9.11.19

നിഴൽവീണവഴികൾ - ഭാഗം - 47


ദാസൻ തന്നെ മുന്നേ നടന്നു.. ഗേറ്റ് തുറന്ന്.. അകത്തു കടന്നു.. എല്ലാവരും വീടിനു ചുറ്റുമൊന്ന് കണ്ണോടിച്ചു.. അൻവറിനും റഷീദിനും ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനുണ്ടായിരുന്നവിടെ... വീടിനകത്തെ മുറികൾ പോലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു... കട്ടിലുകളും മറ്റും യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നു..

“റഷീദേ.... സ്നേഹപൂർവ്വമായ വിളി...“

“എന്താ വാപ്പാ...“

എല്ലാവരും ഹമീദിനടുത്തേയ്ക്ക നീങ്ങി...

“മക്കളേ... നിങ്ങളെല്ലാവരും കേൾക്കാൻ പറയുകയാ... നമ്മുടെ ജീവിതം ആരംഭിച്ചത് ഇവിടെനിന്നാണ്... ഒരുകാലത്ത് ഇവിടെനിന്നും അഭയാർത്തികളെ പോലെ നെഞ്ച് പിളർക്കുന്ന വേദനയുമായി ഉള്ളതെല്ലാം ഇട്ടെറിഞ്ഞു ഇരുട്ടിനെ മറയാക്കി ജീവനും കൊണ്ട് ഓടിയത് ഇന്നും മറന്നിട്ടില്ല ഞാനും സൈനബയും മാത്രമായിരുന്നെങ്കിൽ ഒരിക്കലും ഇ നാട് വിട്ട് പോകില്ലായിരുന്നു പടച്ചോന്റെ വിധി വീണ്ടും നമ്മളെ ഇവിടെ എത്തിച്ചിരിക്കുന്നു... ഈ മണ്ണിനോട് എനിക്ക് ഒരു വല്ലാത്ത സ്നേഹമാണ് അൻവറേ... ഇവിടുത്തെ കാറ്റിനുപോലും ഒരു പ്രത്യേകതയുണ്ട്...“

എല്ലാവരും വാപ്പയെ ഉറ്റുനോക്കുകയായിരുന്നു. ആ മുഖത്ത് വല്ലാത്ത ഒരു സന്തോഷം അലയടിക്കുന്നു... വാപ്പയുടെ വാക്കുകൾക്കായി അവരെല്ലാവരും കാതോർത്തിരിക്കുകയായിരുന്നു..

“എന്തായാലും നമ്മൾ ഇവിടെവരെ വന്നതല്ലേ... രണ്ടുദിവസം ഇവിടെ താമസിച്ചിട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് നിങ്ങൾക്കെന്താണ് അഭിപ്രായം...“

എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി...

“അതു നല്ല തീരുമാനം വാപ്പാ...“ റഷീദാണത് പറഞ്ഞത്... 

“വാപ്പാ എനിക്ക് ലീവ് കുറവാണ്. പക്ഷേ വാപ്പയുടെ സന്തോഷം ആണ് ഇപ്പൊ എനിക്ക് വലുത്... ഷോപ്പിലെ  കാര്യങ്ങൾ സ്റ്റാഫുകൾ നോക്കിക്കൊള്ളും... ഇവിടെ നമുക്ക് നമ്മുടെ ആ പഴയ കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോകാം...“

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഫസൽ മുറ്റത്തെ തിണ്ണയിൽ ഇരിക്കുകയായിരുന്നു. അവന് ഇവിടുത്തെ ജീവിതത്തെക്കുറിച്ച് വലിയ ഓർമ്മകളൊന്നുമില്ല.. എല്ലാവരും പറഞ്ഞുള്ള ആ കാലഘട്ടം അവനും മനപ്പാഠമായിരുന്നു. സഫിയ വീടിന്റെ പിറകുവശത്തേയ്ക്കിറങ്ങി.. വീട്ടിലെ അടുക്കളയിൽ നിന്നും ഇരുപതു മീറ്റർ മാറിയാണ് കിണറുണ്ടായിരുന്നത്... അവൾ ആ കിണറ്റിലെ വെള്ളത്തിലേയ്ക്ക് നോക്കി... വളരെ ആഴം കുറഞ്ഞ കിണർ അക്കാലത്ത് സ്വന്തം മുഖം കാണാൻ നല്ല വെട്ടമുള്ള സമയത്ത് കിണറ്റിലേയ്ക്ക് നോക്കുമായിരുന്നു... കിണറിന്റെ കൈവരിയിൽ മുഖം ചേർത്തുവച്ച്‌ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കളിക്കുമായിരുന്നു. കിണറ്റിനുള്ളിലെ ശബ്ദം പ്രതിധ്വനിക്കുന്നത് ഇന്നും അവളുടെ കാതുകളിൽ മുഴങ്ങുന്നതുപോലെ... 

തങ്ങളുടെ അയൽപ്പക്കാരനായ ദാസന് മൂന്നുമക്കളായിരുന്നു. ഒരു പെണ്ണും രണ്ടാണും.. അവരെല്ലാവരുമായി വളരെ അടുത്ത ബന്ധം അവർ സൂക്ഷിച്ചിരുന്നു. എന്നാലും സഫിയയ്ക്ക് ഒരല്പം സ്നേഹം കൂടുതൽ  അദ്ദേഹത്തന്റെ ഇളയ മകൻ ഗോപിയോടായിരുന്നു. ഗോപിയ്ക്ക് തിരിച്ചും... മതം ഒരിക്കലും അവർക്ക് ഒരു തടസ്സമാവുമെന്ന് അക്കാലത്ത് വിചാരിച്ചിരുന്നില്ല... പരസ്പരം ഇതുവരെയും പറഞ്ഞിട്ടുമില്ല... അറിയാമായിരുന്നു... പരസ്പരം ഇഷ്ടമാണെന്ന്... വീട്ടിലും അർത്ഥംവച്ച് സംസാരിക്കുന്നത് കേട്ടിട്ടുമുണ്ട്... അവരുടെ വീട്ടിൽ ചെന്നാൽ ഗോപീ... നിന്നെക്കാണാൻ സഫിയയെത്തിയെന്ന് അവന്റെ അമ്മതന്നെ പറയുമായിരുന്നു.. എന്തോ.. രണ്ടു കൂട്ടർക്കും അന്ന് എല്ലാറ്റിനും മൗനാനുവാദമായിരുന്നു. 

അയൽക്കാർക്ക് പലർക്കും അസൂയയുമായിരുന്നു തങ്ങളുടെ രണ്ടുകുടുംബങ്ങളുടെയും പരസ്പരസഹകരണത്തിൽ... കാലം പലപ്പോഴും ക്രൂരമായി പെരുമാറും എന്നുപറയുന്നത് എത്രയോ ശരിയാണ്... എല്ലാവരും ഒരു സ്കൂളിലാണ് പഠിക്കുന്നതെങ്കിലും വീട്ടിൽ നിന്നും ഒരുമിച്ചാണ് പുറപ്പെടുന്നതെങ്കിലും കുറച്ചുദൂരം നടന്നു കഴിയുമ്പോൾ താനും ഗോപിയും മാത്രമാവും... എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ... എന്നും സംസാരിക്കാൻ ഓരോരോ വിഷയം ഉണ്ടാവും രണ്ടുപേർക്കും... ഗോപിയ്ക്ക് പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം... തന്നെ എപ്പോഴും കളിയാക്കുമായിരുന്നു... തട്ടത്തിനുള്ളിലെ സുന്ദരി... അതായിരുന്നു അവൻ തനിക്കിട്ടിരുന്ന പേര്... 

സഫിയയുടെ പഴയ ഓർമ്മകൾ അവളുടെ മനസ്സിൽ നൊമ്പരത്തിന്റെ വിത്തുകൾ വിതച്ചു... ഓർമ്മകൾ വീണ്ടും ആഴത്തിലേയ്ക്ക് ഊളിയിടുകയായിരുന്നു. പരിശുദ്ധമായിരുന്നു തങ്ങളുടെ ബന്ധം... അനാവശ്യമായ ഒരു വാക്കുപോലും പരസ്പരം പറഞ്ഞിരുന്നില്ല... വിവാഹം കഴിക്കുന്നെങ്കിൽ അതു ഗോപിയുമായി മാത്രം എന്നായിരുന്നു കരുതിയിരുന്നത്... പ്രീഡിഗ്രിക്ക് പഠിക്കാൻ ചേർന്നതും ഒരേ കോളേജിൽ... അവിടെയും തങ്ങളുടെ ബന്ധത്തിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.. ഉമ്മപോലും അനുകൂലമായിരുന്നതുപോലെ തോന്നിയിട്ടുണ്ട്... വാപ്പയുടെ വാക്കുകളിലായിുന്നു പലപ്പോഴും വിശ്വാസം... മതങ്ങൾ മനുഷ്യനുവേണ്ടി മനുഷ്യനുണ്ടാക്കിയതാണ്... അതിന്റെ കെട്ടുകൾ പൊട്ടിച്ചെറിയാൻ കഴിവുള്ളവനാണ് യഥാർത്ഥ മനുഷ്യൻ... വാപ്പയുടെ ദീർഘവീക്ഷണം അതു മാത്രമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ രക്ഷ... 

ഇന്നും ഓർക്കുന്നു.. താൻ പ്രീഡിഗ്രി പരീക്ഷ പാസ്സായെന്നറിയിച്ചത് ഗോപിയായിരുന്നു... അവൻ ഓടിയെത്തി തനിക്ക് മിഠായി വായിൽവച്ചുതന്നു തന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരുമ്മയും തന്നു ... വാപ്പ അതുകാണാനിടയായി... പക്ഷേ ആ മനുഷ്യൻ അവളോടൊന്നും ചോദിച്ചില്ല... തങ്ങൾ മുതിർന്നകാര്യം ആ മനുഷ്യൻ മനസ്സിലാക്കിയത് അപ്പോഴായിരിക്കും... പിറ്റേദിവസം ദാസൻമാമനും വാപ്പായുമായി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ടായിരുന്നു... അത് എന്തായിരുന്നെന്ന് ഇതുവരേയും അറിയാൻ സാധിച്ചിട്ടില്ല...

അവരുടെ പരിശുദ്ധ പ്രണയത്തിന് വിലങ്ങുതടിയായി നിന്നത് അവരുടെ മതങ്ങൾ തന്നെയായിരുന്നു. മുസ്‌ലിമായ സഫിയയും... ഹിന്ദുവായ ഗോപിയും... മനുഷ്യൻ എത്രത്തോളം പുരോഗമിച്ചാലും അവന്റെ മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾക്കുള്ളിൽ നിന്നു മാത്രമേ ചിന്തിക്കാനാവൂ.. അന്ന് ഹമീദ് ആരോഗ്യവാനായ മനുഷ്യനായിരുന്നു. രാവിലെ 6 മണിക്ക് തേയിലത്തോട്ടത്തിലേക്കു ഇറങ്ങും ഇടയ്ക്ക് വീട്ടിലെത്തി കഞ്ഞികുടി, വീണ്ടും തേയിലത്തോട്ടത്തിലേക്ക് ... മക്കൾ വലുതായപ്പോൾ അവരും കൂടെക്കൂടുമായിരുന്നു.. സഫിയയുടെയും ഗോപിയുടെയും ബന്ധം മറ്റൊരു തലത്തിലേയ്ക്ക് മാറുന്നെന്ന് മനസ്സിലാക്കിയ ഹമീദ് ദാസനുമായി വിശദമായി സംസാരിച്ചു... ദാസനും ഹമീദിനും സമ്മതക്കുറവൊന്നുമില്ലായിരുന്നു.. പക്ഷേ ഒരിക്കലും അംഗീകരിക്കാത്ത സമൂഹം... എല്ലാ തലങ്ങളെക്കുറിച്ചും അവർ വിശദമായി ചിന്തിച്ചു... ഈ നാട്ടിൽ ഒരു വർഗ്ഗീയ ലഹള ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മുടെ മക്കളെ ജീവനോടിരിക്കുന്നത് കാണാൻ അവർക്ക് മുന്നിൽ വേറെ മാർഗ്ഗങ്ങളൊന്നുമില്ലായിരുന്നു. വേർപിരിയിക്കുക... അതായിരുന്നു അവരുടെ രണ്ടുപേരുടേയും തീരുമാനം... പിന്നീടെല്ലാം പെട്ടെന്നായിരുന്നു. തേയില തോട്ടത്തിൽ പണിക്കെത്തിയ ഹംസയുമായി മറ്റൊന്നും ആലോചിക്കാതെ സഫിയയെ വിവാഹം കഴിപ്പിച്ചുകൊടുത്തു... ഗോപിയെ ദാസൻ സൂത്രത്തിൽ അവിടെനിന്നും മാറ്റിയിരുന്നു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഗോപിയ്ക്ക് വളരെയധികം വിഷമമുണ്ടാവുകയും ചെയ്തു... പക്ഷേ ദാസന്റെ ഉപദേശവും നിർദ്ദേശവും ഗോപിയ്ക്ക് സ്വീകരിക്കാതിരിക്കാനായില്ല... നഷ്ടം സഫിയയ്ക്കും ഗോപിയ്ക്കും മാത്രമായിരുന്നു. അവർ രണ്ടുപേരും മനസ്സുകൊണ്ട് എത്രയോതവണ പരസ്പരം സ്നേഹിക്കുന്നെന്ന് പറഞ്ഞെങ്കിലും ഒരിക്കൽപോലും പരസ്പരം അക്കാര്യം തുറന്ന്സംസാരിച്ചിരുന്നില്ല.. സഫിയ ആദ്യം വിസമ്മതിച്ചെങ്കിലും വാപ്പയുടെ വാക്കുകളെ ധിക്കരിക്കാൻ അവൾക്കാവുമായിരുന്നില്ല.... എല്ലാം പടച്ചോന്റെ വിധിയാണെന്ന് കരുതിക്കൊണ്ട് ആ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് അവൾ അന്ന് ആ മനുഷ്യനൊപ്പം ജീവിതയാത്ര തുടങ്ങി... പക്ഷേ...

ഗോപിയെ തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നു ബോധ്യമായത്അവളുടെ വിവാഹം കഴിഞ്ഞതിനു ശേഷമായിരുന്നു. വിവാഹത്തിനുശേഷം ഹംസയുമായുണ്ടായ പിണക്കങ്ങൾ, എന്തിനും ഏതിനും സംശയത്തോടെ തന്നെ കാണുന്ന ഭർത്താവ്... അടുക്കളവാതിൽക്കൽ വന്നുനിന്നാൽ അകത്തേയ്ക്ക് കയറടീയെന്നുപറഞ്ഞു അലറിയിരുന്ന ഹംസ എന്ന സംശയരോഗി... ജീവിതം അവസാനിപ്പിക്കാനായിട്ടായിരുന്നു അന്നീ കിണറ്റിലേയ്ക്ക് എടുത്തു ചാടിയത്. ഭാഗ്യമോ നിർഭാഗ്യമോ... വീട്ടുകാരുടെ വിളികേട്ട് ആദ്യം ഓടിയെത്തിയത് ഗോപിയായിരുന്നു. ബോധമറ്റ തന്റെ ശരീരം കിണറ്റിലെ വെള്ളത്തിൽ നിന്ന്  വാരിയെടുത്ത്ആശുപത്രിയിലെത്തിക്കും വരെ കൂടെയുണ്ടായിരുന്നു. തനിക്ക് ബോധം തെളിഞ്ഞുവെന്നും കുഴപ്പമില്ലെന്നും അറിഞ്ഞതിനു ശേഷമാണ് ഗോപി  അവിടുന്നു പോയത്.. ഉമ്മ പറഞ്ഞുള്ള കാര്യങ്ങളായിരുന്നു ഇതെല്ലാം. പക്ഷെ ജീവിതത്തിൽ ആദ്യമായും അവസനാമായും തന്റെ അനുവാദമില്ലാതെ സ്വന്തം ശരീരത്തിൽ സ്പർശിച്ചത് അന്നായിരുന്നു എന്നവൾ ഓർക്കുന്നു. അത്ര പവിത്രമായിരുന്നു ആ ബന്ധം. തങ്ങൾ ജീവിതത്തിലെ സ്വപ്നങ്ങൾ കണ്ടത് ഈ കിണറ്റിൻകരയിൽ നിന്നുമാണ്. ആ സ്വപ്നങ്ങൾ തകർന്നുടഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതും ഈ കിണറ്റിൽ തന്നെയായിരുന്നു. പിൽക്കാലത്ത് വാപ്പയ്ക്കും ഉമ്മയ്ക്കും തന്റെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് പറഞ്ഞ് പരിതപിക്കുമായിരുന്നു... വ്യത്യസ്ത മതമായിരുന്നുവെങ്കിലും മതങ്ങളുടെ വേലിക്കെട്ടില്ലാത്ത ലോകത്തിന്റെ ഏതെങ്കിലും ഒരുകോണിൽപ്പോയി അവർ സുഖമായി ജീവിച്ചേനേയെന്ന് വാപ്പ ഒരിക്കൽ ഉമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.

അവൾ കിണറിന്റെ തൂണിൽ ചാരിനിന്നു ഗോപിയുടെ വീട്ടിലേയ്ക്ക് നോക്കി... നേരേ കാണുന്ന ജനാലയിലുടെ ആ പഴയ ഗോപി തന്നെ ഉറ്റു നോക്കുന്നുണ്ടോ എന്നറിയാൻ... വിവാഹത്തിനു ശേഷം ഗോപി തന്നോടൊന്നും സംസാരിച്ചിട്ടില്ല... ആ മുഖത്ത് ഒരിക്കലും ഒരു പുഞ്ചിരി വിരിയുന്നത് കണ്ടിട്ടില്ല... ആ ജനാലയിലുടെ അവൻ ഒരിക്കലും നോക്കിയിട്ടുമില്ല... സഹിക്കുകയായിരുന്നു. കാലം എല്ലാം മായ്ച്ചു... ഫസലിന്റെ ജനനം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കി... എല്ലാം വെറും സ്വപ്നമാണെന്ന് കരുതി സമാധാനിച്ചു... കുഞ്ഞിനെകാണാൻ അവരുടെ വീട്ടിൽനിന്നും എല്ലാവരുമെത്തിയെങ്കിലും ഗോപി മാത്രം വന്നില്ല... തുടർ പഠനത്തിനായി ബാംഗ്ലൂരിലെ കോളേജിലേയ്ക്ക് പോയ ഗോപി... വർഷത്തിലെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ നാട്ടിൽ വരാറുണ്ടായിരുന്നുള്ളൂ... അവിടെ ഹോസ്റ്റലിൽ ഒതുങ്ങിക്കൂടി ജീവിക്കുന്നെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്... വിവാഹമേ വേണ്ടെന്നു പറഞ്ഞു നടന്ന ഗോപി അവന്റെ ആഗ്രഹപ്രകാരം ഡോക്ടർ ആയതിനു ശേഷം അവന്റെ മുപ്പത്തി ആറാം വയസ്സിലാണ് എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹിതനായത്... അതും അനാഥയായ ഒരു പെൺകുട്ടിക്ക് ജീവിതം പകുത്തുനൽകുകയായിരുന്നു...

“നീ ഇവിടെ നിൽക്കുകയായിരുന്നോ ...“ സഫിയയുടെ ഉമ്മ അവിടേയ്ക്ക് കടന്നുവന്നു... 

“സഫിയ.. ഇവിടെ ഒരു മാറ്റവുമില്ലല്ലോ മോളേ... എല്ലാം ദാസൻ വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു... ആ മനുഷ്യനെ നമുക്ക് മറക്കാനാവില്ല...“

“സഫിയ തലകുലുക്കി...“

“മോളേ... രണ്ടുദിവസം കഴിഞ്ഞിട്ട് പോകാമെന്നാ വാപ്പാന്റെ തീരുമാനം.. എനിക്കും അതാണ് നല്ലതെന്ന് തോന്നിയത്... ഇനിയെന്നാണ് ഇവിടേയ്ക്ക് വരാനാവുകയെന്നറിയില്ലല്ലോ... വയസ്സായില്ലേ.. നമ്മളൊക്കെ ഇനി എത്രകാലം...“

സഫിയ ഉമ്മയുടെ മുഖത്തേയ്ക്ക നോക്കി...

അവളുടെ ഉള്ളു പിടച്ചു... തനിക്ക് ഇന്ന് എല്ലാം തന്റെ ഉമ്മയും വാപ്പയും സഹോദരങ്ങളുമാണ്... പറക്കമുറ്റാത്ത മകൻ... ഉമ്മയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോൾ ഭയമാണ്... ഈ ജീവിതയാത്രയിൽ ഇനിയും ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്... കൂട്ടിന്... പലപ്പോഴും ആരുമില്ല... ഒറ്റക്കാണെന്നുള്ള വിചാരം നിരാശ ജനിപ്പിക്കാറുണ്ട്... ഫസൽ അവനിൽ മാത്രമാണ് അവളുടെ പ്രതീക്ഷ മുഴുവൻ... അവനിലൂടെയുള്ള ജീവിതമാണ് തനിക്കീ ശിഷ്ടകാലം... 

റഷീദും അൻവറും വീടിനു പിറകിലേയ്ക്ക വന്നു... എല്ലാവരും ചുറ്റുപാടുകളൊക്കെയൊന്ന് വീക്ഷിച്ചു... 

“റഷീദേ നിനക്കീ തെങ്ങ് ഓർമ്മയുണ്ടോ...“ 

“മറക്കാനാവുമോ ഉമ്മാ...“

റഷീദ് ആറാംക്ലാസ്സിൽ പഠിക്കുന്നു.. വാപ്പ നട്ട തെങ്ങായിരുന്നത്.. അന്ന് ആ തെങ്ങിന് ഒരു പത്ത് പന്തണ്ടടി പൊക്കം കാണും.. ഒരു ദിവസം റഷീദ് അതിൽ വലിഞ്ഞുപിടിച്ച് കയറി... ഉമ്മ അത് കണ്ട് ഓടിയെത്തി ഉച്ചത്തിൽ നിലവിളിച്ചു.. ഉമ്മയുടെ നിലവിളികേട്ട് വാപ്പ ഓടിയെത്തി... വാപ്പയുടെ അലർച്ചയും ഉമ്മയുടെ നിലവിളിയും കേട്ട് പേടിച്ച് റഷീദ് ഊർന്ന് താഴേയ്ക്ക്... അന്ന് നെഞ്ചും കൈയ്യുമെല്ലാം ഉരഞ്ഞ് ചോരപൊടിഞ്ഞിരുന്നു... ഇന്നും മായാതെ ആ അടയാളങ്ങൾ നെഞ്ചിലും കൈയ്യിലുമുണ്ട്...

“എല്ലാവരും പഴയ ഓർമ്മകളിലാണോ...“ ദാസൻ വീട്ടിലേയ്ക്ക് കടന്നുവന്നു... 

അദ്ദേഹത്തിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി പിറകേയെത്തി... എല്ലാവരും പുറത്തേയ്ക്കിറങ്ങിവന്നു... ദാസന്റെ മുഖത്തെ ആ സന്തോഷം... വർഷങ്ങൾക്ക് ശേഷം കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടെന്നു കരുതിയ ബന്ധുക്കൾ തിരിച്ചു വരുമ്പോഴുണ്ടാകുന്നതിനേക്കാൾ പതിൻമടങ്ങ് കൂടുതലായിരുന്നു... 

“ദാസാ ഞങ്ങൾ നിന്നെയൊന്നു കഷ്ടപ്പെടുത്താൻ തന്നെ തീരുമാനിച്ചു... എന്തായാലും ഞങ്ങൾ വന്നു... രണ്ടുദിവസം ഇവിടെ താമസിച്ചേ പോകുന്നുള്ളൂ ...“

“ഞാൻ പ്രതീക്ഷിച്ചത് ഒരാഴ്ച്ചയാണ്...“

“ഇനിയും വരാലോ ദാസാ... കൂടാതെ റഷീദിന് ലീവുമില്ല...“

“ശരി.. ശരി.. ‍ഞാൻ നിർബന്ധിക്കുന്നില്ല.. പിന്നെ... എന്ത് ആവശ്യമുണ്ടെങ്കിലും പറയണേ ... രണ്ടു കട്ടിലും നാലഞ്ചു കസേരയും വീട്ടീന്ന് എടുപ്പിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്... പിന്നെ പഴയതുപോലെ നിലത്തു കിടന്നുകളയല്ലേ.. വയസ്സായി ഓർമ്മവേണം...“

“അവിടൊരു കൂട്ടച്ചിരിയുയർന്നു.“



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച  17 11 2019


ഷംസുദ്ധീൻ തോപ്പിൽ  10 11 2019

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ