2.1.21

നിഴൽവീണവഴികൾ ഭാഗം 107

 

അവിടെ സൈനബ തന്നെയാണ് അമ്മയുടെ സ്ഥാനത്തുനിന്ന് കത്തിച്ച വിളക്ക് നൽകി വധുവിനെ സ്വീകരിച്ചത്... അഭിമന്യുവിന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു... എത്ര ജന്മം നന്ദി പറഞ്ഞാലാണ് തീരുക... ഹിന്ദു ആചാരങ്ങളൊന്നും തെറ്റിക്കാതെ ആ മംഗളകർമ്മത്തിന്റ ചടങ്ങുകളോരോന്നും നടന്നു...

വൈകുന്നേരവും അടുത്ത ബന്ധുക്കളൊക്കെ വന്നിരുന്നു. അമ്മായിയോട് വിവാഹം പറഞ്ഞിരുന്നു. ദൂരം കൂടുതലായിരുന്നതിനാലും വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നതിനാലും എത്തിച്ചേരാനാവില്ലെന്നു പറഞ്ഞിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് അമ്മയി വൈകുന്നേരം അവിടെത്തിയത്. എല്ലാവർക്കും സന്തോഷം പകരുന്ന കാര്യമായിരുന്നത്. സ്വന്തം സഹോദരിയെ കണ്ടപ്പോൾ ഹമീദും ചെറുപ്പക്കാരനെപ്പോലെ ഓടിനടന്നു. ഓരോരുത്തരേയും പരിചയപ്പെടുത്തി. അമ്മായി ഒരു ബന്ധുവിനേയും കൂട്ടിയാണ് എത്തിയത്.

വിരുന്നുകാർക്കായി ഭക്ഷണം ഒരുക്കിയിരുന്നു. വൈകുന്നേരം വധുവിന്റെ വീട്ടിൽനിന്നും അടുത്ത ബന്ധുക്കളും എത്തിയിരുന്നു.  അമ്മായിക്ക് ഇവിടെ എത്തിച്ചേരാനായതിൽ വളരെ സന്തോഷം കുറേനേരം ഹമീദുമായി സംസാരിച്ചിരുന്നു. എന്തായാലും ഹമീദിന്റെ സഹനത്തിന്റെ ഫലമാണ് ഈ കാണുന്നതെന്ന് അവർ പറഞ്ഞു. മക്കളുടെ ഒത്തൊരുമ... ആരുടെ മുന്നിലും കുനിയാത്ത ആ സ്വഭാവം സ്വയം ഉയരങ്ങൾ കീഴടക്കാൻ സാധിച്ചില്ലെങ്കിലും മക്കളിലൂടെ സാധിച്ചെന്നുള്ള സന്തോഷം. സഫിയയ്ക്കും ഒരു വീടുണ്ടാകാൻ പോകുന്ന സന്തോഷവും അവർ പങ്കുവച്ചു. ഫസൽ എല്ലാ കാര്യങ്ങളും നോക്കി ഓടി നടക്കുകയായിരുന്നു. മൗലവിയും എത്തിയിരുന്നു. അവിടെ വിവിധ മതങ്ങളുടെ ഒത്തുചേരലായിരുന്നു. അങ്ങനെയൊരു സംഗമസ്ഥലമാക്കാൻ ഹമീദിനെപ്പോലുള്ളവർക്കുമാത്രമേ കഴിയൂ...

സ്റ്റീഫനും കുടുംബവും എത്തിച്ചേർന്നു. അവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. സ്റ്റീഫന്റെ മകളുടെ ഭാവി വരനും അവിടെത്തിയിരുന്നു. അവന്റെ വിസയുമായാണ് റഷീദ് എത്തിയിരുന്നത്. അവർ പരസ്പരം കണ്ടത് അന്നായിരുന്നു. അവർ അൽപനേരം ഓഫീസ് കാര്യങ്ങളൊക്കെ സംസാരിച്ചു. അവിടെ എത്തിയാൽ ചെയ്യേണ്ട ജോലിക്കാര്യങ്ങളൊക്കെ സംസാരിച്ചു. വിസ അവന് റഷീദ് തന്നെ കൈമാറി... ടിക്കറ്റിനു പോലും പൈസചിലവില്ല... എല്ലാം റഷീദിന്റെ സ്ഥാപനത്തിന്റെ ചിലവിൽ... എന്തായാലും അവർക്ക് ഒരുമിച്ചുതന്നെ സൗദിയിലേയ്ക്ക് വരാം... അവർക്ക് താമസിക്കാനുള്ള സ്ഥലവും റഡിയാക്കിയിരുന്നു. വിവാഹത്തിന് ഒരുമാസത്തെ ലീവിനാണ് വന്നത്. അതു കഴിഞ്ഞ് അവർക്ക് തിരിക്കേണ്ടിവരും. സ്റ്റീഫനും കുടുംബവും റഷീദിനോട് നന്ദിപറഞ്ഞു.

വധുവിന്റെ വീട്ടിൽനിന്നു വന്നവരെല്ലാം സന്തോഷത്തോടെ യാത്രപറഞ്ഞിറങ്ങി. തങ്ങളുടെ മകളെ പറഞ്ഞയച്ചത് സുരക്ഷിതമായൊരിടത്തേക്കാണെന്നുള്ള വിശ്വാസവും അവർക്കുണ്ടായി... അതു കഴിഞ്ഞാണ് അമ്മായിയുടെ യാത്ര... അടുത്ത ദിവസം പോയാൽ മതിയെന്നു ഹമീദും മറ്റുമൊക്കെ പറഞ്ഞു അമ്മായിക്ക് അവിടെത്തിയിട്ട് ധാരാളം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അതിനാലാണ് ഇന്നിവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.. എന്തായലും ഒരു ദിസം രാവിലെ വരാമെന്നും രണ്ടു ദിവസം നിന്നിട്ടേ പോകൂവെന്നും പറഞ്ഞു അവർ പിരിഞ്ഞു... വിരുന്നുകാരും ബന്ധുക്കളുമെല്ലാം ഓരോരുത്തരായി പിരിഞ്ഞുപോയി.. അവസാനം വീട്ടിലുള്ള ബന്ധുക്കൾ മാത്രം.. അവരെല്ലാം കുറച്ചുനേരം കുശലംപറഞ്ഞിരുന്നു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. സമയം പത്തുമണി കഴിഞ്ഞു.. അഭിമന്യു റൂമിലേയ്ക്കു പോയി... സഫിയ ഒരു ഗ്ലാസ് പാലുമായി അഭിമന്യുവിന്റെ ഭാര്യയുടെ അടുത്തെത്തി. അവൾക്കത് നൽകി... ഹിന്ദു ആചാരത്തിൽ അതുമുണ്ടല്ലോ... ആചാരങ്ങൾ എല്ലാവരും അതുപോലെ നടത്തണമെന്ന് ഹമീദിന് നിർബന്ധമുണ്ടായിരുന്നു.

സഫിയ അവളെ അഭിമന്യുവിന്റെ റൂമിലേയ്ക്ക് ആനയിച്ചു. കൂടെ നാദിറയും. മറ്റുമുണ്ടായിരുന്നു. അവളെ റൂമിലാക്കി... അവർ തിരികെവന്നു. നവവധുനിന്റെ നാണത്തോടെ അവൾ അഭിമന്യുവിന്റെ മുന്നിൽ നിന്നു. അവരുടെ ആദ്യരാത്രി. ഒരുപാട് മോഹങ്ങളുമായി തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നവൾ. അവർ അവിടെ ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു. അവർ‌ വളരെനേരം സംസാരിച്ചിരുന്നു. വ്യത്യസ്ഥ ജാതിയായിരിന്നിട്ടുകൂടി സ്വന്തക്കാർ കാണിക്കുന്നതിനേക്കാൾ ആത്മാർത്ഥതയും സ്നേഹവും... അവർ വിശ്വസിക്കുന്ന ദൈവങ്ങളോട് നന്ദിപറഞ്ഞു. അവരുടെ സംസാരം പരസ്പരം സ്നേഹപ്രകടനങ്ങളിലേയ്ക്ക് നീങ്ങി മനസുകൾ അവർ പങ്കുവച്ചു... രാത്രിയുടെ അന്ത്യയാമത്തിൽ അവർ ഒന്നായി... പൂർണ്ണ നഗ്നരായി ഒരു പുതപ്പിനുള്ളിൽ അവർ ചുരുണ്ടുകൂടി...

നേരം പുലർന്നു പുതുമണവാണനേയും മണവാട്ടിയേയും ആരും ശല്യപ്പെടുത്താൻ പോയില്ല.. അവർ എഴുന്നേറ്റപ്പോഴേയ്ക്കും പത്തുമണിയായിരുന്നു. അവർ എത്തിയപ്പോഴേയ്ക്കും എല്ലാവരും പ്രഭാതഭക്ഷണം കഴിച്ചിരുന്നു. സഫിയയും റഷീദും ടൗണിലേയ്ക്ക് പോയിരുന്നു. അവിടെ ഒരു ആർക്കിടെക്ടിനെ കാണാനുണ്ടായിരുന്നു. സഫിയയ്ക്കു വയ്ക്കുന്ന വീടിന്റെ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്തണം... ഫസലിന്റെ ആഗ്രഹപ്രകാരം ചില കൂട്ടിച്ചേർക്കലുകളും വേണ്ടിവന്നു... ചെറിയൊരു ഔട്ടുഹൗസും കൂടി വേണമെന്നുള്ളതാണ് ഹമീദിന്റെ ആഗ്രഹം.. കാരണം ഫസൽ പഠിച്ച് ഡ‍ോക്ടറായിക്കഴിഞ്ഞാൽ അവന് പ്രാക്ടീസ് ചെയ്യാൻ ഒരു സ്ഥലം വേണം. വീടിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ പുറത്തൊരണ്ണം അതായിരിക്കും നല്ലതെന്നു അവർക്കു തോന്നി. ഫസലും അവരോടൊപ്പം പോയി...

ഉച്ചയ്ക്കു മുമ്പുതന്നെ അവർ തിരിച്ചെത്തി.. അപ്പോഴേയ്ക്കും കമ്പനിയിൽ നിന്നും ഫോണെത്തിയിരുന്നു. അന്നത്തെ സ്റ്റോക്കിന്റെ കാര്യങ്ങളും പർച്ചേസിന്റെ കണക്കുകളും അക്കൊണ്ടന്റ് റഷീദിനോട് പറഞ്ഞു. അൽപനേരം കഴിഞ്ഞപ്പോൾ ദുബായിൽ നിന്നും അൻവറിന്റെ ഫോൺ വന്നിരുന്നു. ഇന്നലെ വിളിച്ചു സംസാരിച്ചിരുന്നു. അഭിമന്യുവിനും വധുവിനും ആശംസകൾ നേർന്നിരുന്നു. അഭിമന്യുവിനോടും സംസാരിച്ചു. അൻവറിന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട് ദുബായിൽ തുടക്കമായത് കൊണ്ട് വിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയും...

എല്ലാവരും ഉച്ചഭക്ഷണത്തിന് ഒരുമിച്ചാണിരുന്നത്... തമാശകൾ പറഞ്ഞു അവർ ഭക്ഷണം കഴിച്ചു. അടുത്ത ദിവസം അഭിമന്യുവിനോട് ബന്ധുവീടുകളിലൊക്കെ ഒന്നു പോയിവരാൻ റഷീദ് പറഞ്ഞു... അവനും അത് ആഗ്രഹിച്ചിരുന്നു. വിവാഹത്തിന് ആരുമെത്തിയില്ല... ഇനി ഗൾഫിലേയ്ക്ക് പോയി തിരികെ വരുമ്പോൾ അവരാരെങ്കിലും ഉണ്ടാകുമോയെന്നുമറിയില്ല.. പിന്നെ തന്റെ പെണ്ണിനെ അമ്മയുറങ്ങുന്ന മണ്ണിലൊന്നു കൊണ്ടുപോകണം. രണ്ടാളുംകൂടി ഒരു തിരി കത്തിച്ചുവയ്ക്കണം... അഭിമന്യു സമ്മതിച്ചു.

അടുത്ത ദിവസം അഭിമന്യുവും ഭാര്യയും യാത്ര പുറപ്പെടാനിറങ്ങി... അവർ ഫസിലിനെ വിളിച്ചിരുന്നു. ഫസലിന് ടൗണിൽ പോകണമെന്നും കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അറിയിച്ചു. എന്നാൽ അവരോടൊപ്പെ വന്നാൽ ടൗണിൽ ഇറക്കാമെന്നും പറഞ്ഞു.. അവൻ സമ്മതിച്ചു.

അവരോടൊപ്പം അവനും കയറി.. രാവിലെ 9 മണി... അവർ പോകുന്നത് ടൗൺ വഴിയാണ്. പത്തുമണിയോടെ അവർ ടൗണിലെത്തി. തന്നെ എൻട്രൻസ് കോളേജിനടുത്ത് ഇറക്കിയാൽ മതിയെന്നവൻ പറഞ്ഞു. അവൻ അവിടിറങ്ങി.. അവരുടെ വണ്ടി കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കിനിന്നു. സാവധാനം അവൻ ഫിലിം പ്രൊഡക്ഷൻ കമ്പനിയിലേയ്ക്ക് നടന്നു... അഭിനയമെന്ന മോഹം മനസ്സിലുണ്ട്... പക്ഷേ അവന്റെ മനസിൽ ഇപ്പോൾ കടന്നു കൂടിയിരിക്കുന്നത് മറ്റു പല മോഹങ്ങളുമാണ്... വാതിലിൽ തട്ടി അവൻ അകത്തുകടന്നു. അവിടെ അവളുണ്ടായിരുന്നു. നല്ല മഞ്ഞ സാരിയും ബ്ലൗസുമാണ് വേഷം.. അവളെ കൂടുതൽ സുന്ദരിയായി തോന്നി... ചുണ്ടുകൾ ചുവപ്പിച്ചിരുന്നു. എന്തൊരു സൗന്ദര്യമാണിവൾക്ക്. തന്റെ കരവലയത്തിൽ അവൾ വളരെ സന്തോഷവതിയായിരുന്നു ആ സമയത്തൊക്കെ... ഏതൊരു പുരുഷനേയും മോഹിപ്പിക്കുന്ന ശരീരവടിവ്... അവൻ അവളെ അൽപനേരം നോക്കി നിന്നു.

”ഫസലേ വന്നുനിന്നു സ്വപ്നം കാണുകയാണോ..”

അവിടെ മറ്റാരുമില്ലായിരുന്നു...

”അതേ... കുറച്ചു ദിവസങ്ങൾ കണ്ട സ്വപ്നങ്ങൾ”..

”അവളുടെ മുഖത്ത് നാണം ഉദിച്ചു...”

”പിന്നെ കഥപറയാൻ ഇന്നു പറ്റില്ല... സാറുണ്ടിവിടെ... കൂടെ ഒരു പ്രൊഡ്യൂസറും...”

”ഡോക്ടർ ഫസൽ എന്നാ ചിലവു നടത്തുന്നത്...”

”എവിടെവച്ചു വേണേങ്കിലും ചിലവു നടത്താം.... എന്തു വേണേലും വാങ്ങിത്തരാം..”

”എന്നാൽ അടുത്ത ബുധനാഴ്ച വാ... സാറ് ചൊവ്വാഴ്ച ചെന്നൈയിൽ പോകും... നമുക്ക് അടിച്ചുപൊളിക്കാം..”

”നമുക്കന്ന് പുറത്തുപോയാലോ...”

”അതുവേണ്ട.. എന്നെ അറിയാവുന്നവരുണ്ട്.. ആരേലും കണ്ടാൽ വീട്ടിൽ പ്രശ്നമാവും.. ടാ... നിനക്ക് എന്നോട് പ്രേമമൊന്നുമില്ലല്ലോ...”

”ഏയ്.... ചിലപ്പോൾ ഞാൻ പ്രേമിച്ചാലോ....”

”അതു വേണ്ട... അതിലെനിക്ക് താൽപര്യവുമില്ല.. ഒരിക്കൽ പ്രേമിച്ചതാ... അതിന്റെ വേദന ഇതുവരേ മാറിയിട്ടുമില്ല.. പിന്നെ നിനക്ക് എന്നേക്കാൾ 7 വയസ്സ് കുറവാ.. അത് മറക്കരുത്.. നമുക്ക് രണ്ടാൾക്കും ആവശ്യം ശരീരസുഖം മാത്രം... അതു മാത്രം ചിന്തിച്ചാൽ മതി.. പിന്നെ നീയൊരു ഡോക്ടറായിക്കഴിഞ്ഞാൽ നമ്മളെയൊന്നും മറക്കരുതേ..”

”എനിക്ക് മറക്കാനാവുമോ?.... അവൻ അവളുടെ കവിളിൽ ആരും കാണാതെ തലോടി... അവൾക്കത് വളരെ ഇഷ്ടപ്പെട്ടു... അവൾ എഴുന്നേറ്റ് അവന്റെ കവിളിൽ ഒരു ഉമ്മനൽകി...

”ഇന്നിതുമതി... നീ സാറിനെ കാണുന്നോ... അവൾ ഇന്റർകോമിൽ സാറിനെ വിളിച്ചു. ഫസൽ വന്ന കാര്യം പറഞ്ഞു.”

അദ്ദേഹം പുറത്തേയ്ക്ക് ഇങ്ങിവന്നു..

”ഹായ് ഡോ. ഫസൽ... എന്തുണ്ട് വിശേഷം.. ക്ലാസ്സ് തുടങ്ങിയോ..”

”ഇല്ല... അടുത്തമാസം തുടങ്ങുമെന്ന് അറിയുന്നു.”

”പിന്നെ.. നമ്മുടെ സിനിമ തുടങ്ങാൻ ഇനിയും സമയമെടുക്കും... കഥ മുഴുവൻ വായിച്ചു കേട്ടുകഴിഞ്ഞോ..”

”ഇല്ല.. പരീക്ഷയും പിന്നെ റിസൾട്ടുമൊക്കെ വന്നതിനാൽ അതിനു സമയം കിട്ടിയില്ല..”

”സാരമില്ല... ഫ്രീയുള്ള ദിവസം തുടർച്ചയായി വന്ന് വായിച്ചോളൂ... വേണ്ട കാര്യങ്ങളൊക്കെ സ്മിത ചെയ്തുതരും..”

”അവൾ അവനെ നോക്കി ചിരിച്ചു... വശ്യമായ ചിരി... അതിൽ എല്ലാം ഒളിഞ്ഞിരിക്കുന്നു.

”ശരി ഫസൽ.. നിങ്ങൾ സംസാരിച്ചിക്ക്. ഒരു തമിഴ് പടത്തിന്റെ പ്രൊഡ്യൂസറാ... ഞാൻ ചെല്ലട്ടേ..”

”ശരി. സാർ..”

അവർ അവിടെ കുറച്ചുനേരം നിന്നു സംസാരിച്ചു.... വീണ്ടും ഗസ്റ്റുകൾ വന്നതിനാൽ അവൻ അവളോട് യാത്രപറഞ്ഞ് പിരി‍ഞ്ഞു..

പുറത്തിറങ്ങി... സ്ഥിരമായി കയറാറുള്ള ബേക്കറിയിലേക്ക് അവിടെനിന്നും ഒരു ജ്യൂസും കുടിച്ച് ബസ്റ്റാന്റിലേയ്ക്ക് നടന്നു... നേരേ ബീച്ചിലേക്കൊന്നു പോകാം.. കുറച്ചു നാളുകളായി അങ്ങോട്ടേക്കൊക്കെ പോയിട്ട്. അവൻ ബീച്ചിലേയ്ക്കുള്ള വണ്ടിയിൽ കയറി... വലിയ തിരക്കില്ലായിരുന്നു. ബീച്ചിൽ ബസ്സിറങ്ങി അവൻ ഒഴിഞ്ഞ ഒരു കോണിലേയ്ക്കു നടന്നു. അപ്രതീക്ഷിതമായി ഒരാൾ അവനെ വിളിച്ചു.. അവൻ തിരിഞ്ഞനോക്കി... ആമിന

”ടാ ഫസലേ... നീയെവിടെ പോകുന്നു..”

”ഞാൻ വെറുതേ...”

”ഇത്തായെന്താ ഇവിടെ..”

”ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാൻ വന്നതാ...”

”പിന്നെ.. എന്റെ വിവാഹം കഴിഞ്ഞു.. നല്ലൊരു മനുഷ്യനാ... രണ്ടാം വിവാഹമാണ് അദ്ദേഹത്തിന്റേത്... എന്റെ മകളേയും അയാൾ പൊന്നുപോലാ നോക്കുന്നത്... കെ.എസ്.ആർ.ടി.സി. കണ്ടക്ടറാ...” ഇതുവഴിയാ റൂട്ട്.. ഞാൻ ഉച്ചഭക്ഷണവുമായി വന്നതാ... കൊടുത്തു ഇനി കുറച്ചു സാധനങ്ങളും വാങ്ങിതിരിച്ചുപോകണം. ഇവിടടുത്താ വീട്... നീ വരുന്നോ..”

”ഇല്ല...”

”പിന്നെ... നീ പറയാത്ത ഒരു കാര്യം ഞാൻ പറയട്ടേ...”

”എന്താ...”

”നീയെന്റെ കുഞ്ഞനുജനല്ലേടാ... എന്റെ ഇളയമ്മേട മോൻ... വാപ്പാന്റെ രണ്ടാം വിവാഹത്തിലെ കുട്ടി..”

അവനൊന്നും സംസാരിക്കാനായില്ല... അവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നുപോയി...

”എനിക്ക് നിന്നെ കണ്ട അന്നുമുതൽ സംശയമുണ്ടായിരുന്നു... പിന്നെ അതു കണ്ടെത്താനായി ശ്രമിച്ചു. ഒരിക്കലും നിങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും ആഗ്രഹിച്ചു...”

”പിന്നെ.. എന്റെ കൊച്ചുമ്മാനെ ദൂരെ നിന്നു കാണ്ടിട്ടുണ്ട്.. ചിലപ്പോഴൊക്കെ നിങ്ങളുടെ വീടിനടുത്തൂടെ പോകാറുമുണ്ട്.. പക്ഷേ എനിക്കറിയാം. എന്റെ വാപ്പചെയ്ത ക്രൂരതകൾ... അതു വീണ്ടും ഓർമ്മിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നില്ല.. അതാ അങ്ങോട്ടൊന്നും കയറാതിരുന്നത്..”

അവന് കുറച്ചുനേരത്തേയ്ക്ക് ഒന്നും പറയാനായില്ല...

”പിന്നെ... എന്റെ കുഞ്ഞനുജൻ ഒരുപാട് കഷ്ടപ്പെട്ടതല്ലേ... സ്വന്തം ചേച്ചി വഴിതെറ്റിപ്പാകാതിരിക്കാൻ എന്തെല്ലാം നീയെനിക്കുവേണ്ടി ചെയ്തു... ഞാൻ ജോലിക്കു നിന്ന വീട്ടുകാർ തന്നെ എന്റെ വിവാഹം നടത്തിത്തന്നു.. ചെറിയൊരു ചടങ്ങുമാത്രം... ഞാനിപ്പോൾ സന്തോഷവതിയാ... ഈ ജന്മത്തിൽ ഈ രഹസ്യങ്ങളൊന്നും ഞാൻ ആരോടും പറയില്ല.. സഫിയാഉമ്മയോട് നീയിതൊന്നും പറയരുത്...”

”ഇല്ല ഞാനൊന്നും പറഞ്ഞിട്ടില്ല.. വാപ്പ മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും ഉമ്മയ്ക്കറിയില്ല...”

”അതങ്ങനെതന്നെയിരിക്കട്ടെ... എന്താ നിന്റെ വിശേഷം പഠിത്തമൊക്കെ കഴിഞ്ഞോ?”..

”പിന്നെ എനിക്ക് എൻട്രൻസ് കിട്ടി... എം.ബി.ബി.എസ്... കോഴിക്കോട് മെഡിക്കൽ കോളജിൽ.. അടുത്തമാസം ക്ലാസ്സ് തുടങ്ങും..”

”പടച്ചോനെ.. എന്റെ കുഞ്ഞിനെ നീ രക്ഷപ്പെടുത്തിയല്ലോ... സന്തോഷമായി മോനേ... നിന്റെ ഉള്ളിലെ നന്മ നിന്നെ ഉയരങ്ങളിലെത്തിക്കും.. അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.. അവന്റെ കരം ഗ്രഹിച്ചു... ഇത്തായെന്നു പറയാനുള്ള അർഹതയെനിക്കുണ്ടോയെന്നറിയില്ല... എന്തായാലും രക്തബന്ധമുണ്ടല്ലോ... നീ നന്നായി വരും... എന്റെ എല്ലാ പ്രാർത്ഥനകളുമുണ്ടാവും.. മോൻ നന്നയി പഠിച്ച് വലിയ ആളാവണം.”

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കിനിന്നു. ആ കണ്ണുകളിൽ നനവു പടരുന്നു.... അവൾ പെട്ടെന്ന്  കണ്ണു തടച്ചു..

”സന്തോഷം കൊണ്ടാടാ... നീയൊന്നും വിചാരിക്കല്ലേ.... പിന്നെ.. നിന്റെ നമ്പർ എന്റെ കൈയ്യിൽ നിന്നും പോയി... നീയീപേപ്പറിലൊന്ന് എഴുതി തന്നേ...”

അവൻ നമ്പർ എഴുതിക്കൊടുത്തു...

”ഇത്ത വിളിക്കുമോ...”

”ഞാൻ വിളിക്കാം.. പിന്നെ എനിക്ക് പോണം. കുഞ്ഞിനെ വിളിക്കണം. പശുവിന് തീറ്റകൊടുക്കണം. ഒരുപാട് പണിയുണ്ട്... ഇപ്പോൾ ജീവിതം സന്തോഷമാടാ...”

”കണ്ടതിൽ സന്തോഷം...”

”ശരി.. അവൾ യാത്രപറഞ്ഞു പിരിഞ്ഞു... പണ്ട് കണ്ട രൂപമേയല്ല... എന്തായാലും പടച്ചോൻ രക്ഷിച്ചല്ലോ..”

അവൻ അവൾ ദൂരെ മറയുന്നതുവരെ നോക്കിനിന്നു.. മനസ്സ് തെല്ലൊരാശ്വാസം... പലപ്പോഴും ഓർക്കാറുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിതമായാണ് കണ്ടുമുട്ടിയത്.. തന്നെ മനസ്സിലായിട്ടും... അറിയാത്ത ഭാവത്തിൽ തന്നോട് പെരുമാറുകയായിരുന്നു, അവർ...

ഫസൽ കടപ്പുറത്ത് പാറക്കല്ലിൽ ചെന്നിരുന്നു. നല്ലതണുത്ത കാറ്റ്... വെയിലിന്റെ ചൂട് കാറ്റിൽ ഇല്ലാതാകുന്നു... പഴയ കാലഘട്ടത്തിലേയ്ക്ക് അവന്റെ ഓർമ്മകൾ പാഞ്ഞു...

പുതു യുഗം പിറന്നിരിക്കുന്നു.... പേടിസ്വപ്നംപോലെ 2020... പുതുവർഷത്തിൽ പ്രതീക്ഷകളോടെ... മഹാവ്യാധിക്ക് വാക്സിനെത്തുമെന്ന പ്രതീക്ഷയിൽ ലോകം... ജാഗ്രതയോടെ ഓരോ ദിവസവും തള്ളിനീക്കുന്നു... പകുതി മറച്ച മുഖവുമായി ചിരിക്കാൻ മറന്നവരായി നാം മാറിയിരിക്കുന്നു. എന്നാണ് മാസ്ക് മാറ്റി മറ്റുള്ളവരെ നോക്കി ഹൃദ്യമായൊന്നു ചിരിക്കുക.. ചിരി കാണുക.... കാത്തിരിക്കാം പ്രതീക്ഷയോടെ...


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 01 2021


തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 01 2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ