4.9.21

നിഴൽവീണവഴികൾ ഭാഗം 142

 

അവസാന ദിവസ പരീക്ഷയും കഴിഞ്ഞു... ക്ലാസ്സ് തുടങ്ങിയിട്ട് ആദ്യ പരീക്ഷ... നന്നായി എഴുതിയെന്ന വിശ്വാസം.. മിക്ക കുട്ടികളും വീട്ടിലേയ്ക്ക് പോകുന്നുണ്ട്. ഗോവർദ്ധൻ പോകുന്നില്ല. കാരണം ഫസലിന് മനസ്സിലായി... അവനെ നിർബന്ധിച്ചില്ല... തന്റെ കൈയ്യിലുള്ള കുറച്ച് പണം അവനെ ഏൽപ്പിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവനത് വാങ്ങി... ഫസൽ തന്റെ ബാഗുമെടുത്ത് പുറത്തേയ്ക്കിറങ്ങി....

വിഷ്ണുവേട്ടൻ വരുമെന്നു പറഞ്ഞിട്ടുണ്ട്. ഉമ്മവരുന്നില്ല കാരണം അൻവർ മാമ നാളെ വരുന്നുണ്ട്. വീട്ടിലെ തിരക്കുമുണ്ട്. അതുകൊണ്ട് ഉമ്മ വരുന്നില്ലെന്നു പറഞ്ഞത്. അതു മാത്രമല്ല അൻവർമാമ വന്നിട്ട് ഇങ്ങോട്ടൊക്കെ വരികയും വേണം. തനിക്ക് രണ്ടാഴ്ച ലീവുണ്ട്. ആ സമയം നന്നായി അടിച്ചുപൊളിക്കാമെന്നു കരുതുന്നു.

അവൻ സാവധാനം ഹോസ്റ്റലിൽ നിന്നുമിറങ്ങി. പതുക്കെ റോഡിലൂടെ നടക്കാൻ തുടങ്ങി. വണ്ടി വരുമ്പോൾ കാണാമല്ലോ.. വിഷ്ണുവേട്ടൻ രാത്രി തിരിച്ചെന്നു പറഞ്ഞിരുന്നു. രാവിലെ 9 മണിക്കിവിടെയെത്തും. ഹോസ്റ്റലിൽ നിന്നും ചായ മാത്രമേ കുടിച്ചിട്ടുള്ളൂ.. വിഷ്ണുവേട്ടന്റെ കൂടെ ഹോട്ടലിൽ കയറി നല്ല ഭക്ഷണം കഴിക്കണം. അവൻ പതുക്കെ മെഡിക്കൽ കോളേജിന്റെ ഗേറ്റിനടുത്തേയ്ക്ക് നടന്നു.

“ഫസലേ... ഫസലേ...“ പിറകിൽ നിന്നൊരു വിളി... അവൻ തിരി‍ഞ്ഞു നോക്കി... അവൾ തന്റെ അടുത്ത വീട്ടുകാരി ജാസ്മിൻ ആയിരുന്നു ... ഇവളെന്താ ഇവിടെ...

“ന്റ സ്കൂൾ ഇവിടാണോ...“

“അതേ..... “

“ഡോക്ടറാകാൻ പഠിക്കല്ലേ...“

“അതേ....“

“എന്താ ഇവിടെ..“

“അതേ.... ഇതെന്റെ ഭർത്താവിന്റെ ഉമ്മയാ... ഭർത്താവ് ഓ.പി.യിൽ ടിക്കറ്റെടുക്കാൻ പോയിരിക്കുന്നു.“

“ഉമ്മാ.... ഇതാണ് ഫസൽ... ഞാൻ പറയാറില്ലേ...“

“അവർ അവനെ നോക്കി ചിരിച്ചു...“

“ആർക്കാ അസുഖം..“

“മോനേ... അസുഖം ഇവൾക്കുതന്നെ... ഗർഭിണിയാ... നാലുമാസമായി... ഇവിടെയാ കാണിക്കുന്നത്...“ അവന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി... താൻ അവളുമായി ബന്ധം സ്ഥാപിച്ചിട്ട് ഏകദേശം അത്രയും നാളായല്ലോ... അവൾ അവനെനോക്കി കണ്ണുറിക്കി കാണിച്ചു...

“ഇവളെപ്പോഴും മോനെക്കുറിച്ച് പറയാറുണ്ട്... എന്തായാലും കാണാൻ കഴിഞ്ഞല്ലോ... കുറച്ചുനേരം നിന്നാൽ ഇവളടെ കെട്ടിയോനെ പരിചയപ്പെടാം... അവൻ തിരിച്ചു പോയില്ല... ഇവിടെത്തന്നെ കൂടി... ഇനി പ്രസവം കഴിഞ്ഞേ പോകുള്ളൂ...“

അവൻ ചിരിച്ചു... അവൾ പറഞ്ഞത് ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്നല്ലേ... പിന്നെ ഇതിവെടുന്നായിരിക്കാം... ഇനി... തനിക്കെങ്ങാനും....?

“അപ്പോൾ ഇവിടെയാണോ വീട്..“

“അതേ.. ഇവിടെ അടുത്താ .. പുതിയങ്ങാടിയുടെ എതിർവശം.. ആമിനാ മെഡിക്കൽസ് എന്ന സ്ഥാപനമുണ്ട് അത് ഞങ്ങളുടെ വീടിനോട് ചേർന്നാണ്... ഉപ്പാന്റേതാ അത്.. അതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമില്ല.. ഭർത്താവിന്റെ സ്ഥലമാ അവിടെ.... ഇപ്പോൾ ഞങ്ങളെല്ലാം ഇവിടെയാ താമസം... ഇവിടുത്തെ വീട് എനിക്കുള്ളതാ... ഉമ്മയും വാപ്പയും തൊട്ടടുത്താ താമസം...“

അവൻ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിച്ചു. അവളുടെ പെരുമാറ്റവും അവനിൽ സംശയം ജനിപ്പിച്ചു... തന്റെ ഭർത്താവിന്റെ ഉമ്മ അടുത്തുണ്ടെങ്കിലും അവൾ വളരെ ക്ലോസ്സായാണ് പെരുമാറുന്നത്... ഇനി അവരും ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ.. അവൻ അവർക്ക് പോകേണ്ട വഴിയും കാണേണ്ട ഡോക്ടറെക്കുറിച്ചും പറഞ്ഞുകൊടുത്തു... അപ്പോഴാണ് ഗോവർദ്ധൻ വരുന്നത് കണ്ടത്... അവൻ ഗോവർദ്ധനെ അടുത്തു വിളിച്ചു.

“ഗോവർദ്ധൻ ഇവരെനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്... നമ്മുടെ ഗൈനക്കോളജിസ്റ്റ് മാഡം മായയെ ഒന്നു കാണിച്ചുകൊടുക്കണെ... എന്റെ ബന്ധുവാണെന്നു പറയണേ .. അവർ പ്രതേകം ശ്രദ്ധിച്ചോളും...“ ഗോവർദ്ധനൻ വളരെ സന്തോഷത്തോടെ അവരെ ക്ഷണിച്ചു. അപ്പോഴേയ്ക്കും അവളുടെ ഭർത്താവെത്തി... അയാളേയും ഫസലിന് പരിചയപ്പെടുത്തി. അയാളും വളരെ ഭവ്യതയോടെ അവനോട് പെരുമാറി... ഇവൾ എന്നെക്കുറിച്ച് എന്താണാവോ പറഞ്ഞിരിക്കുന്നത്... ങ്ഹാ.. എന്തുമാകട്ടെ... അവൻ അവരോട് യാത്ര പറഞ്ഞു... അവൾ പഴയതിനേക്കാൾ സുന്ദരിയായിരിക്കുന്നു. ഒരു കാര്യം തനിക്കുറപ്പാണ് ഈ പുഷ്പത്തിൽ നിന്നും ആദ്യം തേൻ നുകർന്നത് താൻതന്നെയാണെന്നുള്ളതിൽ... അവൾ നടന്നു കുറച്ചു ദൂരം പോയിട്ട് അവനെ നോക്കി ചിരിച്ചു... എന്നിട്ട് ടാറ്റ കാണിച്ചു.. പൊക്കം കുറവായതിനാൽ കുറച്ചു വയർ പുറത്തു കാണാനുണ്ട്. എന്നാലും അവളുടെ സൗന്ദര്യം ഭ്രമിപ്പിക്കുന്നതുതന്നെയാണ്... വേണ്ട വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട... ഇനിയും കാണാമല്ലോ......?

അവർ പിരിഞ്ഞു..... പിന്നിൽ നിന്നും വണ്ടിയുടെ ഹോണടികേട്ടു.. അവൻ തിരിഞ്ഞുനോക്കി... വിഷ്ണുവേട്ടൻ.. അവൻ വേഗം വണ്ടിയിൽ കയറി... ലഗേജ് സീറ്റിൽ തന്നെ വച്ചു.

“നീയെന്താ ഹോസ്റ്റലിനടുത്തു നിൽക്കുമെന്നല്ലേ പറഞ്ഞത്..“

“അതേ വിഷ്ണുവേട്ടാ... പക്ഷേ കുറച്ചുദൂരം അറിയാതെ നടന്നു... എന്തായാലും കണ്ടുപിടിച്ചല്ലോ..“

“ങ്ഹാ.. ബുദ്ധിമുട്ടുണ്ടായില്ല...“

“നാട്ടിലെന്തൊക്കെയാ വിശേഷം..“

“എല്ലാവരും സുഖമായിരിക്കുന്നു. നിന്നെ പൊന്നുപോലെ തിരികെ കൊണ്ടുപോകണമെന്നു പറഞ്ഞിരിക്കുകയാണ്... പിന്നെ അമ്മായിയുടെ വീട്ടിൽ കയറിയിട്ടു പോകാം... വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ തന്നുവിട്ടിട്ടുണ്ട്.“

“ശരി...“

അവർ നേരേ അമ്മായിയുടെ വീട്ടിലേയ്ക്ക്.. അവിടെഗേറ്റിലെത്തിയപ്പോൾ ഗേറ്റ് അവർക്കായി തുറന്നു. അവർ അകത്തു കടന്നു. വിഷ്ണുവും ഫസലും വണ്ടിയിൽ നിന്നുമിറങ്ങി...

“വാ.. വാ... ഡോക്ടറൂട്ടി വന്നാട്ടേ...“

അമ്മായി വാതിലിൽ തന്നെയുണ്ടായിരുന്നു. പഴയതിനേക്കാൾ ആരോഗ്യവതിയാണെന്നു കണ്ടാൽ തോന്നും...

“അമ്മായി സുഖമാണോ...“

“നിക്കക് ഇപ്പോഴെങ്കിലും തോന്നിയല്ലോ എന്നെക്കുറിച്ച് അന്വേഷിക്കാൻ..“

“അതമ്മായി... അവിടുന്ന് ഇറങ്ങാൻ സമയം കിട്ടിയില്ല.. ക്ലാസ്സ് തുടങ്ങിയതല്ലേയുള്ളൂ... അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരിുന്നു.... ഇനി ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ വരും... സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കും..“

“അമ്മായി അവൻ വെറുതേ പറയുന്നതാ... പറഞ്ഞ് കൊതിപ്പിക്കും വരില്ല..“ അത്  പറഞ്ഞത് അവരുടെ സഹോദരന്റെ മകളായ മെഹറുബയായിരുന്നു  . അവനുമായി വളരെ നല്ല കമ്പനിയാണ്... അവനോട് അവൾക്ക് ഒരു പ്രത്യേകം അടുപ്പമുണ്ടെന്ന് അവന് തോന്നിയിരുന്നു. പക്ഷേ അവസരം ലഭിച്ചിട്ടില്ല.....

“വന്നാട്ടേ... രണ്ടാളും ഭക്ഷണം കഴിച്ചിട്ട് പോയാൽമതി..“

“അതമ്മായി...“

“ഒര് അതമ്മായിയുമില്ലാ... എല്ലാം ഒരുക്കിവച്ചിരിക്കുന്നു.“ അമ്മായിയുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങിക്കൊടുക്കുകയേ വഴിയുള്ളൂ... അവർ രണ്ടാളും ടേബിളിൽ ഇരുന്നു. അവർക്ക് അമ്മായിയും മെഹറുബയും കൂടി വിളമ്പിക്കൊടുത്തു... ഫസലിന്റെ അടുത്തു തന്നെ അവളും ഇരുന്നു... ഒരു പ്ലേറ്റിൽ ഇടിയപ്പവും മട്ടൻ കറിയും ഒഴിച്ച് അവളും കഴിച്ചു...

“അമ്മായി ചെക്കനങ്ങ് വലുതായി കേട്ടോ..“

“അതേ... ഒരു ഡോക്ടറുടെ രൂപമൊക്കെയായി കേട്ടോ..“

“ടാ... അവിടെ വല്ല പെൺപിള്ളേരും അടുത്തു കൂടിയോ..“

“ഇല്ലമ്മായി... അതിനുള്ള സമയമില്ല..“

“സമയമുണ്ടെങ്കിൽ കൊള്ളാമെന്നായിരിക്കുമല്ലേ..“

“അതമ്മായി...“

“പഠിക്കാനുള്ള സമയത്ത് പഠിച്ചോണം... പലരും കണ്ണും കൈയ്യും കാണിച്ച് വരും... അടുത്തു കൂടിയേക്കല്ലേ മോനേ... സഫിയയുടെ സ്വപ്നമാണ് നീ...“

അവർ രണ്ടാളും വയറു നിറയെ ഭക്ഷണം കഴിച്ചു. അമ്മായി വീട്ടിലേയ്ക്ക് കൊണ്ടുപോകാനായി ഒരു ചാക്കു നിറയെ എന്തെല്ലാമോ വാരി വണ്ടിയിൽ കയറ്റി... എന്താണെന്ന് ചോദിച്ചാൽ വഴക്കുകിട്ടും ഒന്നും മിണ്ടിയില്ല...

“ഫസലേ നിനക്ക് ലാബ് റിസൾട്ടൊക്കെ നോക്കാനറിയാമല്ലോ അല്ലെ ..“ മെഹറുബയാണത് ചോദിച്ചത്

“അതൊക്കെ അറിയാം..“

“ഞാൻ ഇന്നു രാവിലെ ഹോസ്പിറ്റലിൽ പോയി ഫുൾ ചെക്കപ്പു ചെയ്തു... റിസൾട്ട് നാളയേ കിട്ടുള്ളൂ.. ഞാൻ വിളിച്ചു പറയാം..“

“ഒക്കെ...“

അവർ ടാറ്റപറഞ്ഞുപിരിഞ്ഞു... പിരിയുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളകം അവൻ കണ്ടു.... വേണ്ട വെറുതേ ചിന്തിക്കേണ്ട...

അവർ യാത്ര തുടർന്നു.... ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവു പൊതിഞ്ഞു നൽകിയിരുന്നു.. ഹോട്ടലിൽ നിന്നും കഴിക്കാമെന്നു കരുതിയിരുന്നതാണ് പക്ഷേ ഇനി നടക്കില്ല.. അമ്മായിയല്ലേ ആള്... അവർ ഇടയ്ക്ക് ഒന്നു വിശ്രമിച്ചു... വിഷ്ണു രാത്രി ഒരു മണിക്ക് യാത്ര തിരിച്ചതാണ്... അരമണിക്കൂറത്തെ വിശ്രമത്തിനുശേഷം വീണ്ടും യാത്ര തുടർന്നു. ഉച്ചഭക്ഷണം രണ്ടുമണിയായപ്പോഴാണ് കഴിച്ചത്. കുറച്ചുനേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര തുടർന്നു. നേരം ഇരുട്ടിത്തുടങ്ങി... വാഹനങ്ങളുടെ തിരക്കും... ഇടയ്ക്ക് രണ്ടാളും ചായയും ലഘുഭക്ഷണവും കഴിച്ചു. എന്തായാലും രാത്രി 9 മണിയാകും വീടെത്തുമ്പോൾ... അവർ രണ്ടാളും കുശലം പറഞ്ഞിരുന്നു.

അവധി ദിവസമായതിനാലായിരിക്കും നല്ല തിരക്ക്... എല്ലാവരും കുടുംബമായി പലയിടത്തേയ്ക്കുമുള്ള യാത്രയിലാണ്... ചിലർ സാധനങ്ങൽ വാങ്ങുന്നതിരക്കിലും... വാഹനം ട്രാഫിക്കിലായതിനാൽ എല്ലാം കണ്ട് ആസ്വദിച്ച് അവനിരുന്നു. അറിയാതെ ഉറങ്ങിപ്പോയി... വീടിന്റെ ഗേറ്റെത്തിയപ്പോഴാണ് വിഷ്ണു തട്ടിവിളിച്ചത്... അവൻ ഞെട്ടിയുണർന്നു. വിഷ്ണുവേട്ടൻ ഗേറ്റ് തുറന്ന് വണ്ടി അകത്തേയ്ക്ക് എടുത്തു.. വീടിന്റെ മുറ്റത്ത് എല്ലാവരുമുണ്ട്... അവനെ കാണാൻ കാത്തുനിൽക്കുന്നു...

അവൻ വണ്ടിയിൽ നിന്നും ബാഗുമെടുത്തിറങ്ങി... നേരേ വീട്ടിലേയ്ക്ക് എല്ലാവരും അവനെ സ്നേഹപൂർവ്വം വരവേറ്റു... ഉപ്പാന്റെ കൈയിൽ മുത്തം കൊടത്തു. ഇരുന്നുകൊണ്ടു തന്നെ അദ്ദേഹം അവനെ ആലിംഗനം ചെയ്തു.. തന്റെ കൊച്ചുമകൻ.. അവനെ കണ്ടിട്ട് എത്ര ദിവസമായി... ഇത്രയും നാൾ അകന്നു നിൽക്കുന്നത് ആദ്യമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ കണ്ണുനീർ നിറഞ്ഞു.. സഫിയയും ആരും കാണാതെ കണ്ണു തുടക്കുന്നുണ്ടായിരുന്നു. അവൻ ഉമ്മയുടെ അടുത്തെത്തി കരം ഗ്രഹിച്ചു. അവനെ അവൾ അകത്തേയ്ക്ക് ആനയിച്ചു. മേശയിൽ നല്ല ഭക്ഷണം ഒരുക്കിവച്ചിരിക്കുന്നു...

“വിഷ്ണു.... കഴിച്ചിട്ടു പോയാമതി..“

“വേണ്ട ഹമീദിക്കാ... അമ്മ കാത്തിരിക്കും...“

“ന്നാൽ ഇതുകൂടെ കൊണ്ടു പോ..“

സഫിയ പെട്ടെന്ന് ഒരു പാത്രത്തിൽ ബിരിയാണിയും മറ്റും എടുത്തു അവന്റെ കൈയ്യിൽ കൊടുത്തു.. സ്നേഹപൂർവ്വം അതുമായി പോയി..

“നീ പോയി ഫ്രഷായി പോരേ...“ അപ്പോഴേയ്കുകം കുഞ്ഞുങ്ങളും ഓടി അടുത്തെത്തിയിരുന്നു.. അവൻ നേരേ അവന്റെ റൂമിലേയ്ക്ക്... ഒന്നു കുളിച്ച് ഫ്രഷാവണം.. ഷവറിൽ കുളിച്ചിട്ട് എത്ര നാളായി.. നല്ല ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി... അവൻ ഷവറിന്റെ താഴെ നിന്നു നന്നായി കുളിച്ചു... ലക്സ് സോപ്പിന്റെ മണം അവനിൽ ഉന്മേഷം പകർന്നു... തല തോർത്തി അവൻ തേയ്ച്ചു വച്ചിരുന്ന മുണ്ടും ഷർട്ടും ഇട്ടു..  നേരേ താഴേയ്ക്ക്....

എല്ലാവരും അവനായി കാത്തിരിക്കുയായിരുന്നു. അന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

“പിന്നെ നാളെക്കഴിഞ്ഞ് അൻവർ വരികയാ... നീയും വിഷ്ണുവും പോയി കൂട്ടിക്കൊണ്ടു വരണം..“

“പിന്നെന്ത്... എത്ര നാളായി മാമായെ കണ്ടിട്ട്.“

“നീ വരുന്നതു കാത്തിരിക്കുയായിരുന്നു ആ സമയത്ത് വരാൻ..“

“അതെന്തായാലും നന്നായി.. ഒന്നടിച്ചു പൊളിക്കാമല്ലോ...“

അതിനിടയിൽ ഐഷുവിന്റെ കാൾ വന്നിരുന്നു. അവൾക്ക് വെക്കേഷൻ നാളെ തുടങ്ങുന്നു. നാട്ടിലേയ്ക്ക് യാത്രയുണ്ട്. അപ്പോൾ കാണണമെന്നു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അൻവറും റഷീദുമെല്ലാം ഗൾഫിൽ നിന്നും വിളിച്ചിരുന്നു. എല്ലാവരും വളരെ ത്രില്ലിലായിരുന്നു. ആ ദിവസം ആ വീട്ടിൽ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.....



തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 12 09 2021


സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 05 09 2021


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ