലും ഇനിയെങ്കിലും കുറച്ച് ശ്രദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക... നിങ്ങൾക്ക് പോകാം.. രണ്ടാഴ്ചകഴിഞ്ഞ് ഹമീദിനേയും കൊണ്ടു വന്നാൽ മതി...“

“ശരി. ഡോക്ടർ..“

“പിന്നെ.. പേടിക്കേണ്ട... ഞങ്ങൾ ഡോക്ടർമാർ എന്തു പറഞ്ഞാലും എന്തു പറഞ്ഞ് സമാശ്വസിപ്പിച്ചാലും വിധിയെ തടുക്കാനാവില്ലല്ലോ... ഇൻഷാ അല്ലാ.. എല്ലാം നേരേയാകും..“

റഷീദ് നേരേ റൂമിലേയ്ക്ക്. പോയി... തൊട്ടു പുറകേ ഡോക്ടറുമെത്തി.. എല്ലാവരും ചാടി എഴുന്നേറ്റു...

“ഹമീദിക്കാ... ഞാൻ പറഞ്ഞിട്ടില്ലേ. കൃത്യമായ പരിശോധന ആവശ്യമാണെന്ന്... എന്നിട്ട് ഇതൊന്നും അനുസരിക്കില്ലേ... വീട്ടുകാർപറയുന്നതൊന്നും കേൾ‌ക്കില്ലെന്നു തോന്നുന്നല്ലോ...“

“അത് ഡോക്ടർ..“

“ഇക്കാ ഒന്നുംപറയേണ്ട.. രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞിട്ടുണ്ട്.. തന്നിരിക്കുന്ന മരുന്നുകൾ മുടക്കമില്ലാതെ കഴിക്കേണം... എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും ഒരൽപം ശ്രദ്ധ കൂടുതൽ ചെലുത്ത്ണം...“

“ശരി ഡോക്ടറേ..“

വാപ്പയ്ക്ക് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒരു ശ്രദ്ധയുമില്ല.. എന്തു പറ‍ഞ്ഞാലും പറയുന്ന കാര്യങ്ങൾ ചെവിക്കൊള്ളില്ല... എന്തായാലും ഡോക്ടറുടെ വിരട്ട് ഏറ്റെന്നു തോന്നുന്നു... മറിച്ചൊന്നും പറ‍ഞ്ഞതുമില്ല... റഷീദിന്റെ മനസ്സു മുഴുവും‍ ഡോക്ടർ പറഞ്ഞ കാര്യങ്ങളായിരുന്നു.

റഷീദിന്റെ ഉള്ളിൽ ചെറിയൊരു വിങ്ങൽ... വാപ്പയ്ക്ക് എന്താണാവോ... പലതരം അസുഖങ്ങൾ ഉണ്ടെന്നറിയാം. മൂത്രാശയസംബന്ധമായ അസുഖം കഴിഞ്ഞതവണയാണ് കണ്ടെത്തിയത്.. വളരെ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ കിഡ്നിയെത്തന്നെ ബാധിക്കാമെന്നും പറഞ്ഞിരുന്നു. എന്തായാലും നേരിടുകതന്നെ.. തങ്ങൾ വളരുന്നതിനൊപ്പം പാവം തളരുകയാണോ എന്നൊരു തോന്നൽ.. അതങ്ങനെയാണല്ലോ... ജീവിതത്തിൽ വാപ്പയെന്നു പറയുമ്പോൾ എല്ലാ ചുമതലകളും സ്വയം ഏറ്റെടുത്ത് എരിഞ്ഞ്‍ എരിഞ്ഞ് തീരുന്ന അല്ലെങ്കിൽ അതിനു വിധിക്കപ്പെട്ട ജന്മം. ഇന്നു തങ്ങൾക്കുള്ള ഈ തണൽ അദ്ദേഹം കൊണ്ട വെയിലാണ്...

റഷീദിന്റെ ഉള്ളിലെ വിഷമം ആരേയും അറിയിച്ചില്ല.. എന്തിന് എല്ലാവരേയും വിഷമിപ്പിക്കുന്നത്. ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി അവർ യാത്ര തിരിച്ചു .. വഴിയിൽ നിന്നും കുറച്ചു അണ്ടിപ്പരിപ്പ് വാങ്ങി.. ഗൾഫിലേയ്ക്ക് കൊണ്ടുപോകാനായി.. ഹൽവയും ചിപ്സും, മറ്റു ചില പലഹാരങ്ങളും വീട്ടിലുണ്ടാക്കുന്നുണ്ട്. വാഴത്തോപ്പിൽനിന്നും നല്ല വിളഞ്ഞ ഏത്തവാഴ രാവിലെ വെട്ടിക്കൊടുത്തിരുന്നു. കൂടാതെ തെക്കേപറമ്പിലെ പ്ലാവിൽനിന്നും വിളഞ്ഞ ചക്കയും... അതുരണ്ടും ചിപ്സാക്കാനായാണ്.. ഹൽവയുടെ കാര്യം നാദിറയാണ് നോക്കുന്നത്.. തിരികെപ്പോകുമ്പോൾ അവിടുള്ളവർക്കു കൊടുക്കാൻ എന്തേലും കൊണ്ടുപോകണമല്ലോ... ബേക്കറിയിൽ എല്ലാം കിട്ടും. എന്നാലു നാടിന്റെ രുചി എല്ലാ മലയാളികൾക്കും ഒരു മറക്കാനാവാത്ത ഓർമ്മതന്നെയാണ്...

സാധനങ്ങളുമായി റഷീദും ഫസലും തിരികെയെത്തി. വണ്ടിയുടെ ഡിക്കിൽ വച്ച്. വീണ്ടും യാത്രതുടങ്ങി.. വാഹനം മെയിൻ റോഡിലെത്തി. റഷീദ് ഡ്രൈവർ സീറ്റിൽനിന്നുമിറങ്ങി..

“ഫസലേ... നീ ഡ്രൈവർ സീറ്റിൽ കയറിയേ...“ ഡ്രൈവിംഗ് പഠിച്ച് ലൈസൻസും എടുത്തു.. പക്ഷേ ഓടിക്കാറില്ലായിരുന്നു. റഷീദ് മാമ പറഞ്ഞതല്ലേ... അവൻ ഡ്രൈവർ സീറ്റിൽ കയറി... ആദ്യം വണ്ടി മുന്നേട്ടെടുക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ഓഫായി. റഷീദ് വിശദമായി ചെയ്യേണ്ടതെന്തെന്നു പറഞ്ഞുകൊടുത്തു. അടുത്ത പ്രാവശ്യം അവൻ ലക്ഷ്യം കണ്ടു. സാവധാനം വാഹനം മുന്നോട്ടു പോയിത്തുടങ്ങി... കുഴപ്പമില്ല.വളരെ ശ്രദ്ധിച്ച് അവൻ ഓടിക്കുന്നുണ്ട്. റഷീദ് നിയമങ്ങൾ പാലിച്ച് ഓടിക്കേണ്ടതിന്റെ ആവശ്യകതകളും ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവനോട് പറഞ്ഞുകൊണ്ടിരുന്നു. അവൻ ശ്രദ്ധിച്ച് എല്ലാം കേട്ടു... ഹമീദിന് അവന്റെ ഡ്രൈവിംഗ് ഒരത്ഭുതമായിരുന്നു. ഇതുവരെ അവൻ കാറോടിക്കുന്നത് കണ്ടിട്ടില്ല.“

ഹമീദ് പിറകിലിരുന്ന പറഞ്ഞു... “മോനേ വളരെ സൂക്ഷിക്കണേ...“

“കുഴപ്പമില്ല വാപ്പ... അവൻ നന്നായി ഓടിക്കുന്നുണ്ട്.. നമ്മളില്ലാത്തപ്പോൾ വിഷ്ണുവിനേയും കിട്ടിയില്ലെങ്കിൽ പുറത്തുപോകാൻ ഇവനുണ്ടെന്നുള്ള ഒരു ധൈര്യമുണ്ടാകുമല്ലോ...“

“ശരിയാ... രാത്രിയിയിൽ എന്തേലും അത്യാവശ്യം വന്നാൽ വലിയ പാടായിരിക്കും...“

അത്യാവശ്യം കുഴപ്പമില്ലാത്ത രീതിയിൽ ഫസൽ വാഹനംഓടിച്ചു.. വീടിലേയ്ക്കുള്ള വളവ് തിരിഞ്ഞ് ചെറിയ റോഡിലൂടെ യാത്ര.. വളരെ സൂക്ഷിച്ച് അവൻ വാഹനം വീടിനു മുന്നിലെത്തിച്ചു... റഷീദ് വണ്ടിയിൽ നിന്നുമിറങ്ങി ഗേറ്റ് തുറന്നിട്ടു... അവൻ ഗേറ്റിലൂടെ വാഹനം കയറ്റി മുറ്റത്തെത്തിച്ചു. സഫിയ അവിടെ നിൽപ്പുണ്ടായിരുന്നു.

“ഇക്കാ... ഇവന് ഓടിക്കാനറിയാമായിരുന്നോ.“

“അവനാ സഫിയ ഇതുവരെ ഓടിച്ചത്...“

സഫിയയ്ക്ക് മകനെക്കുറിച്ചോർത്ത് അഭിമാനം തോന്നി... വീട്ടിലെ ആവശ്യത്തിന് ഒരു ചെറിയ വണ്ടി വേണമെന്ന് റഷീദ് പറയുന്നുണ്ടായിരുന്നു. അത് ഫസലിനെ ഏൽപ്പിച്ചാൽ അവന് ഓടിക്കാമല്ലോ... അപ്പോഴേയ്ക്കും വിഷ്ണുവും എത്തിയിരുന്നു. ഇന്ന് ഒരു ഓട്ടമുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു.

“വിഷ്ണു ഇവന്റെ കൈയ്യൊന്നു തെളിയിച്ചെടുക്കണം... ഞാനൊരു ചെറിയ വണ്ടിയെടുക്കാ.. അത്യാവശ്യം വീട്ടുകാര്യങ്ങളൊക്കെ നടക്കുമല്ലോ...“

“ശരിയാ റഷീദിക്കാ...“

റഷീദ് വാഹനം വാടകയ്ക്ക് നൽകുന്നത് പണം മോഹിച്ചല്ല... ആ ഗ്രാമത്തിൽ ടാക്സികളില്ല.. അവിടുത്തുകാർക്ക് ഈ വണ്ടി വലിയൊരനുഗ്രഹമാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പോകാനും മറ്റും ഈ വണ്ടിയാണ് വിളിക്കുന്നത്. അധികം പണം വാങ്ങരുതെന്ന് റഷദ് പറഞ്ഞിട്ടുമുണ്ട്.

റഷീദ് വീട്ടിലെത്തിയപ്പോഴേയ്ക്കും അഭിമന്യു താഴേയ്ക്കുവന്നിരുന്നു. അവന്റെ ഭാര്യയും പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. രണ്ടു ദിവസം എങ്ങോട്ടും യാത്രയില്ല. കാരണം ഇനി പോകാനുള്ള തയ്യാറെടുപ്പ്. വാപ്പാന്റെ പരിശോധനാറിസൾട്ടുകൾ ബാക്കിയുള്ളത് നാളെ ലഭിക്കും... അതുവാങ്ങാൻ നാളെ രാവിലെ പോകണമെന്ന് അഭിമന്യുവിനോടു പറഞ്ഞു.. ഹോസ്പിറ്റലിൽ ഡോക്ടർ പറഞ്ഞ കാര്യങ്ങളും അഭിമന്യുവിനോട് പറഞ്ഞു. അപ്പോഴേയ്ക്കും അഭിമന്യുവിന്റെ ഭാര്യ എത്തിയിരുന്നു. അവളോട് കിട്ടിയ റിസൾട്ട് റഷീദ് കാണിച്ചു. അവൾ എം.എസ്.സി. നഴ്സിംഗ് കഴിഞ്ഞതാണ്. അതുമാത്രമല്ല ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ജോലിചെയ്യുന്നതും.. റിസൾട്ടിലേയ്ക്ക് അവൾ കണ്ണോടിച്ചു..

“ഇക്കാ.. നമ്മൾ വളരെ സൂക്ഷിക്കണം. വാപ്പയ്ക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ട്.. ഓരോ അവയവങ്ങൾക്കും വാർദ്ധക്യം ബാധിക്കും.. ചെക്കപ്പ് മുടങ്ങാൻ പാടില്ല.. ഡോക്ടർ പറഞ്ഞതുപോലെ ചെയ്യുകയും വേണം...“ അപ്രതീക്ഷിതമായി സഫിയ അങ്ങോട്ടേയ്ക്ക് വന്നപ്പോൾ അവർ സംഭാഷണം നിർത്തി.. അവളെ വെറുതേ വിഷമിപ്പിക്കേണ്ടെന്നു കരുതി...

“എന്താ എല്ലാവരും കൂടി ഒരു മീറ്റിംഗ്.“

“നമ്മുടെ തിരികെപ്പോക്ക് എങ്ങനെ ആഘോഷിക്കണമെന്ന് ആലോചിക്കുകയാ.“

“ഇന്ന് ഉച്ചക്ക് മട്ടൻ.. രാത്രി വെജിറ്റേറിയൻ... നാളെയും കൊതിയൂറും വിഭവങ്ങൾ.. പോരേ..“

“മതി.. മതി.. സഫിയയ്ക്ക് ഇതൊരു ഉത്സവപ്രതീതിയാണല്ലോ...“

“ഇതൊക്കെയല്ലേ ഒരു സന്തോഷം..“

ശരിയാണ്. സഫിയ തന്റെ ദുഃഖങ്ങളെല്ലാം മറന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. സന്തോഷത്തിന്റെ നിമിഷങ്ങൾ അവളും എല്ലാവർക്കുമൊപ്പം ആഘോഷിക്കുകയായിരുന്നു. തന്റെ വീടുപണി തുടങ്ങി.. മോന്റെ പഠനം ആരംഭിക്കാൻ പോകുന്നു. ഒരുതരത്തിൽ തന്റെ ജീവിതം ഇങ്ങനെയായത് ദൈവവിധിയായിരിക്കും അല്ലെങ്കിൽ തന്റെ മകൻ ഇവിടെവരെ എത്തുമായിരുന്നോ.. ആ ഗ്രാമത്തിൽ അവരുടെ ആട്ടും തപ്പും ഏറ്റു ജീവിക്കേണ്ടി വരുമായിരുന്നില്ലേ...

സഫിയ വീണ്ടും തന്റെ ജോലികളിൽ മുഴുകി... ഹമീദ് ഡ്രസ്സ് മാറി തിരികെയെത്തി... അഭിമന്യുവും ഹമീദുമായി കൊച്ചു വർത്തമാനങ്ങളും പറഞ്ഞിരുപ്പായി... നാട്ടിലെ കാര്യങ്ങളും ഗൾഫിലെ വിശേഷങ്ങളും എല്ലാം കേൾക്കാൻ ഹമീദിനിഷ്ടമായിരുന്നു. ഊണു സമയമായപ്പോഴാണ് രണ്ടാളും നിർത്തിയത്.

ഫസൽ മുകളിലായിരുന്നു. അവൻ വായനയുടെ ലോകത്തായിരുന്നു. ലൈബ്രറിയിൽ നിന്നുകൊണ്ടുവന്ന പുസ്തകങ്ങൾ. വായന ഇന്നവനൊരു ഹരമായി മാറിയിരുന്നു. ധാരാളം സമയമുണ്ട്. വായനയുടെ ലോകം വളരെ വലുതാണെന്ന് അവൻ തിരിച്ചറിഞ്ഞു... അറിയാനും അറിയിക്കാനുമുള്ളൊരു മാധ്യമം.. ഇടയ്ക്കിടയ്ക്ക് ചില നോട്ടുകൾ എഴുതി സൂക്ഷിക്കാറുമുണ്ട്... നാളെ സിറ്റിയിലേയ്ക്ക് പോകാനീരുന്നതാണ്. പക്ഷെ ഹോസ്പിറ്റലിൽ റഷീദ് മാമയോടൊപ്പം പോകേണ്ടതിനാൽ അവൻ അതു മാറ്റിവച്ചു. മറ്റന്നാൾ എയർപോർട്ടിലേയ്ക്ക് പോകണം അതിനാൽ തൊട്ടടുത്ത ദിവസം യാത്രയാവാമെന്ന് അവൻ തീരുമാനിച്ചു. താഴെ നിന്നും ഊണുകഴിക്കാൻ വിളിവന്നപ്പോൾ ഫസൽ താഴേയ്ക്കു വന്നു. എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിച്ചു.. മുറ്റത്തു നല്ല തണലായിരുന്നു ഓരോരുത്തരായി അവിടേയ്ക്കെത്തി.. എല്ലാവരും ഓരോരോ കാര്യങ്ങൾ പറയുന്നു... തമാശകൾ പിണക്കങ്ങൾ... ആരേയും അസൂയപ്പെടുത്തുന്ന ഒത്തൊരുമയായിരുന്നു അവർക്ക്...

മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു. ഏക പ്രതീക്ഷ മരണനിരക്ക് കുറവാണെന്നുള്ളതാണ്. പരിശോധന വർദ്ധിപ്പിക്കുകയും വാക്സിൻ വിതരണം ഊർജ്ജിതമാക്കുയും ചെയ്യുന്നു. ജനങ്ങളുടെ ജാഗ്രതയാണ് ഇതിനു ഏറ്റവും പ്രധാനമായി വേണ്ടത്. ഭരണകൂടത്തിന് പരിമിതികളുണ്ട്.. ജനം സ്വയം ജാഗ്രതപാലിക്കുക.. കാത്തിരിക്കാം നല്ലൊരു പുലരിക്കായി...


സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 31 01 2021

തുടർന്ന് വായിക്കുക അടുത്ത ഞായറാഴ്‌ച്ച 07 02 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ