23.1.21

നിഴൽവീണവഴികൾ ഭാഗം 110

 

അടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മാർക്കറ്റിൽ നിന്നും ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിയെത്തിയിരുന്നു. സഹായത്തിനായി വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു. വിവാഹശേഷം എല്ലാവർക്കും ഒരുമിച്ചു കൂടണമെന്നുള്ള ആഗ്രഹം റഷീദ് തന്നെയാണ് പറഞ്ഞത്.. അത് അവർ എല്ലാവരും അംഗീകരിച്ചു. രാവിലെ എല്ലാവരും എത്തണമെന്ന് അറിയിച്ചിട്ടുണ്ട്. റഷീദിന്റെ കുടുംബവും അഭിമന്യുവിന്റെ ഭാര്യയും കുടുംബവും... എല്ലാവരുംകൂടി ഒരു പതിനഞ്ചുപേരു വരുമെന്നു പ്രതീക്ഷിക്കുന്നു. മട്ടൻ ബിരിയാണിയും ചിക്കൻ ഫ്രൈയും... അതാണ് ഉദ്ദേശിക്കുന്ത്. കൂടെ ഒരു കടല പായസവും...

ഗൾഫിൽ അൻവറിന്റെ ജീവിതം തിരക്കുപിടിച്ചതായിരുന്നു. റഷീദും അഭിമന്യുവും നാട്ടിലായത് പണി ഇരട്ടിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ നിന്നും കോളുകളും വരും അതിനുള്ള പരിഹാരം നിർദ്ദേശിക്കണം. മറ്റു ബ്രാഞ്ചുകളുടെ പ്രശ്നങ്ങൾ പരിഹരിക്കണം. ഇവിടുത്തെ ബിസിനസ്സ് നല്ല നിലയിൽ ആയിരിക്കുന്നു. ഇതൊരു ബ്രാന്റ് നെയിമായി അറിയാൻ തുടങ്ങിയിരിക്കുന്നു. സിനിമാ തിയേറ്ററിലേയ്ക്ക് വരുന്നവർ ഇവിടെ കയറാറുമുണ്ട്. കൂടാതെ കോളേജ് സ്റ്റുഡന്റ്സ്, മാർക്കറ്റിൽ വരുന്നവർ അങ്ങനെ...

കഴിഞ്ഞകാല നഷ്ടങ്ങളൊന്നും അൻവറിപ്പോൾ ഓർക്കാറില്ല... ഇടയ്ക്കിടയ്ക്ക് അമ്മായിയെ വിളിക്കാറുണ്ട്. ഒരുകാലത്ത് ജോലിയില്ലാതെ നാട്ടിൽ നിന്ന സമയത്ത് അമ്മായിയാണ് പുതിയൊരു വാതിൽ തുറന്ന് തന്നത്.. അതിനുള്ള പ്രതിഫലം അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലാക്കി അവരുടെ കൈയ്യിൽ തിരികെ നൽകി.. ഇതുവരെയും യാതൊരു പ്രശ്നങ്ങളുമില്ല.. എല്ലാറ്റിനും തന്റെ മേൽനോട്ടം തുടർന്നും വേണമെന്നു പറഞ്ഞതുപ്രകാരം ഇപ്പോൾ അതൊക്കെ ചെയ്തുപോകുന്നു.

നാദിറയുടെ പഴയ സ്വഭാവമൊക്കെ മാറിയിരിക്കുന്നു. അവളൊരു ഉമ്മയായി... ജീവിതപ്രാരാബ്ദങ്ങളിൽ പഴയ കാര്യങ്ങളെയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ട്. ബാപ്പയുടെയും ഉമ്മയുടെയും വാക്കുകൾ കേട്ട് തന്റെ ഭർത്താവിനെയും കുടുംബത്തെയും തള്ളിപ്പറയേണ്ടിവന്നിട്ടുണ്ടവൾക്ക്... ഭർത്താവിനെ അവരിൽ നിന്നകറ്റിയിട്ടുണ്ട്. എല്ലാറ്റിനും അല്ലാഹു ശിക്ഷ നൽകിയിട്ടുണ്ട്. ആ പാഠത്തിൽ നിന്നും പുതിയൊരാളായി മാറുകയായിരുന്നു നാദിറ. എന്തിന് അവസരങ്ങൾ ഉണ്ടായിരുന്നപ്പോഴും റഷീദിനെ ഗൾഫിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നില്ല. അവസാനം അവൻ തന്നെ വേണ്ടിവന്നു തന്നെ രക്ഷപ്പെടുത്താൻ. സ്റ്റാഫിന്റെ വിളി കേട്ടാണ് പഴയ ഓർമ്മകളിൽ നിന്നും അൻവർ ഉണർന്നത്.

പഴയതൊക്കെ ഓർക്കണമല്ലോ... അൽപകാലം ഈ ദുനിയാവിലുള്ള മനുഷ്യന്റെ ജീവിതത്തിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ.. അതിനിടയിൽ തിരിഞ്ഞു നോക്കുന്നവന് രക്ഷപ്പെടാനുള്ള വഴിയും അള്ളാഹു തന്നിട്ടുണ്ട്.

സ്റ്റീഫനും കുടുംബവും പതിനൊന്നു മണിക്കുതന്നെ വീട്ടിലെത്തി... വളരെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു. മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾക്കപ്പുറം മനുഷ്യത്വമാണ് വലുതെന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഹമീദ്... ഉത്തമ ഉദാഹരണമാണ്. സ്റ്റീഫന്റെ മരുമകൻ ആളു നല്ല സ്മാർട്ടാണ്. നല്ല വിദ്യാഭ്യാസം... പക്വമായ പെരുമാറ്റവും സംഭാഷണവും... ഫസൽ എല്ലായിടത്തും ഓടി നടക്കുന്നുണ്ടായിരുന്നു. സ്റ്റീഫന്റെ മകൾക്കും മരുമകനും അടുത്ത ആഴ്ച തിരികെപ്പോകണം.. അഭിമന്യുവിന് ഇനി അധിക ദിവസങ്ങളില്ല... മരുമകൻ റഷീദിന്റെ ഓഫീസിലാണ് ജോലിചെയ്യാൻ പോകുന്നത്... അവർക്കു രണ്ടാൾക്കും അവിടെ താമസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അഭിമന്യുവും കുടുംബവുമായാണ് യാത്ര. രണ്ടാൾക്കും ഒരു ബിൽഡിംഗിൽ തന്നെയാണ് ഫ്ലാറ്റെടുത്തിരിക്കുന്നത്. വർഷങ്ങളായി റഷീദും അഭിമന്യുവും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. വിവാഹ ശേഷം ഇവിടെത്തന്നെ കൂടണമെന്നായിരുന്നു അഭിമന്യുവിന്റെ തീരുമാനം. റഷീദാണ് അത് മാറ്റിയത്. കാരണം വിവാഹംകഴിഞ്ഞ് ഇവിടെത്തന്നെ താമസിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ ഒരു കുടുംബമാകുമ്പോൾ അതിന്റെ ചുറ്റുപാടുകളും അങ്ങനെയുള്ളതായിരിക്കണം. തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തിന്റെതായ വൈബ്... ഇവിടെ ഒരു കമ്പനി അക്കോമഡേഷന്റെ വൈബല്ലേ... പിന്നെ അവർ വലിയ ദൂരത്തിലുമല്ല താമസിക്കുന്നത്... നടന്നു പോകാവുന്നത്ര ദൂരംമാത്രം...

സ്റ്റീഫനെപ്പോലെ വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്റെ മകളും... എല്ലാവരോടും വളരെ സൗമ്യമായാണ് പെരുമാറുന്നതും... ഹമീദും സ്റ്റീഫനും വളരെ സീരിയസായികാര്യങ്ങൾ  സംസാരിക്കുകയായിരുന്നു. രണ്ടാളും സിറ്റൗട്ടിലാണ്. ബാക്കിയെല്ലാവരും അകത്തും മുറ്റത്തുമായി നിൽക്കുന്നു... എല്ലാവരും അവരവരുടെ ലോകത്തിലാണ്. ഹമീദിന്റെ ജീവിതം ഏറെക്കുറെ സ്റ്റീഫനറിയാം... പലപ്പോഴായി അവരിൽ നിന്നുതന്നെ അറിഞ്ഞിട്ടുള്ളത്. സ്റ്റീഫൻ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായനായിരുന്നു. കൂടുംബത്തിലെ ഏഴാമൻ... ഏറെ ലാളനകളേറ്റു വളർന്നവൻ.. പട്ടാളത്തിൽചേരണമെന്ന ആഗ്രഹം കുട്ടിക്കാലംമുതലേ ഉണ്ടായിരുന്നു. വീട്ടിൽ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോൾത്തന്നെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങാതെ പട്ടാളത്തിൽ ചേരാനുള്ള ആഗ്രഹവുമായി നടന്നു. പല വാതിലുകളും മുട്ടി... അവസാനം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു. ആദ്യ നിയമനം തന്നെ ജമ്മുകാഷ്മീരിലായിരുന്നു. തീർത്തും വ്യത്യസ്ഥമായ കാലാവസ്ഥ.. ഏറെ കഷ്ടപ്പെട്ട് ട്രെയിനിങ്ങ് പൂർത്തിയാക്കി.. ഇടയ്ക്ക് നാട്ടിലേയ്ക്കു വരാറുണ്ടായിരുന്നു. കാരണം താൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി ആ നാട്ടിലുണ്ടായിരുന്നു. സ്വന്തം ജാതിയിലല്ല എന്ന ഒരു പ്രശ്നമുണ്ട്. അല്ലെങ്കിലും ഇഷ്ടം തോന്നുന്നത് ജാതിയും മതവും നോക്കിയല്ലല്ലോ... അവൾ നന്നായി പഠിക്കുമായിരുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തെക്കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. അറിഞ്ഞാൽ ഒരിക്കലും നടക്കില്ലെന്നുമറിയാം.. പക്ഷേ താനൊരു ജവാനാണ്. വാക്കിനു വില കൽപിക്കേണ്ടവൻ.. രാജ്യം കാക്കേണ്ടവൻ.. അവൾക്കു കൊടുത്ത വാക്കു പാലിക്കണം... കഠിനമായ ജീവിതത്തോടു പൊരുതി കാലാവസ്ഥയോടു പടവെട്ടി അയാൾ തന്റെ ആർമി ജീവിതം തുടർന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന കത്തുകളും.. അതിനുള്ള മറുപടിയും ഇടതടവില്ലാതെ തുടർന്നു... ഒരു കത്തിൽ തന്റെ ഭാവിവധുവായി കരുതിയിരുന്ന അവളുടെ വിവാഹം ഉറപ്പിച്ച കാര്യമാണ് ഉണ്ടായിരുന്നത്... തന്നെവിളിച്ചിറക്കി വിവാഹം കഴിച്ചില്ലെങ്കിൽ താൻ ജീവിതം അവസാനിപ്പിക്കും എന്ന ഒരു ഭീഷണിയും... കത്തയച്ച ഡേറ്റ് നോക്കി.. ഇനി വെറും നാലു ദിവസങ്ങൾ മാത്രം... ഒന്നുമാലോയിച്ചില്ല.. മേലധികാരി ഒരു ഹിന്ദിക്കാരനായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. വളരെ മനുഷ്യത്വമുള്ള ഒരാൾ... വേഗം വിട്ടുകൊള്ളാൻ പറഞ്ഞു...

തന്നെ അദ്ദേഹംതന്നെയാണ് റെയിൽവേസ്റ്റേഷനിലെത്തിച്ചത്... ഒരുവിധം ട്രെയിനിൽ കയറിപ്പറ്റി... പലപോഴും ട്രെയിനിന് വേഗതപോരെന്ന് തോന്നിയിട്ടുണ്ട്. വിവാഹത്തിന്റെ തലേദിവസം അവൻ നാട്ടിലെത്തി... വീട്ടുകാരോടുപോലും ഒന്നും പറഞ്ഞിട്ടില്ല... നേരേ അവളുടെ വീട്ടിലേയ്ക്ക് അവിടെ വിവാഹത്തിന്റെ ഒരുക്കങ്ങൾ ബന്ധുക്കളെല്ലാവരുമെത്തിയിരിക്കുന്നു. വീട്ടുകാർക്ക് സ്റ്റീഫനെ അറിയില്ല... അറിയാവന്നത് അവളുടെ ഒരു കുഞ്ഞമ്മയുടെ മകളെയാണ് അവൾ സ്റ്റീഫനെ തിരിച്ചറിഞ്ഞു.. ഓടി അടുത്തെത്തി... അവരുടെ ബന്ധത്തിൽ ഏറെ സഹായിച്ചതവളായിരുന്നു... സ്റ്റീഫനോട് അവൾ കാര്യങ്ങൾ അവതിപ്പിച്ചു.. തനിക്ക് അവളെ കാണണമെന്നു പറഞ്ഞു... അവളിപ്പോൾ അമ്പലത്തിൽ പോകാനായി വരുമെന്നും അപ്പോൾ കാണാമെന്നു അവൾ പറഞ്ഞു...

പറഞ്ഞതുപോലെ 8 മണിയായപ്പോൾ അവളും കുഞ്ഞമ്മയുടെ മകളുമായി പുറത്തേയ്ക്ക്... സ്റ്റീഫൻ അൽപദൂരം മുന്നേ നടന്നു... പതുക്കെ വേഗത കുറച്ചു... അമ്പലത്തിന്റെ ചുറ്റുമതിലിനു സമീപം നിലയുറപ്പിച്ചു.. ആ സമയത്തുതന്നെ അവൾ വിവരങ്ങൾ അറിഞ്ഞിരുന്നു. അവൾ സ്റ്റീഫന്റെ അടുത്തെത്തി.. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..

“മീന.. സംസാരിച്ചു നിൽക്കാൻ നേരമില്ല.. ഞാൻ റെയിൽവേ സ്റ്റേഷനിൽ കാണും. നീ അങ്ങോട്ടുപോരേ...“ അവൻ വേഗം സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. അവൾക്കും മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു... നാട്ടുകാർക്ക് സംശയം തോന്നാത്തവിധത്തിൽ നേരേ റയിൽവേസ്റ്റേഷനിലേയ്ക്ക്. അവളവിടെ എത്തുമ്പോഴേയ്ക്കും സ്റ്റേഷനിൽ ട്രെയിനിന് ബെല്ലുകൊടുത്തിരുന്നു... ദൂരെ മാറി നിൽക്കുകയായിരുന്നു സ്റ്റീഫൻ... അവർ പരസ്പരം ഒന്നു സംസാരിച്ചിരുന്നില്ല... ട്രെയിൻ ഒരു ഞരക്കത്തോടെ അവിടെ വന്നു നിന്നു. സ്റ്റീഫൻ കംമ്പാർട്ടുമെന്റിന്റെ വാതിലിലേയ്ക്കു വരാൻ അവളോടു കൈകൊണ്ട് ആംഗ്യം കാണിച്ചു.. താൻ ചെയ്യുന്നത് തെറ്റാണെന്നവൾക്കറിയാം... താൻ സ്റ്റീഫനെത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയതാണ്... എന്തായാലും ഇതറിയുമ്പോൾ തന്റെ വീടൊരു മരണവീടാകുമെന്നുറപ്പാണ്... പക്ഷേ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്താൻ അവൾ തയ്യാറായിരുന്നില്ല... അവൾ ആ കമ്പാർട്ടുമെന്റിൽ കയറി.. പരസ്പരം ആരും ഒന്നും സംസാരിച്ചില്ല... ഇടയ്ക്കിടയ്ക്ക് സ്റ്റീഫൻ അവളെ നോക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അധികം ആരും അവളെ ശ്രദ്ധിക്കുന്നില്ല... നാളെ വിവാഹം നടക്കേണ്ടവൾ ഇന്നൊരുദിവസം കഴിഞ്ഞിരുന്നെങ്കിൽ തനിക്കവളെ നഷ്ടപ്പെടുമായിരുന്നു... അവരുടെ കണ്ണുകൾ മാത്രമാണ് സംസാരിച്ചിരുന്നത്... ട്രെയിൻ ചൂളംവിളിച്ച് ലക്ഷ്യത്തിലേയ്ക്കു പോകുന്നു.. ലക്ഷ്യമില്ലാതെ സ്റ്റീഫനും അവളും.. ഇടയ്ക്കിടയ്ക്ക് ആളുകൾ ഇറങ്ങുന്നു.. കയറുന്നു... ഇപ്പോൾ ഓരോ സ്റ്റേഷൻ കഴിയുമ്പോഴും ആളുകൾ കയറുന്നത് കുറഞ്ഞു കുറഞ്ഞുവരുന്നു... ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായിരിക്കുന്നു. ട്രെയിൻ എത്രദൂരം ഓടിയെന്നറിയില്ല... അവൾ നിന്ന ഭാഗത്തെ സീറ്റെഴിഞ്ഞപ്പോൾ സ്റ്റീഫൻ ഇരിയ്ക്കാൻ ആംഗ്യം കാണിച്ചു... അവൾ ഇരുന്നു... അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും ഇറങ്ങിയപ്പോൾ സ്റ്റീഫൻ തന്റെ ചെറിയ സ്യൂട്ട്കേസുമായി അവിടെയ്ക്ക്... സ്യൂട്ട്കേയ്സ് മുകളിൽ വച്ച് അവളുടെ അടുത്തായി ഇരുന്നു... അൽപനേരം അവരൊന്നും സംസാരിച്ചില്ല.. ആരേലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ?.. എന്നു നോക്കി.. ഇല്ല ആരുമില്ല.. പരിചയമുള്ള യാതൊരു മുഖങ്ങളും കാണുന്നില്ല... അവളോട് അൽപം നീങ്ങിയിരുന്നു... അവളുടെ കരം ഗ്രഹിച്ചു.. വിറയാർന്ന അവളുടെ കൈയ്യിൽ അയാൾ മുറുകെ പിടിച്ചു.. അവൾ സ്റ്റീഫനെ നോക്കി.. കണ്ണുകളിൽ നിന്നുംകണ്ണുനീർ കുടുകുടെ ഒഴുകുന്നു.. കൈകൊണ്ട് അവളെ തന്റെ തോളോടു ചേർത്തു...

സ്റ്റേഷനുകളി‍ൽ നിന്നും പലരും കയറുന്നു.. ട്രെയിൽ കോയമ്പത്തൂരിലേയ്ക്കാണ്... വൈകുന്നേരമാകും എത്തിച്ചേരാൻ... അവിടെ തന്റെയൊരു പഴയ സുഹൃത്തുണ്ട്... അവിടേയ്ക്കാണ് സ്റ്റീഫന്റെ ലക്ഷ്യം.. പക്ഷെ തന്നെ വിശ്വസിച്ച് കൂടെ കൂടിയിരിക്കുന്നവളോട് ഒരു വാക്കുപോലും പറയാനാകുന്നില്ല... പരസ്പരം സ്നേഹിച്ച എട്ടു വർഷങ്ങൾ... ഇണങ്ങിയും പിണങ്ങിയും ജീവിതത്തിൽ അവൾ എന്നും കൂടെയുണ്ടാകുമെന്നു കരുതി... അതിപ്പോൾ സാധിച്ചിരിക്കുന്നു.. ഇനി അവളുടെ കഴുത്തിലൊരു താലി കെട്ടണം... അവളുമായി തിരികെ ജമ്മുവിലേയ്ക്ക് പോകണം.. അവിടെ ഓഫീസറെ വിളിച്ച് കാര്യങ്ങൾ പറയണം.. ഇതെല്ലാമായിരുന്നു മനസ്സിൽ...

ഏതോ ഒരു സ്റ്റേഷനിലെത്തിയപ്പോൾ പുറത്ത് ഊണുപൊതിയുമായിവന്ന പയ്യനിൽ നിന്നും രണ്ടുപൊതി ചോറുവാങ്ങി... നല്ലവിശപ്പുണ്ട്... ഇന്നത്തെ ദിവസം ഒരുതുള്ളി വെള്ളംപോലും കുടുച്ചിട്ടില്ല.. അവളാണെങ്കിൽ വെറും ചായമാത്രം കുടിച്ച് ഇറങ്ങിവന്നവൾ... അയാൾ ഒരുപൊതി ചോറ് അവളുടെ നേരേ നീട്ടി... അദ്ദേഹത്തിന്റെ മുഖത്തുനോക്കി... അവളത് വാങ്ങി...

“നമുക്ക് കഴിച്ചാലോ...“ സ്റ്റീഫൻ ചോദിച്ചു.. അവൾ തലയാട്ടി.. അവരുടെ സീറ്റിന്റെ എതിർ സീറ്റിൽ ഒരു വൃദ്ധ മാതാവ് മാത്രം.. അവർ പൊതിതുറന്നു... വിശപ്പുണ്ട് കഴിക്കാനാകുന്നില്ല.... എന്നാലും രണ്ടു പിടിച്ചോറ് കഴിച്ചു.. ബാക്കി.. പൊതിഞ്ഞുവച്ചു...

“മീന... നഷ്ടപ്പെടുമെന്നുകരുതിയിടത്തുനിന്നു നമുക്കു ജിവതം തുടങ്ങാം.. നീ വിഷമിക്കേണ്ട... ഒരുമിക്കാനുള്ള യോഗം നമുക്കുണ്ട്... അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ... അവൾ മുഖത്തു നോക്കുകമാത്രം ചെയ്തു...“ വൈകുന്നേരം 6 മണിയോടെ അവർ കോയമ്പത്തൂരിലെത്തി... സ്റ്റേഷനിൽ ഇറങ്ങിയത് ആർക്കും സംശയംതോന്നാത്തവിധത്തിൽ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു. സ്റ്റേഷനിൽ നിന്നും സുഹൃത്തിനെ വിളിച്ചു.. കാര്യങ്ങൾ അവതരിപ്പിച്ചു... അവൻ അങ്ങോട്ടെയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തു.. പറഞ്ഞതുപ്രകാരം അവർ രണ്ടാളും റിക്ഷയിൽ അങ്ങോട്ടെയ്ക്കു തിരിച്ചു. തിരക്കുപിടിച്ച നഗരം... അരമണിക്കൂറത്തെ യാത്ര അവർ ലക്ഷ്യസ്ഥാനത്തെത്തി. അവിടെ അവൻ കാത്തുനിൽപ്പുണ്ടായിരുന്നു. നേരേ വീട്ടിലേയ്ക്ക്... ഒരു പഴക്കം ചെന്ന വീട്. ചെറിയൊരു മുറ്റം ഓട് പാകിയിരിക്കുന്നു. മുറ്റത്ത് ലൈറ്റിട്ടിരുന്നില്ല... അവർ മുറ്റത്തെത്തിയതും സുഹൃത്ത് സ്മിതായെന്നു നീട്ടിയൊരു വിളി.. അദ്ദേഹത്തിന്റെ ഭാര്യ വിളക്കുമായി പുറത്തേയ്ക്കു വന്നു... അവർ രണ്ടാളും അത്ഭുതപ്പെട്ടു പരസ്പരം നോക്കി...

“ആചാരങ്ങൾ തെറ്റിക്കേണ്ട... വരൂ മീനാ...“

അവളുടെ കൈയ്യിൽ വിളക്കു നൽകി.. നേരേ വീട്ടിനുള്ളിലേയ്ക്ക്... സുഹൃത്ത് സ്റ്റീഫനെ നോക്കി ചിരിച്ചു.. അദ്ദേഹം റയിൽവേ ജീവനക്കാരനാണ്.. ഒപ്പം പഠിച്ചവരാണ്... കോയമ്പത്തൂരിൽ പത്തുവർഷമായി താമസിക്കുന്നു.. ഒരു മകൾ... നാലാം ക്ലാസ്സിൽ.. അവളവിടെ കലപില ശബ്ദവുമായി ഓടിനടന്നു...

സ്റ്റീഫന്റെയും മീനയുടെയും ജീവിതം അവിടെ തുടങ്ങുകയായിരുന്നു. രാത്രിയിൽ അവളുടെ കുഞ്ഞമ്മയുടെ വീട്ടിലേക്കു വിളിച്ചു... ആദ്യം എടുത്തത് അവളുടെ കുഞ്ഞമ്മയായിരുന്നു. ഫോൺ കട്ടുചെയ്തു.. അഞ്ചു മിനിട്ട് കഴിഞ്ഞ് വീണ്ടും വിളിച്ചു അപ്പോൾ അവൾതന്നെയാണ് ഫോണെടുത്തത്... രഹസ്യമായി അവൾ പറഞ്ഞു.. ടീ.. ഞാനാ മീനാ... അപ്പുറത്തു നിന്നവൾക്ക് മനസ്സിന് സമാധാനമായി...

“നീ യെവിടെയാ... ഇവിടെ ആകെ പ്രശ്നമാ... പോലീസിൽ കേസുകൊടുത്തു..... എല്ലാവരും വലിയ വിഷമത്തിലും ദേഷ്യത്തിലുമാ... എന്നെ അടിക്കാനെത്തി... അമ്മയും അച്ചനും ഇവിടെ വീട്ടിലെത്തിച്ചു... നീ സുരക്ഷിതയാണോ..“

“ആണ്... ഞങ്ങൾ കോയമ്പത്തൂരിലെത്തി... ഇവിടെ സുരക്ഷിതരാണ്... നീ കാര്യങ്ങളൊന്നം ആരോടും പറയരുത്...“

“നിന്റെ ആഗ്രഹം സാധിച്ചല്ലോ... എനിക്കറിയാം പറഞ്ഞതുപോലെ ചെയ്യുന്നവളാ നീ... എന്തായാലും നല്ലതു വരട്ടെ...“

മീന അവിടുത്തെ ഫോൺ നമ്പർ നൽകി... എന്തേലും വിശേഷമുണ്ടെങ്കിൽ അറിയിക്കണമെന്നു പറഞ്ഞു...

അവരുടെ രണ്ടാളുടേയും ആദ്യരാത്രി... മാറാനുള്ള വസ്ത്രങ്ങൾ സുഹൃത്തിന്റെ ഭാര്യ വാങ്ങിവച്ചിരുന്നു. സാരിയുടുപ്പിച്ച് പുതുമണവാട്ടിയെപ്പോലെ അവളെ റൂമിൽ കൊണ്ടാക്കി... മനസ്സു നിറയെ ടെൻഷനായിരുന്നു... വീട്ടുകാരുടെ മനോഗതി എന്താകുമെന്നറിയില്ല... സ്റ്റീഫനും അവളും ഏറെനേരം സംസാരിച്ചിരുന്നു. അവൾ കരയുകയായിരുന്നു... ഒരു പെണ്ണിനും ആദ്യരാത്രിയിൽ കരയേണ്ടി വന്നിട്ടില്ല.. പക്ഷേ സാഹചര്യം അതായിരുന്നില്ലല്ലോ... സ്റ്റീഫൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോഴോ അവർ രണ്ടാളും ഉറങ്ങി... രാവിലെ സുഹൃത്തിന്റെ ഭാര്യവന്ന് തട്ടിവിളിച്ചു.. സ്റ്റീഫനാണ് വാതിൽ തുറന്നത്... നേരം നന്നെ പുലർന്നിരുന്നു. 9 മണികഴിഞ്ഞു... ഉടുത്തിരുന്ന അതേ വസ്ത്രത്തിൽ മീനയും നിൽക്കുന്നു അവൾക്കു മനസ്സിലായി.. അവർ നല്ലടെൻഷനിലായിരുന്നുകാണുമെന്ന്... രണ്ടാളും ചായകുടിച്ചു. സുഹൃത്ത് ഡ്യൂട്ടിക്കു പോകുമെന്നു പറഞ്ഞിരുന്നു. തങ്ങൾ ഉറങ്ങിയതിനാൽ വിളിച്ചു ശല്യപ്പെടുത്തിയില്ല... വൈകിട്ട് നാലുമണിക്കെത്തുമെന്നും പറഞ്ഞിട്ടുണ്ട്.

പ്രഭാത ഭക്ഷണവും കഴിച്ച് രണ്ടാളും പുറത്തേയ്ക്കിറങ്ങി.. ആദ്യം കണ്ട ടെലിഫോൺ ബൂത്തിലെത്തി.. സ്റ്റീഫൻ വീട്ടിലേയക്കു ഫോൺ ചെയ്തു. അമ്മയാണ് ഫോണെടുത്തത്...

“അമ്മാ ഞാൻ വിവാഹംകഴിച്ചു..“ അപ്പുറത്തുനിന്നും മറുപടിയുണ്ടായില്ല... ഫോൺ കട്ടുചെയ്തു...

വീണ്ടും വിളിച്ചു.. അപ്പനാണ്. ഫോണെടുത്തത്.. അങ്ങോട്ടു സംസാരിച്ചു തുടങ്ങുംമുന്നേ ഇങ്ങോട്ടു പറഞ്ഞു..

“ആ പെണ്ണിനെ കാണാനില്ലെന്നറിഞ്ഞപ്പോഴേ ഊഹിച്ചു... എനിക്കിനി 6 മക്കളേയുള്ളൂ... ഇനി വിളിക്കരുത്...“ മറുതലയ്ക്കൽ ഫോൺ കട്ടുചെയ്യപ്പെട്ടു...

വീണ്ടും വിളിച്ചു. ഫോൺ മാറ്റിവച്ചിരിക്കുന്നെന്നു മനസ്സിലായി...

ഹമീദ്ക്ക അന്നു തുടങ്ങിയ ജീവതമാണ്... അടുത്ത കാലംവരെ എന്റെ വീട്ടുകാർ എന്നെ വീട്ടിൽ കയറ്റില്ലായിരുന്നു. അവളുടെ വീടുമായി പ്രശ്നങ്ങളൊന്നുമില്ല... വീട്ടുകാർക്ക് കുറച്ച് നാണക്കേടായി... മൂത്ത കുട്ടി ജനിച്ചശേഷം എല്ലാം നേരേയായി... എനിക്ക് മദ്രാസിലേയ്ക്ക് ട്രാൻസ്ഫറായതിനു ശേഷമാണ് അവളുടെ വീട്ടുകാർ വീട്ടിൽ വന്നതും... നാട്ടിൽ നിന്നും മാറി മറ്റൊരിടത്തു വീടുവച്ചു താമസിക്കണമെന്നാഗ്രഹിച്ചാണ് അവിടെ വസ്തുവാങ്ങി വീടുവച്ചത്...

“എന്താ അച്ചായാ... പഴയ കഥകൾ പറയുകയാണോ..“ സ്റ്റീഫന്റെ ഭാര്യം അവരുടെ അടുത്തേയ്ക്കു വന്നു...

“ഇതൊന്നും കഥയല്ലല്ലോ...“ജീവിതമല്ലേ...

“ശരിയാ... ഹമീദ്ക്കാ... ഇപ്പോഴും ആ പട്ടാളക്കാരന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ല...“

“എന്തു മാറ്റം..“

“വീരസ്യം പറച്ചിലേ..“

അവിടെയൊരു കൂട്ടച്ചിരിയുയർന്നു...

അവരെല്ലാം ഭക്ഷണം കഴിച്ചു..  വളരെ സന്തോഷകരമായ നിമിഷങ്ങൾ... വൈകുന്നേരം ചായകുടിയും കഴിഞ്ഞാണ് അവർ യാത്രയായത്... ഇനിയും വരാമെന്ന് വാക്കുപറഞ്ഞുകൊണ്ട്.

അഭിമന്യുവും ഭാര്യയും റഷീദും വെള്ളിയാഴ്ച തിരികെപോവുകയാണ്... അതിനള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. അടുത്ത ദിവസം ഹമീദിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം.. തിരക്കിനിടയിൽ ചെക്കപ്പിനു പോകാനുള്ള സമയം കിട്ടിയിരുന്നില്ല... ഉമ്മയ്ക്കും ഒരു ചെക്കപ്പ് ആവശ്യമാണ്... രഷീദ് വാപ്പയോടും ഉമ്മയോടും രാവിലെ പോകാനുള്ള തയ്യാറെടുപ്പ് നടത്താൻ പറ‍ഞ്ഞു... അവർ അത്താഴവും കഴിച്ച് ഉറങ്ങാൻ പോയി..

ഫസൽ തന്റെ റൂമിലെത്തി... ഇനി ക്ലാസ്സ് ആരംഭിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം... നാളെ ഡയറക്ടറുടെ ഓഫീസുവരെപോകണം... വെറുമൊരു യാത്ര... ഇനി ക്ലാസ്സു തുടങ്ങിക്കഴിഞ്ഞാൽ അങ്ങോട്ടുള്ള പോക്കു നടക്കില്ലല്ലോ...

കേരളത്തിൽ കോവിഡ് വീണ്ടും പടർന്നുപിടിക്കുന്നതിന്റെ ലക്ഷണം കാണുന്നു... ജാഗ്രതയിൽ കുറവും കാണുന്നു.. ഒരൽപം അശ്രദ്ധമതി... സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുക... വാക്സിൻ എത്തിയിട്ടേയുള്ളു...എല്ലാവരിലേയ്ക്കും അതെത്താൻ സമയമെടുക്കും... കാത്തിരിക്കാം മുഖാവരണം മാറ്റാനുള്ള ദിവസം വരുന്നത്...




സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 24 01 2021 



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 31 01 2021 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ